Connect with us

Relationship

സന്തോഷത്തിന്റെ താക്കോൽ…

Published

on

രചന: ഷിജു കല്ലുങ്കൻ

ഉണങ്ങിയ ബ്രെഡ്‌ പീസിന്റെ മുകളിലേക്ക് അല്പം ചീസ് തേച്ചു പിടിപ്പിച്ചു വായിലേക്കു വയ്ക്കുമ്പോൾ മഞ്ജുവിന് നാട്ടിലെ പ്രഭാതഭക്ഷണം ഓർമ്മ വന്നു. തേങ്ങയും കാ‍ന്താരിമുളകും ലേശം മഞ്ഞളും കൂടി കല്ലിൽ വച്ചരച്ച്, പാകത്തിന് ഉപ്പും ചേർത്തു വേവിച്ചെടുത്ത കപ്പ അൽപാൽപ്പമായി എടുത്ത് വറുത്തരച്ചുവച്ച നാടൻ അയലക്കറിയുടെ ചാറിൽ മുക്കി വായിലേക്കു വയ്ക്കുമ്പോൾ കിട്ടുന്ന ആ സുഖം….. അതിന്റെ ചെറുചൂടും എരുവും നാവിൽ അങ്ങനെ ഊറിനിന്നപ്പോൾ യാതൊരു രുചിയുമില്ലാത്ത ബ്രെഡും ചീസും അറിയാതെ തന്നെ വയറ്റിലേക്കു പൊയ്ക്കൊണ്ടിരുന്നു. നാട്ടിലേക്ക് വീഡിയോ കാൾ വിളിച്ച് അല്പനേരം സംസാരിക്കാനും ഷാജിയേട്ടനെയും മോളെയും കാണാനും സമയം കിട്ടുന്നത് ഇപ്പോൾ മാത്രമാണ്. പ്രഭാതഭക്ഷണത്തിനു ശേഷം തുടങ്ങുന്ന ജോലികൾ മിക്കവാറും തീരുമ്പോൾ രാത്രിയാവും. അപ്പോഴേക്കും അവർ ഉറക്കം പിടിച്ചിട്ടുണ്ടാവും. മൂന്നുനാലു വട്ടം മോളുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ഫോൺ റിംഗ് ആകാതെ വന്നപ്പോൾ ഷാജിയേട്ടന്റെ നമ്പറിൽ നെറ്റ് കാൾ വിളിച്ചു. ബെൽ ആകുന്നുണ്ട് പക്ഷേ എടുക്കുന്നില്ല. എന്തെങ്കിലും തിരക്കായിരിക്കും അല്ലെങ്കിൽ അപ്പായും മുത്തും തമ്മിലുള്ള ചക്കര വാർത്തമാനത്തിൽ തന്റെ ഫോൺ ബെൽ മുങ്ങിപ്പോയതാവാം. അക്കാര്യം ഓർത്തപ്പോൾ മഞ്ജുവിന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. മോൾക്ക് പത്തൊൻപതു വയസ്സു കഴിഞ്ഞു. ഇന്നുവരെ ഷാജിയേട്ടന്റെ നാവിൽ നിന്ന് അവളുടെ ശരിക്കുള്ള പേര് വീണു കേട്ടിട്ടില്ല. ‘ മുത്തേ ‘ എന്നുള്ള വിളി ഒരു വട്ടം കേൾക്കുന്നവർ പോലും ആ പേര് നെഞ്ചിൽ വച്ചു താലോലിച്ചു പോകും. അവൾക്കു തിരിച്ചും അങ്ങനെ തന്നെ. അപ്പാ ആണ് അവളുടെ ഹീറോ, അമ്മയൊക്കെ എത്രയോ പടികൾ താഴെ! പക്ഷേ ഒരിക്കലും അസൂയ തോന്നിയിട്ടില്ല, അഭിമാനം മാത്രം. കുടുംബസ്വത്തായി ഒന്നും കിട്ടിയിട്ടില്ല ഷാജിയേട്ടന്. തനിയെ അദ്ധ്വാനിച്ചു ഉണ്ടാക്കിയെടുത്തതാണ് ഒന്നരയേക്കർ ഭൂമിയും അതിലൊരു കൊച്ചു വീടും. ആ വീട് ഒന്ന് പുതുക്കിപ്പണിയുക എന്നത് വലിയൊരു ആഗ്രഹം ആയിരുന്നു. ‘എന്നെക്കൊണ്ടു കൂട്ടിയാൽ കൂടുമെന്നു തോന്നുന്നില്ല മഞ്ജു’ എന്നു പലവട്ടം പറയുന്നത് കേട്ടിട്ടുണ്ട്. മോൾ പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് താൻ വിദേശത്ത് ജോലിക്കു പോകുന്ന കാര്യം ഷാജിയേട്ടനോട് സൂചിപ്പിച്ചത്. പോകുന്നത് വീട്ടുവേലക്കാണെന്ന് അറിയാവുന്നതു കൊണ്ടുതന്നെ ആദ്യമൊക്കെ എതിർത്തുവെങ്കിലും നല്ലൊരു വീട്, മോളുടെ വിവാഹം അങ്ങനെ മുൻപോട്ടു നോക്കുമ്പോൾ ഉണ്ടാകുന്ന ചിലവുകൾ ഒരു സാധാരണ കൃഷിക്കാരന് സ്വസ്ഥമായി താങ്ങാൻ കഴിയില്ല എന്നുറപ്പുള്ളതു കൊണ്ട് അവസാനം സമ്മതിച്ചു. ജോലിക്കു വന്നിട്ടു മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. വീടു പണി പൂർത്തിയായി. ഈ വർഷം നാട്ടിൽ പോകണം. ഇന്ന് പക്ഷേ ഒരിക്കലും ഇല്ലാത്ത പോലെ മനസ്സിന് ഒരു ഭാരം തോന്നി മഞ്ജുവിന്. വീണ്ടും മോളെയും ഷാജിയേട്ടനെയും മാറിമാറി വിളിച്ചു നോക്കി. ഒരു പ്രതികരണവും ഇല്ല. മനസ്സ് വീട്ടിൽ കടമായി വച്ച് ശരീരം കൊണ്ട് ജോലികൾ ചെയ്യുന്നതിനിടയിൽ ഫോണിൽ സന്തോഷിന്റെ വാട്സാപ്പ് കാൾ വന്നു. മഞ്ജുവിന്റെ ഒരേയൊരു ആങ്ങളയാണ് സന്തോഷ്. “ചേച്ചി എവിടെയാ?” “ഞാൻ ഡ്യൂട്ടിയിലാടാ…… എടാ മോനെ ഞാൻ വീട്ടിലേക്കു വിളിച്ചിട്ട് മുത്തിനെയും അപ്പയെയും കിട്ടുന്നില്ലെടാ… നീയൊന്നു നോക്കിക്കേ….” മഞ്ജുവിനെക്കാൾ പത്തു വയസ്സിനു ഇളയതാണ് സന്തോഷ്. വീടിന്റെ അടുത്ത് ഒരു കിലോമീറ്റർ മാത്രം അകലത്തിൽ ആണ് മഞ്ജുവിന്റെ തറവാട്. “ഞാൻ ഇവിടെ ഷാജിയേട്ടന്റെ അടുത്തുണ്ട് ചേച്ചി….” “ആഹ് ഹാ…. മുത്ത് എന്തിയേടാ?” “ചേച്ചി…. അത്… നമ്മുടെ മുത്ത് ഒരു ചെറിയ അബദ്ധം കാണിച്ചു..” കാല്പാദത്തിൽ നിന്ന് ഒരു തരിപ്പ് വിറയൽ പോലെ ശരീരം മുഴുവൻ പടർന്നു മഞ്ജുവിനെ ഒന്നു പിടിച്ചു കുലുക്കി. “എടാ…… എന്തുപറ്റി എന്റെ കൊച്ചിന്……?” “അവൾ ഒരു ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോയി ചേച്ചീ….” “സന്തോഷേ നീ വേണ്ടാതീനം പറയല്ലേ…..” മഞ്ജുവിന്റെ ശബ്ദം ഉയർന്നു. “….. നീ ഷാജിയേട്ടന്റെ കയ്യിലേക്ക് ഫോൺ കൊടുത്തേ…” “മഞ്ജു….”

“ഷാജിയേട്ടാ… അവനെന്തൊക്കെയാ ഈ പറയുന്നത്…. മുത്തെന്തിയെ…..?” “നമ്മുടെ മുത്തിനു നമ്മളെ വേണ്ടാന്ന്……. ആ ഓട്ടോക്കാരൻ ദിവാകാരന്റെ മകനെ അവളു കല്യാണം കഴിച്ചൂന്ന്…… ” നെഞ്ചു പൊട്ടിയുള്ള ഒരു പിടച്ചിൽ പോലെ ആയിരുന്നു ആ ശബ്ദം “…… നീയിങ്ങോട്ടു വാ മഞ്ജു… നീ വിളിച്ചാൽ നമ്മുടെ മോളു തിരിച്ചു വന്നെങ്കിലോ…..” അതു ഷാജിയുടെ ശബ്ദം പോലെയായിരുന്നില്ല മഞ്ജുവിന്റെ ചെവികളിൽ പതിച്ചത്. ഇടതു നെഞ്ചിൽ നിന്ന് ഒരു പുകച്ചിൽ…… അതു മുകളിലേക്കു പടർന്ന് തൊണ്ടക്കുഴിയെ ചുട്ടുപൊള്ളിച്ചുകൊണ്ട് നീരാവി പോലെ എന്തോ ഒന്ന് അവളുടെ കണ്ണുകളെ മറച്ചു കളഞ്ഞു. ശരീരം തളർന്നു താഴേക്കിരിക്കുമ്പോൾ ഷാജിയേട്ടന്റെ നെഞ്ചിൽ പറ്റിക്കൂടിക്കിടന്ന് ഒരേ ശ്വാസ താളത്തിൽ കണ്ണോടു കണ്ണിൽ നോക്കി കൊഞ്ചിക്കൊണ്ട് പരസ്പരം വിളിക്കുന്ന രണ്ടു രൂപങ്ങൾ മുന്നിൽ തെളിഞ്ഞു. “അപ്പേ…. ” കിലുങ്ങുന്ന കൊലുസിന്റെ മുത്തുമണികൾക്കൊപ്പമുള്ള ചിരി.. “അപ്പേടെ മുത്തേ…. ” നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന കൊച്ചു കണ്ണുകളിൽ നോക്കി ഒരു ജന്മത്തിന്റെ മുഴുവൻ വാത്സല്യവും നിറഞ്ഞ മറുചിരി….. വളർന്നു വലിയ പെൺകുട്ടിയായിട്ടും അപ്പയുടെ നെഞ്ചിന്റെ ചൂടിൽ മുഖം പൂഴ്ത്തിയിരുന്നാൽ എപ്പോൾ വേണമെങ്കിലും ശാന്തമായി ഉറങ്ങുന്ന മകളും, മകളുടെ ഉറക്കത്തിനു ശല്യമാവാതിരിക്കാൻ കൈകാലുകൾ പോലുമനക്കാതെ ചലനമറ്റിരിക്കുന്ന അപ്പയും….. ആ അപ്പയെ ഇട്ടിട്ട് ഇറങ്ങിപ്പോകാൻ തന്റെ മോൾക്ക് കഴിയുമോ. ജോലി ഉപേക്ഷിച്ച് കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് നാട്ടിൽ വിമാനമിറങ്ങുമ്പോഴും മഞ്ജുവിനു വിശ്വാസമുണ്ടായിരുന്നു താൻ വിളിച്ചാൽ അവൾ തിരിച്ചു വരുമെന്ന്. അപ്പയുടെ കണ്ണിൽ ഒരു ചെറു കരടു വീണ് നിറഞ്ഞാൽപ്പോലും ഒപ്പം കരയുന്ന മുത്തിന് എങ്ങനെ എല്ലാം ഇട്ടെറിഞ്ഞു പോകാനാവും? വീട്ടിലെത്തി ഷാജിയെ കണ്ടപ്പോൾ മഞ്ജു അതുവരെ അടക്കി വച്ചിരുന്ന മുഴുവൻ നിയന്ത്രങ്ങളും വിട്ട് എങ്ങലടിച്ചു കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു പോയി. മുഖവും ഇട്ടിരിക്കുന്ന ഷർട്ടും നിറയെ ചെളിയും മണ്ണും. ചൊടിയുടെ ഒരു വശത്ത് ചോര ഉണങ്ങിപ്പിടിച്ചിരിക്കുന്നു. ചതഞ്ഞു നീലച്ച വലതു കണ്ണ്. “രണ്ടു ദിവസമായി ചേച്ചീ ഒരേ ഇരുപ്പിരിക്കാൻ തുടങ്ങീട്ട്…… എന്തെങ്കിലും മിണ്ടിയിട്ടില്ല..വെള്ളം പോലും കുടിക്കാൻ കൂട്ടാക്കാതെ…. എന്തിനു?…. ഒന്നു കരഞ്ഞെങ്കിൽ മതിയായിരുന്നു….” സന്തോഷിന്റെ സ്വരം പതറി, കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു. ഷാജിയെ അളിയാ എന്നല്ല ഏട്ടാ എന്നാണ് അവൻ വിളിച്ചിരുന്നത്. ഷാജി മഞ്ജുവിനെ കല്യാണം കഴിക്കുമ്പോൾ വെറും എട്ടു വയസ്സു പ്രായമുള്ള മൂന്നാം ക്ലാസ്സുകാരൻ ആയിരുന്നു അവൻ. ഷാജിയുടെ ആ ഇരുപ്പു കണ്ടിട്ട് വീട്ടിനുള്ളിലേക്ക് കയറാൻ മഞ്ജുവിനു തോന്നിയില്ല. “നിനക്കറിയാമോടാ അവളുടെ വീട്..?” അവൾ സന്തോഷിനെ നോക്കി. ബൈക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിൽ സന്തോഷ് പറഞ്ഞു കൊണ്ടിരുന്നു. “എന്റെ കൂട്ടുകാർ പറഞ്ഞറിഞ്ഞു ഞാൻ ഏട്ടനെ വിളിക്കുമ്പോഴും വീടിനു പരിസരത്ത് മുത്തിനെ തിരയുകയായിരുന്നു ചേച്ചീ…. ഷാജിയേട്ടൻ. അവൾ അപ്പയോടു പറയാതെ എങ്ങോട്ടോ പോയി എന്നു വിശ്വസിക്കാൻ പോലും ഏട്ടനു കഴിഞ്ഞിട്ടില്ല.” “അവൾക്ക് കോളേജിൽ പോകുന്ന വഴിക്ക് കണ്ടുള്ള പരിചയവും ഇഷ്ടവുമാണ് അവനുമായി എന്ന് എല്ലാരും പറയുന്നു.” വിവരം അറിഞ്ഞ ഉടനേ ഞാൻ എത്തി. എന്റെ ബൈക്കിനു പിന്നിൽ ഉടുത്തിരുന്ന വസ്ത്രങ്ങളുമായി ഷാജിയേട്ടൻ കയറി. ഞങ്ങൾ ഓട്ടോക്കാരൻ ദിവാകാരന്റെ വീട്ടിൽ എത്തുമ്പോൾ അമ്പലത്തിൽ വച്ചു വിവാഹം കഴിച്ച് പെണ്ണും ചെറുക്കനും വീട്ടിലേക്ക് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഓടു മേഞ്ഞ ചെറിയ വീടിന്റെ മുറ്റത്തും താഴെ റോഡിലുമായി കുറച്ചു ആളുകൾ നിൽപ്പുണ്ടായിരുന്നു. റോഡിൽ നിന്ന് മുറ്റത്തേക്ക് കെട്ടിയുയർത്തിയ ചെറിയ ഒതുക്കു കല്ലുകൾ കയറി ഷാജിയും സന്തോഷും മുറ്റത്തേക്ക് എത്തുമ്പോൾ ദിവാകാരൻ ആർക്കോ ഉച്ചത്തിൽ വിശദീകരണം നൽകുകയായിരുന്നു. “ദിവസോം കാണുമ്പോൾ എന്നെ ഉപദേശിച്ചു കൊണ്ടിരുന്നവനാ ഷാജി….. കള്ളുകുടിക്കരുത്, ജീവിതം ഇങ്ങനെ നശിപ്പിക്കാതെ എന്തെങ്കിലും സമ്പാതിക്ക് എന്നൊക്കെ….. എന്നിട്ടിപ്പോ എന്തായി…..? അവനും അവന്റെ പെമ്പറന്നോരും തുപ്പലു വിഴുങ്ങി ഉണ്ടാക്കിയതു മൊത്തം അനുഭവിക്കാൻ യോഗം ആർക്കാ…… എന്റെ ചെക്കനും എനിക്കും… ”

ഒരു വഷളച്ചിരിയോടെ അയാൾ തിരിഞ്ഞു നോക്കിയത് ഷാജിയുടെ കണ്ണുകളിലേക്കായിരുന്നു. ദിവാകരനെ ദഹിപ്പിക്കാൻ പോന്ന ഒരു നോട്ടം നോക്കിയിട്ട് ഷാജി വീട്ടിനുള്ളിലേക്കു നടന്നു. ചെറിയ ഹാളിനുള്ളിൽ അയല്പക്കത്തെ കുറച്ചു പെണ്ണുങ്ങളുടെ നടുക്ക് മുത്ത്. ഉടുക്കാനറിയാതെ വാരി വലിച്ചു ചുറ്റിയപോലെ പാട്ടുസാരിയിൽ തന്റെ മോൾ! ഷാജിയെ കണ്ടതും പെണ്ണുങ്ങൾ ചാടി എഴുന്നേറ്റു. ഒപ്പം മുത്തും! ഒരക്ഷരം പോലും മിണ്ടാതെ മകളുടെ കയ്യിൽ പിടിച്ച് ഷാജി തിരിഞ്ഞു നടന്നു മുൻവാതിൽ കടന്നു വരാന്തയിലേക്ക് വന്നു. ഒരു നിമിഷം അമ്പരന്നു പോയ ദിവാകരൻ ഓടി വന്ന് അവരുടെ വഴി തടഞ്ഞു നിന്നുകൊണ്ടു പറഞ്ഞു. “എന്റെ മകൻ കെട്ടിക്കൊണ്ടു വന്ന പെണ്ണാ അവള്…. കൊണ്ടുപോകാൻ ഞാൻ സമ്മതിക്കൂല…” “മുന്നീന്നു മാറി നിക്കടാ നായേ…..” ഷാജിയുടെ പരുക്കൻ ശബ്ദം പല്ലുകൾക്കിടയിലൂടെ അമർന്ന് ഒരു മുരൾച്ച പോലെ പ്രകമ്പനം കൊണ്ടു. ദിവാകരൻ അറിയാതെ ഒരു സൈഡിലേക്ക്‌ മാറിപ്പോയി! “ദേ ചേട്ടാ…. ചേട്ടന്റെ ഭരണം അങ്ങു വീട്ടിൽ മതി…. ഇതു ഞങ്ങടെ വീടാ….” ദിവാകരന്റെ അരികിൽ നിന്ന ഒരു ചെറുപ്പക്കാരൻ മുത്തിനെ മുറുക്കിപ്പിടിച്ചിരുന്ന ഷാജിയുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. വലതു കൈകൊണ്ട് അവന്റെ കൈ വിടുവിച്ച് ഒറ്റ കൈകൊണ്ട് ഷാജി അവനെ ചുരുട്ടിയെടുത്തു മുറ്റത്തേക്കെറിഞ്ഞു. റോഡരുകിൽ കെട്ടിയുയർത്തിയിരുന്ന മുറ്റത്തിന്റെ അരികുതോറും നാട്ടുവളർത്തിയിരുന്ന ചെടികൾക്കിടയിലൂടെ അവൻ റോഡിലേക്കു തെറിച്ചു വീണു. ദിവാകരനൊപ്പം വന്നിരുന്ന ഓട്ടോ ഡ്രൈവർമാരിൽ ആജനാബാഹുവായ സജി ഷാജിക്കു നേരെ കുതിച്ചു. ഷാജിക്കൊപ്പം വരാന്തയിൽ നിന്നിറങ്ങി വന്നിരുന്ന സന്തോഷിന്റെ ഒരിടി അവന്റെ താടിയെല്ലു തകർത്തു! ദയനീയമായ ഒരു ഞരങ്ങലോടെ സജി നിലത്തേക്കിരുന്നു! പുരക്കകത്തു നിന്ന് ദിവാകരന്റെ മകൻ അജയൻ, മുത്തിന്റെ ഭർത്താവ്, ചാടിയിറങ്ങി വന്നു. പക്ഷേ ഷാജിയുടെ പിന്നിൽ നിന്നവർ അവനെ ബലമായി വീടിനുള്ളിലേക്കു വലിച്ചു. എല്ലാം കൈവിട്ടു പോകുകയാണെന്ന് ദിവാകരനു മനസ്സിലായി! ചെറുപ്പം മുതൽ മണ്ണിനോടു മല്ലടിച്ചു കാരിരുമ്പുപോലെ ഉറച്ച ശരീരമുള്ള ഷാജി… കൂട്ടിന് നാട്ടിലെ വടം വലി ടീമിന്റെ പുറം വടം പിടിക്കുന്ന ക്വിന്റൽ സന്തോഷ്…. തനിക്കൊപ്പമുള്ള ഓട്ടോക്കാരും ചെറുക്കന്റെ കൂട്ടുകാരുമടക്കമുള്ള പത്തു പന്ത്രണ്ടു പേരല്ല ഇനിയുമൊരു പന്ത്രണ്ടു പേരു വന്നാലും എല്ലാവരെയും അടിച്ച് ഒരു വശത്തിട്ടിട്ട് അവർ പെണ്ണിനേയും കൊണ്ടു പോകും! പെട്ടന്ന് മുത്തിനരുകിലേക്ക് നടന്നുകൊണ്ട് അയാൾ പെണ്ണുങ്ങൾ കരയും പോലെ ഒരു കള്ളക്കരച്ചിൽ കരഞ്ഞു. “മോളേ… മുത്തേ… പിടിവാശിക്കാരനായ നിന്റെ അപ്പനെക്കൊണ്ട് എന്നേം എന്റെ ചെറുക്കനേം തല്ലിച്ചതപ്പിക്കാൻ വേണ്ടിയാണോടീ മോളേ നീ ഇഷ്ടമാണെന്നു പറഞ്ഞു കല്യാണം കഴിപ്പിച്ചത്……?” ഷാജിയുടെ കയ്യിൽത്തൂങ്ങി യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്ന മുത്ത് ഒന്നു നിന്നു! “… എന്നാപ്പിന്നെ ഇവനേം കൂടി അങ്ങു കൊന്നേച്ചു പോ മോളെ…..” കരഞ്ഞുകൊണ്ട് അയാൾ മകനെ ഷാജിയുടെ മുന്നിലേക്ക് തള്ളി വിട്ടു. മുത്ത് ഷാജിയുടെ കൈ കുടഞ്ഞു വിടുവിച്ചു. “മോളെ… ” ഷാജിയുടെ അധരം വിറകൊണ്ടു. “വിട്…ഇവരെ തല്ലാൻ എന്തധികാരമാണ് നിങ്ങൾക്കുള്ളത്…? ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോന്നതാ…. ഇതാണെന്റെ ഭർത്താവ്… ” അവൾ അജയനെ കൈ പിടിച്ച് അടുത്തേക്ക് ചേർത്തു നിർത്തി. “മുത്തേ….. നിന്റെ അപ്പയാടീ ഞാൻ….. ” ഷാജി നിയന്ത്രണം വിട്ട് കൈകൾ കൂപ്പി യാചിച്ചു കൊണ്ട് മകൾക്കു മുന്നിലേക്ക് മുട്ടു കുത്തി.

“ഛെ…” ഒരടി പിന്നോട്ടു മാറിക്കളഞ്ഞു അവൾ . “….. ഇറങ്ങിപ്പോകുന്നുണ്ടോ ഇവുടുന്ന്..” ഉച്ചത്തിൽ ആക്രോശിച്ചു കൊണ്ട് ഭർത്താവിന്റെ കയ്യും പിടിച്ച് അവൾ അകത്തേക്ക് കയറി മുൻവാതിൽ വലിച്ചടച്ചു! തകർന്നു താഴെക്കിരുന്നുപോയി ഷാജി!! ദിവാകരൻ കിട്ടിയ തക്കത്തിന് ചെരുപ്പിട്ട കാലുയർത്തി ഷാജിയുടെ കണ്ണും ചൊടിയും ചേർത്ത് ഒറ്റച്ചവിട്ട്. അയാൾ വരാന്തയിൽ നിന്ന് സ്റ്റെപ്പുകൾക്കു മുകളിലൂടെ ഉരുണ്ട് മുറ്റത്തേക്കു വീണു. സന്തോഷിന് ഭൂമി കീഴ്മേൽ മറിഞ്ഞതുപോലെ തോന്നി! അവൻ നിന്ന നിൽപ്പിൽ വായുവിൽ ഉയർന്ന് കാലു മടക്കി ദിവാകരന്റെ കരണത്തിന്നിട്ട് ഒന്നു കൊടുത്തു! ദിവാകരൻ വീടിന്റെ ഭിത്തിയിൽ ഇടിച്ച് താഴേക്കു വീണ് കണ്ണറിയാൻ വയ്യാതെ ചുറ്റും പരതിക്കൊണ്ടിരുന്നു. വായിൽ നിന്ന് കട്ടച്ചോരക്കൊപ്പം അടർന്നു പോയ പല്ലുകളും തറയിലേക്ക് വീണു. സന്തോഷ് മുറ്റത്തിറങ്ങി ഷാജിയെ പിടിച്ചെഴുനേൽപ്പിച്ചു താങ്ങിയെടുത്തു ബൈക്കിൽ കയറ്റിക്കൊണ്ടു പോരുന്നതു കണ്ടിട്ടും ആരും നിന്നിടത്തു നിന്നും അനങ്ങിയില്ല. ബൈക്ക് റോഡിൽ നിർത്തുമ്പോഴേ മഞ്ജു കണ്ടു മുറ്റത്തു നിൽക്കുന്ന മുത്തിനെ! ഇടനെഞ്ചിനുള്ളിലെ കൊളുത്തിപ്പിടുത്തം കണ്ണീർതുള്ളികളായി പുറത്തേക്കുവരാതിരിക്കാൻ ദീർഘമായി ഒന്നു നിശ്വസിച്ചിട്ട് മഞ്ജു ബൈക്കിൽ നിന്നിറങ്ങി. മഞ്ജുവിനെ കണ്ടിട്ടും പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവും അവളുടെ മുഖത്തു കണ്ടില്ല. ജീവന്റെ ജീവനായി കരുതിയിരുന്ന തന്റെ മകൾ!! മൂന്നു വർഷങ്ങൾക്കു ശേഷം കാണുമ്പോൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുമെന്നു കരുതി! പക്ഷേ….. “അജയേട്ടാ…..” മുത്ത് അകത്തേക്കു നോക്കി വിളിച്ചു. മഞ്ജുവിന്റെ നെഞ്ച് തുടികൊട്ടി. തന്നെ വിളിച്ചു വീട്ടിലേക്ക് ഇരുത്താൻ വേണ്ടി ഭർത്താവിനെ വിളിക്കുന്നു…. അകത്തു നിന്നും കൈലി മടക്കിക്കുത്തിക്കൊണ്ട് അജയൻ വെളിയിലേക്കു വന്നു. “ദാ..ഇതാണ് എന്റെ അമ്മ…..” അവൾ മഞ്ജുവിനു നേരെ വിരൽ ചൂണ്ടി. “അമ്മ വന്നു വിളിച്ചാൽ ഞാൻ കൂടെ പോകുമോ എന്നായിരുന്നില്ലേ അജയേട്ടന്റെ സംശയം…? എന്നാൽ കേട്ടോളൂ!” അവൾ നിന്നിടത്തുനിന്ന് ഒരു പടി മുന്നോട്ടു കടന്നു വന്നു. എന്നിട്ട് മഞ്ജുവിന്റെ കണ്ണുകളിലേക്ക് നോക്കിപ്പറഞ്ഞു. “ദാ…. ഈ നിൽക്കുന്നതാണ് എന്റെ ഭർത്താവ് അജയൻ! നിങ്ങൾക്ക് നിങ്ങളുടെ ഭർത്താവ് എത്രമാത്രം പ്രിയപ്പെട്ടതാണോ അതുപോലെ എനിക്കും എന്റെ ഭർത്താവ് അത്രമാത്രം പ്രിയപ്പെട്ടതാണ്! ഇതുപോലുള്ള ഗുണ്ടകളെയും കൊണ്ട് ഇനി ഞങ്ങളെ ആക്രമിക്കാൻ വരരുത്….. പ്ലീസ്…. അപേക്ഷയാണ്!” ബൈക്കിന് മുകളിൽ തന്നെ ഇരിക്കുകയായിരുന്ന സന്തോഷ് മുഖത്തു ചൂടുവെള്ളം വീണപോലെ പിടഞ്ഞു. മഞ്ജു പതിയെ അവന്റെ നേരെ തിരിഞ്ഞു. “അതേയ്…..വീട്ടിൽ ചെല്ലുമ്പോൾ നിങ്ങളുടെ ഭർത്താവിനു കൂടി ഇക്കാര്യങ്ങൾ ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം…” പിന്നിൽ നിന്ന് മുത്തിന്റെ ശബ്ദം വീണ്ടും കേട്ടു. ആ മുറ്റത്തേക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി അവൾക്കടുത്തെത്തണമെന്നും കവിൾത്തടങ്ങൾ പൊട്ടുന്ന ഒരടിയെങ്കിലും കൊടുക്കണമെന്നും മഞ്ജുവിനു തോന്നി. പക്ഷേ ബൈക്കിലേക്ക് കയറിയിരുന്ന് തല പിന്നോട്ടു തിരിച്ച് അവൾ ഒരു നോട്ടം മാത്രം നോക്കി! അവൾക്കു പറയാനുള്ളതു മുഴുവൻ ആ നോട്ടത്തിൽ ഉണ്ടായിരുന്നു. ബൈക്ക് വന്നു മുറ്റത്തേക്കു നിന്നപ്പോൾ ഷാജി ചാടിയെഴുന്നേറ്റു. പക്ഷേ മഞ്ജുവിനെയും സന്തോഷിനെയും മാത്രം കണ്ട് നിരാശയോടെ തല വിലങ്ങനെ ആട്ടി. “വന്നില്ല അല്ലേ…… എന്റെ മുത്തു വന്നില്ല അല്ലേ…? ” പതറിപ്പതറിച്ചോദിച്ചുകൊണ്ട് അയാൾ മഞ്ജുവിന്റെ കയ്യിൽ പിടിച്ചു. “എന്നാലും ന്റെ മുത്ത് ഒരു വാക്ക് ഈ അപ്പായോട് പറഞ്ഞില്ലല്ലോ മഞ്ജു…..” അയാളുടെ കണ്ണിൽ നിന്നും നീർതുള്ളികൾ ചാലിട്ടൊഴുകി. “പറഞ്ഞിരുന്നെങ്കിൽ……? ” മഞ്ജു ഉച്ചത്തിൽ ചോദിച്ചു കൊണ്ട് ഷാജിയെ പിടിച്ചു കുലുക്കി. “…. പറഞ്ഞിരുന്നെങ്കിൽ പത്തൊൻപതു വയസ്സു മാത്രം പ്രായം ഉള്ള എട്ടും പൊട്ടും തിരിയാത്ത നിങ്ങടെ മോളേ അതുപോലൊരു വൃത്തികെട്ട ഫാമിലിയിൽ ആണത്തം എന്തെന്നു പോലും അറിയാത്ത ഒരുത്തനു കെട്ടിച്ചു കൊടുക്കുമോ…?” “ചേച്ചി…. ” സന്തോഷ് ഇടയ്ക്കു കയറി “….. എന്നാലും അവൾ എന്തു കണ്ടിട്ടാണ് അതുപോലൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയത്…?” “പലതും….. പലതുമുണ്ടാവാം സന്തോഷേ…… അവളുടെ അപ്പനും അമ്മയ്ക്കും അമ്മാവനുമൊന്നും കൊടുക്കാൻ കഴിയാത്ത പലതും അവൾ അവനിൽ കണ്ടിട്ടുണ്ടാവാം…… ലോകത്തെ ഓരോ പെണ്ണിനും ഓരോ മനസ്സാണ്…. അതിലെ ഇഷ്ടങ്ങൾ കണ്ടുപിടിക്കാൻ അവളെ സൃഷ്ടിച്ച ദൈവത്തിനു പോലും കഴിഞ്ഞെന്നു വരില്ല….”

“എന്നാലും ചേച്ചി…അവൾ ഒരാളുടെ സന്തോഷത്തിനു വേണ്ടി എത്ര പേരുടെ ജീവിതം ആണ് ഇല്ലാതാക്കിയത്?” “സന്തോഷേ…. മുത്ത് ഉണ്ടായപ്പോൾ മുതൽ ഷാജിയേട്ടൻ പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു. മുത്തേ….. നിന്റെ ചിരിയിലാണ് അപ്പയുടെ സന്തോഷത്തിന്റെ താക്കോൽ… എന്ന്.” “ഷാജിയേട്ടാ…. ആ സന്തോഷത്തിന്റെ താക്കോൽ അവിടെയുണ്ടോ എന്നന്വേഷിച്ചാണ് ഞാൻ ഇന്നു പോയത്. പക്ഷേ കണ്ടില്ല… ഇനിയത് ഉണ്ടാവില്ല …. അപ്പേടെ മുത്തിന്റെ മുഖത്ത് കളങ്കമില്ലാത്ത ആ ചിരി ഇനി ഉണ്ടാവില്ല…..നിങ്ങടെ സന്തോഷത്തിന്റെ താക്കോൽ എന്നെന്നേക്കുമായി കളഞ്ഞു പോയി….. പക്ഷേ നിങ്ങളുടെ ജീവിതത്തിന്റെ താക്കോൽ…. അത് എനിക്കു വേണം, അതു എന്റെ മാത്രം സ്വന്തമാണ് ഷാജിയേട്ടാ!” “ജീവിതം…..നമ്മളിനി ആർക്കു വേണ്ടി ജീവിക്കണം മഞ്ജു…?” “നിങ്ങളിതുവരെ ജീവിച്ചത് ആർക്കൊക്കെയോ വേണ്ടിയായിരുന്നില്ലേ…? ഇനിയുള്ള നാളുകൾ നിങ്ങൾക്കു വേണ്ടി ജീവിച്ചു കൂടെ?…. ഞാനുമുണ്ടാവും കൂടെ, നിങ്ങൾക്കുവേണ്ടിയല്ല….. എനിക്കും ജീവിക്കണം എനിക്കു വേണ്ടി മാത്രം.” കണ്ണിലെ തിളക്കം എരിയുന്ന കനൽപ്പോലെ ആളിക്കത്തിച്ചു കൊണ്ട് മഞ്ജു ഷാജിയുടെ കൈപിടിച്ചുകൊണ്ട് അകത്തേക്കു നടന്നു. ************* മൂന്നു മാസങ്ങൾക്കു ശേഷം ഒരു ദിവസം പോലിസ് സ്റ്റേഷനിൽ എസ് ഐ യുടെ മുന്നിൽ ഇരിക്കുകയായിരുന്നു സന്തോഷ്. “എന്താ സാറേ….? എന്തിനാണ് വിളിപ്പിച്ചത്?” “തനിക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ സന്തോഷേ….” “എനിക്കെതിരെ..?..എന്താണ് പരാതി?” “ഈ നിൽക്കുന്ന പെൺകുട്ടിയുടെ അപ്പനെയും അമ്മയെയും താൻ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും അവരെ കണ്ടു പിടിച്ചു തരണമെന്നും അതോടൊപ്പം ഇവൾക്ക് മാതാപിതാക്കളുടെ സ്വത്തുവകകളിലുള്ള അവകാശം സ്ഥാപിച്ചു കിട്ടണം എന്നുമാണ് പരാതി.” സന്തോഷിന്റെ വലതുവശത്ത് ടേബിളിന്റെ അങ്ങേ അറ്റത്തുള്ള കസേരയിൽ വിളറി വെളുത്തു വല്ലാത്തൊരു കോലമായി മുത്ത് ഇരിപ്പുണ്ടായിരുന്നു. അടുത്ത് അജയനും. “സാറേ…. ഈ ഇരിക്കുന്ന പെൺകുട്ടിയാണെങ്കിൽ… ഒരു മൂന്നു മാസം മുൻപുവരെ ഞങ്ങടെ കുടുബത്ത് ഉണ്ടായിരുന്നതാ കേട്ടോ….” “ഇവളുടെ അപ്പനേം അമ്മേം താൻ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ….?” “അയ്യോ സാറേ…… അല്ലെങ്കിൽ വേണ്ട, സാറ് പറഞ്ഞാൽ വിശ്വസിക്കത്തില്ല. ഞാൻ ഫോണിൽ വിളിച്ചു തരട്ടോ?” സന്തോഷിന്റെ ഫോണിലെ വീഡിയോ കോളിൽ ഷാജിയും മഞ്ജുവും പ്രത്യക്ഷപ്പെട്ടു. “ഷാജിയേട്ടാ…. നിങ്ങളിതിപ്പോ എവിടെയാ…?” “മോനെ ഞങ്ങൾ പാരീസിൽ ഈഫൽ ടവറിന്റെ അടുത്തിരുന്ന് ഇത്തിരി കിന്നാരം പറയുവാടാ…. അല്ല നീയിതെവിടെയാ… വീട്ടിലല്ലേ?” “അല്ല ഷാജിയേട്ടാ…. പോലിസ് സ്റ്റേഷൻ വരെ വന്നതാ… എസ് ഐ ക്ക് നിങ്ങളെ ഒന്നു കാണണം എന്ന്…” സന്തോഷ്‌ ഫോൺ എസ് ഐ ക്കു കൊടുത്തു. “നിങ്ങൾ എന്തിനാ പാരീസിനു പോയത്?” “ഞങ്ങൾ ഒരു വേൾഡ് ടൂറിന് ഇറങ്ങിയതാ സാറേ…. ഒരു ആറു മാസം കഴിയും തിരിച്ചെത്താൻ. എന്താ സാറേ…. എന്തെങ്കിലും പ്രശ്നം?” “ഹേയ് ഒന്നുമില്ല…. എൻജോയ്!” എസ് ഐ ഫോൺ കട്ട് ചെയ്തു തിരിച്ചു കൊടുത്തു. “ഹാ… സാറേ സ്വത്തു വകകളിലുള്ള അവകാശം എന്ന് പരാതിയിൽ കേട്ടു….പിന്നെ എന്റെ അറിവിൽ അവർക്കു രണ്ടുപേർക്കും ഇനി സ്വത്തുവകകൾ ഒന്നും തന്നെയില്ല! ഉള്ളതു മൊത്തം വിറ്റിട്ടല്ലേ ടൂറിനു പോയത്…? ബാക്കിയൊണ്ടാരുന്നത് ശിഷ്ടകാലം സ്വസ്ഥമായി ജീവിക്കാൻ ഏതോ ട്രസ്റ്റിനു കൊടുത്തു എന്നു കേട്ടിരുന്നു…” “അല്ല എന്തൊക്കെയാണ് സന്തോഷേ ഇത്…?” എസ് ഐ മുന്നോട്ടൊന്നു ആഞ്ഞിരുന്നു. സന്തോഷ് സംഭവങ്ങൾ ചുരുക്കത്തിൽ പറഞ്ഞു കേൾപ്പിച്ചു. “അളിയൻ തന്റെ സന്തോഷത്തിന്റെ താക്കോൽ ഏതോ ഒരു ചിരിയിൽ ഒളിപ്പിച്ചു വച്ചിരുന്നെന്നോ…. ആ ചിരി മാഞ്ഞപ്പോൾ താക്കോൽ കാണാതെ പോയെന്നോ ഒക്കെ കേട്ടു സാറേ…… പക്ഷേ ഭാഗ്യത്തിന് അവരുടെ ജീവിതത്തിന്റെ താക്കോൽ പെങ്ങടെ കയ്യിൽ ഉണ്ടാരുന്നു….. അല്ലെങ്കിൽ ഇപ്പൊ രണ്ടും…….” “ഉം…. ” എസ് ഐ ക്കു കാര്യങ്ങൾ മനസ്സിലായി. അയാൾ അജയനെ നോക്കി പറഞ്ഞു. “ഡാ…. പറഞ്ഞത് കേട്ടല്ലോ അല്ലേ….. ആരും ആരേം ഒളിപ്പിച്ചു വച്ചിട്ടൊന്നുമില്ല…” “അത്…. സാറേ സ്വത്ത്‌….?” “ഛീ….എഴുന്നേൽക്കടാ .. നാണമില്ലേടാ…. പോ പോയി അധ്വാനിച്ചു ജീവിക്കാൻ നോക്ക്…” “എന്നാപ്പിന്നെ സാറേ…. ഞാനങ്ങോട്ട്…. ” സന്തോഷും എഴുന്നേറ്റു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ എസ് ഐ അടുത്തുനിന്ന പൊലീസുകാരനോട് ചോദിച്ചു. “ആന്റണി സാറേ… സാറിന്റെ സന്തോഷത്തിന്റെ താക്കോൽ എവിടെയാ…?” “അതു പിന്നെ മക്കടെ ചിരിയിലല്ലിയോ സാറേ….?” “ഉം…… മിനിമം ജീവിതത്തിന്റെ താക്കോൽ എങ്കിലും ഭാര്യയെ ഏൽപ്പിക്കണം അല്ലെടോ…?” “അതെന്തിനാ സാറേ ഒള്ളതെല്ലാം വിറ്റിട്ട് ടൂറു പോകാനാണോ?” “തന്റെ മക്കൾ ഇങ്ങനെ ആവില്ല എന്നുറപ്പു പറയാൻ തനിക്കു കഴിയുമോടോ?..” “അതു പറ്റത്തില്ല സാറേ..” “അപ്പോപ്പിന്നെ ജീവിതത്തിന്റെ താക്കോലും മിനിമം ഇന്ത്യൻ ടൂറിനെങ്കിലും ഉള്ള വകയും കരുതി വക്കുന്നത് നല്ലതാടോ…..മരിക്കുന്നതിന് മുൻപ് കുറച്ചു ദിവസമെങ്കിലും നാം നമുക്കു വേണ്ടി ജീവിച്ചു എന്നോർത്തു സന്തോഷിക്കാമല്ലോ.”

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular