Connect with us

Love

ഇവിടുന്ന് പോകുമ്പോ വിച്ചേട്ടൻ തന്ന ആ ചുംബനമാണ് എന്നെ ഇത്രനാൾ വിച്ചേട്ടനിൽ തന്നെ ചേർത്ത് നിർത്തിയത്…

Published

on

രചന: അക്ഷര മോഹൻ

“മോളെ എല്ലാം എടുത്ത് വച്ചില്ലേ ഇനി ഒന്നും ഇല്ലല്ലോ” “ഇല്ല അച്ഛാ..എല്ലാമായി..” “ഹ്മ്മ്..എങ്കിൽ പോയി കിടന്നോ..ലേറ്റ് ആവണ്ട..രാവിലെ ഇറങ്ങണ്ടേ..” അച്ഛൻ മുറിയിലേക്ക് നടന്നപ്പോൾ ലൈറ്റ് ഓഫ്‌ ചെയ്ത് ഞാനും കിടന്നു..അലമാരയിൽ നിന്ന് അമ്മയുടെ ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്തു.” അമ്മേ ഞങ്ങൾ വരുവാ..അമ്മേടെ ഓർമ്മകൾ ഉള്ള നമ്മുടെ വീട്ടിലേക്ക്..പക്ഷെ..അമ്മ ഇല്ലാതെ എങ്ങനെയാ അവിടെ..” പറഞ്ഞുമുഴുവനാക്കും മുന്നേ തൊണ്ടകുഴിയിൽ കനം നിറഞ്ഞു.. അമ്മയെ കുറിച്ച് ഓർക്കുമ്പോൾ ഇത് പതിവാണ്..പക്ഷെ.. ഏറെ നാളുകൾക്ക് ശേഷം അമ്മയില്ലാത്ത വീട്ടിലേക്ക് പോകുന്നതോർക്കുമ്പോൾ അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകി…

“ദേവൂട്ടി..ഓടല്ലേ…നിക്ക് പെണ്ണേ..ദേ വീഴുംട്ടോ..അവിടെ നിറയെ ചളിയാ..വഴുതി വീഴുവേ..” പറഞ്ഞു തീരുമ്പോഴേക്കും പാടവരമ്പിലെ ചളിയിൽ ചവിട്ടി പാടത്തിലെക്ക് വീണിരുന്നു. ഓടി അടുത്തെത്തിയ വിച്ചേട്ടൻ വായപൊത്തി ചിരിച്ചു. “നിന്നോട് പറഞ്ഞതല്ലേ വീഴുംന്ന്..എങ്ങനെയാ വീഴാതിരിക്കാ..ഉണ്ടകണ്ണ് രണ്ടും ആകാശത്തല്ലേ..നോക്ക്യേ മുഴുവൻ ചളി ആയി..കുളത്തിൽ ചെന്ന് കഴുകാം..ഈ കോലത്തിൽ വീട്ടിൽ പോയാൽ ചിറ്റ നിന്നെ ഓടിച്ചിട്ട് തല്ലും.വാ എണീക്ക്..” അപ്പോഴും വിച്ചേട്ടന്റെ മുഖത്ത് നിറയെ കളിയാക്കി കൊണ്ടുള്ള ചിരി ആയിരുന്നു.എഴുന്നേൽക്കാൻ വേണ്ടി നീട്ടിയ കൈ വാശിയോടെ തട്ടിമാറ്റി. “വേണ്ട വിച്ചേട്ടൻ എന്നെ തൊടണ്ട.ഞാൻ ഒറ്റക്ക് എണീച്ചോളാം.” കൈ മുന്നിലേക്ക് കുത്തി പാടവരമ്പിലേക്ക് ഒരുകാൽ എടുത്ത് വച്ചു മറുകാൽ പൊക്കിയതും പുറകോട്ട് വീണ്ടും മലർന്നടിച്ചു വീണു.നേരത്തെ വീണപ്പോ കാലിന് മാത്രാ ചളി പറ്റിയതെങ്കിൽ ഇപ്പോ മുഴുവനും ആയി..അപ്പൊ വിച്ചേട്ടന്റെ ചിരിക്ക് ഒന്നൂടെ വോൾടേജ് കൂടി.സങ്കടവും ദേഷ്യവും കൊണ്ട് കണ്ണ് നിറഞ്ഞു. “അയ്യോടാ എന്റെ ദേവൂട്ടി കരയാൻ തുടങ്ങ്യോ..സാരില്ല..പറഞ്ഞതല്ലേ ഓടണ്ടാന്ന്.” പാടത്തിലേക്കിറങ്ങി വിച്ചേട്ടൻ എടുത്തുയർത്തി തോളിലിരുത്തി കുളത്തിലേക്ക് കൊണ്ട്പോയി പടവിലിരുത്തി കുളത്തിലിറങ്ങി കൈയ്യും കാലും കഴുകിതന്നു. “വിച്ചേട്ടാ ദാ അവിടെ.. പിന്നെ ….പിന്നെ ദേ ഇവിടേം..”കഴുകിതരുമ്പോൾ ഓരോ സ്ഥലമായി വീണ്ടും വീണ്ടും കാണിച്ചുകൊടുത്തു.രണ്ട്പേരുടെയും ദേഹത്തെ ചളി ഒക്കെ കഴുകി കളഞ്ഞു വീട്ടിലേക്ക് നടന്നു. “വീണപ്പോ നൊന്തോ ദേവൂട്ടിക്ക്..” ഇല്ലായെന്ന് ചുമലുകൂച്ചി കാണിച്ചപ്പോൾ ഒരു ചിരിയോടെ വിച്ചേട്ടൻ മുടിയിൽ തഴുകി. “അല്ല ദേവു ഇതെന്ത് കോലാ നിന്റെ..എത്ര മര്യാദക്ക് സ്കൂളിൽ വിട്ടതാ..” “അത് ചിറ്റേ വരുന്ന വഴി ദേവൂട്ടി പാടത്തു വീണു.കുളത്തിൽ പോയി കഴുകിട്ടാ വന്നേ…” “അല്ലേലും പെണ്ണിന്റെ കണ്ണ് തറയിൽ ഉറക്കില്ലല്ലോ..മുറിഞ്ഞൊ എവിടേലും..” അമ്മ ദേഹം മുഴുവൻ നോക്കി. “കണ്ടില്ലേ മുഖം വീർപ്പിച്ചു നിക്കണത്.നിന്റെ മുഖം കണ്ടാൽ ഇപ്പോ ഞാൻ തള്ളി ഇട്ടപോലെ ആണല്ലോ” അമ്മയെ ചുണ്ട്കോട്ടി കാണിച്ചു അകത്തുകയറി. “വിച്ചു വാ കേറ്..ഇനി ആ മുഖം അച്ഛമ്മയും വല്യമ്മയും വരാതെ തെളിയില്ല” “അവർ എവിടെ പോയതാ ചിറ്റേ..വരാറായില്ലേ..” “വൈദ്യരുടെ അടുത്ത് പോയതാ..അച്ഛമ്മേടെ കാലിന് നീര് കുറവില്ല..ഉച്ചയൂണ് കഴിഞ്ഞു പോയതാ..വരാറായിക്കാണും..നീ കേറ്..” “വേണ്ട ചിറ്റേ..ഞാൻ വീട്ടിലേക്ക് പോവാ..പിന്നൊരു ദിവസം വരാം..നാളെ പരീക്ഷ ണ്ട്..ഇപ്പോ എപ്പഴും പരീക്ഷയാ..” “ഹാ പത്താം ക്ലാസ്സല്ലേ ഒത്തിരി പഠിക്കാൻ കാണും..എന്നാ വേഗം പൊയ്ക്കോ..” “അച്ഛമ്മേടെ ദേവു എന്ത്യേ..ഒളിച് നിക്കാ..ഇങ്ങട് വാ..അച്ഛമ്മ എന്താ ദേവൂന് കൊണ്ട്വന്നെന്ന് നോക്ക്യേ..” “ഹാാായ്..ജിലേബി..” “എന്താ ദേവുമോള് അച്ഛമ്മ വന്നിട്ട് അച്ഛമ്മേടെ അടുത്ത് വരാഞ്ഞേ..” “അമ്മ ന്നെ ചുമ്മാ വഴക്ക് പറഞ്ഞു അച്ഛമ്മേ..” “ചുമ്മാതൊ..കള്ളിപ്പാറു..എന്റെ അമ്മേ..ഞാൻ വഴക്കൊന്നും പറഞ്ഞില്ല..സ്കൂളിൽന്ന് വരുന്ന വഴി പാടത്തു വീണത്രെ..വിഷ്ണു ചളി ഒക്കെ കഴുകി കളഞ്ഞാ ഇവിടെ ആക്കിയത്..അപ്പൊ തറയിൽ നോക്കാതല്ലേ നടത്തംന്ന് പറഞ്ഞു ഞാൻ.അപ്പോ പിണങ്ങിയതാ..വയസ്സ് പത്തായതല്ലേ ഉള്ളു..ഇപ്പോഴേ എടുത്താൽ പൊങ്ങാത്ത ദേഷ്യവും വാശിയുമാ പെണ്ണിന്..” അമ്മ ഒന്ന് നോക്കിപേടിപ്പിച്ചു തിരിഞ്ഞുനടന്നു. “ആണോ അച്ഛമ്മേ..നിക്ക് വാശി ഉണ്ടോ..വിച്ചേട്ടൻ പറയാറുണ്ടല്ലോ എന്റെ ദേഷ്യം കാണാൻ വിച്ചേട്ടന് നല്ലിഷ്ടാണെന്ന്..”അച്ഛമ്മയുടെ മടിയിൽ കയറിയിരുന്ന് തലചരിച്ചു അച്ഛമ്മയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. “ഇല്ലാട്ടോ എന്റെ മോൾക്ക് വാശിയൊന്നും ഇല്ല..അച്ഛമ്മേടെ ദേവു നല്ല മോളാ..” “ഞാൻ അച്ഛ വിളിക്കുമ്പോ പറഞ്ഞു കൊടുക്കുലോ അമ്മ എന്നെ വഴക്ക് പറഞ്ഞുന്ന്.അപ്പൊ അച്ഛ അമ്മേനെ വഴക്ക് പറയുലോ..”കുസൃതിചിരിയോടെ പറഞ്ഞുകൊണ്ട് അടുക്കളയിലേക്കോടി. “എങ്ങോട്ടാ ദേവു ഓടണേ..” “വല്യമ്മക്ക് ജിലേബി കൊടുക്കട്ടെ അച്ഛമ്മേ..വല്യമ്മക്ക് ഞാൻ മാത്രല്ലേ ഉള്ളു..കൊടുത്തിട്ട് വരാം..”ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

“മോളെ..എണീക്ക്..പോണ്ടേ..” അച്ഛന്റെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. “ഇന്നലെ ഓരോന്നോർത്ത് ഉറങ്ങിയപ്പോ വൈകി അച്ഛാ..ഞാൻ റെഡി ആയി വരാം..” ഫ്ലൈറ്റിൽ കയറി കണ്ണടച്ചിരുന്നു.മനസ്സപ്പോഴേക്കും പഴയ പത്തുവയസ്കാരിയുടെ ഓർമയിലെക്കെത്തിയിരുന്നു.. അമ്മയും അച്ഛമ്മയും വല്യമ്മയും വിച്ചേട്ടനും..വിച്ചേട്ടന്റെ വിരലിൽ തൂങ്ങി സ്കൂളും വിച്ചേട്ടന്റെ വീടും..ഗൾഫിൽ നിന്ന് അച്ഛൻ വിളിക്കുമ്പോൾ ഒറ്റശ്വാസത്തിൽ അന്നന്നു നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കണം..അത് മാത്രമായിരുന്നു അന്നത്തെ ലോകം..ഒരുനാൾ അതുവരെ കാണാത്ത ചുവന്നനിറം പടർന്നപ്പോൾ ദേവു വലിയ കുട്ടിയായല്ലോ എന്ന് പറഞ്ഞു ചേർത്ത് പിടിച്ച അമ്മയെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു..എല്ലാവരും മധുരം തന്നപ്പോൾ വിച്ചേട്ടനും തരണമെന്ന് അന്നാ പതിമൂന്ന്കാരിക്ക് വാശി ആയിരുന്നു.പ്ലസ് ടു പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയായിരുന്ന എന്നെ വിച്ചേട്ടന്റെ അച്ഛൻ,രഘുമാമൻ തിടുക്കത്തിൽ വീട്ടിലേക്ക് കൂട്ടികൊണ്ട്പോകുമ്പോൾ എന്താണെന്ന് എത്ര ചോദിച്ചിട്ടും വിട്ടുപറഞ്ഞിരുന്നില്ല.വീട്ടിൽ ഒരുപാട് ആൾക്കാരെ കണ്ടപ്പോൾ ആദ്യം അച്ഛമ്മയുടെ മുഖമാണ് മനസിൽ വന്നത്.. “വെള്ളം കോരുവായിരുന്നു..ആൾമറ ഇല്ലാത്ത കിണറല്ലേ..വഴുതിയതാവും..തല കല്ലിനിടിച്ചിരുന്നു..ഇല്ലേൽ ജീവനെങ്കിലും ബാക്കി ആയേനെ” ആരോ പറയുന്നത് കേട്ടു.. വന്നവരുടെ നോട്ടം കാണാത്തപോലെ രഘുമാമന്റെ കൈയിൽ മുറുകെ പിടിച്ചു അകത്തേക്ക് കയറിയപ്പോ കണ്ടത് വെള്ളയിൽ പുതച്ചു കിടത്തിയ അമ്മയെ ആണ്..എന്റെ അമ്മ..ഓടിയിരുന്നു അമ്മയുടെ അടുത്തേക്ക്..അവിടെ തന്നെ ബോധം മറഞ്ഞുവീണു.പിന്നെ കണ്ണ് തുറന്നപ്പോൾ വല്യമ്മയുടെ മടിയിൽ തലവച്ച് കിടക്കുകയായിരുന്നു.അച്ഛൻ എത്തുന്നത് വരെ കാത്തുനിൽക്കാൻ വയ്യെന്ന് ആരൊക്കെയോ പറയുന്നത് പാതിമയക്കത്തിലും കേട്ടു.സമയമായി എന്ന് പറഞ്ഞപ്പോൾ വല്യമ്മ അമ്മയുടെ അടുത്തേക്ക് കൊണ്ട്പോയി.ആ തണുത്തു മരവിച്ച നെറ്റിയിൽ ചുണ്ട് ചേർത്തപ്പോൾ അറിയാതെ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞുപോയി..പിന്നീട് എന്താണ് നടന്നതെന്ന് അറിഞ്ഞില്ല.മണിക്കൂറുകൾക്ക് ശേഷം കണ്ണ് തുറന്നപ്പോൾ വിച്ചേട്ടൻ അടുത്തുണ്ട്.നിക്ക് അമ്മയെ കാണണം..വിച്ചേട്ടാ ന്റെ അമ്മ..അമ്മേ..എന്നവിളിയിൽ വിച്ചേട്ടൻ ആ നെഞ്ചിലേക്കമർത്തിപിടിച്ചു.അടുത്ത ദിവസം സന്ധ്യക്ക് അച്ഛൻ എത്തിയ ഉടനെ ചേർത്ത്പിടിച്ച് കരഞ്ഞു..ആദ്യമായും അവസാനമായും അച്ഛൻ കരയുന്നത് ഞാൻ അന്നാണ് കണ്ടത്.അമ്മയെ അവസാനമായി ഒന്ന് കാണാൻ പറ്റാത്ത വിഷമം ഉണ്ടായിരുന്നു ആ കണ്ണുനീരിൽ നിറയെ.അമ്മ ഇല്ലാത്ത ആ വീട്ടിൽ മിനുട്ടുകൾ മണിക്കൂറുകൾ പോലെയായിരുന്നു കടന്നുപോയത്.വല്യമ്മയും അച്ഛമ്മയും അമ്മയെക്കാളേറെ ശ്രദ്ധയോടെ എന്റെ കാര്യങ്ങൾ ചെയ്തെങ്കിലും അമ്മ മാത്രമായിരുന്നു മനസ്സ് നിറയെ..രണ്ട് മാസങ്ങൾക്ക് ശേഷം അച്ഛൻ തിരിച്ചുപോകാനൊരുങ്ങിയപ്പോൾ അച്ഛന്റെ കൂടെ ഞാനും പോകുമെന്ന് പറഞ്ഞുകരഞ്ഞു.ആരും പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല..അമ്മ പോയതിന് ശേഷം കളിയും ചിരിയും നഷ്ടപെട്ട എന്നെ പഴയപോലെ ആക്കണം എന്ന് മാത്രമാണ് വല്യമ്മയും അച്ഛമ്മയും അച്ഛനോട്‌ പറഞ്ഞത്.അന്നിറങ്ങാൻ നേരം അമ്മയുടെ അസ്ഥിതറയിലേക്ക് ഗേറ്റിൽ നിന്ന് വീണ്ടുമൊന്ന് പാളിനോക്കിയപ്പോൾ എന്നെ അനുഗ്രഹിച്ചത് പോലെ ആ തിരിനാളം ചെറുതായി ആളിക്കത്തിയതായി തോന്നി. “ദേവു..മോളെ..ഇറങ്ങണ്ടേ”അച്ഛൻ വിളിച്ചപ്പോൾ കണ്ണുകൾ അമർത്തി തുടച്ചു.കണ്ണുനീർ കണ്ടിട്ടും അച്ഛൻ ഒന്നും ചോദിച്ചില്ല.അച്ഛന്റെ മനസും അതുപോലെ വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം.എയർപോർട്ടിലേക്ക് ആരും വരണ്ടായെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു.ഒരു ടാക്സിയിൽ നാട്ടിലേക്ക് തിരിച്ചപ്പോൾ ഓർമ്മകൾ വീണ്ടും മനസിലേക്ക് വന്നു. “ദേവൂട്ടി..”

“മ്മ്മ്” “പോണോ ദേവൂട്ടിക്ക്……. ഞങ്ങളെ ല്ലാരേം വിട്ട് പോണോ..” “അമ്മയില്ലാതെ എനിക്കവിടെ പറ്റണില്ല വിച്ചേട്ടാ..” തേങ്ങിതുടങ്ങിയിരുന്നു അപ്പോഴേക്കും. വിച്ചേട്ടൻ ചേർത്ത് പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു.കണ്ണുകളടച്ച് അത് സ്വീകരിച്ചപ്പോൾ കൺപീലികളെ വകഞ്ഞുമാറ്റി നീർതുള്ളികൾ താഴേക്ക് പതിച്ചു. ആ ചുംബനവും വാങ്ങികൊണ്ടാണ് ഞാൻ കടൽകടന്ന് അച്ഛന്റെ കൂടെ പോയത്.. കണ്ണ് തുറന്ന് അച്ഛന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.”മൂന്ന്-നാല് വർഷം കഴിഞ്ഞിട്ടും ഇവിടെയൊന്നും ഒരു മാറ്റവും ഇല്ലല്ലേ അച്ഛാ” അച്ഛൻ അച്ഛന്റെ കൈകൾ എന്റെ കവിളിൽ ചേർത്ത് വച്ചു. ടാക്സി ഗേറ്റ് കടന്നകത്ത് കയറിയപ്പോഴേക്കും വല്യമ്മ അകത്തുനിന്ന് ഓടി വന്നു.എന്നെ കണ്ടതും കെട്ടിപിടിച്ചു കുറെ സമയം നിന്നു. “വരാൻ തോന്നിലല്ലോ ഞങ്ങളെ കാണാൻ” കണ്ണ് തുടച്ചുകൊണ്ട് വല്യമ്മ ചോദിച്ചു. “യാത്ര സുഖായിരുന്നില്ലേ ചന്ദ്രാ..” “അതേ ചേച്ചി” അമ്മയുടെ അസ്ഥിതറയിലേക്ക് നോക്കിയപ്പോൾ ഞങ്ങളെ കണ്ട സന്തോഷമെന്നോണം തിരി ഒന്നുലഞ്ഞു.വല്യമ്മയുടെ കൈ മുറുകെ പിടിച്ച് അകത്തു കയറി. “അച്ഛമ്മ മുറിക്കകത്തുണ്ട്.നിങ്ങൾ പോയെപിന്നെ അതിനകത്തു തന്നെയാ ഏറെ നേരവും.ഇപ്പോ പഴയ പോലെ എഴുന്നേറ്റ് നടക്കാനും വയ്യ..” “അച്ഛമ്മേ..” ശബ്ദം കേട്ടപ്പോൾ അച്ഛമ്മ കട്ടിലിൽ നിന്നെഴുന്നേറ്റിരുന്നു. “ദേവു…” ആ ഒരു വിളിയിൽ തന്നെ അച്ഛമ്മയുടെ മാറിലേക്ക് വീണു.ചേർത്ത്പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു. “അച്ഛമ്മയെ ഓർമിണ്ടോ ന്റെ മോൾക്ക്..കാണാൻ പറ്റുംന്ന് നിരീച്ചതല്ല..ന്തായാലും കണ്ടില്ലേ ന്റെ കുട്ട്യെ..സന്തോഷായി..” നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണും മൂക്കും പിഴിഞ്ഞ് അച്ഛമ്മ എഴുന്നേറ്റു.കൈ പിടിച്ച് പുറത്തേക്കിറക്കിയപ്പോൾ അച്ഛനെ ചേർത്ത് പിടിച്ചു കരഞ്ഞു. “മോള് കുളിച്ചുവാ..വല്യമ്മ കഴിക്കാൻ എടുക്കാം..” വീടിന്റെ ഓരോ മുക്കിലും മൂലയിലും അമ്മയുടെ ഗന്ധമായിരുന്നു.വീട്ടിലെ ഓരോ കോണിലേക്ക് പോകുന്തോറും അമ്മയുടെ ഓർമ്മകൾ ഏറിവന്നു.കരയാതിരിക്കാൻ കണ്ണുകൾ ഇറുക്കെ അടച്ചു.എന്നിട്ടും എന്നെ തോൽപിച്ചെന്നോണം രണ്ട് നീർതുള്ളികൾ താഴേക്ക് പതിച്ചു.രാത്രി ഭക്ഷണവും കഴിഞ്ഞ് കിടന്നപ്പോൾ കിടക്കയിൽ അമ്മയുടെ ഗന്ധം തങ്ങിനിൽക്കുന്ന പോലെ..അമ്മയുടെ സാമീപ്യം അടുത്തുള്ളത് പോലെ.. കുറച്ച് ദിവസങ്ങൾ വീട്ടിൽ തന്നെ ഇരുന്നു തീർത്തു..മടുത്തു തുടങ്ങിയപ്പോൾ ഒരു ദിവസം രാവിലെ കുളക്കടവിലിരുന്നു കല്ലെറിഞ്ഞു വെള്ളത്തിലെ ഓളങ്ങലിൽ കൺനട്ടിരിക്കുകയായിരുന്നു. “ദേവൂട്ടി…” തിരിഞ്ഞു നോക്കാതെ തന്നെ മനസിലായി..വിച്ചേട്ടനല്ലാതെ മറ്റാരും ദേവൂട്ടിന്ന് വിളിക്കാറില്ലല്ലോ.. “ഇത്ര കാലായിട്ടും ഒന്ന് വിളിക്കാൻ പോലും തോന്നിലല്ലോ ദേവൂട്ടി..” “വിച്ചേട്ടൻ ഇപ്പോ…ന്താ ചെയ്യണേ..” “ഞാൻ നമ്മുടെ സ്കൂളിൽ മാഷായിട്ട് കേറീട്ട് ഏഴ് മാസം കഴിഞ്ഞു..ഇവിടേക്ക് വിളിക്കുമ്പോഴും എന്നെക്കുറിച്ച് അന്വേഷിക്കാറില്ല ല്ലേ..”ഒരു ദീർഘനിശ്വാസത്തോടെ വിച്ചേട്ടൻ കുളത്തിലേക്ക് നോക്കിയിരുന്നു. “അച്ഛനെ കണ്ടിരുന്നോ?” “ഹ്മ്മ്..അവിടെ പോയപ്പോഴാ നീ ഇവിടുണ്ടെന്നറിഞ്ഞത്..” “മ്മ്മ്..ഞാൻ പോവ്വാ വിച്ചേട്ടാ..പിന്നെ കാണാം..” പോകാൻ തുടങ്ങിയ എന്റെ കൈ പിടിച്ച് വിച്ചേട്ടൻ അവിടെ തന്നെ ഇരുത്തിച്ചു. “ദേവൂട്ടി..തനിക്ക് ഇപ്പഴും മനസ്സിലായില്ലേ..എനിക്ക് തന്നോടുള്ളത് സാധാരണ ഒരിഷ്ടമല്ലാന്ന്..അതോ മനസ്സിലായിട്ടും അഭിനയിക്കാണോ നീ..” ഒരുപാട് സമയത്തെ മൗനത്തിന് ശേഷം ഞാൻ തന്നെ സംസാരിച്ചു തുടങ്ങി. “വിച്ചേട്ടനറിയോ എന്റെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും വിച്ചേട്ടന്റെ ഓർമകളിൽ ആയിരുന്നു..അവിടന്ന് ഇങ്ങോട്ട് വന്നാലോന്ന് ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്..പക്ഷെ അമ്മ ഇല്ലാത്ത വീടിനെ സങ്കൽപ്പിക്കുമ്പോൾ തന്നെ ആ ചിന്ത മാറ്റും..ഇവിടുന്ന് പോകുമ്പോ വിച്ചേട്ടൻ തന്ന ആ ചുംബനമാണ് എന്നെ ഇത്രനാൾ വിച്ചേട്ടനിൽ തന്നെ ചേർത്ത് നിർത്തിയത്..ദിവസങ്ങൾ കഴിയുന്തോറും വിച്ചേട്ടനോടുള്ള എന്റെ സ്നേഹം..അല്ല പ്രണയം.. കൂടിവരുവായിരുന്നു…പക്ഷെ വിച്ചേട്ടൻ സ്നേഹിച്ചത് പഴയ ആ വായാടിയായ കുറുമ്പി ദേവൂട്ടിയെ അല്ലേ..ആ ദേവൂട്ടി മരിച്ചു..അമ്മയോടൊപ്പം ആ ദേവൂട്ടിയും പോയി..ഇപ്പോ ഞാൻ ദേവൂട്ടി അല്ല..ആരോടും മിണ്ടാൻ ഇഷ്ടമില്ലാതെ എവിടെയെങ്കിലും ചാടഞ്ഞുകൂടിയിരിക്കാൻ മാത്രം ഇഷ്ടപ്പെടുന്ന ദേവപ്രിയ ആണ്..ഈ ദേവുനെ വിച്ചേട്ടന് ഇനി ഇഷ്ടാവില്ല..” “ന്റെ ദേവൂട്ടിക്ക് ന്താ പറ്റ്യേ..അമ്മേടെ കൂടെ സന്തോഷങ്ങളൊക്കെ പോയിന്ന് പറയാൻ..അമ്മക്ക് അത്രേ വിധി ഉണ്ടായുള്ളൂ തന്റെ കൂടെ ജീവിക്കാൻ..എന്ന് വച്ച് ദേവൂട്ടി അമ്മയെ ഓർത്ത് കരഞ്ഞുജീവിക്കുവാണോ വേണ്ടേ..ദേവൂട്ടിനെ ഇങ്ങനെ കണ്ടാൽ അമ്മക്ക് വിഷമാകുവല്ലേ ചെയ്യാ..ഓർത്ത് നോക്യേ..

പഴയ ദേവൂട്ടിനെ കാണുമ്പോ അല്ലെ ന്റെ ചിറ്റക്ക് സന്തോഷാവു..” ഒരു തേങ്ങലോടെ കാൽമുട്ടിനകത്തെക്ക് മുഖം പൂഴ്ത്തി. “ഇങ്ങോട്ട് നോക്യേ ദേവൂട്ടി..മറ്റൊരു ലോകത്ത് നിന്ന് നിന്നെ കാണുന്ന അമ്മ വിഷമിക്കുവാണോ വേണ്ടേ?മ്മ്മ്..?” “അല്ല..” “എന്നാൽ ന്റെ ദേവൂട്ടി ഇനി പഴേ ദേവൂട്ടി ആവണം..വാശിയും കുറുമ്പും ഉള്ള ആ പഴയ വായാടി ദേവൂട്ടി..കേട്ടോ..” “വിച്ചേട്ടാ…ഞാൻ അന്ന് അമ്മയോടു പിണങ്ങിട്ടാ സ്കൂളിൽ പോയെ..രാത്രി പരീക്ഷക്ക് പഠിക്കാതിരുന്നപ്പോ വഴക്ക് പറഞ്ഞതിന് രാവിലെ അമ്മയോട് ഒന്നും മിണ്ടീല.ഉമ്മറത്തു നിന്ന് വിളിച്ചെങ്കിലും തിരിഞ്ഞു പോലും നോക്കാതെയാ പോയെ..ന്റെ നല്ലതിന് വേണ്ട്യാ അമ്മ വഴക്ക് പറഞ്ഞെന്ന് ഓർത്തുടായിരുന്നോ നിക്ക്..ന്റെ വാശി കൊണ്ടല്ലേ അങ്ങനെ..അമ്മയോട് അന്നൊന്നും മിണ്ടാൻ പറ്റീലല്ലോ..അമ്മക്ക് എത്ര വിഷമായിക്കാണും..അവസാനനിമിഷത്തിലും അമ്മ അത് ആലോചിച്ചു കാണില്ലേ..അതൊക്കെ ഓർക്കുമ്പോഴാ..ഇത്ര വർഷം കഴിഞ്ഞിട്ടും ഉമ്മറത്തു എന്നെ നോക്കി നിന്ന അമ്മയുടെ സങ്കടം നിറഞ്ഞ ആ മുഖം മനസ്സിൽന്ന് പോണില്ല..ഒരു ചിരിയോടെയാ അമ്മയെ അവസാനായി കണ്ടതെങ്കിൽ..” ഒരു കരച്ചിലോടെ വിച്ചേട്ടന്റെ നെഞ്ചിലെക്ക് വീണു.ആ കരവലയത്തിൽ വിച്ചേട്ടൻ പറഞ്ഞതിനെല്ലാം മൂളികൊണ്ടിരുന്നു. “ന്റെ ദേവൂട്ടിടെ കുറുമ്പും വാശിയും ചിറ്റക്കല്ലാതെ മറ്റാർക്കാ നന്നായിട്ടറിയാ..ആ സങ്കടമൊന്നും ചിറ്റക്കുണ്ടാവില്ല..ചിറ്റ ദേവൂട്ടിനെ സന്തോഷത്തോടെ കാണാൻ മാത്രല്ലേ ആഗ്രഹിക്കു..അങ്ങനെ ദേവൂട്ടിയെ കണ്ടാൽ മാത്രല്ലേ ചിറ്റയ്ക്കും സന്തോഷാവൂ..” “മ്മ്മ്” “ഇനി ന്റെ ദേവൂട്ടി പഴയ ദേവൂട്ടി ആവില്ലേ..മ്മ്മ്?ദേവൂട്ടിടെ അമ്മ ആഗ്രഹിക്കുന്ന ദേവൂട്ടി..പറ..” “മ്മ്മ് ആവും..” വിച്ചേട്ടൻ എന്റെ കൈയിൽ പിടിച്ച് വീട്ടിലെ അസ്ഥിതറയ്ക്ക് മുന്നിൽ നിന്നു. “ചിറ്റേ..പറഞ്ഞിട്ടില്ലേ എന്നോട് ദേവുനെ നിന്റെ കൈയിൽ തരാനാ ഞങ്ങൾക്കെല്ലാം ഇഷ്ടമെന്ന്..അന്ന് ഞാനും വാക്ക് തന്നതല്ലേ ദേവൂട്ടി എന്റെ മാത്രം ആയിരിക്കുംന്ന്..ആ വാക്ക് ഞാനിന്ന് പാലിക്കാ..കൊണ്ടോവാ ഇവളെ ഞാൻ എന്റെ മാത്രം ആയിട്ട്..” വിച്ചേട്ടൻ അത് പറഞ്ഞു തിരിഞ്ഞുനോക്കിയപ്പോൾ കണ്ടു സന്തോഷത്തോടെ കണ്ണീർ തുടക്കുന്ന അച്ഛനെയും അച്ഛമ്മയെയും വല്യമ്മയെയും..ഒരു പ്രത്യേകതിളക്കത്തോടെ അച്ഛന്റെ തൊട്ടടുത്ത് ചിരിച്ചുകൊണ്ട് എന്നെയും വിച്ചേട്ടനെയും അനുഗ്രഹിക്കുന്ന അമ്മയെയും..വിച്ചേട്ടന്റെ കൈയിൽ പിടിച്ച് ഗേറ്റ് കടക്കുമ്പോൾ ഒന്നുകൂടെ ആ അസ്ഥിതറയിലേക്ക് തിരിഞ്ഞുനോക്കി…ഇത്രനാളും കാണാത്ത ഒരു ശോഭ ഉണ്ടായിരുന്നു അപ്പോൾ ആ തിരിനാളത്തിന്..എന്റെ അമ്മയുടെ ചിരി പോലെ..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ… നിങ്ങളുടെ സ്വന്തം രചനകൾ ഈ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കുക….

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular