Love
അവളുടെ മടിയിൽ കിടന്ന് കിരൺ സങ്കൽപ്പങ്ങളെ കുറിച്ചു പറയുമ്പോൾ അവളുടെ വിടർന്ന കണ്ണുകൾ ഒന്നുകൂടി വികസിക്കും…
![](https://valappottukal.b4blaze.in/wp-content/uploads/2020/09/ab9782c0-d6fa-4479-8dd1-3e9cea2aba9c.jpg)
രചന: സന്തോഷ് അപ്പുക്കുട്ടൻ
“മനസ്സിന് പകരം ശരീരം ചോദിക്കുന്ന പ്രണയത്തോട് ആദ്യം എനിക്ക് വെറുപ്പായിരുന്നു… പക്ഷെ ഇപ്പോൾ?” പാതിവഴിയിലെത്തി മുറിഞ്ഞ ചോദ്യത്തോടെ ഇന്ദു, കിരണിൻ്റെ നഗ്നമായ വിരിമാറിലേക്കു തലവെച്ചു കിടന്നു. അവൻ്റെ കൈകൾ പൊടുന്നനെ ഇന്ദുവിൻ്റെ ശരീരത്തിലൂടെ അരിച്ചു ഇറങ്ങിയപ്പോൾ, അവൾ അവൻ്റെ ശരീരത്തിലേക്ക് പതിയെ അമർന്നു. “ഇന്ദുകുട്ടിക്ക് എന്നോടു ഇപ്പോഴും ദേഷ്യമുണ്ടോ?” ഇന്ദുവിൻ്റെ നിറഞ്ഞ മാറിനിടയിലേക്ക് മുഖം പൂഴ്ത്തി കിരൺ ചോദിക്കുന്നത് കേട്ടപ്പോൾ അവൾ പതിയെ ഒന്നു വിറച്ചു. ഇന്ദുവിൽ വികാരത്തിൻ്റെ നേരിയ വിറയൽ അനുഭവപ്പെടുന്നതു പോലെ തോന്നിയപ്പോൾ അവന് ഉത്സാഹം വർദ്ധിച്ചു. അവളുടെ നനഞ്ഞ മിഴികൾ ആരെയോ തേടിയെന്ന പോലെ ആകാശത്തേക്ക് നീണ്ടു. ഇരുളടഞ്ഞ കാർമേഘങ്ങൾ, തൻ്റെ ഭാവിയെ കുറിച്ചുള്ള ചിത്രങ്ങൾ പോലെ തോന്നി അവൾക്ക്. ആകാശത്ത് പാതി മറഞ്ഞൊരു ചന്ദ്രിക, പ്രതീക്ഷയുടെ അവസാനവട്ടമെന്ന പോൽ അവളുടെ മിഴികളിൽ തിളങ്ങി. ഇടയ്ക്കിടെ വീശിയടിക്കുന്ന തണുത്ത കാറ്റിൽ വിറകൊള്ളുന്ന അവളുടെ ചുണ്ടുകൾ കിരണിൻ്റെ ചൂടുപിടിച്ച നെറ്റിത്തടത്തിൽ പതിയെ അമർന്നു. വിജനമായ ആ പാറപ്പുറത്ത് നിന്ന് ഇന്ദു, കുറച്ചു ദൂരെ കാണുന്ന നെൽപ്പാടത്തിനരികെയുള്ള അവളുടെ കൊച്ചു വീട്ടിലേക്ക് ഒരു നിമിഷം തലയുയർത്തി.നോക്കി. ഇരുട്ടിനെ വകഞ്ഞു മാറ്റാൻ ത്രാണിയില്ലാത്ത ഒരു ബൾബ്, വീടിൻ്റെ പൂമുഖത്ത് നിറം മങ്ങി കത്തുന്നുണ്ട് … ആ ബൾബിൻ്റെ നേരിയ വെട്ടത്തിൽ, നിഴലായ് കാണുന്നുണ്ട് അവൾ ഓമനിച്ചു വളർത്തിയ ചെടികൾ… അതിലൊരു ചെടിയിൽ ആദ്യമായി വിരിഞ്ഞ മൊട്ട്, നിറവും, മണവും പരത്തുന്ന പൂവാകും മുൻപെ കാറ്റിൽ കൊഴിഞ്ഞു വീണത് കണ്ട് കുട്ടിക്കാലത്ത് കരഞ്ഞതവൾക്ക് ഓർമ്മ വന്നപ്പോൾ അവളിൽ സങ്കടമുണർന്നു. ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോൾ, തികട്ടി വന്ന ഒരു കരച്ചിലോടെ ഇന്ദുവിൻ്റെ കൈപ്പത്തി പതിയെ അടിവയറിലൂടെ ഒന്നു ചലിച്ചു. പാറപ്പുറത്തിൻ്റെ താഴ്വരയിൽ നിന്ന് അമ്മേ എന്നൊരു വിളി ഉയർന്നതുപോലെ തോന്നിയപ്പോൾ, അവളുടെ ഹൃദയമൊന്നിളകി, മനസ്സ് പൊട്ടിച്ചിതറി, കൺ ഭിത്തികളെ തകർത്തു കൊണ്ട് നീർ പുറത്തേക്ക് കുതിച്ചൊഴുകാൻ തുടങ്ങിയതും, പൊടുന്നന്നെ അവൻ്റെ നെഞ്ചിൽ നിന്നെഴുന്നേറ്റ്, പാറമുനമ്പിലേക്ക് നടന്നു. പെട്ടെന്ന് കിരണിൻ്റെ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ, നടന്നു തുടങ്ങിയ അവൾ തിരിഞ്ഞു നിന്ന് മദ്യത്തിൻ്റെ ലഹരിയിൽ മയങ്ങിക്കിടക്കുന്ന കിരണിനെ നോക്കി…. താൻ അല്ലാത്ത ഏതോ പെൺക്കുട്ടിയുടെ പേര് മദ്യലഹരിയിൽ പതിയെ മന്ത്രിക്കുന്നതും കേട്ട്, അവൾ അവനരികിലേക്ക് ചെന്നു. പലവട്ടം അടിച്ചു നിന്നിട്ടും ഫോൺ എടുക്കുന്നില്ലെന്ന് കണ്ട ഇന്ദു, പതിയെ അവൻ്റെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഡിസ്പ്ലേയിൽ സ്പർശിക്കാൻ പോയതും “അമ്മ കോളിങ്ങ് ” എന്ന് കണ്ടപ്പോൾ, അവൾ വല്ലാത്തൊരു അറപ്പോടെ വിരൽ പിൻവലിച്ചു. കിരണിൻ്റെ അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞതോടെ അവൾ, മനസ്സിൽ ഉയർന്ന ആ ചിത്രം തട്ടിത്തെറിപ്പിക്കാനെന്നവണ്ണം തല കുടഞ്ഞതും, മിഴികളിൽ ഉരുണ്ട് കൂടി നിന്നിരുന്ന നീർ ചിതറി തെറിച്ചു. പുരാണങ്ങളിൽ പോലും ഇങ്ങിനെയൊരു ദുഷ്ടയായ സ്ത്രീയെ കണ്ടിട്ടില്ല…..
അവരും ഒരു സ്ത്രീ തന്നെയല്ലേ? പത്തു മാസം അവരും ഗർഭത്തിൽ പേറിയല്ലേ കിരണിനെ പ്രസവിച്ചതും? ഉദരത്തിനുളളിൽ പുതുജീവൻ മൊട്ടിട്ടെന്ന് അറിയുമ്പോൾ, ഒരു പെണ്ണിന് ഉണ്ടാകുന്ന സംതൃപ്തിയും,സന്തോഷവും എത്ര വലുതാണെന്ന് അവരും അറിഞ്ഞതല്ലേ? എന്നിട്ടും എത്ര ലാഘവത്തോടെയാണ് തൻ്റെ ഉദരത്തിലൂറിയ കുഞ്ഞിനെ നശിപ്പിക്കാൻ ആഹ്വാനം ചെയ്തത്? കിരണിന് വേണ്ടി തൻ്റെ ജീവൻ പോലും കൊടുക്കാൻ തയ്യാറായിരുന്ന താൻ പ്രാണൻ പോകുന്ന വേദനയോടെ അതിനും സമ്മതിച്ചു….. എന്നിട്ടും? ഓർമ്മകൾ കാരമുള്ളിനെ പോലെ മനസ്സിനെ കുത്തി മുറിവേൽപ്പിക്കുമ്പോൾ, മൊബൈൽ വീണ്ടും അടിച്ച ശബ്ദം കേട്ട് അവൾ മദ്യലഹരിയിലായിരുന്ന കിരണിനെ കുലുക്കി വിളിച്ചു. “നീ വീണ്ടും അവൾടെ അടുത്തേക്ക് പോയോ?” ഹലോയെന്ന് കുഴഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞതും, അപ്പുറത്ത് നിന്നെത്തിയ അമർഷം വമിക്കുന്ന ആ ചോദ്യം അവളുടെ കാതിലേക്ക് തീ കാറ്റായി പതിച്ചു. “നിനക്ക് കിട്ടാൻ പോണത് വലിയൊരു സൗഭാഗ്യമാണെന്ന് മറക്കരുത്… പൊന്നും പണവും തറവാട്ടു മഹിമയുമുള്ള ഒരു പെണ്ണ്… ആ ഭാഗ്യം നീ, ഉടുതുണിയ്ക്ക് മറുതുണി ഗതിയില്ലാത്ത, ഒരു പീറ കൃഷിക്കാരൻ്റെ മകൾക്ക് വേണ്ടി തുലച്ചു കളയരുത്…” മൊബൈലിലൂടെ ഒഴുകിയെത്തിയ ആ അപമാനത്തിൻ്റെ ശബ്ദം അവളെ വല്ലാതെ പൊള്ളിച്ചു. “പീറകൃഷിക്കാരൻ” അവൾ ചുട്ടുപൊള്ളുന്ന മനസ്സോടെ ആ വാക്ക് ഒന്നുകൂടി പതിയെ ആവർത്തിച്ചു. പാടത്തും, പറമ്പിലും രാപകലില്ലാതെ മഴയത്തും, വെയിലത്തും എല്ല് മുറിയെ പണിയെടുത്ത് കഷ്ടപ്പെട്ടു വളർത്തിയ മകൾ, ആ പാവം അച്ഛന് അവസാനം നേടികൊടുത്ത പേര്. പീറകൃഷിക്കാരൻ….. ഉള്ളിലുയർന്ന അഗ്നിയെ അവൾ കണ്ണീരോടെ അണയ്ക്കാനുള്ള ശ്രമം വിഫലമായതും, അവൾ പതിയെ ചിരിച്ചു. നിസഹായതയുടെ ചിരി ! ഇന്ദുവിൻ്റെ അച്ഛൻ എന്നു മുതലാണ് ആ തള്ളയ്ക്ക് പീറകൃഷിക്കാരനായത്?…. ലക്ഷ്മിദേവിയായ് കണ്ടിരുന്ന ഇന്ദു അവർക്ക് എപ്പോഴാണ് മൂധേവിയായ് മാറിയത്? തൻ്റെ ഉള്ളിലുരുവായ മകൻ്റെ കുഞ്ഞിനെ, യാതൊരു ദാക്ഷിണ്യവുമില്ലാതെ നശിപ്പിക്കാൻ ആ താടകയ്ക്ക് എങ്ങിനെ കഴിഞ്ഞു?…. എല്ലാറ്റിനും ഒരു ഉത്തരമേയുള്ളൂ….. സമ്പത്ത്! ധനാഢ്യനായ ഒരുവൻ്റെ മകളെ കണ്ടപ്പോൾ എത്ര പെട്ടെന്നാണ് അവർ എല്ലാം മറന്നത്…… ആ പെൺക്കുട്ടിക്ക് അതിയായ സമ്പത്ത് ഉണ്ട്… ഓട്ടക്കാലണയായ ഒരു അച്ഛൻ്റെ മകളായ തന്നിൽ ഇല്ലാത്തതും അത് തന്നെയല്ലോ? ആത്മാർത്ഥതയെന്ന് തോന്നിപ്പിക്കുന്ന പ്രണയത്തിരകൾ ഒടുവിൽ ചിന്നി ചിതറുന്നത് പണമെന്ന കരിങ്കൽ മതിലുകളിൽ തട്ടിയാണ് ….. ഓർമ്മകളെ വകഞ്ഞു മാറ്റിക്കൊണ്ട് അവളുടെ മനസ്സിലേക്ക് കിരൺ ഫോണിലൂടെ സംസാരിക്കുന്നത് ലാവ പോലെ ഒഴുകിയെത്തി. “അമ്മാ അതിനു ഞാൻ അവളുടെ അടുത്തേക്കല്ല പോയത്… എൻ്റെ ഒരു സ്നേഹിതൻ്റെ അടുത്തേയ്ക്കാ… ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വരും വീട്ടിലേക്ക് ” ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുകുട്ടിയെ പോലെ അവനത് പറയുമ്പോൾ, അവൾക്ക് സ്വയം അറപ്പ് തോന്നിയ നിമിഷം….. അഞ്ചരടിയോളം പൊക്കവും, കട്ടി മീശയും കണ്ടപ്പോൾ ആണൊരുത്തനാണെന്ന് നിനച്ച നിമിഷങ്ങളെ അവൾ കണ്ണീരോടെ ശപിച്ചു…. “എൻ്റെ മോനെ എനിക്കു നന്നായി അറിയാം. ചെളി ചവിട്ടിയാൽ കഴുകി കളയണമെന്നുള്ള സാമാന്യബുദ്ധി എൻ്റെ മോനുണ്ടെനും. എന്നാലും അമ്മ വെറുതെ വിളിച്ചു നോക്കിയതാ’… വേഗം വാ മോൻ വന്നിട്ടേ അമ്മ ഭക്ഷണം കഴിക്കുകയുള്ളൂ” അമ്മയുടെ ഉപദേശം കേട്ട് മൊബൈൽ ഓഫ് ചെയ്ത് അവൻ നിർവികാരതയോടെ അവളെ നോക്കി. “അമ്മയ്ക്ക് ആണും പെണ്ണും ആയിട്ട് ഞാൻ ഒരുത്തനേ ഉള്ളൂ., അമ്മയെ ധിക്കരിക്കാൻ എനിക്ക് വയ്യ ഇന്ദുട്ടീ” അവളുടെ മൃദുലഭാഗങ്ങളിൽ തലോടുന്നതിനിടയിൽ അവൻ പതിയെ പറഞ്ഞപ്പോൾ ആ കൈ ബലമായി പിടിച്ചു അവൾ. “ഒന്നിക്കാൻ കഴിയില്ലായെന്നറിഞ്ഞിട്ടും നിനക്ക് എത്ര ലാഘവത്തോടെയാണ് എൻ്റെ ശരീരത്തിലേക്ക് പടരാൻ തോന്നുന്നത്?
” മേഘക്കീറിനുള്ളിൽ നിന്ന് ഒഴുകിയെത്തിയ ഇത്തിരി നിലാവെട്ടത്തിൽ, കുറുക്കൻ്റെ കണ്ണുകൾ പോലെ തോന്നിയ അവൻ്റെ കണ്ണിലേക്ക് നോക്കി അവൾ പതിയെ ചോദിച്ചു. “ഇപ്പോൾ എനിക്കു മനസ്സിലായി … നീ എൻ്റെ മനസ്സിനെയല്ല പകരം ശരീരമാണ് ആഗ്രഹിച്ചിരുന്നതെന്ന്” അവളുടെ ചോദ്യത്തിന് അവൻ ഉത്തരം പറഞ്ഞത് കുറച്ചു സമയത്തിനു ശേഷമാണ് . “അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളുവെന്ന് ആദ്യം പറഞ്ഞല്ലോ? അതു കൊണ്ട് എനിക്ക് എല്ലാം എൻ്റെ അമ്മയാണ്…. അതിനപ്പുറത്തേക്ക് ആരുമില്ല.” കിരണിൻ്റെ വാക്ക് കേട്ടപ്പോൾ അവൾ പതിയെ ചിരിച്ചു കൊണ്ട് അവൻ്റെ മുഖത്തേക്ക്, മുഖം താഴ്ത്തി. “ഇങ്ങിനെ ഒരു ചിന്തയുണ്ടായിരുന്നുവെങ്കിൽ എൻ്റെ പിന്നാലെ എന്തിന് പട്ടിയെ പോലെ അലഞ്ഞു…. ആട്ടിയകറ്റിയിട്ടും, നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മോങ്ങിയതെന്തിന്? വാഗ്ദാനങ്ങളുടെ പെരുമഴയിൽ കുളിപ്പിച്ച് കിടത്തിയിട്ട് എന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അമ്മയോടു ചോദിച്ചോ? അവൾ ഒന്നു നിർത്തി പരിഹാസത്തോടെ അവനെ നോക്കി. “ഒന്നും ചോദിച്ചില്ലെങ്കിലും ഇതെങ്കിലും കിരണിന്ചോദിക്കാമായിരുന്നു?” “എന്ത്?” അവൻ പതിയെ എഴുന്നേറ്റിരുന്നു നീർ തിളങ്ങുന അവളുടെ കണ്ണുകളിലേക്ക് ചോദ്യഭാവത്തോടെ നോക്കി. “ആണും, പെണ്ണും ചേർന്നാൽ കുട്ടികളുണ്ടാവോയെന്നും, അതില്ലാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും” “ഇന്ദൂ” അവൻ്റെ ഉച്ചത്തിലുള്ള വിളി കേട്ടപ്പോൾ അവൾ അവനെ രൂക്ഷമായി നോക്കി. “നീ പല പ്രാവശ്യം നിർബന്ധിച്ചിരുന്നെങ്കിലും ഞാൻ ഒന്നിനും സമ്മതിച്ചിരുന്നില്ല. പക്ഷെ നിൻ്റെ അമ്മ വന്ന് ഇതെൻ്റെ മരുമോളാണ് എന്ന് പറഞ്ഞ് എൻ്റെ കൈയിൽ വളയിട്ടപ്പോഴാണ്, ഞാനാദ്യമായി നിനക്ക് വഴങ്ങി തന്നത് – അത് ഓർമ്മയുണ്ടല്ലോ നിനക്ക്?” അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അവൻ അകലങ്ങളിലേക്ക് നോക്കിയിരുന്നു. “നീ പറഞ്ഞല്ലോ നിൻ്റെ അമ്മയ്ക്ക് നീ മാത്രമേയുള്ളൂവെന്ന്… അതുപോലെ തന്നെയാണ് ഞാനും’…. എൻ്റെ അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമേ ഉള്ളൂ… അത് എന്താ നീ മനസ്സിലാക്കാത്തത്?” ഇന്ദുവിൻ്റെ ചോദ്യത്തിന് മറുപടി പറയാതെ അവളെ തന്നെ നോക്കിയിരുന്നു കിരൺ.. “പാവപ്പെട്ടവരായതുകൊണ്ട് അവരുടെ സ്വപ്നങ്ങൾക്ക് പുല്ലുവിലയാണോ ഉള്ളത്? ഒരു കോൾ വന്നപ്പോൾ, അവളെയൊന്നു നോക്കി അവൻ മൊബൈൽ കാതോരം ചേർത്ത് അവിടെ നിന്ന് പതിയെ നടന്നു. ആടിയാടി പോകുന്ന അവനെ നോക്കിയിരുന്നപ്പോൾ അവളുടെ കണ്ണുനിറഞ്ഞു … തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻ്റെ വിങ്ങലാണെന്നു പറയുന്നത് എത്ര ശരി? അവളുടെ കണ്ണുനീർ തുടയ്ക്കാനെന്നവണ്ണം അന്തരീക്ഷത്തിൽ പൊടുന്നനെ കാറ്റൂതി… മേഘങ്ങൾ ആകാശത്ത് വട്ടമിട്ടു പറക്കുന്നത് കണ്ട അവൾ പതിയെ എഴുന്നേറ്റു ചുറ്റും നോക്കി… നാലു ഭാഗവും കാണുന്ന നെൽപാടങ്ങൾ…:… മിന്നാമിനുങ്ങുകൾ പാടത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നുണ്ട്…. കുറച്ചുദൂരെ കാണുന്ന കാവൽമാടം കണ്ടപ്പോൾ അവളിൽ ഓർമ്മകൾ തല തല്ലിയൊഴുകി. പാടത്ത് വിത്തിറക്കിയാൽ പിന്നെ ഇടയ്ക്കിടെ നോക്കാനെത്തുന്നതാണ് മുതലാളിയുടെ മകൻ… അങ്ങിനെ ഒരു വരവിലാണ് അവൾ ആദ്യമായി കിരണിനെ കാണുന്നത്. പ്ലസ് ടു ക്ലാസ് കഴിഞ്ഞെത്തിയാൽ അച്ഛനെയും അമ്മയെയും സഹായിക്കാൻ പാടത്തിറങ്ങൽ എന്നും ഉള്ളതാണ്…. ആദ്യമായി കണ്ടപ്പോൾ മുതലാളിയുടെ മകൻ എന്ന നിലയിൽ ഒരു പുഞ്ചിരി കൈമാറി’.. പിന്നെ പരസ്പരമുള്ള നോട്ടങ്ങൾ…… ഒന്നോ, രണ്ടോ, വർത്തമാനം… മുതലാളിയുടെ ആകസ്മികമായ മരണത്തോടെ, ആ സ്ഥാനം ഏറ്റെടുത്ത് പാടശേഖരങ്ങളിൽ ഏതു സമയത്തും കിരൺ ഉണ്ടാകും…. ഉച്ചയ്ക്കുള്ള ഊണും, വൈകുനേരത്തെ ചായയുമൊക്കെ അവളുടെ വീട്ടിൽ നിന്നായി…. അച്ചനും, അമ്മയും പാടത്തേക്കിറങ്ങിയാൽ, ആ കൊച്ചു വീട്ടിൽ അവർ രണ്ടു പേർ മാത്രം…. അവളുടെ മടിയിൽ കിടന്ന് കിരൺ സങ്കൽപ്പങ്ങളെ കുറിച്ചു പറയുമ്പോൾ, അവളുടെ വിടർന്ന കണ്ണുകൾ ഒന്നുകൂടി വികസിക്കും… ചിരിച്ചു കൊണ്ടിരിക്കേ തെളിയുന്ന അവളുടെ നുണക്കുഴിയിലേക്ക് നോക്കി അവൻ പതിയെ മന്ത്രിക്കും… “ഈ ജന്മത്തിലും, ഇനിയുള്ള ജന്മത്തിലും നീ എനിക്ക് ഉള്ളതാണ്! ആർക്കും ഞാൻ വിട്ടു കൊടുക്കില്ല” ആ വാക്കുകൾ ഓർത്തപ്പോൾ അവളിൽ ഒരു പുച്ഛച്ചിരി പടർന്നു. “എന്താ വിഷമമൊക്കെ പോയോ? ഒറ്റയ്ക്കിരുന്നു ചിരിക്കുന്നുണ്ടല്ലോ?” ആലിംഗനത്തോടൊപ്പം കാതോരം ഒഴുകിയെത്തിയ ചോദ്യം കേട്ടപ്പോൾ, അവൾ പതിയെ തിരിഞ്ഞു നോക്കി. “ഒരു പ്രാവശ്യം കൂടി കണ്ണീരോടെ ഞാൻ പറയുകയാണ് കിരൺ … എന്നെ സ്വീകരിച്ചൂടേ നിനക്ക്? നിൻ്റെ കാമുകിയായിട്ടല്ല ചോദിക്കുന്നത്…… ഒരിക്കൽ നിൻ്റെ കുഞ്ഞിനെ ഉദരത്തിൽ പേറിയ നിൻ്റെ ഭാര്യയായിട്ടാണ് ഞാൻ ചോദിക്കുന്നത്…” ഇന്ദു കണ്ണീരോടെ ചോദിച്ചപ്പോൾ, അവൻ്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിലമർന്നു. “സമൂഹത്തിൻ്റെ മുന്നിൽ നമ്മൾക്ക് ഭാര്യഭർത്താക്കൻമാർ ആകാൻ കഴിയില്ലെങ്കിലും, നീ എപ്പോഴും എൻ്റെ ഭാര്യ തന്നെയാണ്…. ഈ പാടങ്ങൾ ഉള്ള കാലം വരെയും, നമ്മളുടെ വിയർപ്പ് കൊണ്ട് ഈ പാറക്കൂട്ടം നനയും…
അതിനി എൻ്റെ കല്യാണം നടന്നാലും… ‘നീ മറ്റൊരാളുടേത് ആയാലും ‘ അതും പറഞ്ഞ് അവളുടെ നീരണിഞ്ഞ മിഴികളെ ശ്രദ്ധിക്കാതെ അവൻ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു…. അവൻ്റെ ന ഗ്ന മായ ശരീരത്തിലൂടെ അവളുടെ നഖങ്ങൾ കുത്തിയിറങ്ങിയപ്പോൾ, അവൻ അവളെ നോക്കി ഒന്നു കണ്ണടച്ചു, അവിടെയിരുന്ന പുതിയ മദ്യക്കുപ്പി എടുത്ത് വായിലേക്ക് കമഴ്ത്തി…. അകലെ ഏതോ കാവിൽ നിന്നുയരുന്ന പൂരത്തിൻ്റെ തുടികൊട്ട്, നേർത്ത കാറ്റിലൂടെ ഒഴുകിയെത്തുന്നുണ്ട് …. കുടിച്ചു വന്ന അവൻ അവളെ കൈകളിൽ എടുത്ത് വട്ടംകറക്കി….. നിഴലsർന്ന പാടങ്ങളും, ഇരുട്ടുകുത്തിയ അന്തരീക്ഷവും അവൾക്കു ചുറ്റും വട്ടം കറങ്ങി. ഭൂമി തനിക്കു ചുറ്റും വട്ടം കറങ്ങുന്നതു പോലെ തോന്നിയപ്പോൾ, അവൾ പുഞ്ചിരിയോടെ ആകാശത്തേക്ക് നോക്കി പതിയെ കണ്ണടച്ചു. കാർമേഘ കൂട്ടങ്ങൾക്കിടയിൽ നിന്ന് മോക്ഷം കിട്ടിയ ആദ്യത്തെ ജലകണിക അവളുടെ തിരുനെറ്റിയിൽ പതിച്ചു. പലതുള്ളികളായ് ആകാശത്തു നിന്നു വീഴുന്ന ജലകണികകളിൽ അവർ കുതിർന്നു തുടങ്ങി… പൊടുന്നനെ ആകാശ കോണിൽ മുഴങ്ങിയ ഗർജ്ജനത്തോടൊപ്പം, ഭൂമിയിൽ മിന്നൽപ്പിണർ പാഞ്ഞു … മിന്നൽ വെട്ടത്തിൽ ഇന്ദുവിൻ്റെ നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ കണ്ടപ്പോൾ, അവൻ പതിയെ അവളെ പാറപ്പുറത്ത് കിടത്തി, ദാവണി ഊരിയെറിഞ്ഞു. ”പെണ്ണ് എന്നാൽ ഇതാടീ, കരുത്തനായ ഒരു പുരുഷനെ കണ്ടാൽ എത്ര ആട്ടി പറഞ്ഞയച്ചാലും, പിന്നെയും പട്ടിയെ പോലെ പിന്നാലെ വരും… വന്നിരിക്കും” കിരൺ പറഞ്ഞു തീരും മുൻപേ അവളുടെ കൈപ്പത്തി, ചുംബിക്കാൻ മുഖംതാഴ്ത്തിയ അവൻ്റെ ഇരുകവിളിലും ശക്തിയോടെ മാറിമാറി വീണു. എന്താണ് സംഭവിച്ചതെന്നറിയാതെ നിൽക്കുന്ന അവൻ്റെ മുഖം, സർവ്വശക്തിയുമെടുത്ത് കൈപ്പത്തികൊണ്ട് അവൾ തള്ളിയപ്പോൾ, പാറയിൽ അവൻ മലർന്നടിച്ചു വീണു.. “ഇന്ദു നീ?” മുഖത്ത് കുത്തിയിറങ്ങിയ അവളുടെ നഖപ്പാടിൽ നീറ്റലനുഭവപ്പെട്ടപ്പോൾ അവൻ ഭീതിയോടെ അവളെ നോക്കി. “എന്നെ ചതിച്ചിട്ടു, മറ്റൊരു സുഖജീവിതം തുടങ്ങാമെന്നു വെച്ചോ നായേ?” അവൾ എഴുന്നേറ്റു നിന്ന് അവൻ്റെ നെഞ്ചിലേക്ക് തൻ്റെ ഇടതുപാദം വെച്ചു. “നിൻ്റെ കരുത്ത് കണ്ടിട്ട് പല പെണ്ണുങ്ങളും വന്നിട്ടുണ്ടാകും… അതുപോലയാണ് ഞാനെന്ന് വെച്ചോ?” അവളുടെ പാദം ശക്തിയോടെ നെഞ്ചിമർന്നപ്പോൾ അവന് ശ്വാസം മുട്ടി. “അപമാനഭാരത്താൽ ഞാൻ വല്ല കഴുക്കോലിലും തൂങ്ങുമെന്നു വെച്ചോ നീ? അവളുടെ ചോദ്യം രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു…. കാവിൽ നിന്നുയരുന്ന രൗദ്രതാളത്തിന് ശബ്ദമേറികൊണ്ടിരുന്നു. “ആത്മഹത്യ ചെയ്ത് പ്രേതമായി വന്ന് പകരം വീട്ടാനല്ല… ഒരു മനുഷ്യ സ്ത്രീയായിട്ട് തന്നെ ഞാൻ നിന്നെ ഇവിടെ നിന്നും പരലോകത്തേക്ക് പറഞ്ഞയയ്ക്കും….” ആകാശത്ത് നിന്ന് മഴ ശക്തിയോടെ പെയ്തു തുടങ്ങി … പാറിയെത്തിയ മിന്നൽ വെട്ടത്തിൽ അവളുടെ മുഖം കണ്ട് അവൻ നടുങ്ങി.. ഇന്നോളം വരെ സൗമ്യതയോടെ കണ്ടിരുന്ന ആ മുഖത്ത് കുടിയേറിയ രൗദ്രഭാവം കണ്ട് അവൻ്റെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. “ഭൂമിയോളം താഴ്ന്നിട്ടും രക്ഷയില്ലായെന്ന് കണ്ടാൽ പിന്നെ, താഴ്ത്തുന്നവനെ സർവ്വശക്തിയുമെടുത്ത്പാതാളത്തിലേക്ക് വലിച്ചുതാഴ്ത്തുക….. അതാണ് ഈ കാലത്ത് വേണ്ടത് കിരൺ… ചതിക്കു ചതി…” “ടീ പുല്ലേ? ഞാനാരാണെന്ന് അറിയോ നിനക്ക്? എടുക്കടീ നെഞ്ചത്ത് നിന്നു കാല്” നെഞ്ചിൽ നിന്ന് അവളുടെ കാൽ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ്റെ ശ്രമം വിഫലമായി. “കുറച്ചു മുൻപ് വരെ നീ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു… ഈ നിമിഷം തൊട്ട് നീ എൻ്റെ കാലടിയിലമർന്ന വെറും പുഴു മാത്രം…..” പറഞ്ഞു തീർന്നതും അവൾ ആകാശത്തേയ്ക്ക് നോക്കി. അമ്മയേന്ന് ഒരു കരച്ചിൽ എവിടെയോ മുഴങ്ങിയപ്പോൾ അവൾ വയറിലൊന്നു അമർത്തി പിടിച്ചു. അവളുടെ കണ്ണീർ പോലെ ആകാശത്ത് നിന്ന് മഴതുള്ളികൾ ചിതറി വീണു. ആ മഴത്തുള്ളികളൊക്കെ, പാറയിൽ കിടന്നിരുന്ന കിരണിനെ നനച്ചു കൊണ്ട് അരുവിയായ് താഴേയ്ക്ക് ഒഴുകി, പാറയിൽ തലതല്ലി ചിതറി. “മദ്യത്തിൻ്റെ ലഹരിയിൽ കരുത്ത് നഷ്ടപ്പെട്ട എന്നെ നിനക്കിപ്പോൾ ചവിട്ടിമെതിക്കാം. പക്ഷേ പുല്ലേ നാളെ നേരം വെളുക്കും മുൻപ് മൂന്ന് ശവങ്ങൾ നിൻ്റെ വീടിനു മുന്നിൽ നിരന്ന് കിടക്കും. കിരൺ ആണ് പറയുന്നത് അവൻ്റെ വെല്ലുവിളി കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു …. ഒരു ഭ്രാന്തിയെ പോലെ അവൾ തലകുടഞ്ഞു. “മരണത്തിലേക്ക് നടന്നു കൊണ്ടിരിക്കുന്ന നീയാണോ വെല്ലുവിളിക്കുന്നത്?” ഇന്ദുവിൻ്റെ ചോദ്യത്തിലെ ധ്വനി മനസ്സിലാകാതെ അവൻ ഭീതിയോടെ നോക്കിയപ്പോൾ അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് തുടർന്നു: “നീ ആർത്തിയോടെ അവസാനം കുടിച്ച മദ്യത്തിൽ ഞാൻ വിഷം ചേർത്തിരുന്നു” “ഇന്ദു” അത് ഒരലർച്ചയായിരുന്നു. “ഇളകല്ലേ കിരൺ… വിഷം പെട്ടെന്ന് രക്തത്തിൽ പടരും… മരണം പെട്ടെന്ന് വന്നെത്തും” അവൾ തൻ്റെ ദാവണി അഴിച്ച് ദൂരേയ്ക്ക് എറിഞ്ഞു. “എൻ്റെ മനസ്സിനെയാണ് സ്നേഹിക്കുന്നതെന്ന് പറഞ്ഞ് എൻ്റെ ശരീരം മോഹിച്ചവനല്ലേ നീ .. ആവോളം കണ്ട് ആസ്വദിക്കൂ” ഇന്ദു പറഞ്ഞത് കേട്ട് അവൻ പ്രാണന് കേഴുന്നതു പോലെ അവളെ നോക്കി. “എനിക്കൊരു ദു:ഖമുള്ളൂ കിരൺ.,, നിൻ്റെ ഈ മരണവെപ്രാളം ദുഷ്ടയായ നിൻ്റെ അമ്മ കാണുന്നില്ലല്ലോ എന്ന സങ്കടം മാത്രം ” പറഞ്ഞു തീർന്നതും അവൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ, ആ കാലിൽ പിടുത്തമിട്ടു കിരൺ. “പ്ലീസ് ഇന്ദു.. എന്നെ രക്ഷിക്കൂ… നിനക്ക് എന്തു വേണമെങ്കിലും ഞാൻ തരാം” അവൾ തിരിഞ്ഞു നിന്നു അവൻ്റെ ദയനീയത നിറഞ്ഞ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
“എല്ലാ ആഗ്രഹങ്ങളും നഷ്ടപ്പെട്ട എനിക്കിപ്പോൾ ഒരൊറ്റ ആഗ്രഹമേയുള്ളൂ കിരൺ. ഞാനെന്ന പെണ്ണിനെ പറഞ്ഞു പറ്റിച്ച് ജീവച്ഛവമാക്കിയ നിൻ്റെ ജീവൻ…. അതിൽ കൂടുതൽ ഞാൻ ആഗ്രഹിക്കുന്നില്ല… അതിൽ കുറവും ” പറഞ്ഞു തീർന്നതും അവളുടെ കാൽ ശക്തിയോടെ കിരണിൻ്റെ മേൽ പതിച്ചതും, വഴുക്കൽ നിറഞ്ഞ ചെങ്കുത്തായ പാറയിലൂടെ അവൻ ഒഴുകി താഴേക്ക് നിലംപതിക്കുന്നതും അവൾ സന്തോഷത്തോടെ നോക്കി നിന്നു. അതുവരെ ശക്തിയോടെ ചെയ്ത മഴ, ചാറൽ മഴയിലൊതുങ്ങി…. കാവിൽ നിന്നുയർന്നിരുന്ന ശബ്ദങ്ങൾ നിലച്ചിരുന്നു… കാർമേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് വന്ന ചന്ദ്രിക, അവൾക്ക് വഴി കാട്ടാനെന്ന പോലെ മാനത്തുദിച്ചു നിന്നു. താഴ്വാരത്തെ തൻ്റെ വീട്ടിലേക്ക്, പാറയിടുക്കിലൂടെ നടക്കുമ്പോൾ അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു. മകൻ വന്നിട്ട് ഭക്ഷണം കഴിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ അമ്മയുടെ മുഖമോർത്ത് അവൾ വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു… പകരത്തിന് പകരം ചോദിച്ച സംതൃപ്തിയോടെ അവൾ വീട്ടിൽ കയറി, തൻ്റെ അമ്മയുടെ ചാരെ ചേർന്നു കിടക്കുമ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മായാതെ നിന്നിരുന്നു… തളരാത്ത പെണ്ണിൻ്റെ പുഞ്ചിരി !!! ശുഭം! ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കൂ…
വളപ്പൊട്ടുകൾ പേജിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
![](https://valappottukal.b4blaze.in/wp-content/uploads/2021/07/Valappottukal.png)
Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…
![](https://valappottukal.b4blaze.in/wp-content/uploads/2023/03/WhatsApp-Image-2023-03-13-at-3.11.18-PM.jpeg)
രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…
![](https://valappottukal.b4blaze.in/wp-content/uploads/2023/03/875bee33-bc01-44d3-955d-c3cee6def151.jpeg)
രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….
![](https://valappottukal.b4blaze.in/wp-content/uploads/2023/02/WhatsApp-Image-2023-02-20-at-4.39.40-PM.jpeg)
രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……