Connect with us

Love

അവരുടെ സ്നേഹത്തിനു സാക്ഷിയായി പുറത്തൊരു മഴ ആർത്തു പെയ്യ്തു…

Published

on

രചന: ഭദ്ര വൈഖരി

“സത്യം പറയടി…. ആരാടി നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഉത്തരവാദി…..” അടച്ചിട്ട മുറിയ്ക്കുള്ളിൽ ഭദ്രയുടെ മുടിക്ക് കുത്തിപിടിച്ചു അലറുകയായിരുന്നു ചന്ദ്രോത്ത് കേശവപണിക്കർ എന്ന ഭദ്രയുടെ അച്ഛൻ “എന്റെ മനുഷ്യാ ഒന്ന് പതുക്കെ… ഒച്ചയെടുത്ത് നാട്ടുകാരെ കൂടി അറിയിക്കാതെ” ഭദ്രയുടെ അമ്മ സുമിത്ര അയാളോട് പറഞ്ഞു “നീയാണ്…. നീ ഒരുത്തിയാണ് ഇവളെ വഷളാക്കിയത്….ഒന്നേയുള്ളു എന്ന് കരുതി ലാളിച്ചു വഷളാക്കിയിട്ട് കണ്ടില്ലേ….. ഏതോ ഒരുത്തന്റെ അവിഹിതഗർഭവുമായി നിൽക്കുന്നത്…..ആയിക്കോ അമ്മയും മോളും കൂടി എന്ത് വേണേൽ ആയിക്കോ…” ചുമലിൽ കിടന്ന തോർത്ത്‌മുണ്ടെടുത്തു കുടഞ്ഞു കൊണ്ട് കേശവപണിക്കർ വാതിൽ തുറന്നു പുറത്തേക്ക് പോയി…. “മോളെ ഭദ്രേ…. നീ അമ്മയോടെങ്കിലും പറ….. ആരാണ് മോളോട് ഈ ചതി ചെയ്യ്തത്….അതോ അമ്മയുടെ ഭദ്രമോൾക്ക് ആരോടെങ്കിലും എന്തെങ്കിലും ഇഷ്ടം ഉണ്ടായിരുന്നോ?? അമ്മയോട് പറ…. അച്ഛനെ കൊണ്ട് അമ്മ സമ്മതിപ്പിക്കാം” സുമിത്ര അടിയേറ്റു തിണർത്ത ഭദ്രയുടെ കവിൾതടങ്ങളിൽ തലോടി കൊണ്ട് പറഞ്ഞു ഭദ്ര സുമിത്രയുടെ കണ്ണുകളിലേക്ക് നോക്കി….. “ദയവായി എന്നോട് ഒന്നും ചോദിക്കല്ലേ അമ്മേ…..ഞാൻ പറയില്ല എന്നെ നിർബന്ധിക്കരുത്” “പിന്നെന്താണ് ഉദ്ദേശം… അച്ഛനില്ലാത്ത ഈ കുഞ്ഞിനെ പ്രസവിച്ചു വളർത്താമെന്നോ…..എത്ര നാൾ ഇത് മറ്റുള്ളവരിൽ നിന്നും മറച്ചു വെയ്ക്കാൻ സാധിക്കും….” “അറിയില്ല അമ്മേ…. എനിക്കൊന്നും അറിയില്ല….” ഭദ്ര സുമിത്രയെ കെട്ടിപിടിച്ചു കരഞ്ഞു ***** “എന്തായി സുമിത്രെ???? അവൾ എന്തെങ്കിലും പറഞ്ഞോ…..” കേശവപണിക്കർ ഭാര്യയോട് ചോദിച്ചു…. “ഇല്ല…. അവളൊന്നും പറയുന്നില്ല” “പറയണ്ട….. ഇനിയെന്ത് വേണമെന്ന് എനിക്കറിയാം..” സുമിത്ര ചോദ്യഭാവത്തിൽ ഭർത്താവിനെ നോക്കി….. “നീ അറിയില്ലേ വടക്കുംപ്പാട്ടെ കല്യാണിടെ പൊട്ടൻ ചെക്കൻ ഉണ്ണിയെ….അവനു പെണ്ണ് നോക്കുന്നുണ്ടെന്നു കേട്ടു…. അഞ്ചു തലമുറ കഴിയാനുള്ള സ്വത്ത് ഉള്ള തറവാടാണ്…..ഭദ്രയോട് ഒരുങ്ങി ഇരിക്കാൻ പറഞ്ഞേക്കു….ഞാൻ നോക്കിയിട്ട് ഇനി അതേ വഴിയുള്ളു” “നിങ്ങളെന്താണ് പറയുന്നത്??? ഭദ്ര നമ്മുടെ മോളല്ലേ… അവളെ ആ പൊട്ടൻ തമ്പുരാന് കെട്ടിച്ചു കൊടുക്കണമെന്നോ…. ഇല്ല ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ മോളുടെ ജീവിതം കുരുതി കൊടുക്കാൻ ഞാൻ സമ്മതിക്കില്ല”

“പിന്നെന്താ ഞാൻ ചെയ്യണ്ടേ….അവളെ തല്ലികൊന്നു അമ്പലകുളത്തിൽ കൊണ്ട് പോയി കെട്ടിതാക്കണോ…..അതോ എല്ലാരും കൂടി വിഷം കുടിച്ചു ആത്മഹത്യാ ചെയ്യണോ??? അവൻ അത്രയ്ക്ക് പൊട്ടൻ ഒന്നുമല്ല സുമിത്രേ….അത്യാവശ്യം വകതിരിവ് ഒക്കെയുണ്ട്…. അത് മതി… അത്രയും മതി” നിറഞ്ഞ കണ്ണുകളെ ചുമലിലെ തോർത്താൽ ഒപ്പികൊണ്ട് കേശവപണിക്കർ പുറത്തേക്ക് ഇറങ്ങി ***** അടിയേറ്റു നീലിച്ച കവിൾതടങ്ങളും അഴിഞ്ഞുലഞ്ഞ മുടിയുമായി ഒരു ഭ്രാന്തിയെ പോലെ പുറത്തെ ഇരുളിലേക്ക് നോക്കിയിരിക്കുമ്പോൾ ഭദ്രയ്ക്ക് സേതുവിനെ ഓർമ വന്നു…… കാവിലെ ഉത്സവത്തിന് ആദ്യമായി കണ്ട..ചുരുണ്ടു നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയും ചെമ്പൻ കണ്ണുകളും ഒത്ത പൊക്കവും വണ്ണവുമുള്ള ആ സുന്ദരനെ……കാവിലെ മേളങ്ങൾക്കും വർണകാഴ്ചകൾക്കും ഇടയിലൂടെ തന്നെ പിന്തുടരുന്ന ആ ചെമ്പൻ കണ്ണുകളെ ആദ്യമൊക്കെ കണ്ടില്ലെന്ന് നടിച്ചെങ്കിലും അധികം പിടിച്ചു നിക്കാനായില്ല….. കാന്തികശക്തിയുള്ള ആ കണ്ണുകൾക്ക് ആരെയും വലിച്ചു അടുപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു….ആരുമറിയാതെയുള്ള കൂടികാഴ്ചകൾ….ഭാവിജീവിതം സ്വപ്നം കണ്ട് എഴുതിയ പ്രണയം തുളുമ്പുന്ന കത്തുകൾ….അവൻ സമ്മാനിച്ച കുപ്പിവളകളെയും താലോലിച്ചു കിടന്ന രാവുകൾ…. അങ്ങനെ അങ്ങനെ ലോകം സേതുവിലേക്ക് മാത്രം ഒതുങ്ങിയ നിമിഷങ്ങൾ……എപ്പോഴോ ഏതോ നിമിഷത്തിൽ മനസിനൊപ്പം ശരീരവും പങ്കു വെച്ച ആ നിമിഷം….നാട്ടിൽ പോയി അച്ഛനെയും ബന്ധുക്കളെയും കൂട്ടി വന്നു പെണ്ണ് ചോദിക്കാമെന്ന് പറഞ്ഞു പോയ സേതു…. ഓരോന്നും ഓർത്തു ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ഇന്ന് താൻ സേതുവിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു…സേതു പോയിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും ഒരു കത്ത് പോലും അയച്ചിട്ടില്ല…… അവൾ തന്റെ കരം ഉദരത്തോട് ചേർത്തു…..താൻ ചതിക്കപെട്ടുവെന്നും സേതു ഇനി തിരിച്ചു വരില്ലെന്നും അവളുടെ മനസ് പറഞ്ഞു… ഇരുളിലേക്ക് നോക്കി ഭദ്ര ആർത്തലച്ചു കരഞ്ഞു….. ***** പൊട്ടൻ തമ്പുരാനെന്നു നാട് മൊത്തം ഒരേ സമയം കളിയാക്കുകയും സഹതപിക്കുകയും ചെയ്യുന്ന ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിക്ക് മുൻപിൽ താലിയ്ക്കായി തല കുനിക്കുമ്പോൾ അവളുടെ കണ്ണുകൾ ആരെയോ വൃഥാ തിരഞ്ഞു…. ആൾക്കൂട്ടത്തിനിടയിൽ എവിടെയെങ്കിലും ആ ചെമ്പൻ കണ്ണുകൾ കാണാൻ കഴിയുന്നുണ്ടോ…ഇല്ല…. ഇനി സേതുവില്ല….. എല്ലാം അവസാനിച്ചിരിക്കുന്നു…സേതുവിനൊപ്പം താൻ സ്വപ്നം കണ്ട ജീവിതം ഈ പൊട്ടൻ തമ്പുരാന് മുൻപിൽ ഭദ്ര അടിയറവ് വെച്ചിരിക്കുന്നു….. ******* കണ്ടവരും കേട്ടവരും മൂക്കത്തു വിരൽ വെച്ചു….. പൊട്ടൻ തമ്പുരാന്റെ ഒരു യോഗം നോക്കണേ ചെമ്പകപൂ പോലൊരു പെണ്ണിനെയാണ് ഭാര്യയായി കിട്ടിയത് ഇട്ടു മൂടാനുള്ള വകയില്ലേ….

പിന്നെ കിട്ടാതെയിരിക്കുമോ…. അങ്ങനെ നല്ലതും മോശവും പറഞ്ഞു ആളുകൾ പിരിഞ്ഞു രാത്രി പാലുമായി ഭദ്രയെ മണിയറയിലേക്ക് പറഞ്ഞു വിടുമ്പോൾ ഉണ്ണിയുടെ അമ്മ ഭദ്രയുടെ കൈകൾ കൂട്ടി പിടിച്ചു “പാവാണ് എന്റെ ഉണ്ണി….. സ്നേഹിക്കാൻ മാത്രേ അറിയൂ…നാട് മൊത്തം പൊട്ടൻ എന്ന് വിളിച്ചോട്ടെ…. പക്ഷെ മോളങ്ങനെ കാണരുത്…..എന്റെ കുട്ടിക്ക് ആവശ്യത്തിന് തിരിച്ചറിവൊക്കെയുണ്ട്… മോളെ അവൻ പൊന്ന് പോലെ നോക്കും” മുറിയിൽ ചെന്ന് പാൽ ആ കയ്യിൽ കൊടുക്കുമ്പോഴാണ് ഭദ്ര ആ മുഖം ശരിക്കും കാണുന്നത്….നന്നേ വെളുത്ത ആർക്കും ഓമനത്തം തോന്നുന്ന ഒരു മുഖം…..ഒറ്റ നോട്ടത്തിൽ ബുദ്ധിമാന്ദ്യം ഉണ്ടെന്നാരും പറയില്ല….നെഞ്ചിലെ തിങ്ങിയ രോമങ്ങൾക്ക് കുറുകെ ഒരു നേർത്ത പൂണൂൽ…. നെറ്റിയിൽ ഭസ്മകുറി…..വൃത്തിയിൽ വെട്ടിയൊതുക്കിയ മീശയും….. നിഷ്കളങ്കമായ ചിരിയും ഉണ്ണി അവളെ നോക്കി ചിരിച്ചു….ശേഷം പാല് മൊത്തം ഒറ്റ വലിക്ക് കുടിച്ചു….. ശേഷം ചുണ്ടുകൾ തുടച്ചു കൊണ്ട് അവളുടെ അരികിലേക്ക് വന്നു…. ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ചു വിട്ടത് പോലെ തന്റെ ന ഗ്നമായ മേനിയിൽ ഉണ്ണി പടർന്നു കയറുമ്പോൾ നിറഞ്ഞ കണ്ണുകൾ ഭദ്ര ഇറുക്കിയടച്ചു ***** മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു….നീറുന്ന മനസും ഉടലുമായി ഭദ്ര ആ തറവാട്ടിൽ ഒതുങ്ങി കൂടി….. പതിവില്ലാതെ പുലർച്ചെ കിണറ്റിൻ കരയിൽ നിന്ന് ഛർദിക്കുന്ന ഭദ്രയെ ഉണ്ണിയുടെ അമ്മ ആശ്ചര്യത്തോടെ നോക്കി “എന്റെ ഉണ്ണിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോവുന്നു….എന്റെ ഉണ്ണി പൊട്ടനല്ല…. അവനൊരു ആൺകുട്ടിയാണ്…..” ഭദ്ര ഗർഭിണി ആണെന്ന് അവർ തിരിച്ചറിഞ്ഞു അവർ സന്തോഷത്തോടെ കണ്ണ് തുടച്ചു “പൊട്ടൻ പണി പറ്റിച്ചല്ലോ…. മാസം ഒന്ന് തികഞ്ഞപ്പോൾ തന്നെ പെണ്ണിന് വിശേഷായി” ആളുകൾ അതിനെയും പൊടിപ്പും തെങ്ങലും വെച്ച് പാടി നടന്നു ഭദ്രകുട്ടീടെ വയറ്റില് ഉണ്ണിവാവയുണ്ടോ….. കുളിച്ചു ഈറൻ മാറുകയിരുന്ന ഭദ്രയെ പിന്നിൽ നിന്ന് വാരി പുണർന്നു കൊണ്ട് ഉണ്ണി ചോദിച്ചു “ഉം….” ഭദ്ര വെറുതെ മൂളി ഉണ്ണി കുനിഞ്ഞു അവളുടെ സാരി വകഞ്ഞു മാറ്റി പുക്കിൾ ചുഴിയിൽ അമർത്തി ചുംബിച്ചു……തീ പൊള്ളൽ ഏറ്റത് പോലെ ഭദ്ര പുളഞ്ഞു പോയി…. “ഞാൻ വാവയ്ക്ക് ഉമ്മ കൊടുത്തത് ആണ് ഭദ്രകുട്ടി പേടിചോ….” ഉണ്ണി നിഷ്കളങ്കതയോടെ ചോദിച്ചു….. അവൾക്കപ്പോൾ സേതുവിനെ ഓർമ വന്നു…..കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു അവളുടെ കാഴ്ചയെ മറച്ചു……. മാസങ്ങൾ കടന്നു പോയ്‌കൊണ്ടിരുന്നു….അതോടൊപ്പം അവളുടെ വയറും വലുതായി….. ഉണ്ണിയുടെ അമ്മ ഭദ്രയെ കൈ കുമ്പിളിൽ കൊണ്ട് നടന്നു…. തന്റെ മകന്റെ രക്തത്തിൽ ഒരു കുഞ്ഞ് ജനിക്കാൻ പോവുന്നു എന്ന സത്യം അവരെ അത്രയ്ക്കും സന്തോഷിപ്പിച്ചിരുന്നു….. നമ്മുടെ വാവ എന്നെ പോലെ ആയിരിക്കുമോ ഭദ്രകുട്ടി…. എന്നെ പോലെ നല്ല നിറമൊക്കെ ഉണ്ടാവോ…. ഭദ്രകുട്ടിയുടെ പോലെ വലിയ ഉണ്ടകണ്ണൊക്കെ കിട്ടോ….. തന്റെ വയറിൽ കൈ വെച്ചു കൊഞ്ചുന്ന ഉണ്ണിയോട് ഭദ്രയ്ക്ക് സഹതാപം തോന്നി…….ഇത് ഉണ്ണിയുടെ വാവയല്ല ഇത് സേതുവിൻറെ കുഞ്ഞാണ് അവൾ ഉള്ളിൽ തേങ്ങി…..

അവൾക്ക് വേണ്ടി ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കൊണ്ട് വന്നു കൊടുക്കുമ്പോഴും അവളുടെ ഉദരത്തിൽ ചെവി വെച്ചു കുഞ്ഞിനോട് കിന്നാരം പറയുകയും ചെയ്യുമ്പോൾ ശരിക്കും ഉണ്ണിയുടെ ബുദ്ധിമാന്ദ്യം അവൻ അഭിനയിചിരുന്നതാണോ എന്ന് പോലും ഒരു വേള ഭദ്രയ്ക്ക് തോന്നിപോയി…..അത്രയധികം താൻ ഒരു അച്ഛൻ ആവാൻ പോവുന്നു എന്ന തിരിച്ചറിവ് ഉണ്ണിയെ മാറ്റിയിരുന്നു ****** “ഭദ്രേ………” അമ്പലകുളത്തിലെ കുളി കഴിഞ്ഞു വീട്ടിലേക്കുള്ള ഇടവഴി തിരിയുമ്പോഴാണ് ഞെട്ടലോടെ ആ വിളി അവൾ തിരിച്ചറിഞ്ഞത്….. സേതു….. സേതുവേട്ടൻ ഉള്ളിലെ കുരുന്ന് ഒന്ന് പിടഞ്ഞു….തന്റെ അച്ഛന്റെ സാമിപ്യം ആ കുഞ്ഞ് തിരിച്ചറിഞ്ഞു “ഭദ്രേ……” അവളുടെ വീർത്ത വയറിലേക്ക് വിസ്മയത്തോടെ നോക്കികൊണ്ട് സേതു വിളിച്ചു……. “സേതുവേട്ടാ….. എവിടെയായിരുന്നു ഇത്രയും നാൾ….എന്നെ മറന്നു ഇത്രയും നാൾ എങ്ങനെ ജീവിക്കാൻ കഴിഞ്ഞു സേതുവേട്ടാ” ഭദ്രയുടെ കണ്ണ് നിറഞ്ഞൊഴുകി….. “പറ്റിപ്പോയി ഭദ്രേ…..വീട്ടിൽ നമ്മുടെ ബന്ധം അവരാരും അംഗീകരിച്ചില്ല…. എല്ലാവരും കൂടി എന്നെ നിർബന്ധിച്ചു വേറെ വിവാഹവും കഴിപ്പിച്ചു…. അവിടെ നിന്നെയോർത്ത് ഉരുകുകയായിരുന്നു ഞാൻ….. ഇപ്പോൾ എല്ലാം ബന്ധങ്ങളും ഉപേക്ഷിച്ചു വന്നിരിക്കുകയാണ് ഞാൻ…. അവരാരുമല്ല നീയാണ് എനിക്ക് വലുത്… നീ എനിക്കൊപ്പം വരണം…. നിന്നെ കൊണ്ട് പോവാൻ ആണ് ഞാൻ വന്നത്…..” ഭദ്ര പകച്ച മുഖത്തോടെ എല്ലാം കേട്ട് നിന്നു…. “ഇന്ന് രാത്രി ഞാൻ വരും നിന്നെ കൂട്ടാൻ…. നീ ഇറങ്ങി വരണം” ഭദ്രയ്ക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ അത്രയും പറഞ്ഞു സേതു ഇടവഴി കേറി മറഞ്ഞു…… ****** “നീ എന്താ ഭദ്രേ മടിച്ചു നിൽക്കുന്നത്…. ആരെങ്കിലും എണീക്കും മുൻപേ നമുക്ക് പോണം…..” രാത്രിയിൽ വീട്ടിൽ എത്തിയ സേതുവിൻറെ മുൻപിൽ മിടിക്കുന്ന ഹൃദയത്തോടെ ഭദ്ര നിന്നു അവൾ തല തിരിച്ചു ഉറങ്ങുന്ന ഉണ്ണിയെ നോക്കി…. എവിടെയോ ഉള്ളിലൊരു നീറ്റൽ ഉടലെടുക്കുന്നത് അവൾ തിരിച്ചറിഞ്ഞു നിറഞ്ഞു തൂവുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു “സേതുവേട്ടൻ എന്നോട് പൊറുക്കണം…. എനിക്ക് സേതുവേട്ടനൊപ്പം വരാൻ കഴിയില്ല” “അതെന്താ ഭദ്രേ….നിന്നെ കൊണ്ട് പോവാനല്ലേ ഇത്രയും ദൂരം താണ്ടി ഞാൻ വന്നത്” “അതൊക്കെ ശരിയാവും….. ഒരിക്കൽ സേതുവേട്ടനെ കാത്തിരുന്ന ഒരു ഭദ്രയുണ്ടായിരുന്നു…. പക്ഷെ ആ ഭദ്ര മരിച്ചു….ഞാനിന്നു ഒരു ഭാര്യയാണ്….ഇവിടുത്തെ ഉണ്ണിയുടെ ഭാര്യ എനിക്ക് സേതുവേട്ടനൊപ്പം വരാൻ കഴിയില്ല” “ഭാര്യയാണ് പോലും…. ആ പൊട്ടനല്ലേ നിന്റെ ഭർത്താവ്” “സേതുവേട്ടാ നിർത്ത്…. നിങ്ങൾക്ക് ഒക്കെ ഉണ്ണി പൊട്ടൻ ആയിരിക്കും…. പക്ഷെ ഈ ഭദ്രയ്ക്ക് അങ്ങനെയല്ല…അഗ്നിസാക്ഷിയായി എന്നെ താലി കെട്ടിയ എന്റെ ഭർത്താവാണ്…. എനിക്ക് അദ്ദേഹത്തെ മറന്നു കൊണ്ട് സേതുവേട്ടന്റെ കൂടെ വരാൻ പറ്റില്ല”

“ഭദ്രേ….. നിന്റെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞാണ് അത് മറക്കരുത്…..” “നിങ്ങളുടെ കുഞ്ഞോ…. അല്ല ഇത് നിങ്ങളുടെ കുഞ്ഞല്ല…. ഇത് ഉണ്ണിയുടെ കുഞ്ഞാണ്…. എന്റെയും ഉണ്ണിയുടെയും ജീവന്റെ പാതി…. അത്കൊണ്ട് ആ അവകാശം പറഞ്ഞു എന്നെ തേടി വരരുത്….” ഭദ്ര വാതിൽ വലിച്ചടച്ചു കരഞ്ഞു കൊണ്ട് അവൾ ജനലരുകിലേക്ക് ഓടി….. നിലാവത്ത് പടിപ്പുര കടന്നു സേതു പോവുന്നത് ചങ്കു പിളരുന്ന വേദനയോടെ ഭദ്ര നോക്കി നിന്നു……… ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല സേതുവേട്ടാ……പക്ഷെ ഇതാണ് ശരി “ഭദ്രക്കുട്ടി……..” പിന്നിൽ നിന്നു ഉണ്ണിയുടെ വിളി കേട്ട് ഭദ്ര ഞെട്ടി എന്താ ഉണ്ണി അവൾ പതർച്ചയോടെ ചോദിച്ചു “ഭദ്രക്കുട്ടി ആരോടാ സംസാരിച്ചേ?” “ഞാനോ ഞാൻ നമ്മുടെ വാവയോട് സംസാരിക്കുകയിരുന്നു..” ഭദ്ര ഉണ്ണിയുടെ അരികിലേക്ക് നടന്നു ഉണ്ണിയുടെ കയ്യെടുത്തു തന്റെ വയറിലേക്ക് ചേർത്ത് വെച്ചു ഉണ്ണിയുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു “ഉണ്ണി…….” ഭദ്ര സ്നേഹത്തോടെ വിളിച്ചു “എന്താ ഭദ്രകുട്ടി?????” “ഉണ്ണിക്ക് ഭദ്രയെ ഇഷ്ട്ടാണോ” “ഇഷ്ട്ടാണ് ഒരുപാട് ഇഷ്ടം കുന്നോളം ഇഷ്ടം കടലോളം ഇഷ്ടം” ഉണ്ണി പൊട്ടിച്ചിരിച്ചു ഭദ്ര ഉണ്ണിയെ വാരി പുണർന്നു കവിളിലും നെറ്റിയിലും മാറി മാറി ചുംബിച്ചു അവരുടെ സ്നേഹത്തിനു സാക്ഷിയായി പുറത്തൊരു മഴ ആർത്തു പെയ്യ്തു….. അന്ന് ആദ്യമായി നിറഞ്ഞ മനസോടെ ഭദ്ര ഉണ്ണിയുടെ വിരിമാറിൽ ചേർന്ന് കിടന്നു…. അവളുടെ കണ്ണിലെ ഉപ്പ് കലർന്ന കണ്ണീർമുത്തുകൾ അവന്റെ നെഞ്ചിലെ രോമങ്ങളെ തലോടി താഴേക്ക് ഊർന്നു വീണു………………………ശുഭം………. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular