Love
ഉള്ളിൽ ഇഷ്ടമുണ്ടായിരുന്നു എനിക്കവളോട്, അല്ലാതെ നിങ്ങൾ കരുതുന്നതു പോലെ അസ്ഥിയിൽ പിടിച്ച ഒരു പ്രണയവും ഇല്ലായിരുന്നു…
![](https://valappottukal.b4blaze.in/wp-content/uploads/2020/09/5e8196ea-cc4a-425c-90fa-1370981dadb3.jpg)
രചന: സന്തോഷ് അപ്പുക്കുട്ടൻ
“കാമുകിയുടെ കല്യാണത്തിന് പോകുമ്പോഴെങ്കിലും നല്ലൊരു വേഷത്തിൽ വന്നുകൂടെ വിഷ്ണൂ?” കാറിലിരുന്നു അർജുൻ അത് പറഞ്ഞപ്പോൾ സുഹൃത്തുക്കൾ പൊട്ടിച്ചിരിച്ചു. വിഷ്ണു ഒരു നിമിഷം നീരസത്തോടെ അർജുനെ നോക്കി തൻ്റെ മുഖമൊന്നു അമർത്തി തുടച്ചു പുറത്തേക്ക് നോക്കി. കാറ്റിലൊഴുകി വന്ന ഒരു മഴത്തുള്ളി അവൻ്റെ കണ്ണിൽ തങ്ങിനിന്നു. ഓരോ ദൃശ്യങ്ങളെയും പിന്നിലാക്കി കൊണ്ട് കുതിച്ചു പോകുന്ന കാറിനു പുറത്തെ കാഴ്ചകളെയും നോക്കി അവനിരുന്നു. കോരിച്ചൊരിയുന്ന മഴയിൽ പുഴ കലങ്ങിയൊഴുകുന്നുണ്ട്! കുറച്ചു ദൂരെയായി, പുഴക്കു നടുവിലായി ഒരു പച്ചതുരുത്ത് അവ്യക്തമായി കാണുന്നുണ്ട്. ആ തുരുത്തിൽ നിന്ന് മുകളിലേക്ക് ഒരുപറ്റം പക്ഷികൾ ചിറകടിച്ചുയരുന്നുണ്ട്. “വിഷ്ണൂ എനിക്ക് തുമ്പിയെ പിടിച്ചു തരോ?” കാലങ്ങൾക്കപ്പുറത്ത് നിന്ന് ഒരു ഫ്രോക്ക്ക്കാരി പെൺക്കുട്ടി, അന്തരീക്ഷത്തിൽ പറക്കുന്ന തുമ്പികളെയും നോക്കി പറയുന്നത് ചെവിയിൽ മുഴങ്ങിയപ്പോൾ, അവൻ്റെ കണ്ണുകൾ മുന്നിൽ പോകുന്ന കാറിൻ്റെ പിൻഗ്ലാസിലേക്ക് നീണ്ടു. ദിയ വെഡ്സ് രാജീവ്… മഴ നനഞ്ഞ ദിയയുടെ ഫോട്ടോയിലേക്ക് അവൻ നോക്കിയിരുന്നു. മുല്ലപ്പൂ ചൂടി,മനോഹരമായി ചിരിച്ചു നിൽക്കുന്ന ദിയയെ കണ്ടപ്പോൾ മനസ്സിൽ അറിയാതെ ഒരു കരച്ചിൽ മുളപൊട്ടി. കുട്ടിക്കാലം തൊട്ടേ കൂടെ കൂടിയവൾ…. ഓർമ്മകൾ മലവെള്ളം പോലെ മനസ്സിലേക്ക് കുത്തിയൊഴുകുവാൻ തുടങ്ങിയതോടെ അവൻ കണ്ണ് തുടച്ചു റിയർവ്യൂ മിററിലൂടെ നോക്കി….. നിരനിരയായി വരുന്ന കല്യാണ കാറുകൾ …. അതിനു പിന്നാലെ അലങ്കരിച്ച ബസ്സുകൾ! മഴയിലൂടെ പാലത്തിൽ കൂടി കടന്നു വരുന്ന ആ മനോഹരമായ വാഹന ദൃശ്യം നോക്കി അവൻ പതിയെ പുഞ്ചിരിച്ചു. ഒരുപാട് രാത്രികളിൽ തൻ്റെ ഉറക്കം കളഞ്ഞ മനോഹരദൃശ്യം! മനസ്സിൽ മോഹങ്ങൾ കൂടുകൂട്ടാൻ തുടങ്ങിയ കാലം തൊട്ടേ ആരുമറിയാതെ മനസ്സിലും ഹൃദയത്തിലും ചേർത്തു നിർത്തിയവൾ ഇന്ന് മറ്റൊരാളുടേതാകുന്നു. “ചേട്ടാ ഇവൻ്റെ മുഖം ഒന്നു എടുത്തേ! ബാക്ക് ഗ്രൗണ്ടിൽ കലങ്ങിയൊഴുകുന്ന പുഴയും വേണം” വിൻഡോയിൽ കൂടി തല പുറത്തേക്കിട്ട് വീഡിയോ എടുക്കുന്നവനെ നോക്കി അരുൺ അത് പറഞ്ഞപ്പോൾ, ദേഷ്യത്തോടെ പിൻതിരിഞ്ഞ വിഷ്ണു കണ്ടത് ബാക്ക് സീറ്റിലിരുന്നു മദ്യപിക്കുന്ന തൻ്റെ സുഹൃത്തുക്കളെ ആയിരുന്നു. “അർജുൻ നമ്മൾ പോകുന്നത് ഓഡിറ്റോറിയത്തിലേക്കല്ല അമ്പലത്തിലേക്കാണ്” വിഷ്ണുവിൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കണ്ടപ്പോൾ, അരുൺ അവൻ്റെ തോളിൽ തട്ടി. “താലിക്കെട്ട് കാണാൻ ഞങ്ങൾ അമ്പലത്തിലേക്ക് വരുന്നില്ല” വിഷ്ണു ഒന്നും മനസ്സിലാകാതെ അരുണിനെ നോക്കി. “നല്ല കുട്ടികളായി വന്നേനെ ഞങ്ങൾ. ഏതോ രാജീവൻ്റെ സ്ഥാനത്ത് നീ ആയിരുന്നു താലികെട്ടുകയാണെങ്കിൽ പറഞ്ഞു തീർന്നതും അരുൺ മദ്യ ഗ്ലാസ് വായിലേക്ക് കമഴ്ത്തി. വിഷ്ണുവും,ദിയയും ആദ്യമായി കോളേജിൽ വന്നപ്പോൾ കിട്ടിയ ഫ്രണ്ട്സുകളാണ് അരുണും, അർജുവും.
വിഷ്ണുവിനോടൊപ്പം എന്തിനും, ഏതിനും കട്ടക്ക് നിൽക്കുന്നവർ….. അവർ, വിഷ്ണുവിനോട് ഒരുപാട് പറഞ്ഞതാണ് ദിയയോടുള്ള പ്രണയം വെളിപ്പെടുത്താൻ….. അല്ലെങ്കിൽ അവർ അവളോടു പറഞ്ഞു കൊള്ളാമെന്ന് …. പക്ഷേ വിഷ്ണു ഒന്നിനും സമ്മതിച്ചില്ല… ഉള്ളിലെ പ്രണയത്തിനെ നിഷ്പ്രഭമാക്കുന്ന ഒരുപാട് കടപ്പാടുണ്ട് അവളുടെ അച്ഛനുമമ്മയോടും വിഷ്ണുവിന് കോരിച്ചൊരിയുന്ന ഒരു തുലാമാസത്തിൽ വിഷ്ണുവിനെയും, അമ്മയെയും തനിച്ചാക്കി. തിരിച്ചു വരാത്ത ലോകത്തേക്ക് അവൻ്റെ അച്ചൻ പോയപ്പോൾ വാത്സല്യത്തോടെ ചേർത്തു പിടിച്ചത് പ്രഭാകരനെന്ന അവളുടെ അച്ഛനായിരുന്നു…. അച്ഛൻ ഓടിച്ചിരുന്ന കാറിൻ്റെ കീ വിഷ്ണുവിന് കൊടുത്തിട്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ എപ്പോഴും അവൻ്റെ മനസ്സിൽ ഉയരാറുണ്ട്! “നിൻ്റെ അച്ഛൻ എനിക്ക് വെറുമൊരു ഡ്രൈവറല്ല. എൻ്റെ ചങ്ങാതി കൂടിയാണ്. ഇനി അച്ചൻ ഓടിച്ചിരുന്ന കാർ നീ ഓടിച്ചോളൂ” കാറിൻ്റെ ലൈസൻസ് എടുക്കാത്ത വിഷ്ണു അമ്പരന്നു നിൽക്കെ അയാൾ അവനെ ചേർത്തു പിടിച്ചു. “എത്രയും പെട്ടെന്ന് ലൈസൻസ് എടുക്കണം. കോളേജിൽ പോയിട്ട് ബാക്കി സമയമുണ്ടെങ്കിൽ നിനക്ക് ടാക്സിയായി ഓടിക്കാം! അതിൽ നിന്നുള്ള ഒരു വരുമാനവും എനിക്കു വേണ്ട. എല്ലാം നിങ്ങൾക്കുള്ളതാണ്” ദാരിദ്ര്യത്തിൽ മുങ്ങി കൊണ്ടിരിക്കുന്ന വീടിനെ കരകയറ്റാൻ മുഴുവൻ സമയ ഡ്രൈവർ ആയപ്പോൾ, നഷ്ടപ്പെടുത്തിയത് തൻ്റെ നിറമുള്ള കോളേജ് ജീവിതമായിരുന്നു. ദിയയുമായി ഒന്നിച്ച് കോളേജിലേക്ക് പോയിരുന്ന ആ നല്ല നാളുകളായിരുന്നു. ഓർമ്മകൾ കണ്ണീരായി നിറയുമ്പോൾ, അവൻ പതിയെ മുഖം പുറത്തെ മഴയിലേക്ക് ചേർത്തു വെച്ചു. വീഡിയോഗ്രാഫറെ കയറ്റിയ കാർ, ദിയയുടെ കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ, അവരുടെ കണ്ണുകൾ ഒരു നിമിഷം തമ്മിലൊന്നിടഞ്ഞു. മഴതുള്ളികൾക്കപ്പുറത്ത്, ഒരു പനിനീർ പുഷ്പം പോലെ സുന്ദരിയായ അവളെ നോക്കി അവനൊന്നു പുഞ്ചിരിച്ചു. തിരിച്ചു കിട്ടിയ അവളുടെ പുഞ്ചിരിയിയ്ക്ക്, മഴയിലുദിച്ച മഴവില്ലിൻ്റെ ഭംഗിയുണ്ടായിരുന്നു. “നഷ്ട സ്വർഗ്ഗങ്ങളെ നിങ്ങളെനിക്ക്” കാറിൻ്റെ പിൻസീറ്റിൽ നിന്നു മദ്യത്തിൻ്റെ മണമുള്ള ഒരു വിരഹഗാനത്തിൻ്റെ ആദ്യ വരികൾ ഉയർന്നപ്പോൾ വിഷ്ണു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. “അരുൺ ഉള്ളിലൊരു ഇഷ്ടമുണ്ടായിരുന്നു എനിക്കവളോട്. അല്ലാതെ നിങ്ങൾ കരുതുന്നതു പോലെ അസ്ഥിയിൽ പിടിച്ച ഒരു പ്രണയവും ഇല്ലായിരുന്നു.” വിഷ്ണു അങ്ങിനെ പറഞ്ഞപ്പോൾ അരുൺ മദ്യഗ്ലാസ് വായിലേക്ക് കമഴ്ത്തി അവനെ നോക്കി വിഷാദമായൊന്നു ചിരിച്ചു. “നീ വെറും ജോക്കർ ആണെടാ, മനസ്സ് മാനം പോലെ കരയുമ്പോഴും പുഞ്ചിരി മുഖത്തൊട്ടിച്ച് നിൽക്കുന്ന വെറും ജോക്കർ” “നിരാശനായി ഇരിക്കുന്ന കാമുകനെ ഇങ്ങിനെയാണോ സ്നേഹിതരായ നിങ്ങൾ ആശ്വസിപ്പിക്കേണ്ടത്. ഒരു ഗ്ലാസ് അവനും കൊട്” വീഡിയോ ഗ്രാഫർ തല അകത്തേക്കിട്ട് അവരെ നോക്കി ചോദിച്ചു. “ഒന്നും കൊടുത്തിട്ട് കാര്യമില്ല ചേട്ടാ! അവൾടെ അച്ഛനോടും, അമ്മയോടും അത്രയ്ക്ക് മുടിഞ്ഞ കടപ്പാടാ അവന്…. അല്ലെങ്കിൽ സ്വന്തം ജീവൻ പറിഞ്ഞു പോകുമ്പോഴും ഇങ്ങിനെ നിഷ്ക്കു ആയി ഇരിക്കുമോ ഈ മാങ്ങാത്തൊലിയൻ ” അർജുൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു. “അതെ എനിക്ക് കടപ്പാടുണ്ട്. മരണം കൊണ്ടു പോലും വീട്ടാൻ പറ്റാത്ത കടപ്പാട്… പിന്നെ നിങ്ങൾ ഈ പറയുന്ന പ്രണയം അവൾക്കു കൂടി തോന്നണം. അല്ലാതെ” പറഞ്ഞത് മുഴുമിപ്പിക്കാനാകാതെ പുറത്തേക്ക് നോക്കിയ വിഷ്ണു, ഒപ്പത്തിനാപ്പം വരുന്ന കാറിലിരുന്നു തന്നെ നോക്കുന്ന ദിയയെ കണ്ടു. മഴത്തുള്ളികൾ ആ മുഖത്ത് പതിയുന്നുണ്ട്… തന്നെ ഉറ്റുനോക്കുന്ന അവൾ ഒരു നിമിഷം മുകളിലേക്ക് മിഴി ഉയർത്തുകയും, പിന്നെ തന്നെ നോക്കുന്നതും അവൻ കണ്ടു. തങ്ങൾക്കിടയിയിൽ വീഴുന്ന മഴത്തുള്ളികൾ പ്രണയമാണോ, വിരഹമാണോ പാടുന്നതെന്നറിയാതെ അവർ പരസ്പരം നോക്കിയിരുന്നു. തന്നോട് ഒരിക്കലും പറയാത്ത പ്രണയം അവളുടെ മനസ്സിൽ ഉണ്ടായിരുന്നുവോ? “എനിക്ക് എൻ്റെതായ ഇഷ്ടങ്ങൾ ഇല്ല വിഷ്ണൂ. എൻ്റെ അച്ഛനും അമ്മയ്ക്കും എന്താണോ ഇഷ്ടം, അതു തന്നെയാണ് എൻ്റെ ഇഷ്ടവും. അതിൽ നിന്ന് ഒരു കടുക് മണി പോലും മാറില്ല” ഒരിക്കൽ അവളുടെ ഉള്ള് അറിയുന്നതിനു വേണ്ടി, നിനക്ക് വല്ല പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു. ദിയയുടെ ആ ഉറച്ച വാക്ക് കേട്ടപ്പോൾ, ഉള്ളിലെ മോഹത്തിനെ മണ്ണിട്ടു മൂടി, ആരാധനയോടെ അവളെ നോക്കിയിരുന്നു പോയി അവൻ.
ഓർമ്മകളിൽ തളർന്നു പോയ വിഷ്ണു സീറ്റിൽ ചാരിയിരുന്നു പതിയെ കണ്ണടച്ചു. “മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും തെളിയുകയാണല്ലോ ആ മുഖം ൻ്റെ കൃഷ്ണാ” മനസ്സിൽ മന്ത്രിച്ചു കൊണ്ടിരിക്കുമ്പോൾ, മുല്ലപ്പൂവിൻ്റെ സുഗന്ധം പൊടുന്നനെ വിഷ്ണുവിൻ്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചു കയറിയതും, അവൻപൊടുന്നനെ കണ്ണ് തുറന്നു. പടിഞ്ഞാറെ നടയിലെത്തിയന്ന് മനസ്സിലാക്കിയ അവൻ ചങ്ങാതികളെ നോക്കി. “നീ പേടിക്കണ്ടാ കുടിച്ചിട്ടു ഞങ്ങൾ ക്ഷേത്രത്തിലേക്ക് വരുന്നില്ല. നീ ഒരു കാര്യം ചെയ്യ്.ഇവിടെ ഇറങ്ങിയിട്ട് കിഴക്കേ നടയിലേക്ക് നടന്നോളൂ” വിഷ്ണു സംശയത്തോടെ വീഡിയോഗ്രാഫറെ നോക്കി. “മുഹൂർത്തത്തിന് ഇനി മുക്കാൽ മണിക്കൂർ കൂടി സമയമുണ്ട്. അതിനു മുൻപേ ഞാൻ അവിടെ എത്തിക്കോളാം. രാവിലെ ഒന്നും കഴിച്ചിട്ടില്ല ഭായ്” ഫോട്ടോഗ്രാഫർ പറഞ്ഞു തീർന്നതും, കാർമുന്നോട്ടെടുത്തപ്പോൾ വിഷ്ണു പതിയെ കിഴക്കേ നടയിലേക്ക് നടന്നു. ചെറിയ ചാറ്റൽ മഴയിലൂടെ, ഇരു വശത്തെ കടകളെയും നോക്കി, നിരത്തിവെച്ചിരിക്കുന്ന പൂക്കൾക്കിടയിലൂടെ നടക്കുമ്പോൾ, ഓർമ്മകൾ വീണ്ടും മനസ്സിലേക്കിരച്ചു കയറുന്നതവനറിഞ്ഞു. കടകളിൽ നിന്നുയരുന്ന, കർണ്ണാനന്ദകരമായ ഭക്തിഗാനങ്ങൾക്കൊപ്പം പതിയെ മൂളി നടക്കുമ്പോൾ പിന്നിലൊരു പാദസരത്തിൻ്റെ കിലുക്കത്തോടൊപ്പം, ഒരു ചോദ്യവും ഉയരുന്നതുപോലെ തോന്നി അവന്. “ഇത് എന്തൊരു നടത്താ വിഷ്ണൂ… പിന്നിൽ ഒരാൾ ഉണ്ടെന്നു പോലും അറിയാതെ” മഴ നനഞ്ഞ് കിടക്കുന്ന കരിങ്കൽ പാളി കൊണ്ടുണ്ടാക്കിയ തറയിൽ പട്ടുപാവാട തട്ടാതിരിക്കാൻ വേണ്ടി ഒരു കൈ കൊണ്ട് ഉയർത്തി പിടിച്ച് വിഷ്ണുവിനൊടൊപ്പമെത്താൻ ശ്രമിക്കുന്ന ദിയയുടെ പരിഭവമായിരുന്നു അത്! മുല്ലപ്പൂ ചൂടിയ അവളുടെ മുടിയിഴകളിൽ ചാറൽ മഴ വീണലിയുന്നതും നോക്കി അവൻ പുഞ്ചിരിച്ചു. “കുറച്ച് നേരം ഓഡിറ്റോറിയത്തിലിരുന്നു സംഗീതാർച്ചന കണ്ട് നമ്മൾക്ക് തിരിച്ചു പോയാലോ?” അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ ദേഷ്യത്തോടെ നോക്കി. “നീ ഡസ്പ് ആകണ്ട വിഷ്ണൂ. ഞാനില്ല ഇന്ന് കോളേജിലേക്ക്. ആ മലകയറാൻ വയ്യ” അവളുടെ വാക്ക് കേട്ട് എത്രയെത്ര ദിവസം കോളേജിലേക്ക് പോകാതെ, ഈ ക്ഷേത്രനടയിൽ കറങ്ങി വീട്ടിലേക്ക് തിരിച്ചുപോയിട്ടുണ്ട്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവളോടൊപ്പം അങ്ങിനെ എത്രയെത്ര നൃത്തനൃത്യങ്ങൾ കണ്ടിട്ടുണ്ട്….. അവളുടെ വാക്ക് എതിർക്കാതെ അവളോടൊപ്പം നിന്നാൽ, ബ്രാഹ്മിൺസ് ഹോട്ടലിലെ മസാലദോശയും, ഉഴുന്ന് വടയുമാണ് തനിക്കുള്ള പ്രതിഫലം ഓർമ്മകളെ വകഞ്ഞു മാറ്റി ആദ്യമായി കാണുന്ന വഴിത്താരയിലെന്ന പോലെ വിഷ്ണു മുൻപോട്ടു നോക്കി നടന്നു. പൊടുന്നനെ വിഷ്ണുവിൻ്റെ മൊബൈൽ അടിച്ചതും, ദിയയുടെ അച്ഛൻ്റെ കോൾ കണ്ടതും, അവൻ പെട്ടെന്ന് കാതോരം ചേർത്തു. “മോനെ, ദക്ഷിണ കൊടുക്കാൻ വേണ്ടി വെറ്റിലയും അടക്കയും വാങ്ങാൻ മറന്നു. മോൻ എത്രയും പെട്ടെന്ന് അതും വാങ്ങി വാ” വെറ്റിലക്കടയും തിരഞ്ഞ്, ആ ക്ഷേത്ര നഗരിയിലൂടെ അവൻ മഴയും കൊണ്ട് ഓടി നടന്നു. വെറ്റിലയും കൊണ്ട് കിഴക്കേ നടയിലേ വിവാഹമണ്ഡപത്തിലേക്ക് ഓടിയെത്തുമ്പോൾ, അവിടം മുഴുവൻ ജനസമുദ്രമായിരുന്നു. തിങ്ങിനിൽക്കുന്ന ജനക്കൂട്ടത്തിൻ്റെ തിരക്കിലൂടെ, മുല്ലപ്പൂവിയർപ്പിൻ്റെ ഗന്ധവുമേറ്റ്, പട്ടുവസ്ത്രങ്ങളുടെ തിളക്കത്തിലൂടെ ദിയയെ അന്വേഷിച്ച് അവൻ ഓരോ മണ്ഡപത്തിലേക്കും നടന്നു… ഒടുവിൽ അവരെ കാണാതായപ്പോൾ അവൻ ഓഡിറ്റോറിയത്തിൻ്റെ ഒരു അരികിൽ വന്നിരുന്നു…. വർഷങ്ങൾക്കു മുൻപ് അവനും, ദിയയും ഇരുന്നിരുന്ന സ്ഥലത്ത്… ഒരുപാട് കഥകൾ പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ച സ്ഥലം! ഒടുവിൽ, ഒരിക്കലും കാണാത്ത മോനിഷയെ പറ്റി പറഞ്ഞ് കരഞ്ഞ സ്ഥലം! അവൻ പതിയെ ആ തറയിൽ വിരലോടിച്ചു കൊണ്ടിരിക്കെ പുറകിൽ നിന്ന് ആരോ തോണ്ടുന്നതു പോലെ തോന്നിയപ്പോൾ തിരിഞ്ഞു നോക്കി. ഇരുനിറത്തിൽ ഒരു ആൺകുട്ടി മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ കാട്ടി പുഞ്ചിരിച്ചു കൊണ്ട് വിവാഹമണ്ഡപത്തിനു നേർക്ക് കൈ ചൂണ്ടിയപ്പോൾ, അവൻ അങ്ങോട്ടേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച! സർവാഭരണവിഭൂഷിതയായി, മുല്ലപ്പൂ കൊണ്ട് മുടിയിഴകൾ മുഴുവൻ അലങ്കരിച്ച്, ദിയ! വെറ്റിലയും പിടിച്ച് അവൻ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി കൊണ്ട് മണ്ഡപത്തിനു നേർക്ക് നടക്കുമ്പോൾ, പഴയ ഓർമ്മകൾ എല്ലാം പതിയെ ആവിയായി തീരുന്നത് അവനറിഞ്ഞു. ഓടി ചെന്ന് വെറ്റില ദിയയുടെ അച്ഛൻ്റെ കൈയ്യിൽ കൊടുത്തതും, അവൻ ദിയയെ കെട്ടാൻ നിൽക്കുന്ന ചെക്കനെ ഒന്ന് പാളി നോക്കി.
സുന്ദരൻ…. ദിയയ്ക്ക് എന്തുകൊണ്ടും യോജിച്ചവൻ…. അവർക്ക് മനസ്സാലെ ആശംസകൾ അർപ്പിച്ച് അവൻ മണ്ഡപത്തിൽ നിന്നു ഇറങ്ങവെ , ദിയയുടെ അച്ഛൻ അവൻ്റെ കൈ പിടിച്ചു. “മോൻ വേഗം ഓഡിറ്റോറിയത്തിലേക്ക് ചെന്ന് എല്ലാം ശരിയായോന്നു നോക്ക്. താലികെട്ട് കഴിഞ്ഞ് ആൾക്കാർ നേരെ അങ്ങോട്ടേക്കാണ് വരുന്നത് ” ദിയയുടെ അച്ഛൻ പറഞ്ഞപ്പോൾ സമ്മതത്തോടെ തലയാട്ടി അവൻ ആൾക്കൂട്ടത്തിലൂടെ പുറത്തേക്ക് നടന്നു. തിരിഞ്ഞു തിരിഞ്ഞു നോക്കി പോകുന്ന അവൻ്റെ കണ്ണുകൾ, ഒരു നിമിഷം ദിയയുടെ മിഴികളുമായി കൂട്ടിമുട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതു പോലെ തോന്നി അവന്. കുട്ടിക്കാലം തൊട്ടേ എല്ലാറ്റിനും കൂടെ നിന്നവൻ, ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാതെ പോകുന്നതിൻ്റെ വിഷമമാണ് അതെന്നു അവനു മനസ്സിലായി. അവൻ ഒരു നിമിഷം അവിടെ തന്നെ നിന്ന്, പതിയെ മണ്ഡപത്തിനടുത്തേക്ക് നടന്നു. സന്തോഷ കണ്ണീരിലോടെ അവരുടെ താലികെട്ട് കണ്ടതും, അവൻ പതിയെ ക്ഷേത്രനടയിലേക്ക് നടന്നു. ഭഗവാൻ്റെ മുന്നിൽ നിന്ന് കൈകൂപ്പി നിമിഷങ്ങളോളം മനമുരുകി പ്രാർത്ഥിക്കുമ്പോൾ, തോളിൽ ഒരു കൈ വീണതും അവൻ തിരിഞ്ഞു നോക്കി! കല്യാണവേഷത്തിൽ, തൻ്റെ താലിയും അണിഞ്ഞ് നിൽക്കുന്ന ദിയയെ അവൻ കണ്ണീരോടെ നോക്കി. “എന്താ ഇത്രയും ഭഗവാനോട് പറയാനുള്ളത് വിഷ്ണൂ?” ദിയയുടെ ചോദ്യം കേട്ടതും, തലമുടിയിൽ പറ്റി ചേർന്നിരിക്കുന്ന കുങ്കുമം അവൻ പതിയെ തട്ടികൊണ്ട് അവളുടെ കണ്ണുകളിലേക്ക് പ്രണയാർദ്രമായി നോക്കി. “ഞാനാരാണെന്നു മനസ്സിലായോ ദിയയ്ക്ക്?” ” ൻ്റെ കെട്ട്യോൻ… ഇതെന്താ ഇപ്പോ ഇങ്ങിനെ ഒരു ചോദ്യം?” അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അവൻ നിന്നു. “എല്ലാം എനിക്കിപ്പോൾ ഓർമ്മയുണ്ട് വിഷ്ണു .. രണ്ട് വർഷം മുൻപ് ഈ നടയിൽ വെച്ച് രാജീവ് എന്നെ താലികെട്ടിയതും, രാജീവിൻ്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ വാടക ഗുണ്ടകൾ രാജീവിനെ വാൾകൊണ്ടു വെട്ടി വീഴ്ത്തിയതും, ഞാൻ തല കറങ്ങി ടാർ റോഡിൽ വീണതും” ഒരു കണ്ണീർ തുള്ളിയുടെ അകമ്പടി പോലും ഇല്ലാതെ അവൾ എല്ലാം ഓർത്തു പറയുന്നത് കേട്ടപ്പോൾ അവന് അത്ഭുതം തോന്നി. “നിനക്കൊരു ദു:ഖവുമില്ലേ ആ മരണത്തിൽ?” അവൻ്റെ ചോദ്യം കേട്ടപ്പോൾ, അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു… “എന്തിനു ദു:ഖിക്കണം! വാളെടുത്തവൻ വാളാൽ.. അത് പ്രകൃതി നിയമമാണ്. അവരെ ഒരു ദൈവം പോലും രക്ഷിക്കില്ല” അവൾ ഒരു നിമിഷം നിർത്തി ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഭഗവാനെ നോക്കി കണ്ണടച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥനയ്ക്ക് ഒടുവിൽ അവൾ കണ്ണു തുറന്നു വിഷ്ണുവിനെ നോക്കി. “റോഡിൽ തലയിടിച്ചു വീഴും മുൻപെ കൊലയാളികളിലൊരുവൻ്റെ വാക്ക് എൻ്റെ ചെവിയിൽ വന്നലച്ചിരുന്നു…” ദിയയുടെ സംസാരം കേട്ടപ്പോൾ വിഷ്ണു അവളെ ചോദ്യഭാവത്തിൽ നോക്കി. “ഇവനെ ഇപ്പോൾ ഞങ്ങളുടെ കൈയിൽ കിട്ടിയത് പെങ്ങളുടെ ഭാഗ്യമാണെന്ന്. അല്ലെങ്കിൽ പെങ്ങളെയും ഈ നായ ആർക്കെങ്കിലും വിറ്റു കളഞ്ഞേനെ എന്ന്” ഒരു നിമിഷം നിർത്തി അവൾ അവനെ കണ്ണീരോടെ നോക്കി. “ഈ രണ്ട് വർഷക്കാലം ഞാൻ ബോധാബോധങ്ങളിലൂടെ സഞ്ചരിച്ചതിനെ കുറിച്ചോർത്ത് ഒരു ദുഃഖവുമില്ലേ വിഷ്ണൂന്?” കണ്ണീരോടെയുള്ള അവളുടെ ചോദ്യം കേട്ട്, തങ്ങൾക്കു പിന്നിൽ നിൽക്കുന്ന, കല്യാണം കൂടാൻ വന്നവരെ മറന്ന് അവൻ അവളുടെ തിരുനെറ്റിയിൽ ചുണ്ടുകള മർത്തി! അവൻ്റെ സന്തോഷ കണ്ണീർ അവളുടെ ശിരസ്സിനെ തണുപ്പിക്കുമ്പോൾ, അവൻ്റെ ഉള്ളിൽ ഒരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ …. ഇനിയൊരിക്കലും അബോധാവസ്ഥയുടെ ആഴങ്ങളിലേക്ക് തൻ്റെ പാതി പതിക്കല്ലെയെന്നുള്ള മനസ്സുരുകിയ പ്രാർത്ഥന! ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… സ്വന്തം രചനകൾ ഈ പേജിൽ ഉൾപ്പെടുത്താൻ മെസേജ് അയക്കൂ…
![](https://valappottukal.b4blaze.in/wp-content/uploads/2021/07/Valappottukal.png)
Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…
![](https://valappottukal.b4blaze.in/wp-content/uploads/2023/03/WhatsApp-Image-2023-03-13-at-3.11.18-PM.jpeg)
രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…
![](https://valappottukal.b4blaze.in/wp-content/uploads/2023/03/875bee33-bc01-44d3-955d-c3cee6def151.jpeg)
രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….
![](https://valappottukal.b4blaze.in/wp-content/uploads/2023/02/WhatsApp-Image-2023-02-20-at-4.39.40-PM.jpeg)
രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……