Connect with us

Love

ആദ്യരാത്രി ആണെന്നും പറഞ്ഞ് ബെഡ് റൂമിലേക്ക് വാ, അവസാന രാത്രിയാക്കി കളയും ഞാൻ…

Published

on

രചന: സന്തോഷ്‌ അപ്പുക്കുട്ടൻ

“ആദ്യരാത്രി ആണെന്നും പറഞ്ഞ് ബെഡ് റൂമിലേക്ക് വാ.. അവസാന രാത്രിയാക്കി കളയും ഞാൻ” കല്യാണം കഴിഞ്ഞ ദിവസം, വൈകുന്നേരം ഭാര്യവീട്ടിലെ അയിനിമര ചുവട്ടിൽ പുക വലിച്ചുകൊണ്ട്, പന്തൽക്കാരൻ പയ്യനോട് സംസാരിക്കുമ്പോഴാണ്, ഇന്ന് സ്വന്തമാക്കിയ പെണ്ണിൻ്റെ കർണ്ണകഠോരമായ ശബ്ദംകേട്ട് ഞാൻ വല്ലാത്തൊരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്. കലി തുള്ളിയ വെളിച്ചപ്പാടിനെ പോലെ വീടിൻ്റെ വരാന്തയിലൂടെ അങ്ങോട്ടും, ഇങ്ങോട്ടും നടക്കുന്നതിനിടയിൽ, ഇടയ്ക്കിടെ നാഗവല്ലിയുടെയുടേത് പോലെ നോട്ടം എനിക്കു മേൽ വന്നു വീഴുന്നുണ്ടായിരുന്നു. താലികെട്ടുമ്പോഴും, ഫോട്ടോയെടുക്കുമ്പോഴും മുല്ലമൊട്ടു പോലെയുള്ള പല്ലു മുഴുവൻ പുറത്തു കാട്ടിയ ഇവളെന്തിന്, ഇപ്പോൾ ഭദ്രകാളിയെ പോലെ പല്ലിറുമ്മുന്നത്? ചോദ്യം ചോദിക്കാൻ അടുത്തുണ്ടായിരുന്നത് പക്വതയെത്താത്ത പന്തൽ പണിക്കാരൻ ചെക്കനായതുക്കൊണ്ട്, അവനെ ഒഴിവാക്കി ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടും എനിക്ക് വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. ഇനിയെങ്ങാനും ഇവൾക്ക് ബാംഗ്ലൂരിൽ വല്ല കന്നഡ ചെക്കൻമാരുമായി പ്രണയമുണ്ടോ? ലാൽബാഗിലെ മുളങ്കൂട്ടങ്ങൾക്കിടയിൽ , ഇവളുടെ ഹൃദയം കെട്ടി തൂക്കിയിട്ടാണോ, വീട്ടുക്കാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇങ്ങോട്ടു കുറ്റിയും പറിച്ചു പോന്നത്? അതോ ഇവളുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ടാണോ വീട്ടുക്കാർ ഈ കല്യാണം നടത്തിയത്? ”ചേട്ടാ പന്തൽ ഇപ്പോൾ അഴിക്കണ്ട അല്ലേ?” പന്തൽക്കാരൻ പയ്യൻ, ഒരു പാൽക്കാരൻ പയ്യനെ പോലെ ചിരിച്ചു കൊണ്ടു ചോദിച്ചപ്പോൾ ഞാൻ അവനെ രൂക്ഷമായൊന്നു നോക്കി. “ചേട്ടൻ്റെ പെണ്ണിൻ്റെ ഭാവം കണ്ടിട്ട് കല്യാണപന്തലിൽ തന്നെ ചേട്ടൻ്റെ ശവമടക്കും നടത്തേണ്ടി വരുമെന്നാ തോന്നുന്നത്” അവൻ തമാശയോടെ പറയുമ്പോഴും എൻ്റെ മനസ്സിൽ സങ്കടത്തിൻ്റെ ചിതയെരിയുകയായിരുന്നു. ലീവിനു വന്നപ്പോൾ കല്യാണം കഴിക്കാൻ വേണ്ടി ഒരു പെണ്ണിനെ അന്വഷിച്ചു എവിടെയെക്കൊയോ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു. വീടുകളിൽ കയറിയിറങ്ങി ചായയും, ജ്യൂസും കുടിച്ച് ഷുഗറിൻ്റെ ലെവൽ കൂടിയതല്ലാതെ, കാണാൻ വന്ന പെണ്ണിൻ്റെ മുഖം മാത്രം തെളിഞ്ഞില്ല. അതോടെ നിരാശനായ എനിക്ക്, ചങ്ക് സജസ്റ്റ് ചെയ്തതാണ് ആൾക്കൂട്ടത്തിൽ അന്വേഷിക്കുക എന്ന്! അങ്ങിനെ ചങ്കിൻ്റെ നിർദേശപ്രകാരം, ബസ് സ്റ്റോപ്പിൽ, കോളേജ് ഗേറ്റിൽ, ബീഡി കമ്പനിയുടെ ഗേറ്റിൽ, ഒടുവിൽ മാവേലി സ്റ്റോറിൻ്റെ ക്യൂവിൽ വരെ കയറി നിന്നു, മനസ്സിനിണങ്ങിയ ഒന്നിനെ കണ്ടെത്താൻ…..! അവിഹിതവും, ഒളിച്ചോട്ടവും മുറയ്ക്ക് നടക്കുന്നതിനെ പറ്റി ചായക്കടയിലിരുന്നു പലരും സംസാരിക്കുന്നത് കേൾക്കാമായിരുന്നെങ്കിലും, എൻ്റെ ലക്ഷ്യം മാത്രം ഗണപതി കല്യാണം പോലെ നീണ്ടു പോയി. നാട്ടിൽ തേരാപാര നടക്കുന്ന പണിയില്ലാത്തവരും, ഇരുപത്തിനാലു മണിക്കൂറും അപ്പുപ്പൻതാടിപോലെ പറക്കുന്ന കഞ്ചാവടിക്കാരും കിളി പോലെയുള്ള പെൺകുട്ടികളെ ബൈക്കിലിരുത്തി ചീറി പായുന്നത് കാണാനാണ് തൻ്റെ യോഗമെന്ന് വിചാരിച്ച്, പെണ്ണുകാണൽ എന്ന പരിപാടി ഉപേക്ഷിച്ചതാണ് !” ഒടുവിൽ, മനസ്സുരുകി പ്രാർത്ഥിച്ചതിന് ഫലമുണ്ടായത് ഒരു പ്രൈവറ്റ് ബസ്സിൽ വെച്ചായിരുന്നു…. ചില്ലറ പൈസയ്ക്കു വേണ്ടി കണ്ടക്റ്ററോട് തർക്കിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടപ്പോൾ ആരോ മനസ്സിലിരുന്നു പതിയെ മന്ത്രിച്ചു. ഇവൾക്കു വേണ്ടിയാണ് നീ ഇത്രയും നാൾ അലഞ്ഞു നടന്നത്…. കാണാൻ തരക്കേടില്ലാത്ത ഒരു പെൺക്കുട്ടി…

ചില്ലിപൈസ ചിലവാക്കുമ്പോഴും ഇവൾ സൂക്ഷിച്ചേ ചിലവാക്കൂ. ഒരു പ്രവാസിക്ക് വേണ്ടത് ഇവളെ പോലൊരു പെണ്ണാണെന്ന് മനസ്സിലായതോടെ പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. ജാതകദോഷമെന്ന മണ്ഡരി ബാധയില്ലാന്നറിഞ്ഞപ്പോൾ ഇരട്ടിമധുരമായി! “മോനെന്താ ആലോചിക്കുന്നത്?” അമ്മായിയപ്പൻ്റെ ചോദ്യം കേട്ടൂ ഞാൻ ചിന്തയിൽ നിന്നുണരുമ്പോൾ, ഞങ്ങൾ ഡൈനിങ്ങ് ടേബിളിലായിരുന്നു. പകൽ പോയി രാത്രി വന്നെത്തിയത് അറിയാത്ത അത്രയ്ക്കും അഗാധമായ ചിന്തയിലായിരുന്നു ഞാനെന്ന് തോന്നിയപ്പോൾ, പതിയെ മുഖമുയർത്തി ദയയെ നോക്കി. കല്ലിനു കാറ്റു പിടിച്ചതു പോലെ ഇരിക്കുന്ന അവളുടെ നോട്ടം പാറി വന്നപ്പോൾ ഞാൻ പതിയെ ഒഴിഞ്ഞുമാറി. പൊടുന്നനെ ഒരു കൊടുങ്കാറ്റ് പോലെ തീൻമേശയിൽ നിന്ന് പോകുമ്പോഴും, കണ്ണുകൾ കൊണ്ട് കുറച്ചു തീപ്പൊരി എനിക്കു മേൽ വാരി വിതറാനും അവൾ മറന്നില്ല. ഇവൾക്കു ദയ എന്ന പേരിട്ട വ്യക്തിയെ നന്ദിപൂർവ്വം സ്മരിച്ചു കൊണ്ട് ഞാൻ, ചോറിൽ കവിതയെഴുതുന്ന അമ്മായച്ഛനെ പതിയെ നോക്കി. “ദയയ്ക്ക് ഈ വിവാഹത്തിന് സമ്മതമായിരുന്നോ അച്ഛാ?” എൻ്റെ പെട്ടെന്നുള്ള ചോദ്യം കേട്ട്, കുത്തരി ചോറ് തൊണ്ടയിൽ കുടുങ്ങി ആ പാവമൊന്നു ചുമച്ചപ്പോൾ, ആ രണ്ട് കണ്ണുകളും താഴേക്ക് വീണതുപോലെ കിടന്നു. ജഗ്ഗിൽ നിന്ന് വെള്ളമെടുത്തു കൊടുത്തപ്പോൾ, അച്ഛൻ നന്ദിയോടെ എന്നെ നോക്കി. “അവൾക്കിപ്പോൾ വിവാഹം വേണ്ടെന്നു പറഞ്ഞതാണ്. ഞങ്ങൾ നിർബന്ധിച്ചിട്ടാണ് അവൾ പാതി പറഞ്ഞ് അച്ഛൻ എന്നെ ഒന്നു നോക്കി. പിന്നെ ചോറു പാത്രത്തിൽ കമഴ്ന്നു കിടക്കുന്ന അളിയനെ നോക്കി.ഒടുവിൽ ചോദ്യ ചിഹ്നം പോലെ ഇരിക്കുന്ന അമ്മയെ നോക്കി. “മോൻ തെറ്റായി ഒന്നും ചിന്തിക്കണ്ട കേട്ടോ… അവൾക്ക് പ്രേമമൊന്നുമില്ല. പഞ്ചപാവമാ” അവസാന ഡയലോഗിൽ, ചോദ്യം കേൾക്കാൻ ചെവിയും കൂർപ്പിച്ച് വെച്ച്, ചോറിൽ കണ്ണും നട്ടിരിക്കുന്ന ദയയുടെ നാത്തൂൻ്റെ വായ്ക്കുള്ളിൽ നിന്ന് വറ്റുകൾ മേശാപ്പൂവ് പോലെ ചിതറിയപ്പോൾ ഒന്നു മനസ്സിലായി ആൾ പഞ്ചപാവമല്ലെന്ന്.. ചോറൂണും കഴിഞ്ഞ്, ഗ്ലാസിൽ നിറച്ചു വെച്ചിരുന്ന തണുത്ത പാലട പ്രഥമൻ കുടിച്ചു കൊണ്ടിരിക്കുമ്പോഴും, ചിന്ത ദയയെ കുറിച്ചായിരുന്നു. കല്യാണത്തിനു മുൻപ് വിളിച്ചപ്പോൾ അവൾ ഒരു പാട് പറഞ്ഞതാണ് ഈ വിവാഹത്തിൽ നിന്നു പിൻമാറാൻ…. വീടായ വീടല്ലൊം അലഞ്ഞിട്ട് ഒരു ഉണക്കമത്തി കിട്ടിയ പൂച്ചയുടെ അവസ്ഥയിൽ നിൽക്കുന്ന, ഞാൻ ആ വാക്ക് കേട്ടില്ലെന്നു നടിച്ചു. “ആ ചെക്കൻ എന്തിനാ വന്നത്?” വീണ്ടും അയിനി മരച്ചുവട്ടിൽ നിന്നും പുകയ്ക്കുമ്പോൾ, പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, പകലത്തെ ആ ഭാവവുമായി ദയ! ” പന്തലിൻ്റെ പൈസ ചോദിക്കാൻ വന്നതാണ് ” “ഇരുപത് കിലോമീറ്റർ ബൈക്ക് ഓടിച്ചിട്ട് പൈസ വാങ്ങാനെത്തിയ പന്തൽ പണിക്കാരൻ. എന്തിനാ വെറുതെ നുണ പറയുന്നത്. അവൻ കൊണ്ടുവന്ന സാധനം അവിടെ ഷോ കെയ്സിലുണ്ട്.” അതും പറഞ്ഞ് നടന്ന അവൾ തിരിഞ്ഞ് ഒരു നിമിഷം എൻ്റെ ചമ്മിയ മുഖത്തേക്കു നോക്കി. “അത് ഷോക്കേസിൽ ഇരിക്കുകയുള്ളു. ഒന്നും നടക്കില്ല ട്ടാ” ചമ്മി നനഞ്ഞ് ഒന്നും പറയാൻ കഴിയാതെ ഞാൻ നിൽക്കുമ്പോഴാണ് തണുത്ത പാതിരാക്കാറ്റ് എന്നെ തണുപ്പിക്കാനെത്തിയത്. കൊതിപ്പിക്കുന്ന മാദക ഗന്ധവുമായി കാറ്റ് എനിക്കു ചുറ്റും വീശിയടിച്ച് എൻ്റെ സംയമനം തകരാറിലാക്കിയപ്പോൾ, ആവശ്യക്കാരന് ഔചിത്യം വേണ്ടായെന്ന് മന്ത്രിച്ച് ഞാൻ മണിയറ ലക്ഷ്യമാക്കി നടന്നു. പാടത്ത് നെൽവിത്ത് വിതറുന്നതു പോലെ, അവളുടെ നാത്തൂൻ ബെഡ്ഡിലേക്ക് മുല്ലപ്പൂക്കൾ വിതറുന്നത് കണ്ടപ്പോൾ, ഒരു കള്ളച്ചിരിയോടെ ഞാൻ മാറി നിന്നു. വിത്ത് വിതയ്ക്കു ശേഷം നാത്തൂൻ പോയപ്പോൾ ഞാൻ പതിയെ മുറിയിലേക്ക് കടന്ന് ബെഡ്ഡിലേക്ക് കയറി കിടന്നു. ഷോ കെയ്സിൽ വെച്ചിരുന്ന സാധനം അവിടെ ഉണ്ടെന്ന് ഉറപ്പിച്ച് ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ്, ബെഡ് റൂമിൻ്റെ വാതിൽ തുറന്ന് ദയ കൈയ്യിൽ പാൽഗ്ലാസുമായി വന്നത്. പഴയ ആ ക്രൗര്യഭാവം ഇപ്പോൾ മുഖത്തില്ല…. നാണത്തിൽ കുതിർന്ന മുഖത്തോടെ അവൾ ഒറ്റയടിവെച്ചു വന്നപ്പോൾ, ബി.പി. ഹൈ ലെവലിലെത്തിയിരുന്നു. ശരീരമാകെ ഓവനിലിട്ടു പുഴുങ്ങിയെടുത്തതു പോലെ! പുഞ്ചിരിയോടെ നീട്ടിയ പാൽഗ്ലാസ് വാങ്ങി പകുതി കുടിച്ചതിനു ശേഷം അവൾക്ക് നീട്ടിയപ്പോൾ സ്നേഹത്തോടെ അവൾ നിരസിച്ചു. “പാൽ ഞാൻ കുടിക്കാറില്ല ചേട്ടാ” സ്നേഹം നിറഞ്ഞു കവിയുന്ന ആ വിളി കേട്ടപ്പോൾ, യാന്ത്രികമായി ബാക്കി വന്ന പാൽ കുടിച്ച് ഞാൻ ഗ്ലാസ് ടേബിളിൽ വെച്ചു. “ഇന്നു നമ്മുടെ ആദ്യ രാത്രിയല്ലേ?”

പകലത്തെ അവളുടെ സംസാരത്തെ മറന്നു കൊണ്ട് ഞാനവളുടെ ഇരു തോളിലും കൈവെച്ചു. സ്റ്റാർട്ട് ആക്ഷൻ എന്ന് പറയും പോലെ അവളുടെ മിഴിയിണകൾ മുകളിലേക്കുയർന്നതും, ഞാൻ പൊടുന്നനെ സ്പിൽബർഗായി മാറി. ഇടയ്ക്ക് എപ്പോഴോ വാടിയ ചേമ്പിൻതണ്ടു പോലെ എൻ്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞതും, അതേ നിമിഷം തന്നെയാണ് അപ്രതീക്ഷിതമായി വയറ്റിൽ ഒരു തിരയിളക്കമുയർന്നത്.. ആ തിരയല്ല, ഈ തിരയെന്നു മനസ്സിലായതും പൊടുന്നന്നെ നിരാശയോടെ പാക്കപ്പ് പറഞ്ഞു ബെഡ്ഡിലേക്കിരുന്നു ഞാൻ. തിര! ഒരു തിരയ്ക്കു പിന്നാലെ മറ്റൊരു തിര…. ഒടുക്കം തിരകൾ കൂട്ടത്തോടെ വരുന്നെന്നു തോന്നിയ നിമിഷം, അവളുടെ കാതുകളിൽ ചുണ്ട് ചേർത്ത് ലജ്ജയോടെ-പതിയെ ചോദിച്ചു. “ഇവിടുത്തെ ബാത്ത്റൂം എവിടെയാണ്?” മുത്തുമണികൾ ചിതറും പോലെ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു തന്ന വഴിയും ലക്ഷ്യമാക്കി റൂമിൽ നിന്ന് വാതിൽ തുറന്ന് പുറത്ത് ചാടുന്ന ശബ്ദം കേട്ടാണ്, ഹാളിലിരുന്നു ആരെയോ പരദൂഷണം പറഞ്ഞുകൊണ്ടിരുന്ന അമ്മായിയമ്മയും, അവളുടെ അമ്മായിയും ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കിയതും, അവരുടെ ചുണ്ടിൽ പരിഹാസചിരിയുതിർന്നതും. ഒരു സിഗററ്റ് വലിച്ചു തീരുന്ന ദൈർഘ്യം ബാത്ത്റൂമിൽ ചിലവഴിച്ച് വരുമ്പോൾ, കാശ്മീരിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതുപോലെ വല്ലാത്തൊരു ആശ്വാസമായിരുന്നു…. ആ സന്തോഷത്തോടെ വന്ന് അവളെ പൊതിയാനൊരുങ്ങുമ്പോഴേയ്ക്കും വീണ്ടും വയറ്റിൽ തിരയിളക്കത്തിൻ്റെ അലയൊലികൾ! വികാരത്തെ മറന്ന് വിവേകത്തെ പുണർന്ന് ബാത്ത്റൂമിലേക്ക് വീണ്ടും ഓടുമ്പോൾ ഒരു സിഗററ്റിന് കൂടി സമയമെത്താതെ പുകഞ്ഞു തീരാനായിരുന്നു വിധി. ഒന്നാമത്തെയും, രണ്ടാമത്തെയും പ്രാവശ്യം ലജ്ജയോടെ ചിരിച്ചിരുന്ന അമ്മയുടെയും, അമ്മായിയുടെയും മുഖത്ത് ഇപ്പോൾ കടന്നൽ കുത്തിയ ഭാവമാണ്. “നാത്തൂനെ പ്രായമായ പെൺക്കുട്ടികൾ ഇവിടെ കിടക്കുമ്പോൾ അവൻ എന്ത് കോപ്രായമാണ് ഈ ചെയ്യുന്നത്?” അഞ്ചാമത്തെ സിഗററ്റിന് ചിതയൊരുക്കി ഞാൻ വീട്ടിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് അമ്മയോട്, അമ്മായിയുടെ ആ ദേഷ്യത്തിലുള്ള ചോദ്യം! ആ ഹാളിൽ അമ്മായിയുടെ രണ്ട് പെൺമക്കൾ കൂടി കിടക്കുന്നത് അറിയാതെയല്ല! പക്ഷേ വയറിന് അത് തോന്നണ്ടേ? “നിനക്ക് നിൻ്റെ മക്കളെ പറ്റി വേവലാതി… ഞാനാലോചിക്കുന്നത് എൻ്റെ മോളെ പറ്റിയാണ്” ദൈവമേ! എന്തൊരു പരീക്ഷണം ? തെറ്റ് ചെയ്യാത്തവനാണല്ലോ എവിടെയും ശിക്ഷ! ബെഡ്റൂമിലേക്ക് പോകണമെങ്കിൽ ഹാളിൽ അവരെ അഭിമുഖീകരിച്ചു പോകണം. അവർ ഉറങ്ങിയിട്ട് അകത്ത് പോകാമെന്ന് വെച്ച് ഇത്തിരി നേരം പുറത്തു നിൽക്കാമെന്ന് തീരുമാനിച്ചതും, ആകാശത്ത് ഇടി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. കോരിച്ചൊരിയുന്ന മഴ വന്നപ്പോൾ ഓടി അകത്ത് കടന്നതും, അവരുടെ പിറുപിറുപ്പുകൾ ഉയർന്നിരുന്നു. “വാതിലടക്കാതെയാണോ എല്ലാവരും കിടന്നത്? കാറ്റിന് വാതിൽ അടയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ?” അപ്പുറത്തെ മുറിയിൽ നിന്നും അച്ഛൻ്റെ സ്വരം കേട്ടപ്പോൾ ശ്വാസമടക്കി നിന്നു. “അത് കാറ്റിന് തുറക്കുന്നതും, അടയുന്നതും അല്ല. മരുമോൻ തുറക്കുന്നതാ” അമ്മ വിളിച്ചു പറയുന്നതു കേട്ട് ഒരു ചമ്മലോടെ ഞാൻ ദയയെ നോക്കിയതും, അപ്പുറത്ത് നിന്ന് അച്ഛൻ്റെ ദേഷ്യത്തിലുള്ള ചോദ്യം ഉയർന്നതും ഒരുമിച്ചായിരുന്നു. “ഇവനെന്താ ദുബായില് സിനിമാ തിയ്യേറ്ററിലായിരുന്നോ ജോലി? എപ്പോഴും വാതിൽ അടച്ചു തുറക്കാൻ” അച്ഛൻ ചോദിക്കുന്നതും കേട്ട്, അമ്മയുടെയും, അമ്മായിയുടെയും ചിരി ഉയർന്നപ്പോൾ ഞാൻ ഭാര്യയോട് പൊട്ടിത്തെറിച്ചു. “മോളുട്ടീ,ആരാണ് പാലടപ്രഥമൻ ഉണ്ടാക്കിയത്?” “എനിക്കും തോന്നി ചേട്ടാ പാലട പ്രഥമനാണ് നമ്മൾക്ക് പണി തന്നതെന്ന്?” അടുത്ത ചോദ്യം ചോദിക്കാനൊരുങ്ങുമ്പോഴെക്കും, പൊടുന്നന്നെ ഒരു തിര ആർത്തലച്ചു വന്നു.,,, ഉയർന്നുപൊങ്ങിയ വികാരത്തിനുമീതെ, കൂറ്റൻ തിരകൾ ഒന്നൊന്നായി വരുന്നതറിഞ്ഞ ഞാൻ, അവളോട് യാത്ര പോലും പറയാതെ വാതിൽ തുറന്നു പുറത്തുചാടിയതും, മുന്നിൽ അളിയനെ കണ്ടു വയറും പൊത്തിപിടിച്ചു നിന്നു. “അളിയനെന്താ ലങ്കാദഹനം കളിക്കാണോ? വാലു മേൽ തീപിടിച്ചു ഓടാൻ?” അളിയൻ്റെ പരിഹാസം നിറഞ്ഞ ചോദ്യം കേട്ടതും വയറിൽ ശക്തിയോടെ അമർത്തി അയാളെ ദയനീയതയോടെ ഒന്നു നോക്കിയ ശേഷം ദൂരെ പ്രതീക്ഷയുടെ മുനമ്പ് പോലെ തെളിഞ്ഞു കാണുന്ന ബാത്ത്റൂമിലേക്ക് ശ്രദ്ധ തിരിച്ചു. രസം കൊല്ലിയായി മുന്നിൽ വന്നു നിൽക്കുന്ന അളിയനെ നോക്കി ഞാൻ പതിയെ മന്ത്രിച്ചു’. “അളിയാ ഉഷകുട്ടിക്ക് സെക്കൻ്റിൻ്റെ നൂറിലൊരു അംശത്തിനാണ് ഒളിമ്പിക്സിൽ മെഡൽ നഷ്ട്ടപ്പെട്ടത്!” “അയിന്?” കൊത്താൻ വരുന്ന പൂവൻകോഴിയെ പോലെ അളിയൻ മുന്നോട്ടു വന്നപ്പോൾ, പുറത്തെ മഴയിലേക്ക് ചാടി കൊണ്ട് ഞാൻ കാൽനിമിഷം തിരിഞ്ഞു നിന്നു പറഞ്ഞു. “ആ ഒരു സമയത്തിന് എനിക്ക് ഇവിടെ പലതും നഷ്ടപ്പെടും അളിയാ…” സിഗറ്റിന് വീണ്ടും ചിതയൊരുക്കി തിരിച്ചു വരുമ്പോൾ, അടുക്കള വാതിൽക്കൽ നിന്ന്, കത്തുന്ന കണ്ണുകൾ ഇരുട്ടിലേക്ക് നീട്ടി എനിക്ക് വെളിച്ചം പകർന്നു നൽകുന്ന അളിയനെ കണ്ടതും ഇടിവെട്ട് കൊണ്ടവനെ പോലെ ഞാൻ ആ വഴിയിൽ തറഞ്ഞുനിന്നു.

“അളിയന് ഒരു മാസം ലീവില്ലേ എന്നിട്ടാണോ?” അളിയൻ അടുത്തേക്ക് വന്നു പറഞ്ഞതും, കഥ പോകുന്നത് വേറെ വഴിക്കാണെന്ന് മനസ്സിലായതോടെ മൗനം പാലിച്ചുകൊണ്ട് മഴയും കൊണ്ടു നിന്നു ഞാൻ. “ഒരു കാര്യം ചെയ്യ് അളിയൻ…. ഒന്നുകിൽ ബെഡ് റൂമിൽ കിടക്ക്… അല്ലെങ്കിൽ ബാത്ത് റൂമിൽ കിടക്ക്….” അളിയൻ്റെ ആ വാക്ക് കേട്ടപ്പോൾ, അവസാന ചോദ്യവും കഴിഞ്ഞ് തൂക്കിലേറ്റാനൊരുങ്ങുന്ന കുറ്റവാളിയായി ഞാൻ മാറിയതു പോലെ തോന്നി. “കല്യാണം പ്രമാണിച്ച് മൂന്നാല് ദിവസം ഉറക്കം ഒഴിഞ്ഞതാ മനുഷ്യൻ. ഇന്നെങ്കിലും സമാധാനത്തോടെ ഒന്നു ഉറങ്ങാമെന്നു വെച്ചപ്പോഴാ അളിയൻ്റെ ഈ കൂതറ ബാലെ കളി” അമർഷത്തോടെ അതും പറഞ്ഞ് പോകുന്ന അളിയനെ നോക്കി ശക്തിയോടെ പല്ലുകടിച്ചതും, വയറിനുള്ളിൽ വീണ്ടും ഓളങ്ങളയർന്നു തുടങ്ങി. ഈ ഒച്ചപ്പാടുകളൊക്കെ കേട്ട് ഉറക്കം നഷ്ട്ടമായ അച്ഛൻ വീടിൻ്റ തിണ്ണയിൽ കയറിയിരുന്നു ബീഡി തെരുതെരെ വലിക്കുന്നുണ്ട്. അളിയൻ എന്നോടു ഉള്ള വാശിക്ക്, വോളിയം കൂട്ടി വെച്ച് ടി.വി കാണുന്നുണ്ട്… ദയയുടെ നാത്തൂൻ, ഉറക്കത്തിൽ നിന്ന് ഇടയ്ക്കിടെ കണ്ണു തുറന്ന് ആരെയോ ശപിച്ചു കൊണ്ട് സോഫയിൽ കിടക്കുന്നുണ്ട്…. ഹാളിൽ നിന്നും അമ്മായിയും മക്കളും ജീവനും കൊണ്ട് ഏതോ മുറിയിലേക്ക് പാഞ്ഞിരുന്നു. അമ്മ മാത്രം ഹാളിൽ, കെടാവിളക്ക് കണ്ണിൽ ഫിറ്റ് ചെയ്ത് ഉറങ്ങാതെ ഇരിക്കുന്നുണ്ട്. കളരി പരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് രാത്രിയുടെ മൂന്നാം യാമത്തിൽ, മാരത്തോൺ ബാത്ത് റൂം ഓട്ടത്തിനു ശേഷം, നടുവിന് അടി കൊണ്ട പാമ്പിനെ പോലെ ബെഡ് റൂമിലേക്ക് ഇഴഞ്ഞു ചെല്ലുമ്പോൾ, മണ്ണെണ്ണ കത്തി തീരാൻ തുടങ്ങിയ ചിമ്മിനിയിലെ പ്രകാശം പോലെയുള്ള മിഴികളുമായി ദയ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും സ്റ്റാർട്ട് ആക്ഷൻ എന്ന ഭാവത്തിൽ ഓടി വന്ന അവളെ ഞാൻ തടഞ്ഞു. “എന്നെ ഹോസ്പിറ്റലി ലേക്കു കൊണ്ടു പോ ദയേ! ഇപ്പോൾ കൊണ്ടു പോയാൽ ഐ.സി.യുവിൽ കയറ്റിയാൽ മതിയാകും. ഇത്തിരി കൂടി കഴിഞ്ഞാൽ വെൻ്റിലേറ്ററിൽ കയറ്റിയാലും രക്ഷയുണ്ടാവില്ല ” എൻ്റെ ദയനീയമായ സംസാരം കേട്ട അവൾ കുറച്ച് നേരം എന്നെ നോക്കി നിന്ന ശേഷം, അവളുടെ ചുണ്ടുകൾ പതിയെ രാഗം തിയേറ്ററിലെ കർട്ടൻ പോലെ പതിയെ ഉയർന്നതും, അതിൻ്റെ മ്യൂസിക്ക് എൻ്റെ വയറിനുള്ളിൽ മുഴങ്ങിയതും ഒന്നിച്ചായിരുന്നു. “ചേട്ടനെന്തിനാ ആദ്യം സ്ത്രീധനം വേണ്ടാന്നു പറഞ്ഞിട്ട്, എല്ലാം ഉറപ്പിച്ചതിനു ശേഷം സ്ത്രീധനം ആവശ്യപ്പെട്ടത്?” അവളുടെ ചോദ്യം കേട്ടതും ഞാൻ ഞെട്ടിത്തെറിച്ചു. “നാടുനീളെ പെണ്ണുകണ്ട് ഒന്നും ശരിയാവുന്നില്ലാന്ന് കണ്ടപ്പോൾ, ഒരു മാങ്ങാത്തൊലിയും വേണ്ടാന്ന് പറഞ്ഞു വന്നു കയറിയതല്ലേ ഇവിടെ?” തുടരെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ, എൻ്റെ വയറിനുള്ളിലെ പെരുക്കങ്ങൾ കൂടി തുടങ്ങിയിരുന്നു. “എന്നിട്ട് ചതിയല്ലേ ചേട്ടനും വീട്ടുക്കാരും ചെയ്തത്?” അവളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. അമ്മാവനാണ്, അമ്മയെയും, അച്ഛനെയും പിരി കയറ്റി സ്ത്രീധനം ചോദിപ്പിച്ചത്! “എനിക്ക് വേണ്ടി ഇത്രനാളും കഷ്ടപ്പെട്ട അച്ഛനെ ഇനിയും കഷ്ടപ്പെടുത്താതിരിക്കാനാണ്, സ്ത്രീധനം കൊടുത്തുള്ള വിവാഹത്തിന് ഞാൻ സമ്മതമല്ലായെന്ന് പറഞ്ഞത്…. ആ കണ്ടീഷൻ അംഗീകരിച്ച ചേട്ടൻ അവസാനം ചെയ്തത് ചതിയല്ലേ?” വയറും പൊത്തിപിടിച്ചിരിക്കുന്ന എനിക്ക് ശബ്ദിക്കാൻ പോലും ശക്തിയില്ലാത്തതു കൊണ്ട് ഞാൻ പതിയെ തലയാട്ടി. “ആ ചതിക്ക് മറ്റൊരു ചതി ഞാൻ ചെയ്തു… ചേട്ടനു തന്ന പാലിൽ ഞാൻ നന്നായി വിം കലർത്തിയിരുന്നു.” അവളുടെ വാക്ക് കേട്ട് അമ്പരക്കാൻ പോലും ശക്തിയില്ലാതെ, ഇനി എപ്പോഴാണ് പുറത്തേക്ക് ചാടേണ്ടതെന്ന ചിന്തയിലായിരുന്നു ഞാൻ. “നല്ല കുട്ടിയായ്, ആ വാങ്ങിയ സ്ത്രീധന തുകയൊക്കെ നാളെ അച്ചൻ്റെ കൈയ്യിൽ മടക്കികൊടുക്കാമെങ്കിൽ, നമ്മൾക്ക് ഒന്നിച്ചു പോകാം:..അല്ലെങ്കിൽ എന്നും ഇതു തന്നെയാകും ചേട്ടൻ്റെ വിധി” പറഞ്ഞു തീർന്നതും അവൾ അരികെ വന്നിരുന്നു. “സ്ത്രീധനമായി വാങ്ങിയ പൈസ തിരികെ കൊടുക്കുമോ?” ദയ പറയുന്നതിലും കാര്യമുണ്ടെന്ന് മനസ്സിലായ ഞാൻ അവളുടെ ചോദ്യത്തിന് സമ്മതമാണെന്ന് തലയാട്ടി. പൊടുന്നനെ അവൾ മുറിക്കു പുറത്തേക്ക് പോയി, ആവി പറക്കുന്ന, കടുംനിറത്തിലുളള ദ്രാവകവുമായി വന്ന് എനിക്കു നേരെ നീട്ടി. ” തേയില ഇട്ട് തിളപ്പിച്ച വെള്ളമാണ്. ഇതങ്ങട് കുടിച്ചാൽ ശരിയാകും” തേയില വെളളവും കുടിച്ച് അവളുടെ ചാരെ ചേർന്ന് കിടക്കുമ്പോൾ അവൾ ചുണ്ടുകൾ പതിയെ എൻ്റെ കാതോരം ചേർത്തു. “കഞ്ഞിയാണ് കുടിക്കുന്നതെങ്കിൽ പോലും, അത് ഭർത്താവ് അദ്ധ്വാനിച്ചിട്ടാണെങ്കിൽ അതിന് വല്ലാത്ത ടേസ്റ്റാ ചേട്ടാ” സിക്സറടിക്കാൻ ഇറങ്ങിയിട്ട്, ഹിറ്റ് വിക്കറ്റായി പവലിയനിലേക്ക് മടങ്ങുന്ന ബാറ്റ്സ്മാൻ്റെ ജാള്യതയോടെ ഞാൻ, ആദ്യരാത്രി കുളമാക്കി തന്ന അമ്മാവന് നല്ലതുമാത്രം വരുത്തണമേയെന്ന് പ്രാർത്ഥിച്ചു കൊണ്ട്, എൻ്റെ നല്ലപാതിയെയും ചേർത്തണച്ചു കിടക്കുമ്പോൾ, അവൾ പറഞ്ഞത് എത്ര ന്യായമായിരുന്നുവെന്ന് ചിന്തിക്കുകയായിരുന്നു.

ലൈക്ക് കമന്റ് ചെയ്യൂ, നിങ്ങളുടെ രചന ഈ പേജിൽ ചേർക്കാൻ പേജിലേക്ക് മെസേജ് ചെയ്യുക.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular