Connect with us

ബന്ധങ്ങൾ

ഏട്ടത്തി

Published

on

രചന: സജിമോൻ ,തൈപറമ്പ്.
മുണ്ടും നേര്യതും ധരിച്ച് ,കൈയ്യിൽ പാൽ ഗ്ളാസ്സുമായി ഉണ്ണിമായ ,അലങ്കരിച്ച ബെഡ്റൂമിലേക്ക് കയറുമ്പോൾ ,അവൾക്ക് ,കൈകാലുകളിൽ നേരിയ വിറയൽ അനുഭവപ്പെട്ടു. സിനിമയിലും സീരിയലിലുമൊക്കെ കണ്ട് മാത്രം അറിവുള്ള ആദ്യരാത്രിയെ കുറിച്ച് നല്ല ഉത്ക്കണ്ഠയുണ്ടായിരുന്നു. തലകുനിച്ച് പിടിച്ച് അകത്തേക്ക് കയറിയ ഉണ്ണിമായ, പതിയെ തല ഉയർത്തി നോക്കി. ങ്ഹേ, ആള് ഇത്രവേഗം ഉറക്കമായോ? പുറംതിരിഞ്ഞ് കിടക്കുന്ന ,സന്ദീപിനെ കണ്ടപ്പോൾ ഉണ്ണിമായ വല്ലാതെയായി. താൻ വന്നത് ഒരു പാട് താമസിച്ച് പോയോ ? ബന്ധുക്കളും ,അയൽക്കാരും ചേർന്ന് തന്നെ പൊതിഞ്ഞിരിക്കുകയാ യിരുന്നു ഇത്ര നേരം. അതിനിടയിൽ നിന്ന് എട്ടത്തിയാ, തന്നെ രക്ഷിച്ച്, കയ്യിൽ പാൽ ഗ്ളാസ്സ് തന്ന് ഇങ്ങോട്ടയച്ചത്. പാവം, കല്യാണത്തിന്റെ തിരക്കും, ഓട്ടവും ഒക്കെയായി കുറെ അലഞ്ഞിട്ടുണ്ടാവും. ഉത്തരവാദിത്വത്തോടെ എല്ലാം ചെയ്യാനായി ,ആകെ അദ്ദേഹത്തിന് അച്ഛനും ഏട്ടനുമാണ് ഉള്ളത്. അച്ഛൻ പ്രായമായത് കൊണ്ട് ഒന്നിനും കഴിയില്ല. പിന്നെ, ഏട്ടൻ പട്ടാളത്തിലാണ് . അവിടുന്ന് ലീവെടുത്ത് ഒരു മാസമായി നാട്ടിലുണ്ടായിരുന്നയാളാണ്. പക്ഷേ, അതിർത്തിയിൽ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ ,ഏട്ടനുൾപ്പെടെയുള്ളവരെ ,എമർജൻസിയായി, സൈന്യം ഇന്നലെ രാവിലെ തിരികെ വിളിക്കുകയായിരുന്നു. ഇന്നലെ, അച്ഛൻ അമ്മയോട് പറയുന്നത് കേട്ടതാ. കട്ടിലിന്റെ സിംഹഭാഗവും കവർന്നെടുത്തുള്ള കിടപ്പായിരുന്നു ,സന്ദീപിന്റേത്. അത് കൊണ്ട് ഉണ്ണിമായ, ആ വലിയ ബെഡ്റൂമിന്റെ വശത്തായി കിടന്നിരുന്ന , ദിവാൻ കോട്ടിൽ കയറി കിടന്നു. പകൽ മുഴുവൻ ഉടുത്തൊരുങ്ങി ,ക്യാമറമാൻമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചും ,അവർ പറയുന്നത് പോലെ അഭിനയിച്ചുമൊക്കെ ഉണ്ണിമായയും ആകെ ടയേർഡ് ആയിരുന്നു. അത് കൊണ്ട് തന്നെ, കിടന്ന ഉടനെ അവൾ ഉറങ്ങി പോയി. പിറ്റേന്ന് ഉറക്കമുണർന്ന് നോക്കുമ്പോൾ സൂര്യപ്രകാശം ജനലിൽ കൂടി മുഖത്ത് പതിക്കുന്നുണ്ടായിരുന്നു. കട്ടിലിൽ നോക്കിയപ്പോൾ , സന്ദീപിനെ കാണാനില്ല. അവൾ വേഗം ചാടിയെഴുന്നേറ്റു. ബാത്റൂമിൽ കയറി ബ്രഷ് ചെയ്ത്, മുഖം കഴുകി, വേഗം അടുക്കളയിലേക്ക് ചെന്നു.

“ങ്ഹാ ,താനുണർന്നോ? ഏട്ടത്തിയാ പറഞ്ഞേ, ഇപ്പോഴേ വിളിക്കണ്ടാ കുറച്ച് കൂടി ഉറങ്ങിക്കോട്ടെ എന്ന് ” അടുക്കളയിലെ ,ഗ്യാസ് സ്റ്റൗ വച്ചിരിക്കുന്ന മാർബിൾ തട്ടിന് മുകളിലിരുന്ന്, ചൂട് ചായ മൊത്തിക്കുടിച്ച് കൊണ്ട് സന്ദീപ് അവളോട് ചോദിച്ചു. സ്റ്റൗവ്വിൽ വച്ചിരിക്കുന്ന ഇടിയപ്പച്ചെമ്പിലേക്ക് ,തട്ടുകൾ ഓരോന്നായി ഇറക്കി വയ്ക്കുകയാണ് ഏട്ടത്തി. അവിടെ വേറെ ആരെയും കണ്ടില്ല. അപ്പോൾ ബന്ധുക്കളൊക്കെ ഇന്നലെ തന്നെ പോയിട്ടുണ്ടാവും. ഉണ്ണിമായ മനസ്സിൽ ഓർത്തു, “ഇതെന്നാ ..മായേ, എന്നതാ ആലോചിക്കുന്നത് ,പോയി കുളിച്ചിട്ട് വരൂ ദാണ്ടെ, ഇവിടെ ഒരുത്തനോട് ഞാൻ കുളിക്കാൻ പറഞ്ഞിട്ട് മടി പിടിച്ചിരിക്കുവാ” ഏട്ടത്തി കോട്ടയം കാരിയാ. നാല്പതിനടുത്ത് പ്രായം. പക്ഷേ, നല്ല വെളുത്ത സുന്ദരിയാണാള്. തഴച്ച് വളർന്ന് കിടക്കുന്ന നീണ്ട മുടി നിതംബത്തെ മറച്ച് താഴേക്ക് കിടക്കുന്നു. ഉണ്ണിമായയ്ക്ക് അത് കണ്ടിട്ട് അവരോട് അസൂയ തോന്നി. “നീ ആദ്യം പോയി കുളിച്ചിട്ട് വാ ,ഞാനത് വരെയൊന്ന് എട്ടത്തിയെ സഹായിക്കട്ടെ ” സന്ദീപ് അതും പറഞ്ഞ് ഏട്ടത്തിയുടെ കൈയ്യിൽ നിന്നും അച്ച് വാങ്ങി ഇടിയപ്പം ,പീച്ചാൻ തുടങ്ങി. ഷവറിന്റെ താഴേ, ശരീരംനനഞ്ഞ് കുതിരുമ്പോഴും, ഉണ്ണിമായയുടെ ഉള്ളിൽ എന്തോ ഒന്ന് പുകഞ്ഞ് കൊണ്ടിരുന്നു. സന്ദീപിന്റെ ഏട്ടത്തിയോടുള്ള പെരുമാറ്റത്തിൽ എന്തോ അപാകതയുള്ളത് പോലെ. “മായേ കഴിഞ്ഞില്ലേ? എനിക്ക് കുളിച്ചിട്ട് പുറത്ത് പോകാനുള്ള താ.. ആ കലവറക്കാർക്കും ,പിന്നെ വണ്ടിക്കാർക്കുമൊക്കെ ബാക്കി ഉള്ളത്, കണക്ക് പറഞ്ഞ് കൊടുക്കാനുണ്ട്. പുറത്ത് സന്ദീപിന്റെ ശബ്ദം കേട്ട് ,ഉണ്ണിമായ പെട്ടെന്ന് കുളി മതിയാക്കി, തലതുവർത്തി. കളിമുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങിയതും സന്ദീപ്‌, അവളെ കയറിവട്ടം പിടിച്ചു. “അയ്യേ ! എന്താ ഇത് ,സന്ദീപേ .. ആരേലും കാണും ” അവൾ കുതറാൻ ശ്രമിച്ചു. പക്ഷേ, ഈർപ്പമുള്ള സുതാര്യ വസ്ത്രത്തിനുളളിലെ തളിർ മേനിയെ വിട്ടുകളയാൻ അവന്റെ മനസ്സ് അനുവദിച്ചില്ല. അവളുടെ എതിർപ്പിനെ മറികടന്ന് ,അവനവളെ കൂടുതൽ ഇറുകെ പുണർന്നു. തന്റെ ശരീരം ഏതോ പുതിയ ലോകത്തേക്ക് ഒരു അപ്പൂപ്പൻ താടി പോലെ പറന്ന് പോകുന്നതായി, അവൾക്ക് തോന്നി. ############## പുറത്ത് പോയിരുന്ന സന്ദീപ്, ഉച്ചയൂണിന്റെ സമയമായപ്പോൾ തിരിച്ച് വന്നു. “മായേ… നീയും അവരോടൊപ്പം ഇരുന്നോളു ,ഞാൻ വിളമ്പാം ” ഏട്ടത്തി, അവളെ നിർബന്ധിച്ച്, സന്ദീപിനും ,അച്ഛനോടുമൊപ്പം ടേബിളിൽ ഇരുത്തി. വിളമ്പിക്കഴിഞ്ഞ് ഏട്ടത്തിയും, സന്ദീപിന്റെ വലത് വശത്തായി ഇരുന്നു . അവരുടെ, സന്ദീപിനോടുള്ള അടുപ്പം, കുറച്ച് ഓവറല്ലേ എന്ന് ഉണ്ണിമായയ്ക്ക് തോന്നി. എരിവ് നെറുകയിൽ കയറി ,സന്ദീപ് ചുമച്ചപ്പോൾ, ഉണ്ണിമായ ഗ്ളാസ്സിൽ വെള്ളമൊഴിച്ചു എടുത്തു. അപ്പോഴേക്കും, ഏട്ടത്തി അവന്റെ നെറുകയിൽ തട്ടിക്കൊടുത്ത്, ഉണ്ണി മായയുടെ കൈയ്യിൽ നിന്നും വെള്ളം വാങ്ങി അവനെ കൊണ്ട് കുടിപ്പിച്ചു. എന്നിട്ട്, ഏട്ടത്തിയുടെ സാരിയുടെ മുന്താണി വലിച്ചെടുടുത്ത്, സന്ദീപിന്റെ മുഖവും, കഴുത്തുമൊക്കെ തുടച്ച് കൊടുത്തു. സാരിത്തുമ്പ് വലിച്ചെടുക്കുമ്പോൾ അവരുടെ നിറഞ്ഞ മാറിടവും വെളുത്ത വയറുമൊക്കെ പുറത്ത് കാണാമായിരുന്നു. ഛെ ! ഒരനുജന്റെ മുമ്പിലിങ്ങനെ അർദ്ധനഗ്നയായി നില്ക്കാൻ ഇവർക്ക് ലജ്ജയില്ലേ? ഉണ്ണിമായയ്ക്ക് ആ കാഴ്ച വല്ലാത്ത അസ്വസ്ഥത ഉളവാക്കി. തന്റെ ഭർത്താവിന്റെ കാര്യത്തിൽ ഏട്ടത്തിയായ ഇവർക്കെന്താ ഇത്ര ഉത്കണ്ഠ താൻ ചെയ്യില്ലേ, ഇതൊക്കെ. കുഴച്ച ചോറ് മതിയാക്കി ,അവൾ എഴുന്നേറ്റു. “എന്താ ..മായേ .. മതിയാക്കിയോ? സന്ദീപ് ,അവളോടാരാഞ്ഞു. “ഉം, വിശപ്പില്ല” മറുപടി പറഞ്ഞിട്ടവൾ ബെഡ് റൂമിലേക്ക് പോയി . രാവിലെ മുതൽ ഏട്ടത്തിയും ,സന്ദീപും തമ്മിലുള്ള പെരുമാറ്റത്തിൽ എന്തോ അസ്വാഭാവികത ഉള്ളത് പോലെ അവൾക്ക് തോന്നി. ഏട്ടൻ പട്ടാളത്തിലായത് കൊണ്ട് ഇനി ഏട്ടത്തിക്ക്, അനുജനോടാണോ അടുപ്പം. ഇവിടെ എന്ത് നടന്നാലും, ആര് അറിയാനാ? അച്ഛൻ ഒരാൾ ഉള്ളത് ,ഏത് നേരവും പുസ്തകവായനയുമായി വരാന്തയിലെ ചാരുകസേരയിൽ കിടപ്പാ . ഉണ്ണിമായയുടെ മനസ്സിൽ അശുഭ ചിന്തകൾ ചേക്കേറി. ഹും, ഇപ്പോൾ തീറ്റി കഴിഞ്ഞ് ഇങ്ങോട്ട് വരുമല്ലോ, ചോദിക്കണം, അവർ നിങ്ങടെ ആരാണെന്ന്. അവൾ മനസ്സിൽ കണക്ക് കൂട്ടി.

മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും, സന്ദീപിനെ കാണാതിരുന്നത് കൊണ്ട് ഉണ്ണിമായ ,കട്ടിലിൽ നിന്നെഴുന്നേറ്റ് ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു. അവിടെ അവൾ കണ്ട കാഴ്ച ,അവളുടെ ഉള്ളിൽ, തീക്കനൽ കോരിയിടുന്ന അനുഭവം ഉണ്ടാക്കി. അവിടെ, ഏട്ടത്തിയുടെ ഇടതൂർന്ന മുടിയെ ഭംഗിയായി ചീകി, സന്ദീപ് , പിന്നികെട്ടി കൊടുക്കുന്നു . വാതിൽക്കൽ വന്ന് നിന്ന, ഉണ്ണി മായയെ കണ്ടപ്പോൾ, അവന്റെ മുഖത്തൊരു ജാള്യത ഉണ്ടായതായി അവൾക്ക് തോന്നി. അവൾ ,ഒന്നും മിണ്ടാതെ മുഖം കറുപ്പിച്ച് ,തിരിച്ച് പോകുന്നത് കണ്ടപ്പോൾ സന്ദീപിന് എന്തോ പന്തികേട് തോന്നി. അയാൾ ,ജോലി മതിയാക്കി, വേഗം ഉണ്ണിമായയുടെ പുറകെ മുറിയിലേക്ക് ചെന്നു. “നീയെന്താ അവിടെ വന്നിട്ട് ഒന്നും മിണ്ടാതെ തിരിച്ചിങ്ങ് വന്നത്. ” സന്ദീപ്, ജനൽക്കമ്പിയിൽ പിടിച്ച് വെളിയിലേക്ക് നോക്കി നില്ക്കുന്ന, ഉണ്ണിമായയോട് ചോദിച്ചു. “ഓഹ് നിങ്ങളുടെ ഇടയിൽ ഒരു കട്ടുറുമ്പാകേണ്ടെന്ന് ഞാൻ കരുതി ” അവൾ പുച്ഛഭാവത്തിൽ പറഞ്ഞു . “നീയെന്താ, പറഞ്ഞ് വരുന്നത് ” സന്ദീപിന്റെ മുഖം വലിഞ്ഞ് മുറുകി. “ഇനിയും ഞാൻ തെളിച്ച് പറയണോ? ഞാൻ വെറുമൊരു മണ്ടിയാണെന്ന് കരുതരുത്. ” അവളുടെ കണ്ണുകളിലെ വെറുപ്പ് അവൻ കണ്ടു. “ദേ ഉണ്ണിമായേ … മനസ്സിൽ ,ഉള്ളതെന്താന്ന് വച്ചാൽ തുറന്ന് പറ, അല്ലാതെ ഒരു മാതിരി പൊട്ടൻ കളിക്കാതെ ” സന്ദീപിന്റെ ക്ഷമ നശിച്ചിരുന്നു. “നിങ്ങളല്ലേ എന്നെ പൊട്ടി ആക്കിയത് ,അത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ ഏട്ടത്തിയും ,അനുജനും കൂടിയങ്ങ് പൊറുത്താൽ പോരായിരുന്നോ? എന്നെ എന്തിന് ഇതിനിടയിലേക്ക് വലിച്ചിട്ടു.” ചോദ്യം മുഴുമിക്കുന്നതിന് മുമ്പ്, അവന്റെ കൈത്തലം, അവളുടെ കരണത്ത് വീണു . “ഇനി ഒരക്ഷരം മിണ്ടിപോകരുത് നീ” ക്രുദ്ധനായിക്കൊണ്ട് അവൻ അലറി. “സന്തുട്ടാ, എന്തായിത് നീയെന്തിനാ അവളെ തല്ലിയത് ” അപ്പോഴേക്കും ഏട്ടത്തി അങ്ങോട്ട് കയറി വന്നു. “ഏടത്തി അവൾ പറഞ്ഞത് കേട്ടില്ലേ ” “കേട്ടു എല്ലാം ഞാൻ കേട്ടു ,മോളേ മായേ.. നിനക്കറിയുമോ ,ഇവന് അഞ്ച് വയസ്സുള്ളപ്പോഴാ, ഇവന്റെ ഏട്ടന്റെ കൈ പിടിച്ച് ഞാനീ വീട്ടിലേക്ക് കയറി വന്നത്. അന്ന് എന്റെ ഏട്ടൻ, എന്നോടൊരു കാര്യം പറഞ്ഞു. ഇവനെ പ്രസവിച്ചതോടെ, ഇവരുടെ അമ്മ മരിച്ചതാണെന്നും, അമ്മയുടെ സ്നേഹമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഇവനെ, നീ സ്വന്തം മകനെ പോലെ സ്നേഹിക്കണമെന്നും അന്ന് മുതൽ ഞാനറിയാതെ തന്നെ ഇവനെന്റെ മകനാകുകയായിരുന്നു. ഒരു പക്ഷേ, ഇവന് കിട്ടേണ്ട ഒരമ്മയുടെ സ്നേഹവാത്സല്യങ്ങൾ കുറഞ്ഞ് പോകാതിരിക്കാനായിരിക്കും, ദൈവം ഞങ്ങൾക്ക് മറ്റൊരു കുഞ്ഞിനെ തരാതിരുന്നത്. ” അത് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഉണ്ണിമായ കണ്ടു. “നിനക്ക് എല്ലാം മനസ്സിലാകുമെന്നാ കരുതിയത്.” “അല്ലെങ്കിൽ ഈ പൊട്ടൻ ഇതൊക്കെ ഇന്നലെ നിന്നോട് പറഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ കരുതി. ” “ങ്ഹാ സാരമില്ല കഴിഞ്ഞത് കഴിഞ്ഞു ഒരു കാര്യം ചെയ്യ് ,രണ്ട് പേരും കൂടി വൈകിട്ട് ബീച്ചിലും പാർക്കിലുമൊക്കെ പോയി ഒരു സിനിമയൊക്കെ കണ്ടിട്ട് വന്നാൽ മതി, അപ്പോഴേക്കും നിങ്ങൾ എല്ലാം മറന്ന് ഒന്നായിരിക്കും മനസ്സിലായോ” അത് കേൾക്കുമ്പോൾ സ്നേഹനിധിയായ ഒരു അമ്മായി അമ്മയെ കിട്ടിയ സന്തോഷത്തിലായിരുന്നു, ഉണ്ണിമായ. എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിച്ച് കൊണ്ട് അവൾ ഏട്ടത്തിയെ കെട്ടിപ്പിടിച്ച് ആ നെറ്റിയിൽ ഉമ്മ വച്ചു.

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular