Connect with us

Experiences

അവൾ മുകളിലേക്കു നോക്കി, തന്റെ ബാൽക്കണിയിലേക്ക്…

Published

on

രചന: ദേവഷിജു

ആറാം നിലയിലെ ബാൽക്കണി… നിർത്താതെയുള്ള കോളിങ് ബെല്ലിന്റെ ശബ്‍ദം കേട്ടിട്ടാണ് സാറ വാതിൽ തുറന്നത്. മുന്നിൽ അപ്പാർട്ടുമെന്റിന്റെ ഗേറ്റിലെ സെക്യൂരിറ്റിയാണ്. അയാളുടെ കയ്യിലെ മനോഹരമായ ചെറിയ ബൗളിലെ വെള്ളത്തിൽ രക്തവർണ്ണത്തിലുള്ള ചിറകുകൾ വിരിച്ച് ഒരു കുഞ്ഞു മീൻ നീന്തിക്കളിക്കുന്നുണ്ടായിരുന്നു. സാറ ചോദ്യാർത്ഥത്തിൽ അയാളുടെ മുഖത്തേക്കു നോക്കി. “കണ്ടപ്പം ഒരിഷ്ടം തോന്നി വാങ്ങിയതാ മോളേ… രണ്ടെണ്ണമുണ്ടായിരുന്നു. ദാ ഇന്നു നോക്കീപ്പോ ഒരെണ്ണം ചത്തു കിടക്കുന്നു. എനിക്കിതിനെയെങ്ങും നോക്കാൻ അറിയില്ലന്നെ…!!” അയാൾ കയ്യിലിരുന്ന ബൗൾ അവൾക്കു നേരെ നീട്ടിപ്പിടിച്ചു. സാറ ഒന്നും പറഞ്ഞില്ല, പക്ഷേ അതിനിപ്പോ ഞാനെന്തു വേണം എന്ന ചോദ്യം അവളുടെ മുഖത്തുണ്ടായിരുന്നു. അതിനു മറുപടിയെന്നോണം അയാളൊന്നു ചിരിച്ചു. കണ്ണുകൾ അല്പം ഇറുക്കിപ്പിടിച്ചു ചിരിച്ചപ്പോൾ പാതിയോളം നരവീണു വായിലേക്ക് ഇറങ്ങി വളർന്നിരുന്ന മീശയ്ക്കിടയിലൂടെ അയാളുടെ വെളുത്ത പല്ലുകൾ കാണാമായിരുന്നു. “മോളു നോക്കിക്കോളാമോ… ഇതിനെ? പുറത്തു വച്ചാൽ വല്ല പട്ടിയോ പൂച്ചയോ തിന്നിട്ടു പോകും. സാറയ്ക്ക് ദേഷ്യം വന്നു. ഇയാൾക്കിതെന്തിന്റെ സൂക്കേടാ… എനിക്ക് പണിയൊന്നുമില്ലെന്നോർത്ത് ഇറങ്ങിയേക്കുവാണോ? എന്നു ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ ഒന്നും പറഞ്ഞില്ല. അവളുടെ ഭാവമാറ്റം കണ്ടപ്പോൾ അയാളുടെ മുഖം മങ്ങി. അൽപനേരം പതറി നിന്നിട്ട് ഒന്നും പറയാതെ വാതിലിന്റെ മുന്നിൽ ആ ബൗൾ വച്ച് അയാൾ നടന്നു പോയി. കോറിഡോറിലെങ്ങും മാറ്റാരുമില്ലായിരുന്നു. അയാൾ നടന്ന് ലിഫ്റ്റിന്റെ അടുത്തെത്തുന്നതുവരെ നോക്കി നിന്നിട്ട് സാറ വാതിലടച്ച് പിന്തിരിഞ്ഞു നടന്നു. ലിവിങ് റൂമിലെ സോഫയിലേക്ക് ചാരിക്കിടന്നുകൊണ്ട് അവളോർത്തു, ഇനിയെന്താണ് ചെയ്യാനുള്ളത്…? എന്തു ചെയ്യാൻ…? സേവിച്ചൻ ഓഫീസിലേക്കു പോയിക്കഴിഞ്ഞാൽ എന്നും ഇങ്ങനെയൊക്കെത്തന്നെയാണ്. രാവിലത്തെ ബ്രേക്ക്ഫാസ്റ്റിന്റെയൊപ്പം തന്നെ ഉച്ചക്കത്തേക്കുള്ള ഫുഡും റെഡിയാക്കൊടുത്തു വിടേണ്ടതുകൊണ്ട് അതിരാവിലെ എഴുന്നേറ്റ് ഓരോട്ടമാണ്. സേവിച്ചൻ പോകാൻ ഇറങ്ങുമ്പോഴേക്കും വീട്ടിലെ പണികൾ മിക്കവാറും തീർന്നിരിക്കും. ഇനി വൈകുന്നേരം വരെ അപ്പാർട്ടുമെന്റിൽ ഒറ്റയ്ക്കിരിക്കണം. മാസത്തിൽ ഒരിക്കൽ കുട്ടികൾ രണ്ടാളും ഹോസ്റ്റലിൽ നിന്നു വരുമ്പോഴാണ് വീടിനൊരു ജീവൻ വയ്ക്കുന്നത്. മേശപ്പുറത്തിരുന്നു മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി. എഴുന്നേറ്റു രണ്ടടി നടന്ന് മേശയുടെ അടുത്തു ചെന്ന് ഫോൺ എടുക്കാൻ പോലും സാറയ്ക്ക് മടി തോന്നി. കുറച്ചു നാളായി താൻ ഇങ്ങനെയൊക്കെത്തന്നെയാണെന്ന് അവൾ ഓർത്തു. ഫോണിൽ അമ്മയായിരുന്നു.

എടുക്കണോ വേണ്ടയോയെന്ന് രണ്ടുവട്ടം ആലോചിച്ചു. വേണ്ട…. അമ്മയ്ക്ക് പ്രത്യേകിച്ചൊന്നും പറയാനുണ്ടാവില്ല. വീട്ടിലെയും നാട്ടിലെയും ആരുടെയെങ്കിലുമൊക്കെ കുറേ കാര്യങ്ങൾ. ഈയിടെയായി ഒന്നും കേൾക്കാൻ താല്പര്യം തോന്നാറില്ല. അതുകൊണ്ടു തന്നെ ആരേയും അങ്ങോട്ടോട്ടു വിളിക്കാറുമില്ല. അവൾ ലിവിങ് റൂമിൽ നിന്നുള്ള ഗ്ലാസ്സ് ഡോർ തുറന്ന് ബാൽക്കണിയിലേക്കിറങ്ങിയിരുന്നു. നേരം പതിനൊന്നു മണിയാകുന്നതേയുള്ളു. എന്നിട്ടും തെളിയുന്ന വെയിലിനു കത്തുന്ന ചൂടാണ്. അപ്പാർട്ട്മെന്റിന്റെ ആറാം നിലയിലുള്ള ആ ബാൽക്കണിയിൽ നിന്നു നോക്കിയാൽ നഗരത്തിന്റെ വലിയൊരു ഭാഗം കാണാം. നാട്ടിൻപുറത്തിന്റെ പച്ചപ്പിൽ നിന്ന് സേവിച്ചൻ കല്യാണം കഴിച്ച് ഇങ്ങോട്ടു കൊണ്ടു വരുമ്പോൾ സാറായ്ക്ക് അതൊരു അത്‍ഭുതക്കാഴ്ച്ച തന്നെയായിരുന്നു. നഗരത്തിന്റെ തിരക്കിനെ ഒട്ടും തിരക്കില്ലാതെ ദൂരെയൊരിടത്തിരുന്ന് നോക്കിക്കാണുക! പക്ഷേ ഇന്ന് അതൊരു മടുപ്പിക്കുന്ന ദൃശ്യം മാത്രം! എന്നിട്ടും പകൽനേരങ്ങളിൽ സാറ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ ബാൽക്കണിയിൽ തന്നെയായിരുന്നു. വെറുതെ ദൂരങ്ങളിലേക്ക് നോക്കിയിരിക്കും, മനസ്സിൽ പതിയാത്ത ഒരുപാടു കാഴ്ചകൾ കണ്ണിലൂടെ മാറിമറിഞ്ഞു പൊയ്ക്കൊണ്ടേയിരിക്കും. അപ്പാർട്ടുമെന്റിന്റെ ഗേറ്റിനു മുന്നിലെത്തിയ ഒരു കാർ ഉച്ചത്തിൽ ഹോണടിക്കാൻ തുടങ്ങി. സെക്യൂരിറ്റി ഇറങ്ങിവന്ന് ഗേറ്റ് തുറന്ന് വാഹനത്തെ ഉള്ളിലേക്ക് കടത്തി വിടുമ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ വണ്ടി നിർത്തി അയാളോടെന്തോ പറഞ്ഞു. ഈ വയസ്സൻ സെക്യൂരിറ്റിയായി വന്നിട്ട് രണ്ടോ മൂന്നോ ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. അതിനു മുൻപ് ഒരു ചെറുപ്പക്കാരനായിരുന്നു. സേവിച്ചൻ വാങ്ങിക്കൊണ്ടു വരുന്ന സാധനങ്ങൾ മിക്കവാറും ഫ്ലാറ്റിൽ എത്തിച്ചു തരുന്നത് അവനായിരുന്നു. കാർ അകത്തേക്കു പോയിക്കഴിഞ്ഞപ്പോൾ ഗേറ്റടച്ചിട്ട് തന്റെ ക്യാബിനിലേക്കു തിരിഞ്ഞു നടക്കുന്നതിനിടയിൽ ആ വയസ്സൻ പെട്ടെന്നു നിന്നു. അയാളുടെ നോട്ടം നേരെ വീണത് ആറാം നിലയിലെ ബാൽക്കണിയിലേക്കായിരുന്നു. പെട്ടെന്ന് ഒഴിഞ്ഞു മാറാൻ സാറായ്ക്ക് കഴിഞ്ഞില്ല. ഒരു നിമിഷം നോട്ടങ്ങൾ തമ്മിൽ ഉടക്കി. വീടിനുള്ളിലേക്കു തിരിഞ്ഞു നടക്കുമ്പോൾ അവൾ ഓർത്തു, ആ മീൻ കുഞ്ഞിനെ വാതിൽക്കൽ വച്ചിട്ടാണ് അയാൾ പോയത്! സാറ നേരെ മുൻവശത്തെ വാതിലിനു നേരെ നടന്നു. ബൗൾ അവിടെത്തന്നെ ഭദ്രമായി ഇരിപ്പുണ്ട്. അവൾ കയ്യിലെടുത്തപ്പോൾ അതിനുള്ളിലെ കുഞ്ഞുമീൻ തുള്ളിക്കളിക്കാൻ തുടങ്ങി. ലിവിങ് റൂമിൽ ടി വിയുടെ അരികിലുള്ള ചെറിയ സ്റ്റാൻഡിന്മേൽ അവൾ ബൗൾ വച്ചു. ഇതിന് എന്താണ് തീറ്റ കൊടുക്കുക? നാട്ടിൽ വീടിനടുത്തുള്ള കുളത്തിൽ നിറയെ മത്സ്യങ്ങളുണ്ടായിരുന്നു. കുളത്തിലെ പായലും മറ്റും ഭക്ഷിച്ചു ജീവിച്ചിരുന്ന അവയ്ക്ക് എന്തെങ്കിലും തീറ്റ കൊടുത്തിരുന്നതായി ഓർക്കുന്നില്ല. പക്ഷേ ഇത് അങ്ങനല്ലല്ലോ, തെളിഞ്ഞ വെള്ളം മാത്രം!

ആരോടാണിപ്പോ ചോദിക്കുക? അപ്പാർട്ടുമെന്റിൽ ഒരുപാടു താമസക്കാർ ഉണ്ടെങ്കിലും ആരുമായും സാറയ്ക്ക് അത്ര അടുപ്പമൊന്നുമില്ല. മിക്കവാറും എല്ലാവരും ടി വി സീരിയലുകളും മൊബൈലുമായി അവരവരുടെ ലോകത്തേക്ക് ഒതുങ്ങിക്കൂടുന്നവരാണ്. മക്കൾക്ക്‌ അറിയുമായിരിക്കും! പക്ഷേ വൈകിട്ട് സ്കൂളിൽ നിന്ന് ഹോസ്റ്റലിലെത്തി അവർ ഫോൺ ചെയ്യുംവരെ ഇതിനെയെങ്ങനെയാണ് പട്ടിണിക്കിടുക! അവൾ ഫോണെടുത്ത് സേവിച്ചനെ വിളിച്ചു. ഒറ്റ റിങ്ങിനു തന്നെ അയാൾ ഫോണെടുത്തു. “ഹലോ സാറാ….!” പെട്ടെന്ന് സാറയുടെ കോൾ വന്നപ്പോൾ അയാൾ പരിഭ്രമിച്ചു പോയി. വിവാഹം കഴിഞ്ഞു വന്ന സമയത്ത് സേവിച്ചൻ ഓഫീസിൽ പോയാൽ ഒരു ദിവസം പലവട്ടം ഫോൺ ചെയ്തില്ലെങ്കിൽ സാറയ്ക്ക് സമാധാനംകിട്ടില്ലായിരുന്നു. കണ്ടതും കേട്ടതുമായി ഒരുപാടു കാര്യങ്ങൾ അവൾ പറയും സേവിച്ചൻ ക്ഷമയോടെ കേൾക്കും. പിന്നെപ്പിന്നെ സേവിച്ചന് ജോലിത്തിരക്കു കൂടിക്കൂടി വന്നു. അയാൾക്ക് കേൾക്കാനുള്ള ക്ഷമ കുറഞ്ഞതോടെ സാറയുടെ വിളികളുടെ എണ്ണവും കുറഞ്ഞു. ഇപ്പോൾ എന്തെങ്കിലും വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അവൾ ഫോൺ ചെയ്യാറുള്ളൂ. “സാറാ…. എന്താ ഒന്നും മിണ്ടാത്തത്..? എന്തുപറ്റി നിനക്ക്…?” “അതേയ്… ഈ മീനിന് എന്തു തീറ്റയാണ് കൊടുക്കുന്നതെന്നു നിങ്ങൾക്കറിയാമോ…?” സേവിച്ചൻ ഫോൺ ചെവിയിൽ നിന്നെടുത്ത് ഒന്നുകൂടി സ്‌ക്രീനിൽ നോക്കി അതു സാറ തന്നെയാണെന്ന് ഉറപ്പു വരുത്തി. “നീയെവിടെയാ…. കടൽ കാണാൻ പോയോ…?” സേവിച്ചന്റെ വാക്കുകളിൽ കുസൃതി നിറഞ്ഞു. “കടലിലെ മീനിനല്ല മനുഷ്യാ… ചെറിയൊരു ബൗളിൽ കിടക്കുന്ന ഒരു മീൻ കുഞ്ഞിന് എന്താണ് തീറ്റ കൊടുക്കുന്നതെന്ന്….?” സാറയ്ക്ക് ശുണ്ഠി കയറി. പക്ഷേ സേവിച്ചന് വലിയ സന്തോഷമായിരുന്നു. വളരെ നാളുകൾക്കു ശേഷമാണ് അവർ തമ്മിൽ അങ്ങനെയൊരു സംഭാഷണം നടക്കുന്നത്. സാറ മീനിന്റെ ചരിത്രം മുഴുവൻ വിവരിച്ചു. “ഓക്കെ…. ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ ഏതെങ്കിലുമൊരു പെറ്റ് ഷോപ്പിൽ കയറി തീറ്റ വാങ്ങി വരാം…” “നിങ്ങൾ വൈകിട്ടല്ലേ വരൂ….? അത്രയും നേരം ഇതിനെ പട്ടിണിക്കിടാനോ…?” സാറയ്ക്ക് അതിഷ്ടമായില്ല. അര മണിക്കൂറിനുള്ളിൽ സേവിച്ചന്റെ കാർ അപ്പാർട്ടുമെന്റിന്റെ പാർക്കിങ് ഏരിയയിൽ എത്തി നിന്നു. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ആദ്യമായിട്ടായിരുന്നു ജോലിത്തിരക്കുകൾ മാറ്റിവച്ച് അയാൾ നേരത്തേ വീട്ടിലെത്തുന്നത്. “ഞാനിന്ന് വീണ്ടും പെറ്റ് ഷോപ്പിൽ വരെ പോകുന്നുണ്ട്.” പിറ്റേന്ന് ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ സേവിച്ചൻ പറഞ്ഞു. “എന്തിന്….?” മീനിനു തീറ്റ കൊടുത്തുകൊണ്ടു നിൽക്കുകയായിരുന്ന സാറ തിരിഞ്ഞു നോക്കി.

“ഇതിന് ഒരു ഇണയെ കിട്ടുമെങ്കിൽ വാങ്ങിക്കൊണ്ടു വരാം…!” സേവിച്ചൻ അവളുടെ ഉത്സാഹം കണ്ടിട്ടു പറഞ്ഞു. “വേണ്ട,… ഇതൊരെണ്ണം മതി…..! കൂടെ ആളുള്ളപ്പോൾ ആർക്കും ഒറ്റയ്ക്കായിപ്പോകുന്നവരെ മനസ്സിലാക്കാൻ കഴിയില്ല. എനിക്കു കൂട്ട് ഇവനും ഇവനു കൂട്ട് ഞാനും.” ചുവന്ന പട്ടു പാവാട പോലെയുള്ള ചിറകുകൾ വിരിച്ച് വെള്ളത്തിലൂടെ പതിയെപ്പതിയെ നീന്തുന്ന മീനിനെത്തന്നെ നോക്കിയിരുന്നുകൊണ്ട് സാറ പറഞ്ഞു. അവൾ അർത്ഥം വച്ചു പറഞ്ഞതാണെന്നു മനസ്സിലായിട്ടും സേവിച്ചൻ ചിരിച്ചുകൊണ്ടാണ് പുറത്തേക്കിറങ്ങിപ്പോയത്. ഒരാഴ്ച്ചയോളം കഴിഞ്ഞപ്പോൾ സാറ ശ്രദ്ധിച്ചു. മീൻ കുഞ്ഞിന് പഴയ ഉത്സാഹമൊന്നുമില്ല. തീറ്റ കൃത്യമായിട്ടു കൊടുത്തിട്ടും വെള്ളം സമയത്തിനു മാറിയിട്ടും ബൗളിന്റെ ഏതെങ്കിലും ഒരരുകിൽ അനങ്ങാതെ നിൽക്കും. പക്ഷേ ആ വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിൽ നിന്ന് കുട്ടികൾ വീട്ടിലെത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. “വൂ….. ഇറ്റ്സ് എ ഫൈറ്റർ…..!!” മീൻ കുഞ്ഞിനെ കണ്ടതും മോൾ ആർത്തു വിളിച്ചു. സാറയ്ക്ക് കാര്യം പിടികിട്ടിയില്ല. “മമ്മീ ഈ ഫിഷിന്റെ പേരാണ് ഫൈറ്റർ..!” മോൻ വിവരിച്ചു കൊടുത്തു. “ഡാഡി, പക്ഷേ ഇതിനൊരു പെയർ വേണ്ടേ….?” മോൾ സേവിച്ചനെ നോക്കി. “ആഹ്…. ഞാൻ നിന്റെ മമ്മിയോടു പറഞ്ഞതാ… അപ്പൊ അവൾക്ക് ഒരെണ്ണം മതിയെന്ന്.” സേവിച്ചൻ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു. പിറ്റേന്ന് മക്കളുടെ നിർബന്ധത്തിനു വഴങ്ങിയത് അവരെല്ലാവരും കൂടി ടൗണിലെ പെറ്റ് ഷോപ്പിൽ എത്തിയത്. ഏതോ മായിക ലോകത്തിൽ ചെന്നതുപോലെ സാറ ചുറ്റും നോക്കി. പല നിറത്തിലും വലുപ്പത്തിലുമുള്ള ഒരുപാടു മത്സ്യങ്ങൾ ചെറിയ ഫിഷ് ടാങ്കുകളിലും അക്വേറിയങ്ങളിലുമായി നീന്തിത്തുടിക്കുന്നു! മറ്റൊരു വശത്ത് കൂടുകളിൽ പല വർണ്ണത്തിൽ ലവ് ബേർഡ്സ്! പെറ്റ് ഷോപ്പിന്റെ ഒരു വശം അലങ്കാരച്ചെടികൾ കൊണ്ടു നിറഞ്ഞിരുന്നു. കുഞ്ഞു മീനിന് ഒരു ജോഡിയെ വാങ്ങാൻ പോയി തിരിച്ചെത്തിയ സാറയുടെ കയ്യിൽ വലിയൊരു ഫിഷ് ടാങ്കും അതിൽ നിറയെ വർണ്ണ മത്സ്യങ്ങളും, ഒരു കൂട്ടിൽ പല വർണ്ണങ്ങളിൽ ലവ് ബേർഡ്സും പിന്നെ ഓർക്കിഡും ആന്തൂറിയവും ബോൻസായി മരങ്ങളും ഉണ്ടായിരുന്നു. ഒപ്പം ചുവപ്പു ഫൈറ്ററിന് ഒരു വെളുത്ത സുന്ദരിക്കൂട്ടുകാരിയും. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് കുട്ടികൾ മടങ്ങിപ്പോയതതും സേവിച്ചൻ ഓഫീസിൽ പോകുന്നതുമൊന്നും സാറയെ കാര്യമായി ബാധിച്ചില്ല. അവൾ മറ്റൊരു ലോകത്തായിരുന്നു. ഒച്ച വയ്ക്കുന്ന സ്നേഹക്കുരുവികളോട് കിന്നാരം പറഞ്ഞു! ഫിഷ് ടാങ്കിനുൾ വശം പല നിറത്തിലുള്ള കല്ലുകളും സസ്യങ്ങളും വച്ച് അലങ്കരിച്ചു! അതുവരെ ശൂന്യമായിരുന്ന ആറാം നിലയിലെ ബാൽക്കണി ആന്തൂറിയവും, ഓർക്കിഡും, കാക്റ്റസും ബോൻസായി മരങ്ങളും ചേർന്നപ്പോൾ മറ്റൊരു വർണ്ണ പ്രപഞ്ചമായി. ഒന്നും ചെയ്യാനില്ലാത്ത പകലുകൾക്കു പകരം തിരക്കിന്റെയും സംതൃപ്തിയുടെയും പകലുകൾ സാറയ്ക്കു മുന്നിൽ വിരുന്നു വന്നു. അമ്മയെ മാത്രമല്ല തന്റെ കയ്യിൽ ഫോൺ നമ്പർ ഉണ്ടായിരുന്ന എല്ലാവരെയും വിളിച്ച് സാറ സംസാരിക്കുമ്പോൾ അവളുടെ ശബ്ദത്തിലെ പഴയ പ്രസരിപ്പു തിരിച്ചറിഞ്ഞ് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. സാറയുടെ സന്തോഷം വീട്ടിലെ ഭക്ഷണത്തിന്റെ രുചികളിൽ നിറയാൻ തുടങ്ങി. വീട്ടിനുള്ളിലെ ശൂന്യത മാറി പുതിയ അന്തരീക്ഷം വന്നപ്പോൾ സേവിച്ചന് ജോലി കഴിഞ്ഞ് വീട്ടിലെത്താനുള്ള തിടുക്കം കൂടി.

ഓരോ വർണ്ണ മത്സ്യങ്ങളെക്കുറിച്ചും കിളികളെയും ചെടികളെയും കുറിച്ച് സാറ വാതോരാതെ സംസാരിക്കുമ്പോൾ അയാൾ സന്തോഷത്തോടെ കേട്ടിരുന്നു. ഒരു ദിവസം ഉച്ച തിരിഞ്ഞ നേരം. ബാൽക്കണിയിലെ ഒരു ബോൻസായിച്ചെടിയിലെ പഴുത്തു തുടങ്ങിയ ഇലകൾ പറിച്ചു മാറ്റുകയായിരുന്ന സാറ. അശ്രദ്ധമായ ഒരു നോട്ടം ഒരു നിമിഷം അപ്പാർട്ടുമെന്റിന്റെ ഗേറ്റിനരുകിലുള്ള സെക്യൂരിറ്റി കാബിനിലെത്തി നിന്നു. ഗേറ്റിനരുകിൽ യൂണിഫോമിൽ പഴയ സെക്യൂരിറ്റി ചെറുപ്പക്കാരൻ! അപ്പോൾ ആ വയസ്സൻ സെക്യൂരിറ്റി എവിടെപ്പോയി? താൻ അങ്ങോട്ടൊക്കെ ശ്രദ്ധിച്ചിട്ടുതന്നെ ഒരുപാടു നാളുകളായിയെന്ന് സാറ ഓർത്തു. സെക്യൂരിറ്റി അവളെ നോക്കി ചിരിച്ചിട്ട് സല്യൂട്ട് ചെയ്തു. അവൾ പോലും അറിയാതെ അവളുടെ കയ്യും ഉയർന്നു. ബാൽക്കണിയിൽ നിന്ന് വീടിനുള്ളിലേക്കു വന്നിട്ടും അവളുടെ ചിന്ത ആ വയസ്സൻ സെക്യൂരിറ്റിയെപ്പറ്റിത്തന്നെയായിരുന്നു. കുറേ നേരത്തെ ആലോചനയ്ക്കു ശേഷം അവൾ ഫ്ലാറ്റിന്റെ വാതിൽ ലോക്കു ചെയ്ത് താഴേക്കു ചെന്നു. ക്യാബിനുനേരെ സാറ നടന്നു വരുന്നതു കണ്ടപ്പോഴേ സെക്യൂരിറ്റി ഓടിയെത്തി. “എന്താ മാഡം….? എന്തെങ്കിലും വേണോ..?” “ഇവിടെയൊരു പ്രായമുള്ളയാൾ ഉണ്ടായിരുന്നില്ലേ…? അയാളെവിടെ?” സെക്യൂരിറ്റിയുടെ മുഖം മങ്ങി. “എന്താ മാഡം….? എന്തെങ്കിലും പ്രശ്നമുണ്ടോ..?” “ഹേയ്…. ഒന്നുമില്ല… അയാളെവിടെ?” “അതെന്റെ അമ്മാവനായിരുന്നു മാഡം. എന്റെ അമ്മയുടെ നേരെ ഇളയ ആങ്ങള. എന്റെ ഭാര്യ ആശുപത്രിയിലായിരുന്നു, പ്രസവത്തിന്. ഞാൻ പോയപ്പോ പകരം നിർത്തിയതാ..” “അയാളെവിടെ…? തിരിച്ചു പോയോ?” “ഉം…. തിരിച്ചു പോയി… പക്ഷേ ആളിപ്പോ എവിടെയുണ്ടെന്ന് പറയാൻ പറ്റില്ല!” “അതെന്തേ അയാൾക്കു വീടൊന്നുമില്ലേ…?” “അയ്യോ, വീടൊക്കെയുണ്ട്. പക്ഷേ കുറച്ചു നാളായി അമ്മാവൻ അങ്ങനെയാണ്… ഇവിടെ നിർത്തിയപ്പോഴും എത്ര ദിവസം നിൽക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. പക്ഷേ എന്തോ കക്ഷി പിടിച്ചു നിന്നു.” സാറയ്ക്ക് അവന്റെ മറുപടിയിൽ അത്ര തൃപ്തി തോന്നിയില്ല. ഇനിയും എന്തൊക്കെയോ ചോദിക്കാനും അറിയാനുമുള്ളതു പോലെ. “അമ്മാവൻ ഇങ്ങനെയൊന്നും ആയിരുന്നില്ല മാഡം….!” അവളുടെ മുഖത്തെ സന്ദേഹം കണ്ടിട്ട് സെക്യൂരിറ്റി പറഞ്ഞു. “പിന്നെ എന്തുപറ്റി…?” സെക്യൂരിറ്റി ക്യാബിന്റെ പിൻവശത്ത് രണ്ടാൾ ഉയരത്തിൽ മാത്രം വളർന്ന് ചുറ്റും പടർന്നു നിന്നിരുന്ന ഗുൽമോഹർ മരത്തിന്റെ തണലിലേക്ക് മാറി നിന്നുകൊണ്ട് സാറ ചോദിച്ചു. “ഗായത്രി, അമ്മാവന്റെ മകളായിരുന്നു. ഒരേ ഒരു മകൾ. രണ്ടു കൊല്ലം മുൻപ് അവൾക്ക് ഒരു വിവാഹാലോചന വന്നു. ചെറുക്കൻ ഗൾഫിൽ ഡ്രൈവറാണ്. അവധിക്കു വന്ന സമയം. കല്യാണം കഴിഞ്ഞാൽ അവളെയും കൊണ്ടുപോകും എന്നറിഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാം സന്തോഷമായി. പെട്ടെന്നായിരുന്നു എല്ലാം. കല്യാണം കഴിഞ്ഞു, അവൻ ഗായത്രിയെയും കൊണ്ട് തിരിച്ചു പോയി. അവിടെ ഒരു ചെറിയ നഗരത്തിലെ ഒരു പഴയ കെട്ടിടത്തിലെ ഒറ്റമുറി വീട്ടിലായിരുന്നു അവനും അവളും താമസിച്ചിരുന്നത്. ഞങ്ങളൊക്കെ പാവങ്ങളല്ലേ മാഡം. ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ ഞങ്ങൾക്കറിയാം.” അയാൾ സാറയെ നോക്കി. “നിന്റെ പേരെന്താ…?” സാറ ചോദിച്ചു. “ദീപു….. പക്ഷേ കുട്ടായീന്നാ എല്ലാരും വിളിക്കുന്നേ..” അവൻ ചിരിച്ചു. “ഗായത്രി ഇപ്പൊ എവിടെയാ…?” “അത്‌…….. അവിടെയൊരു കമ്പനീല് ട്രക്ക് ഡ്രൈവർ ആയിരുന്നു അവളുടെ ഭർത്താവു സുരേഷ്. ചിലപ്പോൾ കമ്പനിയിൽ നിന്ന് ഓട്ടം പോയാൽ തിരിച്ചെത്താൻ ഒന്നും രണ്ടും ദിവസങ്ങൾ എടുക്കും. ആ സമയമെല്ലാം ചുട്ടുപൊള്ളുന്ന ചൂടിൽ അടച്ചിട്ട ഒറ്റ മുറിയിൽ അവൾ തനിച്ചായിരുന്നു.” “അതെന്താ അവിടെ മലയാളികൾ ആരുമില്ലേ…? അവൾക്കു പുറത്തിറങ്ങി ആരെങ്കിലുമൊക്കെയായി മിണ്ടീം പറഞ്ഞും ഇരുന്നു കൂടായിരുന്നോ?” സാറ ഇടയ്ക്കു കയറി.

“ഞങ്ങടെ ഗായത്രി സുന്ദരിയായിരുന്നു മാഡം, വെറും സുന്ദരിയല്ല അതിസുന്ദരി. അവൾ പുറത്തിറങ്ങിയാൽ ആരുടെയെങ്കിലും കണ്ണ് അവളുടെ മേൽ പതിഞ്ഞെങ്കിലോയെന്നു ഭയപ്പെട്ട് അവളെ മുറിക്കുള്ളിലാക്കി മുറി വെളിയിൽ നിന്നും പൂട്ടിയിട്ടായിരുന്നു സുരേഷ് ജോലിക്കു പൊയ്ക്കൊണ്ടിരുന്നത്. ആകെ ഒരു ഫോൺ ഉള്ളത് അവന്റെ കയ്യിലായിരുന്നു. ഇടയ്ക്കൊക്കെ അവൾ നാട്ടിലേക്കു വിളിക്കുമ്പോൾ എനിക്ക് ഇവിടെ നിൽക്കണ്ട നാട്ടിലേക്കു പോന്നാൽ മതിയെന്ന് അവൾ പറയുമായിരുന്നു. അപ്പോഴൊക്കെ ഞങ്ങളെ പിരിഞ്ഞു നിൽക്കുന്നതിന്റെ സങ്കടമായിരിക്കുമെന്ന് ഞങ്ങളോർത്തു. ഒരു ദിവസം ഫോൺ മുറിയിൽ വച്ചു മറന്ന് സുരേഷ് ജോലിക്കു പോയി. അന്നാണ് ഞങ്ങളുടെ ഗായത്രിയുടെ ശരിക്കുള്ള അവസ്ഥ ഞങ്ങൾ മനസ്സിലാക്കുന്നത്. നാട്ടുകാർ ഇടപെട്ട് അവിടെയുള്ള മലയാളികളുമായി ബന്ധപ്പെട്ട് ഒരുവിധത്തിൽ ഞങ്ങൾ അവളെ തിരികെ നാട്ടിൽ എത്തിച്ചു. കത്തുന്ന ചൂടിലും സൂര്യപ്രകാശമേൽക്കാതെ വിളറി വെളുത്തു പോയ വല്ലാത്തൊരു രൂപമായിരുന്നു അന്നവൾ. തിരികേ നാട്ടിൽ എത്തിയിട്ടും ഗായത്രി ആരോടും മിണ്ടാൻ കൂട്ടാക്കിയില്ല. ഒറ്റയ്ക്ക് ഒരു മുറിയിൽ കയറി വാതിലടച്ചിരിക്കും. അവൾക്ക് എല്ലാവരെയും ഭയമായിരുന്നു. തിരിച്ചെത്തുമ്പോൾ നാലു മാസം ഗർഭിണിയായ അവൾ കടുത്ത വിഷാദരോഗത്തിനടിമയാണെന്ന് വൈകാതെ ഞങ്ങളറിഞ്ഞു. രണ്ടു മാസക്കാലം നിരന്തരമായ പരിചരണവും കൗൺസിലിംഗും അവളിൽ വളരെയധികം മാറ്റങ്ങൾ വരുത്തി. ഒരു ദിവസം അവളെക്കാണാൻ സുരേഷെത്തി. അമ്മാവൻ പുറത്തു പോയിരുന്നു. അമ്മായി വീടിനോടു ചേർന്നുള്ള അരുവിയിൽ തുണി കഴുകുകയായിരുന്നു. സുരേഷിനെക്കണ്ട് ഗായത്രി ഓടി മുറിയിൽ കയറി വാതിലടച്ചു. ഒരുപാടു തവണ മുട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ അവൻ വെളിയിൽ വന്ന് തുണി കഴുകിക്കൊണ്ടിരുന്ന അമ്മായിയുടെ അടുത്തു ചെന്നു സംസാരിച്ചിരുന്നു. കുറേ നേരം കഴിഞ്ഞ് അവർ തിരിച്ചെത്തിയിട്ടും ഗായത്രി വാതിൽ തുറന്നില്ല. അവർ ബലം പ്രയോഗിച്ചു വാതിൽ തുറന്നു. വീടിനരുകിലുള്ള അരുവിയിലൂടെ നീന്തിക്കളിക്കുന്ന മീൻകുഞ്ഞുങ്ങളെ കച്ചത്തോർത്തു കൊണ്ട് വീശിപ്പിടിക്കുന്ന മോൾക്കു കൊടുക്കാൻ വഴിയരുകിൽ നിന്ന് രണ്ടു മനോഹര മത്സ്യങ്ങളെ വാങ്ങിക്കൊണ്ട് വീട്ടിലേക്കു വന്നതായിരുന്നു അമ്മാവൻ. മലർക്കെതുറന്ന വാതിലിനു മുന്നിൽ അമ്മാവന്റെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവർ താഴെ വീണു പൊട്ടി ജീവനു വേണ്ടി രണ്ടു മീനുകൾ പിടയുമ്പോൾ വീടിനുള്ളിൽ ജീവനില്ലാതെ തൂങ്ങിയാടുകയായിരുന്നു ഗായത്രി! പൊലിഞ്ഞു പോയത് ഒന്നല്ലായിരുന്നു രണ്ടു ജീവനുകൾ!” ദീപുവിന്റെ കണ്ണുകളിൽ നിന്നും നീർച്ചാലുകൾ പടർന്നിറങ്ങുമ്പോൾ ചലനമറ്റു നിൽക്കുകയായിരുന്നു സാറ. “പിന്നെ അമ്മാവൻ ആരോടും മിണ്ടിയിട്ടില്ല. എന്തു പറഞ്ഞാലും കേൾക്കും. പക്ഷേ പറയുന്നതൊന്നും അനുസരിക്കില്ല… കുറച്ചു കാലം സ്ഥിരമായി നിന്നത് ഇവിടെയാണെന്നു തോന്നുന്നു!!” അയാൾ കണ്ണുകൾ തുടച്ചു. സാറ ഇടറുന്ന കാലുകളോടെ തിരിഞ്ഞു നടന്നു. “ആഹ്…. ചേച്ചി പറയാൻ മറന്നു… ആറാം നിലയിലെ ബാൽക്കണി നല്ല ഭംഗിയായിട്ടുണ്ട്ട്ടോ…. ” ദീപു പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. അവൾ മുകളിലേക്കു നോക്കി. തന്റെ ബാൽക്കണിയിലേക്ക്. ദൂരെ നിന്നേ കാണാം നല്ല ഭംഗിയുള്ള പച്ചപ്പും വർണ്ണപ്പൂക്കളും! തീർത്തും ശൂന്യവും വിരസവുമായിരുന്ന ആറാം നിലയിലെ ബാൽക്കണിയിൽ ജീവൻ തുളുമ്പുന്നു. തന്റെ ജീവിതം പോലെ! ഒറ്റക്കൊരു വീട്ടിലെ ഏകാന്തതയിൽ തന്റെ മനസ്സ് മരവിപ്പിലേക്ക് നീങ്ങിയിരുന്നുവെന്ന് സാറ തിരിച്ചറിഞ്ഞത് അപ്പോൾ മാത്രമാണ്! തന്നോടൊപ്പമുള്ള സേവിച്ചൻ പോലുമറിഞ്ഞില്ല തന്റെയുള്ളിലെ ശൂന്യതയും വിഷാദവും! പക്ഷേ ഒരാൾ മാത്രം അതു തിരിച്ചറിഞ്ഞു!! ലിഫ്റ്റിനുള്ളിൽ കടന്ന് ആറ് അമർത്തിയ ശേഷം അവൾ കണ്ണുകൾ ഇറുക്കിയടച്ചു. കയ്യിൽ നീട്ടിപ്പിടിച്ച ബൗളിലെ ചുവന്ന മീനുമായി വയസ്സൻ സെക്യൂരിറ്റി അവളുടെ കൺ മുന്നിൽ നിന്നു പുഞ്ചിരിച്ചു.

Experiences

ഇഷ്ടമാണ് നൂറുവട്ടം

Published

on

By

രചന: Vijay Lalitwilloli Sathya

ആദ്യരാത്രിയിൽ മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളുടെ ഒടുവിലുള്ള ചടുല താളങ്ങളുടെ നിമ്നോന്നത ആരവങ്ങൾ ഒക്കെ അടങ്ങിയപ്പോൾ തികച്ചും നിശബ്ദത പരന്നു.ഭർത്താവ് ഷിബു നിദ്രയിലായി. നിഷ ഇന്നുവരെ കാത്തുസൂക്ഷിച്ച വിലപ്പെട്ടതൊക്കെ അവൻ അപഹരിച്ചു എടുത്തു. മിന്നൽ കൊടി പോലെ പടർന്ന് കയറിയ അവനിപ്പോൾ ഒരു ചൊറിയൻപുഴു ആയി മാറിയിരിക്കുന്നു. ‘ഇവനെ കൊന്നാലോ’ ആ നിമിഷം അവൾക്ക്‌ അങ്ങനെയാണ് തോന്നിയത്….! ഇത്തിരി മുമ്പാണ് കൂട്ടുകാരി ശാന്തി ആ ശരിയായ ആ വീഡിയോ അവൾക്ക് അയച്ചു കൊടുത്തത്..! ‘ഈശ്വരാ താൻ പ്രകാശേട്ടനെ വഞ്ചിച്ചിരിക്കുന്നു.’ അവൾക്കു തല പെരുക്കുന്നത് പോലെ തോന്നി. അവളെ മഹാപാപം ചെയ്യിപ്പിച്ച് ആകുലതയിലാക്കിയ ആ സംഭവം അവൾ ഒന്ന്‌ ഓർത്തെടുക്കാൻ ശ്രമിച്ചു……… ഇന്നലെ പകൽ ഷിബുവിനെ നേരിൽ കണ്ടു നിഷ ചോദിച്ചു “ഷിബു തനിക്ക് എന്നോട് ഇപ്പോഴും സ്നേഹം ഉണ്ടോ? ” “ഇതെന്ത് ചോദ്യം ആണ് നിഷ. നീയല്ലേ എന്നെ തേച്ചിട്ട് പോയത്. ചെന്നൈയിലുള്ള ബാങ്ക് ഉദ്യോഗസ്ഥൻ നിന്നെ പെണ്ണുകാണാൻ വന്നെന്നും വീട്ടിൽ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി എന്നൊക്കെ പറഞ്ഞട്ടിപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം.” വീട്ടുകാരെ പിണക്കാൻ പറ്റില്ലെന്ന് പറഞ്ഞു നിഷ്കരുണം തന്റെ പ്രണയത്തെ അവൾ തള്ളിപ്പറഞ്ഞു പോയവൾ ആണ്. ഷിബുവിന്റെ മനസ്സിൽ അതൊരു ആഘാതമായിരുന്നു.

അവന്റെ പ്രണയം ആത്മാർത്ഥമായിരുന്നു. അന്നേ അവൻ മനസ്സിൽ കുറിച്ചിട്ടതാണ്. “ആട്ടെ ഇപ്പോൾ എന്തിനാ ഇങ്ങനെ ചോദിച്ചത്?” “നീ എന്നെ വിവാഹം കഴിക്കുമോ?” അവൾ ചോദിച്ചു “ഞാൻ പാവപ്പെട്ട വീട്ടിലെ പയ്യൻ അല്ലേ അതുകൊണ്ടല്ലേ വിവാഹം ആയപ്പോൾ നീ നമ്മുടെ പ്രേമത്തെ അവഗണിച്ച് അയാളുടെ കൂടെ ഒക്കെ ജീവിക്കാൻ ശ്രമിച്ചത്. ഇപ്പോൾ എന്താ പ്രശ്നം കല്യാണം മുടങ്ങിയൊ ” അവൻ ആകാംക്ഷയോടെ ചോദിച്ചു. “പാവപ്പെട്ടവൻ ആണെങ്കിലും നിനക്കൊരു ജോലി ഉണ്ടല്ലോ. മാത്രമല്ല നമ്മൾ പരസ്പരം പ്രേമിച്ച വരല്ലേ ഒന്നിച്ച് ജീവിക്കാൻ നിനക്കും ആഗ്രഹമില്ലേ” അവൾ ചോദിച്ചു.. അപ്പോൾ ഉറപ്പിച്ച നിന്റെ വിവാഹം? “”കല്യാണം മറ്റന്നാളാണ് പക്ഷേ എനിക്ക് അയാളെ വേണ്ട..” “അതെന്താ?” “അതൊക്കെയുണ്ട്” ഷിബുവിനെ കോൾ അടിച്ച പോലെയായി പിറ്റേന്ന് അവൾ അവന്റെ കൂടെ ഒളിച്ചോടി. അവൻ ഒരു ക്ഷേത്രത്തിൽ വെച്ച് അവളെ താലികെട്ടി. അവളെ തന്റെ കൊച്ചു വീട്ടിലേക്ക് കൊണ്ടു പോയി. അന്ന് രാത്രി അവൻ ചോദിച്ചു. എന്താണ് വിവാഹം വേണ്ടെന്ന് വെച്ച് അയാളെ വിട്ട് വരാൻ കാരണം. അവൾ ഒരു വീഡിയോ കാണിച്ചു. രണ്ടുദിവസം മുമ്പ് ആരോ അയച്ചു അവളുടെ വാട്സപ്പ് ലേക്ക് വന്നതാണ്.

ചെന്നൈയിൽ ജോലിയുള്ള അവളെ കെട്ടാൻ പോകുന്ന യുവാവ് അവിടുത്തെ പട്ടണത്തിൽ ഒരു മോഡേൺ യുവതിയുടെ കൈയും വീശി അടിപൊളിയായി റോഡിലൂടെ നടക്കുന്ന ഒരു വീഡിയോ. ഷിബു ഉള്ളിൽ സന്തോഷിച്ചു. തന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഇവൾ ആപ്പിൽ ആയിരിക്കുന്നു. അതുകൊണ്ട് താൻ ആഗ്രഹിച്ചതുപോലെ അവൾ തന്റെ ഭാര്യയായിരിക്കുന്നു ആ വീഡിയോ കണ്ടതിനു ശേഷം അവളുടെ മനസ്സു മാറിയത്. പിന്നെ പല നവ മാധ്യമങ്ങളിലും വീഡിയോ പ്രത്യക്ഷപ്പെട്ടു. അവൾ പേടിച്ചു ലിങ്ക് തുറന്നത് ഇല്ല… കാരണം അവൾക്ക് അത് നേരത്തെ കിട്ടിയതല്ലേ. അത് കണ്ടപ്പോൾ തന്നെ നല്ല ജീവൻ പോയി. നല്ല ഷോക്ക് ആയതാണ്. അതുകൊണ്ട് വീണ്ടും വീണ്ടും ആ പാനിക് ഷോക്കു വരാൻ ആരും ആഗ്രഹിക്കില്ല. ആ നിമിഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. നേരിട്ട് ഷിബുവിനെ കണ്ടു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹത്തലേന്ന് തന്റെ പ്രതിശ്രുത വധു ഒളിച്ചോടി എന്ന് അറിഞ്ഞ ആ യുവാവ് അന്നു വൈകിട്ട് തന്നെ ചെന്നൈയിലേ ജോലിസ്ഥലത്തേക്ക് ദുഃഖത്തോടെ മടങ്ങിപ്പോയി ഓഫീസിലേക്ക് പോകാനുള്ള വഴിമധ്യേ ഒരു റോഡ് ക്രോസ് ചെയ്യാൻ വേണ്ടി സീബ്രാ ലൈനിൽ നിൽക്കുകയാണ് അവനിപ്പോൾ.

എന്നും ആ സീബ്രാലൈൻ ക്രോസ് ചെയ്തു വേണം അവൻ അപ്പുറത്ത് ഓഫീസിലെത്താൻ. ചെന്നൈയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ അന്ധയായ യുവതി ഇന്നും റോഡ് കടക്കാൻ കൃത്യസമയത്ത് ആ സീബ്ര ലൈൻ സ്റ്റാർട്ടിങ് പോയന്റിൽ വന്നു നിൽപ്പുണ്ട്. രണ്ടാഴ്ച മുമ്പാണ് താൻ അവരെ ഹെൽപ്പ് ചെയ്യുന്ന സമയത്ത് ആരോ പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്! ഒരു യുവാവിന്റെ ജീവകാരുണ്യപ്രവർത്തനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ആ വീഡിയോ അവനും കണ്ടതാണ്. തേച്ചിട്ട് പോയ കാമുകിക്ക് ഒരു പണി കൊടുക്കാൻ വേണ്ടിയാണ് ഷിബു ആ വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക്കു കാര്യങ്ങളൊക്കെ മാറ്റി സൂം ചെയ്തു അതൊരു യുവതിയുടെയും യുവാവിന്റെയും നടുറോട്ടിൽ വച്ചുള്ള അനശ്വര പ്രേമം മുഹൂർത്തം ആക്കി ചിത്രീകരിച്ചത്…. നിഷയുടെ ഭർത്താവ് പ്രകാശൻ ആണ് അതൊന്നു മനസിലാക്കിയ അവനാണ് ഏറ്റവും വേഗം വേറൊരു നമ്പറിൽ നിന്നും മുൻ കാമുകിയുടെ വാട്സപ്പ് ലേക്ക് അയച്ചത്. യാത്രക്കാർക്കുള്ള സിഗ്നൽ ആയപ്പോൾ തങ്ങിനിന്ന എല്ലാവരും വേഗം പോയി. യുവാവും അന്ധയായ യുവതിയും ഒടുവിൽ ബാക്കിയായി. ഇപ്രാവശ്യവും അവൻ തന്നെ ആ യുവതിയെ സഹായിക്കേണ്ടി വന്നു. അവൾക്ക് അവന്റെ മണവും സ്പർശനവും തിരിച്ചറിഞ്ഞു. “ഹായ് പ്രകാശ് നാട്ടിൽ പോയിട്ട് വന്നോ എന്തായി കല്യാണം ഒക്കെ ഭംഗിയിൽ കഴിഞ്ഞോ?”

കഴിഞ്ഞ പ്രാവശ്യം റോഡിനു മറുപുറം എത്തിയപ്പോൾ നന്ദി സൂചകമായി അവർ സംസാരിക്കുന്ന അവസരത്തിൽ വളരെ ചെറിയ വാക്കുകളിൽ അവൻ തന്റെ കൊച്ചു വിശേഷ കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് വീണ്ടും ഇന്ന് കണ്ടപ്പോൾ അവൾ ചോദിച്ചതു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. റോഡിന് മറുപുറം എത്തിയപ്പോൾ അവൾ ചോദിച്ചു. “എന്താണ് സംസാരിക്കാത്തത്…. എന്ത് പറ്റി പ്രകാശ്?” അവനവന്റെ ദുഃഖ കാരണമായ നാട്ടിലെ മുടങ്ങിയ വിവാഹ കഥ മുഴുവൻ അവൻ പറഞ്ഞു അന്ന് ഒരുനാൾ റോഡ് കടക്കാൻ തന്നെ സഹായിച്ച സമയത്ത് എടുത്ത വീഡിയോ പൊതുജനങ്ങൾ ഏറ്റെടുത്ത കാര്യവും അന്ധയായ യുവതിക്ക് അറിയാം. താൻ കാരണം,തന്നെ സഹായിച്ചത് കാരണം, ഒരാളുടെ ജീവിതം നഷ്ടപ്പെട്ടു.അവൾക്ക് അത് ദുഃഖമായി. അന്ധയാണെങ്കിലും അതീവ സുന്ദരിയായ അവൾ അയാളോട് ചോദിച്ചു. ” ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല. എനിക്കതിന് അർഹത ഉണ്ടോ എന്നും അറിയില്ല എനിക്കെന്നും വെളിച്ചമായി താങ്ങായി തണലായി കൂടെ ഉണ്ടാകുമോ? എന്നെ ഭാര്യയായി കൂടെ കൂട്ടുമോ?” പ്രകാശ് സ്തബ്ധനായി ‘ ഈശ്വര ഇവരെന്താ ചോദിക്കുന്നത്?’ കാഴ്ച ഉള്ളത് കാരണം ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് അതിന്റെ പിറകെ ഓടുന്ന ദുരാഗ്രഹിയായ മനുഷ്യരെക്കാൾ കാഴ്ചയില്ലാത്ത ഉൾക്കാഴ്ചയുള്ള അന്ധരായ പാവം മനുഷ്യർ തന്നെയാണ് യഥാർത്ഥ സ്നേഹം തരിക..!! അന്ന് വൈകിട്ട് അവളുടെ ചോദ്യത്തിന് അവൻ മറുപടി നൽകി. “എനിക്ക് ഇഷ്ടമാണ് നൂറുവട്ടം!” ഞാൻ വിവാഹം ചെയ്തോളാം.!! കഥ വായിച്ചിട്ട് പോകുമ്പോൾ രണ്ടു വാക്ക് പറയാൻ മറക്കല്ലേ….

Continue Reading

Experiences

ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി…

Published

on

By

രചന: Shahla Sharin

“ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?” ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു. ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിക്കുന്നുണ്ടായിരുന്നു. “ഇപ്പോഴത്തെ കുട്ടികളല്ലേ ബോക്കറേ, ഇവൾക്ക് അയാളുടെ സ്വഭാവം അത്രക്ക് ഇഷ്ടല്ല. ആളൊരു തണുപ്പനാന്നാ പറയുന്നേ. പിന്നേ ഇവളെ മുടിഞ്ഞ സംശയോം ആണ്” ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു “ഇതൊക്കെ ഒരു കാരണാണോ…? ഹ ഹ ഹ!!! ഇതൊക്കെ ഈകാലത്ത് സാധാരണമല്ലേ.

പെണ്ണ് എന്നും ആണിനെ അനുസരിച്ച് എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ്. ഇത്രക്ക് നിസാര കാര്യത്തിനൊക്കെ ഡിവോഴ്സ് വാങ്ങി വീട്ടിലിരിക്കെ, ന്റെ പടച്ചോനേ” കയ്യിലിരുന്ന സുലൈമാനി ഒറ്റവലിക്ക് കുടിച്ച് ബ്രോക്കർ ഫാത്തിമയെ പുച്ഛത്തോടെ ഒന്ന് നോക്കി “നീയാള് കൊള്ളാലോ പെണ്ണേ, പെണ്ണുങ്ങൾക്ക് നല്ലോണം ക്ഷമ വേണം. ആണിനെ മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാനുള്ള മിടുക്ക് വേണം.

അല്ലാതെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓടിപ്പോരാൻ നിന്നാൽ അതിനേ നേരം കാണൂ” അതുവരെ ക്ഷമിച്ച് നിന്ന ഫാത്തിമയുടെ ഫുൾ കണ്ട്രോൾ അങ്ങട് പോയി, അവൾ ബ്രോക്കറെ നോക്കി കണ്ണുരുട്ടി “അതെന്താടോ ഈ ആണുങ്ങളൊക്കെ ആലാവുദ്ധീൻറെ കുപ്പീന്ന് വന്ന ഭൂതാണോ, മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാൻ…?” ഫാത്തിമയുടെ അലർച്ച കണ്ടതും ബ്രോക്കർ മെല്ലെ എഴുന്നേറ്റു.

പക്ഷേ ഫാത്തിമ കട്ടകലിപ്പിൽ തന്നെ ആയിരുന്നു “വീട്ടിൽ വരുന്ന കസിൻ ബ്രോസിനോസ് മിണ്ടിയാൽ സംശയം, ബസ്സിൽ കയറിയാൽ കിളിയോട് ചിരിച്ചാൽ സംശയം, ഓട്ടോ ഡ്രൈവറോട് സംസാരിച്ചാൽ സംശയം, ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മഹാപാപം, വാട്സാപ്പിൽ രാത്രി എട്ടുമണി കഴിഞ്ഞ് വരാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല, എന്നാലോ ഇതൊക്കെ അങ്ങേർക്ക് ആവാം, ചോദിച്ചാൽ ഒറ്റ ഉത്തരം ആണുങ്ങൾക്ക് ഇതൊക്കെ ആവാം

. പെണ്ണുങ്ങൾക്ക് ചുറ്റും എപ്പോഴും കണ്ണുകൾ വേണം എന്ന്” ബ്രോക്കർ മെല്ലെ അവിടെ നിന്നും തടിയൂരാൻ ശ്രമിച്ചു. ഫാത്തിമ അയാളെ നോക്കി പുഞ്ചിരിച്ചു “ഇങ്ങളെക്കൊണ്ട് കൊണ്ട് പറ്റൂച്ചാ അല്പം സ്വാതന്ത്ര്യം തരുന്ന, ഒരു കൂട്ടുകാരനെപ്പോലെ കൂടെ നിൽക്കുന്ന എല്ലാത്തിനുപരി പെണ്ണെന്നാൽ കാമം കൊണ്ട് കെട്ടിപ്പൊക്കിയ മാംസ രൂപമല്ല എന്ന് തിരിച്ചറിവുള്ള ഇച്ചിരി മനസാക്ഷിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നോക്കൂ, എനിക്കും ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി” ഒന്ന് നിറുത്തിയിട്ട് അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു “എനിക്ക് വേണ്ടത് കൂടെ കട്ടക്ക് നിൽക്കുന്ന തുണയെ ആണ് അല്ലാതെ എന്റെ കഴുത്തിൽ കയറിട്ട് നടക്കുന്ന യജമാനനെ അല്ല”

Continue Reading

Experiences

സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം…

Published

on

By

രചന: സുരേദ്രൻ കരുളായി

ഞാൻ പെണ്ണന്വേഷിച്ചു തുടങ്ങിയതിന് ശേഷമാണ് അനുജൻ പെണ്ണുകാണാനിറങ്ങിയത്. അവന് ഡ്രസ്സിൽ ചെളി പുരളാത്ത പണിയായതു കൊണ്ടാവണം കല്ല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി….! ഞാനിപ്പോഴും അലയുകയാണ്… ഒരു പെണ്ണിന്റെ സ്നേഹത്തിനായി ….. ഒരു പെണ്ണിന്റെ സാമീപ്യത്തിനായി…. പക്ഷേ…അച്ഛനമ്മമാരും പെൺകുട്ടികളും ഒരേ പല്ലവി തന്നെ ആവർത്തിക്കുന്നതു കൊണ്ട് മടുപ്പു തോന്നിത്തുടങ്ങി…. നടന്നു നടന്ന് വയസ്സു കൂടുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ ചിരിയാണു വരിക. നിത്യവൃത്തിയ്ക്ക് വകയില്ലാത്തവർക്കുപോലും ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ വേണം… ചോദിക്കുന്നവരുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസമോ പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി … ഇവരാണ് ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ കാത്തിരിക്കുന്നത്….. ചിരിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക…? മൂഡസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ… അവരെക്കുറിച്ച് എനിയ്ക്കു തോന്നിയത് അങ്ങനെയാണ്. ഈയിടെയായി ഒരു സംഭവമുണ്ടായി. ആരോ കൊടുത്ത ഒരു പെണ്ണിന്റെ അഡ്രസ്സിലുള്ള ഫോൺ നമ്പറിൽ ചെറിയച്ഛൻ വിളിച്ചുനോക്കി….. “ഹലോ… ശ്രീധരേട്ടനാണോ…?” “അതെ … ആരാ..?” “നിങ്ങൾക്ക് ഒരു കുട്ടിയെ കെട്ടിക്കാനുണ്ടെന്നു കേട്ടു… എന്റെയൊരു സുഹൃത്ത് അഡ്രസ്സ് തന്നതാ… ശരിയാണോ …?” “ആ… ശരിയാണ്…” ” വന്നാൽ കുട്ടിയെ ഒന്നു കാണാൻ പറ്റുമോ..?” “കാണാം… പക്ഷേ… ചെക്കനെന്താ ജോലി…?” ” അവന് തേപ്പിന്റേയും പടവിന്റേയുമൊക്കെ പണിയാ…” “അയ്യോ… അങ്ങനെയുള്ളോർക്കൊന്നും കൊടുക്കില്ലാട്ടോ…. എന്തെങ്കിലുമൊരു ഉദ്യോഗമുള്ളവർക്കേ കൊടുക്കു… ” ” അതെയോ… പെണ്ണിപ്പോൾ എന്തിനാ പഠിക്കുന്നത്…?” ” അവളിപ്പോൾ ഡിഗ്രി അവസാന വർഷമാണ്. ” “അപ്പോൾ പെണ്ണ് പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലിയൊക്കെയായിട്ടേ കൊടുക്കുന്നുണ്ടാവു അല്ലേ…?” ” ഏയ്… അതിനൊന്നും ഇപ്പോൾ കഴിയില്ല… ഉദ്ദ്യോഗസ്ഥരൊക്കെയാവുമ്പോൾ പിന്നീടുള്ള കാര്യങ്ങൾ അവര് നോക്കിക്കോളുമല്ലോ ….” “ഞങ്ങള് പഠിപ്പിക്കാൻ തയ്യാറാണെങ്കിൽ നടത്തിക്കൂടെ…?” ” അതൊന്നും ശര്യാവില്ല…” ” നിങ്ങൾക്കെന്താണ് പണി…?! ” എനിയ്ക്ക് റബ്ബർ ടാപ്പിങ്ങാ ….” ” ഈ മോള് തന്നെയുള്ളോ ….?” ” അല്ല… ഒരു മോനുംകൂടിയുണ്ട്….” ” അവനെന്തു ചെയ്യുന്നു ….?” “അവൻ ഓട്ടോ ഓടിക്കുന്നു…” ” അവൻ കല്ല്യാണം കഴിച്ചതാണോ?” ” ഇല്ല. അവന് ആവുന്നതേയുള്ളൂ…” ” അപ്പോൾ അവൻ കല്ല്യാണമൊന്നും കഴിക്കുന്നുണ്ടാവില്ല അല്ലേ..?” ” അതെന്താ നിങ്ങളങ്ങനെ പറഞ്ഞത് …?” ” അല്ലാ …നിങ്ങളെപ്പോലെയാണ് എല്ലാവരും ചിന്തിക്കുന്നതെങ്കിൽ ഉദ്യോഗമില്ലാത്തവർക്ക് പെണ്ണുകിട്ടില്ലല്ലോ…
ശരിയെന്നാൽ … കാത്തിരിപ്പു തുടരട്ടെ…” ചെറിയച്ഛൻ കോൾ കട്ട് ചെയ്ത് തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു പോയി….! ഇതാണിപ്പോൾ നാട്ടിലെ അവസ്ഥ…. വല്ലാത്തൊരു കാലംതന്നെ …….! ഞായറാഴ്ചയായതുകൊണ്ട് രാവിലെതന്നെ ഡ്രസ്സും മാറി ഇറങ്ങി. സമയം കളയാൻ എന്തെങ്കിലും വഴി കാണണമല്ലോ …. അതിനായി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു…. “വിനൂ … ഒരു പെണ്ണുണ്ട്… നീ പോകുന്നോ കാണാൻ…?” കൂട്ടുകാരൻ സുമേഷ് കണ്ടപാടെ ചോദിച്ചത് അതാണ്. ” നീ നടക്കുന്ന കാര്യം വല്ലതും പറ…. ” “എടാ.. ഇതങ്ങനെയല്ല… അവർക്ക് ഉദ്യോഗസ്ഥരൊന്നും ആവണമെന്നില്ല…” ” അതൊക്കെ നമ്മൾ കൂറേ കണ്ടതല്ലേ സുമേഷേ… അങ്ങനെയൊക്കെ പറഞ്ഞുകേൾക്കുമ്പോൾ നമ്മളോടിച്ചെല്ലും. അവിടെ ചെല്ലുമ്പോൾ ചെറിയൊരു ശമ്പളക്കാരനെങ്കിലുമാവും അവർ പ്രതീക്ഷിക്കുന്നത്. ഞാനില്ല…എന്റെ പണിയും ചുറ്റുപാടുമെല്ലാം അവരോട് പറ …എന്നിട്ടും അവർക്ക് സമ്മതമാണെങ്കിൽ പോയി നോക്കാം…. അല്ലാത്തൊരു പെണ്ണുകാണലിന് ഞാനില്ല…. എന്നെ വിട്ടേക്ക് …..” ഞാൻ തീർത്തു പറഞ്ഞു…എന്നിട്ടും അവൻ വിടാൻ ഭാവമില്ല. ” നീയങ്ങനെ നിരാശപ്പെടാതെ …. നീ വിചാരിക്കുന്നതുപോലെയല്ല ഇത്… അത്രേം ഉറപ്പു കിട്ടിയിട്ടാ നിന്നോട് പറയുന്നത്….” ” നിനക്കത്രേം വിശ്വാസമാണെങ്കിൽ പോയി നോക്കാം..”എനിയ്ക്ക് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയില്ല…അവന്റെ നിർബന്ധത്തിനു വഴങ്ങി പോകാൻതന്നെ തീരുമാനിച്ചു… സുമേഷിന്റെ അമ്മാവന്റെ കെയറോഫിലാണ് പോകുന്നത്. അവൻ അമ്മാവനെ വിളിച്ച് എല്ലാ കാര്യവും റെഡിയാക്കി. താമസിയാതെ ഞാനും സുമേഷും വച്ചു പിടിച്ചു അങ്ങോട്ട്….. സുമേഷിന്റെ അമ്മാവൻ മാധവേട്ടന്റെ വീടിനടുത്തെത്തിയപ്പോൾ അയാൾ റോഡിൽ ഞങ്ങളേയും പ്രതീക്ഷിച്ച് ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.. ഞങ്ങളടുത്തെത്തിയതും അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പിൽ ഓടിച്ചു… അയാളെ പിൻതുടർന്ന് ഞങ്ങളും… മെയിൽ റോഡിൽ നിന്ന് തിരിഞ്ഞ് കുറേ ദൂരം ഒരിടുങ്ങിയ വഴിയിലൂടെ അയാൾ വണ്ടിയുമായി പോയി. റെയിൽവേ പുറമ്പോക്കിൽ ഒരു ചെറിയ വീടിന്റെ മുമ്പിലെത്തി മാധവേട്ടൻ യാത്ര അവസാനിപ്പിച്ചു… ” ഇതാണ് വീട് … ” ഞങ്ങളും ബൈക്ക് നിർത്തി ഇറങ്ങി. ” ഈ വീട് കണ്ട് നിരാശപ്പെടുകയൊന്നും വേണ്ട… ഭാർഗ്ഗവേട്ടന്റെ കുടുംബ സ്വത്തിൽ നിന്ന് ഓഹരി കിട്ടിയ സ്ഥലത്ത് വീടുപണി നടന്നോണ്ടിരിക്ക്യാ…

നിങ്ങള് വാ….” പ്രത്യേകിച്ച് ഒരു താത്പര്യവുമില്ലാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു. അയാൾ കരുതിയത് എനിയ്ക്ക് വീട്ടിഷ്ടപ്പെടാത്തതു കൊണ്ടാണ് മടിച്ചു നിൽക്കുന്നത് എന്നാണ്. ഇതിലും മോശമായ എത്രയോ വീട്ടിൽ പെണ്ണുകാണാൻ പോയിരിക്കുന്നു…. അവിടെന്നെല്ലാം കിട്ടിയത് ആവർത്തന വിരസത തോന്നിയ സമീപനംതന്നെ ….അതോർമ്മയിലുള്ളതു കൊണ്ടാണ് മടി തോന്നിയത്. ഞങ്ങളെ പ്രതീക്ഷിച്ചു നിന്നതു കൊണ്ടാവണം ഒരു മധ്യവയസ്ക്കൻ മുറ്റത്തേക്കിറങ്ങി വന്നു… അതായിരിക്കും മാധവേട്ടൻ പറഞ്ഞ ഭാർഗ്ഗവേട്ടനെന്ന് ഞാനൂഹിച്ചു… ഞങ്ങൾ മുറ്റത്തേക്ക് കയറിയപ്പോഴേക്കും ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ട്രെയിൻ കടന്നുപോയി….. അതിന്റെ ശബ്ദ കോലാഹലങ്ങൾ അൽപനേരം കാതിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു ……. ” മാധവൻ കൂടെയുള്ളതുകൊണ്ട് വീടു കണ്ടുപിടിയ്ക്കാൻ പ്രയാസമൊന്നുമുണ്ടായിക്കാണില്ല അല്ലേ…?” അയാൾ ഞങ്ങളുടെ കൂടെ വന്ന മാധവേട്ടനെ നോക്കി അങ്ങനെ പറഞ്ഞെങ്കിലും കണ്ണുകൾ അടിമുടി എന്നെ അളക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു… എന്റെ രൂപം അയാളിൽ സംതൃപ്തി തോന്നിച്ചെന്ന് അയാളുടെ മുഖത്തു കണ്ട ഭാവത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി.

ഞങ്ങളെ അയാൾ അകത്തേക്ക് ക്ഷണിച്ചിരുത്തി… വയസ്സായ ഒരു സ്ത്രീ ഞങ്ങൾ ഇരിക്കുന്നിട്ടത്തേക്ക് വന്നു. അയാളുടെ അമ്മയാവുമെന്ന് എനിയ്ക്ക് തോന്നി… ” അമ്മയാണ് ….” ഞങ്ങളുടെ മനസ്സു വായിച്ചിട്ടെന്നോണം അയാൾ പറഞ്ഞു… ” ഇതിലേതാണ് ചെക്കൻ…..” ആ അമ്മ മാധവേട്ടനെ നോക്കി. അയാൾ എന്നെ കാണിച്ചു കൊടുത്തു. പേരും വയസ്സുമെല്ലാം ചോദിച്ചറിഞ്ഞു. “മോനെന്താ പണി…?” ഒടുവിൽ എല്ലാ പെണ്ണുകാണലിന്റേയും പര്യവസാനമായ ആ ചോദ്യവും വന്നു…! ഞങ്ങളുടെ അടുത്തൊരു കസേരയിട്ട് ആ അമ്മയിരുന്നിട്ട് എന്നെ നോക്കി. ഞാനെന്റെ തൊഴിൽ പറഞ്ഞു കൊടുത്തു. അതു കേട്ടപ്പോൾ അവരുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന തെളിച്ചം മങ്ങി… “ഇതും വ്യത്യസ്ഥമല്ല ” എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു…. ” ഈ പണിക്കു പോണോരെയൊന്നും ഇപ്പോഴത്തെ കുട്ട്യാൾക്ക് പിടിക്കില്ലേയ്…. കൂട്ട്യാള്ടെയൊരു കാര്യം…” പറഞ്ഞ് കഴിഞ്ഞ് എന്തോ തമാശ പറഞ്ഞതുപോലെ അയാളുറക്കെ ചിരിച്ചു… ആ ചിരി എന്തിനു വേണ്ടിയുള്ളതാണെന്ന് എനിയ്ക്കൊരു പിടിയും കിട്ടിയില്ല. എന്റെ പണി കുട്ടിക്കാണോ അതോ നിങ്ങൾക്കാണോ പറ്റാത്തതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു… പക്ഷേ… സംയമനം പാലിച്ചു… അതിനിടയ്ക്ക് എന്റെ പണിയെപ്പറ്റിയും വരുമാനത്തെക്കുറിച്ചും മാധവേട്ടൻ വാചാലനായി…. “എനിക്കിപ്പോ ഇതിൽ എതിർപ്പൊന്നൂല്ലാ… കുട്ട്യാളെങ്ങനേ ചിന്തിക്കണേന്ന് നമ്മക്ക് പറയാമ്പറ്റില്ലല്ലോ…” അയാൾ പിന്നെയും എന്തിനോ വേണ്ടി ചിരിച്ചു.. അയാൾ തന്റെ താത്പര്യക്കുറവ് പുറത്തു കാണാതിരിക്കാനുള്ള ഒരു വഷളൻ ചിരിയായിട്ടാണ് എനിക്ക് അതനുഭവപ്പെട്ടത്. “എങ്കിൽ കുട്ടിയെ ഒന്നു കണ്ടോട്ടെ ല്ലെ…” മാധവേട്ടൻ സംശയത്തോടെ ഭാർഗ്ഗവേട്ടനെന്ന എനിയ്ക്ക് വിധിച്ചിട്ടില്ലാത്ത അമ്മായിയച്ഛനെ നോക്കി …. ” അതിനെന്താ… കണ്ടിട്ട് അവളുടെ താത്പര്യം എന്താച്ചാ ചെയ്യാ…” മനസ്സില്ലാമനസ്സോടെ അയാൾ പറഞ്ഞു.

എന്നിട്ട് അകത്തേക്ക് തല നീട്ടി വിളിച്ചു പറഞ്ഞു: ” മീനാക്ഷീ … അവളോടൊന്ന് വരാൻ പറ ….” അൽപ നേരം കഴിഞ്ഞപ്പോൾ ഒരു ട്രെയിൽ ചായക്കപ്പുകളുമായി അവൾ ഞങ്ങളു മുമ്പിലേക്ക് വന്നു… വാതിൽക്കലോളം എത്തി പെണ്ണിന്റെ ന്നുമ്മ അവിടെ നിലയുറപ്പിച്ചു ….. ആ മുഖത്തും തെളിച്ചം കുറവാണെന്ന് ഞാൻ കണ്ടു… നടക്കാത്ത കാര്യമാണെങ്കിലും പെണ്ണിനെയൊന്ന് നോക്കിക്കളയാം എന്ന ഉദ്ദേശത്തോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി… അവിടെ കണ്ടതിൽ നിന്ന് വ്യത്യസ്ഥമാണ് അവളുടെ മുഖത്തു കണ്ട ഭാവമെന്ന് ഞാൻ തിരിച്ചറിഞ്ഞു. നറുനിലാവു പോലെ തെളിഞ്ഞൊരു മന്ദഹാസം അവളുടെ മുഖത്ത് ഞാൻ വ്യക്തമായും കണ്ടു…! ആശ്ചര്യത്തോടെ ആ മുഖത്തു നിന്നും കണ്ണുകളെടുക്കാൻ ഞാൻ വിമുഖത കാട്ടി. എന്തൊക്കെയോ എവിടെയൊക്കെയോ നേരിയൊരു പ്രതീക്ഷ എന്റെ മനസ്സിലെവിടെയോ മുളപൊട്ടിയത് ഞാനറിഞ്ഞു… തിരിഞ്ഞു ഞാൻ അവളുടെ അച്ഛനമ്മമാരുടെ മുഖത്തേക്ക് നോക്കി… അവരുടെ ഭാവത്തിൽ ഒരു മാറ്റവും കാണാൻ കഴിഞ്ഞില്ല. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന ഒരസ്വസ്ഥതയും അയാളുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു… എനിക്കും കുറച്ച് മുമ്പുവരെ അങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നില്ല. അച്ഛമ്മയ്ക്ക് ഞങ്ങളെ കാണാൻ കൂടുതൽ താത്പര്യമില്ലാഞ്ഞിട്ടോ എന്തോ അവിടെ നിന്നും എഴുന്നേറ്റ് പോയി… ” കുട്ടിയോട് അവനൊന്ന് സംസാരിക്കുന്നതിൽ വിരോധമുണ്ടോ…?” മാധവേട്ടൻ പിന്നെയും മടിയോടെ അയാളെ നോക്കി. ” ആയിക്കോട്ടെ….” ഒരു ഒഴുക്കൻ മട്ടിൽ അയാൾ പറഞ്ഞു. സംസാരിച്ചിട്ടൊന്നും കാര്യമില്ല എന്നൊരു ധ്വനി കൂടി അതിലുണ്ടെന്ന് എനിയ്ക്കു തോന്നി. അതോടെ ഞാനും ഒന്നു ശങ്കിച്ചു… വേണോ…? സുമേഷ് കണ്ണു കൊണ്ട് ആജ്ഞ നൽകി… വേണ്ടായിരുന്നു എന്ന ചിന്തയോടെ അവൾക്കു പിന്നാലെ ഞാൻ നടന്നു…. ഒരു രൂമിലേക്ക് കടന്ന് ചുമരും ചാരി അവൾ നിലയപ്പിച്ചു. എന്താണവളോടു ചോദിക്കേണ്ടതെന്നറിയാതെ വിഷണ്ണനായി ഞാൻ നിന്നപ്പോൾ അവളെന്റെ മുത്തേക്ക് നോക്കി…. ” അച്ഛനൊന്നും വലിയ താത്പര്യമില്ലെന്ന് തോന്നുന്നു …..” ശബ്ദം താഴ്താഴ്ത്തി ഞാനവളോടു പറഞ്ഞു. അവളുടെ മുഖം ദയനീയമായി… “എന്നെ ഇഷ്ടമായോ…?” ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ ചോദിച്ചു… അവൾ ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി. ” പേര്…?” ” ശിഖ ….” എന്റെ പേരും അറിയണമെന്ന് അവളുടെ മുഖം പറഞ്ഞു… “എന്റെ പേര് വിനായക് … വിനൂന്ന് പറഞ്ഞാലെ നാട്ടിലൊക്കെ അറിയൂ… പഠിക്കുന്നുണ്ടോ ഇപ്പോൾ ….?”

“പ്ലസ്ടു കഴിഞ്ഞപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നു. കോഴ്സ് കഴിയാറായി … ” അവളുടെ മൃദുസ്വരം കാതിൽ പതിഞ്ഞപ്പോൾ എനിക്കാവേശമായി…. “എന്റെ പണി സിമന്റിനോടും മണലിനോടും മല്ലിടുന്നതാണ്. അതൊന്നും ഇഷ്ടമാവില്ലെന്ന് അച്ഛൻ പറഞ്ഞു…” എന്റെ സ്വരത്തിൽ ഒരു പൊടിയ്ക്ക് നിരാശ കലർന്നോയെന്ന് ഞാൻ സംശയിച്ചു… “ആരു പറഞ്ഞു ഇഷ്ടപ്പെടില്ലെന്ന്…. പണിയും പണവുമല്ലല്ലോ ആളുകളുടെ സ്നേഹത്തിന്റെ അളവുകോൽ …..എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം… ഞാനത്രയേ ചിന്തിയ്ക്കുന്നുള്ളൂ….” എന്റെ മിഴികൾ വിടർന്ന് കൃഷ്ണമണികൾ പുറത്തേക്ക് ചാടുമോയെന്നുപോലും ഞാൻ ഭയന്നു…. “സത്യത്തിൽ കുട്ടിക്കെന്നെ ഇഷ്ടമായോ?” എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല. ” ഇഷ്ടമായി … ഒരുപാട് ….” ” അച്ഛനൊക്കെ ഇഷ്ടമാവുമോ?” ” ഞാൻ പറയും…. എനിക്കിതു മതിയെന്ന്…” “സത്യമാണോ ….?” ” ഞാൻ വെറുതെ പറഞ്ഞതാണെന്ന് തോന്നിയോ….?” ” ഏയ്… അങ്ങനെയല്ല…. ഇതുവരെയുള്ള അനുഭവം വച്ച് വിശ്വസിക്കാൻ പ്രയാസം ….” ” ഇതുവരെ കണ്ട പെണ്ണുങ്ങളെപ്പോലെയാണ് ഞാനെന്നും തോന്നിയോ…?” ” ഞാൻ സ്വപ്നം കാണുകയാണോ എന്നെനിയ്ക്ക് സംശയം ….” അവൾ ശംബ്ദമില്ലാതെ ചിരിച്ചു… ” വിശ്വസിച്ചോളൂ….” ആ ചിരിക്കിടയിൽ അവൾ കൂട്ടിച്ചേർത്തു. ” എന്നെ ഇഷ്ടമായോന്ന് പറഞ്ഞില്ല. ” അവളുടെ മുഖത്ത് നാണം തളിരിട്ടു… ” കുട്ടിക്കെന്താണ് തോന്നിയത് ….?” ” കുട്ടിയല്ല. ശിഖ ….” “ശരി … ശിഖക്കെന്താണ് തോന്നിയത് …?” ” ഇഷ്ടമാണെന്നുതന്നെ ….” “എങ്കിൽ അതും യാതാർത്ഥ്യമാണെന്ന് വിശ്വസിച്ചോളൂ…” അവൾ വിടർന്ന കണ്ണുകളുയർത്തി എന്നെ നോക്കി… അവൾ എന്റെ നോട്ടത്തെ നേരിടാനാവാതെ നാണത്തോടെ മുഖം കുനിച്ചു… “എങ്കിൽ ഞാനിപ്പോൾ പോകട്ടെ…?” അവൾ ലജ്ജാവതിയായി തലയാട്ടി…. സ്വപ്നലോകത്തെ ബാലഭാസ്ക്കരനായി ഞാനാ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെയുള്ളിൽ കരിഞ്ഞുണങ്ങാറായ മോഹങ്ങൾ തളിരിട്ടു തുടങ്ങിയിരുന്നു…ഒപ്പം പൗർണ്ണമിത്തിങ്കളായി അവളുടെ മുഖം പച്ചകു ത്തിയതുപോലെ എന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…..!!

Continue Reading

Most Popular