Connect with us

Relationship

പറയാതെ അറിയാതെ…

Published

on

രചന: സൂര്യകാന്തി

ഫയലുകളിൽ മുഖം പൂഴ്ത്തുമ്പോൾ അയാൾ അറിയാതെ തന്നെ ഇടയ്ക്കിടെ മൊബൈലിന്റെ ശബ്ദത്തിനായി കാതോർത്തിരുന്നു.. അവളുടെ വിളികൾ ശല്യപ്പെടുത്താത്ത, ഒരാഴ്ചത്തെ സ്വസ്ഥത, കഴിഞ്ഞയാഴ്ച മുതൽ അസ്വസ്ഥതയായി മാറി, ഇന്ന് സ്വൈര്യം കെടുത്തി തുടങ്ങിയിരിക്കുന്നു. ഇന്നേക്ക് രണ്ടാഴ്ചയായി അയാൾ അവളുടെ ഫോൺ എറിഞ്ഞു പൊട്ടിച്ചിട്ട്.. പണ്ടൊക്കെ കാത്തുകാത്തിരുന്നിരുന്ന , വിളിച്ചില്ലെങ്കിൽ പരിഭവം പറഞ്ഞിരുന്ന, അവളുടെ വിളികൾ എപ്പോഴാണ് അയാൾക്കൊരു ശല്യമായി തോന്നി തുടങ്ങിയതെന്ന് അയാൾക്കും അറിയില്ലായിരുന്നു.. ചിലപ്പോഴൊക്കെ കാളുകൾ കട്ട് ചെയ്യുമ്പോൾ അയാൾ ദേഷ്യം പിടിച്ചു നിർത്താനാവാതെ പിറുപിറുത്തിരുന്നു.. “നീ ഇവിടെ ഒരു പണിയും ചെയ്യാതെ ഇരിക്കുന്നത് പോലെയല്ല എന്റെ കാര്യം.. എത്ര പറഞ്ഞാലും മനസ്സിലാവില്ലെന്ന് വെച്ചാൽ.. ഇടയ്ക്ക് വിളിച്ചു, കഴിച്ചോ കുടിച്ചോ എന്നൊക്കെ അന്വേഷിക്കാൻ ഞാൻ കൊച്ചുകുട്ടിയൊന്നുമല്ല.. നിനക്കിവിടെ എന്തെങ്കിലുമൊരു കുറവ് ഞാൻ വരുത്തിയിട്ടുണ്ടോ?” അവളുടെ നേരേ അലറുമ്പോൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നിരുന്ന അവൾ ഇടയ്ക്കൊന്ന് മുഖമുയർത്തി നോക്കിയപ്പോൾ ആ നിറഞ്ഞ കണ്ണുകൾ അയാളുടെ ദേഷ്യം ഒന്ന് കൂടെ കൂട്ടിയതേയുള്ളൂ.. “എന്ത്‌ പറഞ്ഞാലും കണ്ണും നിറച്ചു നിന്നോളും…” അയാൾ ചവിട്ടി തുള്ളി പുറത്തേക്ക് നടക്കുമ്പോൾ ഗേറ്റിനു മുൻപിൽ നിർത്തിയ സ്കൂൾ ബസിൽ നിന്നും കുട്ടികൾ ഇറങ്ങി വരുന്നുണ്ടായിരുന്നു.. നിറഞ്ഞ കണ്ണുകൾ തുടച്ച് ഒന്നും സംഭവിക്കാത്തത് പോലെ കുട്ടികളെ കൂട്ടി അവൾ അകത്തേക്ക് നടക്കുമ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു.. ഇത്തിരി കൂടിപ്പോയോ.. ഇല്ല… ഇടയ്ക്കിടെയുള്ള ഫോൺ വിളികൾ വേണ്ടെന്നു എത്ര പറഞ്ഞാലും കേൾക്കില്ല.. പിന്നെ സ്വയം ന്യായീകരിച്ചു.. എനിക്ക് ദേഷ്യപ്പെടാൻ അവളല്ലേയുള്ളു…ഓഫീസിലെ ടെൻഷൻ മുഴുവനും അവളിലായിരുന്നു തീർത്തത്… എന്തൊക്കെ പറഞ്ഞാലും അവളെന്നെ വിട്ടുപോവില്ലെന്ന ദാർഷ്ട്യമായിരുന്നിരിക്കണം എന്റെ മനസ്സിൽ.. പക്ഷെ… അന്ന് വണ്ടിയ്ക്ക് എന്തോ കംപ്ലയിന്റ് ഉള്ളത് കൊണ്ടു രാവിലെ ബസ്സിലാണ് വന്നത്..തിരികെ ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഒത്തിരി വൈകിയിരുന്നു.. ഓടിപ്പിടിച്ചു ബസിൽ കയറുന്നതിനിടെ പലതവണ അവൾ വിളിച്ചിരുന്നു.. നനഞ്ഞൊലിച്ച് കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ വീണ്ടും മൊബൈൽ ശബ്ദിച്ചു.. “ചത്തിട്ടില്ല.. വരുന്നുണ്ട്..” അമർത്തിയ ശബ്ദത്തിൽ മുരണ്ടു കൊണ്ടു അയാൾ ഫോൺ കട്ട്‌ ചെയ്തു.. ഗേറ്റ് തുറക്കുമ്പോഴാണ് അടുത്ത വിളി വന്നത്.. കോലായിലേക്ക് ഓടി കയറുമ്പോൾ അവൾ കാൾ കട്ട്‌ ചെയ്യുന്നത് കണ്ടു.. “ലേറ്റ് ആയപ്പോൾ ഞാൻ പേടിച്ചു..” അവളുടെ വാക്കുകൾ പൂർത്തിയാവുന്നതിന് മുൻപേ കൈയിലെ മൊബൈൽ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞിരുന്നു.. എന്ത്‌ പറഞ്ഞാലും തിരിച്ചൊന്നും പറയാതിരുന്നവൾ ആഴ്ചയൊന്ന് കഴിഞ്ഞിട്ടും മൗനത്തെ കൂട്ടു പിടിച്ചപ്പോൾ മനസ്സിലെവിടെയോ ഒരു നോവ്.. ഓഫീസിലേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.. പുതിയൊരു മൊബൈൽ… പക്ഷേ.. ഓർമ്മകളിൽ അലയുമ്പോഴാണ്, അനുരാധ മാഡം വിളിക്കുന്നുണ്ടെന്ന് പ്യൂൺ വന്നു പറഞ്ഞത്.. കണ്ണട ഊരി കൺപീലിയിൽ തങ്ങി നിന്ന നീർതുള്ളി തട്ടി കളഞ്ഞു പുറംകൈ കൊണ്ടു മുഖം തുടച്ചു അയാൾ മാഡത്തിന്റെ മുറിയിലേക്ക് നടന്നു.. അയാൾ വാതിൽ തുറന്നു അകത്തു കടന്നതും അനുരാധ അയാളെ നോക്കി.. വസ്ത്രധാരണത്തിൽ എപ്പോഴും ശ്രെദ്ധിച്ചിരുന്ന അയാളുടെ ഷർട്ടിൽ നിറയെ ചുളിവുകൾ വീണു കിടന്നിരുന്നു.. കുറ്റിരോമങ്ങൾ പടർന്നു തുടങ്ങിയ മുഖം കരുവാളിച്ചിരുന്നു.. ഒരാഴ്ച കൊണ്ടു അയാൾ എത്ര മാറിപ്പോയെന്ന് അവർ ആലോചിക്കുകയായിരുന്നു.. “രഞ്ജിത്ത് ഇത്ര പെട്ടെന്ന് വരേണ്ടിയിരുന്നില്ല.. ഞാൻ പറഞ്ഞതല്ലേ.. കുട്ടികൾ..?” അനുരാധ നീട്ടിയ ഫയൽ വാങ്ങി അവരുടെ മുഖത്ത് നോക്കാതെ യാന്ത്രികമായാണ് അയാൾ പറഞ്ഞത്. “അവർ അവളുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പമാണ്. അവിടെ ഞാൻ തനിച്ച്…” പൂർത്തിയാക്കാതെ അയാൾ തിരിഞ്ഞു നടക്കുമ്പോൾ അനുരാധ മനസ്സിലോർത്തു.. സ്റ്റെയർകേസിൽ നിന്നും വീണു, ചോര വാർന്നു മരിച്ച ഭാര്യയോടൊപ്പമാണ്‌ അയാളുടെ മനസ്സ്‌ ഇപ്പോഴും.. സീറ്റിൽ ചെന്നിരിക്കുമ്പോഴും അയാളുടെ മനസ്സിൽ അവളുടെ മുഖമായിരുന്നു.. “ഒരു വട്ടമെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. അവളില്ലായ്മയിൽ ചിന്തിച്ചു കൂട്ടിയതൊക്കെ ഒന്ന് പറയാൻ ..അവളോട് ചെയ്തു പോയ, പറഞ്ഞു പോയ കൊച്ചു കൊച്ചു കാര്യങ്ങൾക്കൊക്കെ കെട്ടിപ്പിടിച്ചൊന്ന് സോറി പറയാൻ.. ” ആരും കാണാതെ വീടിനുള്ളിൽ ചോര വാർന്നു കിടന്ന അവസാനനിമിഷങ്ങളിലും അവളുടെ വേദന തന്നെയും മക്കളെയും പറ്റി ഓർത്തായിരിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു..

അലമാരയിൽ അലക്കിയ ഡ്രെസ്സുകൾ മടക്കി വെക്കുമ്പോഴാണ് ഒരു കോണിലേക്ക് പെട്ടെന്ന് ശ്രെദ്ധയിൽ പെടാത്ത രീതിയിൽ മടക്കി വെച്ച ഷർട്ടിൽ അനുരാധയുടെ കണ്ണെത്തിയത്. പറയാനാവാതെ പോയ, കൊടുക്കാനാവാതെ പോയ സ്നേഹം. ജീവിച്ചിരിപ്പില്ലാത്തൊരാൾക്കായി വാങ്ങിയത്… പത്ത് വയസ്സിനിളപ്പമുള്ള അനിയൻ പെട്ടെന്നൊരു ദിവസം കൈ വിട്ടു പോയപ്പോൾ സങ്കടത്തിനെക്കാളേറെ അന്താളിപ്പായിരുന്നു.. തകർന്നു പോയ അച്ഛനും അമ്മയ്ക്കും ഞാനേ ഉള്ളൂ എന്ന തിരിച്ചറിവായിരിക്കാം നിയന്ത്രണം വിട്ടു പോവാതെ പിടിച്ചു നിൽക്കാൻ സഹായിച്ചത്.. ബന്ധുക്കളും തിരക്കുകളും കടമകളും കഴിഞ്ഞപ്പോഴാണ് മനസ്സ് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നത്.. ഇനി അവനില്ല.. കുഞ്ഞുന്നാൾ മുതൽ പറഞ്ഞു പോയതും ചെയ്തു പോയതുമായ കാര്യങ്ങൾ മനസ്സിൽ ഒന്നൊന്നായി തെളിഞ്ഞപ്പോൾ മിഴിവോടെ നിന്നത് അവന്റെ ആറാം പിറന്നാളായിരുന്നു..വിഷുവിന് തനിക്ക് കൈനീട്ടം കിട്ടിയ പൈസ എടുത്തു അമ്മ അവന് ഡ്രെസ്സും കേക്കും വാങ്ങിയത് എന്തിനാണ് തന്നെ അത്രയധികം പ്രകോപിപ്പിച്ചതെന്ന് ഇന്നും തനിക്കറിയില്ല.. അവന് ഞാൻ പലപ്പോഴും ചേച്ചിയെക്കാളും അമ്മയുടെ കരുതൽ തന്നെയാണ് കൊടുത്തിരുന്നത്.. എന്നിട്ടും… അന്ന് അവന്റെ സന്തോഷങ്ങളിലൊന്നും ചേരാതെ മാറി നിന്ന എന്നെ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ ഇടയ്ക്കിടെ അവൻ നോക്കിയ ദയനീയ നോട്ടം ഇന്നുമെന്റെ ചങ്കിൽ കത്തി തറയ്ക്കുന്ന വേദനയാണ്.. പക്ഷെ ഞങ്ങളുടെ പിണക്കങ്ങൾക്ക് അധികം ആയുസ്സില്ലായിരുന്നു.. വീണ്ടും പിറന്നാളുകൾ വന്നെങ്കിലും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയെങ്കിലും അന്നത്തെ വാശിയ്ക്ക് അവന്റെ മനസ്സ് വേദനിപ്പിച്ചതിന് എന്നെങ്കിലും അവനോട് സോറി പറഞ്ഞിരുന്നോ.. ഇല്ലെന്ന് ഓർത്തെടുത്തതും വീണ്ടും വർഷങ്ങൾക്ക് മുൻപ് തന്നെ നോക്കിയ ആ നോട്ടം ഓർമ്മ വന്നു. വൈകുന്നേരങ്ങളിലെ പലഹാരങ്ങൾ വീതം വെച്ചപ്പോൾ അടിപിടി കൂടിയിരുന്നത് കൊതിയേക്കാളേറെ എന്നെ ദേഷ്യം പിടിപ്പിക്കാനായിരുന്നുവെന്ന് അവൻ പറഞ്ഞത് എന്റെ വിവാഹശേഷമായിരുന്നു.. അവനായി ഞാൻ വാങ്ങി കൊടുക്കുന്നതെല്ലാം മുഴുവനായും അവന് കൊടുക്കുമ്പോൾ അമ്മ ഉണ്ടാക്കുന്നതെന്തായാലും അതിനെല്ലാം വെറുതെ അടിപിടി കൂടിയിരുന്നു ഞാനും.. ഒരുപക്ഷെ ഞാൻ അവനെ മനസ്സിലാക്കിയതിനേക്കാളും അവൻ എന്നെ മനസ്സിലാക്കിയിരുന്നിരിക്കണം.. അതിൽ പിന്നെയാണ് മരണത്തിനെ പറ്റിയും മരണാനന്തരചടങ്ങുകളെ പറ്റിയും കൂടുതൽ അറിയാൻ ശ്രെമിച്ചത്..അവന് എന്താണ് സംഭവിച്ചിട്ടിട്ടുണ്ടാവുക എന്നറിയാൻ… വെറുതെ മനസ്സുഴറി.. പതിനാറിന് മരിച്ചു പോയ ആളുടെ ഇഷ്ടവിഭവങ്ങൾ നിലവിളക്ക് കത്തിച്ചു അകത്തു വെച്ചു കൊടുക്കുന്ന ചടങ്ങിന് അവന് ഇഷ്ടമുള്ള പലഹാരങ്ങൾക്കൊപ്പം ഡയറി മിൽക്ക് ചോക്ലേറ്റ് കൂടെ ഞാൻ വാങ്ങിയിരുന്നു.. തിരികെ വരുമ്പോഴാണ് വരുന്ന ഓണത്തിന് അവന് വേണ്ടി ഒരു ഷർട്ട് എടുക്കാൻ വിചാരിച്ചത് പറഞ്ഞത്.. എന്നെ നോക്കിയ ശ്യാമേട്ടന്റെ കണ്ണുകളിൽ നിസ്സഹായത നിഴലിച്ചിരുന്നു.. “ഷർട്ട് അകത്തു വെച്ചു കൊടുക്കാൻ പറ്റുമോ അനു..” അവനിഷ്ടപ്പെട്ട നിറത്തിലുള്ള ഈ ഷർട്ട്‌ തിരഞ്ഞെടുക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കത്തിച്ച നിലവിളക്കിന് മുൻപിൽ എല്ലാം വെച്ചു കഴിഞ്ഞു ആരും കാണാതെയാണ് ഞാനിത് അവിടെ വെച്ചത്.. വാതിൽ ചാരി പുറത്തിരിക്കുമ്പോൾ ആ വാതിലിനപ്പുറമവനെത്തിയിരിക്കാം.. അവനെ ഓർത്തു വിങ്ങി പൊട്ടുമ്പോൾ ആരോ പറഞ്ഞു.. “മരിച്ചവരെ ഓർത്തു കരയാൻ പാടില്ല.. അവരുടെ ആത്മാവിന് അവിടെ സമാധാനം കിട്ടില്ല..” അത്രയും കാലം വിശ്വാസങ്ങളെയെല്ലാം ചോദ്യം ചെയ്തിരുന്ന മനസ്സ് അനുസരിച്ചത് ക്ഷണനേരം കൊണ്ടായിരുന്നു.. അതിൽ പിന്നെ മനസ്സ് തുറന്നൊന്നു കരയാൻ പോലും സാധിച്ചിട്ടില്ല.. ചിലപ്പോഴൊക്കെ മൊബൈൽ റിങ് ചെയ്യുമ്പോൾ ആ നമ്പർ ആയിരുന്നുവെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്.. ആ ശബ്ദം ഒന്ന് കേൾക്കാൻ കൊതിക്കുമ്പോൾ, മുൻപ് പലപ്പോഴും അവൻ വിളിക്കുമ്പോൾ എനിക്ക് ഇപ്പോൾ തിരക്കാണ് നീ പിന്നെ വിളിക്ക്, എന്ന് പറയുന്നതോർത്തു പോയിരുന്നു.. മനസ്സ് വല്ലാതെ നോവുന്ന ചില നേരങ്ങളിൽ അവന്റെ സാമീപ്യം ചിലപ്പോഴൊക്കെ ഞാനറിയാറുണ്ട്.. തഴുകിയെത്തുന്ന ഇളംകാറ്റ് അവന്റെ ആശ്വാസവചനങ്ങളായിരുന്നിരിക്കണം.. ചിലപ്പോഴൊക്കെ തൊട്ടടുത്ത് അവനുള്ളത്‌ പോലെ തോന്നാറുണ്ട്.. മനസ്സിന്റെ കളികളാവാം.. എങ്കിലും ഒരു തവണ കൂടെയൊന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. കാത്തു വെച്ച ചിലതൊക്കെ പറയാൻ..

സമയം പാതിരാത്രി കഴിഞ്ഞിട്ടും സജിത ജനലഴികളിൽ തല ചായ്ച്ചു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.. ആകാശത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിൽ അവൾ തിരയുകയായിരുന്നു… പണ്ടെങ്ങോ മറന്നു വെച്ച ചിലങ്കകൾക്ക് വീണ്ടും ജീവൻ പകർന്നത് അനിയേട്ടനായിരുന്നു.. ഒന്നിനും തടസ്സം നിന്നിട്ടില്ല.. കൂടെയുണ്ടായിരുന്നു.. പേരെടുത്ത നർത്തകിയായി തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള യാത്രകളിൽ തങ്ങളുടേതായ നിമിഷങ്ങൾ അന്യമായി തീർന്നത് ആ മനസ്സിനെ വേദനിപ്പിച്ചിരിക്കണം.. അറിഞ്ഞില്ല.. അറിയാൻ ശ്രെമിച്ചില്ല.. പൊടുന്നനെ തേടിയെത്തിയ പേരിലും പ്രശസ്തിയിലും താനും ഭ്രമിച്ചിട്ടുണ്ടാവണം.. പറയാതെ പറഞ്ഞ കുഞ്ഞെന്ന ആഗ്രഹം പോലും താൻ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.. ഒടുവിൽ എല്ലാം മനസ്സിലാക്കി അരികിലേക്ക് ഓടിയെത്തുമ്പോഴേക്കും… ബൈക്ക് ആക്സിഡന്റ്…മനസ്സ് യാഥാർഥ്യം ഉൾക്കൊള്ളാൻ മാസങ്ങളെടുത്തു.. എന്നിട്ടും ഇപ്പോഴും വിശ്വസിക്കാൻ കഴിയുമെന്നില്ല.. ആ ഗന്ധം, പൊട്ടിച്ചിരിയോടെ തന്നെ പുണരുന്ന ആ കൈകൾ.. കാതിൽ പതിയെ മൊഴിയുന്ന ആ വാക്കുകൾ.. ഇനിയില്ല.. ജനലഴികളിൽ പിടിച്ച വിരലുകളിൽ ആരോ സ്പർശിച്ചത് പോലെ തോന്നിയതും സജിത ഞെട്ടലോടെ കൈയിലേക്ക് നോക്കി.. തോന്നിയതാവാം.. അല്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.. തൊട്ടരികെ തന്നെ നോക്കി നിൽക്കുന്നുണ്ടെന്ന് തോന്നാറുണ്ട് പലപ്പോഴും.. തൊട്ടു മുൻപിൽ അദൃശ്യമായ ഒരു ഒരു ചില്ലു വാതിലിനപ്പുറം ആ മിഴികൾ തന്നെ നോക്കുന്നതായി മനസ്സ് മന്ത്രിക്കാറുണ്ട്.. ഒന്ന് കണ്ടിരുന്നെങ്കിൽ.. ഒന്നും പറയാതെ വെറുതെയൊന്നു കെട്ടി പിടിക്കാൻ.. ഒരു മാത്ര ആ നെഞ്ചിൽ ചാരി നിൽക്കാൻ.. തൊട്ടടുത്ത ഫ്ലാറ്റിൽ എമിലി അപ്പോഴും കിടക്കുകയായിരുന്നു.. കോളേജിൽ നിന്നും വന്നിട്ട് ഡ്രസ്സ്‌ പോലും മാറിയിട്ടില്ല.. പപ്പയും സോഫി ആന്റിയും ഏതോ പാർട്ടിയ്ക്ക് പോയതാണ്.. ഇന്ന് മമ്മയുടെ ഓർമ്മദിവസം ആണെന്ന് പോലും പപ്പാ ഓർത്തിരുന്നില്ല.. അല്ലെങ്കിലും മമ്മ മരിച്ച് മാസം നാല് തികയുന്നതിന് മുൻപേ പുതിയ ഭാര്യയെ തേടി പിടിച്ച പപ്പയിൽ നിന്നും ഇതിൽ കൂടുതൽ എന്ത്‌ പ്രതീക്ഷിക്കണം.. പപ്പ മമ്മയെ ഒരിക്കലും സ്നേഹിച്ചിട്ടേയില്ല എന്ന് തോന്നിയത് മമ്മ പോയതിന് ശേഷമാണ്..എന്നും കുറ്റപ്പെടുത്തിയിട്ടേയുള്ളു.. പണവും പ്രതാപവുമൊക്കെ ആവശ്യത്തിൽ ഏറെ ആയപ്പോഴാണ് പപ്പയ്ക്ക് പഠിപ്പും വിവരവുമില്ലാത്ത പട്ടിക്കാട്ടുകാരി ഭാരമായത്.. എപ്പോഴും പപ്പയുടെ കൂടെ കൂടി താനും മമ്മ‌യെ ഒറ്റപ്പെടുത്തിയിട്ടേയുള്ളു… എന്നും.. താൻ എന്തൊക്കെ പറഞ്ഞാലും, ചെയ്താലും, മോളേ എന്ന വിളിയോടെ അരികിലെത്തുന്ന മമ്മയെ ഓർത്തതും എമിയുടെ മിഴികൾ വീണ്ടും പെയ്തു തുടങ്ങി.. പപ്പാ എത്ര പറഞ്ഞിട്ടും സോഫിയാന്റിയെ മമ്മി എന്ന് വിളിക്കാൻ മനസ്സ് സമ്മതിച്ചിട്ടില്ല ഇത് വരെ.. അവരും അത് ആഗ്രഹിച്ച് കാണില്ല.. അമ്മയോട് മാത്രം കാണിക്കാനാവുന്ന കൊച്ചു കൊച്ചു വാശികൾ.. സംശയങ്ങൾ.. പേടികൾ.. ഒരുമാത്രയെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ.. ആ മടിയിൽ തല വെച്ച് കിടക്കുമ്പോൾ, വാത്സല്യം തുളുമ്പുന്ന വിരലുകൾ മുടിയിഴകളിൽ തലോടുമ്പോൾ ഉണ്ടാവുന്ന സമാധാനം ഇനിയൊരിക്കലും തന്റെ ജീവിതത്തിൽ ഉണ്ടാവില്ല…

ഇവരെയൊക്കെ പോലെ, അകാലത്തിൽ തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരോട്, പറയാൻ കഴിയാതിരുന്ന വാക്കുകൾ മനസ്സിൽ കിടന്നു വിങ്ങുന്നുണ്ടാവും പലരുടെയും ഉള്ളിൽ.. തൊട്ടരികിൽ നിന്നും മരണം അവരെ റാഞ്ചിയെടുത്തു പറക്കുമ്പോൾ, കണ്മുൻപിൽ നിന്നും അപ്രത്യക്ഷരായി പോയവരെ ഓർത്തു നിസ്സഹായരായി നിന്നുപോവുന്നവർ.. അവരോട് അത് വരെ പറയാത്ത, ആലോചിക്കുക പോലും ചെയ്യാതെ കാര്യങ്ങൾ പലതും മനസ്സ് ഓർത്തെടുക്കും.. ഒരിക്കലും പറയാനാവില്ലെന്നറിഞ്ഞാലും.. മനസ്സിൽ കെട്ടിപ്പൂട്ടി വെക്കാതെ ചിലപ്പോഴൊക്കെ വാക്കുകളിൽ കൂടെയും സ്നേഹം പങ്കു വെക്കാം അല്ലെ… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular