Connect with us

Love

എന്ത് കൊണ്ട് ഒന്നിച്ചു സന്തോഷത്തോടെ ജീവിച്ചുകൂടാ

Published

on

രചന: ജിഷ്ണു രമേശൻ

വക്കീൽ സാറിന്റെ ഓഫീസിലേക്ക് കയറി ചെന്നപ്പോഴാണ് ഒരു പെൺകുട്ടിയെയും അവളുടെ അച്ഛനെയും വിഷ്ണുവിന്റെ കണ്ണിൽ ഉടക്കിയത്..ഒരു ബെഞ്ചിന്റെ ഓരത്ത് രണ്ടാളും ഒതുങ്ങി ഇരിക്കുന്നുണ്ട്… വിഷ്ണു ഒരു ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്, അതിന്റെ പ്രൊഡ്യൂസർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് വക്കീൽ സാറാണ്… ‘ സാറ് പുറത്ത് പോയെന്നും കുറച്ച് വൈകും വരാനെന്നും ‘ ഓഫീസിലെ ആള് പറഞ്ഞതനുസരിച്ച് അവനും അവിടെ ഇരുന്നു.. ‘ മോനേ ഇൗ ഡിവോഴ്സ് കേസിന്റെ പുറകെ നമ്മൾ കുറെ നടക്കേണ്ടി വരോ..? കുറെ പണം ചിലവാകുമോ..? ‘ ഒരു ദയനീയ ഭാവത്തോടെ ആ പെൺകുട്ടിയുടെ അച്ഛനാണ് അവനോടത് ചോദിച്ചത്.. ഒരു പിടിവാശികാരിയുടെ ലാവണ്യത്തോടെ അവളവനെ ഒന്ന് നോക്കി.. “അതിപ്പോ രണ്ടു കൂട്ടരും സഹകരിച്ചാൽ പെട്ടന്ന് കാര്യങ്ങള് നടക്കും..ഇല്ലെങ്കിൽ കുറെ ബുദ്ധിമുട്ടും.. ” ‘ അച്ചനെന്തിനാ മറ്റുള്ളവരോട് അഭിപ്രായം ചോദിയ്ക്കാൻ പോകുന്നത്…!’ എന്നും പറഞ്ഞു അവൾ അച്ഛനെ തിരുത്തി.. വിഷ്ണു പതുക്കെ പുറത്തേക്കിറങ്ങി, കൂടെ ആ അച്ഛനും.. ‘ മോനേ അവള് വേറെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല, സ്നേഹിച്ച് കെട്ടിയതാ രണ്ടാളും.. ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ, കുഴപ്പമില്ലാത്ത ബന്ധമാണെന്ന് കണ്ടപ്പോ നടത്തി കൊടുത്തു..അമ്മയും അച്ഛനും ആയിട്ട് ഞാൻ മാത്രേ എന്റെ മോൾക്ക് ഉള്ളൂ..ഇതിപ്പോ ഒരു വർഷം പോലും ആയില്ല ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്.. എന്റെ മോൾക്കും വാശി നല്ലത് പോലെ ഉണ്ട്..’ അതും പറഞ്ഞ് അയാള് ഞാനൊരു ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങി നടന്നു..വിഷ്ണു അകത്ത് അവളിരിക്കുന്ന ബെഞ്ചിൽ ചെന്നിരുന്നു.. “അതേ ഇൗ ഡിവോഴ്‌സ്‌ എന്ന് പറയുന്നത് കുട്ടിക്കളി അല്ല, കൈവിട്ട് പോയിട്ട് പിന്നീട് ദുഃഖിക്കാനെ കഴിയൂ..” ‘ ഓഹ്‌ ആദ്യം ചേട്ടൻ ചേട്ടന്റെ ഡിവോഴ്‌സ്‌ നടത്താൻ നോക്ക്…എന്നിട്ട് പോരെ എന്നെ ഉപദേശിക്കുന്നത്..!’ “അയ്യോ ഞാൻ വന്നത് എനിക്ക് ഡിവോഴ്സ് വാങ്ങാനൊന്നും അല്ല…ദേ ഇൗ ഫയലിൽ ഉള്ളത് കേസിന്റെ പേപ്പർ ഒന്നുമല്ല..ഞാൻ ചെയ്യാൻ പോകുന്ന ഷോർട്ട് ഫിലിമിന്റെ തിരക്കഥ ആണ്..”

‘ അത് ശരി, കഥ എഴുതുന്നവർക്കും കവിത എഴുതുന്നവർക്കും സാഹിത്യം പറയാനേ പറ്റൂ..ഇത് ജീവിതമാണ് ചേട്ടാ, കഥയല്ല..’ ഒന്ന് ചിരിച്ചിട്ട് അവൻ എണീറ്റ് പോയി വക്കീൽ സാറിനെ ഒന്നുകൂടെ വിളിച്ചു.. എന്നിട്ട് വീണ്ടും അവിടെത്തന്നെ വന്നിരുന്നിട്ട്‌ അവളോട് പറഞ്ഞു, ” എന്താ തന്റെ പേര്…? ” ‘ നിത്യ ‘ ” എന്നാ നിത്യ, ദേ ഇൗ എന്റെ ഷോർട്ട് ഫിലിം സ്റ്റോറി ഒന്ന് വായിക്ക്‌…താൻ വയിച്ചെന്ന് വിചാരിച്ച് വേറെ ആരും ഇത് കോപ്പി ചെയ്യാൻ പോകുന്നില്ല..വക്കീൽ സാറ് വരാൻ ഇനിയും ഒന്നര മണിക്കൂർ എടുക്കും..” ‘ എനിക്കൊന്നും വേണ്ട, ശേ അച്ഛൻ എവിടെ പോയി..!’ ” അച്ഛൻ ഒരു ചായ കുടിക്കാൻ പോയതാ.. എന്തായാലും വെറുതെ ഇരിക്കല്ലെ ഇവിടെ, ഒന്ന് വായിച്ചു നോക്കടോ, തനിക്ക് എന്തെങ്കിലും ഗുണം ഉണ്ടാവും..” അവനെയൊന്ന് നോക്കിയിട്ട് അവളത് വാങ്ങി വായിക്കാൻ തുടങ്ങി.. *** *** *** ” ഉത്രാളിക്കാവ് സാമ്പിൾ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിൽ സമയത്താണ് രണ്ടു കരങ്ങൾ എന്റെ കയ്യിൽ മുറുക്കെ പിടുത്തമിട്ടത്…വെടിക്കെട്ട് കഴിഞ്ഞിട്ടും ആ തണുത്ത കരങ്ങൾ അയഞ്ഞില്ല… പെടുന്നനെ സ്വബോധം വന്നത് പോലെ ആ പിടുത്തം വിട്ടു.. ആലിന്റെ മുകളിൽ ഫിറ്റ് ചെയ്തിരിക്കുന്ന പച്ച ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു അവളെ…അവളുടെ തിളങ്ങുന്ന മൂക്കുത്തി ആരെയും ആകർഷിക്കും.. ഫോട്ടോഗ്രാഫർ ആയ എന്റെ ക്യാമറ കണ്ണിലൂടെ ഒരുപാട് പെൺകുട്ടികൾ കടന്നു പോയിട്ടുണ്ട്..പക്ഷേ നോക്കി നിന്ന് പോയത് ആദ്യമാണ്…ഒരു ചമ്മിയ ചിരിയോടെ അവള് ആളുകൾക്കിടയിൽ മറഞ്ഞു.. ഉത്രാളിക്കാവിലെ പൂരപറമ്പിൽ അനാവശ്യമായ തിരച്ചിൽ ഫലമുണ്ടായില്ല..അതിന്റെ മൂന്നാം ദിവസം പൂര ദിവസം വൈകുന്നേരം ദീപാരാധന തൊഴാൻ നിൽക്കുമ്പോ വീണ്ടും ആ മൂക്കുത്തി എന്റെ കണ്ണിൽ കാണിച്ചു തന്നു.. തിരിച്ച് പോകാൻ റോഡരുകിൽ വെച്ചിരുന്ന ബൈക്ക് എടുക്കാൻ നേരം എന്റെ അമ്മയെ “സുഗന്ധി ” എന്നും വിളിച്ചു കൊണ്ട് ഒരു സ്ത്രീ ശബ്ദം കേട്ടു.. അത് അവളും അമ്മയും ആയിരുന്നു..അമ്മയുടെ ഒരു ചെറിയ പരിചയക്കാരി ആയിരുന്നു അവളുടെ അമ്മ.. “കാവേരി” അതായിരുന്നു അവളുടെ പേര്.. ആഴ്‍ച്ചയിൽ ഒരിക്കൽ മാത്രമുള്ള എന്റെ ദീപാരാധന തൊഴൽ പിന്നീട് ദിവസവും ആയി..ഒരു മിണ്ടാപൂച്ച ആയിരുന്ന കാവേരി കണ്ടുമുട്ടലിന്റെ ദൈർഘ്യം കൂടിയതോടെ തമ്മിൽ കൂടുതൽ അടുത്തു..

വീട്ടുകാരുടെ പരിചയം എന്റെ താല്പര്യ പ്രകാരം ഒരു കല്യാണ ആലോചനയിൽ എത്തിച്ചു.. എന്റെ കയ്യും പിടിച്ച് കാവേരി എന്റെ വീട്ടിലേക്ക് കയറി.. അതിനു ശേഷം ഞാൻ മനസ്സിലാക്കിയ ഒരു കാര്യം എന്തെന്ന് വെച്ചാൽ, ‘ വിവാഹത്തിന് മുൻപായാലും വിവാഹ ശേഷമായാലും മനസ്സുകൾ തമ്മിലുള്ള പൊരുത്തം പരസ്പരമുള്ള മനസ്സിലാക്കലിലൂടെയും വിട്ടുവീഴ്ചയിലൂടെയും ആണ്..’ എന്റെ കുടുംബം നോക്കുന്നത് ഫോട്ടോഗ്രാഫർ എന്ന ജോലി കൊണ്ടാണ്.. അതിലും അവളുടെ താൽപര്യം അടിച്ചേൽപ്പിച്ചപ്പോ എന്നിലെ നശിച്ച വാശി എതിർപ്പ് പ്രകടിപ്പിച്ചു.. സ്നേഹിച്ച് വിവാഹം ചെയ്ത ഞങ്ങൾക്ക് നല്ലൊരു ദാമ്പത്യ ജീവിതം അധികകാലം മുന്നോട്ട് കൊണ്ടു പോകുവാൻ കഴിഞ്ഞില്ല.. ആഗ്രഹിച്ചത് പോലെ പരസ്പരം സ്നേഹിക്കാൻ കൂടി കഴിയുന്നില്ല… ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ അവഗണിക്കാതെ ഏറ്റു പിടിച്ചത് എന്റെയും കവേരിയുടെയും ജീവിതത്തെ ശരിക്കും ബാധിച്ചു.. കിടപ്പു മുറിക്കു വെളിയിലേക്ക് പോകാതെ നോക്കിയ പ്രശ്നങ്ങൾ അധികം വൈകാതെ എല്ലാരും അറിഞ്ഞു.. എന്റെ ചെറിയ ആഗ്രഹങ്ങൾ അവളുടെ അഭിപ്രായത്തെ മാനിച്ച് പാടെ ഉപേക്ഷിച്ചിരുന്നു..അവൾക്ക് വേണ്ടി ഞാൻ ആഗ്രഹങ്ങൾക്ക് തടയിട്ടു.. പിണക്കങ്ങളിലും കാവേരി വേണമെന്നുള്ളത് കൊണ്ട്…! ഒന്ന് താഴ്ന്നു കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങൾ ഞങ്ങൾ രണ്ടു പേരുടെയും അഹങ്കാരം കൊണ്ട് തന്നെയാണ് വഷളായത്.. അവളുടെ ചെറിയ ഈഗോയും എന്റെ വാശിയും അവളുടെ പിണങ്ങി പോക്കിന് കാരണമായി..ഞങ്ങൾക്ക് വേണ്ടി വീട്ടുകാര് തമ്മില് സംസാരിച്ചിട്ടും കാര്യമുണ്ടായില്ല.. ഒരു ദിവസം വക്കീൽ നോട്ടീസിന്റെ രൂപത്തിൽ അവളുടെ തീരുമാനം എന്നിലേക്ക് എത്തി.. ആ സമയം ഒരു തരം വാശിയായിരുന്നു.. ഒരു ഒപ്പിലൂടെ എന്റെ തീരുമാനവും അവളെ അറിയിച്ചു.. പിന്നീട് ചിന്തിച്ചു, വേണമായിരുന്നോ എന്ന്..! പക്ഷേ എന്തോ ഒരു വാശി, തോൽക്കാൻ മനസ്സില്ലാത്ത പോലെ..! ഒന്നും ആലോചിക്കാതെയുള്ള എടുത്തു ചാട്ടം കോടതി വരെയെത്തി… ഡിവോഴ്സ് എന്നൊരു ഒറ്റ തീരുമാനത്തിൽ ഒരു വർഷം മാത്രമുള്ള സന്തോഷകരമാക്കാമായിരുന്ന നല്ലൊരു ജീവിതത്തിന് താഴിട്ടു… കോടതിയിൽ നിന്നും ഇറങ്ങി വരുമ്പോഴും മനസ്സു നിറയെ ദേഷ്യവും വാശിയും ആയിരുന്നു..

എന്നാല് ആ വാശിക്കും ദേഷ്യത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല..ബസ് സ്റ്റോപ്പിലും ക്ഷേത്രത്തിലെ ദീപാരാധന സമയത്തെ അവിചാരിതമായ കണ്ടുമുട്ടലുകൾ മനസ്സിലൊരു വിങ്ങൽ സമ്മാനിച്ചു… പലപ്പോഴും മനസ്സിൽ ഒരു ചോദ്യം കയറി വന്നു, “എന്ത് കൊണ്ട് ഒന്നിച്ചു സന്തോഷത്തോടെ ജീവിച്ചുകൂടാ..” അവൾക്കും ചിലപ്പോ അതാവും മനസ്സിൽ ഉള്ളത്.. മനസ്സിലെ ഈഗോയും വാശിയും സ്നേഹത്തിന് ഒരു വിലങ്ങു തടിയാണ്… കൺമുന്നിൽ ഉണ്ടായിരുന്നിട്ടും ഒന്ന് സംസാരിക്കാൻ കൂടി കഴിയാതെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്… ഇന്നേക്ക് മൂന്ന് വർഷം കഴിഞ്ഞു…മൂന്നാം വിവാഹ വാർഷിക ദിവസം ആണിന്ന്.. രാവിലെ തന്നെ അമ്മ മുറിയിലേക്ക് വന്നിട്ട് പറഞ്ഞു, ” മോനേ നീ വേഗം കുളിച്ചൊരുങ്ങി വാ, ഞാനും ഒരമ്മയാ… നിനക്ക് അവളെ വേണ്ടായിരിക്കും, പക്ഷേ കാവേരി ഇവിടെ കഴിഞ്ഞ ആ ഒരു വർഷം എന്റെ സ്വന്തം മോളായിരുന്നു.. ഇന്ന് തന്നെ നമുക്കവളെ കൂട്ടികൊണ്ട് വരണം.. എനിക്കത് മുമ്പേ ആവാമായിരുന്നു..പക്ഷേ നീ അറിയണം അവളുടെ വില, അതിനു വേണ്ടിയാ കാത്തിരുന്നത്…” മനസ്സിനൊരു തണുപ്പായിരുന്നു അപ്പൊ, അമ്മയും ഞാനും കൂടി അവളുടെ വീട്ടിലേക്ക് തിരിച്ചു..അവൾക്ക് ഇഷ്ടമുള്ള ഷർട്ടും ഇട്ടു കൊണ്ടാണ് പോയത്… പടിപ്പുര കടന്നു ചെന്നപ്പോ കിണറ്റിൻ കരയിൽ നിന്നിരുന്ന കാവേരി എന്നെ കണ്ടതും കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി… അകത്തേക്ക് കയറിയ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..അത്രയും നാളത്തെ സങ്കടവും ദേഷ്യവും വാശിയും എല്ലാം കുറച്ച് കണ്ണീരിലൂടെ ഒഴുകി പോയിരുന്നു… അവളുടെ മൂർധാവിൽ ഒരു മുത്തം കൊടുത്തത് മുതൽ കഴിഞ്ഞതെല്ലാം ഒരു കഥപോലെ മറക്കാൻ തുടങ്ങിയിരുന്നു… അന്ന് അമ്മയും ഞാനും കൂടി അവളെ വീട്ടിലേക്ക് കൊണ്ടു വന്നു… ഒരു പുതു മണവാട്ടിയെ പോലെ കാവേരി ഒരിക്കൽ കൂടി എന്റെ കൈ പിടിച്ച് വീട്ടിലേക്ക് കയറി..വാശിയും ദേഷ്യവും ഈഗോയും എല്ലാം മനസ്സിൽ നിന്നും ഞങ്ങൾ കഴുകി കളഞ്ഞിരുന്നൂ.. അധികം വൈകാതെ എന്റെ സ്നേഹത്തിന്റെ വിത്ത് ഒരു കുഞ്ഞു ജീവനായി അവളുടെ വയറ്റിൽ രൂപം കൊണ്ടിരുന്നു…

പക്ഷേ അഞ്ചാം മാസം അവളിൽ വന്നൊരു തളർച്ചയുടെ രൂപത്തിൽ ഞങ്ങളുടെ ജീവിതത്തെ പിടിച്ചു നിർത്തി.. കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർ കൈ മലർത്തിയപ്പോ കെട്ടിപ്പിടിച്ച് കരയാനെ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.. ജീവനറ്റ ഞങ്ങളുടെ കുഞ്ഞിനെ കാണാൻ കഴിയുമായിരുന്നില്ല… പിന്നീട് എണീക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ ഞാനും അമ്മയും അവളെ പരിചരിച്ചു… കഴിഞ്ഞതൊക്കെ കഥകൾ പോലെ ആ കിടപ്പിൽ അവളെന്നോട് ഓരോന്നായി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു..അവളുടെ ചലനമറ്റ അവസ്ഥയിലും ഞങ്ങൾ സന്തോഷം കണ്ടെത്താൻ ശ്രമിച്ചിരുന്നു.. ഒരു വർഷം മാത്രമേ കാവേരി എനിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ.. ഇൗ കഷ്ടതയിൽ നിന്നും അവളുടെ ലോകത്തേക്ക് പോയി കാവേരി… ഞാൻ കരഞ്ഞില്ല, എന്തിനു കരയണം, ഞാൻ ആയിട്ട് നഷ്ടപ്പെടുത്തിയ ഒന്നിച്ചു സ്നേഹത്തോടെ ജീവിക്കാമായിരുന്ന നാളുകൾ ഓർത്ത് എന്തിന് കരയണം… എന്റെ കാവേരി കൂടെയുണ്ടെന്നുള്ള ഓർമയിൽ മുന്നോട്ട് ജീവിക്കുന്നു ഇപ്പോഴും… അവളുടെ ഒരു ഫോട്ടോ പോലും വീട്ടിലെ ചുമരിൽ ഇല്ല, എന്തിനു ഫോട്ടോ വെയ്ക്കുന്നു…! എന്റെ കൂടെയുണ്ട് കാവേരി……” **** *** **** ഷോർട്ട് ഫിലിം മുഴുവൻ വായിച്ചതിനു ശേഷം ഒരു വിറയലോടെ നിത്യ ആ ഫയൽ വിഷ്ണുവിന് നേരെ നീട്ടി..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..ചെയ്തു കൊണ്ടിരിക്കുന്ന തിരുത്താൻ കഴിയാത്ത തെറ്റ് അവളുടെ മുഖത്ത് നിഴലിച്ചു കാണാം… അപ്പോഴേക്കും അവളുടെ അച്ഛൻ കയറി വന്നു..കൂടെ വക്കീലും.. ‘ മോളെ ദേ വക്കീൽ സാറ് വന്നു..’ വിഷ്ണുവിനോട് ഇരിക്കാൻ പറഞ്ഞിട്ട് അവരെ വക്കീൽ സാർ അകത്തേക്ക് വിളിച്ചു.. ‘ അച്ഛാ, നമുക്ക് പോകാം.. എനിക്ക് കഴിയില്ല എന്റെ വരുണേട്ടനെ പിരിയാൻ..എന്റെ തെറ്റാ എല്ലാം…! വാ അച്ഛാ നമുക്ക് ഇപ്പൊ തന്നെ പോകണം ചേട്ടനെ കാണാൻ..ഇപ്പൊ ഞാൻ എന്റെ വാശിയിൽ ഡിവോഴ്സ് വാങ്ങിയാൽ പിന്നെയത് തിരുത്താൻ കഴിയാതെ പോയേക്കാം..’ അതും പറഞ്ഞവൾ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു..

ആ അച്ഛന്റെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു… ‘ ചേട്ടാ എന്നോട് ക്ഷമിക്കണം, ഞാൻ എന്തൊക്കെയോ മോശമായി പെരുമാറി.. ഒത്തിരി നന്ദിയുണ്ട് എന്റെ തെറ്റ് തിരുത്തിയത്തിന്.. ഇല്ലായിരുന്നെങ്കിൽ എന്നെ ഒരുപാട് സ്നേഹിക്കുന്ന വരുണേട്ടനെ ഞാൻ നഷ്ടപ്പെടുത്തിയെനെ…ശരിക്കും കണ്ണ് നിറഞ്ഞു ഇത് വായിച്ചപ്പോ, അത്രയും ഹൃദയത്തില് കൊള്ളിച്ചാണ് ചേട്ടൻ ഇത് എഴുതിയിരിക്കുന്നത്..’ ” ഏയ് അതൊക്കെ പോട്ടെ, ഒരു എഴുത്തുകാരൻ ഒന്നുമല്ല ഞാൻ… ഇൗ കഥ കൊണ്ടൊന്നും അല്ല നിത്യയുടെ മനസ്സ് മാറിയത്.. തന്റെ മനസ്സിലും സ്നേഹമുണ്ട് ഇൗ കഥ അതിനൊരു കാരണമായി എന്നേ ഉള്ളൂ..” അത്രയും പറഞ്ഞ് വിഷ്ണു വക്കീലിനെ കാണാൻ അകത്തേക്ക് കയറി… ഒരാഴ്ചക്ക് ശേഷം നിത്യയും വരുണും കൂടി വക്കീൽ സാറിനെ കാണാൻ ഓഫീസിൽ ചെന്നു.. അവരു അന്വേഷിച്ചത് താൻ വായിച്ച ഷോർട്ട് ഫിലിം തിരക്കഥ എഴുതിയ ആളെ കുറിച്ചാണ്.. ‘ സാർ, അന്ന് ഇവിടെ എന്റെ കൂടെ ഉണ്ടായിരുന്നു ആ ചേട്ടൻ ഏതാ..! ഞാൻ വരുണേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോ ചേട്ടനാ പറഞ്ഞത് അയാളെ ഒന്ന് കാണണമെന്ന്… വല്ലാത്തൊരു പെർഫെക്ഷനോട് കൂടിയാണ് ആ ചേട്ടൻ എഴുതിയിരിക്കുന്നത്..മനസ്സിൽ നിന്നും പോകുന്നില്ല..’ ഒന്ന് ചിരിച്ചിട്ട് വക്കീൽ പറഞ്ഞു, “അത് പിന്നെ അവന്റെ സ്വന്തം ജീവിതം പകർത്തുമ്പോ എന്തായാലും അത്രയും പെർഫെക്ഷൻ ഇല്ലാതിരിക്കോ…!” ‘ എന്താ സാർ പറഞ്ഞത്, സ്വന്തം ജീവിതമോ…! ആ ചേട്ടന്റെ ജീവിതമാണോ ഞാനന്ന് വായിച്ചത്..?’ “അതേ, കാവേരി അവന്റെ ഭാര്യ ആയിരുന്നു.. അവള് തളർന്നു കിടക്കുന്ന സമയത്ത് അവളുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു, ‘ഉത്രാളികാവിൽ വെച്ച് കണ്ടതും പിന്നീട് ഒന്നിച്ചതും പിരിഞ്ഞതും എല്ലാം ഉൾക്കൊള്ളിച്ച് ഒരു ഷോർട്ട് ഫിലിം ചെയ്യുക എന്നത്.. ഒന്നിച്ചിരുന്ന് അവരുടെ ജീവിതം കാണുക എന്നത്…’ പക്ഷേ അത് വെറുമൊരു ആഗ്രഹം ആയിരുന്നില്ല, അവന്റെ ജീവനാണ് ഇൗ ഷോർട്ട് ഫിലിം സ്വപ്നം.. അവളായിട്ട്‌ നഷ്ടപ്പെടുത്തിയ അവന്റെ സ്വപ്നം അവനിലൂടെ തന്നെ ഏതോ ഒരു ലോകത്തിരുന്ന് ആ കുട്ടി കാണുന്നുണ്ടാവും..” ഒരു നിമിഷം നിത്യയും വരുണും നിശബ്ദമായി ഇരുന്നു… ഇറങ്ങാൻ നേരം നിത്യ ചോദിച്ചു, ‘ സാറേ ആ ചേട്ടന്റെ പേര് എന്തായിരുന്നു…?’ ” വിഷ്ണു” പോകാൻ നേരം വക്കീൽ പറഞ്ഞു, ” നിത്യാ, ബന്ധം പിരിക്കാൻ എളുപ്പമാണ്, ഒന്ന് മുഖത്ത് നോക്കി ചിരിച്ചാൽ മാറുന്ന പ്രശ്നങ്ങൾ ഒന്നും ആലോചിക്കാതെ എടുത്തു ചാടി ഡിവോഴ്സ് വരെ എത്തിക്കരുത്..” വക്കീൽ അത് പറയുമ്പോ നിത്യ വരുണിന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്… വീട്ടിലേക്ക് തിരിക്കും നേരം, അവളുടെ മനസ്സിലേക്ക് ആ ഷോർട്ട് ഫിലിമിന്‍റെ തിരക്കഥ ഓർമ വന്നു.. അപ്പോഴാണ് അവൾ ഓർമിച്ചത് തിരക്കഥയുടെ അവസാനം ഇങ്ങനെ എഴുതിയിരുന്നു എന്ന്, “എന്റെ കവേരിക്ക്‌ വേണ്ടി നിന്റെ സ്വന്തം വിഷ്ണു”.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular