Connect with us

Love

എനിക്ക് ശരത്തിനെ ഇഷ്ടമാണ്, പക്ഷേ എനിക്ക് എന്റെ അച്ഛനെ ഉപേക്ഷിച്ചു എങ്ങും വരാൻ കഴിയില്ല…

Published

on

രചന : ഗായത്രി ഗോവിന്ദ്

അച്ഛന്റെ കയ്യും പിടിച്ചു നിറവയറുമായി ഉമ്മറത്തു ഇരിക്കുമ്പോൾ എന്റെ ചിന്തകൾ പുറകോട്ടു പോകുകയായിരുന്നു.. എനിക്ക് പതിനഞ്ചും ചേച്ചിക്ക് പതിനെട്ടും വയസ്സുള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത്.. ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു.. രാത്രി ആഹാരവും കഴിച്ചു അച്ഛനുമായി ഫോണിലും സംസാരിച്ചാണ് ഞങ്ങൾ മൂന്നും ഉറങ്ങാൻ കിടന്നത്.. അച്ഛമ്മയും ഉണ്ട് ഞങ്ങളുടെ വീട്ടിൽ അന്ന്.. അമ്മ എന്നും രാവിലെ അഞ്ചുമണിക്ക് എഴുന്നേക്കും ഞങ്ങൾക്ക് പോകാനുള്ളതെല്ലാം തയ്യാറാക്കാനായി.. ശേഷം ആറര ആകുമ്പോഴേക്കും ഞങ്ങളെ പഠിക്കാനായി ഉണർത്തും.. ഞാൻ പത്താം ക്ലാസ്സിലും ചേച്ചി ഡിഗ്രിക്കും ആണ് പഠിക്കുന്നത് ആ സമയത്ത്.. അന്ന് കണ്ണിൽ വെളിച്ചം വീണപ്പോൾ ആണ് ഞങ്ങൾ എഴുന്നേറ്റത്.. നോക്കിയപ്പോൾ അമ്മ ഞങ്ങളുടെ തൊട്ട് അടുത്ത് തന്നെ കിടപ്പുണ്ട്.. അമ്മ ഇതെന്താ ഇതുവരെ എഴുന്നേക്കാഞ്ഞത് കുഞ്ഞി.. എന്നു പറഞ്ഞു ചേച്ചി പതിയെ എഴുന്നേറ്റു ഷീറ്റ് ഒക്കെ മടക്കി വച്ചു.. ഞാൻ കിടക്കയിൽ തന്നെ തിരിഞ്ഞു കിടന്നു.. ശേഷം ചേച്ചി അമ്മയെ വിളിച്ചു.. രണ്ടുമൂന്നു തവണ വിളിച്ചിട്ടും എഴുന്നേക്കുന്നില്ല.. അപ്പോഴേക്കും ഞാനും എഴുന്നേറ്റു.. ചേച്ചി ഉറക്കെ കരയാൻ തുടങ്ങി.. എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.. ഞങ്ങളുടെ ശബ്ദം കേട്ട് അച്ഛമ്മ വന്നു.. അച്ഛമ്മയും കരയാൻ തുടങ്ങിയപ്പോൾ മനസ്സിലായി.. അമ്മ ഇനിയും ഞങ്ങളുടെ കൂടെ ഇല്ലാ എന്ന്.. പിന്നെ നടന്നതൊന്നും എനിക്ക് ഓർമ്മയില്ല.. ആരൊക്കെയോ വന്ന് അമ്മയെ എടുത്തുകൊണ്ടുപോയി.. ഞാനും ചേച്ചിയും ഞങ്ങളുടെ കട്ടിലിൽ തന്നെ കിടന്നു.. ആരൊക്കെയോ ഞങ്ങളുടെ ചുറ്റും നിന്നു ഞങ്ങളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.. അടുത്ത ദിവസം അച്ഛൻ കുഞ്ഞി, മാളു എന്ന് വിളിക്കുന്നത് കേട്ടാണ് ഞങ്ങൾ എഴുന്നേറ്റത്.. അച്ഛന്റെ ശബ്ദം കേട്ടയുടൻ ഞങ്ങൾ എഴുന്നേറ്റു ഓടിപോയി അച്ഛനെ കെട്ടിപിടിച്ചു.. ഞങ്ങൾ മൂന്നും പൊട്ടിക്കരഞ്ഞു. പിന്നീട് അച്ഛന്റെ ഇടതും വലതും കയ്യിൽ ചേർത്തുപിടിച്ചു അച്ഛൻ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.. ചടങ്ങുകൾ എല്ലാം കഴിഞ്ഞു.. കൂടെ ഉണ്ടായിരുന്നവർ എല്ലാം കൊഴിഞ്ഞു പോകാൻ തുടങ്ങി അവരുടെ ജീവിതങ്ങളിലേക്ക്.. അമ്മ മരിക്കുമ്പോൾ അച്ഛനു 45 വയസ്സായിരുന്നു.. ഡിഫെൻസിൽ ജോലിയുള്ള അച്ഛനു സർവീസ് തീരാൻ വർഷങ്ങൾ ഇനിയും ഉണ്ടായിരുന്നു.. ഒരു മാസം കഴിഞ്ഞു അച്ഛൻ ഞങ്ങളെ അച്ഛമ്മയെ ഏൽപ്പിച്ചു ഡൽഹിയിലേക്ക് പോയി.. പക്ഷേ എല്ലാവരെയും ഞെട്ടിച്ചു രണ്ടു ദിവസം കഴിഞ്ഞു അച്ഛൻ വീട്ടിൽ തിരികെ വന്നു.. സർവീസിൽ നിന്നും വോളന്ററി റീടൈർമെന്റ് എടുത്തു പോന്നതാണെന്ന് പറഞ്ഞു.. അച്ഛമ്മയും അമ്മാമമാരും കൊച്ചച്ഛനും അച്ഛന്റെ കൂട്ടുകാരും എല്ലാം അച്ഛനെ വഴക്ക് പറഞ്ഞു.. എന്തിനാ ജോലി കളഞ്ഞു പോന്നത് എന്നുപറഞ്ഞ്.. “എന്റെ കുട്ടികളെ നോക്കാൻ” ഇത്രയും മുതിർന്ന കുട്ടികളെ എന്ത് നോക്കാൻ ആണ്..

അവർക്ക് എല്ലാം തനിയെ ചെയ്യാൻ അറിയില്ലേ.. പോരാത്തതിന് സഹായിക്കാൻ ഞങ്ങൾ എല്ലാം അടുത്തില്ലേ.. അഹങ്കാരം അല്ലാതെ എന്താ മൂത്ത അപ്പച്ചി പറഞ്ഞു.. അച്ഛൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.. പിന്നീട് അച്ഛൻ ഞങ്ങളുടെ അമ്മ ആകുക ആയിരുന്നു.. വീട്ടിലെ എല്ലാ ജോലികളും അച്ഛൻ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി.. അമ്മ ചെയ്യുന്നത് പോലെ തന്നെ.. ഞങ്ങൾ സഹായിക്കാം എന്നു പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല.. രാവിലെ അച്ഛനെ സഹായിക്കാൻ നേരത്തെ എഴുന്നേക്കുമ്പോൾ അച്ഛൻ ഞങ്ങളെ സ്റ്റഡി റൂമിൽ കൊണ്ടുപോയി ഇരുത്തും.. കാലിനു സ്വാധീനം കുറവായതിനാൽ അച്ഛമ്മയെയും ബുദ്ധിമുട്ടിക്കില്ല.. മുറ്റമടിക്കുന്ന അച്ഛനെ കൂട്ടുകാരുൾപ്പെടെ കളിയാക്കുമായിരുന്നു.. നിന്റെ പെണ്മക്കൾ മടിച്ചികൾ ആണല്ലേ അരവിന്ദാ എന്ന്.. അച്ഛൻ ചിരിച്ചു തള്ളുന്നത് അല്ലാതെ മറുപടി ഒന്നുംപറയില്ല.. എല്ലാ ജോലികളും വളരെ അടുക്കും ചിട്ടയും ആയി ചെയ്യുന്ന അച്ഛൻ ഇപ്പോഴും എനിക്ക് ഒരു അത്ഭുതം ആണ്.. ഞങ്ങൾക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു അച്ഛൻ കഷ്ടപ്പെടുന്നത്.. പക്ഷേ ഒരു ജോലിയും അച്ഛൻ ഞങ്ങളെ ചെയ്യിപ്പിക്കില്ല.. കൂടാതെ അച്ഛൻ നല്ലൊരു കർഷകൻ കൂടി ആയി മാറി. അമ്മയുടെ മരണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാവരും അച്ഛനെ വേറൊരു വിവാഹത്തിന് നിർബന്ധിച്ചു. ഞാനും ചേച്ചിയും ഉൾപ്പടെ നിർബന്ധിച്ചു. പക്ഷേ അച്ഛൻ വഴങ്ങിയില്ല.. അച്ഛന്റെ തീരുമാനങ്ങൾ എന്നും ഉറച്ചതായിരുന്നു.. ചേച്ചി റാങ്ക് വാങ്ങി തന്നെ ഡിഗ്രി പാസ്സ് ആയി.. നല്ല ജോലിയും കിട്ടി.. അങ്ങനെയാണ് ചേച്ചിക്ക് ദുബായിൽ ജോലിയുള്ള ഒരു പയ്യന്റെ ആലോചന വന്നത്.. എല്ലാം കൊണ്ടും ചേരുന്ന ബന്ധം ആയതുകൊണ്ട് ആവണി ചേച്ചിയുടെ കല്യാണം പ്രതീഷ് ചേട്ടനുമായി നടത്തി.. ചേട്ടൻ ചേച്ചിയെ ദുബായിലേക്ക് കൊണ്ടുപോകുകയും ചെയ്തു.. അവൾക്ക് അവിടെ ജോലി കിട്ടുകയും ചെയ്തു.. അച്ഛന്റെയും എന്റെയും കാര്യം അറിയാൻ എന്നും മുടങ്ങാതെ ചേച്ചി വിളിക്കുമായിരുന്നു.. ചേച്ചി പഠിച്ച കോളേജിൽ ആയിരുന്നു ഞാനും ഡിഗ്രിക്ക് ജോയിൻ ചെയ്തത്.. ഫൈനൽ ഇയർ പഠിക്കുമ്പോൾ കൂടെ പഠിച്ച ശരത്ത്‌ എന്നോട് തനിച്ചു സംസാരിക്കണം എന്നുപറഞ്ഞു വന്നു.. അപ്പോഴേ എനിക്ക് കാര്യം എന്താണെന്ന് മനസ്സിലായി.. “ആരതി മുഖവുര ഇല്ലാതെ പറയട്ടെ എനിക്ക് തന്നെ ഫസ്റ്റ് ഇയർ തൊട്ട് ഇഷ്ടമാ.. കല്യാണം കഴിക്കാൻ താത്പര്യം ഉണ്ട്..” “ശരത്തിനോട്‌ എനിക്ക് ഇഷ്ടകുറവ് ഒന്നുമില്ല.. കല്യാണം കഴിക്കാറാകുമ്പോൾ ശരത്ത്‌ വീട്ടിൽ വന്നു ആലോചിക്കൂ.. അതിന് എനിക്ക് സമ്മതമാണ്…” അവൻ സന്തോഷത്തോടെ പോയി.. എനിക്കും ഉണ്ടായിരുന്നു ഡിഗ്രിക്ക് സെക്കന്റ്‌ റാങ്ക്.. അടുത്ത വർഷം തന്നെ എനിക്ക് ബാങ്കിൽ ജോലി കിട്ടുകയും ചെയ്തു.. അച്ഛന്റെ കൂട്ടുകാരൻ കൃഷ്ണേട്ടൻ ഇടയ്ക്കു വീട്ടിൽ വന്നപ്പോൾ പറഞ്ഞു “ഡാ അരവിന്ദാ നിന്നെ ഞങ്ങൾ വീട്ടച്ഛൻ എന്നു പറഞ്ഞ് കളിയാക്കുമായിരുന്നുവെങ്കിലും നിന്റെ മക്കളുടെ നേട്ടങ്ങൾ അഭിമാനം നൽകുന്നുണ്ട് കേട്ടോ…” അപ്പോഴും അച്ഛൻ ഒന്നു ചിരിച്ചതെയുള്ളൂ.. രണ്ടുവർഷത്തിനുള്ളിൽ അച്ഛമ്മയും ഞങ്ങളെ വിട്ടുപോയി.. അങ്ങനെ ഒരു ഞായറാഴ്ച ശരത്ത്‌ അവന്റെ വീട്ടുകാരെ കൂട്ടി എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ.. അവൻ ഇപ്പോൾ ന്യൂസിലാൻഡിൽ ആണ്. അവധിക്കു വന്നതാണ്. ചായകുടി എല്ലാം കഴിഞ്ഞ് സംസാരിച്ചു കൊണ്ടു ഇരുന്നപ്പോൾ ഞാൻ എല്ലാവരോടുമായി പറഞ്ഞു..

“എനിക്ക് ശരത്തിനെ ഇഷ്ടമാണ്.. പക്ഷേ എനിക്ക് എന്റെ അച്ഛനെ ഉപേക്ഷിച്ചു എങ്ങും വരാൻ കഴിയില്ല.. അല്ലെങ്കിൽ അച്ഛൻ എന്റെ കൂടെ വരണം.. ” അച്ഛൻ ഒരിക്കലും വരില്ല എന്ന് എനിക്കറിയാം അമ്മയുടെ അസ്ഥിതറയിൽ തിരി വക്കുന്നത് അച്ഛൻ ആണ്.. ചേച്ചി ഒരിക്കൽ ഒരുപാടു നിർബന്ധിച്ചതാണ് അവളുടെ അടുത്ത് ചെല്ലാൻ പക്ഷേ അച്ഛൻ പോയില്ല.. ഈ കാരണം കൊണ്ട്.. അച്ഛൻ ചാടി എഴുന്നേറ്റു “കുഞ്ഞി നീ എന്താ ഈ പറയുന്നത്.. ജീവിതകാലം മുഴുവൻ നീ എന്നെ നോക്കി ഇവിടെ നിക്കാൻ പറ്റുമോ” അച്ഛൻ ഞങ്ങൾക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചില്ലേ.. അതുപോലെ അല്ലേഉള്ളൂ ഇതും.. അല്ലെങ്കിൽ അച്ഛൻ ഒരു വിവാഹം കഴിക്കണം.. അല്ലാതെ എനിക്ക് ഒരു വിവാഹം ഉണ്ടാകില്ല.. ഈ അറുപതാം വയസ്സിൽ!! പേരക്കുട്ടിയുള്ള ഞാൻ.. നിനക്ക് എന്താ മോളേ ഇത്.. ഞാൻ ശരത്തിന്റെ നേരെ തിരിഞ്ഞു ശരത്തെ ഇതാണ് എന്റെ തീരുമാനം.. ശരത്തിന്റെ വീട്ടുകാർക്ക് എല്ലാം നല്ല ദേഷ്യം വന്നിരുന്നു.. അവർ ഒന്നും പറയാതെ പോയി.. പക്ഷേ ശരത് എന്റെ കൂടെ തന്നെ നിന്നു.. എന്റെ തീരുമാനം ശരിയാണെന്നു വാദിച്ചു.. അവൻ അവന്റെ സ്നേഹം കണ്ടില്ലെന്നു വെക്കരുത് എന്ന് പറഞ്ഞു അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു.. ഇടയ്ക്കു അച്ഛൻ എന്നെ പറഞ്ഞു മാറ്റാൻ നോക്കിയെങ്കിലും ഞാൻ എന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.. ചേച്ചിയെ വിളിച്ചു പറഞ്ഞപ്പോൾ ചേച്ചിക്ക് ഒരുപാട് സന്തോഷമായി.. കാരണം അവൾക്കും എനിക്കും മാത്രം അറിയുള്ളു ഞങ്ങളുടെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടത്.. ചേട്ടന്റെ വീട്ടുകാർ എതിർപ്പ് പറഞ്ഞുവെങ്കിലും ഞങ്ങൾ അതൊന്നും ശ്രദ്ധിച്ചില്ല.. ഒരു ദിവസം ഇതറിഞ്ഞ അച്ഛന്റെ കൂട്ടുകാർ തന്നെ അച്ഛനെ കളിയാക്കി നിനക്ക് ഈ പ്രായത്തിൽ നാണമില്ലേ എന്ന്.. അച്ഛൻ തലകുനിച്ചു ഇരിക്കുന്നത് കണ്ട ഞാൻ പറഞ്ഞു.. “നാളെ എന്റെ അച്ഛൻ എന്തെങ്കിലും വയ്യ എന്നു തോന്നിയാൽ ഞങ്ങൾ അരികിൽ ഇല്ലെങ്കിൽ ചേട്ടൻ നോക്കുമോ എന്റെ അച്ഛനെ അല്ലെങ്കിൽ നിങ്ങൾ ആരെയെങ്കിലും ഏർപ്പെടുത്തുമോ??” ആരും ഒന്നും മിണ്ടിയില്ല.. ശരത് തന്നെ ഞങ്ങൾക്ക് ഒരു അമ്മയെ കൊണ്ടുതന്നു.. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു വിവാഹം കഴിക്കാഞ്ഞ ഒരു അമ്മ 53 വയസ്സ് ഉണ്ടായിരുന്നു.. ശരത്തിന്റെ വീടിനു അടുത്തുതന്നെയാണ് ആ അമ്മയുടെ വീട്.. അങ്ങനെ എന്റെയും ശരത്തിന്റെയും കല്യാണത്തിനു ഒരാഴ്ച്ച മുൻപ് ഞങ്ങളുടെ അച്ഛൻ രജിസ്റ്റർ മാര്യേജ് ചെയ്തു.. എന്നെയും ചേച്ചിയെയും സാക്ഷികൾ ആക്കി.. രമഅമ്മ ഞങ്ങളുടെ ജീവിതത്തിലേക്കു വന്നു.. ഞാൻ കല്യാണം കഴിഞ്ഞ് 1 മാസം കഴിഞ്ഞപ്പോൾ ശരത്തിന്റെ കൂടെ പോയി.. ഇപ്പോൾ രണ്ടു വർഷങ്ങൾക്ക് ശേഷം ഡേറ്റ് അടുക്കാറായപ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും അരികിൽ വന്നതാണ് ഡെലിവറിക്കായി.. ശരത് പറഞ്ഞതാണ് ഡെലിവറി അവിടെ മതിയെന്ന് പക്ഷേ എന്തോ എനിക്ക് എന്റെ കുഞ്ഞു അതിന്റെ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും കൈകളിൽ ജനിച്ചു വീഴണം എന്ന് തോന്നി.. ശരത് നാളെ കഴിഞ്ഞു വരും.. അച്ഛൻ വിളിച്ചപ്പോൾ ആണ് ഞാൻ ബോധത്തിലേക്ക് വന്നത്.. രമഅമ്മ എന്റെ അമ്മയുടെ അസ്ഥിത്തറയിലേക്ക് വിളക്ക് കൊണ്ടു വരുന്നു.. ഞാനും അച്ഛനും എഴുന്നേറ്റു നിന്നു.. എനിക്ക് എന്റെ ശരത് ചെയ്തു തന്ന ഏറ്റവും വലിയ നന്മയാണ് ആ അമ്മ.. ഒരു പാവം.. കഴിഞ്ഞ ദിവസം അച്ഛന്റെ ഒന്നു രണ്ടു കൂട്ടുകാർ വന്നപ്പോൾ അവരു എന്നോട് പറഞ്ഞു മോള് ചെയ്ത ഏറ്റവും നല്ല കാര്യമാണ് ഇത്.. എനിക്ക് ഇപ്പോൾ മനസിലാകുന്നുണ്ട് മോളേ വാർദ്ധക്യത്തിലെ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ട്.. ഭാര്യ മരിച്ചു, ആണ്മക്കളും കുടുംബവും വിദേശത്തുള്ള കൃഷ്ണേട്ടൻ അത്‌ പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. രമ അമ്മക്ക് അച്ഛനെപറ്റി എപ്പോഴും ഒരു പരാതിയുണ്ട് ഞങ്ങളോട് എന്താ എന്നല്ലേ.. അച്ഛൻ അടുക്കളയിൽ സഹായിക്കുന്നത്.. കുറച്ചു നേരം പോലും അടങ്ങി ഇരിക്കാത്തത്.. ഞാനും ചേച്ചിയും അതുകേട്ടു ചിരിക്കും.. അവസാനിച്ചു.. ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് 2 വരി കുറിക്കൂ…

സ്വന്തം രചനകൾ ഈ പേജിൽ ചേർക്കാൻ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular