Connect with us

ബന്ധങ്ങൾ

അമ്മയുടെ ഒളിച്ചോട്ടം

Published

on

രചന: Samuel George

എന്നെ പ്രസവത്തിനു വിളിച്ചുകൊണ്ടുപോകാന്‍ അച്ഛനും കുഞ്ഞമ്മയും കൂടി വന്നപ്പോള്‍ ഞാന്‍ നെറ്റി ചുളിച്ചു. അമ്മയെവിടെ? ഞാന്‍ പുറത്ത് കാറിനുള്ളിലേക്ക് നോക്കി; ഡ്രൈവര്‍ മാത്രമേ ഉള്ളു അതില്‍. എന്റെ നോട്ടം അച്ഛന്റെ നേരെയായി. “അച്ഛാ അമ്മയെവിടെ?” അച്ഛന്‍ കുഞ്ഞമ്മയെ പാളിയൊന്നു നോക്കി. രണ്ടുപേരുടെയും മുഖത്ത് പരിഭ്രമമോ പരുങ്ങലോ എന്ന് വേര്‍തിരിക്കാന്‍ സാധിക്കാത്ത ഒരുതരം ഭാവം. എന്നോടൊപ്പം ചോദ്യഭാവത്തില്‍ ചേട്ടന്റെ അച്ഛന്റെയും അമ്മയുടെയും കൂടി നോട്ടങ്ങള്‍ എത്തിയപ്പോള്‍ അച്ഛന് സ്ഥലകാലബോധമുണ്ടായി. “അവള്‍ക്ക് നല്ല സുഖമില്ല..അതാ..” അച്ഛന്‍ പറഞ്ഞൊപ്പിച്ചു. പക്ഷെ ആ പരുങ്ങലോടെയുള്ള മറുപടി എന്നില്‍ സംശയം ജനിപ്പിച്ചെങ്കിലും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ മുന്‍പില്‍ വച്ച് അച്ഛനെ കൂടുതല്‍ ചോദ്യം ചെയ്ത് വിഷമിപ്പിക്കേണ്ട എന്ന് കരുതി ഞാനത് വിശ്വസിച്ചതായി നടിച്ചു. “എന്നാലും മോളെ വിളിച്ചോണ്ട് പോകാന്‍ അമ്മയല്ലേ വരേണ്ടത്?” എന്റെ വീട്ടുകാരില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അമ്മായിയമ്മ കിട്ടിയ അവസരം പാഴാക്കിയില്ല. ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം സ്ത്രീകളുടെ മുഖങ്ങളില്‍ ക്ഷണിക്കാതെ തന്നെ എത്തുന്ന ആ പുച്ഛവും പരിഹാസവും കലര്‍ന്ന ഭാവം കൃത്യമായിത്തന്നെ തള്ളയുടെ മോന്തയില്‍ വിലസുന്നുണ്ട്. “തീരെ വയ്യ..യാത്ര ചെയ്യാന്‍ പ്രയസമായത് കൊണ്ട് ഞാന്‍ തന്നാ വരണ്ടാന്നു പറഞ്ഞത്” അച്ഛന്‍ വിശദീകരിച്ചു. പക്ഷെ ആ സംസാരത്തിനൊരു വിശ്വസനീയതയില്ല. അച്ഛന്‍ കള്ളം പറയാന്‍ പരിശ്രമിക്കുന്നത് പോലെ. ആ മുഖത്തെ കള്ളഭാവം എനിക്ക് നന്നായി അറിയാന്‍ കഴിയുന്നുണ്ടായിരുന്നു. അച്ഛനെത്ര അഭിനയിച്ചാലും എന്റെ മുന്‍പിലത് വിലപ്പോവില്ല. ജനിച്ചത്‌ മുതല്‍ എനിക്ക് അമ്മയേക്കാള്‍ ഏറെ അച്ഛനോടായിരുന്നു അടുപ്പം. അച്ഛന്റെ മുഖത്തെ ഓരോ ഭാവവും എനിക്ക് വ്യക്തമായി മനസിലാകും. ഒന്നും ഒളിപ്പിക്കാന്‍ എന്റെ അച്ഛന് അറിയില്ല. അഥവാ അതിനു ശ്രമിച്ചാലും അതിയാന്‍ അക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെടും. ഇവിടെയും അത് തന്നെ സംഭവിച്ചിരിക്കുന്നു. വീട്ടിലേക്കുള്ള യാത്രയിലുടനീളം ഞാന്‍ അമ്മയുടെ കാര്യം സംസാരിച്ചതേയില്ല. കുഞ്ഞമ്മയോട് മറ്റു പലതും സംസാരിച്ച് അമ്മയുടെ വിഷയം ഞാന്‍ മനപ്പൂര്‍വ്വം ഒഴിവാക്കി. എങ്കിലും ചിലപ്പോള്‍ അച്ഛന്‍ പറഞ്ഞത് സത്യമായേക്കാം എന്നൊരു തോന്നലും എനിക്കില്ലാതിരുന്നില്ല. കാര്‍ വീടിനോട് അടുക്കാറായപ്പോള്‍ അമ്മ എന്നെ കാത്ത് നില്‍പ്പുണ്ടാകും എന്നാശിച്ചു കൊണ്ട് ദൂരെ വച്ചുതന്നെ ഞാന്‍ വീടിന്റെ മുന്‍പിലേക്ക് നോട്ടം ആരംഭിച്ചിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം. കാര്‍ വീട്ടുമുറ്റത്ത് എത്തി നിന്നപ്പോഴും അമ്മ വീട്ടില്‍ നിന്നും ഇറങ്ങി വന്നെന്നെ സ്വീകരിക്കുമെന്ന് ഞാന്‍ ആശിച്ചു. കാറില്‍ നിന്നും ഇറങ്ങിയ എന്നെ കാത്ത് അനുജത്തി മാത്രമേ ഉള്ളായിരുന്നു അവിടെ. അവള്‍ ചിരിച്ചുകൊണ്ട് ഓടിയെത്തി എന്നെ കെട്ടിപ്പുണര്‍ന്നു. എന്റെ കണ്ണുകള്‍ അപ്പോഴും അമ്മയെ തിരയുകയായിരുന്നു. “അമ്മ എവിടെടി?” ബാഗ് എടുത്ത് എന്റെ കൈയും പിടിച്ച് ഉള്ളിലേക്ക് നടക്കാനാരംഭിച്ച അവളോട്‌ ഞാന്‍ ചോദിച്ചു. “അച്ഛന്‍ പറഞ്ഞില്ലേ?” ഒരു മറുചോദ്യമായിരുന്നു ഉത്തരം. “സുഖമില്ലെന്നു പറഞ്ഞു” “ഉം സുഖമില്ല; അമ്മ ആശുപത്രിയിലാ” തീരെ നിസ്സാരമായിട്ടായിരുന്നു അവളുടെ മറുപടി. “ങേ? ആശുപത്രിയിലോ? സത്യമാണോടീ? എനിക്കുടനെ അമ്മയെ കാണണം. അമ്മയ്ക്കെന്താണ് പറ്റിയത്..ങേ?” ആധിയോടെ ഞാന്‍ ചോദിച്ചു. അനുജത്തി മറുപടി നല്‍കാതെ ബാഗുമായി ഉള്ളിലേക്ക് കയറിയപ്പോള്‍ ഞാന്‍ അവള്‍ക്ക് പിന്നാലെ ചെന്നു. “എടി പറയാന്‍..അമ്മയ്ക്കെന്ത് പറ്റി? എനിക്കമ്മയെ ഇപ്പൊ കാണണം..” ഞാന്‍ ആവര്‍ത്തിച്ചു. “നീ ഒന്നടങ്ങടി..ഞാനീ ബാഗൊന്നു വച്ചിട്ട് വരട്ടെ” മുറിയിലേക്ക് കയറിപ്പോയ അവള്‍ എന്നെ ഗൌനിച്ചതേയില്ല. നിരാശയോടെ മുറ്റത്ത് നിന്ന് ടാക്സിക്കാരന് പണം നല്‍കുന്ന അച്ഛനിലേക്ക് എന്റെ കണ്ണുകളെത്തി. മനസ്സ് കടല്‍ പോലെ ഇരമ്പുകയാണ്; സ്വസ്ഥത പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു. വിവാഹശേഷം ഒരു പെണ്ണിന്റെ ഏറ്റവും വലിയ സുഹൃത്ത് സ്വന്തം അമ്മയായിരിക്കും. കല്യാണാനന്തരം ഭര്‍തൃഗൃഹത്തിലേക്ക് പോയ ഞാന്‍ അമ്മയെ വിളിച്ചു സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളായി അമ്മയോട് സംസാരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. വിളിക്കുമ്പോള്‍ ഒക്കെ ഒന്നുകില്‍ അമ്മ പുറത്താണ്, കുളിക്കുകയാണ് എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയിരുന്നത്. ഇങ്ങോട്ട് വരാനിരിക്കുന്നതിന്റെ പേരില്‍ ഞാനതത്ര കാര്യവുമാക്കിയിരുന്നുമില്ല. ഏറ്റവും ഒടുവില്‍ തമ്മില്‍ സംസാരിച്ച സമയത്തും ഒരു കുഴപ്പവുമില്ലാതിരുന്ന അമ്മയ്ക്ക് പെട്ടെന്ന് എന്താണ് സംഭവിച്ചത്? “മോളെ നീ പോയി വേഷം മാറ്. അമ്മ കുറെ ദൂരെയാണ്. ഉടനെ പോയി കാണാന്‍ ഒന്നും പറ്റില്ല” അച്ഛന്‍ പരിക്ഷീണിതനായി കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. “എനിക്ക് കാണണം; അമ്മയ്ക്ക് എന്താണ് സംഭവിച്ചത്? പറ അച്ഛാ..എന്റെ അമ്മയ്ക്ക് എന്ത് പറ്റി?” അച്ഛന്റെ കാല്‍ക്കല്‍ ഇരുന്നുകൊണ്ട് ഞാന്‍ കരയാന്‍ തുടങ്ങി. “എടി ചേച്ചി നീ ചുമ്മാ സെന്റിയായി അച്ഛനെ വിഷമിപ്പിക്കാതെ എഴുന്നേറ്റ് വാ. അമ്മ കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് കാലുതെറ്റി ഒന്ന് വീണ് നട്ടെല്ലിന് ചെറിയ പരുക്ക് പറ്റി. നട്ടെല്ലിന്റെ ഡിസ്കിന് പറ്റിയ തകരാറിന് ഓപ്പറേഷന്‍ വേണമെന്ന് ഇവിടെയുള്ള ആശുപത്രിയില്‍ കാണിച്ചപ്പോള്‍ പറഞ്ഞു. പക്ഷെ അങ്ങനെ ഓപ്പറേഷന്‍ ചെയ്‌താല്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്നും ആ ഡോക്ടര്‍ തന്നെ പറഞ്ഞു. തന്നെയുമല്ല ഭയങ്കര വേദനയും ആയിരിക്കുമത്രേ. അപ്പഴാണ് അച്ഛന്റെ പരിചയത്തിലുള്ള ഒരാള്‍ പരമ്പരാഗത ചികിത്സ നടത്തുന്ന ഒരു വൈദ്യന്റെ കാര്യം പറഞ്ഞത്; അങ്ങ് കോയമ്പത്തൂരില്‍. ഇതുപോലെയുള്ള കേസുകള്‍ അവര്‍ ചികിത്സിച്ചു ഭേദമാക്കുന്നുണ്ടത്രേ. പക്ഷെ അവിടെ താമസിച്ചു ചികിത്സിക്കണം. അതിനായി അമ്മയെ അങ്ങോട്ട്‌ കൊണ്ടുപോയിരിക്കുകയാണ്. രണ്ടു മാസത്തെ തിരുമ്മലും ചികിത്സയുമുണ്ട്. അതിനിടെ സന്ദര്‍ശകരെയും ഫോണ്‍ വിളികളും ഒന്നും അവര്‍ അനുവദിക്കില്ല. പഴയ കാലത്തെ രീതിയിലാ അവരുടെ ചികിത്സയും സമ്പ്രദായങ്ങളും.

ഗര്‍ഭിണിയായ നിന്നെ ഇതൊന്നും അറിയിക്കണ്ട എന്ന് അമ്മ തന്നെയാണ് പറഞ്ഞതും” ബാഗ് വച്ചിട്ടിറങ്ങി വന്ന അനുജത്തിയുടെ വിശദീകരണം കേട്ട ഞാന്‍ തളര്‍ന്നിരുന്നു പോയി. വീട്ടിലേക്ക് വരാന്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുകയായിരുന്ന എനിക്ക് അമ്മയുടെ അഭാവം വിദൂരസ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. വീണ്ടും അമ്മയുടെ വാത്സല്യം ആവോളം അനുഭവിച്ച് അച്ഛനോടും അനുജത്തിയോടും കുറുമ്പ് കാട്ടി ജീവിക്കാന്‍ കിട്ടുന്ന ഈ അവസരം ആഘോഷിക്കാന്‍ അത്യാര്‍ത്തിയോടെ വന്നതായിരുന്നു ഞാന്‍. പ്രസവത്തെക്കാള്‍ ഉപരി, നഷ്‌ടമായ ആ പഴയ ജീവിതം കുറച്ചു നാള്‍കൂടി കിട്ടുമല്ലോ എന്ന ചിന്തയായിരുന്നു എന്നെ ഭരിച്ചിരുന്നത്. അമ്മയുണ്ടാക്കി നല്‍കുന്ന രുചികരങ്ങളായ വിഭവങ്ങളും ഗര്‍ഭാവസ്ഥയിലുള്ള എനിക്ക് അമ്മയില്‍ നിന്നും കിട്ടുന്ന പരിചരണങ്ങളും എല്ലാം എന്റെ മനസിലുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍..അമ്മയില്ലാത്ത ഈ വീട് ശ്മശാനതുല്യമാണ് എന്നെനിക്ക് തോന്നി. “ചെല്ല് മോളെ..അമ്മ പൂര്‍ണ്ണ സുഖമായി തിരികെ എത്തും. നീ അതെപ്പറ്റി ആലോചിച്ച് വിഷമിക്കണ്ട. കുഞ്ഞമ്മ നിന്റെ കാര്യം നോക്കാനാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്. അമ്മ ഇല്ലാത്തതിന്റെ വിഷമം അതുകൊണ്ട് നീ അറിയില്ല; ഉം ചെല്ല്..” അച്ഛന്‍ എന്റെ ശിരസില്‍ വാത്സല്യത്തോടെ തഴുകിക്കൊണ്ട് പറഞ്ഞു. അമ്മയില്ലാത്ത കുറവ് എനിക്കുണ്ടാകാതിരിക്കാന്‍ അച്ഛനും അനുജത്തിയും കുഞ്ഞമ്മയും എന്നെ മത്സരിച്ചു സ്നേഹിച്ചു. അവരുടെ നിഷ്കളങ്ക സ്നേഹവും പരിചരണവും അമ്മയുടെ അഭാവത്തെ വലിയ ഒരളവു വരെ എന്നെ ബാധിക്കാതിരിക്കാന്‍ കാരണമായി. എന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞു തന്നെ അവരെന്നെ പരിചരിച്ചു. രണ്ടു മാസങ്ങള്‍ കഴിഞ്ഞു പോയത് വേഗമായിരുന്നു. “അച്ഛാ..അമ്മ എന്ന് വരും? എന്റെ കുഞ്ഞിനെ ആദ്യം കൈയിലെടുക്കേണ്ടത് അമ്മയല്ലേ?” പ്രസവത്തിനായി ആശുപത്രിയിലായ സമയത്ത് ഞാന്‍ ചോദിച്ചു. “അവര്‍ ഫോണ്‍ ചെയ്ത് അറിയിക്കും മോളെ. അങ്ങനെ ഫോണ്‍ വന്നാല്‍ ഞാന്‍ പോയി വിളിച്ചു കൊണ്ടുവരാം..മോള് ഇപ്പോള്‍ അതെപ്പറ്റി ഒന്നും ആലോചിക്കണ്ട. അമ്മ സുഖപ്പെട്ടു വരുന്ന സമയത്ത് നിന്റെ പ്രസവം നടന്നാല്‍ നിന്റെ ആഗ്രഹം പോലെ നടക്കും..അല്ലെങ്കില്‍ വിധിയാണെന്ന് കരുതുക..” എന്റെ മുഖത്തേക്ക് നോക്കാതെയാണ്‌ അച്ഛനത് പറഞ്ഞത്. അമ്മ പക്ഷെ വന്നില്ല. സുഖപ്രസവം ആയിരുന്നു എനിക്ക്. അച്ഛനും അമ്മയ്ക്കും ഉണ്ടായതുപോലെ എനിക്കും സുന്ദരിയായ ഒരു പെണ്‍കുഞ്ഞാണ് ജനിച്ചത്. അവളെ കണ്ടതോടെ ഞാന്‍ മറ്റെല്ലാം മറന്നു കഴിഞ്ഞിരുന്നു; അമ്മയുടെ അഭാവം പോലും. എന്റെ മാത്രമെന്ന് പറയാവുന്ന ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടായിരിക്കുന്നു. അമ്മയാകുന്നതിന്റെ നിര്‍വൃതി എത്ര വലുതാണ്‌ എന്ന് അനുഭവിച്ചുതന്നെ അറിയണം. ഒരിക്കലും ഒരു പുരുഷനും പ്രാപ്യമല്ലാത്ത ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ അനുഭൂതിയാണ് അത്. പ്രസവാനന്തരം എന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അച്ഛന്‍ വന്നിരുന്നില്ല. കുഞ്ഞമ്മയും അനുജത്തിയും കുഞ്ഞമ്മയുടെ മകളുമാണ് എന്നെ ആശുപത്രിയില്‍ നിന്നും കൊണ്ടുപോയത്. കുഞ്ഞുമായി വീട്ടിലെത്തിയപ്പോള്‍ എന്നെ എതിരേറ്റത് അവിശ്വസനീയമായ കാഴ്ച തന്നെയായിരുന്നു. മനസ്സ് സന്തോഷം കൊണ്ട് പൊട്ടിപ്പോകും എന്നെനിക്ക് തോന്നിപ്പോയി. കാറില്‍ നിന്നും കുഞ്ഞുമായി ഇറങ്ങിയ എന്റെ നേരെ ഒരു നവവധുവിനെപ്പോലെ നാണിച്ച് കൈകള്‍ നീട്ടുന്ന അമ്മ! അമ്മയാകെ മാറിയിരിക്കുന്നത് പോലെ എനിക്ക് തോന്നി. പ്രായം ഒരുപാട് കുറഞ്ഞത് പോലെ. കണ്ണുകള്‍ക്കും കവിളുകള്‍ക്കും മുന്‍പില്ലാതിരുന്ന തിളക്കം. ചികിത്സ അമ്മയെ അടിമുടി മാറ്റിയിരിക്കുന്നു. അമ്മ എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ച ശേഷം കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി. “അമ്മെ..അമ്മ എപ്പോഴാണ് വന്നത്? അമ്മയുടെ അസുഖം മാറിയോ..അമ്മെ കാണാതെ ഞാന്‍ എന്തുമാത്രം വിഷമിച്ചെന്നറിയാമോ? എന്നാലും എന്നോട് പറയാതെ പോകാന്‍ എങ്ങനെ തോന്നി? ചികിത്സയൊക്കെ നല്ലതയിരുന്നോ അമ്മെ? വേദന പൂര്‍ണ്ണമായി മാറിയോ..” അമ്മയെ കണ്ടു മതിമറന്ന ഞാന്‍ പരിഭവവും സ്നേഹവും എല്ലാം ഒന്നിച്ചു കുടഞ്ഞിട്ടു.

അമ്മ മറുപടി നല്‍കാതെ തലയാട്ടിക്കൊണ്ട് മോളെ ചുംബിച്ചു. അമ്മൂമ്മയുടെ കൈകളിലിരിക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമാണെന്ന് തോന്നി. കൈകാലുകള്‍ ഇളക്കിക്കൊണ്ട് അമ്മൂമ്മയുടെ മുഖത്തേക്കാണ് അവളുടെ നോട്ടം. പെട്ടെന്ന് ഞാനൊരു ശബ്ദം കേട്ടു. ഒരു കുഞ്ഞിന്റെ കരച്ചില്‍ പോലെ ഒന്ന്! ഞാന്‍ അമ്മയുടെ കൈയിലേക്ക് നോക്കി. മോളല്ല കരഞ്ഞത് എനെന്നിക്ക് മനസിലായി. വീണ്ടും ആ കരച്ചില്‍. അമ്മ പിടയ്ക്കുന്ന മിഴികളോടെ എന്നെ നോക്കി. ആ മുഖം ലജ്ജ കൊണ്ട് തുടുക്കുന്നത് എന്നില്‍ സംശയങ്ങളുടെ പെരുമഴ തീര്‍ത്തു. “ഇനി നാണിച്ചിട്ട്‌ കാര്യമില്ല. കുഞ്ഞിനെ ഇങ്ങു തന്നിട്ട് പോയി അവന് പാലുകൊടുക്കമ്മേ” അനുജത്തി അമ്മയുടെ പക്കല്‍ നിന്നും മോളെ വാങ്ങിയിട്ട് പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടി. അമ്മ അവിടെ നില്‍ക്കാനാകാതെ ഉള്ളിലേക്ക് ഓടിയപ്പോള്‍ ഞാന്‍ അങ്കലാപ്പോടെ അവളെ നോക്കി. അവളുടെ കണ്ണുകളിലും ചുണ്ടുകളിലും തത്തിക്കളിക്കുന്ന കുസൃതിച്ചിരി. “പാല് കൊടുക്കാനോ? ആര്‍ക്ക്? ഏതാടി ആ കുഞ്ഞ്?” “അതേടീ..എനിക്കും നിനക്കും ഒരു അനുജന്‍ പിറന്നിരിക്കുന്നു; ഈ മുത്തിന് ഒരു അമ്മാവനും” അവളുടെ വെളിപ്പെടുത്തല്‍ കേട്ട ഞാന്‍ ഞെട്ടി എന്ന് പറഞ്ഞാല്‍ അത് തീരെ കുറഞ്ഞുപോകും. അതു കേട്ടപ്പോഴുള്ള എന്റെ മാനസികാവസ്ഥ വര്‍ണ്ണിക്കാന്‍ എനിക്കെന്നല്ല, ലോകത്തൊരാള്‍ക്ക് കഴിയുമെന്നെനിക്ക് തോന്നുന്നില്ല. സന്തോഷമാണോ അത്ഭുതമാണോ സംശയമാണോ എന്നൊന്നും തിരിച്ചറിയാന്‍ സാധിക്കാത്ത സമ്മിശ്ര വികാരങ്ങളുടെ ഒരുമിച്ചുള്ള ഒരു തള്ളിക്കയറ്റം. ഞാന്‍ വീട്ടിനുള്ളിലേക്ക് ഓടി. അവിടെ നാണിച്ച് മുഖം കുനിച്ച് സുന്ദരനായ ഒരു ആണ്‍കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മ. അടുത്തുതന്നെ എന്നെ നോക്കാനാകാതെ വിരണ്ടു നില്‍ക്കുന്ന അച്ഛന്‍. എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചിരിച്ചു; മതിമറന്നു ഭ്രാന്ത് പിടിച്ചതുപോലെയുള്ള ചിരി.ചിരിച്ചുചിരിച്ച് എനിക്ക് വയറ്റില്‍ വേദനയെടുത്തു. കുഞ്ഞമ്മയും അനുജത്തിയും കുഞ്ഞമ്മയുടെ മകളും എന്റെ ചിരിയില്‍ പങ്കു ചേര്‍ന്നിരുന്നു. “എന്നാലും എന്റെ അമ്മെ..പെരുങ്കള്ളീ …” ചിരിച്ചുകൊണ്ട് അമ്മയുടെ കവിളില്‍ ഞാന്‍ നുള്ളി. പിന്നെ അനുജനെ സ്വന്തം കൈകളിലേക്ക് സ്വീകരിച്ചു. എന്റെ കൈകളുടെ സ്പര്‍ശനം അറിഞ്ഞ അവന്‍ കൈകാലുകള്‍ ഇളക്കി മോണ കാട്ടി എന്നെ നോക്കിയൊരു ചിരി; കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി എനിക്ക്. “അനുജനെയും മോളെയും ഒരുമിച്ചു ലഭിക്കുന്ന ലോകത്തെ ഏറ്റവും ഭാഗ്യവതിയായ പെണ്ണ് ഞാനാണ്..അല്ലേടാ കുട്ടാ” അവന്റെ നെറ്റിയില്‍ മുത്തം ചാര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു. “അതിലേറെ ഭാഗ്യമല്ലേടി അച്ഛനും അമ്മയ്ക്കും ഉണ്ടായിരിക്കുന്നത്? മകനെയും കൊച്ചുമകളെയും ഒരുമിച്ച് കിട്ടി ലോട്ടറി അടിച്ചിരിക്കുകയല്ലേ രണ്ടിനും. എന്തായാലും ഞാനുണ്ടായതോടെ ഇവര് കുടുംബാസൂത്രണം ചെയ്യാഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ഈ കൊച്ചു കള്ളനെ നമുക്ക് കിട്ടുമായിരുന്നോ?” ബെല്ലും ബ്രേക്കും ഇല്ലാത്ത അനുജത്തിയുടെ സംസാരം വിരണ്ടു നില്‍ക്കുകയായിരുന്ന അച്ഛനെയും നാണിച്ച് സ്വയം ഇല്ലാതായത് പോലെ ഇരിക്കുകയായിരുന്ന അമ്മയെയും വരെ ചിരിപ്പിച്ചു.

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular