Connect with us

തുടർക്കഥകൾ

അന്ന ഭാഗം 25

Published

on

രചന: അനൂപ് അനു

ഡയാനയുടെ വാക്കുകൾ ഓരോന്നും അന്നയുടെ മനസ്സിന്റെ ആഴങ്ങളിൽ നോവ് പടർത്തി… നിശ്ശബ്ദതകൾ മറുപടിയായി മൊഴിഞ്ഞു വിങ്ങുന്ന ഹൃദയത്തോടെ അവളോട്‌ യാത്ര പറഞ്ഞ ശേഷം, ആ കടൽത്തീരത്തിലെ മണൽ പാതയിലൂടെ അന്ന ദൂരേക്ക് നടന്നകന്നു… തെറ്റിനും ശരിക്കും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ അവളുടെ ചിന്തകൾ സഞ്ചരിക്കുകയായിരുന്നു… “അവർ നിന്റെ സാമിപ്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ.. കളങ്കമില്ലാതെ അവർ നിനക്ക് നൽകിയ സ്നേഹത്തിന്റെ കടപ്പാടായിട്ടെങ്കിലും… ആ ആത്മാവിന്റെ മോക്ഷപ്രാപ്തിക്കു വേണ്ടി…നീ പോകണം അന്നാ അവർക്കരികിലേക്കു … ” അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആ സ്വരം ഉയർന്നു കേട്ടു… ഗഹനമായ ചിന്തയുടെ വേലിയേറ്റങ്ങൾക്കൊടുവിൽ ആലീസിനെ കാണാൻ മിന്നുമോളെയും കൂട്ടി മാളിയേക്കൽ തറവാട്ടിലേക്കു പോകാൻ അന്ന തീരുമാനിച്ചു… ചെയ്തുപോയ തെറ്റുകൾക്ക് പ്രായശ്ചിത്തമെന്നോണം സ്വന്തം ജീവിതം തന്നെ സ്വയം തച്ചുടച്ചുകൊണ്ടിരിക്കുന്ന ഫെലിക്സിനെ ഓർക്കേ അന്നയുടെ ഉള്ളം നീറി പുകഞ്ഞു… എന്നാൽ അതേ സമയം ക്ഷണിക്കപ്പെടാത്ത മറ്റൊരതിഥി അവളെ കാണാനായി ഓർഫനേജിന്റെ പരിസരത്തായി കാത്തിരിക്കുന്നുണ്ടായിരുന്നു.. സെന്റ് തോമസ് ദേവാലയത്തിന്റെ പടിക്കെട്ടുകൾ കയറി ഓർഫനേജിന്റെ കവാടത്തിലൂടെ അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങവേ, പിന്നിലൂടെ വേഗത്തിൽ പാഞ്ഞുവന്ന കാർ ശ്രദ്ധ തിരിച്ചുകൊണ്ട് അന്ന ഗേറ്റിന്റെ ഒരു വശത്തേക്ക് ഒതുങ്ങി മാറി… ആ കാർ അവളെ മറികടന്നു ഓർഫനേജിന്റെ മുറ്റത്തേക്ക് ചെന്നു നിന്നു.. പൊടുന്നനെ കാറിന്റെ പിൻ സീറ്റിൽ ഇരിക്കുന്ന വ്യക്തിയിലേക്ക് അന്നയുടെ കണ്ണുകൾ ഉടക്കി… നേരം സന്ധ്യ മയങ്ങിയെങ്കിലും ഓർഫനേജിന്റെ ചുറ്റുമതിലുകളിൽ ഉറപ്പിച്ച ഹാലൊജൻ ബൾബിന്റെ വെളിച്ചത്തിൽ ആ മുഖം ഒരു നടുക്കത്തോടെ അന്ന തിരിച്ചറിയുകയായിരുന്നു… ഒരിക്കൽ തന്റെ നിസ്വാർഥതയെ മുതലെടുത്തു ഇന്ന് ഈ വഴിയരികിൽ എല്ലാം നഷ്ടപ്പെട്ടവളേ പോലെ നിൽക്കാൻ കാരണക്കാരിയായവൾ.. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാൻ ചതിയും കുടിലതയും ആയുധമാക്കിയവൾ… “അലീന….അലീന ഫ്രാൻസിസ്” ഒരു അടഞ്ഞ അദ്ധ്യായം പോലെ ഓർമ്മകളിൽ നിന്നും എന്നെന്നേക്കുമായി മായിച്ചു കളഞ്ഞ… ഒരു ദുർസ്വപ്നം പോലെ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ മുഖം കാൺകെ അന്നയുടെ സിരകളിൽ രക്തം ചൂടുപിച്ചു…കോപം കൊണ്ടവൾ അടി മുടി വിറച്ചു… എന്തിനെയും അഭിമുഖീകരിക്കാനുള്ള പ്രാപ്‌തിയോടെ തന്റെ മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടവൾ ഓർഫനേജിന്റെ മുറ്റത്ത്‌ നിർത്തിയിട്ടിരിക്കുന്ന കാറിനരികിലേക്കു നടന്നടുത്തു… അതേ സമയം ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്നിറങ്ങിയ മധ്യവയസ്കനായ ഒരാൾ കാറിന്റെ പിന്നിലേക്ക് പോയി ഡിക്കി തുറന്നുകൊണ്ടു എന്തോ കൈകളിൽ എടുത്തു… ദൂരെ നിന്നും നടന്നു വരുന്ന അന്നയിൽ ആ സന്ദർഭങ്ങൾ വ്യക്തമായിരുന്നില്ല… എന്നാൽ അടുത്തേക്ക് വരും തോറും കണ്മുന്നിൽ കാണുന്ന കാഴ്ചകൾ അവളുടെ മനസ്സിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികമായിരുന്നു….ഒരു പതർച്ചയോടെ ആ കാഴ്ചയെ ഉറ്റുനോക്കികൊണ്ടവൾ കുറച്ചു പിന്നിലേക്ക് മാറി നിന്നു… ഡോർ തുറന്നു കാറിന്റെ ഉള്ളിൽ നിന്നും അയാൾ അലീനയെ തന്റെ ഇരു കൈകൾ കൊണ്ടു കോരിയെടുത്തു അരികിലായി കിടന്ന വീൽ ചെയറിലേക്ക് ഇരുത്തി…

അന്നയെ കണ്ട അലീനയുടെ കണ്ണുകൾ അവളിലേക്ക്‌ ദയനീയമായ നോട്ടമെറിഞ്ഞു.. ഒരുപാട് മാറിപ്പോയിരിക്കുന്നു അവൾ…ആകെ വികൃതമായൊരു രൂപം…പണ്ടുള്ള നേരിയ മുഖഛായ ഒഴികെ മറ്റൊന്നും ഇന്ന് അലീനയിൽ അവശേഷിച്ചിരുന്നില്ല.. സമൃദ്ധമായി വളർന്നു കിടന്ന മുടിയിഴകളുടെ സ്ഥാനത്തു കിളിർത്തു നിൽക്കുന്ന വെറും കുറ്റി രോമങ്ങൾ മാത്രം…ആരെയും ആകർഷിക്കുന്ന ആ മുഖം അങ്ങിങ്ങായി പൊള്ളിയടർന്നപോലെ വ്രണ പാടുകളാൽ വികൃതമാക്കപ്പെട്ടിരിക്കുന്നു… കറുത്ത പാടുകൾ കൊണ്ടു ചുറ്റപ്പെട്ട ആ പാതിയടഞ്ഞ കണ്ണുകളിൽ മാത്രമേ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നുള്ളൂ എന്നു ഒരുവേള അന്നയ്ക്ക് തോന്നിപ്പോയി… ഹാൻഡ് റെസ്റ്റിലെ ബട്ടണിൽ വിരൽ അമർത്തിക്കൊണ്ട് ദൂരെ തന്നെ സഹതാപത്തോടെ നോക്കി നിൽക്കുന്ന അന്നയ്ക്ക് സമീപത്തേക്കു പോകാനായി അലീന തന്റെ വീൽ ചെയർ ചലിപ്പിച്ചു… കണ്മുന്നിൽ കണ്ട സത്യങ്ങൾ ഒരുവേള അന്നയ്ക്ക് അവിശ്വസനീയം ആയിരുന്നു… വീശിയടിച്ച കാറ്റിൽ അലീന ധരിച്ചിരുന്ന നീണ്ട കുർത്തയുടെ അടിഭാഗം അവളുടെ അറ്റു പോയ ഇരു കാലുകളുടെയും ശൂന്യതയാൽ ഒരു വശത്തേക്ക് പറന്നു മാറി… ആ കാഴ്ച സമ്മാനിച്ച ഞെട്ടലിൽ അന്നയുടെ ഹൃദയം അറിയാതെ ഒന്നുലഞ്ഞുപോയി… ഒരിക്കൽ ചെയ്തു കൂട്ടിയ ക്രൂരതക്ക് കാലം കൊടുത്ത ശിക്ഷ ഇത്രയും കഠിനമായതായിരുന്നോ എന്നത് അവളിൽ അകാരണമായ വേദനയുണർത്തി… മടിയോടെ തന്റെ മുഖമുയർത്തി അലീന അന്നയെ നിർവികാരതയോടെ നോക്കി… ഒരുകാലം പുച്ഛത്തോടെ മാത്രം തന്നിലേക്ക് നോക്കിയിരുന്ന മുഖം ഇന്നു പശ്ചാത്താപത്തിന്റെ ഭാവത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു… അലീനയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർതുള്ളികൾ ധാരയായി ഒഴുകി… “അന്നാ…” അലീനയിൽ നിന്നും പ്രതീക്ഷ കലർന്ന ഇടറിയ സ്വരം പുറത്തുവന്നു…. അന്ന അവളെ അനുകമ്പയോടെ നോക്കിക്കൊണ്ട് നിശ്ശബ്ദയായി നിൽക്കുകയായിരുന്നു.. ഒരിക്കൽ നോവിക്കാൻ മാത്രം ഉയർന്ന അലീനയുടെ കൈകൾ ഇന്നു അന്നയ്ക്ക് മുന്നിൽ തൊഴുകൈകളായി മാറി… “ഒരു ഏറ്റുപറച്ചിലിനു പോലും യോഗ്യത ഇല്ലാത്തവളാണ് ഞാൻ…എങ്കിലും എന്നോട് പൊറുക്കാൻ കഴിയുമോ നിനക്ക്?… ” ‘നിന്റെ ഈ കാലുകളിൽ വീണു മാപ്പപേക്ഷിക്കാനുള്ള ത്രാണി, ഇന്നെന്റെയീ പാതി പാതി ചത്ത ശരീരത്തിൽ ഇല്ല…” അലീന തന്റെ ഇരു കൈകളാൽ അന്നയുടെ കരം പിടിച്ചു തന്റെ മുഖത്തേക്ക് ചേർത്തുവച്ചു പൊട്ടിക്കരഞ്ഞു… ആ കണ്ണുനീർ അന്നയുടെ കൈകളെ നനച്ചു….അതിന്റെ പ്രതിഫലനം എന്നോണം അവളുടെ കണ്ണുകളും ഈറനണിഞ്ഞു… “പണത്തിന്റെയും പ്രൗഡിയുടെയും ഉച്ചസ്ഥായിയിൽ നിന്നുകൊണ്ട് ആഗ്രഹിച്ചതെന്തും സ്വന്തമാക്കാൻ ഞാൻ നിന്നോട് ചെയ്തു കൂട്ടിയ ക്രൂരതയ്ക്ക് കാലം വിധിച്ച ശിക്ഷ..നരകയാതന അനുഭവിക്കുന്ന ഈ ജന്മം..” “രണ്ട് വർഷങ്ങൾക്ക് മുൻപ് ഫെല്ക്സിന്റെ പപ്പ സഞ്ചരിച്ചിരുന്ന കാർ ഒരു അപകടത്തിൽപ്പെട്ടു..ആ കാറിൽ ഒരു നിമിത്തമെന്നോണം അയാൾക്കൊപ്പം ഞാനും ഉണ്ടായിരുന്നു…” “പിന്നിലൂടെ നിയന്ത്രണം വിട്ടു പാഞ്ഞുവന്ന ഒരു ലോറി ഞങ്ങൾ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു…ആ ആഘാദത്തിൽ കാറിനുള്ളിൽ നിന്നും തെറിച്ചു റോഡിലേക്ക് വീണ എന്റെ ഇരു കാലുകലുകൾക്കും മുകളിലൂടെ മറ്റൊരു വാഹനത്തിന്റെ ചക്രങ്ങൾ കയറി ഇറങ്ങി…” “എന്നാൽ ഫെലിക്സിന്റെ പപ്പ ആ നിമിഷം തന്നെ സംഭവ സ്ഥലത്തു വച്ച് മരണപ്പെട്ടു…” “ചെയ്തു കൂട്ടിയ പാപത്തിനുള്ള ശിക്ഷയുടെ തീവ്രതയാൽ മരണം പോലും എന്നിൽ നിന്നും മാറി നിന്നു…അറ്റുപോയ ഇരു കാലുകളുമായി ഓരോ നിമിഷവും ചത്തു ജീവിക്കുകയാണ് അന്നാ ഞാൻ….” “നടന്ന സത്യങ്ങൾ ഫെലിസിനു മുന്നിൽ തുറന്നു പറയാൻ ഞാൻ പല ആവർത്തി ചിന്തിച്ചു… പറയണം എനിക്ക് അവനോടെല്ലാം…ഒരു പക്ഷേ എന്റെ ഈ അവശേഷിക്കുന്ന ജീവൻ അവന്റെ കൈകളിൽ ഞെരുങ്ങി ഇല്ലാതാക്കുന്നതിന് മുൻപ് അന്നയെ ഒരുനോക്കു കാണാനും സംസാരിക്കാനും തോന്നി എനിക്ക്…” അലീനയുടെ ശബ്ദം ഇടറിപ്പോയി.. “ഒരിക്കൽ നിന്നിൽ നിന്നും എല്ലാം പറിച്ചെടുത്തവളാ ഞാൻ..എങ്കിലും തിരികെ പൊയ്ക്കൂടേ അന്നേ നിനക്ക്…

ഫെലിസിനോടൊപ്പം നിന്റെ കുഞ്ഞുമായി ഒരു ജീവിതം തുടങ്ങിക്കൂടെ…” അലീനയുടെ കരവലയത്തിൽ കൂട്ടിപ്പിടിച്ചിരുന്ന തന്റെ കൈകൾ അടർത്തി മാറ്റിക്കൊണ്ട് അന്ന പിന്നിലേക്ക് മാറി… “ഞാൻ മാപ്പ് നൽകിയാൽ നിനക്ക് കാലം വിധിച്ച ഈ ശിക്ഷയിൽ ഇളവ് ലഭിക്കുമോ അലീന… നിന്റെ ഈ അവസ്ഥയിൽ എനിക്ക് നിന്നോട് സഹതാപം തോന്നുന്നു..” “ഒരു പൂ പറിക്കുന്ന ലാഘവത്തോടെ എല്ലാം കഴിഞ്ഞപ്പോൾ നീ പറയുന്നു ഫെലിക്സിന്റെ കൂടെ ഒരു പുതിയ ജീവിതം തുടങ്ങാൻ…പക്ഷേ യാഥാർഥ്യങ്ങളിൽ നിന്നും ഒരുപാട് ദൂരം ഞാൻ താണ്ടിപ്പോയി..ഇനി ഒരു മടക്കയാത്ര ഉണ്ടാകുമോ എന്നു പോലും അറിയില്ല എനിക്ക്…” “ചെയ്തു കൂട്ടിയ തെറ്റുകൾക്ക് നീ ശിക്ഷ അനുഭവിക്കുമ്പോൾ നിരപരാധികളായ എത്ര ജീവിതങ്ങൾ നിലയില്ലാ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു എന്ന് നിനക്ക് അറിയുമോ…” “അർഹതയില്ലാത്തതൊന്നും ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല.. ഫെലിക്സിനെ സ്വന്തമാക്കണം എന്നതായിരുന്നു എന്റെ ലക്ഷ്യം എങ്കിൽ ഈ ലോകത്ത് ആര് തടഞ്ഞാലും അയാളുടെ ഭാര്യയായി മാളിയേക്കൽ തറവാട്ടിലേക്ക് അയാൾ എന്നെ കൊണ്ടുപോയേനെ…എന്നാൽ ഫെലിക്സിന്റെ കളങ്കമില്ലാത്ത സ്നേഹത്തെ ഞാൻ കണ്ടില്ലെന്നു നടിച്ചു..” “എന്റെ നിസ്വാർഥതയെ നീയും ജോർജ് മാമനും ചേർന്നു മുതലെടുക്കുകയിരുന്നു അലീന…” “സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു ഫെലിക്സിനൊപ്പം ജീവിക്കാമായിരുന്നു…പക്ഷേ ഒരു തിരിച്ചു പോക്കിന് പോലും തയ്യാറാകാൻ പറ്റാത്ത വിധം നിങ്ങൾ ചെയ്ത തെറ്റുകൾ എന്റെ മനസ്സിനെയും ശരീരത്തെയും ക്രൂരമായി മുറിവേൽപ്പിച്ചു കളഞ്ഞു..” “അന്നെത്ര തവണ നിയെന്നെ ദ്രോഹിച്ചു…ഒരിക്കൽ കോളേജിന്റെ ലോക്കർ റൂമിൽവച്ചു… പിന്നീടൊരിക്കൽ കോളേജിൽ വാടക ഗുണ്ടയെ തരപ്പെടുത്തി നീ ചിത്രീകരിച്ച നാടകത്തിൽ എന്റെ ഈ ശരീരത്തിൽ അയാൾ നിർദ്ദയം പ്രഹരമേല്പിച്ചു…” “ഒടുവിൽ നിങ്ങൾ മെനഞ്ഞ കഥയുടെ അവസാനം എന്നോണം എനിക്ക് ഫെലിക്സിനെ ഈ ലോകത്തിനു മുന്നിൽ കുറ്റവാളി ആകേണ്ടി വന്നു..” അന്നയുടെ ക്ഷോഭത്തോടെയുള്ള കനത്ത ശബ്ദം അലീനയുടെകാതുകളിലേക്കു മുഴങ്ങി കേട്ടു…കുറ്റബോധത്താൽ അലീന അന്നയ്ക്ക് മുന്നിൽ കണ്ണീരോടെ തല കുനിച്ചു.. അടുത്ത നിമിഷം അപ്രതീക്ഷിതമായി ഇരുളിന്റെ മറവിൽ നിന്നും അവർക്കരികിലേക്കു പാഞ്ഞു വന്ന ഒരു രൂപം അയാളുടെ കാലുകൾ ഉയർത്തി അലീനയുടെ വീൽ ചെയറിൽ ശക്തിയായി ചവിട്ടി തെറിപ്പിച്ചു… വലിയ ഒച്ചയോടെ അലീന വീൽചെയറിൽ നിന്നും സിമെന്റ്‌ പാകിയ നിലത്തേക്ക് തെറിച്ചു വീണു…. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെനിന്ന അന്നയുടെ കണ്ണുകൾ, തനിക്ക് മുന്നിൽ അടങ്ങാത്ത പകയുടെ കനലുകൾ എരിയുന്ന ഭാവവുമായി അലീനയെ നോക്കി നിൽക്കുന്ന ഫെലിക്സിലേക്കു പതിച്ചു.. ആ കാഴ്ച ഒരുവേള അന്നയിൽ ഭീതി ഉളവാക്കി… അന്നയെ തേടി ഓർഫനേജിൽ എത്തിയ ഫെലിക്സ് അവർക്കിരുവർക്കും പിന്നിലായി നിന്നുകൊണ്ട് ആ സംഭാഷങ്ങൾ എല്ലാം കേൾക്കുകയായിരുന്നു … ഫെലിക്സിന്റെ ചവിട്ടേറ്റ് വീണ അലീന ഒന്നെഴുനേറ്റു നിൽക്കാൻ പോലുമാകാതെ നിലത്തു കിടന്നു പിടയുകയായിരുന്നു… ഒരു വേട്ടപ്പട്ടയുടെ മുരൾച്ചയോടെ ഫെലിക്സ് അവൾക്ക് നേരെ വീണ്ടും നടന്നടുത്തു.. പ്രാണ രക്ഷാർഥം അവൾ തന്റെ കൈകൾ നിലത്തു കുത്തി പിന്നിലേക്ക് ഇഴഞ്ഞു മാറുവാൻ ശ്രമിച്ചു… അവളുടെ കണ്ണുകൾ കോപത്താൽ ജ്വലിക്കുന്ന ഫെലിക്സിന്റെ മുഖത്തേക്ക് മരണ ഭീതിയോടെ നോക്കി… പൊടുന്നനെ അവന്റെ ബലിഷ്ഠമായ കൈകൾ അലീനയുടെ ഇരു കവിളുകളിലും ആഞ്ഞു പതിച്ചു…. അവൾ വേദനയാൽ അലമുറയിട്ടു കരഞ്ഞുകൊണ്ട് അന്നയ്ക്ക് നേരെ കനിവോടെ മുഖം തിരിച്ചു… “പറയടീ പന്ന #%$% മോളേ എന്തിന് വേണ്ടി നീ എന്നെ കൂടെ നിന്നു ചതിച്ചു …” “ഒരു കൂടെപ്പിറപ്പിന്റെ സ്ഥാനം എന്റെ ഉള്ളിൽ തന്നു സ്നേഹിച്ചതിനു പകരം… നീ എന്നെ സ്നേഹിച്ചവരെ എല്ലാം എന്നിൽ നിന്നകറ്റി ഇല്ലാതാക്കി തീർത്തു…പറയാൻ…എന്തിന് നീയത് ചെയ്തു…” ഫെലിക്സ് അലർച്ചയോടെ അലീനയുടെ കഴുത്തിൽ അവന്റെ കൈകൾ ചേർത്തു കുത്തിപ്പിടിച്ചു… ശ്വാസം എടുക്കാൻ കഴിയാതെ കണ്ണുകൾ തള്ളി അവന്റെ കൈകളിൽ അവൾ പിടഞ്ഞുകൊണ്ടിരുന്നു.. ഈ കാഴ്ചകൾ കണ്ടുനിൽക്കാൻ ആകാതെ അന്ന ഫെലിക്സിനരികിലേക്കു വെപ്രാളത്തോടെ വന്ന് അലീനയുടെ കഴുത്തിൽ പിടുത്തമിട്ടിരുന്ന ഫെലിക്സിന്റെ കൈകളെ ബലമായി പിടിച്ചു മാറ്റാൻ ശ്രമിച്ചു…

എന്നാൽ ബാലകായിഷ്ടനായ അവന്റെ കരുത്തുറ്റ കൈകളെ അവൾക്ക് തടുക്കുവാനായില്ല… “നിർത്താൻ…പാതി ചത്ത ഇവളുടെ ശരീരത്തെ കൂടി ഇനി കൊന്നിട്ട് നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടുമോ ഫെലിക്സ്… ” അന്നയുടെ സ്വരം മുറുകി… അന്നയുടെ നിറഞ്ഞ കണ്ണുകളും ഭീതി നിറഞ്ഞ നോട്ടവും കാൺകെ ഫെലിക്സ് അലീനയുടെ കഴുത്തിലുള്ള പിടി അയച്ചു… അലീനയെ പിന്നിലേക്ക് തള്ളിക്കൊണ്ട് അവൻ എഴുന്നേറ്റു അന്നയോടു ചേർന്നു നിന്നു… “എങ്കിൽ പറയടീ ഇവളുടെ കൂടെ ഈ ചതികൾക്ക് ഒക്കെ നീയും എന്തിന് കൂട്ട് നിന്നു എന്ന്…” ഫെലിക്സിന്റെ ചോദ്യത്തെ നേരിടാനാകാതെ അന്ന മുഖം കുനിച്ചു… “അന്നയെ നീ സ്നേഹിച്ചതുപോലെ നിന്നെ സ്വന്തമാക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു ഫെലിക്സ്..” അലീനയിൽ നിന്നും പുറത്തുവന്ന ആ മറുപടി കേൾക്കേ ഒരു ഞെട്ടലോടെ ഫെലിക്സ് അവളിലേക്ക്‌ നോട്ടമെറിഞ്ഞു… “അതേ… നീ എന്നെ കൊന്നോളൂ…എങ്കിലും ഞാൻ പറയുവാ….നിന്നെ സ്വന്തമാക്കാനുള്ള വാശി എന്നെ സ്വാർത്ഥയും ക്രൂരയുമാക്കി…” “എന്നാൽ സ്വന്തം മകൻ ഒരു അനാഥയായ പെണ്ണിനെ സ്നേഹിക്കുന്നു എന്നറിഞ്ഞ മാളിയേക്കൽ ജോർജ് മാമൻ…നിന്റെ പപ്പ എനിക്കും ഒരു മുഴം മുന്നേ മകനോടുള്ള സ്വാർത്ഥതയാൽ ചതിയുടെ കൂരമ്പുകൾ മെനഞ്ഞു തുടങ്ങിയിരുന്നു..പിന്നീട് എനിക്ക് അയാൾക്കൊപ്പം വെറുതെ നിന്നു കൊടുക്കേണ്ടി വന്നിട്ടേ ഉള്ളൂ…” “നിന്റെ മനസ്സിൽ നിന്നും അന്നയെ പൂർണമായും നീ തന്നെ പിഴുതെറിയാനായി പല അസത്യങ്ങളും നിനക്ക് മുന്നിൽ സത്യങ്ങൾ പോലെ ചിത്രീകരിച്ചു ..” “ആ നാടകത്തിൽ ഞങ്ങൾ അന്നയെ കരുവാക്കി…” “മതി നിർത്തടീ നിന്റെ പുതിയ കെട്ടുകഥകൾ…” ഫെലിക്സ് അലീനയുടെ വാക്കുകൾ വിശ്വസിക്കാനാകാതെ ഒരു നടുക്കത്തോടെ അവന്റെ ഇരുകൈകളും ഉയർത്തി അലീനയെ തടഞ്ഞു… “കെട്ടുകഥകൾ അല്ല ഫെലിക്സ്…സത്യങ്ങൾ.. നിങ്ങൾ തേടാതിരുന്ന നിങ്ങൾ അറിയാതിരുന്ന സത്യങ്ങൾ…” ആ ശബ്ദം അന്നയുടേതായിരുന്നു.. “അനാഥാലയത്തിനു ദാനമായി കൊടുത്ത മാളിയേക്കൽ ഗ്രൂപ്പിന്റെ സ്വത്തുവകകൾ വച്ച് ഒരിക്കൽ നിങ്ങളുടെ അപ്പൻ എനിക്ക് മുന്നിൽ വിലപേശി…” ശ്വാസം അടക്കിപ്പിടിച്ചുള്ള അവളുടെ വിറകൊണ്ട ശബ്ദം ഫെലിക്സിന്റെ ഭാവങ്ങളിൽ വ്യതിയാനം സൃക്ഷ്ടിച്ചു… “നൂറുകണക്കിന് വരുന്ന അനാഥ കുഞ്ഞുങ്ങളെ പെരുവഴിയിലേക്കു ഇറക്കുമെന്ന നിങ്ങളുടെ അപ്പന്റെ ഭീഷണിക്കു മുന്നിൽ എനിക്ക് സ്വാർത്ഥയാകേണ്ടി വന്നു ഫെലിക്സ്…” “പെരുവഴിയിൽ ആരോ പിഴച്ചുപേക്ഷിച്ച അനാഥയായയൊരു പെണ്ണിനെ സ്വന്തം മകൻ സ്വീകരിക്കുന്നതിനോട് അയാൾക്ക്‌ വെറുപ്പാണെന്ന്…” ദയനീയമായി പുഞ്ചിച്ചുകൊണ്ടു അന്ന ഫെലിക്സിനെ നോക്കി… ‘ജോർജ് മാമന്റെ ഭാഷയിൽ പറഞ്ഞാൽ.. മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കണെമെന്നു.. അനുസരിക്കാതെ വേറെ വഴിയില്ലായിരുന്നു എനിക്ക് മുന്നിൽ… ” “ഈ വാതിലിനു മുന്നിൽ ഉപേക്ഷയ്ക്കപ്പെട്ട ഒരു ചോര കുഞ്ഞായിരുന്ന എന്നെ വളർത്തി വലുതാക്കിയ ഇവർക്ക് പകരമായി കൊടുക്കാൻ എന്റെ ജീവിതമേ എനിക്ക് ഉണ്ടായിരുന്നുള്ളു… എന്റെ പ്രണയം ആയിരുന്നില്ല എനിക്ക് വലുത്..ഞാൻ വളർന്ന ഈ അനാഥാലയം എന്റെ കുടുംബം..അതായിരുന്നു എനിക്ക് പ്രാധാന്യം..” “അതേ കെട്ടിയാടേണ്ടി വന്നു എനിക്കാ വേഷം.. ഇവളുടെ മുന്നിലും നിങ്ങളുടെ അപ്പന്റെ മുന്നിലും ഒരു കളിപ്പാവയെ പോലെ ഞാൻ എന്റെ ജീവിതം ആടി തീർത്തു…” “ഒടുവിൽ നിങ്ങളും എന്നെ ശിക്ഷിച്ചു..എന്റെ മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ കീറിമുറിച്ചു കളങ്കപ്പെടുത്തി…” “ആട്ടം കളമൊഴിഞ്ഞപ്പോൾ ഞാൻ തനിച്ചായി…ആരും ഇല്ലാത്തവളായി… ഒടുവിൽ ഞാൻ പിഴച്ചവളുമായി…”

“പക്ഷേ എപ്പോളോ നിങ്ങൾ എന്റെ ഹൃദയത്തിൽ പറിച്ചു കളയാൻ കഴിയാത്ത വിധം സ്ഥാനം പിടിച്ചു പോയി ഫെലിക്സ്…” അന്ന തന്റെ കൈകളാൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവനുമുന്നിൽ തന്റെ മനസ്സിന്റെ ഭാരം ഇറക്കി വച്ചു… അന്നയുടെ കണ്ണീർ കാൺകെ ഫെലിക്സിന്റെ ഹൃദയം പൊടിയുകയായിരുന്നു…തന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി അവളെ ആശ്വസിപ്പിക്കാൻ അവനു തോന്നി… പക്ഷേ അവൾ…ഇനിയും അവൾക്ക് മേൽ ചൊരിയാൻ കാത്തു അവന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്നേഹം കൊണ്ട് അവളുടെ ദുഖങ്ങളെ ഇല്ലാതാക്കാൻ ഫെലിക്സിന്റെ മനസ്സു വെമ്പി.. സത്യങ്ങൾ എല്ലാം മറ നീക്കി വന്നപ്പോൾ ഒരു കോമാളിയെ പോലെ നോക്കി നിൽക്കാനേ ഫെകിക്സിന് കഴിഞ്ഞുള്ളൂ… ജന്മം തന്നവനും കൂടെ നിന്നവളും ആയിരുന്നു തന്റെയും അന്നയുടെയും തകർന്നടിഞ്ഞ ജീവിതത്തിലെ വില്ലന്മാർ എന്ന തെളിഞ്ഞ സത്യം മനസ്സിലാക്കിയ ഫെലിക്സിന് ഒരു പകരം വീട്ടലിനു പോലും ഇടം ലഭിക്കാതെ നിഷ്ക്രിയനായി…അവൻ പൂർണമായും തകർന്നു… സ്വന്തം മകന്റെയും അവൻ സ്നേഹിച്ച പെണ്ണിന്റെയും ജീവിതം ദാരുണമായി തകർത്ത സ്വന്തം അപ്പനോടുള്ള അമർഷം ഫെലിക്സ് കടിച്ചമർത്തി.. മനസ്സിന്റെ നിയന്ത്രങ്ങൾ ഭേദിച്ച ഫെലിക്സ് കണക്കുകൾ തീർക്കാൻ അവസാനമായി കണ്മുന്നിൽ ലഭിച്ച ശത്രുവെന്നോണം നിലത്തു അവശയായി ഇരിക്കുന്ന അലീനയിലേക്കു വീണ്ടും പാഞ്ഞടുത്തു… ഒരു ദയയുമായില്ലാതെ അവളെ ക്രൂരമായി മർദിച്ചുകൊണ്ട് അവളിലേക്ക്‌ അസഭ്യ വർഷം ചൊരിഞ്ഞു… ഫെലിക്സിന്റെ ആ ചെയ്തികളെ ഒന്നും അന്നയ്ക്ക് ഒരു തരത്തിലും തടയാനായില്ല… ” നിന്നെ കൊല്ലില്ലടീ ഞാൻ…ഇനി നിന്നെ തൊട്ടാൽ എന്റെ കൈകൾ പോലും പുഴുത്തു നാറും..” “നിന്റെ ഈ അവസ്ഥ ഓർത്തു ഞാൻ ഒരിക്കൽ വിഷമിച്ചിട്ടുണ്ട്..എന്നാൽ ഇന്ന് ഈ കാഴ്ചയിൽ ഞാൻ ആനന്ദിക്കുകയാ…ഇരു കാലുകളും ഇല്ലാതെ ചെയ്ത തെറ്റിന്റെ പാപഭാരവും പേറി ഈ ഭൂമിയിൽ ഇഴഞ്ഞു നടക്കണം നീ..” “മരണം പോലും നിന്റെ മുന്നിൽ അറച്ചു നിൽക്കുകയാണ്…ഈ ഭൂമിയിൽ നീ നരകിച്ചു നരകിച്ചു ഇല്ലാതാകുന്നതും കാത്ത്..പടു മരണം നിനക്ക് വിധിച്ചിട്ടില്ല…ഭൂമിയിൽ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ നീ ഇവിടെ തന്നെ അനുഭവിക്കുമടീ പന്ന പൂ#$$%%$$##….” നിയന്തിക്കാനാകാത്ത കോപത്താൽ ഫെലിക്സിന്റെ സമനില തെറ്റി…അവന്റെ നീലക്കണ്ണുകൾ ക്രോധത്താൽ തീവ്രമായി ജ്വലിച്ചു നിന്നു… എല്ലാം കണ്ടുകൊണ്ട് സ്തംഭിച്ചു നിന്ന അന്ന ഫെലിക്സിനെ അവഗണിച്ചു നിലത്തു അവശയായി കിടന്ന അലീനയെ എടുത്തു വീൽ ചെയറിലേക്കു ഇരുത്തി.. ആ പ്രവർത്തി കാൺകെ അവൻ അന്നയെ ദേഷ്യത്തോടെ നോക്കി… കെട്ടിനിന്ന നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് ഫെലിക്സിന്റെ ഫോൺ ഉച്ചത്തിൽ ശബ്ദിച്ചു… അന്നയുടെയും അലീനയുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് ഫെലിക്സ് ഫോൺ ചെവിയിലേക്ക് ചേർത്തു വച്ചു… മറുവശത്തു നിന്നു കേട്ട വാക്കുകൾ അവന്റെ മുഖത്തു പരിഭ്രാന്തി നിറച്ചു… അന്നയിലേക്ക് വേദനയോടെ നോക്കിക്കൊണ്ട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ ശേഷം… ഗേറ്റിനു അരികിലായി പാർക്ക്‌ ചെയ്തിരുന്ന അവന്റെ കാറിലേക്ക് കയറി അതിവേഗം പുറത്തേക്കു കുതിച്ചു…. അന്നയുടെ മനസ്സിൽ വീണ്ടും ആശങ്കകൾ ഉണർന്നു.. അൽപ സമയത്തിന് ശേഷം അലീനയും കണ്ണീരോടെ യാത്രയായി… അടുത്ത പ്രഭാതം പുലർന്നത് ഞെട്ടിക്കുന്ന മറ്റൊരു വാർത്തയുമായിട്ട് ആയിരുന്നു… “മാളിയേക്കൽ ആലീസ് മാമൻ ഈ ഭൂമിയിൽ നിന്നും വിടപറഞ്ഞു….” (തുടരും)

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular