Connect with us

Love

കണ്ണുകളിൽ അല്പം ആശ്ചര്യം നിറച്ചുകൊണ്ടവൻ അവളെ അടിമുടിയൊന്നു നോക്കി…

Published

on

രചന :മാനസ ഹൃദയ

“എനിക്കിന്ന് നിങ്ങടെ കൂടെ കിടക്കണം ശ്രീയേട്ടാ….” മുറി വാതിലിൽ ചാരി നിന്നുകൊണ്ടുള്ള വർണ്ണനയുടെ വാക്കുകളാൽ ഇടം പിടിച്ചു ലാപ്ടോപ്പിൽ തിരയുകയായിരുന്ന കണ്ണുകളിൽ അല്പം ആശ്ചര്യം നിറച്ചുകൊണ്ടവൻ അവളെ അടിമുടിയൊന്നു നോക്കി…. വർണ്ണന … ഈ ശ്രീഹരിയുടെ മാത്രം പെണ്ണ് …. അവളിൽ നിന്നും ഇങ്ങനൊരു ചോദ്യം … ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായി പോയി …… “ശ്രീയേട്ടൻ ഒന്നും പറഞ്ഞില്ല….ഇഷ്ടല്ലേൽ വേണ്ടാട്ടോ…..” പ്രതികരണം ലഭിച്ചില്ലെന്നോണം ഒരു നറു ചിരി തൂകിയവൾ പുറത്തേക്ക് ഇറങ്ങി….. അവൻ വീണ്ടും ലാപ്ടോപ്പിലേക്ക് മുഖം പൂഴ്ത്തിയെങ്കിലും മനസ്സിൽ മുഴുവൻ മറ്റെന്തൊക്കെയോ മാത്രമായിരുന്നു…. വർണ്ണന .. അവൾ മാത്രം…..ലാപ്ടോപ്പും ഒതുക്കി വച്ചു മുറിയിലെ ലൈറ്റ് അണച്ചു കൊണ്ടവൻ കിടക്കാൻ തുനിഞ്ഞതും അവൾ പറഞ്ഞ വാക്കുകൾ ഒന്നുകൂടി കാതുകളിൽ അലയടിച്ചു.. “എനിക്കിന്ന് നിങ്ങടെ കൂടെ കിടക്കണം ശ്രീയേട്ടാ…..” ഓർമകളിൽ അവളുടെ സ്വരം കേട്ടപ്പോൾ വാതിൽ തുറന്നു അപ്പുറത്തെ മുറിയിലേക്ക് നോക്കി….ഒന്നു ചുരുണ്ടു കൂടി കൊണ്ട് വർണ്ണന നല്ല ഉറക്കത്തിലായിരുന്നു….. പതിയെ അവളുടെ അടുത്തേക്ക് ചെന്നു മുടിയിഴകളിൽ തലോടി മെല്ലെയാ നെറ്റി തടത്തിൽ ഉമ്മ വച്ചു….പെണ്ണ് ഉറക്കത്തിൽ മെല്ലെ ഒന്ന് ചിണുങ്ങി…. പിന്നെ അവൾ കാണാതെ കട്ടിലിനിടയിലേക്ക് മാറി ഒളിച്ചു…. അവൾക്കറിയില്ല… പതിവായി ശ്രീ ഇങ്ങനൊരു സമ്മാനം നൽകുന്ന കാര്യം… ഉണർന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും മെല്ലെ എഴുന്നേറ്റിരുന്നു കട്ടിയുള്ള അവളുടെ ആ പുരികങ്ങൾക്ക് നടുവിലൂടെ വിരൽ ഓടിച്ചു…. “എന്താ ഇപ്പോ എന്റെ പെണ്ണിന് ഇങ്ങനൊരു പൂതി… ശ്രീയേട്ടന്റെ കൂടെ കിടക്കാൻ…” ചെറിയൊരു മന്ദഹാസത്താൽ അവൻ ഉറങ്ങിക്കിടക്കുന്ന അവളോടായി മെല്ലെ ചോദിച്ചു…… പിന്നെ വീണ്ടും നെറ്റി തടത്തിൽ ഉമ്മ നൽകികൊണ്ട് വാതിൽ അടച്ചു മുറി വിട്ടിറങ്ങി….. സ്നേഹം പ്രതിഫലിപ്പിക്കാതെ ഉള്ള അവന്റെ ആ കരുതൽ എന്നും ഉണ്ടായിരുന്നു .. പക്ഷെ അവളെ സ്വന്തമാക്കാൻ അല്ലെങ്കിൽ ഇഷ്ടം പ്രകടിപ്പിക്കുവാൻ അവൻ മുതിർന്നില്ല … ഇതിപ്പോ വർണ്ണനയുടെ ആവശ്യങ്ങൾ കൂടി വരികയാണ്… രണ്ട് ദിവസം മുന്നേ ചോദിച്ചത്.. ഒരുരുള ചോറ് വായിൽ വച്ചു തരുമോ എന്നായിരുന്നു…. അന്നും മൗനമായിരുന്നു തന്റെ മറുപടി… ഒരു നാൾ തന്നെ പേടിയായിരുന്നവൾക്ക് ഇന്ന് ഒട്ടും ഭയമില്ല ചോദിക്കുവാനും പറയുവാനും ഒന്നും….. നല്ലതാണ്…

അവളിൽ കാണുന്ന ഈ മാറ്റങ്ങളൊക്കെയും…. പക്ഷെ…. മനസ്സ് നിന്റെ മുന്നിൽ തോൽക്കുന്നില്ല വർണ്ണന … …നിന്നെ സ്നേഹിക്കാൻ അല്ലെങ്കിൽ എന്റെ സ്നേഹം നിന്നോട് പ്രകടിപ്പിക്കുവാൻ എനിക്കാവുന്നില്ല… നീ ഉറങ്ങുമ്പോഴല്ലാതെ… നിന്നോട് മിണ്ടുവാൻ തോന്നുന്നില്ല…… പിന്നൊരു നാളിൽ വീണ്ടുമവൾ ഒരുരുളയ്ക്കായി അവനോട് ചോദിച്ചു… അന്നു പക്ഷെ മൗനമായി നിന്നില്ല അവൻ….ഒരുരുള ചോറ് ആ വായിൽ വച്ചു കൊടുത്തു….. കണ്ണീർ അപ്പോൾ പൊഴിയുന്നുണ്ടായിരുന്നു…. ”വർണ്ണന.. .. നിനക്ക് തുടർന്നു പഠിച്ചുടെ…” മൗനമായിരുന്നു അവളുടെ മറുപടി….നുരഞ്ഞു വന്ന സങ്കടത്താൽ ആ ഉരുള ചോറ് അവളുടെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു…. എന്തോ ഓർത്തെന്ന പോലെ ആ കണ്ണുകളിൽ കടും ചുവപ്പ് നിറം പടർന്നിരുന്നു. ചോദിക്കേണ്ടെന്ന് തോന്നി അവനു….ഭ്രാന്താശുപത്രിയിൽ നിന്നും അവളെ മാത്രം വീട്ടിലേക്ക് കൂട്ടിയതാണ്… അവളെ അങ്ങനെ ചങ്ങലയിൽ തളച്ചിടുന്നത് കാണാൻ വയ്യാത്തത് കൊണ്ട്….എന്തോ ഒരാത്മ ബന്ധം ആ പെണ്ണിനോട്‌ എന്റെ അമ്മയ്ക്ക് തോന്നിയത് കൊണ്ട് “രണ്ടീസം കഴിഞ്ഞാൽ ഏട്ടൻ വരും കൊണ്ടോകാൻ….. അപ്പോ പോകും ഞാൻ…..” കണ്ണീർ തുടച്ചു മാറ്റി അവനെ നോക്കികൊണ്ടവൾ പറഞ്ഞു… പോവേണ്ടന്നു പറയണംന്നു തോന്നിയെങ്കിലും ശ്രീ അതിനെ കുറിച്ച് ഒന്നും മിണ്ടിയില്ല… “മ്മ്മ്മ്… ബാക്കി കൂടി കഴിച്ചിട്ട് എണീറ്റാൽ മതി…. അമ്മ നിന്നെ തിരക്കിയിരുന്നു….” അതും പറഞ്ഞവൻ എഴുന്നേറ്റു… അവളുടെ ഈ മൂകത മാറിയാൽ തിരിച്ചേൽപ്പിക്കാം എന്ന ഒറ്റ വാക്കിലാണ് വർണ്ണനയെ ഇവിടെ കൊണ്ട് വന്നത്…. അവളുടെ ഏട്ടന് ശ്രീയുടെ അമ്മ നൽകിയ വാഗ്ദാനം. പിന്നെ എപ്പോഴോ അവൾ അവളെ തന്നെ സ്വയം തിരിച്ചറിയുവാൻ തുടങ്ങി…ഭ്രാന്തൻ ചിന്തകൾ പതിയെ ഒഴിഞ്ഞു മാറി പുതിയ വർണ്ണനയായി ചുവടു വച്ചു ഭക്ഷണം കഴിച്ചു കൈ കഴുകിയ ശേഷം വർണ്ണന സുജാതയുടെ അടുത്തേക്കായി ചെന്നു…… പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കുന്ന അവരെ ഒന്ന് നോക്കി. “ഡോക്ടറമ്മേ….ഞാൻ നാളെ പോകും… ഇടയ്ക്ക് വരാട്ടോ കാണാൻ…..” വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ച് അടുത്തേക്ക് ചെല്ലാൻ സുജാത അവളോട് കണ്ണുകൾ കാട്ടി…. നിലത്തിരുന്നു കൊണ്ടവൾ വെറുതെ ആ കൈകളിൽ പിടിച്ചു…. “സ്വയം ഉയിർത്തെഴുന്നേറ്റതാണ് ഞാൻ…ഈ ലോകത്ത് ആരെയും വിശ്വാസം ഇല്ലാത്തൊരു കാലം ഉണ്ടായിരുന്നു എനിക്ക്….ഭ്രാന്ത് മൂത്തപ്പോൾ അമ്മയെ ഒരുപാട് നോവിച്ചിട്ടുണ്ട്… പക്ഷെ ഒരുനാൾ ഈ അമ്മയുടെയും മകന്റെയും സ്നേഹം ആവോളം ആസ്വദിച്ചിട്ടുമുണ്ട് . .അമ്മയില്ലാത്ത എനിക്ക് ഒരമ്മയെ കിട്ടി…. ഈ ഭ്രാന്തിയായിരുന്നവളെ കൂടെ കൂട്ടിയതിനു…..എല്ലാത്തിൽ നിന്നും മോചനം തന്നതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല… വരും… ഇടയ്ക്ക് ഈ അമ്മയെ കാണാൻ….” “മ്മ്…….” സ്നേഹപൂർവമവർ അവളുടെ തലയിലൂടെ വിരൽ ഓടിച്ചു…. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.. മെല്ലെയാ മടിയിലേക്ക് ഒന്നുകൂടി ചാരി…. പെറ്റമ്മയല്ലെങ്കിലും അമ്മ എന്താണെന്ന് തൊട്ടറിഞ്ഞ സന്തോഷത്തിൽ….. അന്ന് രാത്രിയിലും അവൾ ശ്രീയോടായി കൂടെ കിടക്കുവാനുള്ള അനുവാദം ചോദിച്ചു….. അന്നും അവൻ ഉത്തരം നൽകിയില്ല….. പക്ഷെ നാളെ ആ വീട് വിട്ട് അവൾ ഇറങ്ങുന്നതിന്റെ നിരാശ ശ്രീയുടെ ഉള്ളിൽ തളം കെട്ടിയിരുന്നു…. ഒരുപാട് തിരിഞ്ഞും മറിഞ്ഞും കിടന്നു….

വർണനയെ പരിചയപെട്ട നാളുകൾ കണ്ണിലെ ചിത്രങ്ങളായി തെളിയുവാൻ തുടങ്ങി. അവളെ മാത്രം മതിയെന്ന് പറഞ്ഞു വാശി പിടിച്ചൊരു ചെക്കൻ ഉണ്ടായിരുന്നു വർണനയ്ക്ക്… സിദ്ധാർഥ്….. അവളുടെ കൂടെ പഠിച്ചിരുന്ന പയ്യൻ. ആ കോളേജിലെ എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും ഓടി നടക്കുന്ന ഒരുത്തൻ. … പ്രണയ നിമിഷങ്ങളും അവൾ അവനോടൊപ്പം ആ മൂന്ന് വർഷം ആസ്വദിച്ചു ….. അന്നൊരു ദിവസം കോളേജു വിട്ടതിനു ശേഷം അവനെയും കാത്തു ക്ലാസിൽ തന്നെ നിൽക്കുകയായിരുന്നു വർണ്ണന …ആ കാത്തിരിപ്പും ഓരോ തിരക്കുകൾ കഴിഞ്ഞ് അവളോട് വൈകുന്നേരം സംസാരിക്കുവാൻ വരുന്നതുമൊക്കെ പതിവ് കാര്യങ്ങളായിരുന്നു. .. പക്ഷെ ആ ഒരു ദിവസം….. കാര്യങ്ങൾ മാറി… സിദ്ധാർത്ഥിന് മുന്നേ അവിടെ എത്തിപെട്ടത് കള്ളും കഞ്ചാവും അടിച്ചു നടക്കുന്ന സീനിയർ പിള്ളേർ ആയിരുന്നു… അവർ അവളെ കടന്നു പിടിച്ചു… . ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ ഷാൾ അവളുടെ വായിൽ തിരുകി .. ആ പെണ്ണുടലിനെ മുറിവേൽപ്പിച്ചു… സിദ്ധാർഥ് തേടി വന്നപ്പോഴേക്കും കണ്ടത് ബോധം പോയിരിക്കുന്ന വര്ണനയെയായിരുന്നു… നഗ്നമായ ദേഹം അവൻ പുതപ്പിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോഴേക്കും അവളെ നശിപ്പിച്ചവർ തന്നെ ക്ലാസ് മുറിയിൽ കയറി സിദ്ധാർഥ് ആണ് എല്ലാം ചെയ്തതെന്ന് വരുത്തി തീർത്തു….ജീവന് വേണ്ടി വർണ്ണന മല്ലടിക്കുമ്പോഴേക്കും മറു വശത്തു സിദ്ധാർഥ്ന്റെ ആത്മഹത്യ നടന്നിരുന്നു…. എല്ലാം മനസിന്‌ താങ്ങുവാൻ പറ്റാതെ വന്നപ്പോൾ അവൾക്ക് സമനില തെറ്റി….. കേസും വാർത്തയും അവൾക്ക് നീതി വേണംന്നൊക്കെ ആ ഒരു കാലത്തെ വാർത്തയായി….കുറച്ചു കാലത്തെ ശിക്ഷയ്ക്ക് ശേഷം പ്രതികളെ വെറുതെ വിട്ടു… പക്ഷെ രണ്ട് വർഷത്തോളം ഭ്രാന്താശുപത്രിയിലെ ഷോക്കും ട്രീറ്റ്മെന്റുമായി അവൾ തളർന്നു… അവളുടെ ഏട്ടനെ പോലും പേടിയായി തുടങ്ങി.. പിന്നീടാണ് അമ്മ ഹോസ്പിറ്റലിൽ നിന്നും അവളെ ഈ വീട്ടിലേക്ക് കൊണ്ട് വന്നത്… മൂന്ന് വർഷമായുള്ള സ്നേഹത്തോടെയുള്ള അമ്മയുടെ പരിചരണം അവളെ മാറ്റിയെടുത്തു എന്ന് പറയാം….. പിന്നെ ഇടയ്ക്കിടെ അവളോട് ഞാനും സംസാരിക്കാറുണ്ടായിരുന്നു… ഈയിടെയായി നേരെ നോക്കികൊണ്ടുള്ള സംസാരവും വിരളമാണ്. പക്ഷെ കൂടെ കിടന്നോട്ടെ എന്നവൾ ചോദിക്കുന്നതിന്റെ പൊരുൾ മാത്രം പിടികിട്ടുന്നില്ല.. എങ്കിലും നാളെയവൾ പോവുമെന്നറിഞ്ഞപ്പോൾ മുതൽ ഒരു വിങ്ങൽ…. മെല്ലെ ഓരോന്ന് അവൻ പുലമ്പുവാൻ തുടങ്ങി. അവളെ നാളെ കൊണ്ട് പോകാൻ വരുമ്പോൾ പിടിച്ചു വയ്ക്കാൻ ഞാൻ ആരും അല്ലല്ലോ…. എനിക്കവളോട് എന്താ… ഒന്നുമില്ല….. അമ്മ കൊണ്ട് വന്നൊരു രോഗി… . എന്നോട് ഇടയ്ക്കവൾ മിണ്ടീമ് പറഞ്ഞെന്നും വച്ചു പോവേണ്ടന്നു പറഞ്ഞു പിടിച്ചു വെയ്ക്കാൻ പറ്റുവോ… ഒരു പ്രണയവും.. മാനഹാനിയും എല്ലാം കൊണ്ട് മുറിവേറ്റ മനസാ അവളുടേത്… ഇനി എന്റെ ഇഷ്ടം അറിയിച്ചാൽ അമ്മയോടുള്ള അവളുടെ ബഹുമാനം പോലും പോവും… വേണ്ടാ…. പോട്ടെ… എല്ലാം മറന്ന് ജീവിക്കട്ടെ…അന്ന് രാത്രിയിൽ അവൻ അവളെ പോയി നോക്കിയില്ല..പതിവായി നൽകാറുള്ള പുണരലും.. കുറച്ചു നേരം അവളെ ചേർത്ത് പിടിച്ചുള്ള ഉറക്കവും… ഒന്നും പഴേ പോലെ ചെയ്തില്ല…കണ്ണുകളിൽ . ഇരുൾ മൂടുന്നത് വരെയും വർണനയുടെ ഓർമ്മകൾ മാത്രമായിരുന്നു ശ്രീയുടെ മനസ്സിൽ…. പിറ്റേന്ന് രാവിലെ വർണനയെ കൊണ്ടുപോവാൻ അവളുടെ ഏട്ടൻ വന്നു… അവളുടെ സന്തോഷം അതിരു കടന്നിരിക്കുന്നതായി അപ്പോൾ ശ്രീക്ക് തോന്നി…. സുജാതയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

“നിന്റെ പെങ്ങളെ ഞാൻ പറഞ്ഞത് പോലെ തിരിച്ചു തന്നിരിക്ക്യ…. ഇടയ്ക്ക് ഇവിടേക്ക് വരണം…. ഇനി ഇവൾ ഇല്ലാതെ പറ്റുവൊന്ന് … അറിയില്ല… ഒരു മോളെ കിട്ടിയ പ്രതീതിയായിരുന്നു എനിക്ക്… നല്ലതേ വരു..” വർണ്ണന ഒരു ചിരി തൂകി…. പിന്നെ ശ്രീയെ നോക്കി… അവൻ അതേ പോലെ തന്നെയുണ്ട്… “അല്ലെങ്കിലും അയാൾക് ഞാൻ ആരാ… ആരും അല്ലല്ലോ.. അമ്മ കൂടെ കൊണ്ട് വന്ന ഒരു രോഗി… മിണ്ടിയതും പറഞ്ഞതുമൊക്കെ ഈ ഭ്രാന്തിയെ മാറ്റി എടുക്കുവാൻ ആയിരിക്കും….. ന്നാലും വീണ്ടും വരണംന്നോ… എന്നോട് പോവേണ്ട ന്നോ എന്തേലും ഒന്ന് ഇയാൾക്ക് പറഞ്ഞൂടെ…. വേണ്ട… അര്ഹിക്കാത്തതാ… ഈ എല്ലാം നശിപ്പിക്കപ്പെട്ടവൾക്ക് ഇനി ജീവിതം ഇല്ലല്ലോ… ആരു സ്വീകരിക്കാൻ… ഇത് വരെയും തന്നെ സ്നേഹത്തിനു നന്ദി പറയുകയല്ലേ വേണ്ടേ…..” (ആത്മ ) അവനോട് ഒന്ന് ചിരിച്ചെന്നു വരുത്തി കൊണ്ട് അവൾ കാറിൽ കയറി… എങ്കിലും പോവരുതെന്ന് പറഞ്ഞെങ്കിൽ എന്നവസാനമായി ആശിച്ചു….. അന്ന് ശ്രീ അമ്മയോട് ഒന്നും മിണ്ടിയില്ല… കസേരയിൽ തല ചായ്ച്ചു കൊണ്ട് വെറുതെ അങ്ങനെ കിടന്നു….. രണ്ട് ദിവസം രണ്ടു പേരും പിടിച്ചു നിന്നു…പക്ഷെ അവളുടെ സാമീപ്യമില്ലാത്ത ദിവസങ്ങൾ ദുഃഖം പൊഴിക്കുന്നതായി അവർക്ക് തോന്നി. “മോനെ….. ആ കുട്ടി പോയപ്പോൾ ഒരു വിഷമം പോലെ….നീ അതിനെ ഒന്ന് വിളിച്ചു നോക്കിയേ……” ശ്രീയോട് സുജാത അങ്ങനെ പറഞ്ഞപ്പോൾ ഒരാവേശം അവനു തോന്നിയെങ്കിലും അവൻ എതിർത്തു. “വേണ്ടാ… കുറെ കാലത്തിനു ശേഷം അവളുടെ വീട്ടിലേക്ക് പോയതാ… ഞങ്ങൾ ആരാ അവളുടെ… ആരും അല്ലല്ലോ.. അവൾക്ക് സ്വന്തമായി ആൾക്കാറില്ലേ.. പിന്നെന്തിനു വിളിക്കണം…അവിടെ ജീവിക്കട്ടെ” “അമ്മ ഒരു കാര്യം ചോദിച്ചോട്ടെ…. മോനു ആ കുട്ടിയെ ഇഷ്ടാണോ… നിന്റെ പെണ്ണായി സ്വീകരിക്കുവോ…” കേൾക്കാനാഗ്രഹിച്ച കാര്യമെന്നപോലെ അവൻ സന്തോഷത്തിലൊന്ന് ഞെട്ടി… അല്പനേരം മൗനമായിരുന്നു…മറുപടിയൊന്നുമില്ലാഞ്ഞു സുജാത പോകാൻ തുനിഞ്ഞതും അവനാ കൈ തണ്ടയിൽ പിടിച്ചു…. “എനിക്കൊരുപാട് ഇഷ്ടമാണമ്മേ അവളെ…. പക്ഷെ… അവൾക്കങ്ങനെയൊന്നും ഇല്ലാ… ഞാൻ തുറന്നു പറയാഞ്ഞിട്ടാ ഒന്നും.. അവളെ പ്രണയിച്ചാൽ അമ്മയ്ക്കല്ലേ അതിന്റെ മോശം… അമ്മ കൊണ്ടുവന്നവളെ ഞാൻ അങ്ങനൊരു കണ്ണുകളിലൂടെ നോക്കിയാൽ അവളുടെ ഏട്ടൻ എന്ത് കരുതും.. അമ്മയെ വിശ്വസിച്ചു ഏല്പിച്ചതല്ലേ….. എന്നാലും ഒത്തിരി ഇഷ്ടാണ് അവളെ…” മുഖത്തു വലിയ ഭാവമാറ്റമൊന്നും അവർക്ക് തോന്നിയില്ല… ചിലപ്പോൾ അവന്റെ മനസ് സുജാത മനസിലാക്കിയിരിക്കണം….. “അവളെ കൊണ്ട് വരാം….” സുജാത പിറ്റേന്ന് തന്നെ അവളെ കാണുവാൻ ചെന്നു….വർണനയോട് ശ്രീക്കുള്ള ഇഷ്ടം അവളുടെ വീട്ടുകാരെ അറിയിച്ചു….. സന്തോഷമായതല്ലാതെ അവർ എതിർത്തില്ല…. പക്ഷെ വർണ്ണന അവനെ വേണ്ടെന്ന് പറഞ്ഞു…..വിവാഹത്തെ എതിർത്തു… “നിന്നെ പോലൊരു മോളെ എനിക്ക് വേണം… എന്റെ മോനും…. അവനു അത്രയ്ക്കിഷ്ടാണ്… ന്നോട് മറ്റൊന്നിനും അവൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല..ഈ മോൾക്ക് വേണ്ടിയല്ലാതെ… മോൾ സമ്മതിക്കണം…..” അമ്മയുടെ കണ്ണീർ മാത്രം അവൾക്ക് സഹിച്ചില്ല…. തന്നെ മാറ്റിയെടുത്ത സ്ത്രീയുടെ മനസാണ് ഇപ്പോ വിങ്ങുന്നത് .. തനിക്ക് വേണ്ടി കേഴുന്നത്…. പാടില്ല… വിഷമിപ്പിക്കരുത്…. ഒരുപക്ഷെ ആ വീട് വിട്ട് ഇറങ്ങുവാൻ ഞാനും ആഗ്രഹിച്ചിരുന്നില്ല… പിന്നെന്തിനു ഈ ഒരവസരത്തെ തട്ടി മാറ്റണം…… പാതി മനസാൽ അവൾ സമ്മതം മൂളി. ചെറിയ ചടങ്ങോടെ അവരുടെ വിവാഹം കഴിഞ്ഞു…. ആളും ബഹളവും ഒഴിഞ്ഞു വർണനയോടായി സംസാരിക്കുമ്പോൾ ആകാംഷയോടെ അവൻ ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ….

“വർണനേ …. നീ എന്തിനാ എന്റെ കൂടെ കിടന്നോട്ടെ എന്നു ചോദിക്കുന്നെ…” അവൾ മെല്ലെ അവന്റെ കണ്ണുകളിലേക്ക് നോക്കി….. “പ്രതീക്ഷിച്ച ചോദ്യം… അതിനു ഒരൊറ്റ ഉത്തരമേ ഉള്ളു ശ്രീയേട്ടാ…. നിങ്ങൾ എന്നെ ചുറ്റി പിടിച്ചു ഇടയ്ക്കിടെ കിടക്കുന്നത് അറിയാവുന്നത് കൊണ്ട് … കാമത്തോടെയുള്ള ഒരു കണ്ണുകളും അപ്പോൾ ഞാൻ ഇയാളിൽ കാണാറില്ലായിരുന്നു… ഒരു കരുതൽ… നേർത്ത ചുംബനം… അതൊക്കെ…. തന്നെയാ എന്നെ മാറ്റി എടുത്തത്…ഞാൻ ഉറങ്ങിയെന്നു ഉറപ്പായ ശേഷമുള്ള നിങ്ങളുടെ സ്നേഹം… ന്നാൽ രാവിലെ കാണിക്കുന്ന ഒരു തരം കർക്കശ ഭാവം.. എന്നും ഇത് പോലെ കൂടെ ഉണ്ടായിരുന്നെങ്കിൽ എനിക്കൊരു താങ്ങായേനെ എന്നാഗ്രഹിച്ചു പോയി… അന്ന് ഈ വീട് വിട്ടു പോവുമ്പോഴും എന്നെ തിരികെ വിളിച്ചെങ്കിൽ എന്നാശിച്ചിരുന്നു…പ്രണയമല്ല.. പക്ഷെ അകലാൻ പറ്റാത്ത ഒന്ന്……” “വർണനാ…..എനിക്ക് പക്ഷെ നിന്നോട് പ്രണയമായിരുന്നു…. നീ എന്ന ഭ്രാന്തി പെണ്ണ് ഇവിടെ കയറി വന്നപ്പോൾ മുതൽ.. ഇപ്പൊ വരെ….ആദ്യമായി നിന്നോട് ഇടപെടുമ്പോൾ ഇഷ്ടമല്ലാതെ അലറുവായിരുന്നു നീയ്യ്… പതിയെ പതിയെ നീ എന്നെ അകറ്റി മാറ്റതിരുന്നു…എന്നോട് സ്നേഹം മാത്രമായി….നീ എന്നെ തിരിച്ചു സ്നേഹിക്കുവാൻ തുടങ്ങിയത് മുതൽ ന്റെ ഇഷ്ടം പ്രകടിപ്പിക്കുവാൻ തോന്നിയില്ല….. പക്ഷെ ഇനിയങ്ങനെ അല്ല… എനിക്ക് ഇരട്ടിയായി പ്രണയിക്കണം നിന്നെ….. ഭൂതകാലമൊന്നും നിന്റെ മനസ്സിൽ ഇനി സ്ഥാനം പിടിപ്പിക്കാതെ….ഈ ശ്രീയുടെ മാത്രം വർണ്ണനയായി……. അവൻ അവളെ ചേർത്തണയ്ക്കാൻ ശ്രമിച്ചു.. പക്ഷെ വർണ്ണന തട്ടി മാറ്റി. “എനിക്കറിയില്ല…. പ്രണയിക്കാൻ മാത്രം അർഹത എനിക്കില്ല… ചീത്തയായൊരു പെൺ ശരീരം…. ഈ അമ്മയെയും മകനെയും ഇനിയും കൂടെ വേണംന്നെ ആഗ്രഹിച്ചിട്ടുള്ളു… കൂടെ കിടക്കുവാൻ ആഗ്രഹിച്ചതും മറ്റൊരു കണ്ണുകളിലൂടെയല്ല…..ഞാൻ പറഞ്ഞില്ലേ അതിന്റെ കാരണമൊക്കെ…പക്ഷെ നിങ്ങളെ എനിക്കു ഇഷ്ടവും ആണ്.. എന്റെ മനസിനെ തന്നെ ഞാൻ പല തവണ പഴി ചാരിയിട്ടുണ്ട്… ഉള്ളിൽ നിങ്ങളോടുള്ള ഭ്രാന്ത് പൂക്കുമ്പോൾ….” അവളുടെ മനസിന്റെ താളം എന്താണെന്ന് ശ്രീക്ക് അപ്പോൾ തന്നെ പിടികിട്ടി… “നിനക്കെന്നെ ഇഷ്ടമാണ്….. പക്ഷെ എന്തോ ഒന്ന് നിന്നെ അകറ്റുന്നു…. ഭൂതകാല ഓർമ്മകളാവാം…. അതിനെ മറന്നു കൂടെ സ്നേഹിക്കാൻ ഇപ്പോ ഞാൻ ഉണ്ട്… നിന്നെ സ്വന്തം മോൾ ആയി സ്വീകരിക്കുന്ന എന്റെ അമ്മയുണ്ട്… നിന്നെ നശിപ്പിച്ചു കടന്നവർ ഇന്നും സമൂഹത്തിൽ തലയുയർത്തി നടക്കുന്നുണ്ടെങ്കിൽ….. നിനക്കെന്ത് കൊണ്ട് ആയിക്കൂടാ… അവരെക്കാൾ നന്നായി … കുടുംബമായി ജീവിക്കണം….സമൂഹത്തിൽ വർണ്ണനയ്ക്ക് ഒരു സ്ഥാനം സൃഷ്ടിക്കണം.. അവിടെയാണ് വർണ്ണന നിന്റെ വിജയം… കൂടെ ഞാനുണ്ട്.” അവന്റെ വാക്കുകളെ ഉറ്റുനോക്കുമ്പോൾ അവളിലെ ആത്മവിശ്വാസം ഒന്ന് കൂടി… മെല്ലെയ നെറ്റി തടത്തിൽ അവൾ ഉമ്മ വച്ചു…. “എന്നെ അത്രയ്ക്കിഷ്ടാണോ ഇയാൾക്ക്.” ”മ്മ്മ്…. ഒരുപാട്” സ്നേഹം നിറഞ്ഞ ആ മറുപടിയിൽ അവൾ അവനെ ഇറുകെ പുണർന്നു….വാചകങ്ങളെക്കാളുപരി മനസിന്റെ കോണിൽ പൂക്കുന്നൊരു പ്രണയമുണ്ട്…. അവിടെ ആ സ്ഥാനം ഈ ശ്രീഹരിക്കും വർണ്ണനയ്ക്കും മാത്രമാണ്…. അറിയിക്കാതെ പ്രണയിച്ചു സ്വന്തമാക്കിയവന്റെ ആഹ്ലാദം….

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular