Connect with us

Experiences

മക്കളെയും ചേർത്തു പിടിച്ചു ആ മഴയിൽ അവളെ പറഞ്ഞു വിടാൻ…

Published

on

രചന: ലക്ഷ്മി

ടോക്കൺ നമ്പർ 10, ചെറുകഥ… പതിവ് പോലെ രാവിലെ എഴുന്നേറ്റു കുളിച്ചു തുളസി തറയിൽ വെള്ളവുമൊഴിച്ചു വിളക്കും കത്തിച്ചു പ്രാർത്ഥിച്ചു വേഗം അടുക്കളയിലേക്ക് കടന്നു അന്നത്തെ പണികൾ വെപ്രാളം പിടിച്ചു ഓടി നടന്നു ചെയ്തു… ഇളയ മകൾ അതിനിടക്ക് ഉണർന്നു കരയുന്നത് കേട്ടു… രണ്ട് വയസ്സ് ആകുന്നതേ ഉള്ളു അല്ലിമോൾക്ക്…. മൂത്തവൾ ക്കു 10 വയസ്സും അപ്പു…. ഓടിപ്പിടച്ചു മോളെയും എടുത്തു ഓടി വന്നപ്പോഴേക്കും അടുപ്പിലൂടെ പാൽ തിളച്ചു തൂകി പോകുന്നുണ്ടായിരുന്നു…വെപ്രാളത്തിൽ ഗ്യാസ് ഓഫ്‌ ചെയ്യുമ്പോൾ കുഞ്ഞി വിരലിലൂടെ കുറച്ചു പാൽ വീണു പൊള്ളി… കുഞ്ഞിനേയും ഒരു കയ്യിൽ പിടിച്ചു കൊണ്ട് ബാക്കിയുള്ള ജോലി ചെയ്യുന്നതിനിടയിൽ ആണ് ഇടക്ക് വരുന്ന തലവേദന എവിടെ നിന്നോ ഓടി വന്നത്… അനിയേട്ട ഇങ്ങോട്ട് വന്നേ മോളെ ഒന്നെടുക്കുമോ… കുറെ പ്രാവശ്യം വിളിച്ചിട്ടും അനക്കമൊന്നുമില്ല… വരില്ലെന്ന് അറിയാം എങ്കിലും ചിലപ്പോൾ വന്നെങ്കിലോ എന്നൊരു പ്രതീക്ഷയാണ് ആ വിളിയിൽ.. ജോലിയൊക്കെ വേഗത്തിൽ തീർത്തു ഇടക്ക് തലയിൽ വണ്ട് മൂളുന്ന പോലെയൊക്കെ തോന്നി തുടങ്ങിയപ്പോ ഹാളിലെ കസേരയിൽ ഒന്നിലേക്ക് ചാഞ്ഞിരുന്നു മോളെ ഒരു കൈ കൊണ്ട് മാറോടു അടുക്കിപ്പിടിച്ചു… ഇടക്കിടക്കു മാറിൽ കുഞ്ഞി കൈ പരതാൻ തുടങ്ങിയപ്പോ കുഞ്ഞിപ്പെണ്ണിന് വിശക്കുന്നുണ്ടെന്ന തോന്നലിൽ അവളെ മാറോടു അടക്കി പിടിച്ചു… അവളുടെ ചെറിയ ഞരങ്ങലിലും കുസൃതിയിലും ശരീരത്തിലെ അസ്വസ്ഥതകൾ മറന്നുവെന്നു നടിച്ചു… ഇന്ദു ഇതുവരെ ചായ ആയില്ലേ… ഇതുവരെ ടിഫിൻ എടുത്തു വച്ചില്ലേ നീ അവിടെ എന്ത് ചെയ്യുകയാ… സമയത്തു ഒന്നും ചെയ്യില്ല എന്ത് മല മറിക്കുന്ന പണിയാ നീ ഇവിടെ ചെയ്യുന്നത്… കുറച്ചു ഉത്തരവാദിത്തം കാണിക്കു ഇന്ദു.. എന്റെ ഷർട്ട് എവിടെ.. വാച്ച് എവിടെ.. ടൈ എവിടെ വച്ചു.. മൊബൈൽ എവിടെ…… എല്ലാത്തിലും ഓടി നടന്നു എടുത്തു കൊടുത്തു.എല്ലാവരെയും കഴിപ്പിച്ചു.. അപ്പു മോളെയും ഒരുക്കി അനിയേട്ടന്റെ കൂടെ വിട്ടു… ഏട്ടൻ പോകുമ്പോൾ മോളെ സ്കൂളിൽ വിട്ടിട്ട് പോകും…. അതിനിടക്ക് എനിക്ക് വയ്യാന്നുള്ളത് ഞാനും മറക്കും… അല്ലെങ്കിൽ തന്നെ എനിക്കെന്താ അസുഖം.. ഇക്കണ്ട ജോലി മുഴുവൻ ചെയ്യുന്ന എനിക്ക് എന്ത് അസുഖം വരാൻ…… എല്ലാവരും പോയി കഴിഞ്ഞു ഞാനും അല്ലിമോളും ഒറ്റക്കായി.. മോളെ ഉറക്കി കിടത്തി തുണിയും കഴുകി വീടൊക്കെ തുടച്ചു വന്നപ്പോഴേക്കും മോള് വീണ്ടും ഉണർന്നു കരഞ്ഞു തുടങ്ങി.. അവളെയും എടുത്തു പുറത്തു കൊണ്ട് പോയി കാഴ്ചകൾ കാണിച്ചു ആഹാരം കൊടുത്തു… മോളെ മുഖവും കഴുകിച്ചു തിരിയുമ്പോ വയറ്റിൽ നിന്ന് കുറുകൽ കേൾക്കുന്നുണ്ട് വിശപ്പിന്റെ വിളി….

രാവിലത്തെയും ഉച്ചക്കലത്തേയും ഒന്നിച്ചു കഴിക്കാല്ലോ ഇനിപ്പോ… ഓരോന്നോർത്ത് ആഹാരം കഴിച്ചു പാത്രം കഴുകി വയ്ക്കുന്നതിനിടയിൽ വീണ്ടും തലയിൽ വണ്ട് മുരളുന്ന ശബ്ദം കേട്ടു തുടങ്ങി… അത് പിന്നെ കൂടിക്കൂടി തല പൊട്ടിത്തെറിക്കും എന്ന രീതിയിൽ ആയപ്പോഴേക്കും അനിയേട്ടനെ ഫോൺ വിളിക്കാൻ തുടങ്ങി.. ആദ്യ ബെൽ കേട്ടപ്പോഴേ നെഞ്ചിടിച്ചു തുടങ്ങി എന്ത് പറയുമെന്ന് പേടിച്ചിട്ട്.. അങ്ങേതലക്കൽ നിന്ന് ഹലോ പറഞ്ഞപ്പോഴേ ഒറ്റ ശ്വാസത്തിൽ തനിക്ക് തീരെ വയ്യാന്നു പറഞ്ഞു…. അവിടെ നിന്ന് ശാസന ആയിരുന്നു കിട്ടിയത്… വെറ്തെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയിട്ട് തോന്നുന്നതാണെന്നു കേട്ടപ്പോഴേ നെഞ്ചിനുള്ളിൽ നിന്ന് ഒരേങ്ങൽ പുറത്തേക്ക് വന്നു അതൊരു പൊട്ടിക്കരച്ചിലായി മാറി…കണ്ണിൽ ഇരുട്ട് പരന്നത് മാത്രം അറിയാം… ബോധം വരുമ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ കാശ്വാലിറ്റിയിൽ ആയിരുന്നു… വെപ്രാളത്തിൽ ചാടി എണീറ്റ് മോളെ തിരക്കി ബഹളം തുടങ്ങി… സിസ്റ്റർ വന്നു വഴക്ക് പറഞ്ഞു ശരീരം ഉലക്കാതിരിക്കാനും ഇന്നലെ മുഴുവൻ ബോധം ഇല്ലാതെ icu വിൽ ആയിരുന്നെന്നും….ഈശ്വരാ ഒരു ദിവസം മുഴുവൻ ഞാനിവിടെ കിടന്നെന്നോ ബോധം ഇല്ലാതെ… എന്റെ കുഞ്ഞുങ്ങൾ അനിയേട്ടൻ ഒക്കെ എന്ത് ചെയ്തു കാണും… പെട്ടെന്ന് അവരെ കാണാനുള്ള ആഗ്രഹത്തിൽ സിസ്റ്ററോടു ചോദിച്ചു അവരെ ഒന്നു കാണാൻ പറ്റുമോന്ന്… കുറച്ചു കഴിയുമ്പോ ടെസ്റ്റ്‌ റിസൾട്ട്‌ വരും അപ്പൊ റൂമിലേക്ക് മാറ്റും എന്നും മാത്രമാണ് അവർ പറഞ്ഞത്…. വല്ലാത്തൊരു എകാന്തത തനിക്ക് ചുറ്റും പരക്കുന്നതായി അവൾക്ക് തോന്നി….. വിരസമായ മണിക്കൂറുകൾ കടന്നു പോയി… ഇടക്ക് ഡോക്ടർമാർ വന്നു പോയി…. നീണ്ട ഒരുറക്കത്തിൽ നിന്ന് ഉണരുമ്പോൾ റൂമിലായിരുന്നു… വലതു വശത്തു അല്ലിയും ഇടതു വശത്തു അപ്പുവും ചേർത്ത് കിടന്നുറങ്ങുന്നു…. സമാധാനം ആയതു അപ്പോഴാണ്.. രണ്ടാളെയും ചേർത്ത് പിടിച്ചു…. അനിയേട്ടൻ അവിടെ എങ്ങും ഉണ്ടായിരുന്നില്ല.. പതുക്കെ മക്കളെ ഉണർത്താതെ എഴുന്നേറ്റ്, മരുന്ന് വച്ചേക്കുന്ന മേശക്ക് അരികിലെത്തി കുറച്ചു മരുന്നുകളും ടോക്കൺ നമ്പർ 10 എന്നെഴുതിയ സ്ലിപ്പും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്….

ഹോസ്പിറ്റലിന്റെ വാസന അസഹനീയമായി തോന്നി… ഇത് വരെ ഹോസ്പിറ്റലിൽ വന്നിട്ടില്ല…. വയ്യായ്ക വരുമ്പോൾ പാരസെറ്റമോളിൽ ഒതുക്കിയിരുന്നു… എത്രയും പെട്ടെന്ന് വീട്ടില് എത്തി അവിടെയൊക്കെ ഒതുക്കി പറക്കി മക്കളെയും കുളിപ്പിച്ച് തനിക്കുമൊന്ന് കുളിച്ചു ഒന്നുറങ്ങണം എങ്കിലേ പൂർണ്ണമായും സമാധാനമാകുള്ളൂ…… ഉറക്കം കണ്ണുകളെ മാടി വിളിക്കുന്നു എന്ന് തോന്നിയപ്പോ മക്കളെ ഇറുകെ കെട്ടിപ്പിടിച് കിടന്നു…. പിറ്റേന്ന് കലപില ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റത്… ആശുപത്രി വീണ്ടും സജീവമായി 2 ഡോക്ടർ മാരും മാലാഖ മാരും റൂമിലേക്ക് വന്നു തലയിൽ പിടിച്ചു നോക്കി റിസൾട്ട്‌ അടങ്ങിയ പേപ്പർ വായിക്കാൻ തുടങ്ങി… എന്റെ നെഞ്ചിടിക്കുന്ന ശബ്ദവും ഭിത്തിയിൽ തൂക്കിയ ഘടികാരത്തിന്റെ ശബ്ദവും മാത്രമായി റൂമിൽ…. ഡോക്ടർസ് പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ഇടക്ക് സഹതാപത്തോടെ നോക്കുന്നു…. നെഞ്ച് വല്ലാതെ പിടയാൻ തുടങ്ങി… മാറിയിരുന്നു കളിക്കുന്ന മക്കളിലേക്ക് കണ്ണുകൾ പിടഞ്ഞു വീണു… മിസ്റ്റർ അനിരുദ് ഇന്ദുവിന് ബ്ലഡ് ക്യാൻസർ ലാസ്റ്റ് സ്റ്റേജ് ആണ്…. ചികിൽസിക്കാനുള്ള സമയം കടന്നു പോയിരിക്കുന്നു…. അതെ പേടിച്ചിരുന്ന വാക്കുകൾ തന്നെ ഡോക്ടർ പറഞ്ഞു….. നെഞ്ചിടിപ്പു കൂടി… മൂക്കിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നു മക്കളെ കണ്ട് കൊതി തീർന്നിട്ടില്ല…. അവരെ ഓമനിച്ചു കൊതിതീർന്നിട്ടില്ല…. ഇനിയും ഇനിയും അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങൾ കാണണം… അവരെ കൊഞ്ചിക്കണം കുസൃതിത്തരങ്ങൾ കാട്ടുമ്പോ പിന്നാലെ ഓടണം.. അതിനു അതിനു ഞാൻ വേണ്ടേ… വേണമല്ലോ അനിയേട്ടന് ഒന്നും ശ്രദ്ധിക്കാൻ പറ്റില്ല.. ഞാൻ ഞാനില്ലാതെ എങ്ങനെയാ…. ഒരു അലറി കരച്ചിലോടെ ഓടിച്ചെന്ന് മക്കളെ ഇറുക്കി കെട്ടിപ്പിടിച് അലറി കരയാൻ തുടങ്ങി….. ഞാൻ ഞാൻ എങ്ങോട്ടും പോകില്ല ന്റെ മക്കൾക്കു ആരാ ഞാൻ പോയാൽ… അവർക്ക് ചോറ് വാരി കൊടുക്കണ്ടേ…വാരിക്കൊടുക്കാതെ അവര് കഴിക്കില്ല… പഠിപ്പിക്കണ്ടേ.. ഒടുവിൽ ഒരാളുടെ കൈ പിടിച്ചേൽപ്പിക്കുന്നെ കാണാൻ ഞാൻ വേണ്ടേ….

പോകില്ല ഞാൻ പോകില്ല ഡോക്ടറേ എന്നെ എന്നെ രക്ഷിച്ചൂടെ …. അവളുടെ കരച്ചിൽ കേട്ട് മക്കളും കൂടെ കരയാൻ തുടങ്ങി… മൂത്തമോൾ പറയുന്നുണ്ട് അമ്മ എങ്ങും പോകണ്ടമ്മേ അമ്മേടെ അസുഖമൊക്ക മാറും ഞാൻ പാതിച്ചിട്ടാമ്മേ വന്നേ.. ന്റെ പൊന്നു മക്കളെ അമ്മക്ക് നിങ്ങളെ വിട്ടു പോകണ്ടാടാ… ഞാനില്ലാതെ നിങ്ങളുടെ അച്ഛന് പറ്റില്ല നിങ്ങളെ നോക്കാൻ അതെങ്ങനെ അനിയേട്ടനെ നോക്കാനും ഞാൻ തന്നെ വേണ്ടേ… ബാ അനിയേട്ട നമുക്ക് പോകാം ബാ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അനിയുടെ കയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി അവൾ… പെട്ടെന്ന് കൈ വിട്ടിട്ട് പറഞ്ഞു, ഏട്ടന് ഇന്ന് ഓഫീസിൽ പോകണ്ടേ.. ഏട്ടൻ പൊയ്ക്കോ ഞാൻ മക്കളെ കൊണ്ട് പൊയ്ക്കോളാം വീടാകേ നാശായിക്കാണും ഇപ്പൊ…കണ്ട് നിന്നവരുടെ ഒക്കെ കണ്ണിൽ നിന്നും ഈറൻ പൊടിഞ്ഞു… ചുറ്റും സഹതാപത്തോടെ ഉള്ള നോട്ടം അവൾക്ക് അരോചകം തോന്നി…. അയാളെ മുറുകെ പിടിച്ചു അവൾ വലിക്കാൻ തുടങ്ങി പോകാമെട്ടാ ബാ പോകാം.. അയാൾ ഒരു പ്രതിമ പോലെ അനങ്ങാതെ നിന്നു…. കഴിഞ്ഞ ദിവസങ്ങൾ അയാളിൽ വന്നു പല്ലിളിക്കാൻ തുടങ്ങി..പൊട്ടിക്കരച്ചിൽ തൊണ്ടക്ക് വന്നു നിൽക്കുന്നു… ഉറക്കെ അലറികരയാൻ തോന്നി അയാൾക്ക്.. താനൊന്ന് പരിഗണിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു… അവൾ വയ്യാന്നു പറഞ്ഞപ്പോഴൊക്കെ തനിക്കൊന്നു ശ്രെദ്ധിക്കാമായിരുന്നു…. അവളെ വഴക്ക് പറയുമെങ്കിലും അവളില്ലാത്ത ലോകത്തെ പറ്റി ചിന്തിക്കാനാവില്ല… ചേർത്ത് പിടിച്ച കൈകൾ അയയുന്നുവെന്ന് തോന്നിയപ്പോഴാണ് ഓർമ്മയിൽ നിന്ന് ഉണർന്നത്….. കുഴഞ്ഞു കൈയിലേക്ക് വീണവളെ പരിഭ്രാന്തിയോട് തട്ടിവിളിക്കാൻ തുടങ്ങി…. ചുറ്റും ആൾക്കാർ ഓടിക്കൂടി അറ്റെൻഡർമാർ തന്റെ കയ്യിൽ നിന്നും അവളെ പിടിച്ചു വാങ്ങി icu വിലേക്കു കയറ്റിയപ്പോഴും ഒന്നു ചലിക്കാൻ പോലും ആകാതെ ശില പോലെ നിൽക്കുവാനേ അയാൾക്ക് കഴിഞ്ഞുള്ളു… മക്കളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.. അമ്മയേ കൊണ്ട് പോയ വഴിയിലേക്ക് നോക്കി ഉച്ചത്തിൽ കരയുകയാണ് രണ്ടാളും …. ഓടിപ്പോയി ചേർത്ത് പിടിച്ചു. രണ്ടാളുടേം കരച്ചിൽ ഉച്ചതിലായ് ..

ഏറെ നേരത്തെ നെഞ്ചിടിപ്പോടെയുള്ള കാത്തിരിപ്പു അയാളെ ഒരുപാട് ക്ഷീണിപ്പിച്ചു… രണ്ട് മക്കളെ ആശ്വസിപ്പിക്കുവാനും കൊണ്ട് നടക്കുവാനും ആഹാരം കൊടുക്കുവാനും അയാൾ നന്നേ ബുദ്ധിമുട്ടി…. അപ്പോഴൊക്കെ അയാൾ അവളെ ഓർക്കുകയായിരുന്നു.. ഇതൊക്കെ തന്മയത്തോടെ ചെയ്തിരുന്നവളെ.. ക്ഷമയോടെ തങ്ങളെ കാത്തു സൂക്ഷിച്ചവളെ തന്റെ ഇന്ദുവിനെ Icu ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് ഇറങ്ങി… തോളിൽ കിടന്നുറങ്ങിയ ഇളയ മകളെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് എഴുന്നേറ്റ് നിന്നു ആശ്വാസത്തിന്റെ ഒരു വാക്ക് അദ്ദേഹത്തിൽ നിന്ന് കേൾക്കുവാനായി….sorry mr അനിരുധ് ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രെമിച്ചു പക്ഷെ……………. നെഞ്ചിൽ നിന്നൊരു വെള്ളിടി വെട്ടി അത് ശരീരത്തിൽ ആകമാനം പരന്നു…. ശരീരം ആടി ഉലഞ്ഞു വിതുമ്പൽ ചുണ്ടിനാൽ കടിച്ചു പിടിച്ചു… ഒരുഫ്രാന്തനെ പോലെ മോളെ അടക്കി പിടിച്ചു ചുമരിലൂടെ വഴുതി താഴേക്കിരുന്നു… അപ്പോഴും അയാളുടെ കയ്യിൽ ടോക്കൺ നമ്പർ 10 ഭദ്രമായി ചുരുട്ടി പിടിച്ചിരുന്നു…. അവളില്ലാത്ത ലോകത്തു അവളുടേതെന്നു പറയാൻ രണ്ട് മക്കളും ആ 10 ആം നമ്പറും മാത്രമേ ശേഷിക്കുന്നുള്ളു… ഓർമ്മകൾ പോലും മനോഹരമായ ഒന്നില്ല… എല്ലാം ഭംഗിയായി ചെയ്തു തീർത്തു ഒരു നല്ല വാക്കിനായി തന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന അവളുടെ മുഖം മാത്രം ഓർമ്മയിൽ… മക്കളെയും ചേർത്തു പിടിച്ചു ആ മഴയിൽ അവളെ പറഞ്ഞു വിടാൻ ഉള്ള ചടങ്ങിൽ നനഞ്ഞു കുതിർന്നു നിൽക്കുകയാണ് അവർ… അവളുടെ കണ്ണുനീർ മഴയായി അവരിൽ വീണലിയുകയാണ്…. ഇനി എന്തെന്ന ചിന്തയിൽ അനിരുധും…. അമ്മയെ കാണാനുള്ള ആധിയിൽ മക്കളും… ഇനിയും അവരോടൊപ്പം ജീവിച്ചു മതിയായില്ലെന്ന അടങ്ങാത്ത ആഗ്രഹത്തിൽ ഇന്ദുവിന്റെ ആത്മാവും…

Experiences

ഇഷ്ടമാണ് നൂറുവട്ടം

Published

on

By

രചന: Vijay Lalitwilloli Sathya

ആദ്യരാത്രിയിൽ മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളുടെ ഒടുവിലുള്ള ചടുല താളങ്ങളുടെ നിമ്നോന്നത ആരവങ്ങൾ ഒക്കെ അടങ്ങിയപ്പോൾ തികച്ചും നിശബ്ദത പരന്നു.ഭർത്താവ് ഷിബു നിദ്രയിലായി. നിഷ ഇന്നുവരെ കാത്തുസൂക്ഷിച്ച വിലപ്പെട്ടതൊക്കെ അവൻ അപഹരിച്ചു എടുത്തു. മിന്നൽ കൊടി പോലെ പടർന്ന് കയറിയ അവനിപ്പോൾ ഒരു ചൊറിയൻപുഴു ആയി മാറിയിരിക്കുന്നു. ‘ഇവനെ കൊന്നാലോ’ ആ നിമിഷം അവൾക്ക്‌ അങ്ങനെയാണ് തോന്നിയത്….! ഇത്തിരി മുമ്പാണ് കൂട്ടുകാരി ശാന്തി ആ ശരിയായ ആ വീഡിയോ അവൾക്ക് അയച്ചു കൊടുത്തത്..! ‘ഈശ്വരാ താൻ പ്രകാശേട്ടനെ വഞ്ചിച്ചിരിക്കുന്നു.’ അവൾക്കു തല പെരുക്കുന്നത് പോലെ തോന്നി. അവളെ മഹാപാപം ചെയ്യിപ്പിച്ച് ആകുലതയിലാക്കിയ ആ സംഭവം അവൾ ഒന്ന്‌ ഓർത്തെടുക്കാൻ ശ്രമിച്ചു……… ഇന്നലെ പകൽ ഷിബുവിനെ നേരിൽ കണ്ടു നിഷ ചോദിച്ചു “ഷിബു തനിക്ക് എന്നോട് ഇപ്പോഴും സ്നേഹം ഉണ്ടോ? ” “ഇതെന്ത് ചോദ്യം ആണ് നിഷ. നീയല്ലേ എന്നെ തേച്ചിട്ട് പോയത്. ചെന്നൈയിലുള്ള ബാങ്ക് ഉദ്യോഗസ്ഥൻ നിന്നെ പെണ്ണുകാണാൻ വന്നെന്നും വീട്ടിൽ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി എന്നൊക്കെ പറഞ്ഞട്ടിപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം.” വീട്ടുകാരെ പിണക്കാൻ പറ്റില്ലെന്ന് പറഞ്ഞു നിഷ്കരുണം തന്റെ പ്രണയത്തെ അവൾ തള്ളിപ്പറഞ്ഞു പോയവൾ ആണ്. ഷിബുവിന്റെ മനസ്സിൽ അതൊരു ആഘാതമായിരുന്നു.

അവന്റെ പ്രണയം ആത്മാർത്ഥമായിരുന്നു. അന്നേ അവൻ മനസ്സിൽ കുറിച്ചിട്ടതാണ്. “ആട്ടെ ഇപ്പോൾ എന്തിനാ ഇങ്ങനെ ചോദിച്ചത്?” “നീ എന്നെ വിവാഹം കഴിക്കുമോ?” അവൾ ചോദിച്ചു “ഞാൻ പാവപ്പെട്ട വീട്ടിലെ പയ്യൻ അല്ലേ അതുകൊണ്ടല്ലേ വിവാഹം ആയപ്പോൾ നീ നമ്മുടെ പ്രേമത്തെ അവഗണിച്ച് അയാളുടെ കൂടെ ഒക്കെ ജീവിക്കാൻ ശ്രമിച്ചത്. ഇപ്പോൾ എന്താ പ്രശ്നം കല്യാണം മുടങ്ങിയൊ ” അവൻ ആകാംക്ഷയോടെ ചോദിച്ചു. “പാവപ്പെട്ടവൻ ആണെങ്കിലും നിനക്കൊരു ജോലി ഉണ്ടല്ലോ. മാത്രമല്ല നമ്മൾ പരസ്പരം പ്രേമിച്ച വരല്ലേ ഒന്നിച്ച് ജീവിക്കാൻ നിനക്കും ആഗ്രഹമില്ലേ” അവൾ ചോദിച്ചു.. അപ്പോൾ ഉറപ്പിച്ച നിന്റെ വിവാഹം? “”കല്യാണം മറ്റന്നാളാണ് പക്ഷേ എനിക്ക് അയാളെ വേണ്ട..” “അതെന്താ?” “അതൊക്കെയുണ്ട്” ഷിബുവിനെ കോൾ അടിച്ച പോലെയായി പിറ്റേന്ന് അവൾ അവന്റെ കൂടെ ഒളിച്ചോടി. അവൻ ഒരു ക്ഷേത്രത്തിൽ വെച്ച് അവളെ താലികെട്ടി. അവളെ തന്റെ കൊച്ചു വീട്ടിലേക്ക് കൊണ്ടു പോയി. അന്ന് രാത്രി അവൻ ചോദിച്ചു. എന്താണ് വിവാഹം വേണ്ടെന്ന് വെച്ച് അയാളെ വിട്ട് വരാൻ കാരണം. അവൾ ഒരു വീഡിയോ കാണിച്ചു. രണ്ടുദിവസം മുമ്പ് ആരോ അയച്ചു അവളുടെ വാട്സപ്പ് ലേക്ക് വന്നതാണ്.

ചെന്നൈയിൽ ജോലിയുള്ള അവളെ കെട്ടാൻ പോകുന്ന യുവാവ് അവിടുത്തെ പട്ടണത്തിൽ ഒരു മോഡേൺ യുവതിയുടെ കൈയും വീശി അടിപൊളിയായി റോഡിലൂടെ നടക്കുന്ന ഒരു വീഡിയോ. ഷിബു ഉള്ളിൽ സന്തോഷിച്ചു. തന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഇവൾ ആപ്പിൽ ആയിരിക്കുന്നു. അതുകൊണ്ട് താൻ ആഗ്രഹിച്ചതുപോലെ അവൾ തന്റെ ഭാര്യയായിരിക്കുന്നു ആ വീഡിയോ കണ്ടതിനു ശേഷം അവളുടെ മനസ്സു മാറിയത്. പിന്നെ പല നവ മാധ്യമങ്ങളിലും വീഡിയോ പ്രത്യക്ഷപ്പെട്ടു. അവൾ പേടിച്ചു ലിങ്ക് തുറന്നത് ഇല്ല… കാരണം അവൾക്ക് അത് നേരത്തെ കിട്ടിയതല്ലേ. അത് കണ്ടപ്പോൾ തന്നെ നല്ല ജീവൻ പോയി. നല്ല ഷോക്ക് ആയതാണ്. അതുകൊണ്ട് വീണ്ടും വീണ്ടും ആ പാനിക് ഷോക്കു വരാൻ ആരും ആഗ്രഹിക്കില്ല. ആ നിമിഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. നേരിട്ട് ഷിബുവിനെ കണ്ടു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹത്തലേന്ന് തന്റെ പ്രതിശ്രുത വധു ഒളിച്ചോടി എന്ന് അറിഞ്ഞ ആ യുവാവ് അന്നു വൈകിട്ട് തന്നെ ചെന്നൈയിലേ ജോലിസ്ഥലത്തേക്ക് ദുഃഖത്തോടെ മടങ്ങിപ്പോയി ഓഫീസിലേക്ക് പോകാനുള്ള വഴിമധ്യേ ഒരു റോഡ് ക്രോസ് ചെയ്യാൻ വേണ്ടി സീബ്രാ ലൈനിൽ നിൽക്കുകയാണ് അവനിപ്പോൾ.

എന്നും ആ സീബ്രാലൈൻ ക്രോസ് ചെയ്തു വേണം അവൻ അപ്പുറത്ത് ഓഫീസിലെത്താൻ. ചെന്നൈയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ അന്ധയായ യുവതി ഇന്നും റോഡ് കടക്കാൻ കൃത്യസമയത്ത് ആ സീബ്ര ലൈൻ സ്റ്റാർട്ടിങ് പോയന്റിൽ വന്നു നിൽപ്പുണ്ട്. രണ്ടാഴ്ച മുമ്പാണ് താൻ അവരെ ഹെൽപ്പ് ചെയ്യുന്ന സമയത്ത് ആരോ പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്! ഒരു യുവാവിന്റെ ജീവകാരുണ്യപ്രവർത്തനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ആ വീഡിയോ അവനും കണ്ടതാണ്. തേച്ചിട്ട് പോയ കാമുകിക്ക് ഒരു പണി കൊടുക്കാൻ വേണ്ടിയാണ് ഷിബു ആ വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക്കു കാര്യങ്ങളൊക്കെ മാറ്റി സൂം ചെയ്തു അതൊരു യുവതിയുടെയും യുവാവിന്റെയും നടുറോട്ടിൽ വച്ചുള്ള അനശ്വര പ്രേമം മുഹൂർത്തം ആക്കി ചിത്രീകരിച്ചത്…. നിഷയുടെ ഭർത്താവ് പ്രകാശൻ ആണ് അതൊന്നു മനസിലാക്കിയ അവനാണ് ഏറ്റവും വേഗം വേറൊരു നമ്പറിൽ നിന്നും മുൻ കാമുകിയുടെ വാട്സപ്പ് ലേക്ക് അയച്ചത്. യാത്രക്കാർക്കുള്ള സിഗ്നൽ ആയപ്പോൾ തങ്ങിനിന്ന എല്ലാവരും വേഗം പോയി. യുവാവും അന്ധയായ യുവതിയും ഒടുവിൽ ബാക്കിയായി. ഇപ്രാവശ്യവും അവൻ തന്നെ ആ യുവതിയെ സഹായിക്കേണ്ടി വന്നു. അവൾക്ക് അവന്റെ മണവും സ്പർശനവും തിരിച്ചറിഞ്ഞു. “ഹായ് പ്രകാശ് നാട്ടിൽ പോയിട്ട് വന്നോ എന്തായി കല്യാണം ഒക്കെ ഭംഗിയിൽ കഴിഞ്ഞോ?”

കഴിഞ്ഞ പ്രാവശ്യം റോഡിനു മറുപുറം എത്തിയപ്പോൾ നന്ദി സൂചകമായി അവർ സംസാരിക്കുന്ന അവസരത്തിൽ വളരെ ചെറിയ വാക്കുകളിൽ അവൻ തന്റെ കൊച്ചു വിശേഷ കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് വീണ്ടും ഇന്ന് കണ്ടപ്പോൾ അവൾ ചോദിച്ചതു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. റോഡിന് മറുപുറം എത്തിയപ്പോൾ അവൾ ചോദിച്ചു. “എന്താണ് സംസാരിക്കാത്തത്…. എന്ത് പറ്റി പ്രകാശ്?” അവനവന്റെ ദുഃഖ കാരണമായ നാട്ടിലെ മുടങ്ങിയ വിവാഹ കഥ മുഴുവൻ അവൻ പറഞ്ഞു അന്ന് ഒരുനാൾ റോഡ് കടക്കാൻ തന്നെ സഹായിച്ച സമയത്ത് എടുത്ത വീഡിയോ പൊതുജനങ്ങൾ ഏറ്റെടുത്ത കാര്യവും അന്ധയായ യുവതിക്ക് അറിയാം. താൻ കാരണം,തന്നെ സഹായിച്ചത് കാരണം, ഒരാളുടെ ജീവിതം നഷ്ടപ്പെട്ടു.അവൾക്ക് അത് ദുഃഖമായി. അന്ധയാണെങ്കിലും അതീവ സുന്ദരിയായ അവൾ അയാളോട് ചോദിച്ചു. ” ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല. എനിക്കതിന് അർഹത ഉണ്ടോ എന്നും അറിയില്ല എനിക്കെന്നും വെളിച്ചമായി താങ്ങായി തണലായി കൂടെ ഉണ്ടാകുമോ? എന്നെ ഭാര്യയായി കൂടെ കൂട്ടുമോ?” പ്രകാശ് സ്തബ്ധനായി ‘ ഈശ്വര ഇവരെന്താ ചോദിക്കുന്നത്?’ കാഴ്ച ഉള്ളത് കാരണം ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് അതിന്റെ പിറകെ ഓടുന്ന ദുരാഗ്രഹിയായ മനുഷ്യരെക്കാൾ കാഴ്ചയില്ലാത്ത ഉൾക്കാഴ്ചയുള്ള അന്ധരായ പാവം മനുഷ്യർ തന്നെയാണ് യഥാർത്ഥ സ്നേഹം തരിക..!! അന്ന് വൈകിട്ട് അവളുടെ ചോദ്യത്തിന് അവൻ മറുപടി നൽകി. “എനിക്ക് ഇഷ്ടമാണ് നൂറുവട്ടം!” ഞാൻ വിവാഹം ചെയ്തോളാം.!! കഥ വായിച്ചിട്ട് പോകുമ്പോൾ രണ്ടു വാക്ക് പറയാൻ മറക്കല്ലേ….

Continue Reading

Experiences

ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി…

Published

on

By

രചന: Shahla Sharin

“ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?” ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു. ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിക്കുന്നുണ്ടായിരുന്നു. “ഇപ്പോഴത്തെ കുട്ടികളല്ലേ ബോക്കറേ, ഇവൾക്ക് അയാളുടെ സ്വഭാവം അത്രക്ക് ഇഷ്ടല്ല. ആളൊരു തണുപ്പനാന്നാ പറയുന്നേ. പിന്നേ ഇവളെ മുടിഞ്ഞ സംശയോം ആണ്” ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു “ഇതൊക്കെ ഒരു കാരണാണോ…? ഹ ഹ ഹ!!! ഇതൊക്കെ ഈകാലത്ത് സാധാരണമല്ലേ.

പെണ്ണ് എന്നും ആണിനെ അനുസരിച്ച് എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ്. ഇത്രക്ക് നിസാര കാര്യത്തിനൊക്കെ ഡിവോഴ്സ് വാങ്ങി വീട്ടിലിരിക്കെ, ന്റെ പടച്ചോനേ” കയ്യിലിരുന്ന സുലൈമാനി ഒറ്റവലിക്ക് കുടിച്ച് ബ്രോക്കർ ഫാത്തിമയെ പുച്ഛത്തോടെ ഒന്ന് നോക്കി “നീയാള് കൊള്ളാലോ പെണ്ണേ, പെണ്ണുങ്ങൾക്ക് നല്ലോണം ക്ഷമ വേണം. ആണിനെ മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാനുള്ള മിടുക്ക് വേണം.

അല്ലാതെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓടിപ്പോരാൻ നിന്നാൽ അതിനേ നേരം കാണൂ” അതുവരെ ക്ഷമിച്ച് നിന്ന ഫാത്തിമയുടെ ഫുൾ കണ്ട്രോൾ അങ്ങട് പോയി, അവൾ ബ്രോക്കറെ നോക്കി കണ്ണുരുട്ടി “അതെന്താടോ ഈ ആണുങ്ങളൊക്കെ ആലാവുദ്ധീൻറെ കുപ്പീന്ന് വന്ന ഭൂതാണോ, മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാൻ…?” ഫാത്തിമയുടെ അലർച്ച കണ്ടതും ബ്രോക്കർ മെല്ലെ എഴുന്നേറ്റു.

പക്ഷേ ഫാത്തിമ കട്ടകലിപ്പിൽ തന്നെ ആയിരുന്നു “വീട്ടിൽ വരുന്ന കസിൻ ബ്രോസിനോസ് മിണ്ടിയാൽ സംശയം, ബസ്സിൽ കയറിയാൽ കിളിയോട് ചിരിച്ചാൽ സംശയം, ഓട്ടോ ഡ്രൈവറോട് സംസാരിച്ചാൽ സംശയം, ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മഹാപാപം, വാട്സാപ്പിൽ രാത്രി എട്ടുമണി കഴിഞ്ഞ് വരാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല, എന്നാലോ ഇതൊക്കെ അങ്ങേർക്ക് ആവാം, ചോദിച്ചാൽ ഒറ്റ ഉത്തരം ആണുങ്ങൾക്ക് ഇതൊക്കെ ആവാം

. പെണ്ണുങ്ങൾക്ക് ചുറ്റും എപ്പോഴും കണ്ണുകൾ വേണം എന്ന്” ബ്രോക്കർ മെല്ലെ അവിടെ നിന്നും തടിയൂരാൻ ശ്രമിച്ചു. ഫാത്തിമ അയാളെ നോക്കി പുഞ്ചിരിച്ചു “ഇങ്ങളെക്കൊണ്ട് കൊണ്ട് പറ്റൂച്ചാ അല്പം സ്വാതന്ത്ര്യം തരുന്ന, ഒരു കൂട്ടുകാരനെപ്പോലെ കൂടെ നിൽക്കുന്ന എല്ലാത്തിനുപരി പെണ്ണെന്നാൽ കാമം കൊണ്ട് കെട്ടിപ്പൊക്കിയ മാംസ രൂപമല്ല എന്ന് തിരിച്ചറിവുള്ള ഇച്ചിരി മനസാക്ഷിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നോക്കൂ, എനിക്കും ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി” ഒന്ന് നിറുത്തിയിട്ട് അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു “എനിക്ക് വേണ്ടത് കൂടെ കട്ടക്ക് നിൽക്കുന്ന തുണയെ ആണ് അല്ലാതെ എന്റെ കഴുത്തിൽ കയറിട്ട് നടക്കുന്ന യജമാനനെ അല്ല”

Continue Reading

Experiences

സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം…

Published

on

By

രചന: സുരേദ്രൻ കരുളായി

ഞാൻ പെണ്ണന്വേഷിച്ചു തുടങ്ങിയതിന് ശേഷമാണ് അനുജൻ പെണ്ണുകാണാനിറങ്ങിയത്. അവന് ഡ്രസ്സിൽ ചെളി പുരളാത്ത പണിയായതു കൊണ്ടാവണം കല്ല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി….! ഞാനിപ്പോഴും അലയുകയാണ്… ഒരു പെണ്ണിന്റെ സ്നേഹത്തിനായി ….. ഒരു പെണ്ണിന്റെ സാമീപ്യത്തിനായി…. പക്ഷേ…അച്ഛനമ്മമാരും പെൺകുട്ടികളും ഒരേ പല്ലവി തന്നെ ആവർത്തിക്കുന്നതു കൊണ്ട് മടുപ്പു തോന്നിത്തുടങ്ങി…. നടന്നു നടന്ന് വയസ്സു കൂടുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ ചിരിയാണു വരിക. നിത്യവൃത്തിയ്ക്ക് വകയില്ലാത്തവർക്കുപോലും ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ വേണം… ചോദിക്കുന്നവരുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസമോ പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി … ഇവരാണ് ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ കാത്തിരിക്കുന്നത്….. ചിരിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക…? മൂഡസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ… അവരെക്കുറിച്ച് എനിയ്ക്കു തോന്നിയത് അങ്ങനെയാണ്. ഈയിടെയായി ഒരു സംഭവമുണ്ടായി. ആരോ കൊടുത്ത ഒരു പെണ്ണിന്റെ അഡ്രസ്സിലുള്ള ഫോൺ നമ്പറിൽ ചെറിയച്ഛൻ വിളിച്ചുനോക്കി….. “ഹലോ… ശ്രീധരേട്ടനാണോ…?” “അതെ … ആരാ..?” “നിങ്ങൾക്ക് ഒരു കുട്ടിയെ കെട്ടിക്കാനുണ്ടെന്നു കേട്ടു… എന്റെയൊരു സുഹൃത്ത് അഡ്രസ്സ് തന്നതാ… ശരിയാണോ …?” “ആ… ശരിയാണ്…” ” വന്നാൽ കുട്ടിയെ ഒന്നു കാണാൻ പറ്റുമോ..?” “കാണാം… പക്ഷേ… ചെക്കനെന്താ ജോലി…?” ” അവന് തേപ്പിന്റേയും പടവിന്റേയുമൊക്കെ പണിയാ…” “അയ്യോ… അങ്ങനെയുള്ളോർക്കൊന്നും കൊടുക്കില്ലാട്ടോ…. എന്തെങ്കിലുമൊരു ഉദ്യോഗമുള്ളവർക്കേ കൊടുക്കു… ” ” അതെയോ… പെണ്ണിപ്പോൾ എന്തിനാ പഠിക്കുന്നത്…?” ” അവളിപ്പോൾ ഡിഗ്രി അവസാന വർഷമാണ്. ” “അപ്പോൾ പെണ്ണ് പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലിയൊക്കെയായിട്ടേ കൊടുക്കുന്നുണ്ടാവു അല്ലേ…?” ” ഏയ്… അതിനൊന്നും ഇപ്പോൾ കഴിയില്ല… ഉദ്ദ്യോഗസ്ഥരൊക്കെയാവുമ്പോൾ പിന്നീടുള്ള കാര്യങ്ങൾ അവര് നോക്കിക്കോളുമല്ലോ ….” “ഞങ്ങള് പഠിപ്പിക്കാൻ തയ്യാറാണെങ്കിൽ നടത്തിക്കൂടെ…?” ” അതൊന്നും ശര്യാവില്ല…” ” നിങ്ങൾക്കെന്താണ് പണി…?! ” എനിയ്ക്ക് റബ്ബർ ടാപ്പിങ്ങാ ….” ” ഈ മോള് തന്നെയുള്ളോ ….?” ” അല്ല… ഒരു മോനുംകൂടിയുണ്ട്….” ” അവനെന്തു ചെയ്യുന്നു ….?” “അവൻ ഓട്ടോ ഓടിക്കുന്നു…” ” അവൻ കല്ല്യാണം കഴിച്ചതാണോ?” ” ഇല്ല. അവന് ആവുന്നതേയുള്ളൂ…” ” അപ്പോൾ അവൻ കല്ല്യാണമൊന്നും കഴിക്കുന്നുണ്ടാവില്ല അല്ലേ..?” ” അതെന്താ നിങ്ങളങ്ങനെ പറഞ്ഞത് …?” ” അല്ലാ …നിങ്ങളെപ്പോലെയാണ് എല്ലാവരും ചിന്തിക്കുന്നതെങ്കിൽ ഉദ്യോഗമില്ലാത്തവർക്ക് പെണ്ണുകിട്ടില്ലല്ലോ…
ശരിയെന്നാൽ … കാത്തിരിപ്പു തുടരട്ടെ…” ചെറിയച്ഛൻ കോൾ കട്ട് ചെയ്ത് തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു പോയി….! ഇതാണിപ്പോൾ നാട്ടിലെ അവസ്ഥ…. വല്ലാത്തൊരു കാലംതന്നെ …….! ഞായറാഴ്ചയായതുകൊണ്ട് രാവിലെതന്നെ ഡ്രസ്സും മാറി ഇറങ്ങി. സമയം കളയാൻ എന്തെങ്കിലും വഴി കാണണമല്ലോ …. അതിനായി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു…. “വിനൂ … ഒരു പെണ്ണുണ്ട്… നീ പോകുന്നോ കാണാൻ…?” കൂട്ടുകാരൻ സുമേഷ് കണ്ടപാടെ ചോദിച്ചത് അതാണ്. ” നീ നടക്കുന്ന കാര്യം വല്ലതും പറ…. ” “എടാ.. ഇതങ്ങനെയല്ല… അവർക്ക് ഉദ്യോഗസ്ഥരൊന്നും ആവണമെന്നില്ല…” ” അതൊക്കെ നമ്മൾ കൂറേ കണ്ടതല്ലേ സുമേഷേ… അങ്ങനെയൊക്കെ പറഞ്ഞുകേൾക്കുമ്പോൾ നമ്മളോടിച്ചെല്ലും. അവിടെ ചെല്ലുമ്പോൾ ചെറിയൊരു ശമ്പളക്കാരനെങ്കിലുമാവും അവർ പ്രതീക്ഷിക്കുന്നത്. ഞാനില്ല…എന്റെ പണിയും ചുറ്റുപാടുമെല്ലാം അവരോട് പറ …എന്നിട്ടും അവർക്ക് സമ്മതമാണെങ്കിൽ പോയി നോക്കാം…. അല്ലാത്തൊരു പെണ്ണുകാണലിന് ഞാനില്ല…. എന്നെ വിട്ടേക്ക് …..” ഞാൻ തീർത്തു പറഞ്ഞു…എന്നിട്ടും അവൻ വിടാൻ ഭാവമില്ല. ” നീയങ്ങനെ നിരാശപ്പെടാതെ …. നീ വിചാരിക്കുന്നതുപോലെയല്ല ഇത്… അത്രേം ഉറപ്പു കിട്ടിയിട്ടാ നിന്നോട് പറയുന്നത്….” ” നിനക്കത്രേം വിശ്വാസമാണെങ്കിൽ പോയി നോക്കാം..”എനിയ്ക്ക് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയില്ല…അവന്റെ നിർബന്ധത്തിനു വഴങ്ങി പോകാൻതന്നെ തീരുമാനിച്ചു… സുമേഷിന്റെ അമ്മാവന്റെ കെയറോഫിലാണ് പോകുന്നത്. അവൻ അമ്മാവനെ വിളിച്ച് എല്ലാ കാര്യവും റെഡിയാക്കി. താമസിയാതെ ഞാനും സുമേഷും വച്ചു പിടിച്ചു അങ്ങോട്ട്….. സുമേഷിന്റെ അമ്മാവൻ മാധവേട്ടന്റെ വീടിനടുത്തെത്തിയപ്പോൾ അയാൾ റോഡിൽ ഞങ്ങളേയും പ്രതീക്ഷിച്ച് ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.. ഞങ്ങളടുത്തെത്തിയതും അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പിൽ ഓടിച്ചു… അയാളെ പിൻതുടർന്ന് ഞങ്ങളും… മെയിൽ റോഡിൽ നിന്ന് തിരിഞ്ഞ് കുറേ ദൂരം ഒരിടുങ്ങിയ വഴിയിലൂടെ അയാൾ വണ്ടിയുമായി പോയി. റെയിൽവേ പുറമ്പോക്കിൽ ഒരു ചെറിയ വീടിന്റെ മുമ്പിലെത്തി മാധവേട്ടൻ യാത്ര അവസാനിപ്പിച്ചു… ” ഇതാണ് വീട് … ” ഞങ്ങളും ബൈക്ക് നിർത്തി ഇറങ്ങി. ” ഈ വീട് കണ്ട് നിരാശപ്പെടുകയൊന്നും വേണ്ട… ഭാർഗ്ഗവേട്ടന്റെ കുടുംബ സ്വത്തിൽ നിന്ന് ഓഹരി കിട്ടിയ സ്ഥലത്ത് വീടുപണി നടന്നോണ്ടിരിക്ക്യാ…

നിങ്ങള് വാ….” പ്രത്യേകിച്ച് ഒരു താത്പര്യവുമില്ലാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു. അയാൾ കരുതിയത് എനിയ്ക്ക് വീട്ടിഷ്ടപ്പെടാത്തതു കൊണ്ടാണ് മടിച്ചു നിൽക്കുന്നത് എന്നാണ്. ഇതിലും മോശമായ എത്രയോ വീട്ടിൽ പെണ്ണുകാണാൻ പോയിരിക്കുന്നു…. അവിടെന്നെല്ലാം കിട്ടിയത് ആവർത്തന വിരസത തോന്നിയ സമീപനംതന്നെ ….അതോർമ്മയിലുള്ളതു കൊണ്ടാണ് മടി തോന്നിയത്. ഞങ്ങളെ പ്രതീക്ഷിച്ചു നിന്നതു കൊണ്ടാവണം ഒരു മധ്യവയസ്ക്കൻ മുറ്റത്തേക്കിറങ്ങി വന്നു… അതായിരിക്കും മാധവേട്ടൻ പറഞ്ഞ ഭാർഗ്ഗവേട്ടനെന്ന് ഞാനൂഹിച്ചു… ഞങ്ങൾ മുറ്റത്തേക്ക് കയറിയപ്പോഴേക്കും ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ട്രെയിൻ കടന്നുപോയി….. അതിന്റെ ശബ്ദ കോലാഹലങ്ങൾ അൽപനേരം കാതിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു ……. ” മാധവൻ കൂടെയുള്ളതുകൊണ്ട് വീടു കണ്ടുപിടിയ്ക്കാൻ പ്രയാസമൊന്നുമുണ്ടായിക്കാണില്ല അല്ലേ…?” അയാൾ ഞങ്ങളുടെ കൂടെ വന്ന മാധവേട്ടനെ നോക്കി അങ്ങനെ പറഞ്ഞെങ്കിലും കണ്ണുകൾ അടിമുടി എന്നെ അളക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു… എന്റെ രൂപം അയാളിൽ സംതൃപ്തി തോന്നിച്ചെന്ന് അയാളുടെ മുഖത്തു കണ്ട ഭാവത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി.

ഞങ്ങളെ അയാൾ അകത്തേക്ക് ക്ഷണിച്ചിരുത്തി… വയസ്സായ ഒരു സ്ത്രീ ഞങ്ങൾ ഇരിക്കുന്നിട്ടത്തേക്ക് വന്നു. അയാളുടെ അമ്മയാവുമെന്ന് എനിയ്ക്ക് തോന്നി… ” അമ്മയാണ് ….” ഞങ്ങളുടെ മനസ്സു വായിച്ചിട്ടെന്നോണം അയാൾ പറഞ്ഞു… ” ഇതിലേതാണ് ചെക്കൻ…..” ആ അമ്മ മാധവേട്ടനെ നോക്കി. അയാൾ എന്നെ കാണിച്ചു കൊടുത്തു. പേരും വയസ്സുമെല്ലാം ചോദിച്ചറിഞ്ഞു. “മോനെന്താ പണി…?” ഒടുവിൽ എല്ലാ പെണ്ണുകാണലിന്റേയും പര്യവസാനമായ ആ ചോദ്യവും വന്നു…! ഞങ്ങളുടെ അടുത്തൊരു കസേരയിട്ട് ആ അമ്മയിരുന്നിട്ട് എന്നെ നോക്കി. ഞാനെന്റെ തൊഴിൽ പറഞ്ഞു കൊടുത്തു. അതു കേട്ടപ്പോൾ അവരുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന തെളിച്ചം മങ്ങി… “ഇതും വ്യത്യസ്ഥമല്ല ” എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു…. ” ഈ പണിക്കു പോണോരെയൊന്നും ഇപ്പോഴത്തെ കുട്ട്യാൾക്ക് പിടിക്കില്ലേയ്…. കൂട്ട്യാള്ടെയൊരു കാര്യം…” പറഞ്ഞ് കഴിഞ്ഞ് എന്തോ തമാശ പറഞ്ഞതുപോലെ അയാളുറക്കെ ചിരിച്ചു… ആ ചിരി എന്തിനു വേണ്ടിയുള്ളതാണെന്ന് എനിയ്ക്കൊരു പിടിയും കിട്ടിയില്ല. എന്റെ പണി കുട്ടിക്കാണോ അതോ നിങ്ങൾക്കാണോ പറ്റാത്തതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു… പക്ഷേ… സംയമനം പാലിച്ചു… അതിനിടയ്ക്ക് എന്റെ പണിയെപ്പറ്റിയും വരുമാനത്തെക്കുറിച്ചും മാധവേട്ടൻ വാചാലനായി…. “എനിക്കിപ്പോ ഇതിൽ എതിർപ്പൊന്നൂല്ലാ… കുട്ട്യാളെങ്ങനേ ചിന്തിക്കണേന്ന് നമ്മക്ക് പറയാമ്പറ്റില്ലല്ലോ…” അയാൾ പിന്നെയും എന്തിനോ വേണ്ടി ചിരിച്ചു.. അയാൾ തന്റെ താത്പര്യക്കുറവ് പുറത്തു കാണാതിരിക്കാനുള്ള ഒരു വഷളൻ ചിരിയായിട്ടാണ് എനിക്ക് അതനുഭവപ്പെട്ടത്. “എങ്കിൽ കുട്ടിയെ ഒന്നു കണ്ടോട്ടെ ല്ലെ…” മാധവേട്ടൻ സംശയത്തോടെ ഭാർഗ്ഗവേട്ടനെന്ന എനിയ്ക്ക് വിധിച്ചിട്ടില്ലാത്ത അമ്മായിയച്ഛനെ നോക്കി …. ” അതിനെന്താ… കണ്ടിട്ട് അവളുടെ താത്പര്യം എന്താച്ചാ ചെയ്യാ…” മനസ്സില്ലാമനസ്സോടെ അയാൾ പറഞ്ഞു.

എന്നിട്ട് അകത്തേക്ക് തല നീട്ടി വിളിച്ചു പറഞ്ഞു: ” മീനാക്ഷീ … അവളോടൊന്ന് വരാൻ പറ ….” അൽപ നേരം കഴിഞ്ഞപ്പോൾ ഒരു ട്രെയിൽ ചായക്കപ്പുകളുമായി അവൾ ഞങ്ങളു മുമ്പിലേക്ക് വന്നു… വാതിൽക്കലോളം എത്തി പെണ്ണിന്റെ ന്നുമ്മ അവിടെ നിലയുറപ്പിച്ചു ….. ആ മുഖത്തും തെളിച്ചം കുറവാണെന്ന് ഞാൻ കണ്ടു… നടക്കാത്ത കാര്യമാണെങ്കിലും പെണ്ണിനെയൊന്ന് നോക്കിക്കളയാം എന്ന ഉദ്ദേശത്തോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി… അവിടെ കണ്ടതിൽ നിന്ന് വ്യത്യസ്ഥമാണ് അവളുടെ മുഖത്തു കണ്ട ഭാവമെന്ന് ഞാൻ തിരിച്ചറിഞ്ഞു. നറുനിലാവു പോലെ തെളിഞ്ഞൊരു മന്ദഹാസം അവളുടെ മുഖത്ത് ഞാൻ വ്യക്തമായും കണ്ടു…! ആശ്ചര്യത്തോടെ ആ മുഖത്തു നിന്നും കണ്ണുകളെടുക്കാൻ ഞാൻ വിമുഖത കാട്ടി. എന്തൊക്കെയോ എവിടെയൊക്കെയോ നേരിയൊരു പ്രതീക്ഷ എന്റെ മനസ്സിലെവിടെയോ മുളപൊട്ടിയത് ഞാനറിഞ്ഞു… തിരിഞ്ഞു ഞാൻ അവളുടെ അച്ഛനമ്മമാരുടെ മുഖത്തേക്ക് നോക്കി… അവരുടെ ഭാവത്തിൽ ഒരു മാറ്റവും കാണാൻ കഴിഞ്ഞില്ല. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന ഒരസ്വസ്ഥതയും അയാളുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു… എനിക്കും കുറച്ച് മുമ്പുവരെ അങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നില്ല. അച്ഛമ്മയ്ക്ക് ഞങ്ങളെ കാണാൻ കൂടുതൽ താത്പര്യമില്ലാഞ്ഞിട്ടോ എന്തോ അവിടെ നിന്നും എഴുന്നേറ്റ് പോയി… ” കുട്ടിയോട് അവനൊന്ന് സംസാരിക്കുന്നതിൽ വിരോധമുണ്ടോ…?” മാധവേട്ടൻ പിന്നെയും മടിയോടെ അയാളെ നോക്കി. ” ആയിക്കോട്ടെ….” ഒരു ഒഴുക്കൻ മട്ടിൽ അയാൾ പറഞ്ഞു. സംസാരിച്ചിട്ടൊന്നും കാര്യമില്ല എന്നൊരു ധ്വനി കൂടി അതിലുണ്ടെന്ന് എനിയ്ക്കു തോന്നി. അതോടെ ഞാനും ഒന്നു ശങ്കിച്ചു… വേണോ…? സുമേഷ് കണ്ണു കൊണ്ട് ആജ്ഞ നൽകി… വേണ്ടായിരുന്നു എന്ന ചിന്തയോടെ അവൾക്കു പിന്നാലെ ഞാൻ നടന്നു…. ഒരു രൂമിലേക്ക് കടന്ന് ചുമരും ചാരി അവൾ നിലയപ്പിച്ചു. എന്താണവളോടു ചോദിക്കേണ്ടതെന്നറിയാതെ വിഷണ്ണനായി ഞാൻ നിന്നപ്പോൾ അവളെന്റെ മുത്തേക്ക് നോക്കി…. ” അച്ഛനൊന്നും വലിയ താത്പര്യമില്ലെന്ന് തോന്നുന്നു …..” ശബ്ദം താഴ്താഴ്ത്തി ഞാനവളോടു പറഞ്ഞു. അവളുടെ മുഖം ദയനീയമായി… “എന്നെ ഇഷ്ടമായോ…?” ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ ചോദിച്ചു… അവൾ ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി. ” പേര്…?” ” ശിഖ ….” എന്റെ പേരും അറിയണമെന്ന് അവളുടെ മുഖം പറഞ്ഞു… “എന്റെ പേര് വിനായക് … വിനൂന്ന് പറഞ്ഞാലെ നാട്ടിലൊക്കെ അറിയൂ… പഠിക്കുന്നുണ്ടോ ഇപ്പോൾ ….?”

“പ്ലസ്ടു കഴിഞ്ഞപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നു. കോഴ്സ് കഴിയാറായി … ” അവളുടെ മൃദുസ്വരം കാതിൽ പതിഞ്ഞപ്പോൾ എനിക്കാവേശമായി…. “എന്റെ പണി സിമന്റിനോടും മണലിനോടും മല്ലിടുന്നതാണ്. അതൊന്നും ഇഷ്ടമാവില്ലെന്ന് അച്ഛൻ പറഞ്ഞു…” എന്റെ സ്വരത്തിൽ ഒരു പൊടിയ്ക്ക് നിരാശ കലർന്നോയെന്ന് ഞാൻ സംശയിച്ചു… “ആരു പറഞ്ഞു ഇഷ്ടപ്പെടില്ലെന്ന്…. പണിയും പണവുമല്ലല്ലോ ആളുകളുടെ സ്നേഹത്തിന്റെ അളവുകോൽ …..എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം… ഞാനത്രയേ ചിന്തിയ്ക്കുന്നുള്ളൂ….” എന്റെ മിഴികൾ വിടർന്ന് കൃഷ്ണമണികൾ പുറത്തേക്ക് ചാടുമോയെന്നുപോലും ഞാൻ ഭയന്നു…. “സത്യത്തിൽ കുട്ടിക്കെന്നെ ഇഷ്ടമായോ?” എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല. ” ഇഷ്ടമായി … ഒരുപാട് ….” ” അച്ഛനൊക്കെ ഇഷ്ടമാവുമോ?” ” ഞാൻ പറയും…. എനിക്കിതു മതിയെന്ന്…” “സത്യമാണോ ….?” ” ഞാൻ വെറുതെ പറഞ്ഞതാണെന്ന് തോന്നിയോ….?” ” ഏയ്… അങ്ങനെയല്ല…. ഇതുവരെയുള്ള അനുഭവം വച്ച് വിശ്വസിക്കാൻ പ്രയാസം ….” ” ഇതുവരെ കണ്ട പെണ്ണുങ്ങളെപ്പോലെയാണ് ഞാനെന്നും തോന്നിയോ…?” ” ഞാൻ സ്വപ്നം കാണുകയാണോ എന്നെനിയ്ക്ക് സംശയം ….” അവൾ ശംബ്ദമില്ലാതെ ചിരിച്ചു… ” വിശ്വസിച്ചോളൂ….” ആ ചിരിക്കിടയിൽ അവൾ കൂട്ടിച്ചേർത്തു. ” എന്നെ ഇഷ്ടമായോന്ന് പറഞ്ഞില്ല. ” അവളുടെ മുഖത്ത് നാണം തളിരിട്ടു… ” കുട്ടിക്കെന്താണ് തോന്നിയത് ….?” ” കുട്ടിയല്ല. ശിഖ ….” “ശരി … ശിഖക്കെന്താണ് തോന്നിയത് …?” ” ഇഷ്ടമാണെന്നുതന്നെ ….” “എങ്കിൽ അതും യാതാർത്ഥ്യമാണെന്ന് വിശ്വസിച്ചോളൂ…” അവൾ വിടർന്ന കണ്ണുകളുയർത്തി എന്നെ നോക്കി… അവൾ എന്റെ നോട്ടത്തെ നേരിടാനാവാതെ നാണത്തോടെ മുഖം കുനിച്ചു… “എങ്കിൽ ഞാനിപ്പോൾ പോകട്ടെ…?” അവൾ ലജ്ജാവതിയായി തലയാട്ടി…. സ്വപ്നലോകത്തെ ബാലഭാസ്ക്കരനായി ഞാനാ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെയുള്ളിൽ കരിഞ്ഞുണങ്ങാറായ മോഹങ്ങൾ തളിരിട്ടു തുടങ്ങിയിരുന്നു…ഒപ്പം പൗർണ്ണമിത്തിങ്കളായി അവളുടെ മുഖം പച്ചകു ത്തിയതുപോലെ എന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…..!!

Continue Reading

Most Popular