Connect with us

Love

നീലാണ്ടന്റെ ഒരു യോഗം, ന്നാലും ഓളെന്തിനാവും ഓനെ പോലൊരുത്തനെ മംഗലം കയിച്ചത്….

Published

on

രചന: സൂര്യകാന്തി

“പെണ്ണിന്റെ മനസ്സ് പടച്ചോനു പോലും തിരിയൂല ന്റെ പിള്ളേച്ചാ, ന്നാലും ഓളെ പോലെ മൊഞ്ചുള്ളൊരു പെണ്ണിനെ ന്നാട്ടില് ങ്ങള് വേറെ കണ്ട്ക്കണാ..?” ഹമീദ് മാപ്ല മീൻകൊട്ട നേരേ വെച്ച് സൈക്കിളിൽ കയറുന്നതിനിടെ പറഞ്ഞത് കേട്ട് പരമു പിള്ള തലയാട്ടി..മീൻകാരൻ ഹമീദിന്റെ കൂയ് വിളി അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നതും ശ്രെദ്ധിച്ച് തിരിഞ്ഞു നടക്കവേ പിള്ളേച്ചനിൽ നിന്നൊരു നെടുവീർപ്പുയർന്നു.. “ആ നീലാണ്ടന്റെ ഒരു യോഗം.. ന്നാലും ഓളെന്തിനാവും ഓനെ പോലൊരുത്തനെ മംഗലം കയിച്ചത്.?” കഴിഞ്ഞ ഒരു മാസമായി ചേലക്കരക്കാർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യം.. വടക്കൂന്ന് ചീരുപ്പെണ്ണിനെ നീലാണ്ടൻ പുടവ കൊടുത്തു കൊണ്ടു വന്ന നാൾ മുതൽ അവളാണ് അവിടുത്തുകാരുടെ പ്രധാന ചർച്ചാവിഷയം.. അമ്മ നങ്ങേലി സുഖമില്ലാണ്ട് കിടപ്പിലാവുന്നേനും എത്രയോ മുൻപേ തിരയാൻ തുടങ്ങിയതാണ് നീലാണ്ടൻ, കൂട്ടിനൊരു പെണ്ണിനെ.. യാതൊരു ദുസ്വഭാവവുമില്ലെങ്കിലും പത്തു പറ കണ്ടത്തിൽ നാലാളിന്റെ പണി ഒറ്റയ്ക്കെടുക്കുമെങ്കിലും സമ്പാദ്യമായി ഇച്ചിരി നിലവും സ്വന്തമായി ഒരു കൂരയും ഉണ്ടെങ്കിലും.. നീലാണ്ടന്റെ രൂപം.. കരിവീട്ടി പോലുള്ള ശരീരത്തിൽ നിന്നും കരി തൊട്ടെടുക്കാമെന്ന് പറഞ്ഞാലും അതിശയോക്തി ഇല്ല.. അതിനൊപ്പം കുറച്ചു പൊങ്ങിനിൽക്കുന്ന മുൻനിരയിലെ പല്ലുകളും പഴഞ്ചൻ രീതികളുമെല്ലാം നീലാണ്ടന്റെ പോരായ്മകളായി കാണാതിരിക്കാൻ പെൺപിള്ളേർക്ക് കഴിഞ്ഞില്ല.. മൂന്നാലിടത്ത് പോയപ്പോൾ, തന്നെ കണ്ട വീർപ്പിച്ച മുഖങ്ങളിൽ നിന്നും കാര്യം മനസ്സിലാക്കിയ നീലാണ്ടൻ പിന്നെ അതിന് തുനിഞ്ഞില്ലെങ്കിലും അമ്മ കിടപ്പിലായതോടെ വീണ്ടും പെണ്ണന്വേഷിച്ചിറങ്ങേണ്ടി വന്നു.. ഒടുക്കം മകന്റെ മംഗലം കാണാൻ യോഗമില്ലാതെ നങ്ങേലിയുടെ കണ്ണടഞ്ഞതോടെ നീലാണ്ടന്റെ അന്വേഷണം പൂർണ്ണമായും നിന്നു.. മഴയും വെയിലും തണുപ്പുമൊന്നും വക വെയ്ക്കാതെ, നീലാണ്ടൻ മണ്ണിനേയും കൃഷിപ്പണിയെയും സ്നേഹിച്ചു കഴിയുന്നതിനിടെയാണ് വീണ്ടും മൂന്നാൻ വേലപ്പൻ അവനെയും അന്വേഷിച്ചെത്തിയത്.. വൈക്കോൽ കൂന കൂട്ടി വെയ്ക്കുന്നതിനിടെ, തലയിലെ തോർത്തുകെട്ടഴിച്ചൊന്നു കുടഞ്ഞു, അതുകൊണ്ട് മുഖത്തെയും ദേഹത്തെയും വിയർപ്പ് തുടച്ചു നീലാണ്ടൻ വേലപ്പനെ നോക്കി.. “ങ്ങള് പൊയ്ക്കോളിൻ വേലപ്പേട്ടോ.. അതൊന്നും ഇയ്ക്ക് ശരിയാവൂല.. ഞാനാ പൂതി മനസ്സീന്ന് മായ്ച്ചു കളഞ്ഞു…” “അല്ല മോനെ, ഇത് നിയ്യ് വിചാരിക്കണപോലെയല്ല.. നെന്നെ പറ്റി ഓല്ക്ക് നല്ലോണം അറിയാം.. നിയ്യ് പോയൊന്നു പെണ്ണിനെ കണ്ടാൽ മ്മക്കതങ്ങ് ഉറപ്പിക്കാം.. വരുന്ന ചിങ്ങത്തിൽ നടത്തേം ചെയ്യാം..” കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുന്ന നീലാണ്ടന്റെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ടു വേലപ്പൻ പറഞ്ഞു.. “കണ്ടാലാരും മോഹിക്കുന്ന പൂവമ്പഴം പോലൊരു പെണ്ണാ നീലാണ്ടാ.നീയ്യ് വാ മ്മക്കൊന്ന് കണ്ടേച്ചും വരാം..” അങ്ങനെ കുടിയിലെ ഒരു മൂലയിൽ തൂക്കിയിട്ട നീളൻ കൈയ്യുള്ള കുപ്പായം നീലാണ്ടൻ വീണ്ടും തട്ടിക്കുടഞ്ഞെടുത്തു.. ഓലക്കീറിൽ തിരുകി വെച്ചിരുന്ന കുഞ്ഞി കണ്ണാടി എടുത്തൊന്ന് മുഖം നോക്കാൻ തുനിഞ്ഞെങ്കിലും പിന്നെയത് വേണ്ടെന്നു വെച്ചു.മുടി കൈ കൊണ്ടു കോതിയൊതു ക്കി കാലൻ കുടയും പുറത്ത് തൂക്കി നീലാണ്ടൻ വീണ്ടുമൊരു പെണ്ണ് കാണലിനൊരുങ്ങി.. ദൂരം കൊറേ താണ്ടിയാണ് പെണ്ണിന്റെ വീടെത്തിയത്. ഓലക്കുടിലിന്റെ മുറ്റത്ത് പെണ്ണിന്റെ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീയ്ക്ക് പിറകിൽ ഒക്കത്തൊരു കുഞ്ഞിനേയും എടുത്തു നിൽക്കുന്നൊരു പെണ്ണിനെ കണ്ടതും നീലാണ്ടൻ ഒന്നു ഞെട്ടി..

ഇത് പെണ്ണിന്റെ ചേച്ചിയാണ് എന്നുള്ള വേലപ്പന്റെ വാക്കിന്റെ ബലത്തിൽ തിണ്ണയിലെ ബെഞ്ചിലേക്കിരിക്കുമ്പോൾ നീലാണ്ടൻ വിയർക്കുന്നുണ്ടായിരുന്നു.. പെണ്ണിന്റെ അമ്മയും വേലപ്പേട്ടനും തമ്മിലുള്ള നാട്ടുവിശേഷം പറിച്ചിലിനിടെ നീലാണ്ടന്റെ മനസ്സ് പണി സ്ഥലത്തെത്തിയിരുന്നു.. നാളെ ആ വാസുവേട്ടനോട് ഇച്ചിരി കുമ്പളവിത്ത് കൂടെ വാങ്ങണം.. ഇരിക്കുന്നതിന്റെ തൊട്ടടുത്തു ഒരു പ്ലേറ്റിൽ രണ്ടു ഗ്ലാസ്സിൽ കട്ടൻ കാപ്പി പ്രത്യക്ഷപ്പെട്ടത് കണ്ടു ഞെട്ടലോടെ നീലാണ്ടൻ മുഖമുയർത്തിയതും ഒരു മിന്നായം പോലെ മുൻപിലെ ആൾ വാതിലിന്റെ പിറകിലേക്ക് മറഞ്ഞിരുന്നു.. തെല്ല് നിരാശ്ശയോടെ ഗ്ലാസ്‌ കയ്യിലെടുത്തു നിലത്തേക്ക് നോക്കിയ നീലാണ്ടൻ കണ്ടത് ഓലവാതിലിന്റെ വശത്ത് കൂടെ കാണുന്ന വെളുത്തു തുടുത്ത കണങ്കാലാണ്.. ഞെട്ടലോടെ മുഖമുയർത്തിയ നീലാണ്ടന്റെ നോട്ടമെത്തിയത് പിടയ്ക്കുന്ന പരൽമീനുകളെ പോലെ തന്നെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളിലാണ്.. ആ ചുണ്ടുകളിൽ നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി വിടരുന്നതും മിഴികൾ താഴ്ന്നതും സാകൂതം നോക്കിയിരിക്കവേ പെണ്ണിന്റെ അമ്മ പറഞ്ഞതൊന്നും നീലാണ്ടൻ കേട്ടില്ല.. “മൂന്നെണ്ണത്തിനെ പറഞ്ഞു വിട്ടു.. ഇവളെ മാത്രമേ തരാനുള്ളൂ.. പൊന്നും പണവുമൊന്നും ഇനി ന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല…” “അയിന് പൊന്നും പണവുമൊക്കെ ആരാ ചോയിച്ചത് ന്റെ നാണിമ്മേ.. പെണ്ണിന്റെ കുടുംബത്തീന്ന് കൊണ്ടന്നിറ്റൊന്നും വേണ്ടാ നീലാണ്ടന് കഴിയാൻ.. അവനും പെണ്ണിനുമുള്ളതൊക്കെ അവന് ണ്ടാക്കി വെച്ചിണ്ട്..ല്ലേ നീലാണ്ടാ…” കാര്യമൊന്നും കേട്ടില്ലെങ്കിലും നീലാണ്ടൻ തലയാട്ടി.. അയാളുടെ മനസ്സ് ആ കണ്ണുകളിൽ ഉടക്കി കിടന്നു. ജീവിതത്തിൽ ആദ്യമായി നീലാണ്ടൻ അകമഴിഞ്ഞ് പ്രാർത്ഥിച്ചു.. ഈ പെണ്ണിനെ തനിക്ക് തന്നെ കിട്ടണമേയെന്ന്.. “അപ്പോൾ പിന്നെ മ്മക്ക് ഇതങ്ങട്ട് ഉറപ്പിക്കാം ല്ലെ.. ന്താ നീലാണ്ടാ…” വേലപ്പൻ പറഞ്ഞതിന് തല കുലുക്കുമ്പോൾ നീലാണ്ടന്റെ മനസ്സ് തുടി കൊട്ടുന്നുണ്ടായിരുന്നു.. പതിയെ ഒളികണ്ണിട്ടു നോക്കിയപ്പോൾ വാതിലിന്റെ മറവിൽ ആ കണ്ണുകളുടെ ഉടമയെ കണ്ടില്ല.. പറഞ്ഞുറപ്പിച്ചത് പോലെ ചിങ്ങമാസത്തിലൊരു ദിവസം നീലാണ്ടന്റെ മാലയുമിട്ട് അവന്റെ പിറകെ കുടിയിലേക്ക് തല കുനിച്ച് അവൾ നടക്കുമ്പോൾ ചേലക്കരക്കാർ ഒന്നടങ്കം മൂക്കത്തു വിരൽ വെച്ചു.. നീലാണ്ടന് ഇത്രേം സുന്ദരിയായ ഒരു പെണ്ണോ.. ന്തോ കുഴപ്പണ്ട്.. വിരുന്നുകാരൊക്കെ പോയി, വൈകുന്നേരം നീലാണ്ടൻ പാടത്തൊന്ന് ചുറ്റിക്കറങ്ങി വന്നപ്പോഴേക്കും ചീരു കുടിലിന്റെ അകവശമാകെ അടിച്ചു വൃത്തിയാക്കി വെച്ചിരുന്നു. മുറ്റം അടിച്ചു വാരി ചപ്പു ചവറുകളൊക്കെ കൂട്ടിയിട്ട് കത്തിച്ചതും നീലാണ്ടൻ കണ്ടിരുന്നു.. കൈ കഴുകി ഇരിക്കുമ്പോഴാണ് കാച്ചിലും ചേനയുമിട്ടുണ്ടാക്കിയ പുഴുക്കും കാന്താരി ചമ്മന്തിയും കഞ്ഞിയും വിളമ്പി വെച്ച് തൊട്ടപ്പുറത്ത് മുഖവും കുനിച്ചു ഇരുന്നവളോട് അയാൾ ചോദിച്ചത്.. “നീയ്യ് കഴിച്ചോ പെണ്ണേ…” ഇല്ലയെന്ന് തലയാട്ടിയ അവളെ നോക്കി അയാൾ പറഞ്ഞു.. “ന്നാ വാ പെണ്ണേ മ്മക്ക് ഒരുമിച്ച് കഴിക്കാം…” “ഉംഹും..ങ്ങള് കഴിച്ചിട്ട് ഞാങ്കഴിച്ചോളാം…” വാക്കുകൾക്കൊപ്പം നാണത്തോടെയുള്ളൊരു ചിരിയും അയാൾക്ക് കിട്ടിയിരുന്നു.. അമ്മ കിടപ്പിലായതിൽ പിന്നെ ആദ്യമായി വയറു നിറച്ചു കഴിച്ചു എഴുന്നേറ്റു, മുറ്റത്തെ പാനയിലെ വെള്ളമെടുത്തു കുലുക്കുഴിഞ്ഞു, തോർത്തു കൊണ്ടു മുഖവും തുടച്ചു അയാൾ കയറി വരുമ്പോൾ അയാൾ ബാക്കി വെച്ച പുഴുക്ക് അവൾ കഴിച്ചു തുടങ്ങിയിരുന്നു.. അമ്മയല്ലാതെ ആദ്യമായൊരു പെണ്ണിന്റെ സ്നേഹം നീലാണ്ടൻ അറിയുകയായിരുന്നു..

അകത്ത് മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ തനിക്കരികെ തഴപ്പായയിൽ ഇരുന്ന അവളുടെ മുഖം മെല്ലെ ഉയർത്തിയാണയാൾ ചോദിച്ചത്.. “നെനക്കെന്നെ ശരിക്കും ഇഷ്ടാണോ പെണ്ണേ, അതോ നെന്റെ അമ്മ നിർബന്ധിച്ചോ..?” അയാളുടെ നേരേ നോക്കിയ മിഴികൾ പതിയെ താഴ്ന്നു..ആ നേർത്ത ശബ്ദം അയാളുടെ ചെവിയിലെത്തി.. “നിക്ക് ഇഷ്ടാണ്…” മെല്ലെ അയാൾ എഴുന്നേറ്റപ്പോൾ അവളൊന്ന് ഞെട്ടി മുഖമുയർത്തി.. അയയിൽ തൂക്കിയിട്ട കുപ്പായക്കീശയിൽ നിന്നുമയാൾ ഒരു പൊതിയുമെടുത്ത് തനിക്കരികെ ഇരുന്നപ്പോൾ അവൾ ഒന്ന് കൂടെ ഒതുങ്ങിയിരുന്നു. അനുവാദം ചോദിക്കാതെ പതിയെ കാലുകളിലേക്ക് ആ വെള്ളിക്കൊലുസ്സുകൾ അണിയിച്ചപ്പോൾ അവളുടെ ദേഹമൊന്ന് വിറച്ചു. പുറത്ത് ചന്നംപിന്നം പെയ്യുന്ന മഴയ്ക്കിടെ വീശിയടിച്ച പിശറൻ കാറ്റ് മണ്ണെണ്ണ വിളക്കിന്റെ തിരി കെടുത്തുന്നതിന് മുൻപേ കണ്ട നാണത്താൽ തുടുത്ത മുഖം നീലാണ്ടനെ മോഹിപ്പിച്ചു തുടങ്ങിയിരുന്നു.. പിറ്റേന്ന് പുലർച്ചെ തലേക്കെട്ടും കെട്ടി പറമ്പിലേക്ക് ഇറങ്ങാൻ തുടങ്ങിയ അയാളുടെ മുൻപിലേക്കൊരു സ്റ്റീൽ ഗ്ലാസ്സിൽ ചക്കരക്കാപ്പിയുമായി അവളെത്തിയപ്പോൾ അയാളൊന്ന് പുഞ്ചിരിച്ചു.. പതിയെ മീശയുഴിഞ്ഞു കണ്ണിറുക്കിയപ്പോൾ കണ്ണുകൾ പൊത്തി പിടിച്ചവൾ അടുക്കളയിലേക്കോടിയപ്പോൾ കൊലുസ്സുകൾ കിലുങ്ങുന്നുണ്ടായിരുന്നു.. പാടത്തേക്ക് നടക്കുമ്പോൾ പതിവില്ലാതെ നീലാണ്ടന്റെ ചുണ്ടിലൊരു മൂളിപ്പാട്ടുണർന്നു.. ഇടയ്ക്കൊരു പുഞ്ചിരിയും.. പാടത്ത് പണിയെടുക്കുന്ന നീലാണ്ടന് കഞ്ഞിയുമായെത്തുന്നതിൽ തുടങ്ങി കള പറിക്കാനും ഞാറു നടാനുമെല്ലാം ചീരുവുമൊപ്പം കൂടി.. അലക്കാനും കുളിക്കാനും കുളക്കടവിലേക്ക് നടക്കുന്നതിനിടെ പലരും അവളെ വഴിയരികിൽ കാത്തു നിന്നിരുന്നു.. കറവക്കാരൻ ഗോപാലനും ചെത്തുകാരൻ തങ്കപ്പനുമുൾപ്പെടെ.. അവൾ തലയുയർത്തിയതുമില്ല, ഒന്നും തിരിച്ചു പറഞ്ഞതുമില്ല.. കുളക്കടവിലെ പെണ്ണുങ്ങൾ അവളോട് അകലം പാലിച്ചു തന്നെ നിന്നു.. പാലപ്പൂവിനൊത്ത അവളുടെ ചേലും കണങ്കാലിൽ പിണഞ്ഞു കിടക്കുന്ന വെള്ളി കൊലുസ്സുകളും കഴുത്തിലെ കറുത്ത ചരടിൽ കോർത്തിട്ട സ്വർണ്ണത്താലിയുമൊക്കെ അതിന് കാരണങ്ങളായി.. അതൊന്നും പക്ഷെ അവളെ ബാധിച്ചിരുന്നില്ല.. തങ്കപ്പൻ അവൾ ചെല്ലുന്ന സമയം നോക്കി കുളക്കടവിനപ്പുറത്തെ തെങ്ങിൽ ചെത്താൻ കയറുന്നതും ഗോപാലന്റെ പയ്യ് കുളക്കടവിനടുത്തുള്ള പറമ്പിലെ പുല്ല് മാത്രം തിന്നാൻ തുടങ്ങിയതും പതിവായതോടെയാണ് ചീരു കുളക്കടവിലെ നീരാട്ട് അവസാനിപ്പിച്ചതും കുടിലിന്റെ പിന്നാമ്പുറത്തൊരു മറപ്പുര കെട്ടി തരാൻ നീലാണ്ടനോട് ആവശ്യപ്പെട്ടതും.. പടവിലാകെ വഴുക്കലാണെന്ന ചീരുവിന്റെ വാക്കുകൾക്ക് നീലാണ്ടൻ മറുത്തൊന്നും പറഞ്ഞില്ല.. ഓലക്കീറു കൊണ്ടു മറച്ച കുളിപ്പുരയിലെ ചരുവത്തിൽ നീലാണ്ടൻ നിറച്ചു വെച്ച വെള്ളം തല തണുക്കെയൊഴിച്ചവൾ കുളിച്ചു.. വർക്കി മാപ്പിളയുടെ ആളൊഴിഞ്ഞ തെങ്ങിൻ തോപ്പിൽ പൂവാലിയ്ക്ക് പുല്ലു ചെത്തി തിരികെ വരവേയാണ് ചെത്തുകാരൻ തങ്കപ്പൻ വഴി തടഞ്ഞത്.. ഒരുമാത്ര പോലും പതറാതെയാണവൾ കൈയിലെ കൊയ്ത്തരിവാൾ അയാളുടെ കഴുത്തിനു നേരേ നീട്ടിയത്.. അവളുടെ കണ്ണിലെരിഞ്ഞ അഗ്നിയെ പേടിച്ചാവാം തങ്കപ്പൻ വഴിയൊഴിഞ്ഞു നിന്നത്.. മാറുമറച്ച തോർത്ത്‌ ഒന്നുകൂടെ വലിച്ചിട്ടു നീട്ടിയൊന്നു കാർക്കിച്ചു തുപ്പി പുല്ലുകെട്ട് തലയിലേറ്റിയവൾ നടന്നു പോവുന്നത് അയാൾ ഇച്ഛാഭംഗത്തോടെ നോക്കി നിന്നു.. നീലാണ്ടനോടവൾ ഒന്നും പറഞ്ഞില്ല..

പനങ്കുലപോലെ നീണ്ടിടതൂർന്ന മുടിയിൽ തേച്ചു കുളിക്കാനായി നീലാണ്ടൻ വേലിയിൽ പടർന്നു കിടന്നിരുന്ന ചെമ്പരത്തിയിലെ ഇലയും പൂവും ഇടിച്ചു പിഴിഞ്ഞ് താളിയാക്കി കൊടുക്കുമ്പോഴും ചിലപ്പോഴൊക്കെ കുടിലിന്റെ പിന്നാമ്പുറത്തെ വാഴയ്‌ക്കരികിലെ കെട്ടിലിരുന്ന അവളുടെ തലയിൽ പൂവാംകുരുന്നിലയിട്ട് കാച്ചിയ എണ്ണ തേച്ചു പിടിപ്പിച്ചപ്പോഴും അവൾക്ക് വയ്യാതെയാവുന്ന ദിനങ്ങളിൽ വീട്ടുജോലികൾ കൂടെ ഏറ്റെടുത്തപ്പോഴും അയൽക്കാരി പെണ്ണുങ്ങൾ പിറുപിറുത്തു.. “പെങ്കോന്തൻ….” പിറുപിറുത്തു കൊണ്ടു അമർത്തി ചവിട്ടി തങ്ങളുടെ പുരയ്ക്കകത്തേക്ക് കയറി പോവുമ്പോഴും അവർ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു..നീലാണ്ടന്റെ വാക്കുകൾ കേട്ട് തെല്ല് നാണത്തോടെ അയാളെ നോക്കുന്ന ചീരുവിനെയും അത് കണ്ടു പൊട്ടിച്ചിരിക്കുന്ന നീലാണ്ടനെയും… പാടത്തും കവലയിലും വഴിയരികിലും പലരും പുച്ഛം നിറഞ്ഞ മുഖത്തോടെ കുത്തുവാക്കുകൾ ഒളിഞ്ഞും തെളിഞ്ഞും ചൊരിഞ്ഞപ്പോൾ സ്വതസിദ്ധമായ നേർത്ത പുഞ്ചിരി നൽകി നീലാണ്ടൻ നടന്നകന്നു.. മേലേകാവിലെ വേലയ്ക്ക് ചാന്തും കരിമഷിയും കുപ്പിവളകളും വാങ്ങി കൊടുത്തപ്പോൾ അയാളുടെ കണ്ണുകളിൽ തെളിഞ്ഞ പ്രണയം അവൾ മാത്രമേ കണ്ടിരുന്നുള്ളു.. മംഗലം കഴിഞ്ഞു മാസം രണ്ടു തികയുന്നതിന് മുൻപേ നീലാണ്ടന്റെ പെണ്ണിന് വയറ്റിലുണ്ടെന്നു കേട്ടപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞു.. ചുണ്ടൊന്നു കോട്ടി പതിഞ്ഞ ശബ്ദത്തിലവർ പിറുപിറുത്തു.. മീൻകൊട്ടയുമായി സൈക്കിൾ ആഞ്ഞു ചവിട്ടുന്നതിനിടെ ഹമീദ് മാപ്ല പറഞ്ഞു.. “ഓൻ ഉസിറുള്ളോനാ.. ആങ്കുട്ടി.. ചങ്കുറപ്പുള്ളോൻ..” നിറയറുമായി അടങ്ങിയിരിക്കാതെ എന്തെങ്കിലുമൊക്കെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ചീരുവിനെ നീലാണ്ടൻ വഴക്ക് പറഞ്ഞു കൊണ്ടേയിരിക്കും… കന്നിപ്പേറിന്റെ ആധി മുഴുവനും അയാൾക്കായിരുന്നു.. കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയിലാണ് ചീരുപ്പെണ്ണിന് പേറ്റുനോവ് തുടങ്ങിയത്.. വയറ്റാട്ടി നാരായണിത്തള്ളയെ ചീരുവിന്റെ അമ്മയ്‌ക്കൊപ്പം അകത്തേക്ക് വിട്ടു, അടഞ്ഞ വാതിലിന് മുൻപിൽ അയാൾ കൂട്ടിലിട്ട വെരുകിനെ പോലെ നടന്നു.. മൗനപ്രാർത്ഥനകൾക്കൊടുവിൽ ആ ചോരകുഞ്ഞിനെ കൈയിൽ കിട്ടിയപ്പോൾ അയാൾ ആദ്യം ചോദിച്ചത് ചീരുവിനെയായിരുന്നു.. അവളുടെ അമ്മയുടെയും വയറ്റാട്ടിയുടെയും വിലക്കിനെ മറി കടന്നു, അയാൾ വിയർത്തു കുളിച്ചു തളർന്നു കിടന്നിരുന്ന ചീരുവിനരികെ എത്തിയപ്പോൾ അയാൾക്ക് കിട്ടിയ പുഞ്ചിരിയ്‌ക്കൊപ്പം ആ കണ്ണുകളിലെ തിളക്കവും നീലാണ്ടൻ കണ്ടിരുന്നു.. കുഞ്ഞിനെ കാണാനെത്തിയവർ തിരികെയിറങ്ങിയപ്പോൾ കുശുകുശുക്കുന്നുണ്ടായിരുന്നു. വെളുത്തു തുടുത്ത കുഞ്ഞിന് നീലാണ്ടനുമായി ഒരു സാമ്യവും ഇല്ലത്രെ.. പാറുക്കുട്ടി വളരുന്നതിനൊപ്പം നാട്ടുകാരുടെ ഊഹാപോഹങ്ങളും ഏറി വന്നു.. ഒക്കത്ത് കുഞ്ഞിനേയുമേറ്റി തൂക്കുപാത്രത്തിൽ നീലാണ്ടനുള്ള ചോറുമായി പോകുന്നതിനിടെ പലവട്ടം പലതും അവളുടെ കാതുകളിലുമെത്തിയിരുന്നു.. ഒരു ദിനം ചീരു പാറുക്കുട്ടിയെ പാളയിലിരുത്തി കുളിപ്പിക്കുമ്പോഴാണ് നീലാണ്ടൻ അരികെ വന്നിരുന്നത്.. മോളെ കൊഞ്ചിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്.. “മ്മടെ മോള് സുന്ദരിയാ ല്ലെ പെണ്ണേ.. നെന്നെ പോലെ” പലപ്പോഴായി തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്ന വാക്കുകൾ അറച്ചറച്ചാണ് അവളിൽ നിന്നും പുറത്തു വന്നത്.. “ങ്ങക്ക് ന്നെ സംശയം ണ്ടോ…?” മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു.. അവളെ ഒന്ന് നോക്കി കുഞ്ഞിനെയുമെടുത്ത് നീലാണ്ടൻ അകത്തേക്ക് നടന്നപ്പോഴും ചീരുവിന്റെ മനസ്സിലെ കനലുകൾ അണഞ്ഞിട്ടില്ലായിരുന്നു.. അന്ന് കൈത പൂത്തു നിൽക്കുന്ന വഴിയിലൂടെ തോട്ടിൽ ചൂണ്ടയിടാൻ നീലാണ്ടനൊപ്പം പാറുക്കുട്ടിയും പോയിരുന്നു. ഒരു കയ്യിൽ ഈർക്കിലിയിൽ കോർത്തെടുത്ത മീനും മറു കയ്യിൽ പാറുക്കുട്ടിയേയുമേന്തി നീലാണ്ടൻ കുടിയിലെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടന്നിരുന്നു.. തട്ടിയിട്ടും തുറക്കാതിരുന്നതോടെ ആധിയോടെ അയാൾ വാതിൽ ചവിട്ടി തുറന്നപ്പോൾ തങ്കപ്പൻ ചീരുവിന്റെ കയ്യിൽ പിടിച്ചു വലിക്കുകയായിരുന്നു.. നീലാണ്ടനെ കണ്ടു ഒരു നിമിഷം പകച്ചെങ്കിലും അടുത്ത നിമിഷം ഭാവം മാറ്റി പുറത്തേക്ക് നടക്കുന്നതിനിടെ തങ്കപ്പൻ പറഞ്ഞു.. “വേണ്ടാ വേണ്ടാന്ന് ഞാൻ പലവട്ടം പറഞ്ഞതാ നീലാണ്ടാ.. നെന്നെ ചതിക്കാൻ നിക്ക് മനസ്സുണ്ടായിട്ടല്ല.. ഓള് നിർബന്ധിച്ചപ്പോൾ…” ഒരക്ഷരം ശബ്ദിക്കാതെ നിൽക്കുന്ന, നീലാണ്ടന്റെ മുഖത്ത് നോക്കാതെ മുറ്റത്തേക്കിറങ്ങിയ തങ്കപ്പൻ ദീർഘനിശ്വാസം വിട്ടു.. ആജാനുബാഹുവാണെങ്കിലും സ്വതേ സൗമ്യശീലനായ നീലാണ്ടൻ ഇന്നേവരെ ഒരുറുമ്പിനെ പോലും നോവിച്ചിട്ടില്ല എന്നതായിരുന്നു അയാളുടെ ആശ്വാസം.. രണ്ടു ചുവട് നടന്നപ്പോൾ പിറകിൽ നിന്നൊരു വിളി കേട്ടു ..

“തങ്കപ്പേട്ടൻ ഒന്ന് നിന്നേ..” ഉള്ളൊന്ന് കാളിയെങ്കിലും തിരിഞ്ഞപ്പോൾ നീലാണ്ടന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ അയാളുടെ ശ്വാസം നേരേ വീണു.. ആദ്യത്തെ ചവിട്ട് നടുവിനായിരുന്നു. വാരിയെല്ലുകൾ ഒടിയുന്നത് തങ്കപ്പൻ അറിയുന്നുണ്ടായിരുന്നു… വീണുപോയ തങ്കപ്പന്റെ നെഞ്ചിലേക്ക് കാലുയർത്തുമ്പോൾ നീലാണ്ടന്റെ മുഖത്ത് കാവിലെ വെളിച്ചപ്പാടിന്റെ ഭാവമായിരുന്നു.. “ഓള് നീലാണ്ടന്റെ പെണ്ണാ.. കൊല്ലം മൂന്നാലായി ന്റെ കൂടെ പൊറുക്കാൻ തൊടങ്ങീട്ട്… ഓളെ ചങ്കൊന്ന് പിടഞ്ഞാൽ പൊള്ളുന്നത് ന്റെ നെഞ്ചാ.. മാനത്തൂന്ന് ഗന്ധർവ്വൻ വന്നാലും കോലോത്തെ തമ്പുരാൻ നേരിട്ടെഴുന്നള്ളിയാലും ഓളുടെ മനസ്സീന്ന് ന്റെ മുഖം മായൂല.. ഓളുടെ നേരെ കൈയ്യുയർത്തുന്നോനെ തടയാനുള്ള തന്റേടം ഓൾക്ക് ണ്ടെന്ന് അറിയാവുന്നത് കൊണ്ടു തന്നെയാ ഇതേ വരെ ഞാനൊന്നും കണ്ടില്ല്യാ കേട്ടില്ല്യാന്ന് വെച്ചത്..പക്ഷേങ്കി കുടീല് കേറി ന്റെ പെണ്ണിനെ തൊടാൻ ഒരുത്തൻ ധൈര്യം കാട്ടുമെന്ന് നിരീച്ചില്ല.. അത് ന്റെ തെറ്റ്.. ഇനി മേലാൽ ന്റെ പെണ്ണിനെ തെറ്റായ രീതിയിൽ ഒന്ന് നോക്കിയാൽ…” വേലിയരുകിൽ പതുങ്ങി കാഴ്ച്ച കാണുന്നവരെയൊന്ന് ഇരുത്തി നോക്കി നീലാണ്ടൻ അകത്തേക്ക് കയറുമ്പോൾ പാറുക്കുട്ടിയേയുമെടുത്ത് നിന്നിരുന്ന ചീരുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. പക്ഷെ അവൾ ചിരിക്കുകയായിരുന്നു..ആ ഓലക്കീറിനിടയിലൂടെ ആദ്യമായി കണ്ടപ്പോൾ മുതൽ, നീലാണ്ടനെ മോഹിപ്പിച്ചിരുന്ന അതേ ചിരി… എന്നും.. സൂര്യകാന്തി

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ…

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular