Connect with us

ബന്ധങ്ങൾ

ഞാനാ താലി മുറുക്കിപ്പിടിച്ച് അവളുടെ കഴുത്തിലണിയാനായി കൈ നീട്ടിയപ്പോൾ…

Published

on

രചന: ആദർശ് മോഹനൻ
കെട്ടിമേളത്തിന്റെ മദ്ദളനാദമെന്റെ കാതിൽ മുഴങ്ങിയപ്പോ ഉൾനെഞ്ചകം പടപടാമിടിച്ചു കൊണ്ടിരുന്നു താലികെട്ടാൻ ശാന്തി കൽപ്പിച്ചപ്പോൾ മുന്നിലിരിക്കുന്ന നെൽപ്പറയിലെ കുത്തിവെച്ച പൂക്കുലയിലേക്കെന്റെ ദൃഷ്ട്ടിയൊന്ന് പാളി വിയർപ്പു പൂണ്ട ഉള്ളംകൈയ്യിലിരുന്നയാ താലി നനഞ്ഞു കുതിരുമ്പോൾ നെൽപ്പറയിലിരുന്നാ പൂക്കുല ആടിയാടിയെന്നെ പരിഹസിക്കുന്ന പോലെയെനിക്ക് തോന്നി സർവ്വ ധൈര്യവും സംഭരിച്ച് ഞാനാ താലി മുറുക്കിപ്പിടിച്ച് അവളുടെ കഴുത്തിലണിയാനായി കൈ നീട്ടിയപ്പോൾ കൈക്കുഴ തളരും പോലെ തോന്നി, ഒപ്പം തൊട്ടു മുൻപ് അവൾ പറഞ്ഞയാ വാചകങ്ങൾ എന്റെ കാതിലങ്ങനെ അലകണക്കേ ഇരമ്പലടിച്ചു കൊണ്ടിരുന്നു “എന്റെ കഴുത്തിലീ താലി വീഴും വരെയെ നമ്മൾ തമ്മിലുള്ളയീ ബന്ധത്തിന് ആയുസ്സുള്ളോ അത് കഴിഞ്ഞാൽ ഞാനെന്റെ കാമുകനൊപ്പം ഇറങ്ങിപ്പോകും ” എന്നായിരുന്നു അത് എത്ര തുടച്ചു നീക്കിയിട്ടും നെറ്റിയിൽ നിന്നും പൊടിഞ്ഞയാ വിയർപ്പുതുള്ളികൾ എന്റെ ചുണ്ടുകളിൽ ഉപ്പുരസം പരത്തിക്കൊണ്ടേയിരുന്നു പരവേശം പൂണ്ട് പരിഭ്രമത്തോടെ ചുറ്റും ഞാനൊന്ന് കണ്ണെറിഞ്ഞു നോക്കി, വലതു ഭാഗത്ത് ഒരു പറ്റം ചെറുപ്പക്കാർ കൈയ്യും കെട്ടി ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ കാലുകൾ കുഴയുവാൻ തുടങ്ങി, നിൽപ്പുറക്കാതായപ്പോൾ എന്റെ കണ്ണാകെ നനഞ്ഞു തുടങ്ങി എന്റെ ഉള്ളംകൈയ്യിലിരുന്നു നനഞ്ഞു കുതിർന്നയാ താലിച്ചെയിനെ മാറോട് ചേർത്തു പിടിച്ചൊന്ന് പൊട്ടിക്കരയാൻ മാത്രേ എനിക്ക് സാധിച്ചുള്ളോ, എന്നേ കൊണ്ട് കഴിയില്ല അത് , മൂന്ന് മാസത്തെ എന്റെ അദ്ധ്വാനത്തിന്റെ ഫലമാണ് ആ താലി ചെയിൻ അതങ്ങനെ പച്ച വെള്ളത്തിൽ ഒഴുക്കി വിടുന്നതിന്റെയല്ല, മറിച്ച് ആ താലിച്ചെയിന്റെ പവിത്രതയ്ക്ക് ഒരൽപ്പം പോലും കളങ്കം വരരുത് എന്ന ഒരൊറ്റ നിർബദ്ധം കൊണ്ടാണ് ഞാനാ താലി കെട്ടാതിരുന്നതും പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ തന്നെയായിരുന്നു, അവിടെ അണി നിരന്നിരുന്ന മുന്നൂറോളം പേരെയും അവളുടെ വീട്ടുകാരേയും എന്നേയുമൊക്കെ ഉപേക്ഷിച്ചിട്ടവളാ മണ്ഡപത്തിൽ നിന്നും കാമുകന്റെ കയ്യും പിടിച്ച് തലയുയർത്തി നടന്നു പോകുന്നത് ഒരു പാവയേ പോലെ നോക്കി നിൽക്കാനേ ഞങ്ങൾക്കായുള്ളോ അപ്പോഴും അവളുടെ അച്ഛനും അമ്മയും ഓരിയിട്ടു നിലവിളിച്ചു കൊണ്ടവളോട് ഒരേ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു, “മോളെ ഇറങ്ങിപ്പോകരുത്, അല്ലെങ്കിൽ ഞങ്ങളെയൊന്ന് കൊന്നിട്ട് പോ ” എന്ന് അതൊന്നും അവരെ ബാധിച്ചില്ലെന്ന് മാത്രമല്ല ഒന്ന് തിരിഞ്ഞുകൂടെ നോക്കാതെയാണ് അവർ നടന്നകന്നതും ഒപ്പം മാരകായുധങ്ങൾ കയ്യിലേന്തിക്കൊണ്ടുള്ള അവന്റെ സുഹൃത്തുക്കളുടെ ‘ ഭീഷണിയും “ആരും തേടി വരണ്ട , വരാണെങ്കിൽ തന്നെ വീട്ടിൽ വാഴയില വെട്ടി കാത്തിരിക്കാൻ പറഞ്ഞിട്ടാകണം, കൊന്നുകളയും ആരായാലും ” പെണ്ണ് കണ്ട് മടുത്ത് ആറ്റു നോറ്റ് ഒത്തു വന്ന ഒരേയൊരു ആലോചനയായിരുന്നു അത്. എല്ലാം കൊണ്ടും യോജിച്ച ബന്ധം ഇങ്ങനെ ഒരു പര്യവസാനത്തിൽ ചെന്ന് അവസാനിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല വിവാഹം ഉറപ്പിച്ചതിനു ശേഷം ഒരു പാട് തവണ അവളോട് സംസാരിച്ചിട്ടുണ്ട് രാവന്തിയോളമുള്ള കിന്നരിക്കലിനിടയിൽ ഒരിക്കൽ പോലും അവൾ സൂചിപ്പിച്ചിരുന്നില്ല ഇങ്ങനെയൊരു കാര്യം പറഞ്ഞെങ്കിൽ ഞാനൊഴിഞ്ഞു കൊടുത്തേനെ ,അടുത്തിടപഴകി സംസാരിച്ചപ്പോളൊക്കെ സ്നേഹം കൊണ്ടവളെന്നെ മൂടിയതൊക്കെ ഇങ്ങനെ കഴുത്തറുക്കാൻ വേണ്ടിയായിരുന്നോ?

അതിനും മാത്രം എന്ത് തെറ്റാണ് ഞാനവളോട് ചെയ്തത്,? സഭ പിരിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി, അച്ഛനും അമ്മാവനും പെണ്ണു വീട്ടുകാരോട് തർക്കിക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ റിസപ്ഷന് ഓർഡർ ചെയ്ത ഭക്ഷണം ഏതോ ഓർഫനേജിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യണം എന്ന് കണ്ണേട്ടനോട് പറയുന്നുണ്ടായിരുന്നു മൂകനായി ഇരുന്ന ഇരുപ്പിൽ ആ മണ്ഡപത്തിൽ ചമ്രം പടിഞ്ഞിരുന്ന എന്റെ അരികിലേക്ക് അമ്മ മെല്ലെ നടന്നടുത്തു , എന്റെ തോളിൽ കൈവെച്ചെന്നെ സമാധാനപ്പെടുത്തുമെന്നോണം എന്റെ കാതിലമ്മ പതിയേ പറഞ്ഞു “പോട്ടെ ഉണ്ണി , എല്ലാം നല്ലതിന് വേണ്ടിയാണ്, വിവാഹത്തിന് ശേഷമാണ് ഇത് സംഭവിച്ചതെങ്കിലോ ” ? പറഞ്ഞു തീരും മുന്നേ ഞാനാ തോളിടം കണ്ണീരിനാൽ നനച്ചുകൊണ്ട് വിതുമ്പിയിരുന്നു, നടുംപുറത്താ പരുത്ത കൈകൾ കൊണ്ട് മെല്ലെ തടവിയപ്പോൾ വല്ലാത്തൊരാശ്വാസമാണ് തോന്നിയതും മനസ്സിൽ നിന്നും അവളെ പടിയിറക്കി വിടാനായി എത്ര ശ്രമിച്ചിട്ടും എനിക്കതിന് സാധിച്ചില്ല , സന്ധ്യക്ക് എല്ലാരും സഭ കൂടി മാനനഷ്ട്ടത്തിനുള്ള പ്രതിഫലം തീരുമാനിക്കുന്ന തിരക്കിലായിരുന്നു. അഭിപ്രായം ചോദിച്ച് അമ്മാവനെന്നെ നീട്ടി വിളിച്ചപ്പോൾ അത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഞാനെന്റെ റൂമിലേക്ക് കടന്നു ചെന്നു, തലയിണ വിരിപ്പിനു മീതെയാ താലിച്ചെയിൽ നിവർത്തിയിട്ട് അതിലേക്ക് തന്നെ നോക്കിയിരുന്നു അൽപ്പ നേരത്തിന് ശേഷം അമ്മയെന്റെ മുറിയിലേക്ക് പാലുമായി കടന്നു വന്നു , അലസമായി ഞാനാ ചില്ല് ഗ്ലാസ് വാങ്ങി മേശയിലേക്ക് വച്ചപ്പോൾ എന്റെ മൂർദ്ധാവിൽ തലോടിക്കൊണ്ട് അമ്മ പറയുന്നുണ്ടായിരുന്നു “എന്റെ ഉണ്ണിക്ക്, നല്ല അടക്കവും ഒതുക്കവും ഉള്ളൊരു സുന്ദരിക്കൊച്ചിനെ തന്നെ കിട്ടും നോക്കിക്കോ” കേട്ടപ്പോ തന്നെ എന്റെ ചുണ്ടിൽ നനുത്ത ഒരു പുഞ്ചിരി വിടർന്നു വന്നു, അകത്ത് ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കാതെ മനസ്സൊന്ന് ശാന്തമാക്കാൻ പുറത്ത് പോയി വരാനമ്മ പറഞ്ഞപ്പോൾ, ആളുകളുടെ മുഖത്തേക്ക് ഇനിയെങ്ങനെ ഞാൻ നോക്കും എന്നായിരുന്നു ചിന്ത “ഒന്നും ആലോചിച്ച് തലപ്പെരുപ്പം കൂട്ടണ്ട ഉണ്ണീ, നീയൊരു തെറ്റും ചെയ്തിട്ടില്ല, തെറ്റ് ചെയ്യാത്തിടത്തോളം കാലം നീ ആരെയാണ് ഭയക്കേണ്ടത് ” അമ്മയത് പറഞ്ഞപ്പോഴാണ് എന്റെ മുഖമൊന്ന് തെളിഞ്ഞതും, നഷ്പരിഹാരത്തുക വാങ്ങാനായി അവളുടെ വീട്ടിലേക്ക് ഇറങ്ങി തിരിച്ച അച്ഛനോടും അമ്മാവനോടും ഞാൻ പറഞ്ഞു നിങ്ങളിവിടെയിരുന്നോ ഞാൻ തന്നെ അവരെ കണ്ട്‌ സംസാരിച്ചോളാം എന്ന് അങ്ങനെ ബൈക്കെടുത്ത് കണ്ണേട്ടനൊപ്പം ഞാനാ വീടിന്റെ പടി കയറിച്ചെന്നപ്പോൾ മരണവീട്ടിലേക്ക് കയറിച്ചെല്ലണ പ്രതീതിയാണ് തോന്നിയത് കരഞ്ഞു തളർന്നിരുന്ന അവളുടെയമ്മ ഞങ്ങൾ വന്നത് പോലും അറിഞ്ഞിട്ടില്ലായിരുന്നു, കണ്ണുകൾ തുടച്ച് കൃത്രിമമായി പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്ന അവളുടെ അച്ഛനെ കണ്ടപ്പോൾ അറിയാതെയെന്റെ നെഞ്ചൊന്നു വിങ്ങിയിരുന്നു അടുത്തേക്ക് ചെന്നതും ആ വൃദ്ധനോടി വന്നെന്നെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരയുകയായിരുന്നു “ഞങ്ങൾ,,,,,,,,,,,,, ഞങ്ങളറിഞ്ഞിരുന്നില്ല ഉണ്ണീ ……….. ഒരിക്കൽപ്പോലും അവളൊന്ന് സൂചിപ്പിച്ചു കൂടെയില്ല” അദ്ദേഹത്തെ ചേർത്തു നിർത്തി ആ തെറ്റിയ നെഞ്ചിടിപ്പിനെ ക്രമീകരിക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു ഇത്രത്തോളം സ്നേഹിക്കുന്ന തന്റെ മാതാപിതാക്കളെ വഞ്ചിച്ച് പടിയിരങ്ങിപ്പോയ അവളെ ള്ളിൽ ഞാനായിരം തവണ പ്രാകിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും അവർക്കൊപ്പo അൽപ്പനേരം ചിലവഴിച്ചിട്ടാണ് ഞങ്ങളവിടെ നിന്നും ഇറങ്ങാൻ തുനിഞ്ഞതും പടിയിറങ്ങിയപ്പോൾ ഇടറിയ പിൻവിളി കൊണ്ടദ്ദേഹം ഞങ്ങളെ തടഞ്ഞു കൈയ്യിലൊതുങ്ങാത്ത ഒരു കെട്ട് പണം എനിക്ക് നേരെ നീട്ടിയിട്ടയാൾ പറയുന്നുണ്ടായിരുന്നു, “നുള്ളിപ്പറുക്കിയും, കടം വാങ്ങിയുo ഒപ്പിച്ചതാണ്, ഇത് വാങ്ങണം, ബാക്കി ഞാൻ ഒരാഴ്ച്ചക്കുള്ളിൽ തരാം അവളെ……. എന്റെ മോളെ………… ശപിക്കരുതെന്ന് പറയണം എല്ലാരോടും, അവൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്ന് അറിയാം ആരുടെ കാലിൽ വേണേലും വീഴാൻ തയ്യാറാണ് എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ 2പാഴ്ജന്മങ്ങൾ ഈ വീട്ടിൽ തന്നെ ഉണ്ടാകും ” അതും പറഞ്ഞദ്ദേഹം എനിക്കു നേരെയാ കൈകൾ കൂപ്പിയപ്പോൾ, ആ കൈകളെ കൂട്ടിപ്പിടിച്ച് ആ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു

“ഇതിനു വേണ്ടിയല്ല വന്നത്, ഇത് ഞാൻ വാങ്ങിയാൽ എന്നോട് ദൈവം പോലുo പൊറുക്കില്ല, കാരണം എനിക്കും ഒരു പെങ്ങൾ ഉണ്ടായിരുന്നു അവളുടെ വിവാഹം നടത്താൻ കഴിച്ച പങ്കപ്പാട് എനിക്കും അറിയാം, അച്ഛന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം ആരുമില്ലെന്ന തോന്നൽ വേണ്ട” പറഞ്ഞു തീർന്നതും ആ ചുളിഞ്ഞ കരങ്ങളാൽ അദ്ദേഹമെന്നെ വാരിപ്പുണർന്നു, ഇങ്ങനെയൊരു മകൻ ഞങ്ങൾക്കില്ലാതെ പോയല്ലോ എന്നദ്ദേഹം പറഞ്ഞപ്പോൾ ,ഇനി മുതലങ്ങോട്ട് ഒരു മകന്റെ സ്ഥാനത്ത് ഞാനുണ്ടാകും എന്നാണ് ഞാനും പറഞ്ഞത്, ശപിക്ക പോയിട്ട് ഒരു നുള്ള് ദേഷ്യം പോലും അവരോട് തോന്നിയിട്ടില്ല ഇതുവരെ ഒരു കാര്യം എനിക്ക് ഉറപ്പാണ് മകളെ ജീവനേക്കാൾ അധികം സ്നേഹിക്കുന്ന ആ രണ്ട് ഹൃദയങ്ങളെ ഇത്രയധികം വേദനിപ്പിച്ച അവൾ ഈ ജന്മത്തിൽ തന്നെ അതിന്റെ പാപഫലം അനുഭവിക്കാതെ ഈ ഭൂമി വിട്ട് പോകില്ല എന്ന കാര്യo ഒന്നും വാങ്ങാതെ കൈയ്യും വീശി വീട്ടിൽ ചെന്ന എന്നെ അച്ഛനും അമ്മാവനും കണക്കിന് ശകാരിരിച്ചു, വിഡ്ഢിയെന്നമ്മാവൻ മുദ്രകുത്തിയപ്പോൾ, എന്റെ മകനിത്രക്ക് പോഴനായിപ്പോയല്ലോ എന്നാണ് അച്ഛനും പറഞ്ഞത്, “ഞാൻ കരുതിയത് നീയാ പൈസയും വാങ്ങി വരുന്ന വഴിക്ക് കേക്കും, ഓലപ്പടക്കവുമായി വന്ന് ആഘോഷിക്കും എന്നാണ്, കാലം മാറി ഉണ്ണി, അതോടൊപ്പം നമ്മളും മാറണം ” അമ്മാവനത് പറഞ്ഞപ്പോൾ ചിരിക്കാനാണ് തോന്നിയത്, ആ മുഖത്ത് നോക്കിത്തന്നെയാണ് ഞാനതിന് മറുപടി കൊടുത്തതും “കേക്ക് മുറിക്കാൻ ഇന്നെന്റെ പിറന്നാളോ പടക്കം പൊട്ടിക്കാൻ ഇന്ന് വിഷുവോ അല്ലല്ലോ അമ്മാവാ, ഞാനോർക്കാൻ ആഗ്രഹിക്കാത്ത ദിവസം അതിങ്ങനെയങ്ങ് കടന്നു പോകട്ടെ ” “നിങ്ങളെന്നെ കുറ്റപ്പെടുത്തിക്കോളൂ സാരമില്ല, പക്ഷെ ഒന്നോർക്കുന്നത് നല്ലതാണ്, ഇറങ്ങിപ്പോയവളുടെ സ്ഥാനത്ത് നമ്മുടെ കുടുംബത്തിലെ കുട്ടിയാണെങ്കിലോ, നഷ്ട്ടപരിഹാരം കൊടുക്കാനുള്ള ശുഷ്ക്കാന്തി അപ്പോഴും ഉണ്ടാകുമോ,അവൾ ചെയ്ത തെറ്റിന് അവളുടെ വീട്ടുകാർ എന്ത് പിഴച്ചു, അവൾക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും ” രംഗം ശാന്തമായി അമ്മാവന്റെ മുഖമൊന്നു കറുത്തു ഒപ്പം ഒരു തീരുമാനം ഞാനവിടെ കനപ്പിച്ച് പറഞ്ഞിരുന്നു. ഈ പേരും പറഞ്ഞ് ആരും അവരെ ബുദ്ധിമുട്ടിക്കരുതെന്ന്, എനിക്കുണ്ടായ മാനക്കേടും നഷ്ട്ടവും ഞാൻ തന്നെ സഹിച്ചോളാം എന്ന് മനസ്സൊന്ന് തണുത്തപ്പോൾ ഹാളിലേക്ക് കയറി ഞാനാ സീലിംഗ് ഫാൻ ഓണാക്കി അതിന്റെ കീഴിൽ വന്നിരുന്നു എന്റെ തലയും തണുപ്പിച്ചു എന്റെ ദൃഷ്ട്ടി കലണ്ടറിനു മീതെ തൂക്കിയിട്ട കവറിലേക്കൊന്നു പതിഞ്ഞു , അപ്പോഴും അതിനുള്ളിലിരുന്ന് അനിയത്തിയുടെ കല്യാണം നടത്താൻ വേണ്ടി എടുത്ത അടച്ചു തീരാത്ത ലോണിന്റെ റിമൈൻഡിങ് നോട്ടീസ് എന്നേ നോക്കിത്തന്നെ കണ്ണുരുട്ടുന്നുണ്ടായിരുന്നു “എന്റെ കൊക്കിനു ജീവൻ ഉണ്ടെങ്കിൽ അടച്ചു തീർത്തിരിക്കും ഞാനത് ” ആ ചുമരിൽ നോക്കി ഞാൻ പറഞ്ഞു എന്റെ ചെയ്തികളെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാൾ മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളു എന്റെ അമ്മ കാരണം ആ മുഖo പുഞ്ചിരിപ്രസന്നമായ് വെട്ടിത്തിളങ്ങിയിരുന്നു അന്ന്, ഒപ്പം മേലാകെ കുളിര് കോരുന്നയാ വാചകങ്ങളും “ഉണ്ണീ എനിക്കിപ്പോൾ സംശയമാണ് നിനക്ക് പെണ്ണ് കിട്ടുമോ എന്ന് ” “അതെന്താ അമ്മേ “? “നിന്നെ കിട്ടാനും മാത്രം അർഹതയുള്ളവൾ ഈ ഭൂമിയിൽ ഉണ്ടാവാൻ സാധ്യതയില്ല” ഈ അമ്മ അല്ലെങ്കിലും ഇങ്ങനാ, ആത്മ വിശ്വാസം തന്ന് ആളെ കൊല്ലും, അട്ടഹസിച്ചു കൊണ്ട് ഞാനാ മടിയിലേക്ക് ചാഞ്ഞു കൊണ്ട് മറുപടിയെന്നോണമാ കാതിൽ മെല്ലെയോതി “അതെന്താ അങ്ങനേന്ന് അറിയോ അമ്മക്ക് ” ? ചോദ്യ ഭാവത്തിൽ അമ്മയെന്നെയൊന്ന് പുഞ്ചിരിച്ചു കൊണ്ട് നോക്കിയപ്പോൾ ആ കൈയ്യിൽ കൈ കോർത്ത് ഞാൻ പറഞ്ഞു “പേറിയ വയറും പോറ്റിയ കൈകളും ഈ അമ്മയുടേതായത് കൊണ്ടാ ഇങ്ങനെ” എന്ന്…. (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular