Connect with us

Love

പാവാടയിട്ടു വരുന്ന ഈ നാടൻ പെണ്ണിനെ കാമുകിയാക്കി നടന്നിട്ടുണ്ട് ഞങ്ങൾ…

Published

on

രചന: ഗുൽമോഹർ

കല്യാണമണ്ഡപത്തിലെ കലവറക്കുള്ളിൽ പപ്പടം കാച്ചുന്നതിനിടയിലാണ് ഒരു മിന്നായം പോലെ ആ മുഖം കണ്ടത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കാണുന്നതെങ്കിലും അത് അവൾ തന്നെ ആണെന്ന് ഹരിയുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു . അടുപ്പത്ത്‌ എണ്ണ ചൂടായി കിടക്കുമ്പോൾ പപ്പടം കാച്ചാതെ പെണ്ണിന്റ പിന്നാലെ പോയെന്നും പറഞ്ഞാൽ പിന്നെ അത് മതി ആശാന് കലി കയറാൻ. അതുകൊണ്ട് ഓടിച്ചെന്ന് ചോദിക്കാനും പറ്റാത്ത അവസ്ഥ, പക്ഷെ, അവളെ കണ്ടിട്ട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ….. ആകാംഷയോടെ നിൽക്കുന്ന ഹരിയുടെ മനസ്സ് വായിച്ചെടുത്തപോലെ അവൾ വന്നതും അടുക്കള ലക്ഷ്യമാക്കിയായിരുന്നു, ” ചേട്ടാ.. ഒരു ചെറിയ പ്ലൈറ്റിൽ കുറച്ച് ചോറും തൈരും തരാമോ.. മോന് കൊടുക്കാനാ ” പുഞ്ചിരിയോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ ഹരിയുടെ മനസ്സ് എണ്ണയിലിട്ട പപ്പടം പോലെ പൊള്ളിപ്പിടഞ്ഞു സന്തോഷത്താൽ ഉണർന്നു നിന്നു. അവളോട് മിണ്ടാൻ പറ്റിയ നല്ല അവസരം മുന്നിൽ കൊണ്ടുതന്ന ദൈവത്തിനു രണ്ട് പപ്പടം നേർച്ചയും നേർന്ന് നോക്കുമ്പോൾ ദേ, കൂടെ പണിയെടുക്കുന്നവൻ പ്ളേറ്റുമായി പോകുന്നു.. അത് കണ്ടപ്പോഴേ എണ്ണയിലിട്ട് ചീർത്ത പപ്പടം വെള്ളത്തിലിട്ട പോലെ ആയിരുന്നു ഹരിയുടെ മുഖം. അവന്റെ കടന്നുകയറ്റം പിടിക്കാത്ത ഹരി അവനെ നീട്ടി വിളിച്ചു, ” ടാ, ദിനേശാ.. നീ ഈ പപ്പടം ഒന്ന് ഇട്ടുകൊടുത്തെ.. ചോറൊക്കെ ഞാൻ എടുത്തു കൊടുത്തോളം… തല ഇരിക്കുമ്പോൾ വാല് ആടേണ്ട ” ഹരിയുടെ കളിയാക്കലും ശകാരവും അത്ര ദഹിക്കാത്തതിനാൽ അവനെ ഒന്ന് രൂക്ഷമായി നോക്കി ദിനേശൻ പപ്പടം കാച്ചുന്നതിനടുത്തേക്ക് നടന്നു . ഹരിയാണെങ്കിൽ പ്ളേറ്റിൽ ചോറും മോരും മറ്റു കറികളും എടുക്കാനുള്ള തിരക്കിൽ ആയിരുന്നു. ” അയ്യോ, ചേട്ടാ.. കറികളൊന്നും വേണ്ട.. ചെറിയ കുട്ടിക്കാ.. അവനിതൊന്നും കഴിക്കില്ല.. ” പക്ഷെ അവൾ പറഞ്ഞതൊന്നും കെട്ടന്നു കൂടി നടിക്കാതെ അവൻ ഓരോ കറിയും പ്ളേറ്റിലേക്ക് വിളമ്പി, ” എനിക്ക് പിറക്കാതെ പോയ കുട്ടിയല്ലേ.. അവൻ തിന്നട്ടെ ” മനസ്സിലാണ് പറഞ്ഞതെങ്കിലും ഉറക്ക പറഞ്ഞതുപ്പോലെ ഒരു ചിരിയുണ്ടായിരുന്നു അവന്റെ മുഖത്ത്‌. എല്ലാം എടുത്ത് പ്ളേറ്റ് അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ നൽകിയ പുഞ്ചിരി അവന്റെ സിരകളിലേക്ക് റോക്കറ്റ് പോലെ ഇരമ്പിക്കയറി. ” അംബികയല്ലേ ” അവന്റെ ചോദ്യം അവളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു, ” അതേലോ… എന്നെ എങ്ങനെ….. ”

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ” ഞാൻ ഹരി…. എട്ടിലും ഒമ്പതിലും നമ്മൾ ഒരുമിച്ചാണ് പഠിച്ചത്. പിന്നെ നീ പത്തിൽ എത്തിയപ്പോൾ എന്നെ ഒൻപത്തിലെ മാഷ് വിട്ടില്ല.. അതുകൊണ്ട് ഒരു കൊല്ലം കൂടി അവിടെ പഠിച്ചു ” അവന്റെ നിഷ്കളങ്കമായ സംസാരം അവളുടെ ചിരിയുടെ സൗന്ദര്യം വർധിപ്പിച്ചു. ” സോറിട്ടോ… ഞാൻ അത്ര ഓർക്കുന്നില്ല.. പിന്നെ ഇത്രേം കാലമായില്ലേ. മുഖഛായ ഒക്കെ മാറിയില്ലേ.. അതാകും ” ” എന്റെ മുഖഛായ മാറിയിട്ടുണ്ടാകും.. പക്ഷെ തനിക്ക് വലിയ മാറ്റമൊന്നും ഇല്ലാട്ടോ .. ഇപ്പഴും ഒരു പാവാടയും ജംബറും ഇട്ടാൽ തോളിൽ ഒരു തുണിസഞ്ചിയും തൂക്കി വന്നിരുന്ന ആ പതിമൂന്ന് വയസ്സുകാരി തന്നെ.. അത് പണ്ട് അച്ഛൻ ശബരിമലക്ക് പോകുമ്പോൾ കൊണ്ടുപോയിരുന്ന തോൾസഞ്ചി ആയിരുന്നു അല്ലെ… ” അവളെ അടിമുടിയൊന്ന് നോക്കി പുകഴ്ത്തുമ്പോൾ അവളുടെ ചിരിചുണ്ടിലേക്ക് ഒന്ന് എത്തിനോക്കാൻ മറന്നില്ല ഹരി. ” എന്നാലും ഇത്രയും കാലം ആയിട്ടും ഈ മുഖം എങ്ങനെ പെട്ടെന്ന് മനസ്സിലായി ” അവളിലെ അത്ഭുതം കലർന്ന ചോദ്യം കേട്ടപ്പോൾ ഹരിയൊന്നു വാചാലനായി, ” തന്റെ മുഖം ഒരിക്കലും മറക്കാൻ കഴിയില്ലെടോ.. സ്കൂൾ ലൈഫ് ഓർമയിൽ വരുമ്പോൾ ആദ്യം ഓടിയെത്തുന്ന മുഖം നിന്റെ ആയിരുന്നു. ” അത്ഭുതത്തോടെ നോക്കുന്നു അംബികയേ നോക്കി ഒന്ന് പുഞ്ചിരിച്ചു ഹരി, “തനിക്കറിയോ… പാവാടയിട്ടു വരുന്ന ഈ നാടൻ പെണ്ണിനെ കാമുകിയാക്കി നടന്നിട്ടുണ്ട് ഞങ്ങൾ. ഞാനും അന്ന് നമ്മുടെ കൂടെ പഠിച്ച വിജയനും. നിന്റെ പേരും പറഞ്ഞ് ഒരുപാട് തല്ലു കൂടിയിട്ടുണ്ട്. നിനക്ക് തരാൻ വേണ്ടി ഞാനും അവനും വാങ്ങുന്ന പല മിട്ടായികളും ഞങ്ങടെ അടിക്കിടയിൽ മണ്ണിൽ കിടന്നു സന്തോഷിച്ചിട്ടുണ്ടാകും.. ഒരു കാര്യം അറിയോ . പാട്ട് പാടാൻ അറിയാത്ത ഞാൻ നിന്നെ വളക്കാൻ വേണ്ടി മാത്രം ക്ലാസ്സിൽ പാട്ട് പാടി. പക്ഷെ, അന്ന് നീയടക്കം കളിയാക്കി ചിരിച്ചപ്പോൾ വല്ലാതെ സങ്കടം ആയിരുന്നു എനിക്ക് . നിന്നെ അറിയിക്കാൻ ഞാൻ എഴുതിയ ലൗലെറ്റർ വീമാനമാക്കി നിന്നെ ലക്ഷ്യമാക്കി പറത്തിയപ്പോൾ ചൈന വിട്ട റോക്കറ്റ് പോലെ ലക്ഷ്യം തെറ്റി ജനൽ വഴി മുള്ളാൻ പോയ മാഷുടെ മുന്നിൽ ശിരസ്സ് താഴ്ത്തി വീണതും ഒക്കെ നിന്നോടുള്ള പ്രണയത്തിന്റെ സ്മാരകങ്ങളാണ്. ” അവൻ പറയുന്നത് കേട്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്,. ” എന്റെ മാഷേ, ഞാൻ ഇതൊന്നും ഓർക്കുന്നില്ലാട്ടോ .. പിന്നെ അങ്ങനെ ഒരു പ്രേമതിന്റെ പേരിൽ എനിക്ക് വേണ്ടി യുദ്ധം നടക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ലാട്ടോ… ഇപ്പോൾ ഒന്നോർക്കുന്നു , വിമാനം പറത്തി വിട്ടതും നിങ്ങളെ ലാസ്റ്റ് ബഞ്ചുകാരെ മാഷ് ഓഫീസ്റൂമിൽ വിളിച്ച് അടിച്ചതും..

പക്ഷെ, അതിനുള്ളിൽ എനിക്കുള്ള പ്രേമലേഖനം ആണെന്ന് ഞാൻ അറിഞ്ഞില്ല ” അവളുടെ ആ വാക്കുകളിൽ എന്തോ പ്രതീക്ഷ പോലെ….. “അറിഞ്ഞിരുന്നെങ്കിൽ…… ” അവനിലെ ആകാംഷ കണ്ണുകൾ തള്ളിത്തുറന്നപ്പോൾ അവൾ ഒന്ന് ചിരിച്ചു,. .”അറിഞ്ഞിരുന്നെങ്കിൽ അതൊക്കെ മുളയിലേ നുള്ളിയെനെ മാഷേ…. ” ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ ചിരി കൊലച്ചിരി ആയാണ് അവനു തോന്നിയത് . . “പക്ഷെ, നിങ്ങളിതൊക്കെ പറയുമ്പോൾ ഞാനും അങ്ങോട്ടൊന്നു പോയി വന്നൂട്ടോ.. ആ കാലത്തേക്ക്. ജീവിതത്തിലെ ആ നല്ല കാലത്തിലേക്ക്. പക്ഷെ, തന്നെ മാത്രം ഓർമ്മയിൽ കിട്ടുന്നില്ലല്ലോ … ഇയാളുടെ പേര് എങ്ങനെ ആയിരുന്നു, ” “എന്റെ പേര് പറഞ്ഞാൽ ചിലപ്പോൾ തനിക്ക് ഓർമ്മ വരും.. ഞാൻ ഹരി.. ഹരിഹരൻ ” അവന്റെ ആ വാക്കുകളെ വലിയ ആശ്ചര്യത്തോടെയും അതിലേറെ നാണത്തോടെയും ആണ് അവൾ കേട്ടത്, “എടാ ഇത് നീ ആയിരുന്നോ… അന്ന് നിന്റെ കോപ്പിയടി ഒറ്റിക്കൊടുത്തതിന്റെ പേരിൽ ഉച്ചക്കഞ്ഞിക്ക് പോകുമ്പോൾ കഞ്ഞിപ്പുരക്ക് പുരക്ക് മുന്നിൽ വെച്ചു തുണി ഉരിഞ്ഞു കാണിച്ച അതെ ഹാരിയല്ലേ… ” പൊട്ടിച്ചിരിയും അവളുടെ ചോദ്യവും അവനിൽ ഒരു ജാള്യത വരുത്തിയെങ്കിലും അതെ ഭാവത്തോടെ തന്നെ അവനൊന്നു തലയാട്ടി… “അത് പിന്നെ, തന്നോടുള്ള ഇഷ്ട്ടം പറയാൻ വന്നപ്പോൾ എല്ലാം പറയാൻ പറ്റിയില്ല, അതിനിടയ്ക്കാണ് നിന്റെ ഒറ്റിക്കൊടുക്കൽ.. എല്ലാം കൂടി ആയപ്പോൾ പ്രേമം ദേഷ്യമായി മാറി.. അതാണ് അന്നങ്ങനെ…. പക്ഷെ, അന്ന് നീ കണ്ണ് പൊത്തിയത് കൊണ്ട് ഇന്ന് നിനക്ക് മുന്നിൽ ഇങ്ങനേലും നിൽക്കാൻ പറ്റി.. പക്ഷെ, അന്ന് ഞാൻ അങ്ങനെ ചെയ്തത് കൊണ്ട് പിന്നീട് അത് ഒരു സിനിമാക്കാർ അടിച്ചുമാറ്റി ജയസൂര്യയുടെ കഥാപാത്രം ഇതുപോലെ ചെയ്യുന്നുണ്ട്… അങ്ങനെ അതുകൊണ്ട് അവര്ക്കേലും ഒരു ഗുണമുണ്ടായി. ന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ……. ഹ ഹ ഹ….” അവന്റെ ജാള്യത കലർന്ന സംസാരവും അവളുടെ പുഞ്ചിരിയും അവിടെ ഒരു കാലത്തെ സൃഷ്ടിക്കുമ്പോൾ വിശന്നിരുന്ന കുഞ്ഞ് ഒന്നുകൂടി ഉറക്കെ കരഞ്ഞു, അപ്പോഴും പ്ളേറ്റിൽ ചോറ് തൈരുമായി അടിപിടികൂടുന്നുണ്ടായിരുന്നു..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular