Connect with us

സൗഹൃദം

ആത്മബന്ധം

Published

on

രചന: ആദർശ് മോഹനൻ

“നീയാ കരിങ്കൂവളമിഴികളിലേക്കൊന്ന് നോക്കിയേ പങ്കാളി എന്തൊരഴകാണ്, ആ ഓടപ്പഴം പോലത്തെ ചുണ്ട് കണ്ടാ നീ, ഹോ കൊതിയാവാ കണ്ടിട്ട്, ആ അവളെയാണ് നീ നത്തോലി എന്ന് അഭിസംഭോധന ചെയ്തത്, കഷ്ട്ടം പങ്കൂ കഷ്ട്ടം” പറഞ്ഞു തീർന്നതുo അവന്റെ കണ്ണാകെ ചുവന്നു തുടുത്തു തന്റെ ആജന്മ ശത്രുവായിരുന്നവളെ വരികളിൽ വർണ്ണിച്ചത് അവനത്ര സുഖിച്ചിട്ടില്ല, കോപത്തോടെയവൻ പല്ലിറുമ്മണത് കണ്ടപ്പോൾ തന്നെയെനിക്ക് പേടിയായി, അവൻ നിന്നിടത്ത് നിന്ന് ഒരടിയകലം പാലിച്ചുകൊണ്ട് ഞാൻ വീണ്ടും അവനോടായ് പറഞ്ഞു “നിനക്കിഷ്ട്ടപ്പെട്ടില്ലെങ്കിൽ എനിക്കെന്താ, ഓളെ ഞാനല്ലേ കെട്ടണത്, എന്റെ കാമുകിയാണ് ഓള് , അത് ഇയ്യ് മറക്കണ്ട പങ്കൂ” അവന്റെ തലതെറിച്ച വർത്താനം പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഞാനതു പറഞ്ഞതും, എന്റെ മുന്നിലേക്ക് കുതിച്ച് ചാടിയവനാ രോഷം മുഴുവൻ തീർക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ടാണ് ഞാൻ കാതിലേറ്റതും “നിന്റെ പെണ്ണാനെങ്കിൽ എനിക്കെന്താ, ഇനി പൂവിട്ടു പൂജിക്കണോ ഓളേ, എനിക്ക് ഇഷ്ട്ടല്ലന്ന് പറഞ്ഞ ഇഷ്ട്ടല്ല ഓളെ അത്രെന്നെ, ആലിയ ബട്ട് ആണെന്നാ ഓൾടെ വിചാരം കടലിൽ കഴുപ്പ് കെട്ട കുരിപ്പ് ” അവനത് പറയാൻ വേറെ കാരണം കൂടെയുണ്ട്, നാലാം ക്ലാസ്സിൽ പഠിക്കുമ്പോ അവൻ ഓൾക്ക് കൊട്ത്ത ലൗ ലെറ്ററിന് ഓള് മറുപടി കൊടുത്തത് ചെരിപ്പിന്റെ കുഞ്ഞിഹീല് ഓന്റെ പരട്ട മോന്തേല് പതിപ്പിച്ചിട്ടാണ്,പോരാത്തേന് അതിന്റെ പിന്നാലെ ഒരു മുട്ടൻ ഡയലോഗും “പ്രേമിക്കാൻ വന്നേക്കുന്നു ഒരു കഴുത മോറൻ മാപ്ല” എന്ന് അന്നെന്റെ പങ്കാളീടെ മോറൊന്നു കാണേണ്ടത് തന്നെയായിയിരുന്നു കോപം വരുമ്പോ ഓന്റെ മത്തങ്ങത്തല കാണാൻ നല്ല രസാണ് , തൊരപ്പന് ദേഷ്യം വന്നോണം അവന്റെ കുറ്റിമുടിയിങ്ങനെ പൊന്തിനിക്കുമ്പോ കാരമുള്ളിന്റെ മൂർച്ചയുള്ളയാ മുടിയിഴകളിൽ മെല്ലെ ഞാനെന്റെ കൈകൾ കൊണ്ട് തലോടിക്കൊണ്ടവനെ ഒരുപാട് കളിയാക്കീട്ടുള്ളതാ വേറെ ആര് കളിയാക്കിയാലും ഓന് ദേഷ്യം വരാറുണ്ട് , ചിലപ്പോ കേറി തല്ലേo ചെയ്യും, പക്ഷെങ്കില് എന്നെ മാത്രം ഓനൊന്നുo പറയൂല അവന് ഞാനെന്ന് വെച്ചാ ജീവനാണ് എന്നത് തന്നാണതിന്റെ കാരണോം, എനിക്ക് തിരിച്ചുo അങ്ങനെത്തന്നെയായിരുന്നു ഞങ്ങൾ പരസ്പരം പങ്കിട്ടിട്ടുള്ളത് കണാരേട്ടെന്റ കടേലേ ഉണ്ടംപൊരി മാത്രമായിരുന്നില്ല, ഊണും ഉറക്കവും ചോറും അതിനു മുകളിൽ മനസ്സും അതിനുമപ്പുറം സ്നേഹവും പങ്കുവെച്ചപ്പോൾ എനിക്ക് അവനും അവനു ഞാനുമില്ലാതെ ഒരു ദിവസത്തിന് പൂർണ്ണതയുണ്ടാകാറില്ല എന്നതാണ് സത്യവും അന്നത്തെ ഓൾടെ പെർഫോമെൻസിൽ ശരിക്കും വീണുപോയത് ഞാനായിരുന്നു, ഓൾടെയാ അവസാനത്തെ മരണ മാസ്സ് ഡയലോഗിന് ഞാൻ കയ്യടിക്കാതിരുന്നത് വീർപ്പിച്ചു കേറ്റിപ്പിടിച്ചു നിക്കണ പങ്കാളിയുടെ ചുവന്ന മോന്തയും അതിനു മുകളിൽ പൊന്തി നിക്കണ അവന്റെ കുറ്റിമുടിയും കണ്ട് പേടിച്ചതുകൊണ്ടു തന്നെയാണ് കളിയായിട്ടാണെങ്കിലും അന്ന് ഞാനവനു വാക്ക് കൊടുത്തതാണ്, ഓളെ വളച്ചൊടിച്ച് ചുമരിൽ തേച്ച് ഒട്ടിക്കും എന്ന്, അവന്റെ തലയിൽ തൊട്ട് ഞാനത് പറഞ്ഞപ്പോഴാണ് അവന്റെ മുഖമൊന്ന് തെളിഞ്ഞു വന്നതും, അങ്ങനെ കണ്ണെറിഞ്ഞ് കണ്ണെറിഞ്ഞ് ഓളെ ഒരു വിധത്തിലങ്ങ് മയക്കിയെടുത്തപ്പോൾ ഖൽബിന്റെ ഉള്ളീന്നങ്ങോട്ട് പറിച്ചെടുക്കാൻ കഴിയാതെ ഫെവീക്കോള് പോലെ ഓള് ഒട്ടിപ്പിടിച്ചപ്പോൾ ഞാനവനോട് ചോദിച്ചു “പങ്കൂ പ്രതികാരം വിവാഹത്തിന് ശേഷം ചെയ്താൽ മതിയോ” എന്ന് അന്നവൻ എന്നെ തല്ലിയില്ലെന്നേ ഉള്ളോ, കണാരേട്ടന്റെ കടേന്ന് ഒരു ഉണ്ടംപൊരി വാങ്ങി അതു പകുത്തെടുത്ത് ചവച്ചിറക്കുമ്പോൾ ഞാൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മൗനമായിരുന്നവന്റെ ഉത്തരവും ഉള്ളിൽ അരിച്ചു കയറിയ ദേഷ്യം അടക്കിപ്പിടിച്ചവന്റെ പിറകെ വാല് പോലെയെന്റെ വീട്ടിലേക്ക് നടന്നു, അതൊരു പതിവാണ് കാരണം അവിടെയൊരു മിണ്ടാപ്രാണി ഞങ്ങളെയിങ്ങനെ കണ്ണും നട്ട് കാത്തിരിപ്പുണ്ടായിരിക്കും, എന്റെ റോമിയാണത് , ഞാനെന്റെ വീട്ടിൽ ഓമനിച്ച് വളർത്തുന്ന എന്റെ നായ, പങ്കാളിയെ കാണുമ്പോഴേക്കും അവൻ ചങ്ങല പൊട്ടിച്ച് കുതിക്കാനൊരുങ്ങും, അവന്റെ വാലപ്പോഴും മുന്നൂറ്റിയറുപത് ഡിഗ്രീ വട്ടത്തിലിങ്ങനെ കറങ്ങിക്കൊണ്ടിരിക്കും കൈയ്യിലുള്ളയാ വലിയ ഉണ്ടംപൊരി പിച്ചിച്ചീന്തിയവന്റെ മുൻപിലേക്കിങ്ങനെ കഷ്ണം കഷ്ണമായിട്ട് ഇട്ടു കൊടുക്കുമ്പോഴേക്കും പങ്കാളിയുടെയാ വിരലുകളെയവൻ സ്നേഹത്താൽ നക്കിത്തുടച്ച് വൃത്തിയാക്കിയിട്ടുണ്ടാകും പലപ്പോഴും എനിക്ക് തോന്നിപ്പോയിട്ടുണ്ട് ഈ നായിന്റെ മോന് എന്നേക്കാൾ സ്നേഹം എന്റെ പങ്കുവിനോടാണെന്ന് അച്ഛനും അമ്മയും ഇല്ലാത്ത എന്നെ വളർത്തിയത് എന്റെ അച്ഛമ്മയായിരുന്നു, അതു കൊണ്ട് തന്നെ കയറൂരി വിട്ടയെന്റെ ജീവിതത്തെ കടിഞ്ഞാണിട്ട് തളച്ചു നിർത്തിയതും പങ്കുവിന്റെ അപ്പച്ചനും അമ്മച്ചിയും ആയിരുന്നു എന്തിനും ഏതിനും എന്റെ ആവശ്യങ്ങളെ ഞാനത് പറയാതെ തന്നെ കണ്ടറിഞ്ഞവർ ചെയ്തു തരുമ്പോൾ എന്റെ കണ്ണിടയ്ക്കെ ഞാനറിയാതെത്തന്നെ കവിഞ്ഞൊഴുകാറുണ്ട് ഏറെക്കുറെ ഞാനവിടെ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളതും, അമ്മച്ചി പെരുഞ്ചീരകം ഇട്ടരച്ച് കോഴിക്കറിയുണ്ടാക്കാറുള്ളപ്പോഴൊക്കെ എന്നെ അവിടേക്ക് വിളിച്ച് വരുത്തും, അമ്മച്ചിക്കറിയാം എനിക്കത് ഒരുപാട് ഇഷ്ട്ടമാണെന്നുള്ളത് പലപ്പോഴും ഒരു പാത്രത്തിൽ നിന്നും ഞങ്ങൾ രണ്ടാളും കയ്യിട്ട് വാരി ചോറ് വാരിത്തിന്നണ കാണുമ്പോഴൊക്കെ അപ്പച്ചൻ ഞങ്ങളെ രണ്ടാളെയും ഒരുമിച്ച് ശാസിക്കാറുണ്ട്, അന്നൊക്കെ അമ്മച്ചി ഞങ്ങടെ പിറകിൽ വന്നു നിന്നു കൊണ്ട് ഞങ്ങടെ മുടിയിഴകളിൽ മാറി മാറി തലോടിക്കൊണ്ട് ആ മൂർദ്ധാവിലോരൊ മുത്തം വച്ച് തരാറുണ്ട് അപ്പോഴെല്ലാം ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാറുണ്ട് ഞാനേകനല്ല സ്വന്തമല്ലെങ്കിലും വാരിക്കോരി സ്നേഹം കൊണ്ട് ഉമ്മ തന്ന് ഊട്ടിയുറക്കാറുള്ള ഒരു അപ്പനും അമ്മയും എനിക്കും ഉണ്ട് എന്ന്, അതിനുമെല്ലാമുപരി സ്വന്തം ചോരയല്ലെങ്കിലും ജീവന് തുല്യം സ്നേഹിക്കുന്ന ഒരു കൂടപ്പിറപ്പും എനിക്കുണ്ട് എന്ന് കൂടപ്പിറപ്പിനെയും കാമുകിയേയും പരസ്പര ശത്രുക്കളായി കാണേണ്ടി വരുന്ന ഒരവസ്ഥ അത് വളരെ ദയനീയം തന്നെയാണ്, അവൾ പങ്കുവിനെ കുറിച്ച് ഒരുപാട് കുറ്റങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട് അവനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണമെന്ന് അവൾ പറയുമ്പോഴൊക്കെ അത് ഒരു കാതിൽ നിന്ന് കേട്ട് മറു കാതിലൂടെ അരിച്ചിറക്കി കളയാറാണ് പതിവും, പക്ഷെ അവൻ ഒരിക്കലും അവളേക്കുറിച്ച് മോശമായൊന്നും തന്നെ എന്നോട് പറഞ്ഞിട്ടില്ല എന്നതാണ് സത്യവും , അവളെ ഇഷ്ട്ടമല്ല എന്ന ആ ഒരൊറ്റ വാക്കല്ലാതെ, ഒരു ദിവസം കരഞ്ഞുകൊണ്ടവളെന്റെ അരികിലേക്ക് ഓടി വന്നു, കാര്യമെന്തെന്ന് അവളെ കുലുക്കി കുലുക്കി ചോദിച്ചിട്ടും ഒന്നും മിണ്ടിയില്ല, ആ ഏങ്ങലൊച്ചകൾക്കിടയിൽ എന്റെ ശബ്ദത്തിന് കടുപ്പം കൂടിയപ്പോളാണ് വെട്ടിത്തുറന്നവളത് പറഞ്ഞത് ഞാനുമായുള്ള സകല ഇടപാടും ഇന്നത്തോടെ നിർത്തണമെന്ന് പറഞ്ഞ് അവനവളോട് നിർബന്ധിച്ചെന്നും അത് സമ്മതിക്കാഞ്ഞപ്പോ അവനവളുടെ മാനത്തിനു വില പേശിയെന്നും, കരഞ്ഞുകൊണ്ടവളത് പറഞ്ഞപ്പോൾ അപ്പാടെ കണ്ണടച്ച് വിശ്വസിക്കുകയായിരുന്നു ഞാൻ, സത്യമായിരിക്കല്ലെയെന്ന് ഞാനുള്ളിൽ ആവർത്തിച്ചാവർത്തിച്ച് പ്രാർത്ഥിക്കുമ്പോഴും ആ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീരെന്നോട് വിളിച്ച് പറഞ്ഞത് അവനങ്ങനെ ചെയ്തിട്ടുണ്ടായിരിക്കും എന്ന് തന്നെയാണ് ഞാനത് അവനോട് നേരിട്ട് ചോദിച്ചപ്പോൾ എന്നോട് പൊട്ടിത്തെറിച്ച അവനെ എതിരേറ്റതും എന്റെ വായിലെ സരസ്വതി തന്നെയായിരുന്നു, ആളിക്കത്തിയ ദേഷ്യത്തിൽ വായിൽത്തോന്നിയതെല്ലാം പുലമ്പിയപ്പോഴും , ഞാനത്ര മാത്രം വിശ്വസിച്ചിരുന്ന,

എന്റെ ജീവന്റെ ജീവനനായിരുന്നവനോട് ഇങ്ങനെയൊക്കെ പറയാനെങ്ങനെ തോന്നിയെന്നെനിക്കപ്പോഴും മനസ്സിലായിരുന്നില്ല കേട്ടു നിന്നവൻ മെല്ലെയൊന്നെന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുമ്പോഴും ധാരധാരയായവന്റെ തുടുത്ത കവിളിലൂടെ അശ്രു പൊഴിയുന്നത് ഞാൻ കണ്ടില്ലെന്ന് തന്നെയാണ് നടിച്ചത്, എല്ലാം കഴിഞ്ഞ് ഞാനങ്ങനെ ചെയ്യുമെന്ന് നീ വിശ്വസിക്കുന്നുണ്ടോയെന്ന അവന്റെ ചോദ്യത്തിന് നീ അതല്ല അതിനുമപ്പുറം ചെയ്യും, കിട്ടാ കനി കയ്ക്കും എന്ന് കാർന്നോൻമാർ വെറുതെയല്ല പറയാറുള്ളത് എന്നാണ് ഞാനും മറുപടി കൊടുത്തത് പിന്നീടൊക്കെ ഞാനവന്റെ മുഖത്തേക്ക് ഒന്നു നോക്കിയിട്ടു പോലുമില്ല, കണാരേട്ടന്റെ കടേല് അവൻ കഴിച്ച ഉണ്ടംപൊരിയുടെ പാതി ബാക്കിയാവുമ്പോഴും , എന്റെ റോമിക്കുള്ള പതിവ് ഉണ്ടംപൊരി ഒരൊറ്റ ദിവസം പോലും മുടക്കിയിട്ടില്ലവൻ അമ്മച്ചീടെ അത്താഴത്തിന് ഞങ്ങൾക്കുള്ള പ്ലേറ്റിന്റെ എണ്ണം ഒന്ന് പോരാതെയായപ്പോൾ കാര്യകാരണത്തിനായുള്ള അമ്മച്ചീടെ ചോദ്യങ്ങൾ നേരിടാനുള്ള ശേഷിയില്ലാതെയായപ്പോൾ ആ വഴി പിന്നീട് പോവാതെയായി ഞാൻ ഞങ്ങൾ തമ്മിലകന്നതിൽ സന്തോഷിച്ചത് അവൾ മാത്രമായിരുന്നു പലപ്പോഴും അവളുടെ സംസാരത്തിൽ നിന്നും വ്യക്തമായി മനസ്സിലായിട്ടുണ്ടെനിക്കത് കാലങ്ങൾ നീണ്ട എന്റെയും അവന്റെയും മൗനത്തിനൊരു തിരശ്ശീല വീഴും മുൻപേ തന്നെ ജോലി സംബന്ധമായി വിദേശത്തേക്കവൻ ചേക്കേറുകയായിരുന്നു കൺമുൻപിൽ നിന്നും അവൻ അകന്ന് പോയപ്പോഴാണ് ഞാനവനെ എത്രത്തോളമധികം സ്നേഹിച്ചിരുന്നതെന്നത് തിരിച്ചറിഞ്ഞത് പലരാത്രികളിലും അവനന്ന് അവസാനം പറഞ്ഞയാ വാചങ്ങൾ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട് “ഞാനങ്ങനെ ചെയ്യുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ” എന്ന അവന്റെ വാക്കുകൾ വണ്ടുകണക്കെയെന്റെ കാതിലിങ്ങനെ വലയംചുറ്റിക്കൊണ്ടിരുന്നു, വന്ന് വന്ന് തീരെ ഉറക്കമില്ലാതാവുമ്പോൾ ഞാനെന്റെ കാമുകിയെ വിളിക്കാറുള്ളപ്പോളൊക്കെ, ആ പേരും പറഞ്ഞവളെന്നെ കളിയാക്കാറാണ് പതിവ് ഒരിക്കൽ ഒരു സായാഹ്നത്തിൽ ഉള്ള് തുറന്നു ഞാനവളോട് ചോദിച്ചു, അന്നവൾ പറഞ്ഞതെല്ലാം സത്യമായിരുന്നോ എന്ന്, അന്ന് പങ്കാളി ശരിക്കും അവളോടങ്ങനെ മോശം രീതിയിൽ പെരുമാറിയോ എന്ന്, അപ്പോഴും അവളെന്റെ മുഖത്ത് നോക്കി പൊട്ടിച്ചിരിക്കുകയാണുണ്ടായത് , അൽപ്പം കോപത്തോടെയതിന്റെ സത്യാവസ്ഥയെനിക്കറിയണം എന്നവളോട് കനപ്പിച്ചവളോട് പറഞ്ഞപ്പോഴാണ് സത്യാവസ്ഥയവൾ തുറന്ന് പറഞ്ഞതും “ഞാൻ നിന്നോടന്ന് പറഞ്ഞത് കള്ളമായിരുന്നു, അന്നവൻ എന്നോട് അപമര്യാദയായി പെരുമാറിയിട്ടില്ല, ഇത്രമാത്രമേ അവനെന്നോട് പറഞ്ഞിട്ടുള്ളോ നിന്നെ ചതിക്കരുത് എന്നും , നീയെന്നെ ജീവനു തുല്യം സ്നേഹിക്കുന്നു എന്നും, അവനതിനു ഒരിക്കലും ഒരു തടസ്സമായി നിൽക്കില്ല എന്നും, അന്നതവൻ പറഞ്ഞപ്പോൾ അവൻ തടസ്സം നിന്നാലും നീയെന്നെ സ്വീകരിക്കില്ല എന്നവൻ പറയാതെ പറഞ്ഞ പോലെയാണെനിക്ക് തോന്നിയത്. അവനോടുള്ള ദേഷ്യം കൊണ്ട് തന്നെയാണ് നിന്നോട് ഞാനങ്ങനെ പറഞ്ഞതും, മാത്രവുമല്ല ഒരു അന്യജാതിക്കാരനായ അവന്റെ കൂട്ടിൽ നിന്നും നിന്നെ ഒഴിവാക്കിയെടുക്കണമെന്നെനിക്ക് തോന്നി, ഞാൻ പറഞ്ഞില്ലേ അച്ഛനോട് നിന്റെ കാര്യം സൂചിപ്പിച്ചെന്ന് അന്നും അച്ഛൻ പറഞ്ഞത് ആ നസ്രാണിക്കുടുമ്പത്തിലുള്ള നിന്റെ അന്തിയുറക്കവും കൂത്താടലും അവസാനിക്കണ അന്ന് എന്റെ കൈ പിടിച്ച് നിന്നെയേൽപ്പിക്കാം എന്നാണ്, അതുകൊണ്ട് മാത്രമാണ് ഞാനങ്ങനെ ചെയ്തതും, ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഇനി നമുക്ക് ഒന്നിച്ച് ജീവിക്കാലോ ആർടേം എതിർപ്പില്ലാതെ തന്നെ ” അവളത് പറഞ്ഞപ്പോഴാണ് ഞാനൊരു ഹിന്ദുവാണെന്നും അവനൊരു ക്രിസ്റ്റ്യൻ ആണെന്നും ഞാൻ ഓർക്കുന്നത് തന്നെ കൊല്ലാനുള്ള ദേഷ്യമാണെ അവളോടെനിക്ക് തോന്നിയത് പക്ഷെ മനസ്സുനിറയെ കുറ്റബോധമായിരുന്നു ഉണ്ടായിരുന്നത് കുനിഞ്ഞ ശിരസുമായി ഞാനവിടെ നിന്നും തിരിച്ച് നടക്കുമ്പോൾ ചെയ്യാനെന്തോ ബാക്കി വെച്ച പോലെ തോന്നി, പണ്ട് അമ്മച്ചി പെരുഞ്ചീരകമിട്ടരച്ചു വെച്ചെനിക്ക് വിളമ്പിത്തന്നയാ രുചിയേറിയയാ കോഴിക്കറി പുറത്തേക്ക് തേട്ടി തേട്ടി വന്നപ്പോൾ ഞാൻ പതിയെ അവളുടെയരികിലേക്ക് നടന്നടുത്തു എന്നെ നോക്കി പുഞ്ചിരിച്ചു നിന്ന അവളുടെ കരണക്കുറ്റിയിലേക്ക് പാറ പൊട്ടണ ശബ്ദത്തിൽ എന്റെ അഞ്ചുവിരൽപ്പാട് വീഴുമ്പോൾ സംഭവിച്ചതെന്താണെന്നറിയാത്ത മട്ടിൽ എന്നെ തുറിപ്പിച്ചൊന്ന് നോക്കി, ആ മുഖത്ത് നോക്കി ഞാനിത്രയേ പറഞ്ഞുള്ളോ “ബോധം വെക്കണ കാലത്ത് ഈയടി നിന്റെ അച്ഛന് കിട്ടിയിരുന്നെങ്കിൽ,

ഇന്നെനിക്ക് നിന്നെ തല്ലണ്ടി വരില്ലായിരുന്നു” എന്ന് ഹൃദയഭാരത്താൽ തള്ളി നീക്കിയ കാത്തിരിപ്പിന്റെ നാളുകളായിരുന്നു പിന്നീങ്ങോട്ട്, അവൻ വന്നതറിഞ്ഞിട്ടും, ഒന്നു കാണാൻ പോലും ശ്രമിക്കാതിരുന്നത് അവനെ നേരിടാനുള്ള ശക്തിയെനിക്കുണ്ടായിരുന്നില്ല എന്നതുകൊണ്ട് തന്നെയായിരുന്നു അന്ന് കണാരേട്ടന്റെ കടയിലേക്ക് കയറിച്ചെന്നപ്പോൾ ടേബിളിൽ നിരത്തിയ ഉണ്ടംപെരിക്ക് മുൻപിൽ ഇരിക്കുന്ന അവനെയാണാദ്യം കണ്ടത്, എന്റെ ചുണ്ടാകെ വിറവിറച്ചു കാഴ്ച്ച മങ്ങിയ പോലെ തോന്നി , അവന്റെയരികിലേക്ക് കാലടി വെച്ച് നടക്കുമ്പോഴും ദേഹമാകെ തളരുന്നത് പോലെ തോന്നി ഒന്നും ഉരിയാടാതെ അവന്റെ മുൻപിലിങ്ങനെ ഇരുന്നു കൊടുത്തപ്പോൾ പാതി കഴിച്ചയാ ഉണ്ടംപെരി എനിക്ക് നേരെ നീട്ടിയിട്ടവൻ പറയുന്നുണ്ടായിരുന്നു “എത്ര നാളായല്ലേടാ ഇങ്ങനെ” എന്ന് പറഞ്ഞു തീർന്നതും എന്റെ കണ്ണിൽ നിന്നും കുടുകുടാ നീരൊഴുകിക്കൊണ്ടിരുന്നു, ആസ്വദിച്ച് ഞാനത് ചവച്ചിറക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതെന്റെ തൊണ്ടയിൽക്കുടുങ്ങുകയാണുണ്ടായത് മാപ്പെന്ന രണ്ടക്ഷരമെന്നെ പറയാനനുവദിക്കാതെ വാതോരാതെയവൻ അറബി നാട്ടിലെ വിശേഷമെന്നോട് പങ്കു വെയ്ക്കുമ്പോഴും കുറ്റബോധത്തിന്റെ കനത്താലെന്റെ ശിരസ്സിന് കുനിഞ്ഞു പോവുകയാണുണ്ടായത് പതിവുപോലെ കണാരേട്ടന്റെ കടയിൽ നിന്നും ഒരു ഉണ്ടംപോരി വാങ്ങിയവൻ നേരെയെന്റെ വീട്ടിലേക്ക് നടന്നപ്പോൾ എന്റെ മനസ്സൊന്ന് പൊട്ടിക്കരയാനായ് വിതുമ്പുന്നുണ്ടായിരുന്നു ഉമ്മറത്തെ മുത്തൻ പ്ലാവിൽ ഒഴിഞ്ഞയാ തുരുമ്പിച്ച ചങ്ങല അനാഥമായിക്കിടക്കണ കണ്ടപ്പോൾ അവനെന്നോടായ് ചോദിച്ചു, “റോമി,,,,,,, റോമിയെവിടെപ്പോയി പങ്കൂ” എന്ന് അത്ര നേരം പിടിച്ചു നിന്നയെന്റെ ഏങ്ങലൊച്ച ഇരു കൈകളാൽ മുഖം പൊത്തി ഞാൻ കരഞ്ഞു തീർക്കുമ്പോൾ നനഞ്ഞ കണ്ണുകളാലവനാ ചങ്ങലയെ നെഞ്ചോട് ചേർത്തു പിടിച്ചിരിന്നു, ആ കറുത്ത ഉണ്ടംപൊരിയെയവൻ പിച്ചിനുള്ളിയാ പ്ലാവിൻ കടയ്ക്ക് അലക്ഷ്യമായി വിതറിയിടുമ്പോൾ പൊട്ടിക്കരഞ്ഞ അവനെ നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു “അവൻ പോയെടാ, നീ പോയതിനു ശേഷം രണ്ട് ദിവസത്തേക്ക് മാത്രമേ അവന് ആയുസ്സുണ്ടാർന്നൊള്ളൊ” ചേർത്തു നിർത്തിയവനെ സമാധാനിപ്പിക്കുമ്പോ അവനെന്റെ മുഖത്തേക്കും ചിതറിക്കിടക്കുന്നയാ ഉണ്ടംപൊരിയിലേക്കുo മാറി മാറി നോക്കി ഒരു കൊച്ചു കുഞ്ഞിനേപ്പോലെ ഏങ്ങികൊണ്ടെന്നോടായ് പറയുന്നുണ്ടായിരുന്നു “അവന്,,,,,,,,,,,,, അവന് കൊടുക്കാതെ നമ്മള് കഴിച്ചിട്ടില്ലല്ലോടാ പങ്കു” എന്ന് സർവ്വ നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞയവനെയൊന്ന് ആശ്വസിപ്പിച്ചെടുക്കാൻ മണിക്കൂറുകളോളം വേണ്ടിവന്നു എനിക്ക് നീണ്ട ഒരു വർഷത്തിന് ശേഷo അവന്റെ വീട്ടിലേക്ക് കയറിച്ചെന്ന എന്നെ കുതിർന്ന കൺപോളകളിൽ നിറഞ്ഞ വാത്സല്യവുമായാണ് അമ്മച്ചിയും വരവേറ്റത് ഇത്രയും നാൾ വേദനിപ്പിച്ചതിന് ക്ഷമയാചിച്ച് ഞാനാകാലുകളെയെന്റെ കണ്ണീരിനാൽ നനച്ചു മിനുക്കുമ്പോൾ എണീപ്പിച്ച് നിർത്തി കവിളിൽ മുത്തം നൽകി ഒന്നേ ചോദിച്ചൊള്ളൊ അമ്മച്ചി “വല്ലതും കഴിച്ചോടാ മക്കളെ” എന്ന് ഞങ്ങൾക്ക് നല്ല വിശപ്പുണ്ട് അമ്മേയെന്ന് ഞാൻ പറഞ്ഞപ്പോൾ തീൻ മേശയിലമ്മച്ചി രണ്ട് പാത്രം നിരത്തിയപ്പോൾ അതിലൊരു പാത്രം കമഴ്ത്തിവെച്ച പങ്കാളിയെ സ്നേഹത്തോടെ ഞാനൊന്ന് നോക്കി അന്ന് ഒരു പാത്രത്തിൽ നിന്നും ഞങ്ങൾക്ക് അമ്മച്ചി ചോറ് വാരിയൂട്ടുമ്പോഴും ആദ്യത്തെ ഉരുള എനിക്ക് നേരെയാണ് നീട്ടിയതും അല്ലേലും അതങ്ങനെയാ പള്ളിപ്പെരുന്നാളിനമ്മച്ചി രണ്ട് ഷർട്ട് വാങ്ങുമ്പോഴും ഇഷ്ട്ടം ഉള്ളത് തിരഞ്ഞെടുക്കാൻ അമ്മച്ചി എന്നോടാണ് പറയാറുള്ളതും എന്തിനേറെ അപ്പച്ചൻ വീട്ടിലേക്ക് കൊണ്ടുവരാറുള്ള പലഹാരപ്പൊതിയിൽ നിന്നും ആദ്യത്തെ പങ്ക് എനിക്ക് തരാറുള്ളപ്പോഴൊക്കെ ഞാനമ്മച്ചിയോട് പറയാറുണ്ട്, “നിങ്ങളിങ്ങനെയെന്നെ മത്സരിച്ച് സ്നേഹിച്ചാൽ നിങ്ങടെ മോന് അത്രയ്ക്ക് ഇഷ്ട്ടപ്പെടില്ലാ ട്ടോ” എന്ന് അപ്പോഴൊക്കെ അമ്മച്ചി പറയാറുണ്ട് ന്റെ വയറ്റിൽ പിറന്നില്ലേലും നീ എന്റെ മോൻ തന്നെയാ, നീയാണ് ഞങ്ങടെ മൂത്ത മോൻ അതോണ്ടാ ആദ്യത്തെ ഉരുള തന്നെ നിനക്ക് വച്ച് നീട്ടാറുള്ളതും എന്ന് അതു കേൾക്കുമ്പോ തന്നെ മനസ്സിനൊരു കുളിരാണ്, അന്ന് തന്നെ ഞാനവനെ ഒറ്റയ്ക്ക് വിളിച്ചു മാറ്റി നിർത്തി അവനോടാ ചോദ്യം ചോദിച്ചതാണ് “എന്നോട് നിനക്കൊരിക്കലും ദേഷ്യo തോന്നിയിട്ടില്ലേ, ഒരിക്കലെങ്കിലും എന്നെയൊന്ന് വെറുത്തിട്ടില്ലേ പങ്കൂ” എന്നയാ ചോദ്യം മറുപടിയായ് അവൻ ഇത്രമാത്രമേ പറഞ്ഞുള്ളോ “എന്നെക്കാളധികം ഞാൻ നിന്നെ സ്നേഹിക്കുമ്പോൾ എനിക്കൊങ്ങനെ നിന്നെ വെറുക്കാനാവും പങ്കൂ” എന്ന് അന്ന് ഒരിക്കൽ കൂടെ ഞാനെന്റെ മനസ്സിനെ ഊട്ടിയുറപ്പിക്കുകയായിരുന്നു “ഞാനൊറ്റയ്ക്കല്ല സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കുന്ന ഒരു കുടുംബമുണ്ടെനിക്ക്, ചോദിച്ചാൽ ചങ്ക് കീറിത്തരണ ഒരു കൂടപ്പിറപ്പും” എന്ന്

സൗഹൃദം

അവളോടൊപ്പം, നടക്കുവാനും കൂട്ടുകൂടുവാനും ആണ്കുട്ടികളുടെ തിരക്കായിരുന്നു….

Published

on

രചന: സ്നേഹമഴ
രമേശനും മീരയും ഒരേ നാട്ടുകാർ ആയിരുന്നു എങ്കിലും കോളേജിൽ അവന്റെ ജൂനിയർ ആയി പ്രീ ഡിഗ്രിക്ക് ചേർന്നപ്പോൾ മുതലാണ് അവൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത് . അവൾ കാണാൻ സുന്ദരിയായിരുന്നു .. കൂടാതെ പാട്ടിലും ഡാൻസിലും നല്ല കഴിവും അതുകൊണ്ടു തന്നെ അവൾ കോളേജിലെ താരമായിരുന്നു അവളോട്‌ സംസാരിക്കാനും അവളുടെ കൂടെ നടക്കാനും ആൺ കുട്ടികളുടെ തിരക്കായിരുന്നു , അവർ വരുന്നതും പോകുന്നതും ഒരേ ബസിൽ ആയിരുന്നു ദിവസങ്ങൾ കടന്നുപോകവെ അറിയാതെ പ്രണയത്തിൻ കിളി അവന്റെ ഹൃദയത്തിൻ കൂട്ടിൽ ചേക്കേറി , പക്ഷേ എന്തോ അത് തുറന്നു പറയാൻ മനസ്സ് അനുവദിച്ചില്ല , പറയാത്ത പ്രണയം പെയ്യാത്ത മേഘങ്ങൾ പോലെ മനസ്സിൽ ഇരുണ്ട് കൂടി , ഒടുവിൽ അവളുടെ ഒരു കൂട്ടുകാരി വഴി അവൻ തന്റെ മനസ്സ് അവൾക്കു പ്രണയം വരികളിൽ പകർത്തി ഞാൻ നൽകി രണ്ടു മൂന്നു ദിവസം മറുപടി ഒന്നും കിട്ടിയില്ല അക്ഷയോടെ അവളെ നോക്കി നിൽകുമ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ അവൾ നടന്നു പോകുമായിരുന്നു , നാട്ടിലും വീട്ടിലും അറിഞ്ഞാൽ ഉള്ള പുകിൽ ഓർത്ത് അവന്റെ മനസമാധാനം ഇല്ലാതായി , പിറ്റേന്നു അവളുടെ കൂട്ടുകാരി ഒരു പേപ്പർ തനിട്ടു പറഞ്ഞു മീര തന്നതാണ് , അത് വാങ്ങിച്ചപ്പോൾ അവന്റെ കൈകൾ വിറച്ചിരുന്നോ ഇല്ല തോന്നിയതാകും എന്നാലും നെഞ്ചിൽ പെരുമ്പറ കൊട്ടുന്ന ശബ്ദം വെക്തമായി കേൾക്കുന്നുണ്ടായിരുന്നു . അവൻ പതിയെ കാന്റീൻ പുറകിലേക്ക് പോയി …

വിറയ്ക്കുന്ന കരങ്ങളോടെ പതിയെ വായിക്കാൻ തുടങ്ങി .. തൊണ്ട വരളുന്ന പോലെ ..ശരീരം വിയർക്കാൻ തുടങ്ങി .. അക്ഷരങ്ങളിലൂടെ അവന്റെ കണ്ണുകൾ പ്രതീക്ഷയോടെ പ്രയാണം തുടങ്ങി ഇനി ഇതുപോലുള്ള എഴുത്തുകൾ തരരുത്… ഇഷ്ടമാണെന്നു പറഞ്ഞു പുറകെ നടന്നു ശല്യപെടുത്തരുത് എനിക്ക് ചില സൗന്ദ്യര്യ സങ്കലപ്പങ്ങൾ ഉണ്ട് അതിൽ നിന്നെ പോലെ കറുത്ത കോല് പോലെയുള്ള ഒരാൾ അല്ല മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും എന്റെ ഏഴു അയലത്ത് പോലും നീ വരില്ല , എനിക്ക് എന്റെ ജീവിതത്തിൽ കലാപരമായ ചില ലക്ഷ്യങ്ങൾ ഉണ്ട് അതുകൊണ്ട് ഇനി ബുദ്ധി മുട്ടിക്കരുത് .. കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി ജീവിതത്തിലെ ആദ്യത്തെ അനുഭവം ആണ് , കറുത്ത കൊലുന്നനെ ഉള്ള അവനോടു അവനു തന്നെ വെറുപ്പ് തോന്നി വർഷങ്ങൾ കടന്നുപോകവെ പഴയ പ്രണയം മനസ്സിൽ വെറും ഓർമ്മ മാത്രമായി അവശേഷിച്ചു , അവളുടെ വാക്കുകൾ അഭിമാന ബോധത്തെ മുറിവ് ഏല്പിച്ചത് കൊണ്ടാകാം വയസു മുപ്പതു ആയിട്ടും വിവാഹത്തോട് ഒരു താല്പര്യവും തോന്നിയില്ല , സ്വന്തായി തുടങ്ങിയ ബിസിനസ്‌ നല്ല ലാഭത്തിൽ പോകുന്നു അതിൽ അവൻ സന്തോഷം കണ്ടെത്തി . രമേശാ നീ വടക്കേലെ മീരയുടെ കല്യാണത്തിന് പോകുന്നില്ലേ ഇല്ല അമ്മ പൊക്കൊളു ആദ്യമായും അവസാനമായും ഇഷ്ടം തോന്നിയ പെണ്ണല്ലേ വേറെ ഒരാൾ താലി കെട്ടുമ്പോൾ കണ്ടു നില്ക്കാൻ പറ്റില്ലല്ലോ , കൂട്ടുകാരെല്ലാം അവിടെ ഉണ്ടാകും വേണ്ട അമ്മ തന്നെ പോകട്ടെ വല്ലാത്ത ഒരു വിഷമം അവളുടെ വിവാഹം ആയതു കൊണ്ടാകും കുറച്ചു നേരം കിടക്കാം എന്ന് കരുതി അവൻ അകത്തേക്ക് പോയി ലക്ഷ്മി … കുടിക്കാൻ ഇത്തിരി വെള്ളം അച്ഛനാണ് പെങ്ങളുടെ വീട്ടില് പോയി വന്നതാണ്‌ എന്തുപറ്റി മുഖം വല്ലാതിരിക്കുന്നെ അമ്മയുടെ ചോദ്യത്തിനു അച്ഛന്റെ മറുപടി കേട്ടു അവൻ ഞെട്ടി വടക്കേതിലെ രാഘവന്റെ മോളുടെ കല്യാണം നടക്കില്ല ചെറുക്കന് വേറെ ഭാര്യയും മകളും ഉണ്ട് ഇന്ന് രാവിലെയാണ് അവർ അത് അറിഞ്ഞത് അവിടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി , ഇതറിഞ്ഞു പെണ്ണിന്റെ അമ്മ നെഞ്ച് വേദന വന്നു ആശുപത്രിയിൽ ആണ് . അമ്മയും അച്ഛനും തമ്മിൽ അകത്തെ മുറിയിൽ പതിഞ്ഞ ശബ്ധത്തിൽ എന്തൊകെയോ പറയുന്നു . എന്താണെന്നു അറിയാൻ അവൻ ജനലിന്റെ അടുത്ത് ചേർന്ന് നിന്നു ലക്ഷ്മി രാഘവൻ അകെ തളർന്ന് ഇരിക്കുകയാ എങ്ങനെ എങ്ക്കിലും ഒരു കല്യാണം നടത്തണം എന്നാണ് എല്ലാവരുടെയും അഭിപ്രായം പക്ഷേ അതിനു പറ്റിയ ഒരാളെ അനേഷിക്കുകയാണ് ഇപ്പോൾ അതിനിടയിൽ നമ്മുടെ മകന്റെ പേര് വിജയനും കൂട്ടരും പറഞ്ഞു രാഘവന് എതിർപ്പില്ല അവർക്ക് അവനെ നേരിട്ടു അറിയാവുന്നതല്ലേ നിന്റെ അഭിപ്രായം എന്താണ് നല്ല കുട്ടിയാണ് എനിക്കറിയാം പക്ഷേ അവന്റെ സമ്മതം വേണ്ടേ അവളെ ഇഷ്ടമാണെന്ന് സമ്മതം മൂളി വീണ്ടും അവളുടെ മുൻപിൽ നാണം കെടാൻ മനസ്സ് അനുവദിച്ചില്ല. പക്ഷെ അവന്റെ ചുണ്ടുകളിൽ ഒരു ഗൂഢമായ പുഞ്ചിരി വിടർന്നു അമ്മയുടെയം അച്ഛന്റെയും നിർബന്ധത്തിനു വഴങ്ങി എന്ന ഭാവത്തിൽ അവൻ സമ്മതം മൂളി .. അവളുടെ പൂർണ്ണ സമ്മതം വേണമെന്ന് അവൻ വാശി പിടിച്ചു അതെല്ലാം നേരത്തെ ചോദിച്ചതാനെന്നും അവർക്കെല്ലാം സമ്മതം ആണെന്നും ഉള്ള അച്ഛന്റെ വാക്കുകൾ കേട്ടു അവൻ അതിശയിച്ചു പിന്നെ എല്ലാം പെട്ടെന്നായിരുന്നു അങ്ങനെ വളരെ നല്ല രീതിയിൽ വിവാഹം നടന്നു .

ആദ്യ രാത്രി പാലുമായി കടന്നു വന്ന അവളുടെ മനസ്സിൽ സന്തോഷത്തേക്കാൾ ഭയമായിരുന്നു ഒരിക്കൽ താൻ ആട്ടി ഇറക്കിയ ആളുടെ ജീവിതത്തിലേക്ക് നിസ്സഹായ അവസ്ഥായിൽ എത്തി ചേരേണ്ടി വന്ന തന്റെ ജീവിതം , പാൽ നിറച്ച ഗ്ലാസ്സുമായി അവൾ പതിയെ അകത്തേക്ക് കടന്നു മൊബൈലിൽ നോക്കി കട്ടിലിൽ ഇരിക്കുകയായിരുന്നു അവൻ ചേട്ടാ പാൽ അവൻ തല ഉയർത്തി നോക്കിയിട്ടു പറഞ്ഞു എനിക്ക് വേണ്ട പിരിയും കല്യാണം അല്ലേ പണ്ടത്തെ പ്രണയിനിയെ സ്വന്തമാക്കിയ ദിവസത്തിന്റെ സന്തോഷത്തിനു ഞാൻ രണ്ടെണ്ണം അടിച്ചു … നിനക്ക് ബുദ്ധിമുട്ടുണ്ടോ …? ഉണ്ടെകിൽ നന്നായി പോയി ..ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും … ഇനി ഞാൻ പറയുന്നത് കേട്ട് അനുസരിച്ചു നിനക്ക് ഇവിടെ ജീവിക്കാം അവളുടെ തലയിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി ദൈവമേ ഞാൻ വിചാരിച്ച പോലെ ഒരു പ്രതികാരത്തിന് ആയിരുന്നോ തന്നെ വിവാഹം കഴിച്ചത് എന്ന സത്യം ഉൾകൊള്ളാൻ അവൾക്കു സാധിച്ചില്ല പാൽ ഗ്ലാസ്‌ മേശ പുറത്തു വച്ച് അവൾ ഒരു കരച്ചിലോടെ അവന്റ കാല്ക്കലേക്ക് വീണു . എന്നോട് ക്ഷമിക്കണം ഒരിക്കൽ അപമാനിച്ചു വേദനിപ്പിച്ചിട്ടും , ഞങളുടെ നിസ്സഹായ അവസ്ഥയിൽ , എന്റെ ജീവിതം ഒരു ചോദ്യ ചിഹ്നം ആയി നിന്നപ്പോൾ എന്നെ സ്വീകരിക്കാൻ കാണിച്ച സ്നേഹത്തിനു പകരം തരാൻ എന്റെ കയ്യിൽ ഒന്നുമില്ല, എന്റെ ജീവിതം ഞാൻ ഈ കാൽക്കൽ വക്കുന്നു വേണമെങ്കിൽ പഴയ അവഗണനയുടെ പ്രതികാരമായി ചവിട്ടി അരക്കാം ഒരു പരാതിയും പരിഭവവും ഇല്ലാതെ ഞാൻ സഹിച്ചു ജീവിച്ചോളാം അവളുടെ കണ്ണുനീർ അവന്റെ പാദങ്ങളെ നനയിച്ചു. നീ എന്നെ കുറിച്ച് എന്താണ് കരുതിയത് നിന്റെ ഗ്ലാമർ കണ്ടു ഞാൻ മയങ്ങി വീണ്ടും കല്യാണം കഴിച്ചതാണെന്നോ , പണ്ട് നീ എന്താ പറഞ്ഞത് കറുപ്പ് നിനക്ക് ഇഷ്ടമല്ല , ജീവിതത്തിൽ നിനക്ക് ഒരുപാടു ലക്ഷ്യങ്ങൾ ഉണ്ട് എന്നെ ശല്യപെരുത്തരുതെന്നു അല്ലേ ഇനി ജീവിതകാലം മുഴുവൻ ഞാൻ ശല്യപെടുത്തും അന്ന് എന്റെ മനസ്സിൽ കത്തി പടർന്ന പ്രതികാരത്തിന്റെ അഗ്നി ഞാൻ ഇത്രയും നാൾ കെടാതെ സൂക്ഷിക്കുകയായിരുന്നു … ദൈവം വലിയവൻ ആണ് അതല്ലേ നിന്നെ ഇതുപോലെ എന്റെ മുൻപിൽ വീണ്ടും കൊണ്ട് വന്നത് ദേഷ്യത്തോടെ അവളെ വലിച്ചു ചുവരിനോട് ചേർത്ത് നിർത്തി നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു .. നീ പണ്ട് പറഞ്ഞിരുന്നില്ലേ നിനക്ക് ഒരു പാട് സ്വപ്നങ്ങളും മോഹങ്ങളും ഉണ്ടെന്നു അതിനു നിനക്കൊരു കൂട്ടായി ഇനി ഞാനും ഉണ്ടാകും അവൾ വിശ്വാസം വരാതെ അത്ഭുതത്തോടെ അവന്റെ കണ്ണുകളിലേക്കു നോക്കി നീ കണ്ണ് മിഴിക്കണ്ട നിന്നോടുള്ള എന്റെ സ്നേഹം സത്യമായിരുന്നു അതല്ലേ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ വേറെ ഒരു വിവാഹം കഴിക്കാതിരുന്നത് . നീ പേടിച്ചു പോയോ ഇതെല്ലാം എന്റെ ഒരു തമാശ അല്ലേ എന്ന് പറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു അവൾ ഒരു കൊച്ചു കുട്ടിയെ പോലെ അവന്റെ മാറിൽ ചേർന്ന് കിടന്നു .. കവിളിലൂടെ ഒഴുകി ഇറങ്ങിയ അവളുടെ കൺനീർ തുള്ളികൾ അവന്റെ ചുംബന ചൂടിൽ അലിഞ്ഞു ഇല്ലാതായി …… അവർക്കു ചുറ്റും പ്രണയത്തിന് സുഗന്ധം പരന്നു….

Continue Reading

സൗഹൃദം

ബസ്സിലുള്ള അരണ്ട വെളിച്ചത്തിലൂടെ ഞാൻ വാച്ചിലേക്ക് നോക്കി സമയം 5:55, ആറു മണിയോടെ ബസ്സു പുറപ്പെടും,

Published

on

രചന: ശ്രീലക്ഷ്മി വിഷ്ണു
ബസ്സിലുള്ള അരണ്ട വെളിച്ചത്തിലൂടെ ഞാൻ വാച്ചിലേക്ക് നോക്കി സമയം 5:55, ആറു മണിയോടെ ബസ്സു പുറപ്പെടും, വെളുപ്പാൻ കാലം ആയതു കൊണ്ട് ബസ്സിൽ അതികം തിരക്കില്ല, ആറോ, ഏഴോ…. വിരലിൽ എണ്ണാവുന്നവർ മാത്രം… ഞാൻ പതിയെ സീറ്റിലേക്ക് ചാരിയിരുന്നു, പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു, മെസഞ്ചറിൽ ഒന്നു കൂടെ നോക്കി… ഇല്ല …. ഇന്നലെ രാത്രി 7.45 നു വന്ന അവസാന മെസ്സേജ് “നാളെ…..!! എത്ര ദൂരെയാണെങ്കിലും എന്നെ കാണാൻ വരണം…. ഇതാണ് എന്റെ Address ( )ഇത്രമാത്രം, അതിനു ശേഷം ഓൺലൈനിൽ വന്നിട്ടില്ല… ആ മെസ്സേജ് വായിച്ചതിനു ശേഷം, ഒരു നിമിഷം ആലോചിച്ചു പോകണോ? വേണ്ടയോ… എന്ന്? പക്ഷെ, പോകേണ്ടയെന്ന് തീരുമാനിക്കാൻ കഴിഞ്ഞില്ല…. കാരണം, അവളെ ഒരു നോക്കു കാണാൻ അത്രയും ആഗ്രഹിച്ചിരുന്നു…. എന്റെ മനസ്സിനെ അവൾ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു… ഞാൻ അറിയാതെ തന്നെ അവളെ ഒരുപാട് സ്നേഹിച്ചു… അവളെ കുറിച്ചുള്ള ഓർമകൾ മനസ്സിൽ തെളിഞ്ഞു വന്നു… അറിയാതെ എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു … “ടീം…ടീം…. ” മണി അടി ശബ്ദത്തോടൊപ്പം, ബസ്സ് പതിയെ നീങ്ങി തുടങ്ങി… പുറത്തു നിന്നു നല്ല തണുത്ത കാറ്റ് എന്റെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു…. മനസ്സും സന്തോഷത്താൽ പാറി പറന്നു നടന്നു…. ഞാൻ പതിയെ കണ്ണുകൾ അടച്ചു..*അന്നും, കൂട്ടുകാരുടെ കൂടെ കറങ്ങിയടിച്ച് വീട്ടിലെത്തിയപ്പോൾ നേരം ഒരുപാടു വൈകിയിരുന്നു…. അമ്മയുടെ പതിവു ശകാരവും, സങ്കടം പറച്ചിലും കേട്ട് ഭക്ഷണവും കഴിച്ച്, ഫോണും എടുത്തു കൊണ്ട് കട്ടിലിലേക്ക് കിടന്നു… ഡാറ്റ ഓൺ ചെയ്തതും, മെസ്സേജുകളുടെ പെരുമഴ തന്നെ പെയ്തു… ഓരോന്നിലൂടെയും പതിയെ കണ്ണുകൾ പായിച്ചു…. പെട്ടന്ന്, ചുവന്ന റോസാപ്പൂക്കൾ പിടിച്ചു നിൽക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ഫോട്ടോ ഇട്ട ഒരു പ്രോഫൈലിന്റെ റിക്വസ്റ്റ് എന്റെ കണ്ണുകൾ ഉടക്കി നിന്നു… “തീർത്ഥ വിശ്വനാഥ്…” എന്ന പേരോടു കൂടിയ പ്രോഫൈൽ ഞാൻ ഓപ്പൺ ചെയ്തു …. “സത്യസന്ധമായ, കളങ്കമില്ലാത്ത സൗഹൃദങ്ങൾ എന്നും ഒരു ഭാഗ്യമാണ്.. എന്നു എഴുതിയിരിക്കുന്ന ആ പ്രോഫൈലിൽ നിന്ന് മറ്റൊരു ഡീറ്റയൽസും എനിക്ക് കണ്ടത്താനായില്ല…. ഏതെങ്കിലും ഫേക്ക് ഐഡി ആകുമെന്ന് കരുതി റിമൂവ് ചെയ്യാൻ ഒരുങ്ങിയെങ്കിലും, എന്തോ അതിന് കഴിഞ്ഞില്ല…. ആ സൗഹൃദത്തെ സ്വീകരിച്ചു… അപ്പോഴേക്കും, തഴച്ചു വളർന്നു പൂവിട്ടു നിൽക്കുന്ന എന്റെ ഓൺലൈൻ പ്രണയ വല്ലികളൊക്കെ മെസേജുകളുടെ പൂക്കാലം തന്നെ ഒരുക്കിയിരുന്നു … “ചക്കരേ, മുത്തേ, പൊന്നേ, കരളേ… ” എന്ന പഞ്ചാര വിളികൾ കൊണ്ട് എന്റെ ഓൺലൈൻ കാമുകിമാരെയെല്ലാം സന്തോഷിപ്പിച്ചും, പലതരം ഫോട്ടോകളും, വീഡിയോകളേയും കൊണ്ടും എന്നെയും അവർ സന്തോഷിപ്പിച്ചു കൊണ്ട് ആ രാത്രിയും കടന്നു പോയി…. രാവിലെ എട്ടത്തിയുടെ ബഹളം കേട്ടുകൊണ്ടാണ് കണ്ണു തുറന്നത്… അടുക്കളയിൽ അമ്മയോട് എന്തോ പറഞ്ഞ് വഴക്കിടുന്നുണ്ടായിരുന്നു .. ഏട്ടത്തി…. അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല …. പക്ഷെ, ആറു മാസം മുൻപ് അറ്റാക്കിന്റെ രൂപത്തിൽ മരണം അച്ഛനെ കൊണ്ടുപോയപ്പോൾ ബാക്കിവെച്ചത് അച്ഛൻ ഓടിച്ചിരുന്ന ഓട്ടോയും, വീടുവെക്കാൻ വേണ്ടി സഹകരണ ബാങ്കിൽ നിന്നെടുത്ത ലക്ഷങ്ങളുടെ കടങ്ങളുമായിരുന്നു.. ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് എന്നെയും ചേട്ടനേയും നന്നായി പഠിപ്പിച്ചു, വളർത്തി വലുതാക്കി.. ചേട്ടനെ തേടി സർക്കാർ ജോലിയെന്ന ഭാഗ്യം കൈവന്നപ്പോൾ അച്ഛൻ ഒരുപാടു സന്തോഷിച്ചു, കഷ്ടപ്പാടുകളിൽ ഒരു സഹായമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചേട്ടൻ അതൊന്നും കണ്ടതായി ഭാവിച്ചില്ല… പഠിത്തം കഴിഞ്ഞ് ജോലിയൊന്നു നോക്കാതെ അച്ഛന്റെ കാശിൽ കൂട്ടുകാരുടെ കൂടെ കറങ്ങി നടന്നപ്പോഴും, പുഞ്ചിരി അല്ലാതെ മുഖം കറുപ്പിച്ചൊരു വാക്കു പോലും പറഞ്ഞ് അച്ഛൻ വേദനിപ്പിച്ചില്ല… ജോലി കിട്ടി കുറച്ചു ദിവസത്തിനുളളിൽ, സ്നേഹിച്ച പെണ്ണിന്റെ കൈ പിടിച്ചു ഈ വീടിന്റെ പടികൾ ചേട്ടൻ കയറിയപ്പോഴും, നിസ്സഹായനായി അച്ഛൻ നോക്കി നിന്നു… അച്ഛന്റെ മരണം വരെയും ഈ കുടുംബത്തിലെ എല്ലാ കാര്യങ്ങളും അച്ഛൻ ഒറ്റയ്ക്കു നോക്കി…. അച്ഛന്റെ മരണശേഷം, കുടുംബത്തിന്റെ ഉത്തരവാദിത്വവും, ചുമതലയും ചേട്ടന് ഏറ്റെടുക്കേണ്ടതായി വന്നു… കഴിഞ്ഞ, പത്തിരുവത്തിയേഴു വർഷം അച്ഛൻ ഈ കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടിട്ടു ഒരു കണക്കു പറച്ചിൽ ഇതുവരെ ഞാൻ കേട്ടിട്ടില്ല, കഴിഞ്ഞ ആറുമാസമായി ഏട്ടൻ ചില വാക്കിയതിന്റെ കണക്കുകൾ നിരത്തിയാണ് ചേട്ടത്തി അമ്മയുമായി വഴക്കിടുന്നത് …. അതൊന്നും കേട്ടതായി ഭാവിക്കാതെ ഞാൻ അവിടെ തന്നെ കിടന്നു കൊണ്ട് ഫോൺ എടുത്തു ഫേസ് ബുക്ക് ഓപ്പൺ ചെയ്തു. അപ്പോൾ തന്നെ “ഹായ്…” തീർത്ഥ വിശ്വനാഥിന്റെ മെസ്സേജ് കണ്ടു… ഫേക്ക് ഐഡിയെന്നു കരുതി ഞാൻ ആ മേസ്സേജിനെ പരിഗണിച്ചില്ല…. പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ എന്നും അതിൽ നിന്ന് മെസ്സേജുകൾ വന്നുകൊണ്ടിരുന്നു…. എന്റെ കൂട്ടുകാർ ആരെങ്കിലും പറ്റിക്കാൻ ചെയ്യുന്നതാകുമോ എന്ന സംശയം ഉടലെടുത്തു….. അതോ മറ്റാരെങ്കിലും പെൺകുട്ടിയുടെ പേരിൽ തുടങ്ങിയതാണോ? ഇങ്ങനെ പല പല ചിന്തകളും എന്നിലൂടെ കടന്നു പോയി ഒടുവിൽ ഒരു ദിവസം ഞാൻ എന്റെ സംശയങ്ങൾ എല്ലാം മെസ്സേജായി അയച്ചു… അതിനുള്ള മറുപടി ഒരു വോയിസ് മെസ്സേജിന്റെ രൂപത്തിൽ എന്റെ കാതുകളിൽ എത്തി… എന്റെ സംശയങ്ങൾ ഇല്ലാതാക്കാൻ ആ ശബ്ദ സന്ദേശത്തിനു കഴിയുമായിരുന്നു….. സ്വന്തം ശരീരം പോലും എനിക്കു മുന്നിൽ പ്രദർശിപ്പിക്കാൻ മടിയില്ലാത്ത എന്റെ മറ്റു ഓൺലൈൻ കാമുകിമാരുടെ കൂട്ടത്തിലേക്ക് അവളുടെ പേരും ഞാൻ കൂട്ടി ചേർത്തു …. പക്ഷെ, അവളെ പറ്റിയുള്ള ആ ധാരണ തിരുത്താനും എനിക്ക് അധികം സമയം വേണ്ടി വന്നില്ല … പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെ സൗഹൃദത്തിന്റെ നാളുകളായിരുന്നു … എന്റെ എല്ലാ കാര്യങ്ങളും ഞാൻ എന്റെ അച്ചുവുമായി (തീർത്ഥ യെന്ന അവളെ അച്ചുവെന്നു വിളിക്കുന്നതു കേൾക്കാനായിരുന്നു അവൾക്കിഷ്ടം….. ദീപക് എന്ന എന്റെ പേരിനെ അവൾ ദീപു വാക്കി ചുരുക്കി ചേട്ടായിയും കൂട്ടി ദീപു ചേട്ടായീ എന്നവൾ വിളിച്ചു… ) പങ്കുവെച്ചു…. എന്റെ മറ്റു തെറ്റായ സൗഹൃദങ്ങളെയൊക്കെ അവൾക്ക് വേണ്ടി ഞാൻ ഒഴിവാക്കി … ഇതിനിടയിൽ ചേട്ടനും, ചേട്ടത്തിയുമായി വഴക്കിട്ടു എനിക്കും, അമ്മയ്ക്കും സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു… കൂട്ടുകാരുടെ സഹായത്തോടെ ചെറിയൊരു വീട് വാടയ്ക്കെടുത്ത് താമസമാക്കിയപ്പോഴും, ജോലി എനിക്ക് ഒരു പ്രശ്നമായി തന്നെ ഇരുന്നു …. “ഒരു ജോലിയും ചെറുതല്ല…. എല്ലാത്തിനും അതിന്റെതായ മാനിതയുണ്ടെന്ന് “പറഞ്ഞ് അച്ഛന്റെ ഓട്ടോയുടെ പുതിയ ഡ്രൈവർ ആകാൻ ഉപദേശിച്ചതും എന്റെ അച്ചു വായിരുന്നു …. എന്റെ എല്ലാ പ്രശ്നങ്ങൾക്കും അവളുടെ കൈയ്യിൽ പരിഹാരമുണ്ടായിരുന്നു … ആദ്യമൊക്കെ അവളുടെ ഫോട്ടോ ചോദിച്ചിരുന്നെങ്കിലും അവൾ തന്നില്ല … ” കാണുന്നെങ്കിൽ, എന്നെങ്കിലും നേരിട്ടു കണ്ടാൽ മതി” എന്നായിരുന്നു അവളുടെ മറുപടി……. പിന്നീട് ഞാനും ചോദിക്കാറില്ല … എന്റെ സങ്കടങ്ങളിൽ അവൾ ആശ്വാസവാക്കുമായി വന്നും, എന്റെ സന്തോഷങ്ങൾ അവളുടെ സന്തോഷങ്ങളുമായി മാറി…. പിന്നീട് എന്റെ ലോകം അച്ചുവും, അമ്മയും, ഞങ്ങളുടെ ഓട്ടോയുമായി ഒതുങ്ങി…. പക്ഷെ അവൾ, എന്റെ ജീവിതം ഓട്ടോ ഡ്രൈവറിൽ ഒതുങ്ങരുതെന്ന് ആഗ്രഹിച്ചു… ഒരു സർക്കാർ ജോലിയെന്ന മോഹത്തേ എന്നുള്ളിൽ വളർത്തിയെടുത്തു…. രാത്രി പി.എസ്.സി ക്ലാസ്സിനു ചേർന്നു വാശിയോടെ പഠിച്ചു…. ജോലിയുടെ അപ്പോയിന്റ്മെന്റ് ലെറ്റർ കിട്ടിയ ദിവസം എന്നെക്കാൾ കൂടുതൽ സന്തോഷിച്ചതു അവളായിരുന്നു …. പരസ്പരം കാണാതെ, അക്ഷരങ്ങളിലൂടെയും,ശബ്ദത്തിലൂടെയും ഞങ്ങൾ കൂട്ടുകൂടിയിട്ട് രണ്ട് വർഷം കഴിഞ്ഞു …അങ്ങിനെയിരിക്കുമ്പോഴാണ് ഇന്നലെ അവളുടെ മെസ്സേജ് കണ്ടത്….. അപ്പോൾ മുതൽ അവളുടെ അരികിൽ എത്താൻ വെമ്പൽ കൊള്ളുകയായിരുന്നു മനസ്സ്…. ” ഇറങ്ങിക്കോളൂ, ഇതാ താൻ പറഞ്ഞ സ്റ്റോപ്പ് “എന്ന് കണ്ടക്ടർ പറഞ്ഞപ്പോഴാണ് ഓർമ്മയിൽ നിന്ന് ഉണർന്നത് … പെട്ടന്ന് ബസ്സിൽ നിന്ന് ഇറങ്ങി… സമയം ഉച്ചയോടടുത്തു… നല്ല വിശപ്പുണ്ടായിരുന്നെങ്കിലും, അത്രയും വൈകുമല്ലോ എന്നു കരുതി നേരെ ഓട്ടോസ്റ്റാന്റിലേക്ക് നടന്നു അവൾ തന്ന അഡ്രസ്സ് പറഞ്ഞു കൊടുത്തു…. പതിനഞ്ചു മിനിറ്റു കഴിഞ്ഞു കാണും ‘തീർത്ഥാഭവൻ ‘ എന്ന പേരെഴുതിയ വലിയ ഇരുനില വീടിനു മുന്നിൽ വണ്ടി നിർത്തി… പൈസയും കൊടുത്ത് ഞാൻ വലിയ ഗെയിറ്റു കടന്ന് അകത്തേക്ക് കയറാൻ ഒരുങ്ങി …. ഒരു നിമിഷം എന്റെ കാലുകൾ നിശ്ചലമായി;മുറ്റം നിറയെ ആളുകൾ നിറഞ്ഞു നിൽക്കുന്നു…. ചുറ്റും കരച്ചിലുകൾ അലയടിച്ചു…. ഞാൻ പതുക്കെ നടന്നു..

അവിടെ ആദ്യമായി ഞാൻ കണ്ടു എന്റെ അച്ചുവിനെ …. ശ്വാസം നിലച്ച്, അവസാനമായി എന്റെ വരവ് പ്രതീക്ഷിച്ചു കിടക്കുന്ന എന്റെ അച്ചൂ നെ… കഴിഞ്ഞ രണ്ടു വർഷമായി ഞാൻ കാത്തിരുന്ന നിമിഷം… പക്ഷെ ഇങ്ങനൊരു കൂടിക്കാഴ്ചയാണ് വിധി ഞങ്ങൾക്കൊരുക്കിയത് എന്ന് ഞാൻ അറിഞ്ഞില്ല…. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. കൈകാലുകൾ തളരുന്നതുപോലെ തോന്നി…. ഞാൻ പതിയെ പുറകിലേക്ക് മാറി മതിലിലേക്ക് ചേർന്നു നിന്നു… അവിടെ നിന്നവർ പറയുന്നതൊക്കെ കരയുന്നതിനിടയിലും ഞാൻ കേട്ടു .. “പാവം കൊച്ച്…. പറഞ്ഞിട്ടെന്താ…? ക്യാൻസർ ആയിരുന്നു … അച്ഛനും അമ്മയ്ക്കും ഒറ്റ മോളാ.. ഇനി അവർക്ക് ആരാ ?” അത് കേട്ടതും എന്റെ ചെവികൾ കൊട്ടിയടഞ്ഞതുപോലെ തോന്നി… ഒരു നിമിഷം അവളുടെ സംസാരം ഓർമ്മ വന്നു… “ചേട്ടായീ…. ചേട്ടായി കല്യാണമൊക്കെ കഴിച്ച് കുടുംബവും കുട്ടികളും ഒക്കെ ആകുമ്പോ ഈ അനിയത്തി കുട്ടിയെ മറക്കോ?” “പോടീ… എന്റെ അനിയത്തി കുട്ടിയെ മറക്കാനോ?എങ്കി നിന്റെ ദീപു ചേട്ടായി മരിക്കണം … ” “ഉവ്വ്… എന്നെ മറന്നാൽ എന്റെ പുന്നാര ആങ്ങളെ ഞാൻ കൊല്ലും ….കേട്ടോ ടാ ചേട്ടായീ…. ” അവളെ ഓർത്തപ്പോൾ ഒരു നിമിഷം നെഞ്ച് പൊട്ടുന്നതു പോലെ തോന്നി… അവസാനമായി ഒരിക്കൽ കൂടി അവളെ കണ്ട് കരഞ്ഞുകൊണ്ട് ഞാനാ പടിയിറങ്ങി…. അപ്പോഴും അവളുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു … “സഹോദരങ്ങളാകാൻ, ഒരമ്മയുടെ വയറ്റിൽ ജനിക്കണമെന്നില്ല….. കളങ്കമില്ലാത്ത, സ്നേഹിക്കാൻ കഴിയുന്ന മനസ്സുണ്ടേ, പെണ്ണിനെ മറ്റൊരു കണ്ണിലൂടെ കാണാതെ, അവളുടെ ഉള്ളൊന്നു കാണാൻ ശ്രമിച്ചാൽ, കണ്ണിനു കണ്ടില്ലങ്കിലും അവർ സഹോദരിയാകും….” കപട മുഖങ്ങൾ ഒരു പാടുള്ള മുഖപുസ്തകം പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ ഒത്തിരി നല്ല സുഹൃത്ത് ബന്ധങ്ങളും നമുക്ക് ലഭിക്കാറുണ്ട്…. ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ഒരു നല്ല സുഹൃത്തായും, സഹോദരങ്ങളായി മാറാൻ കഴിയുന്ന ഒത്തിരി നല്ല ബന്ധങ്ങൾ, സുഹൃത്തുക്കൾ ആയും, വഴികാട്ടികളായും, നമ്മുടെ നന്മകളെ പ്രശംസിക്കുകയും, തിന്മകളെ ചൂണ്ടി കാട്ടുന്നവരായും…… അവർക്കെല്ലാം വേണ്ടിയും, പിന്നെ എന്റെ സ്വന്തം മാഷിനും ഞാനീ കഥ സമർപ്പിക്കുന്നു…. “സത്യസന്ധമായ, കളങ്കമില്ലാത്ത സൗഹൃദങ്ങൾ എന്നും ഒരു ഭാഗ്യമാണ് ”

Continue Reading

സൗഹൃദം

രാവിലെ തന്നെ വാട്സ്ആപ്പ് തുറന്നു നോക്കുമ്പോൾ അവളുടെ ഒരുപാട് മെസ്സേജുകൾ വന്നു കിടപ്പുണ്ട്.

Published

on

രചന: Hima Aravind
രാവിലെ തന്നെ വാട്സ്ആപ്പ് തുറന്നു നോക്കുമ്പോൾ അവളുടെ ഒരുപാട് മെസ്സേജുകൾ വന്നു കിടപ്പുണ്ട്… ഫുൾ ചീത്ത വിളിയാ.. അല്ലാതെ അവർ തമ്മിൽ നല്ല രീതിയിൽ ഒന്നും സംസാരിക്കാർ ഇല്യ.. ഫുൾ ടൈം വഴക്കാണ് …. ടോമും ജെറിയും പോലെ.. എങ്കിലും രണ്ടു പേർക്കും പിരിഞ്ഞിരിക്കാൻ പറ്റുകയും ഇല്ല്യ.. ഒരുപാട് സ്നേഹം ഉള്ള സൗഹൃദം…. 10 വർഷത്തിൽ അതികം ആകുന്നു ഇപ്പോൾ…….. “ഡാ അലവലാതി എന്നെ ഒന്നു ത്രിശൂർ വരെ കൊണ്ട് വിടണം.. ഒരു പ്രൊജക്റ്റ്‌ ന്റെ കാര്യത്തിനാ… ” “ഓ പിന്നെ വെല്ല ബസിലും കേറി പോടീ ഊളെ… ” “ഡാ എന്റെ ഫ്രണ്ട്സ് ഉണ്ടാകും അവിടെ ഗേൾസ് ” “അത് നേരത്തെ പറയണ്ടേ ഞാൻ ധാ എത്തി…” “ഗേൾസ്‌ നു കേട്ടാൽ ചാടി വന്നോളും കോഴി… ” . ” കോഴി നിന്റെ കെട്ടിയോൻ ” “കെട്ടിയോനെ പറഞ്ഞാൽ ഉണ്ടാലോ.. ” അങ്ങനെ വീണ്ടും വഴക്കാകും…. അങ്ങനെയാ അവർ ……… വാട്സ്ആപ്പ് സ്റ്റാറ്റസുകൾ നോക്കുന്നതിനു ഇടയിലാണ് അത് കണ്ണിൽ പെട്ടത്… അയ്യോ ഇന്നാ അവള്ടെ ബർത്ത് ഡേ അല്ലെ.. സമയം 7 മണി… !

അവൾ ഇന്നു കൊന്നു കൊലവിളികും… ഫോൺ വിളിച്ചത് മാത്രം ഓർമ ഉള്ളു.. 1 മണിക്കൂർ നീണ്ട ചീത്ത വിളി… ഫെബ്രുവരി 19 ചത്താലും മറക്കില ഇനി ആ.. ഡേറ്റ് .. രണ്ടു ദിവസം എടുത്തു ഒന്നു മിണ്ടിച് എടുക്കാൻ….. ഒരു ബ്രേക്പ്പിന്റെ വേദനയിൽ നിന്നും അവളെ കൈപിടിച്ച് കേറ്റിയതും അവനായിരുന്നു…. അവനു എന്ത് വിഷമം വന്നാലും ഓടി എത്താ അവളുടെ അടുത്തേക്കായിരുന്നു . മെച്യുരിറ്റി തൊട്ടു തീണ്ടിയിട്ടില്ലാത്ത അവൾക്കു പക്ഷെ അവന്റെ സങ്കടം ഈസി ആയി തീർത്തു കൊടുക്കാൻ പറ്റുമായിരുന്നു… പ്രണയം എന്ന മൂന്നു അക്ഷരങ്ങൾക് പുറമെ ആണും പെണ്ണും തമ്മിൽ അഗാധമായ സൗഹൃദവും ഉണ്ടാവാം എന്നു അവർ തെളിയിച്ചു….. ഇടക്ക് അവൾ അവന്റെ കുഞ്ഞു അനിയത്തി ആകും.. അവൻ അവളുടെ ചേട്ടനും….. ഇന്നു അവളുടെ കല്യാണം ആണ്… തലേദിവസം തൊട്ടു എല്ലാ ഫ്രണ്ട്സും അവളുടെ വീട്ടിൽ ഉണ്ട്… അവളുടെ കഴുത്തിൽ ചെറുക്കൻ താലി കെട്ടുമ്പോ.. പെങ്ങളെ നാലൊരു ചെക്കന്റെ കൈയിൽ ഏല്പിച്ച ഒരു ആങ്ങളയുടെ സംതൃപ്തി ആയിരുന്നു മനസ്സിൽ മുഴുവൻ … ഭർത്താവിന്റെ വീട്ടിലേക് യാത്ര ആവുകയാണ് അവൾ… കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ഛന്റേം അമ്മയുടെയും അനുഗ്രഹം വാങ്ങി..

ഇറങ്ങുന്നതിനു മുൻപ് അവന്റെ കൈ പിടിച്ചു പറഞ്ഞു. ” ഡാ മരപ്പട്ടി ഞാൻ പോവാട്ടോ ഇനി നിനക്ക് സുഖം ആയല്ലോ.. ശല്യം ചെയ്യാൻ ഞാൻ ഇണ്ടാവുല്ലല്ല… ” “പിന്നല്ല.. ഞാൻ ഇന്നു സമാധാനത്തോടെ ഉറങ്ങും… … അളിയാ സൂക്ഷിക്കണേ ബുദ്ധി ഇല്ലാത്ത കൊച്ചാണെ… ” .. നീ പോടാ പട്ടിനു പറഞ്ഞു ഒരു നുള്ള് അപ്പോളേക്കും കിട്ടിയിരുന്നു….. പിടിച്ചു വെക്കാൻ സാധിക്കാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴികിയതും കെട്ടിപിടിച്ചു കരഞ്ഞതും ഒരുമിച്ചായിരുന്നു….. ഇത് കണ്ടു പലരുടെയും മനസ്സിൽ സദാചാര ചിന്തകൾ ഉയർന്നു പൊങ്ങിയിരുന്നു…. യാത്ര പറഞ്ഞവൾ കാറിൽ കേറുമ്പോൾ.. അവൻ കരച്ചിൽ അടക്കാൻ പ്രയാസപ്പെടുകയായിരുന്നു…. ഇനി മിണ്ടാനും തല്ലുപിടിക്കാനും ഒരുപാട് സ്നേഹമുള്ള ആ കൂട്ടുകാരി പഴയ പോലെ ഇണ്ടാവുല്ലല്ലോ എന്ന വേദനയിൽ…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Continue Reading

Most Popular