Connect with us

Uncategorized

തിങ്കളാഴ്ച നടത്തിയ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ് വിതരണം ചെയ്യുകയാണ് ഗ്രേസി ടീച്ചർ.

Published

on

രചന: ജിഷ്ണു മുരളീധരൻ

തിങ്കളാഴ്ച നടത്തിയ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ് വിതരണം ചെയ്യുകയാണ് ഗ്രേസി ടീച്ചർ. 10 ബി ഡിവിഷനിലെ ക്ലാസ് ടീച്ചറും അവർ തന്നെ. നാല്പതു വയസ്സു കഴിഞ്ഞിരിക്കുന്നു ടീച്ചർക്ക്. സ്വന്തം തൊഴിലിനോട് തികഞ്ഞ ആത്മാർത്ഥതയുള്ളവരാണവർ.പഠനകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത കർക്കശക്കാരി. പേപ്പർ നൽകുന്നതിനിടയിൽ, കണ്ണടയുടെ വട്ടത്തിലുള്ള ഫ്രെയിമിലൂടെ വിദ്യാർത്ഥികളെ ഓരോരുത്തരെയായി നോക്കുന്നുണ്ട്.

“രമ്യ 25 ൽ 20….റസിയ 25 ൽ 15….രഞ്ജിനി…”

“വന്നിട്ടില്ല ടീച്ചർ”

ക്ലാസിലെ ഒരു കുട്ടി വിളിച്ചു പറഞ്ഞു.

“അല്ലെങ്കിലും അവൾ ഒരിക്കലും നേരത്തെ വരാറില്ലല്ലോ ടീച്ചർ.”

രമ്യ പിന്താങ്ങി. ഗ്രേസി ടീച്ചർ കനത്തിലൊന്നു മൂളി. പെട്ടെന്ന് വാതിൽക്കൽ നിന്നും ഒരു ശബ്ദം.

“മേ ഐ കം ഇൻ ടീച്ചർ?”

രഞ്ജിനിയാണ്. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ നിന്നും വിയർപ്പ് തുള്ളികൾ ഇറ്റു വീണു. ടീച്ചർ ക്ലാസ്സിൽ കയറാൻ മൗനാനുവാദം നൽകി. അവൾ തന്റെ ബെഞ്ചിൽ ഇരുന്നു. ഈ സമയം ഉത്തരക്കടലാസുമായി ഗ്രേസി ടീച്ചർ അരികിലേക്ക് ചെന്നു.

“ഒരു ദിവസമെങ്കിലും നിനക്ക് സമയത്തിന് ക്ലാസ്സിൽ വന്നു കൂടെ?”

“വീട്ടിൽ കുറച്ചു പണി തീരാൻ ബാക്കിയുണ്ടായിരുന്നു ടീച്ചർ.”

അവൾ അത് പറഞ്ഞു കഴിഞ്ഞതും ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു. ഗ്രേസി ടീച്ചർ ബെഞ്ചിൽ തട്ടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. അതോടെ ക്ലാസ്സ് വീണ്ടും നിശ്ശബ്ദമായി.

“പരീക്ഷയ്ക്ക് എന്തെങ്കിലും പഠിച്ചിട്ടു തന്നെയാണോ എഴുതിയത്?”

“അതെ ടീച്ചർ.”

“പേപ്പർ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ.”

ടീച്ചറുടെ ശബ്ദം കുറച്ചു കൂടി ഉയർന്നു. അതോടെ രഞ്ജിനിയുടെ മുഖം വാടി. ഗ്രേസി ടീച്ചർ ഉത്തരക്കടലാസ് അവൾക്കു നേരെ നീട്ടി. അടുത്ത നിമിഷം, സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു. 25 ൽ 25 മാർക്ക്….ഗ്രേസി ടീച്ചർ ചിരിച്ചു.

“സിറ്റ് ഡൗൺ. കീപ്പ് ഇറ്റ് അപ്പ്.”

ഫുൾ മാർക്ക് നേടിയ രഞ്ജിനിയെ ക്ലാസ്സ് മുഴുവൻ കരഘോഷം മുഴക്കി അഭിനന്ദിച്ചു. ഈ സമയം ഒരാളുടെ മുഖത്തു മാത്രം തികഞ്ഞ പുച്ഛവും ദേഷ്യവുമായിരുന്നു. ആ ക്ലാസ്സിലെ ലീഡർ അപർണ്ണയുടെ…..

ഒൻപതാം ക്ലാസ്സിൽ വച്ചാണ് രഞ്ജിനി ഈ സ്കൂളിൽ ചേർന്നത്. അതുവരെ വയനാട് ഭാഗത്ത് എവിടെയോ ആയിരുന്നു. അവൾ വരുന്നത് വരെ അപർണ്ണയായിരുന്നു ക്ലാസ്സിലെ പഠിപ്പിസ്റ്റ്. പക്ഷേ, രഞ്ജിനിയുടെ വരവോടെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പഠനത്തിൽ മാത്രമല്ല, കലാ രംഗത്തും.

” എന്നോട് റസിയ പറഞ്ഞിരുന്നു, കുട്ടിക്ക് ഡോക്ടറാവാനാണ് ഇഷ്ടമെന്ന്. നേരാണോ?”

“അതെ ടീച്ചർ.”

രഞ്ജിനി മറുപടി പറഞ്ഞു.

“തനിക്ക് അതിനുള്ള കഴിവുണ്ട് കേട്ടോ. ഒന്ന് ആഞ്ഞു പിടിച്ചാൽ മതി.”

ഇത് കൂടി കേട്ടതോടെ, അപർണ്ണയുടെ മുഖം ചുവന്നു. ഉച്ചയൂണിന്റെ സമയത്ത് കൂട്ടുകാരുടെ കളിയാക്കൽ വേറെ.

“ഹും, ഇന്നലെ വന്ന അവള് കേറി സ്റ്റാറായത് കണ്ടില്ലേ?”

“ശരിയാ…ഗ്രേസി ടീച്ചർക്ക് പണ്ട് നമ്മുടെ അപ്പുവിനെ എന്തിഷ്ടമായിരുന്നു….ഇപ്പൊ അവളെയാ കാര്യം.”

“ഇനി എസ് എസ് എൽ സി ക്ക് അവൾ ഫുൾ എ പ്ലസ് വാങ്ങില്ലെന്ന് ആരു കണ്ടൂ.
ചിലപ്പോ നാളെ അവള് ഡോക്ടറുമാവും.”

ഇതോടെ അപർണ്ണയുടെ നിയന്ത്രണം വിട്ടു.

“ഒന്ന് നിർത്തുന്നുണ്ടോ. അവൾ ഇനി ഇവിടെ തുടർന്ന് പഠിച്ചാലല്ലേ നിങ്ങൾ ഈ പറയുന്നത് പോലെയൊക്കെ നടക്കൂ. ഇന്ന് വ്യാഴം. തിങ്കളാഴ്ച മുതൽ അവൾ ഈ സ്കൂളിൽ കാണില്ല. അപർണ്ണയാ പറയുന്നേ.”

കൂട്ടുകാർ ഭയന്നു.

“നീയെന്താ ചെയ്യാൻ പോകുന്നേ….?”

“അത് നാളെ കണ്ടോ.”

അപർണ്ണ, മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു എന്ന് മുഖത്തു നിന്ന് വ്യക്തം.

പിറ്റേന്ന് ഉച്ചയ്ക്ക് ഹെഡ്മാസ്റ്ററും ചില അദ്ധ്യാപകരും രഞ്ജിനിയുടെ ക്ലാസ്സിലെത്തി. അവർക്ക് പിന്നാലെ, കരഞ്ഞു കൊണ്ട് അപർണ്ണയും.

“അപർണ്ണയുടെ ഒരു സ്വർണ്ണമാല, ക്ലാസ്സിൽ വച്ച് കാണാതായെന്ന് പരാതി കിട്ടിയിട്ടുണ്ട്. സോ, എല്ലാവരുടെയും ബാഗ് പരിശോധിക്കണം.”

ഹെഡ്മാസ്റ്റർ പറഞ്ഞു. കുട്ടികൾ എല്ലാവരും ക്ലാസ്സിന്റെ ഒരു മൂലയിലേക്ക് മാറി. അദ്ധ്യാപകർ ഓരോരോ ബാഗുകളായി പരിശോധിച്ചു. തങ്ങളുടെ ബാഗിൽ മാല ഇല്ല എന്ന് ഉറപ്പായപ്പോൾ ചില കുട്ടികൾ ദീർഘ നിശ്വാസം പുറപ്പെടുവിച്ചു.

“കിട്ടി…മാല കിട്ടി സാർ. രഞ്ജിനിയുടെ ബാഗിൽ ഉണ്ടായിരുന്നു.”

ഒരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ക്ലാസ്സ് ഒന്നടങ്കം നിശ്ശബ്ദമായി. ഗ്രേസി ടീച്ചർ ദേഷ്യത്തോടെ രഞ്ജിനിയെ നോക്കി. അവൾ ഒന്നും മനസ്സിലാകാതെ മിഴിച്ചു നിൽക്കുകയാണ്. അദ്ധ്യാപകർ തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങി. രഞ്ജിനിയെ ഹെഡ്മാസ്റ്റർ തന്റെ ഓഫീസ് മുറിയിലേക്ക് നയിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അദ്ദേഹത്തെ പിന്തുടരുമ്പോൾ, വിജയീഭാവത്തിൽ ചിരിക്കുന്ന അപർണ്ണയുടെ മുഖം അവൾ ശ്രദ്ധിക്കാതിരുന്നില്ല.

“അറിഞ്ഞോ, ആ രഞ്ജിനിയോട്, തിങ്കളാഴ്ച വീട്ടിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞിരിക്കുവാ എച്ച്.എം.”

അൽപ സമയം കഴിഞ്ഞപ്പോൾ 10 സി ഡിവിഷനിലെ ഒരു കുട്ടി വന്ന് അപർണ്ണയോട് പറഞ്ഞു.

“ഹോ, അങ്ങനെ അപ്പുവിന്റെ ശത്രു തോറ്റു. ഇപ്പൊ സന്തോഷമായില്ലേ…?”

ഒരു കൂട്ടുകാരി ചോദിച്ചു. പെട്ടെന്ന് രഞ്ജിനി ക്ലാസ്സിലെത്തി. അവിടമാകെ കൂട്ടച്ചിരി ഉയർന്നു. പക്ഷേ, അതൊന്നും വക വയ്ക്കാതെ അവൾ നേരെ പോയത്, അപർണ്ണയുടെ അടുത്തേക്കാണ്.

“അപർണ്ണ, എനിക്കൊരു കാര്യം പറയാനുണ്ട്.”

“ഉം…എന്താ…”

“ഇന്നത്തെ ദിവസത്തിന് ശേഷം ഞാൻ ഈ സ്കൂളിലേക്ക് വരാൻ സാദ്ധ്യതയില്ല. അത് കൊണ്ട് അവസാനമായി എനിക്കൊരു ഉപകാരം ചെയ്യണം….നാളെ എന്റെ വീട് വരെ ഒന്നു വരണം.

“നിന്റെ വീട്ടിലേക്കോ? എന്തിന്?”

“വെറുതെ.”

“ഉം. പക്ഷേ നിന്റെ വീട് എനിക്കറിയില്ലല്ലോ.”

“റസിയ പറഞ്ഞു തരും.”

“ശരി.”

രഞ്ജിനി തന്റെ ബെഞ്ചിലേക്ക് മടങ്ങി. കൂട്ടുകാരുടെ കളിയാക്കലുകളും പൊട്ടിച്ചിരികളും അവളെ സ്പർശിച്ചില്ല.

റസിയയോടൊപ്പം അപർണ്ണ പിറ്റേന്ന് രാവിലെ രഞ്ജിനിയുടെ വീട്ടിലെത്തി. അപ്പോൾ അവളുടെ അമ്മ ഉമ്മറത്ത് ചക്ക വെട്ടുകയായിരുന്നു.

“ആഹാ, ഇതാര് റസിയയോ….കൂടെയുള്ളത് ആരാ?”

“ഇത് അപർണ്ണ. ഞങ്ങടെ ക്ലാസ്സ് ലീഡറാ.”

“ഓ, മോള് പറഞ്ഞിരുന്നു…നിങ്ങള് വരുമെന്ന്.”

പെട്ടെന്ന് രഞ്ജിനി വീടിനുള്ളിൽ നിന്നും വെളിയിലേക്ക് വന്നു.

“ഹാ, നിങ്ങള് വന്നോ, വരൂ…അകത്തിരിക്കാം.”

അവൾ അവരെ അകത്തേക്ക് കൂട്ടി. രണ്ട് മുറിയും ഒരടുക്കളയും മാത്രമുള്ള, ഓടിട്ട ചെറിയ വീടാണത്.

“ഇവിടെ സൗകര്യങ്ങളൊക്കെ അല്പം കുറവാണ്. ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.”

രഞ്ജിനി പറഞ്ഞു. അല്പ സമയം കഴിഞ്ഞപ്പോൾ അമ്മ ഒരു പ്ലേറ്റിൽ ചക്ക ചുളകൾ കൊണ്ടു വന്ന് അപർണ്ണയ്ക്ക് നേരെ നീട്ടി. ഒരുപാട്മ നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ അവൾ ഒരെണ്ണം കഴിച്ചു. അമ്മ വീണ്ടും അടുക്കളയിലേക്ക് പോയി.

“വരൂ, ഇനി ഒരാളെ കൂടി കാണാനുണ്ട്.”

രഞ്ജിനി അവരെ ഒരു മുറിയിലേക്ക് കൊണ്ടു പോയി. ആ മുറിയുടെ ഒരു മൂലയിൽ, കട്ടിലിൽ അരയ്ക്ക് കീഴ്പോട്ട് തളർന്ന് ഒരാൾ കിടപ്പുണ്ടായിരുന്നു.

“എന്റെ അച്ഛനാണ്. ഞങ്ങൾ വയനാട്ടിലായിരുന്നപ്പോൾ അച്ഛന് ഒരു തടി മില്ലിലായിരുന്നു ജോലി. ഒരു ദിവസം ലോറിയിൽ നിന്ന് തടി ഇറക്കിയപ്പോൾ ഒരെണ്ണം ദേഹത്തേക്ക് വീണു. കാല് മുറിച്ചു കളയേണ്ടി വരുമെന്ന് കരുതിയതാ. പക്ഷേ, ദൈവാധീനം പോലെ അത് വേണ്ടി വന്നില്ല. ഇങ്ങനെ അരയ്ക്ക് കീഴ്പോട്ട് തളർന്ന രീതിയിലാണെങ്കിലും എനിക്ക് എന്റച്ഛനെ തിരിച്ചു കിട്ടിയല്ലോ. അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് വയനാട്ടിൽ നിന്നും ഇവിടെ വന്നത്.”

അപർണ്ണ ഒരു നടുക്കത്തോടെ എല്ലാം കേട്ടു നിന്നു.

“അച്ഛന്റെ അവസ്ഥ കണ്ട് സഹിക്കാൻ വയ്യാത്തതു കൊണ്ടാണ് പഠിച്ചു ഡോക്ടറാവണമെന്ന് തീരുമാനിച്ചത്. പക്ഷേ, ഇനി അതും നടക്കില്ലല്ലോ. വയ്യാതെ കിടക്കുന്ന ഈ പാവം എങ്ങനെ തിങ്കളാഴ്ച സ്കൂളിൽ വരും?”

അപ്പോഴും അപർണ്ണ മൗനം പാലിച്ചു.

“അമ്മയോട് ഞാൻ ഇതുവരെ ഒന്നും പറഞ്ഞില്ല. പക്ഷേ, പറയണം. എന്നിട്ട് ഇവിടെ നിന്നും പോകണം…മറ്റൊരിടത്ത്….മറ്റൊരു സ്കൂളിൽ….കൃത്യമായി എന്റെ ബാഗിൽ തന്നെ സ്വർണ്ണമാല ഒളിപ്പിക്കാൻ, മറ്റൊരു അപർണ്ണ അവിടെ ഉണ്ടാകരുതേ… എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ ഇപ്പൊ മനസ്സിൽ.”

പെട്ടെന്ന് അവർ മൂവരെയും ഞെട്ടിച്ചു കൊണ്ട്, രഞ്ജിനിയുടെ അമ്മ മുറിയിലെത്തി. അവർ, അപർണ്ണയെ ഒന്ന് നോക്കി. അതുവരെ പറഞ്ഞതെല്ലാം അമ്മ കേട്ടു എന്ന് വ്യക്തം. രഞ്ജിനിയും റസിയയും ഭയന്നു. ഒരു നിമിഷം! അപർണ്ണ കരഞ്ഞു കൊണ്ട് ആ സ്ത്രീയുടെ കാൽക്കൽ വീണു. ചെയ്തു പോയ തെറ്റിന് ഹൃദയം നൊന്ത് മാപ്പ് പറഞ്ഞു. അവർ അവളെ പിടിച്ചെഴുന്നേല്പിച്ചു. കണ്ണു തുടച്ചു.

“സാരമില്ല മോളെ, കഴിഞ്ഞത് കഴിഞ്ഞു. അസൂയയും വാശിയുമൊക്കെ കൂട്ടുകാർക്കിടയിൽ സാധാരണയാ….പ്രത്യേകിച്ചും ഈ പ്രായത്തിൽ.”

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ രഞ്ജിനിയ്ക്ക് സന്തോഷമായി.

“മോള് സാറിനോട് പറയുവോ, ഇവള് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്. ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ….. ഇവളിലാണ് എന്റെ പ്രതീക്ഷ അത്രയും.”

അപർണ്ണ, രഞ്ജിനിയുടെ അമ്മയ്ക്ക് ഉറപ്പ് നൽകി. വൈകിട്ട് ഏറെ സമയം കഴിഞ്ഞാണ് തിരികെ പോയത്. ആ മടക്കയാത്ര പുതിയൊരു സൗഹൃദത്തിന്റെ ആരംഭം കൂടിയായിരുന്നു.

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Uncategorized

ഗോപിക മോളെ കുളിപ്പിച്ചു എന്റെ മടിയിൽ കൊണ്ടിരുത്തിയപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും മോചിതനായത്…

Published

on

By

രചന: Manu Raghu

തിരികെ കിട്ടിയ സമ്മാനം. രചന: Manu Raghu ” ദേ പൊന്നൂസെ … അമ്മയെ ഇട്ടോടിക്കല്ലേടാ.. അമ്മേടെ പൊന്നല്ലേ. ഒന്ന് നിക്ക്. ” ഗോപുവിന്റെ ബഹളം കേട്ടാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങിയത്. അമ്മയും മോളും മുറ്റത്തു പിടിവലി നടത്തുവാ. അവളെ ഒന്നു പല്ലുതേച്ചു കുളിപ്പിക്കാൻ അവളുമായുള്ള യുദ്ധം നടക്കുവാ. ഓടിച്ചിട്ട്‌ പിടിച്ചു അവളെ തൂക്കിയെടുത്തു തോളിൽ ഇട്ടോണ്ട് ഗോപു പോയി. പൊന്നൂസ് ഗോപുവിന്റെ പുറം തല്ലിപ്പൊളിക്കുന്ന തിരക്കിലായിരുന്നു. അപ്പോൾ അനിയനും ഭാര്യയും കയറി വന്നു. അടുത്ത് തന്നെ വീടുവെച്ചു താമസിക്കുവാ. അവൻ ജോഗിങ് കഴിഞ്ഞു വരുന്ന വഴിയാ. അനിയത്തി മോളെ സ്കൂള്ബസ്സിൽ കയറ്റി വിട്ടിട്ടും. അവർ നല്ല ചേർച്ചയാണ്. കാണാനും സ്വഭാവത്തിലും. അനിയൻ പോലീസിൽ ആണ്. അനിയത്തി ബാങ്കിലും. രണ്ടുപേരും കുട്ടിക്കാലം മുതലേ പ്രേമം ആയിരുന്നു. അവൾ ഞങ്ങളുടെ അമ്മാവന്റെ മോളാ. അവനു പോലീസിൽ ജോലി കിട്ടിയപ്പോൾ അമ്മാവന്റെ എതിർപ്പ് തീർന്നു. ഇപ്പോൾ അവൻ സർക്കിൾ ഇൻസ്‌പെക്ടർ ആണ്. അവർക്കു ഒരു മോള്. അമല. ജയൻ: എന്താ ഏട്ടാ ഇന്ന് കടയിൽ പോണില്ലേ. ഞാൻ : പോണം. അമ്മയുടെയും മോളുടെയും കളി കണ്ടു നില്കുവായിരുന്നു. ജയൻ :എന്നിട്ട് ചേട്ടത്തി എവിടെ. ഞാൻ :ദേ കുളിമുറിയിൽ ഉണ്ട്. പൊന്നൂസിനെ കുളിപ്പിക്കാൻ പോയതാ സിതാര :ഞാൻ ചേച്ചിയെ ഒന്ന് കാണട്ടെ. ജയേട്ടാ ഇപ്പോൾ വരാം. ജയൻ : നീ വേഗം വാ. ജോലിക്കു പോകാൻ ഉള്ളതാ. സിതാര : ദേ വരുന്നു സാറെ. ജയൻ : ദേ വൈകിയാൽ ഞാൻ അങ്ങു പോകും.

പിന്നെ മാനേജർ സർ നടന്നു പോകും. സിതാര : ദേ വരുന്നെന്റെ സർക്കിൾ സാറെ. അവരുടെ സംഭാഷണം കണ്ടു നില്കാൻ നല്ല രസമാണ്. അവർക്ക് എപ്പോഴും തല്ലുകൂടിക്കൊണ്ടിരിക്കണം. എന്നാൽ ഒരു നിമിഷം പോലും പിണങ്ങി ഇരിക്കില്ല. മാതൃക ദമ്പതികൾ. അനിയത്തി പിറകിലേക്ക് പോയി. ജയൻ എന്റെ അടുത്തേക്ക് വന്നു. ജയൻ : ചേട്ടാ.. ഇന്നലെ പോയിട്ടു എന്തായി. ഇനി ചേട്ടത്തിയെ എന്നാ കൊണ്ടുപോകേണ്ടത്. ഞാൻ : ഇനി പോകേണ്ട. ഡോക്ടർ പറഞ്ഞു പ്രശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ കൊണ്ടുചെന്നാൽ മതിയെന്ന്. ജയൻ : ചേട്ടാ, ഞായറാഴ്ച എന്താ പ്ലാൻ ചെയ്തിരിക്കുന്നെ. ഞാൻ : എന്താ. എല്ലാ വർഷവും ചെയ്യന്നത് തന്നെ. അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്കു ആഹാരം കൊടുക്കണം. ജയൻ: ശരിയാ ചേട്ടാ. അതു തന്നെ നല്ലത്. ഞങ്ങളും ഉണ്ട്. ഞാൻ : നീ അമ്മയോട് പറഞ്ഞേക്ക്. ഞാൻ വൈകുന്നേരം അങ്ങോട്ട്‌ വരാം. ജയൻ : ശരി. ഞാൻ ഇറങ്ങട്ടെ. ഇന്നല്പം തിരക്ക് ഉള്ള ദിവസം ആണ്. വൈകിട്ട് കാണാം. എടീ മാനേജരെ….. നീ വരുന്നുണ്ടോ. ഞാൻ പോകുവാ. സിതാര : വരുന്നു മനുഷ്യാ. ഇറങ്ങട്ടെ ഏട്ടാ… രണ്ടുപേരും പടിയിറങ്ങി പോകുന്നത് നോക്കി ഞാൻ ആ പടിക്കെട്ടിൽ ഇരുന്നു.. അവർ പോയി കഴിഞ്ഞപ്പോൾ നെടുവീർപ്പിട്ടുകൊണ്ട് ഞാൻ കലണ്ടറിലേക്കു നോക്കി. ഞായർ. ജൂൺ 13… എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസം. ഇനിയൊരാൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകല്ലേ ഞാൻ ദൈവത്തോട് പ്രാർഥിച്ച ദിവസം. ഒരു കുടുംബം മുഴുവൻ അലമുറയിട്ട് കരഞ്ഞ ദിവസം.

ദൈവം അങ്ങനെയാ. ഒത്തിരി സന്തോഷം തരും. എന്നിട്ട് പെട്ടന്ന് ഒരുനാൾ തിരിച്ചെടുക്കും. ഞാൻ ഹരിശങ്കർ. ഒരു ടെക്സ്റ്റൈൽ ഷോപ്പ് ഉണ്ട്. ഭാര്യ ഗോപിക. പിന്നെ ഞങ്ങളുടെ പൊന്നുമോൾ കുട്ടൂസ്. അച്ഛൻ അമ്മ, അനിയൻ, അനിയത്തി. അവരുടെ മോളും. ഇത്രയും ആയിരുന്നു എന്റെ കുടുംബം. ആദ്യം വിവാഹം കഴിച്ചത് അനിയൻ ആണ്. അപ്പോൾ അമ്മക്ക് ആധിയായി. എന്റെ കല്യാണം ഇനി നടക്കില്ല എന്നായിരുന്നു അതുകൊണ്ട് ഓടിനടന്നു പെണ്ണുകാണാൻ തുടങ്ങി. ഒന്നിനെയും എനിക്കു പിടിച്ചില്ല. ഒടുവിൽ നിരാശ തോന്നി. അങ്ങനെയിരിക്കെയാണ് ഞാൻ ഗോപികയെ പരിചയപ്പെടാൻ ഇടയായത്. കടയിൽ ജോലി അന്വേഷിച്ചു വന്നതാ. സംസാരിച്ചു വന്നപ്പോൾ ബന്ധുക്കളാണ്. എനിക്ക് വലിയ പരിചയം ഇല്ലായിരുന്നു. എന്തായാലും ജോലിക്ക് നിർത്തി. വൈകിട്ട് അമ്മയോട് പറഞ്ഞപ്പോൾ അമ്മക്ക് അറിയുന്ന വീടാ. അതു ആശ്വാസം ആയിരുന്നു. പരിചയം ഇല്ലാത്തവരെ പിടിച്ചു കടയിൽ നിർത്തിയാൽ ശരിയാകില്ല. എന്നാൽ അവൾ രണ്ടുദിവസം വന്നിട്ട് പിന്നെ വന്നില്ല. പക്ഷേ അതു എന്റെ മണവാട്ടിയാകാൻ ആയിരുന്നു എന്നു ഞാൻ പിന്നെയാ മനസ്സിലാക്കിയത് . അവളോട്‌ ഉള്ളിൽ തോന്നിയ ഇഷ്ടം വെറുതെയായില്ല. പെട്ടന്ന് തന്നെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി.

ഒപ്പം എന്റെ ബിസിനസും വളർന്നു. അനിയനും അനിയത്തിക്കും ജോലിക്കയറ്റം. ഒടുവിൽ ഞങ്ങൾക്ക് ഒരു വാവയും. ആൺകുഞ്ഞു വേണമെന്ന് എനിക്കും പെണ്കുഞ്ഞു വേണമെന്നവൾക്കും. ഒടുവിൽ ദൈവം അവളുടെ പ്രാർഥന കേട്ടു. എനിക്കും അതായിരുന്നു ഇഷ്ടം. കാരണം എനിക്കു അവളെ അത്രയ്ക്ക് ഇഷ്ടമാണ്… സന്തോഷം അതിന്റെ കൊടുമുടിയിൽ എന്റെ വീടിനെ കൊണ്ടെത്തിച്ചു. അന്ന് മോളുടെ രണ്ടാമത്തെ പിറന്നാൾ ആയിരുന്നു. മോൾക്ക്‌ ചെറിയ പനി ഉണ്ടായിരുന്നതിനാൽ ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്നു ഗോപു പറഞ്ഞു. കടയിൽ സ്റ്റോക് കണക്കെടുക്കുന്ന ദിവസം ആയിരുന്നതിനാൽ ഉച്ചക്ക് പോകാം. . റെഡിയായി ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ കടയിലേക്ക് പോയി. കടയിലെത്തി അധികം സമയമാകും മുൻപ് ഗോപു വിളിച്ചു. മോൾക്ക്‌ പനി കൂടി . അവൾ ഹോസ്പിറ്റലിൽ കൊണ്ടുപോകുവാണ്. അങ്ങോട്ട്‌ വരണം എന്നു പറഞ്ഞു. അവളോട്‌ ഒരു മണിക്കൂറിൽ എത്താം എന്നു പറഞ്ഞു. കണക്കെടുപ്പ് നടക്കുന്നതിനാൽ അങ്ങനെ ഓടി പോകാനും പറ്റില്ലല്ലോ. എന്നാൽ അരമണിക്കൂർ ആയപ്പോഴേക്കും ജയൻ വിളിച്ചു. എത്രയും വേഗം ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞു. കാര്യം ചോദിച്ചിട്ടു അവൻ പറഞ്ഞില്ല…. പെട്ടന്ന് തന്നെ ഞാൻ അവിടെ എത്തി. ജയനും സിത്താരയും ഉണ്ടായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നെനിക്കു മനസ്സിലായില്ല. എന്നെ കണ്ടതും അവൻ എന്നെ വലിച്ചുകൊണ്ട് അകത്തേക്ക് നടന്നു. ഞാൻ അവനോടു ചോദിച്ചു.. ഞാൻ :

ജയാ.. എന്താടാ. ഗോപുവും മോളും എവിടെ. ഇവളെന്താ കരയുന്നെ.?? ജയൻ : പറയാം. ചേട്ടത്തിക് ഒരു ആക്‌സിഡന്റ്. അവർ വന്ന ഓട്ടോയിൽ ഒരു ലോറി ഇടിച്ചു. ചേട്ടത്തിയെ icu കയറ്റി. ഡോക്ടറെ കാണണം. ചേട്ടൻ വന്നേ. ജയൻ. : ഡോക്ടർ. ഇതാണ് ഗോപികയുടെ ഹസ്ബൻഡ്.. ഡോക്ടർ: ഇരിക്ക്. നിങ്ങളുടെ ഭാര്യയുടെ നില അല്പം സീരിയസ് ആണ്. ഉടനെ തന്നെ ഒരു സർജറി വേണം. ഞാൻ: പിന്നെ എന്താ താമസം. ചെയ്യണം ഡോക്ടർ. എത്ര പൈസ ചിലവായാലും പ്രശ്നം അല്ല. ഡോക്ടർ : പറയുന്നത് മുഴുവൻ കേൾക്കണം. ഈ സർജറി ചെയ്തേ പറ്റുള്ളൂ. പക്ഷേ, അതു കഴിഞ്ഞാൽ പിന്നെ ഗോപികക്ക് ഇനിയൊരിക്കലും അമ്മയാകാൻ കഴിയില്ല… അതു കേട്ട് ഞാൻ മരവിച്ചു പോയി. മിഴിച്ചു ഇരുന്ന എന്നെ ജയൻ തട്ടിയുണർത്തി. പിന്നെ ഒന്നും ആലോചിച്ചില്ല. എനിക്കു എങ്ങനെയെങ്കിലും എനിക്കു അവളുടെ ജീവൻ രക്ഷിച്ചാൽ മതിയായിരുന്നു… സമ്മതപത്രം ഒപ്പിട്ടു ഞാൻ പുറത്തിറങ്ങി. കണ്ണാടിവാതിലിനുള്ളിലൂടെ ഞാൻ ഗോപുവിനെ കണ്ടു. എന്റെ കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞു. അവിടെ നിന്നും പുറത്തേക്കു വന്നു.. ഞാൻ പെട്ടന്നാണ് മോളുടെ കാര്യം ഓർത്തത്. ഞാൻ ജയനോട് ചോദിച്ചു. അവൻ തലതാഴ്ത്തി ഇരുന്നു.

സിതാര പൊട്ടിക്കരയാൻ തുടങ്ങി. ഞാൻ ജയന്റെ മുഖം പിടിച്ചുയർത്തി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അപ്പോഴേക്കും ഒരു സ്‌ട്രെച്ചർ കൊണ്ടു വന്നു ഞങ്ങളുടെ മുന്നിൽ നിർത്തി. അതിൽ ഒന്നു നോക്കിയതേ ഉള്ളൂ… എന്റെ കുട്ടൂസിനെ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു… ചേതനയറ്റ ആ കുഞ്ഞു മുഖം അപ്പോഴും പുഞ്ചിരിക്കുന്നപോലെ…. ഭ്രാന്ത്‌ പിടിച്ചവനെ പോലെ ഞാൻ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. ആരൊക്കെയോ പിടിച്ചു വലിച്ചു എന്നെ ആംബുലൻസിന്റെ ഉള്ളിൽ കയറ്റി. വീട്ടിലെത്തി രണ്ടാം പിറന്നാളിന് ഇടാൻ ഞങ്ങൾ വാങ്ങിവെച്ച പട്ടുകുപ്പായം എടുത്തു ഞാൻ അവളെ അണിയിച്ചു… പിറന്നാൾ കേക്കിന്റെ മുകളിലെ തിരി ഊതി കെടുത്തേണ്ടിയിരുന്ന എന്റെ പൊന്നുമോൾ കുറെ വിറകിനടിയിൽ എരിഞ്ഞമർന്നു… അവളുടെ അച്ഛനും അമ്മയും വാങ്ങിവെച്ച പട്ടുകുപ്പായം ഇട്ടു കൊണ്ട് തന്നെ… ദിവസങ്ങൾ കടന്നുപോയി. ഗോപു ഒന്നും അറിയാതെ ഇരിക്കാൻ ശ്രമിച്ചു. പക്ഷേ കുട്ടൂസ് എന്നെന്നേക്കുമായി നമ്മളെ വിട്ടുപോയി എന്നവളോട് എനിക്ക് പറയേണ്ടി വന്നു. മറ്റുകാര്യങ്ങൾ ഒന്നും അവളെ അറിയിച്ചില്ല. ഇതു തന്നെ അവൾക്കു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. മാസങ്ങൾ കടന്നു. ആ ഷോക്കിൽ നിന്നും അവൾ പതിയെ പുറത്തു വന്നു. എന്നാലും എനിക്ക് ഭയമായിരുന്നു. സത്യം അവൾ അറിഞ്ഞാലോ ? കാലം കടന്നുപോയി. അവൾ കുഞ്ഞിനായി അതിയായി ആഗ്രഹിക്കുന്നു എന്നെനിക്കു മനസിലായി. പക്ഷേ ഞാൻ ഓരോന്ന് പറഞ്ഞു അവളെ പിന്തിരിപ്പിച്ചു. ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ ആകെ ഇരുട്ട് ആയിരുന്നു. വിളക്ക് കൊളുത്തിയില്ല. ലൈറ്റുകൾ ഒന്നും ഇട്ടിട്ടില്ല. ഞാൻ അകത്തു കടന്നു ലൈറ്റ് ഇട്ടു. ഗോപുവിനെ അവിടെയൊക്കെ നോക്കി.

അവൾ ബെഡ് റൂമിൽ ഉണ്ടായിരുന്നു. കട്ടിലിൽ ഒരു മൂലക്ക് കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് നടന്നു. ആ മുഖം പിടിച്ചുയർത്തിയ ഞാൻ പേടിച്ചു . അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. ഞാൻ : എന്താ ഗോപു. എന്തുപറ്റി . നീയെന്തിനാ കരഞ്ഞത്. ഗോപു : ഇനി എനിക്കൊരു അമ്മയാകാൻ കഴിയില്ല അല്ലേ ഹരിയേട്ടാ. പെട്ടന്നുള്ള ആ ചോദ്യം കേട്ടു ഞാൻ ഞെട്ടിപ്പോയി. അവളുടെ കയ്യിൽ ഇരുന്ന മെഡിക്കൽ റിപ്പോർട്ട്‌ കണ്ടപ്പോൾ അവൾ എല്ലാം അറിഞ്ഞു എന്നു എനിക്കു മനസിലായി. ദാരുണമായി ആ കണ്ണുകളിലേക്ക് നോക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അവൾ വീണ്ടും കരയാൻ തുടങ്ങി. ഞാൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു. അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി… ഹൃദയത്തെ പൊള്ളലേല്പിക്കാൻ മാത്രം ചൂട് ഉണ്ടായിരുന്നു അതിനു… നിർജീവമായ രണ്ടു ശരീരങ്ങൾ പോലെ ഞങ്ങൾ ഇരുന്നു. എപ്പോഴോ ഉറങ്ങി. പിറ്റേന്ന് ഞാൻ ഉണർന്നു നോക്കിയപ്പോൾ അവൾ അതെ ഇരുപ്പാണ്. പതിയെ ഞാൻ അവളെ വിളിച്ചു. ഓരോന്നു പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു. ഞാൻ പറഞ്ഞതൊക്കെ അവൾ കേട്ടോ എന്നുപോലും അറിയില്ല. പരിസരവുമായി ഒരു ബന്ധവും ഇല്ലാത്ത പോലെ അവൾ എണീറ്റു പോയി. ഞാൻ പതിയെ ബാത്റൂമിലേക്കു പോയി. അൽപനേരം കഴിഞ്ഞു ഗ്യാസിന്റെ രൂക്ഷമായ ഗന്ധം വന്നു ഞാൻ ഓടിച്ചെന്നു നോക്കി. ചായക്ക്‌ വെള്ളം വെച്ചിട്ട് ഗ്യാസ് തുറന്നു വിട്ടു അതു കത്തിക്കാതെ എന്തോ ആലോചിച്ചു നിൽക്കുന്ന ഗോപുവിനെയാണ് കണ്ടത്. ഞാൻ വിളിച്ചപ്പോൾ ഞെട്ടിയുണർന്നു അതു കൊളുത്താൻ പോയി. ലൈറ്റർ പിടിച്ചുവാങ്ങി ഗ്യാസ് അടച്ചു അവളെയും കൊണ്ടു ഞാൻ പുറത്തിറങ്ങി. അവളുടെ പെരുമാറ്റം എന്നെ പേടിപ്പെടുത്തി. ഞാൻ അനിയനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ അമ്മയെയും കൊണ്ടു വീട്ടിലേക് വന്നു. അമ്മ അവളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു. ദിവസങ്ങൾ പോകുംതോറും അവളുടെ മനോനില മോശമായിക്കൊണ്ടിരുന്നു. അവളെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ എല്ലാരും പറഞ്ഞു. ഉപേക്ഷിക്കാൻ പറഞ്ഞവർ വരെ ഉണ്ട്.

അവളെ ഒരു ഭ്രാന്തിയായി മറ്റുള്ളവർ കാണുന്നത് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. എന്നാലും ഞാൻ എന്റെ ഒരു സുഹൃത്തിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. അവന്റെ ഭാര്യ സൈക്കാട്രിസ്റ്റ് ആയിരുന്നു. ഞാൻ ഗോപുവിനെയും കൂട്ടി അവന്റെ വീട്ടിൽപോയി. അവന്റെ ഭാര്യ ഗോപുവിനോട് കുറെ നേരം സംസാരിച്ചു. ആ സമയം അവൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുവായിരുന്നു. തിരിച്ചു വീട്ടിലെത്തിയ അവൾക് വലിയ വ്യതാസം ഉള്ളതായി തോന്നിയില്ല. എന്നാലും ചെറിയ ആശ്വാസം. പിറ്റേന്ന് ജയനും മോളും വന്നു. മോൾക്ക്‌ ഗോപുവിനെ വലിയ ഇഷ്ടം ആയിരുന്നു. അവൾ ഗോപുവിനോട് കളിച്ചു ചിരിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കു സന്തോഷം തോന്നി. പക്ഷേ അവർ തിരികെ പോയപ്പോൾ ആ സന്തോഷം നിലച്ചു. അവൾ വീണ്ടും പഴയപോലെ ആയി. ഒന്നും മിണ്ടില്ല. വെറുതെ ഇരിപ്പാണ്. ഒന്നു കരയാറുകൂടി ഇല്ല. ഞാൻ ഡോക്ടർക്കു ഫോൺ വിളിച്ചു. നേരിട്ട് സംസാരിക്കാം എന്നു പറഞ്ഞു. പിറ്റേന്ന് പോയി. ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഒരു കുഞ്ഞില്ലാത്തതാണ് ഗോപികയുടെ പ്രശ്നം. അതു മാറണമെങ്കിൽ ഒരു കുഞ്ഞു വേണം. അല്ലാതെ മറ്റൊരു പരിഹാരവും ഇല്ല എന്നു പറഞ്ഞു. എന്താ വേണ്ടത് എന്നു എന്നോട് തീരുമാനിക്കാൻ പറഞ്ഞു. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവർ തന്നെ നിർദേശിച്ചു. അവൻ പരിചയത്തിൽ ഉള്ള ഒരു അനാഥാലയത്തിൽ എന്നെ കൊണ്ടു പോയി. പൊന്നൂസിനെ ഞാൻ അവിടെയാണ് ഞാൻ കണ്ടത്. രണ്ടു വയസ്സ്. ഒരു കൊച്ചു സുന്ദരി. എന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ മോളുടെ മുഖച്ഛായ.. ചിലപ്പോൾ എന്റെ തോന്നലാകും. ആ കുഞ്ഞിനെ സ്വന്തമാക്കാൻ ഞാൻ തീരുമാനിച്ചു. ഗോപു മാത്രമായിരുന്നു മനസിൽ. അവൾക്കു സന്തോഷം കിട്ടാൻ ഞാൻ എന്തിനും തയ്യാറായിരുന്നു. വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം അങ്ങനെ എന്റെ മോളുടെ അടുത്ത ജന്മദിനം.. ജന്മദിനം എന്നോ ചരമദിനം എന്നോ പറയേണ്ടത് എനിക്കറിയില്ല.

ഞാൻ ഗോപുവിനെയും കൂട്ടി ആ അനാഥാലയത്തിലേക്കു പോയി. അവിടെ ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടപ്പോൾ അവളുടെ മുഖം വിടരുന്നത് ഞാൻ കണ്ടു. അവളെ ഞാൻ അകത്തേക്ക് കൂട്ടി. അവിടുത്തെ നടത്തിപ്പുകാരി ഒരു കന്യാസ്ത്രീ ആയിരുന്നു. ഞാൻ അവരോടു സംസാരിച്ചു ഇരിക്കവേ ഗോപു പുറത്തേക്കു പോയി. അവൾ ആ കുഞ്ഞുങ്ങളുടെ കളിയിലും ചിരിയിലും ലയിച്ചു നിന്നു. അല്പം കഴിഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് പോയി. പിന്നിൽ നിന്നു ഞാൻ അവളെ വിളിച്ചു. തിരിഞ്ഞു നോക്കിയ അവളുടെ കയ്യിൽ ഞാൻ പൊന്നൂസിനെ വെച്ചുകൊടുത്തു. എന്നിട്ട് ഞാൻ പറഞ്ഞു. ഇനി മുതൽ ഇവൾ നമ്മുടെ മോളാണ്. നമുക്കു സ്നേഹിക്കാൻ നമ്മളെ സ്നേഹിക്കാൻ നമ്മുടെ കുട്ടൂസിനു പകരമായി ദൈവം തന്നെ സമ്മാനം. അതു കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളെയും മോളെയും ചേർത്തുപിടിച്ചു എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.. ഡോക്ടർ പറഞ്ഞപോലെ ഗോപുവിന്റെ എല്ലാ പ്രശ്നങ്ങളും അതോടെ തീർന്നു. അവൾ പഴയതിലും ഉന്മേഷവതിയായി. എനിക്കും സന്തോഷമായി. ദുഃഖങ്ങൾ ഒത്തിരി അനുഭവിച്ചെങ്കിലും ഇപ്പോൾ അതിന്റെ ഇരട്ടി സന്തോഷം തോന്നുന്നു. കുട്ടൂസിന്റെ ഓർമ്മകളൊഴിച്ചു. ഗോപിക മോളെ കുളിപ്പിച്ചു എന്റെ മടിയിൽ കൊണ്ടിരുത്തിയപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും മോചിതനായത്. മോളുടെ തലയിൽ പൊടിയിട്ട് തിരുമ്മി നിൽക്കുന്ന ഗോപുവിനെ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. അതു കണ്ടിട്ട് അവൾ എന്ന ചേർത്ത് പിടിച്ചു കവിളിൽ ഉമ്മവെച്ചു…… വാക്കുകളിൽ വിവരിക്കാനാകാത്ത ഒരു അനുഭൂതി..

Continue Reading

Uncategorized

ശാലുവിന്റെ മനസിലും ആദ്യം ആ ചിന്ത ആയിരുന്നു…

Published

on

രചന: Treesa George

ശാലു നീ ശെരിക്കും ആലോചിട്ട് തന്നെ ആണോ ഈ തീരുമാനം എടുക്കുന്നത്. ഒന്നൂടി ചിന്തിച്ചിട്ട് പോരേ. ഒരു അവസരം കൂടി കൊടുത്തൂടെ അവന്. ഇല്ല ചേച്ചി. ഇനി ഒന്നും ആലോചിക്കാൻ ഇല്ല. ഇത് എന്റെ ജീവിതം ആണ്. അത്‌ ഞാൻ അല്ലാതെ ആരും വന്നു ജീവിച്ചു തീർക്കില്ല. അവൾക്ക് പഠിച്ചു ഒരു ജോലി ഉള്ളതിന്റെ അഹങ്കാരം ആണ്. ഇതാണ് ആണ് പണ്ട് ഉള്ളവർ പറയുന്നത് ജോലി ഉള്ള പെണ്ണുങ്ങളെ കെട്ടാൻ കൊള്ളിലാന്ന്. അമ്മയുടെ വക ആയിരുന്നു ആ ഡയലോഗ്. എന്നെ ആരും പഠിപ്പിച്ചത് അല്ലല്ലോ.

നിങ്ങൾ എന്നെ 18 വയസിൽ കെട്ടിച്ചു വിട്ടു ബാധ്യത തീർത്തത് അല്ലേ. ഞാൻ അല്ലേ കുട്ടികൾക്ക് ട്യൂഷൻ എടുത്തും തുണി തയ്ച്ചു കൊടുത്തു പണം ഉണ്ടാക്കി പഠിച്ചത്. അതിനു അനിയേട്ടന്റെ അടുത്ത് നിന്നും എത്ര ചീത്ത കേട്ടിരിക്കുന്നു. വീട്ടിലെ പണി മുഴുവൻ തീർത്തു പഠിക്കാൻ ഇരുന്നാലും കെട്ടിലമ്മ അകത്തു കുത്തിയിരിക്കുന്നു എന്ന് അനിയേട്ടന്റെ അമ്മയുടെ വായിൽ നിന്നും എത്ര ചീത്ത കേട്ടിരിക്കുന്നു. അത്‌ എല്ലാം സഹിച്ചു പഠിച്ചു ജോലി മേടിച്ച എനിക്കു ഇച്ചിരി അഹങ്കാരം ആവാം. നിനക്ക് ഒരു പെണ്ണ് കൊച്ചു ആണ് വളർന്നു വരുന്നത്. അവൾക്ക് ഒരു അച്ഛന്റെ സാന്നിധ്യം വേണം. അല്ലേൽ നാളെ ഒരു നല്ല കുടുംബത്തു നിന്നും കല്യാണം നടക്കില്ല. വിപ്ലവം ഒക്കെ പറയാനും കേൾക്കാനും കൊള്ളാം.

പക്ഷെ തന്ത കൂടെ ഇല്ലാത്ത കൊച്ചിന്റെ കല്യാണം നടക്കാൻ പാടാ. അല്ലേലും നീ എന്ത് കണ്ടിട്ടാ കിടന്നു തുള്ളുന്നത്.ഞങ്ങളെ കണ്ടിട്ട് ആണേൽ അത്‌ വേണ്ട. നീ ഇവിടെ നിന്നാൽ നിന്റെ അങ്ങളക്ക് നല്ലൊരു കല്യാണ ആലോചന വരുമോ. അല്ലേലും ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഒന്നും വരില്ല. നീ അങ്ങനെ പറഞ്ഞു ഒഴിഞ്ഞാൽ എങ്ങനെയാ. ആണുങ്ങൾ ആയാൽ പെണ്ണുങ്ങളെ തല്ലി എന്ന് ഒക്കെ വരും. നീ എന്തേലും തെറ്റ് ചെയ്തു കാണും. അല്ലാതെ അവൻ തല്ലില്ല. ഈ തല്ല് ഞാൻ ഏട്ടൻ തെറ്റ് ചെയ്യുമ്പോൾ കൊടുത്താൽ നിങ്ങൾ ഇങ്ങനെ തന്നെ പറയുമോ? കുടുംബം നോക്കുന്നത് ആണുങ്ങൾ ആവുമ്പോൾ അതിനുള്ള അവകാശം അവർക്ക് ഉണ്ട്. അത്‌ എങ്ങനെയാ അമ്മേ ആണുങ്ങൾ മാത്രം കുടുംബം നോക്കുന്നവർ ആകുന്നത്. ഞാൻ അവിടെ ഉണ്ടാക്കുന്ന ഭക്ഷണവും കുട്ടികളെ നോക്കുന്നതും ഒന്നും ജോലികളിൽ പെടില്ലേ. അത്‌ നിന്റെ കടമ ആണ് ശാലു. അപ്പോൾ ആണുങ്ങൾ ചെയുന്നത് ഓദാര്യം ആണോ. നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല. നീ എന്താണ് എന്ന് വെച്ചാൽ ചെയ്യു. ഏതായാലും ഇവിടെ നിക്കാൻ പറ്റില്ല. ഞാനും ഈ സ്റ്റേജ് ഒക്കെ കടന്ന് വന്നതാ. ഇപ്പോഴത്തെ പെണ്ണുങ്ങളുടെ ഒക്കെ അഹങ്കാരം. ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് ഡിവോഴ്സ്.

എന്റെ ഒക്കെ കാലത്തെ പെണ്ണുങ്ങൾ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് സഹിക്കുമായിരുന്നു. ഇപ്പോൾ ഉള്ളവളുമാർക്ക് സ്വന്തം കാര്യം മാത്രം ആണല്ലോ വലുത്. പഴയ കാലത്ത് പെണ്ണുങ്ങൾക്ക് സ്വന്തം കാലിൽ നിക്കാൻ ജോലി ഇല്ലായിരുന്നു. അത്‌ കൊണ്ട് തന്നെ എത്ര ആട്ടും തുപ്പും ഏറ്റ് കെട്ടിയോനും അവന്റെ വീട്ടുകാരും പറയുന്നത് കേട്ട് സഹിച്ചു നിക്കാനേ കഴിയുമായിരുന്നുള്ളു. ഇപ്പോൾ അങ്ങനെ അല്ല. പെണ്ണുങ്ങൾ അങ്ങനെ പഠിച്ചു സ്വന്തം കാലിൽ നിന്നാൽ ആണുങ്ങൾ രണ്ടും മൂന്നും കെട്ടിയാൽ സഹിച്ചു നിൽക്കാതെ ഇട്ടിട്ടു പോകും എന്നുള്ള പേടി ഉള്ള കൊണ്ട് ആണ്, പെണ്ണ് കുട്ടികളുടെ വിവാഹപ്രായം 18 യിൽ നിന്ന് 21 യിലോട്ട് മറ്റുമ്പോൾ ആളുകൾ അതിനെ എതിർക്കുന്നത്. നിന്നോട് അതെ പറ്റി ആരേലും ചോദിച്ചോ ശാലു. എനിക്ക് പറയാതെ ഇരിക്കാൻ വയ്യ അമ്മേ.പണ്ട് ഞാൻ അനിയേട്ടന്റെ സ്വഭാവത്തെ പറ്റി പറയുമ്പോൾ നിങ്ങൾ പറയുമായിരുന്നു ഒരു കുഞ്ഞു ആയാൽ എല്ലാം ശെരി ആകുമെന്ന്. ഇപ്പോൾ ആ കുഞ്ഞിനെ വെച്ച് വില പേശുന്നു. എനിക്ക് ഇനിയും വയ്യ.

പിന്നീട് ആരും ഒന്നും പറഞ്ഞില്ല. ആരും അവളുടെ കൂടെ നിന്നില്ല. അല്ലേലും മിക്ക വീടുകളിലും അങ്ങനെ ആണല്ലേ. പെണ്ണ് മക്കൾ ഭർത്താവിന്റെ വീട്ടിലെ പീഡനങ്ങൾ പറഞ്ഞാൽ സഹിച്ചു നിൽക്കാൻ പറയും.അവൾ ആൽമഹത്യാ ചെയ്താൽ അവൾ എന്റെ ചങ്ക് ആയിരുന്നു എന്ന് പറഞ്ഞു അപ്പോൾ ചാടി വീഴും. ശാലുവിന്റെ മനസിലും ആദ്യം ആ ചിന്ത ആയിരുന്നു . പിന്നെ ആലോചിച്ചപ്പോൾ താൻ അങ്ങനെ ചെയ്താൽ നഷ്ടം തനിക്ക് മാത്രം. തന്നെ വേദനിപ്പിച്ചവൻ അതും കഴിഞ്ഞു അടുത്ത കല്യാണവും കഴിച്ചു സുഖം ആയി ജീവിക്കും.

അത്‌ കൊണ്ട് തന്നെ അവൾ ജീവിച്ചു കാണിക്കാൻ തീരുമാനിച്ചു. മറ്റുള്ളവരുടെ സ്വാർത്ഥതക്ക് വേണ്ടി കളയാൻ ഉള്ളതല്ല തന്റെ ഈ ജന്മം. അവൾ തന്റെ കുഞ്ഞിനെയും കൂട്ടി പുതിയ ഒരു ജന്മത്തിലോട്ട് അത്മവിശ്വാസത്തോടെ കാലു എടുത്തു വെച്ചു. മറ്റുള്ളവരുടെ വാക്ക്കളെ ഒരു ചെവിയിൽ കൂടി കേട്ട് മറ്റൊരു ചെവിയിൽ കൂടി വിടാൻ അവൾ അപ്പോഴേക്കും പഠിച്ചിരുന്നു………

Continue Reading

Uncategorized

നഗരത്തിന്റെ ഒരു കോണിലുള്ള ലോഡ്ജിലെ മുറിയിൽ രാത്രിയിലെ…

Published

on

By

രചന: ശിവ

“എന്താണ് മാഷേ ഈ പ്രണയം..? മാഷിന് എന്നെയൊന്ന് പ്രണയിക്കാമോ..?” തന്നെ ചേർത്ത് പിടിച്ച് കിടക്കുന്ന അയാളുടെ നഗ്നമായ മാറിലെ രോമങ്ങളിൽ വിരലോടിച്ചു കൊണ്ടവൾ കുറുമ്പോടെ ചോദിച്ചു. നഗരത്തിന്റെ ഒരു കോണിലുള്ള ലോഡ്ജിലെ മുറിയിൽ രാത്രിയിലെ വികാരങ്ങൾ കെട്ടടങ്ങിയ നിമിഷം തന്റെ മാറിലേക്ക് ചേർന്നു കിടന്നുള്ള വേശ്യപ്പെണ്ണിന്റെ ചോദ്യം കേട്ടയാൾ അവളെ അത്ഭുതത്തോടെ നോക്കി. അയാളുടെ കണ്ണുകളിൽ അത്ഭുതം നിറയുന്നത് കണ്ടവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു. “”അല്ല മാഷ് വലിയൊരു എഴുത്തുകാരൻ അല്ലേ.. ഞാൻ നിങ്ങളുടെ പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ടുണ്ട്. അതിൽ നിറയെ പ്രണയം ആണല്ലോ.. ഞാൻ കണ്ടിട്ടുള്ള സിനിമകളിലും കാണാം പ്രണയം. പക്ഷേ ഇന്നേവരെ ഈ പ്രണയമെന്ന ഫീൽ എന്താണെന്ന് എനിക്ക് അറിയാനായിട്ടില്ല.. കുട്ടിക്കാലത്തെ അച്ഛനും അമ്മയും നഷ്ടമായ എന്നെ എടുത്തു വളർത്തിയ സ്ത്രീ എന്റെ ശരീരം വളർന്നതോടെ അവരുടെ ഈ തൊഴിലിലേക്ക് എന്നെയും പിടിച്ചിട്ടു. സ്വന്തം ശരീരത്തോട് അറപ്പും വെറുപ്പും തോന്നിയ ദിവസങ്ങൾ ആയിരുന്നു പിന്നീട്.. തുരുമ്പിച്ച ജനലഴികളിൽ പിടിച്ചു കണ്ണീർ വാർത്തു കണ്ണീർ പോലും വറ്റിപോയ ദിവസങ്ങൾ. കാമത്തിന്റെ വെറിപൂണ്ട കണ്ണുകളുമായി വന്നവർ എന്റെ ശരീരം കൊത്തിപ്പറിക്കുമ്പോൾ മരപ്പാവ കണക്കിന് അവർക്ക് മുന്നിൽ മരവിച്ച മനസ്സുമായി എനിക്ക് ശരീരം പങ്കിടേണ്ടി വന്നു . രക്ഷപെടാൻ ആവാത്ത വിധം ഈ അഴുക്കു ചാലിൽ വീണു ഒടുങ്ങി തീരാൻ വിധിക്കപ്പെട്ടതാണെന്റെ ജന്മമെന്ന് പിന്നെപ്പോഴോ എനിക്ക് മനസ്സിലായി തുടങ്ങി. അതിനിടയിൽ എന്നോ ഞാൻ വായനയുടെ ലോകത്തെത്തി.. പിന്നെ അക്ഷരങ്ങളിൽ കൂടി പുതിയൊരു ലോകം തന്നെ ഞാൻ സൃഷ്ടിച്ചെടുത്തു.
അവിടെ അക്ഷരങ്ങളും പിന്നെ ഞാൻ നെയ്തു കൂട്ടിയ സ്വപ്നങ്ങളും ആയിരുന്നു എനിക്ക് കൂട്ട്. ആ സ്വപ്നങ്ങൾക്ക് ഇടയിൽ എപ്പോഴോ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഒരു മോഹം തോന്നി. കിടക്ക പങ്കിടാൻ വരുന്നവരോടൊക്കെ വെറുതെ ഞാൻ ഈ ചോദ്യം ചോദിക്കും.. അത് കേൾക്കുമ്പോൾ ചിലർ ഭയന്ന് വെപ്രാളത്തോടെ എഴുന്നേറ്റു പോവുന്ന കാണാം. ഞാൻ തലയിൽ ആവുമെന്ന് പേടിച്ചിട്ട് ആവും. പാവങ്ങൾ. അവളുടെ മുഖത്ത് ചിരി പടർന്നു. മറ്റു ചിലർ വാഗ്ദാനം നൽകി പോവും ചിലർ മടങ്ങി വരും പിന്നെയും എന്റെ ശരീരം മാത്രം മോഹിച്ചു. ആ കണ്ണുകളിൽ ഒന്നിലും ഞാൻ പ്രണയം കണ്ടിട്ടില്ല മാഷേ.. അല്ലെങ്കിലും എന്നെപ്പോലൊരു പെണ്ണ് ഇതൊക്കെ ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്.. അല്ലേ മാഷേ..?” അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു. അയാൾ അവളെ മുറുകെ പിടിച്ചു നെറ്റിയിൽ ചുംബിച്ചു. “”നീ വേഗം ഒരുങ്ങ്.. നമുക്കൊന്ന് പുറത്ത് പോവാം.” അതും പറഞ്ഞു അയാൾ അവളിൽ നിന്ന് വേർപ്പെട്ട് എഴുന്നേറ്റു മുണ്ട് അരയിൽ ഒന്നൂടി മുറുക്കി ഉടുത്തു . “”ഈ രാത്രിയിലോ.. “? “”അതിനെന്താ.. ഈ നഗരം ഉറങ്ങിയിട്ടില്ലല്ലോ.. നീ വാ പെണ്ണേ..” അയാൾ ചെറു ചിരിയോടെ പറഞ്ഞു കൊണ്ടു ഷർട്ട്‌ ഇട്ടു. അതോടെ അവൾ ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ പോയി ഫ്രഷായി വന്നു. പിന്നെ അവർ ഒരുമിച്ചു ഇറങ്ങി ലോഡ്ജിലെ നിശബ്ദതയിൽ നിന്നും നഗരത്തിന്റെ ബഹളങ്ങളിൽ ലയിച്ചു.

അയാൾ തന്റെ ഇടം കൈയിൽ അവളുടെ വലം കൈ ചേർത്തു വഴിയരികിൽ കൂടി നടന്നു. റോഡിൽ വാഹനങ്ങൾ ചീറി പാഞ്ഞു പോവുന്നു. രാത്രിയുടെ ഇരുട്ടിനെ കീറി മുറിച്ചു യാത്രക്കാർക്ക് വെളിച്ചം പകർന്നു അവരെ തുറിച്ചു നോക്കി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ. ചിരിച്ചുല്ലസിച്ചു വരുന്നവർ.. സാധങ്ങൾ വാങ്ങി വീടെത്താൻ ധിറുതിയിൽ ജോലി കഴിഞ്ഞു പോവുന്നവർ.. കൂട്ടത്തിൽ പരിചയമുള്ള ചില മുഖങ്ങളും കടന്ന് പോയി. രാത്രിയുടെ ഇരുട്ടിൽ മാന്യതയുടെ മുഖം മൂടി വലിച്ചെറിയുന്ന കപടസദാചാരക്കാർ…. അങ്ങനെ പലവിധ ആളുകളെയും കടന്നവർ നടന്നു നീങ്ങി. ഇടയിൽ വഴിയരുകിലെ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചു പിന്നെയും നടത്തം തുടങ്ങി. എങ്ങോട്ടെന്ന് ചോദിക്കാതെ ആകാംഷയോടെ അയാൾക്കൊപ്പം അവൾ നടന്നു. കുറച്ചു ദൂരം പിന്നിട്ടതും അവളുടെ കാതുകളിൽ കടലിരമ്പം കേട്ട് തുടങ്ങി. പതിയെ പതിയെ അവർ മണൽ തരികളിൽ ചവിട്ടി മെതിച്ചു കടൽ തീരത്തെത്തി. കടൽ ശാന്തമാണ്. നുരഞ്ഞു പതഞ്ഞു പൊങ്ങുന്ന കടൽ തിരകൾ കരയെ പുൽകുന്നു. അകലങ്ങളിൽ കുഞ്ഞു വെളിച്ചം കാണാം. മീൻപിടിക്കാൻ പോയവരുടെ ബോട്ടുകളിൽ നിന്നാവും. തെളിഞ്ഞ നീലാകാശത്ത് നിലാവും നക്ഷത്രങ്ങളും രാത്രിയെ മനോഹരമാക്കി നിൽക്കുന്നു. തണുത്ത കാറ്റ് വീശിയതും ചെറിയൊരു വിറയലോടെ അവൾ തന്റെ കൈകൾ കൂട്ടി കെട്ടി നിന്നു. അയാൾ ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് കണ്ണും നട്ട് നിൽക്കുകയാണ്. പരസ്പരം മിണ്ടാതെ നിമിഷങ്ങൾ കടന്ന് പോയി. “”നീ രാത്രി ഇങ്ങനെ കടൽ കണ്ട് നിന്നിട്ടുണ്ടോ..?” ഒടുവിൽ അവർക്കിടയിലെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ടയാൾ ചോദിച്ചു. “”ഇല്ല..” നേർത്ത ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു. “”ഞാൻ നിൽക്കാറുണ്ട്.. സായന്തനം മുതൽ ഞാൻ ഏറ്റവും കൂടുതൽ സമയം പങ്കിടുന്നതും ഇവിടെ തന്നെ.. നിനക്കറിയുമോ ഈ കടലും കരയും തമ്മിൽ അഗാധമായ പ്രണയത്തിലാണ്. നീ ചുറ്റുമൊന്ന് നോക്കിക്കേ എന്തുമാത്രം ആളുകൾ ഇവിടെ വന്നു പോവുന്നെന്ന്. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ വേർപിരിയാനാവാതെ അവരിങ്ങനെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്..” “”ആഹാ നല്ല സാഹിത്യം..” എന്നും പറഞ്ഞവൾ ചുറ്റും നോക്കി. യുവമിഥുനങ്ങൾ, ദമ്പതിമ്മാർ, കുട്ടികൾ, അവർക്കിടയിലൂടെ ജീവിക്കാനായി രാത്രിയും കച്ചവടവുമായി നടക്കുന്നവർ അങ്ങനെ അങ്ങനെ നിരവധി ആളുകൾ. അയാൾ അവളുടെ കൈയും പിടിച്ച് തിരകൾ പുൽകിയ നനവാർന്ന മണലിലൂടെ ഒഴിഞ്ഞ തീരം നോക്കി നടന്നു..

നനഞ്ഞ മണലിൽ പതിഞ്ഞ അവരുടെ കാലടി പാടുകളെ തിരകൾ ആവേശത്തോടെ വന്നു മായിച്ചു കളയുന്നത് അവൾ കുസൃതിയോടെ നോക്കി. “”കണ്ടില്ലേ നമ്മുടെ കാലടിപ്പാടുകളെ ഒരു ചുംബനം കൊണ്ടു മായിച്ചു കളയുന്ന തിരമാലയെ.. ആത്മാവ് തൊട്ടറിഞ്ഞ പ്രണയമാണ് അവരുടേത്. ഇതുപോലെ നിന്നിലെ കുറവുകളെ ഇല്ലാതാക്കാൻ എനിക്കൊരു ചുംബനം മതി.” എന്നും പറഞ്ഞു അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു. അപ്രതീക്ഷിതമായി കിട്ടിയ ചുംബനത്തിൽ അവൾ പതറി പോയി. അവളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. ആദ്യമായി ഒരാൾ തന്നെ സ്നേഹത്തോടെ ചുംബിച്ചിരിക്കുന്നു. അയാളുടെ കണ്ണുകളിൽ കാമമില്ല സ്നേഹം മാത്രം. നേർത്ത പുഞ്ചിരിയോടെയുള്ള അയാളുടെ നേട്ടത്തിന് മുന്നിലവൾ നാണിച്ചു മുഖം താഴ്ത്തി. അവളുടെ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് രാശി പടർന്നു. അത് അയാളിലും ഒരു കൗതുകം പടർത്തി. അഴിഞ്ഞുലഞ്ഞ കിടന്നിരുന്ന അവളുടെ നീണ്ട ഇടതൂർന്ന മുടിയിഴകൾ കാറ്റിൽ പാറി പറന്നു. ആ മുടിയിഴകളിൽ ചിലത് വിരൽ കൊണ്ടു ഓരോ തവണ കോതി ഒതുക്കുമ്പോളും അനുസരണയില്ലാത്ത കുട്ടികളെ പോലെ വീണ്ടും വീണ്ടും അവളുടെ മുഖത്തേക്ക് പാറി പറന്നു വീണു കൊണ്ടിരുന്നു. അയാൾ അവളുടെ കീഴ്ത്താടി പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് നോക്കി. ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെക്കാൾ ചന്തം നിന്റെ ഈ തിളങ്ങുന്ന ഈ കണ്ണുകൾക്ക് തന്നെയാണ്.. അയാളുടെ വാക്കുകൾ കേട്ടവൾ പൊട്ടിച്ചിരിച്ചു. അയാൾ ആ ചിരി ആസ്വദിച്ചു നോക്കി നിന്നു. “”ഒരുപാട് സന്തോഷം തോന്നുന്നു മാഷേ.. ജീവിതത്തിൽ ആദ്യമായാണ് ഞാനിത്രയും സന്തോഷിക്കുന്നത്. ഏതൊരു പെണ്ണിനെ പോലെ ഞാനും നല്ലൊരു ജീവിതം സ്വപ്നം കണ്ടിരുന്നു. പക്ഷേ എന്റെ വിധി ഇതായിരുന്നു. മുറിക്കുള്ളിൽ കിടന്നു തൊണ്ട പൊട്ടുമാറു ഉറക്കെ ഉറക്കെ കരഞ്ഞിട്ടുണ്ട്. സ്വയം മുറിവേൽപ്പിച്ചിട്ടുണ്ട്. പട്ടിണി കിടന്നു സ്വയം ശിക്ഷിച്ചിട്ടുണ്ട്. ഈ നശിച്ച ജീവിതത്തെ ഓർത്ത്. മരിക്കാൻ എനിക്ക് ഭയമാണ് അല്ലായിരുന്നെങ്കിൽ അതിനും ഞാൻ ..” ഒരു നിമിഷം അവൾ നിശബ്ദതയായി. ഇപ്പോൾ വീണ്ടും ആ മോഹങ്ങൾ വെറുതെ എന്നെ മോഹിപ്പിക്കുന്ന പോലെ തോന്നുവാ മാഷേ….” അവളുടെ വാക്കുകൾ അവിടെ അവസാനിച്ചു. ആ മിഴികൾ അപ്പോഴേക്കും നിറഞ്ഞിരുന്നു. “”ബന്ധങ്ങളും ബന്ധങ്ങളുമില്ലാത്ത ഒരാനഥൻ ആണ് ഞാനും. ഒറ്റപ്പെടലിന്റെ വേദനയിൽ ഞാൻ കുറിച്ച വാക്കുകളാണ് ഇന്നെന്നെ ഒരെഴുത്തുകാരൻ ആക്കി തീർത്തത് തന്നെ. ഇന്ന് നിന്നെ പോലെ തന്നെ അക്ഷരങ്ങൾ കൊണ്ട് തീർത്ത സ്വപ്നലോകത്താണ് എന്റെ ജീവിതവും. പക്ഷേ ഇന്നാദ്യമായി സ്വപ്നങ്ങൾ വിട്ട് യാഥാർഥ്യത്തിൽ ജീവിക്കാൻ ഒരു മോഹം.
പ്രണയം എന്തെന്നറിയാത്ത പ്രണയം കൊതിക്കുന്ന ഒരു പെണ്ണിനൊപ്പം ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ തോന്നുന്നു. കേവലം ഒരു നിമിഷത്തെ എന്റെ തോന്നലല്ല ഇത്. ഈ ആയുഷ്കാലം മുഴുവൻ നിന്നോടൊപ്പം സന്തോഷമായിരിക്കാൻ കഴിയുമെന്നെന്റെ മനസ്സ് പറയുന്നു. എന്റെ മനസ്സ് പറയുന്ന വഴിക്കാണ് ഞാൻ ഇന്നു വരെ നടന്നിട്ടുള്ളത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ. പിന്നെ ഞാനും വിശുദ്ധനൊന്നുമല്ല.. പക്ഷേ ഇനി അങ്ങോട്ട് വിശുദ്ധമായൊരു പ്രണയത്തിന്റെ ചങ്ങല കൊണ്ടെന്റെ മനസ്സിനെ ബന്ധിക്കാൻ ഒരു മോഹം.”” അയാൾ പുഞ്ചിരിച്ചു. “”മാഷ്…. മാഷിത് എന്തൊക്കെയാണ് ഈ പറയുന്നത്….?” “”നീ മറുത്തൊന്നും പറയണ്ട ഇപ്പോൾ ഞാൻ പോവുന്നു. നമുക്ക് ഒന്നിച്ചു സ്വപ്‌നങ്ങൾ കെട്ടിപ്പടുത്തു ജീവിക്കാൻ നമ്മളെ തിരിച്ചറിയാത്ത ഒരിടത്ത് ഒരു കുഞ്ഞു വീടും വെച്ച് ഞാൻ മടങ്ങി വരും. നിന്റെ കഴുത്തിൽ ഒരു താലി കെട്ടി നെറുകയിൽ സിന്ദൂരം ചാർത്തി ഞാനെന്റെ ഈ പെണ്ണിനെ കൂട്ടികൊണ്ട് പോവുക തന്നെ ചെയ്യും.” അതും പറഞ്ഞു അയാൾ തന്റെ കൈയിലുള്ള ബാഗിൽ നിന്നും ഒരു പുസ്തകം എടുത്തു അതിലെ താളിൽ എന്തോ ഒന്ന് കുറിച്ചു. പിന്നെ അത് അവൾക്ക് നേരെ നീട്ടി. അവളത് വാങ്ങിയതും അവൾക്ക് നേർത്തൊരു പുഞ്ചിരി സമ്മാനിച്ചു അയാൾ നടന്നു. കൈയിലിരുന്ന പുസ്തകത്തിലെ താള് അവൾ ആകാംഷയോടെ മറിച്ചു നോക്കി. “”എനിക്ക് വേണ്ടിയുള്ള നിന്റെ കാത്തിരിപ്പിന്റെ പേരാണ് പ്രണയം.. ഒരുപക്ഷേ ആ കാത്തിരിപ്പ് ഉണങ്ങാത്ത മുറിവുപോൽ നിനക്ക് വേദന പകർന്നെന്ന് വരാം…. പക്ഷേ നീ ഒരിക്കലും നിരാശപ്പെടരുത്.. ആ കാത്തിരിപ്പിന് അവസാനം ഞാനെത്തും നിന്നെ സ്വന്തമാക്കാൻ.. എന്റേത് മാത്രമാക്കാൻ….” അതേ….. “ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..” അയാൾ എഴുതിയ വരികൾ വായിച്ചതും അവളുടെ മിഴിനീർ തുള്ളികൾ ആ വരികൾക്ക് മുകളിലായി വീണു കൊണ്ടിരുന്നു. കുറച്ച് സമയം കൊണ്ടു ഒരുപാട് അടുത്തത് പോലെ.. തനിക്ക് വിലപ്പെട്ടത് എന്തോ അകന്ന് പോയത് പോലെ.. താൻ ഒറ്റപ്പെട്ടത് പോലെ. നെഞ്ചിലൊരു പിടച്ചിൽ. ഒന്നും മിണ്ടാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പുന്നു. എന്തോ ഒരു വികാരം തന്നിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. അന്ന് ആദ്യമായി അവൾ പ്രണയത്തിന്റെ നോവറിയുക യായിരുന്നു.. അയാൾ നടന്നു നീങ്ങിയിടത്തേക്ക് അവൾ നോക്കി. ശൂന്യം. അയാൾ ഇരുട്ടിൽ എവിടെയോ പോയി മറഞ്ഞിരിക്കുന്നു. കണ്ണുനീർ കാഴ്ചയെ മറയ്ക്കുന്നു. “അയാൾ വരും.. വരാതിരിക്കില്ല.. ” ആ പുസ്തകത്തെ നെഞ്ചോട് ചേർത്തവൾ വിങ്ങുമ്പോൾ അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. വർഷങ്ങൾ കടന്നു പോവുന്നതറിയാതെ ഓരോ സായന്തനത്തിലും ആ കടൽക്കരയിൽ വന്നു അയാൾക്കായി അവളിന്നും കാത്തിരിക്കുകയാണ് …. “പ്രണയത്തോടെ….പ്രതീക്ഷയോടെ..”

Continue Reading

Most Popular