Connect with us

Relationship

ഏട്ടനോടുള്ള ബഹുമാനവും സ്നേഹവും അമ്മയുടെ ഒതുങ്ങിയുള്ള നിൽപ്പിൽ കണ്ടപ്പോൾ ഭാമക്ക് ചിരിയാണ് വന്നത്…

Published

on

രചന: മഹാ ദേവൻ

“നീ ഇപ്പോൾ എന്ത് പണിക്കാടി പോകുന്നത് ” ചോദ്യം അമ്മാവന്റെ ആയിരുന്നു. ഭർത്താവ് മരിച്ച ദിവസം ആ വീടൊന്ന് കയറിയതിൽ പിന്നെ അമ്മാവന്റെ ഇപ്പോഴത്തെ വരവും വകിശില്ലാത്ത ചോദ്യവും കേട്ടപ്പോൾ തന്നെ ഭാമക്ക് കാര്യം പിടികിട്ടിയിരുന്നു. ഇപ്പോൾ ചെയ്യുന്ന തൊഴിൽ കുടുംബമഹിമക്ക് ചേർന്നതല്ലെന്ന് പറഞ്ഞ് കുറ്റവും കുറവും നിരത്താൻ കാലൻകുടയും തൂക്കി ഇറങ്ങിപ്പുറപ്പെട്ടതാണ് കാർന്നോര് എന്ന് മനസ്സിലായപ്പോൾ അവൾ അപ്പുറത്ത് നിൽക്കുന്ന അമ്മയെ ഒന്ന് നോക്കി. ഏട്ടനോടുള്ള ബഹുമാനവും സ്നേഹവും അമ്മയുടെ ഒതുങ്ങിയുള്ള നിൽപ്പിൽ കണ്ടപ്പോൾ ഭാമക്ക് ചിരിയാണ് വന്നത്. ഭർത്താവ് മരിച്ചിട്ട് മാസം ഏഴായി. അന്ന് കഴിഞ്ഞ് ഇന്ന് വരെ ഇവിടെ എങ്ങിനെ ആണ് കാര്യങ്ങൾ, അടുപ്പ് പുകയുന്നുണ്ടോ, വല്ലതും വേണോ എന്നൊന്നും തിരക്കാനോ, ഒന്നുല്ലെങ്കിൽ കൂടപ്പിറപ്പിന്റെ സുഖവിവരങ്ങൾ അന്വോഷിക്കാൻ വേണ്ടി എങ്കിലും ഒന്ന് പടി കേറാത്ത മൊതലാണ് മുന്നിൽ. “അല്ല, നീ ഒന്നും പറഞ്ഞില്ല.. നീ ഇപ്പോൾ എന്ത് പണിക്കാണ് പോകുന്നത് “എന്ന്. ആ ചോദ്യം ഒന്ന് കടുത്തപ്പോൾ അവൾ അമ്മയെ ഒന്നുകൂടി നോക്കികൊണ്ട് അമ്മാവനോടായി പറഞ്ഞു, “ഹോംനേഴ്സ് ആയി പോകുവാ ഇപ്പോൾ. ഇവിടെ ടൗണിൽ വയ്യാത്തൊരു അമ്മയുണ്ട്. അവരുടെ മക്കൾ ജോലിക്കാർ ആയത് കൊണ്ട് ആ അമ്മയെ പകൽ നോക്കണം. വലിയ മല്ലുള്ള പണി അല്ലല്ലോ, പിന്നെ അത്യാവശ്യം ശമ്പളവും ഉണ്ട്. ഈ അവസ്ഥയിൽ ഒരു ആശ്വാസം ആണ് ആ ജോലി. മോന്റെ പഠിപ്പ്, അമ്മയുടെ മരുന്ന്, വീട്ടുചിലവ്.. എല്ലാം നടന്നുപോകണ്ടേ അമ്മാവാ.. ” വളരെ കാര്യമായിതന്നെ അമ്മാവന് മുന്നിൽ കാര്യം അവതരിപ്പിക്കുമ്പോൾ അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു അമ്മാവന്റെ മുഖത്തു പുച്ഛം ആണെന്ന്. “നീ ഈ കുടുംബത്തിന് മാനക്കേട് ഉണ്ടാക്കാൻ വേണ്ടിയാണോ ഇമ്മാതിരി പണിക്കൊക്കെ ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. ഒന്നുല്ലെങ്കിൽ തറവാടിന്റ അന്തസ്സ് നോക്കണ്ടേ.” എന്നും പറഞ്ഞുകൊണ്ട് അയാൾ പിന്നെ അമ്മക്ക് നേരെ തിരിഞ്ഞു, “ഇതെന്താ സാവിത്രി, നിനക്കും ഇല്ലാണ്ടായോ വിവരംന്ന് പറയണ സാധനം.. അതോ ഇവളുടെ വാക്കും കേട്ട് തറവാടിന്റ മാനം കളയാൻ ആണോ തീരുമാനം?” അയാൾ അമ്മക്ക് നേരെ കയർക്കുമ്പോൾ അമ്മ എന്ത് പറയണമെന്ന് അറിയാതെ തലതാഴ്ത്തി. അത് കണ്ടത് കൊണ്ട് തന്നെ ആവണം അയാൾ ഭാമക്ക് നേരെ തിരിഞ്ഞതും. “ഭർത്താവ് മരിച്ചെന്ന് കരുതി ഈ വീട്ടിൽ നിനക്ക് എന്ത് തോന്നിവാസവും ആകാമെന്ന് ആയോ?

പാലക്കൽ തറവാട്ടുകാർ ഇത് വരെ അഭിമാനം വിട്ട് കളിച്ചിട്ടില്ല. അപ്പഴാ നീ… ഭദ്രനെ മരിച്ചിട്ടുള്ളൂ. എന്നും വെച്ച് ചോദിക്കാനും പറയാനും ആണുങ്ങൾ ഇല്ലെന്നുള്ള അഹങ്കാരം ആണ് നിന്റെ ഈ ദുർനടപ്പിൽ എങ്കിൽ അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല. കണ്ടവന്റെ മലവും മൂത്രവും വാരാൻ നടക്കുന്നു അവൾ. അങ്ങനെ ഒരുമ്പട്ടവൾ ആകാൻ ആണ് ഉദ്ദേശമെങ്കിൽ അത് നിന്റെ വീട്ടിൽ ആയിക്കോ.. ഈ തറവാട്ടിൽ നടക്കില്ല.” വാക്കുകൾ കൊണ്ട് കത്തിക്കയറുന്ന അമ്മാവന്റെ നോട്ടവും കണ്ണുകളിലെ ദേഷ്യവും കണ്ടപ്പോൾ ഭാമ ആദ്യമൊന്ന് മൗനം പാലിച്ചു. പിന്നെ മിണ്ടാതെ പേടിയോടെ നിൽക്കുന്ന അമ്മയെ നോക്കി. പിന്നെ അമ്മാവന്റെ ദേഷ്യത്തിനും ചോദ്യങ്ങൾക്കും മുന്നിൽ വിറച്ചുനിൽക്കുന്ന അമ്മയുടെ അരികിലേക്ക് നടന്ന് അവരെ ചേർത്തുപിടിച്ചുകൊണ്ട് പുഞ്ചിരിയോടെ അവൾ പറഞ്ഞു, “അമ്മാവൻ ദേഷ്യത്തിലാ അമ്മേ.. അത് കണ്ട് അമ്മ പേടിക്കണ്ട. ആ ദേഷ്യം മാറാൻ അമ്മ പോയി ഒരു ചൂട് ചായ ഉണ്ടാക്കൂ അമ്മാവന് വേണ്ടി. അപ്പോഴേക്കും ഞാൻ അമ്മാവനെ ഒന്ന് തണുപ്പിക്കട്ടെ” എന്ന്. ഇനി അവിടെ നടക്കാൻ പോകുന്നത് അമ്മാവന്റെ വാക്കുകൾ കൊണ്ടുള്ള സംഹാരതാണ്ഡവം ആണെന്നും അതിന് മുന്നിൽ പതറുന്ന ഭാമയുടെ അവസ്ഥ കാണാതിരിക്കൻ വേണ്ടിയാണ് തന്നെ അകത്തേക്ക് ചായ ഇടാൻ പറഞ്ഞു വിടുന്നത് എന്നും അമ്മക്ക് അറിയാമായിരുന്നു. പക്ഷേ, അതൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അവർ വേഗം അകത്തേക്ക് നടക്കുമ്പോൾ മനസ്സിൽ കടുവയെ പോലെ കടിച്ചുകീറാൻ നിൽക്കുന്ന അമ്മാവന്റെ കനത്ത മുഖം ആയിരുന്നു. “പറഞ്ഞത് കേട്ടോ നീ..” അമ്മാവന്റെ കനത്ത ശബ്ദം വീണ്ടും ആ ഹാളിൽ മുഴങ്ങിയപ്പോൾ അവൾ അയാൾക്ക് മുന്നിലേക്ക് തിരിഞ്ഞുകൊണ്ട് ചോദിച്ചു, “അമ്മാവന് അറിയാവുന്നതല്ലേ ഈ വീടിന്റ ഇപ്പോഴത്തെ അവസ്ഥ. അതിൽ നിന്ന് ഒന്ന് കരകേറണം എന്നെ ഇപ്പോൾ കരുതുന്നുള്ളൂ. അതിന് എന്ത് പനിയും എടുക്കാൻ ഞാൻ ഇപ്പോൾ തയ്യാറും ആണ്. മുന്നോട്ട് കൂടി ചിന്തിക്കേണ്ടത് ഞാൻ അല്ലെ ഇനി. ഭദ്രേട്ടൻ ഉള്ളപ്പോൾ ഒന്നും അറിയാണ്ടായിരുന്നു. ഇപ്പോൾ അതല്ലല്ലോ അവസ്ഥ.” അവളുടെ ഒട്ടും പതറാത്ത വാക്കുകൾക്ക് അഹങ്കാരത്തിന്റെ ധ്വനി ആയിരുന്നു അയാൾ കണ്ടെത്തിയത്. അത് കേട്ട് കൊണ്ട് തന്നെ “നീ എനിക്ക് മുന്നിൽ ന്യായവും അന്യായവും വിളമ്പാറായോടി. കണ്ടവന്റെ മലം വാരി കിട്ടുന്ന പണം തന്നെ വേണോ നിനക്ക്. ഇതിനേക്കാൾ അന്തസ്സ് ഉണ്ടെടി ഉടുത്തത് ഉരിഞ്ഞു കണ്ടവന്റെ കൂടെ കിടക്കുന്നതിൽ ” എന്നും പറഞ്ഞ അയാൾക്ക് മുന്നിൽ പിന്നെ ഉണ്ടായിരുന്നു അയാൾ പ്രതീക്ഷിച്ച ഭാമ അല്ലായിരുന്നു.

“നിങ്ങൾ കുറെ നേരം ആയല്ലൊ കുടുംബമഹിമയും കുലമഹിമയും വിളമ്പാൻ തുടങ്ങിയിട്ട്. ആ മഹിമ നിങ്ങൾ ഇപ്പോൾ പറഞ്ഞപോലെ കണ്ടവന്റ മുന്നിൽ ഉടുത്തത് ഉരിഞ്ഞുണ്ടാക്കിയത് ആണെങ്കിൽ ആ മഹിമ എനിക്ക് വേണ്ട. കണ്ടവന്റെ മലവും മൂത്രവും കോരിയിട്ടാണെങ്കിലും തിന്നുന്ന ചോറിന് അന്തസ്സുണ്ട്.” അവൾ അങ്ങനെ തിരിച്ചു പ്രതികരിക്കുമെന്ന് അയാൾ കരുതിയിരുന്നില്ല. മിണ്ടാതെ നിന്നവൾ പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുന്നത് കണ്ടപ്പോൾ അമ്മാവൻ പിന്നെയും പല്ലുകൾ ഞെരിച്ചുകൊണ്ട് അലറുകയായിരുന്നു, “നീ എന്താടി പറഞ്ഞത്. നിങ്ങൾ എന്നോ.. ആദ്യം മൂത്തവരെ ബഹുമാനിക്കാൻ പടിക്കടി. എന്നിട്ട് നിന്ന് തുള്ള്. പെണ്ണ് തുള്ളിയാൽ ഏത് വരെ പോകും എന്ന് എനിക്കറിയാം.. കേട്ടോടി കുടുംബത്തിൽ പിറക്കാത്തവളെ” അയാൾ അവൾക്ക് മുന്നിൽ ഒരു പോരുകോഴിയെ പോലെ നിൽക്കുമ്പോൾ അതേ അവസ്ഥയിൽ തന്നെ ആയിരുന്നു അവളും. അവൾക്ക് അറിയാം ഇനിയും താഴ്ന്നു കൊടുത്താൽ തലയിൽ കേറി തൂറാൻ വരെ മടിക്കാത്ത ആളാണ് കാർന്നോരെന്ന്. പലപ്പോഴും മിണ്ടാതെ നിൽക്കുമ്പോൾ എന്തും പറയാമെന്നുള്ള ധാരണ തെറ്റിയതിന്റ അമർഷമാണ് ഈ പ്രകടനം എന്നും അവൾക്ക് അറിയാമായിരുന്നു. “നിങ്ങൾ പറഞ്ഞല്ലോ ബഹുമാനിക്കാൻ പഠിക്കാൻ.. അത് എന്നെ പഠിപ്പിക്കുന്നതിന് മുന്നേ ആദ്യം നിങ്ങൾ ഒന്ന് മനസ്സിലാക്കുക. ബഹുമാനം എന്നത് ചോദിച്ചുവാങ്ങേണ്ട ഒന്നല്ല. സ്വഭാവം കൊണ്ട് നേടേണ്ടതാണ്. അത് നല്ല പ്രവർത്തിക്ക് മറ്റുള്ളവർ അറിഞ്ഞു നൽകേണ്ട ഒന്നാണ്. ആ ബഹുമാനം എന്റെ വാക്കുകളിൽ അമ്മാവന് കാണാൻ കഴിഞ്ഞില്ലെങ്കിൽ അതിനർത്ഥം സ്വയം ചിന്തിച്ചു കണ്ടെത്തുന്നത് ആയിരിക്കും നല്ലത്. പിന്നെ ഈ പറയുന്ന അമ്മാവൻ ഒരിക്കൽ ഇടുപ്പ് ഒടിഞ്ഞു മൂലക്ക് കിടന്നപ്പോൾ നിങ്ങൾ പറഞ്ഞ ബഹുമാനമുള്ള ഒറ്റമകൾ മൂക്കും പൊത്തി ഓടിയത് മറന്നില്ലല്ലോ അല്ലെ. അന്ന് കിടന്ന കിടപ്പിൽ സാധിക്കുമ്പോൾ കോരാൻ ഞാനേ ഉണ്ടായിരുന്നുള്ളൂ.. ഈ ബഹുമാനം തീരെ ഇല്ലാത്ത ഒരുമ്പട്ടവൾ. അന്ന് തറവാടിന്റ അഭിമാനം കാക്കുന്ന മാമന്റെ മക്കളൊന്നും അപമാനം ഭയന്ന് ആ വഴി വരാത്തത് മറന്നോ? അന്ന് ഞാൻ കോരിയ തീട്ടവും മൂത്രവും ഒക്കെ തന്നെയാ എപ്പഴും ചെയ്യുന്ന ജോലി. പക്ഷേ, ഒന്നുണ്ട്.. അന്നില്ലാത്ത ശമ്പളം ഇന്ന് ഉണ്ട്. കൂടെ, അന്ന് നീ വീടിന്റ വിളക്കാണെന്ന് പറഞ്ഞ നാക്ക് കൊണ്ട് തന്നെ ചാർത്തിയ ഒരുമ്പട്ടവൾ എന്ന പട്ടവും. ” അവളുടെ വാക്കുകൾക്കു മുന്നിൽ ഉത്തരം കിട്ടാതെ പതറുമ്പോൾ കത്തുന്ന കണ്ണുകള്ക്ക് ഒരു അയവു വന്നിരുന്നു. അവൾ പറഞ്ഞത് പലതും ശരിയാണെങ്കിലും ഇപ്പോൾ അവൾക്ക് മുന്നിൽ തോൽക്കുന്നത് അഭിമാനക്ഷതം ആണെന്നുള്ളത് ആയിരുന്നു മനസ്സിനെ കുലുക്കിയത്.

“നീ എന്തൊക്ക ന്യായം പറഞ്ഞായാലും നിന്റെ അഴിഞ്ഞാട്ടം നടക്കില്ല. അവളെ നിനക്ക് പറ്റിക്കാൻ കഴിയും, എന്നും കരുതി എന്നെ പറ്റിക്കാമെന്ന് കരുതണ്ട നീ. കേട്ടല്ലോ ” വിട്ടുകൊടുക്കാൻ ഭാവമില്ലാത്തത് പോലെ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്ന വാക്കുകൾകൊണ്ട് അവളെ നേരിടുമ്പോൾ ആ സംസാരത്തിൽ ദേഷ്യം കുറഞ്ഞിരുന്നു. ഇപ്പോൾ ഉള്ളത് പെണ്ണിന് മുന്നിൽ തോൽക്കാതിരിക്കാനുള്ള പിടിച്ച് നിൽക്കാനുള്ള വാക്കുകൾ മാത്രമായിരുന്നു. “ഇത് പറയാൻ അമ്മാവന് എന്ത് യോഗ്യത ആണ് ഉള്ളത്. ഒരു ബന്ധത്തിന്റെ പേര് മാത്രമോ? ഏട്ടൻ മരിച്ചതിൽ പിന്നെ ഈ ആറുമാസക്കാലം ഞങ്ങൾ എങ്ങിനെ ആണ് ജീവിച്ചത് എന്ന് അന്വോഷിച്ചിട്ടുണ്ടോ. ഒന്നുല്ലെങ്കിൽ നിങ്ങളുടെ പെങ്ങളില്ലേ ഇവിടെ. അവരെ കുറിച്ചെങ്കിലും. ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചോ? ഇല്ലല്ലോ… എന്നിട്ട് ഇപ്പോൾ വന്നിരിക്കുന്നു അടുപ്പൊന്ന് പുകയാൻ തുടങ്ങിയപ്പോൾ തറവാടിന്റെ അന്തസ്സും പൊക്കിപിടിച്ചുകൊണ്ട്. ആ അന്തസ്സ് ഇട്ട് പുഴുങ്ങിയാൽ വയറു നിറയില്ലെന്ന് മനസ്സിലായത് കൊണ്ടാണ് മനസിന് അന്തസ്സ് എന്ന് തോന്നിയ ഒരു ജോലിക്ക് ഇറങ്ങിയത്. അത് എതിർക്കാനോ അതസ്സുകൊണ്ട് പുറം ചൊറിയാനോ ആയി ആരും ഈ പടി കയറേണ്ട. പച്ചചാണകത്തിന് തീ പിടിച്ച പോലെ ആയിരുന്നു ജീവിതം. അവിടെ നിന്ന് ഒന്ന് കത്തി തുടങ്ങുമ്പോൾ കെടുത്താൻ വെള്ളവുമായി വന്നാൽ…….. ” അവൾ അവിടെ പറഞ്ഞു നിർത്തിയത് അകത്തു നിന്നും ചായയുമായി വരുന്ന അമ്മയെ കണ്ടായിരുന്നു. അമ്മ ഒന്നും മിണ്ടാതെ ചായ അയാൾക്ക് നേരെ നീട്ടുമ്പോൾ ” എനിയ്ക്ക് നിന്റെ ചായ ഒന്നും വേണ്ട ” എന്നും പറഞ്ഞ് അവഗണിക്കുമ്പോൾ ആ ചായ അവൾ കൈ നീട്ടി വാങ്ങി. “ഇതിൽ മധുരമിട്ടില്ലേ അമ്മേ ” എന്നും ചോദിച്ചുകൊണ്ട് ഒരു കവിൾ കുടിച്ചുകൊണ്ട് അമ്മാവനെ നോക്കി പുഞ്ചിരിക്കുമ്പോൾ അവളെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് അമ്മാവൻ അമ്മക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു, “നീ ഇവൾ പറഞ്ഞത് കേട്ടോ. എന്നോട് ഇതൊന്നും പറയാൻ ഈ പടി കയറേണ്ടന്ന്. കേട്ടില്ലേ ഇവളുടെ അഹങ്കാരം.എന്നോട് ഈ പടി കയറേണ്ട എന്ന് പറയാൻ ഇവൾ ആരാ.. ഞാൻ നിന്റെ ഏട്ടനാണ്.. നീ ആണ് ഈ വീടിന്റ ഇനിയുള്ള നാഥൻ. നീ പറയണം ഇവിടെ എന്താ നടക്കേണ്ടത്” എന്ന്. അയാൾ അത്രയും പറഞ്ഞ് പുച്ഛത്തോടെ ഭാമയെ നോക്കുമ്പോൾ ആ പുച്ഛം ഒരു നിമിഷം കൊണ്ട് ശോകം ആയത് പെങ്ങളുടെ വാക്ക് കേട്ടായിരുന്നു. “ഭാമ അങ്ങനെ പറഞ്ഞെങ്കിൽ അതേ എനിക്കും പറയാനുള്ളൂ ഏട്ടാ.. വെറുതെ അന്തസ്സ് വിളമ്പാൻ ഏട്ടൻ ഇങ്ങോട്ട് വരണമെന്ന് ഇല്ല. പ്രതാപകാലത്ത്‌ ആന ഉണ്ടായിരുന്നു എന്ന് കരുതി തഴമ്പും ചുമന്ന് നടന്നാൽ പ്രമാണി ആവില്ലല്ലോ ഏട്ടാ ” എന്ന്. അതിന് മുന്നിൽ ഒന്നും പറയാൻ കഴിയാതെ അയാൾ തോൽവിയോടെ തിരികെ നടക്കുമ്പോൾ ഭാമ അമ്മയെ ചേർത്തുപിടിച്ചിരുന്നു. അന്തസ്സ് എന്നത് കുടുംബപേരിന്റെ വാലിൽ കടിച്ചുതൂങ്ങി കിടന്നാൽ ഉണ്ടാകുന്ന ഒന്നല്ല, ചെയ്യുന്ന ജോലിയോടുള്ള കൂറിലും കിട്ടുന്ന കൂലിയോടുള്ള ആത്മാർത്ഥതയിലും കൂടി ആണെന്ന പൂർണ്ണബോധ്യത്തോടെ..

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular