Connect with us

ബന്ധങ്ങൾ

നളിനി…………

Published

on

രചന: ശ്രീനന്ദൻ
“ശിവപുരം ശിവപുരം…… ആളിറങ്ങാനുണ്ടോ” കണ്ടക്ടറുടെ നീട്ടിയുള്ള വിളികേട്ടാണ് ഞാൻ ഉറക്കമുണർന്നത്. “ദൈവമേ ശിവപുരം എത്തിയോ, ആളിറങ്ങാനുണ്ട് ചേട്ടാ വണ്ടിവിടല്ലേ ” “അഹ് വേഗം വേഗം ഇറങ്ങിയാട്ടെ… ” ഞാൻ ബാഗ് തോളിലിട്ട് വേഗം ബസിൽനിന്നും ചാടിയിറങ്ങി. എന്നെ ഇറക്കിയശേഷം ബസ് വിട്ടു. നല്ല കുളിരു, അപ്പൊ ഇതാണ് അനന്തന്റെ ശിവപുരം ബസ് താമസിച്ചുകൊണ്ടു എത്തിയപ്പോഴേക്കും രാത്രി 12:30 മണി കഴിഞ്ഞിരുന്നു. അനന്തനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ദാ ചാർജ്‌ തീർന്നു ഫോൺ ഓഫ് ആയി. “ശേ എന്തൊരു കഷ്ടകാലം പവർ ബാങ്കും എടുത്തിട്ടില്ലല്ലോ, ഈ നാട്ടിലെന്താ കറന്റ്‌ ഒന്നുമില്ലേ ഒറ്റ ലൈറ്റ് പോലും കാണുന്നില്ലാലോ, ചിലപ്പോ മഴ പെയ്തപ്പോൾ പോയതാകും, ഇപ്പോ ആരോടാ ഒന്നു വഴി ചോദിക്കുക ഒരു മനുഷ്യ കുഞ്ഞിനെപോലും കാണുന്നില്ലല്ലോ ” ബസ് സ്റ്റോപ്പിന്റെ അടുത്തുനിന്നും ഒരു ചുമ കേട്ടു, നോക്കുമ്പോൾ പുതച്ചുമൂടി ഒരാൾ. ഭാഗ്യം ഒരാളെയേലും കണ്ടല്ലോ ഇയാളോട് വഴി ചോദിക്കാം. “ചേട്ടാ…….. ഹലോ…. ചേട്ടോ ” അയാൾ പെട്ടന്ന് എന്റെ മുഖത്തേക്കു നോക്കി, ഒരു നിമിഷത്തേക്ക് എന്റെ ഹൃദയമിടിപ്പ് നിന്നതുപോലെ തോന്നി, ഒരുമാതിരി പ്രേത സിനിമേല് കാണുന്ന മാത്രവാദികളെ പോലെ. ഒരു ഗൗരവത്തോടെ അയാൾ ചോദിച്ചു “മ്മ്മ്മ്മ് ആരാ….. എന്തുവേണം… ” “ചേട്ടാ ഈ മാടമ്പി തറവാട്ടിലേക്കുള്ള വഴി ഏതാ ” “മാടമ്പി തറവാടോ അവിടേക്കു എന്തിനു ഇപ്പൊ പോണു ” ഏഹ് ഇയാളെന്തിനാ ഇതൊക്കെ ചോദിക്കുന്നെ വഴി ചോദിച്ചാൽ അത് പറഞ്ഞാൽപോരെ. “അതേ ചേട്ടാ ഞാൻ മാടമ്പിയിലെ അനന്തന്റെ കൂട്ടുകാരനാണ് മറ്റന്നാൾ അവന്റെ വിവാഹമല്ലേ അതിനു വന്നതാ ” “ഹ്മ്മ് ദേ ആ കാണുന്ന വഴിയേ പൊക്കൊളു ” അയാൾ പറഞ്ഞു. “ശെരി ചേട്ടാ നന്ദിയുണ്ട് ” പോകാൻ തുടങ്ങിയപ്പോൾ അയാൾ ഒന്നുകൂടെ പറഞ്ഞു “അതേ അസമയത്തു ഇവിടെ അധികം കറങ്ങണ്ട അത് അത്ര നല്ലതല്ല വേഗം പൊക്കൊളു ” “ഹോ എന്തൊരു മനുഷ്യന ഇത് ഇയാളോട് വഴിയല്ലേ ചോദിച്ചോള്ളൂ അതിനു ഇങ്ങനെയൊക്കെ പറയണോ ” ഞാൻ മനസ്സിലോർത്തു. എന്തൊരു ഇരുട്ടാണിത് വഴിപോലും ശരിക്കു കാണാൻ പറ്റുന്നില്ല. അനന്തൻ പറഞ്ഞു പല പേടിപ്പിക്കുന്ന കഥകളും ഈ ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ട്. എങ്ങും വല്ലാത്ത ഒരു നിശബ്ദത. എന്റെ ദൈവമേ ഈ അറിയാത്ത നാട്ടിൽ ഞാനിപ്പോ എന്താ ചെയുക ഒരാളോട് വഴി ചോതിച്ചപ്പോൾത്തന്നെ മതിയായി. ഒരു ടോർച്ച്‌ പോലും കൈയിലില്ലല്ലോ. ഹ എവിടെയെങ്കിലുമൊക്കെ എത്തുമായിരിക്കും. ദൂരെ നിന്നും ഒരു കടവാവല് വന്നു എന്റെ ചുറ്റും പറക്കാൻ തുടങ്ങി. ഈശ്വരാ വല്ല ഡ്രാക്കുളയും ആണോ ഇനി. ഞാൻ വേഗം ഓടി…. ഓടി വന്നു നിന്നത് ഒരു കുളക്കടവിന്റെ അരികിലായിരുന്നു. മടുത്തു …… ഒരു കിതപ്പോടെ ഞാൻ അവിടെയുള്ളൊരു കല്ലിൽ ഇരുന്നു. എന്റെ ദൈവമേ എന്തെങ്കിലും ഒരു വഴികാണിച്ചു തരണേ….. പെട്ടന്ന് കുളക്കടവിൽ ഉള്ളില്നിന്നും ഒരു പാട്ട് കേട്ടു. “ചന്ദനമുകിലെ…. ചന്ദനമുകിലെ.. കണ്ണനെ നീ കണ്ടോ … ആ കുഴൽവിളി നീ കേട്ടോ…. ” ആഹാ എന്തുനല്ല ശബ്ദം നല്ല ആലാപനം ആരാണാവോ പാടുന്നെ ഒന്നു നോക്കാം, ശേ അല്ലെൽവേണ്ട ആരേലും കുളിക്കുന്നതാകും . എന്നാലും ഈ നട്ടപാതിരയ്ക്കു ആരാ കുളക്കടവില് കുളിക്കുന്നെ, അഹ് എന്തായാലും ഒന്നു നോകിയെക്കാം. ഞാൻ ഇരുന്നിരുന്ന കല്ലിൽ കയറിനിന്നു മതിലിൽ എത്തിവലിഞ്ഞു നോക്കി…… ഏതോ പെൺകുട്ടി കാലു വെള്ളത്തിലിട്ടു ഇളക്കികൊണ്ടു പാടുന്നത. കേൾക്കാൻ തന്നെ എന്ത് രസം. ഞാൻ പരിസരം മറന്നു പാട്ട് ആസ്വദിച്ചു…… പെട്ടന്ന് കാലു തെന്നി ഞാൻ നിലത്തേക്ക് വീണു. എന്റെ കൈ കല്ലിൽ ഉരഞ്ഞു പൊട്ടി. “അമ്മേ….. ” ഞാൻ നീട്ടി ഒരു വിളി വിളിച്ചു. അകത്തെ പാട്ട് നിന്നു, അടുത്ത നിമിഷം ഒരു പെൺകുട്ടി റാന്തൽ വിളക്കുമായി വെളിയിലേക്കു വന്നു. എന്റെ കൈയിൽ ചോര ഒലിക്കുന്നതു കണ്ടു അവൾ പറഞ്ഞു “അയ്യോ കൈയിൽനിന്നും രക്തം വരുന്നുണ്ടല്ലോ…. വരൂ നമുക്കു കടവിലിറങ്ങി കഴുകാം ” അവൾ എന്നെയുംകൊണ്ട് കടവിലേക്കുപോയി കൈയിലെ ചോരയൊക്കെ കഴുകിത്തന്നു. അവളുടെ ദാവണികൊണ്ടു ഒപ്പിയശേഷം ചോദിച്ചു. “ആരാ… ഇതിനുമുൻപ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ എന്താ ഈ സമയത്തു ഇവിടെ” “അത്……… ഞാൻ വെളിയിൽക്കൂടെ പോയപ്പോൾ ഇവിടുന്നു ഒരു പാട്ട് കേട്ട് അത് ആരാണെന്നു അറിയാൻ നോക്കിയത” ” ഓഹോ അപ്പൊ പെങ്കുട്യോളെ കുളക്കടവിൽ ഒളിഞ്ഞു നോക്കാൻ വന്നതാണ് ” “അയ്യോ അല്ല അല്ല, നല്ല പാട്ടായിരുന്നു അപ്പൊ ആ ശബ്ദത്തിന്റെ ഉടമയെ ഒന്നു കാണാൻ തോന്നി അതാ നോക്കിയത് അല്ലാതെ താൻ വിചാരിച്ചപോലെ ഒളിഞ്ഞുനോട്ടം ഒന്നുമല്ലട്ടോ ” “ആട്ടെ ഈ അസമയത്ത്‌ എവിടെ പോകുന്നു ഈ നാട്ടുകാരൻ അല്ലെന്നു തോന്നുന്നല്ലോ കണ്ടിട്ട് ” “ഏയ്‌ ഞാൻ ഈ നാട്ടുകാരൻ അല്ല, മാടമ്പി തറവാട്ടിലെ അനന്തന്റെ ഫ്രണ്ട് ആണ് അവിടേക്കു വന്നതാ, വഴി തെറ്റിന്ന് തോന്നുന്നു ” “ഓഹോ മാടമ്പിയിലേക്കാണോ ” “അതേ മാടമ്പിയിലേക്കാണ്, കുട്ടിക്ക് അറിയുമോ ” “പിന്നെ അറിയാല്ലോ അനന്തേട്ടനെയും ശാരദാമ്മയേയും എല്ലാം അറിയാം ” “ഹോ thank god, അപ്പോൾ ഇനി എനിക്ക് വേഗം അങ്ങോട്ടേക്ക് എത്താലോ, താൻ അവിടേക്കുള്ള വഴിയൊന്നു പറഞ്ഞു തരുമോ ” “പിന്നെന്താ, ദേ ഇവിടുന്നു നേരെപോയി വലത്തോട്ട് തിരിഞ്ഞു ഒരു 5 മിനിറ്റ് നടക്കുമ്പോൾ ഒരു ആൽമരം കാണാം അവിടുന്ന് വടക്കോട്ടു പോകുമ്പോ ഒരു കാവുണ്ട്, കാവിന്റെ വെളിയിലൂടെ കാണുന്ന വഴിയേപോയാൽ ഒരു വലിയ പറമ്പ് ആണ്, അഹ് പറമ്പ് കടന്നാൽ മാടമ്പി തറവാടിന്റെ മുറ്റം എത്തും ” അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ഞാൻ കണ്ണുംതള്ളി അതെല്ലാം കേട്ടിരുന്നു. “ഈശ്വരാ ഇത്രയും ദൂരമോ എനിക്ക് ഒന്നും മനസിലായില്ല കുട്ടി ” “ഈ അസമയത്തു വന്നിട്ടല്ലേ ഇങ്ങനെ വഴി തെറ്റിയെ രാവിലെ എങ്ങാനും വന്നാൽ പോരായിരുന്നോ ” “അത് കുട്ടി, ബസ് ഈ നാട്ടിലെ ഊടുവഴികളൊക്കെ കടന്നു എത്തിയപ്പോൾ ഈ നേരമായി, തനിക്കു ബുദ്ധിമുട്ടാവില്ലെങ്കിൽ എന്റെ കൂടെ വന്നു ഒന്നു വഴികാണിക്കുമോ ” “ആഹാ ഇയാള് കൊള്ളാല്ലോ എനിക്ക് ബുദ്ധിമുട്ടാണ്, ഞാൻ എന്ത് വിശ്വസിച്ച നിങ്ങളുടെ കൂടെ വരുക, നിങ്ങൾ ഏതു തരക്കാരനാണെന്നു എനിക്ക് എങ്ങനെ അറിയാന, പോരാത്തതിന് കുളക്കടവിൽ ഒളിഞ്ഞു നോട്ടവും ” അവള് കുറച്ചു ഗൗരവം നടിച്ചു പറഞ്ഞു. “അയ്യോ കുട്ടി കരുതുന്ന പോലുള്ള ആളല്ല ഞാൻ, പറഞ്ഞില്ലേ വഴിതെറ്റി വന്നത plz im sorry എന്നെ തെറ്റുധരിക്കല്ല് ” അത് കേട്ട് അവളൊന്നു പൊട്ടിച്ചിരിച്ചു. “എന്റെ മാഷേ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, എനിക്ക് മനസിലായി വഴിതെറ്റി വന്നതാണെന്ന്, മാഷിപ്പോ ഞങ്ങളുടെ ഗ്രാമത്തിലെ അതിഥിയാണ്, അതിഥികളെ നന്നായി സത്കരിക്കുന്നത് ഞങ്ങളുടെ ഗ്രാമക്കാരുടെ പതിവാ മാഷ് വാ ” “ഹ്മ്മ് പിന്നെ അതിഥി സൽക്കാരം, ബസ് ഇറങ്ങിയപ്പോൾ ഒരു കാർന്നോരു എന്നെ നല്ലോണം സത്കരിച്ചതാ ” ഞാൻ പിറുപിറുത്തു. “വല്ലോം പറഞ്ഞോ മാഷ് ” “ഏയ്‌ ഒന്നുല്യാ വരൂ പോകാം എന്ന് പറഞ്ഞതാ ” ഞങ്ങൾ കുളക്കടവിൽനിന്നും ഇറങ്ങി നടക്കാൻ തുടങ്ങി. അവൾ റാന്തൽ തെളിച്ചു മുന്നേ നടന്നു. “അല്ല കുട്ടി, ഈ നാട്ടിൽ കറന്റ്‌ ഒന്നുല്ലേ മൊത്തം ഇരുട്ടാണല്ലോ ” “വൈകിട്ട് പെയ്ത മഴയത്തു കവലയിൽ ഒരു മരം ഒടിഞ്ഞുവീണു അപ്പൊ പോയതാ, പിന്നെ ഇവിടെ മഴപെയ്‌താൽ ഇങ്ങനെയാ കറന്റ്‌ ഒന്നും കാണില്ല ” “ഹ്മ്മ് കൊള്ളാം എന്തായാലും, അല്ല ചോദിക്കാൻ മറന്നു താൻ എന്ത് ചെയ്യുകയായിരുന്നു ഈ പാതിരാത്രിയിൽ അവിടെ ” “അത് ഒളിഞ്ഞു നോക്കിയപ്പോൾ കണ്ടില്ലേ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. “താൻ ഇതുവരെ അത് വിട്ടില്ലെ, ഞാൻ സോറി പറഞ്ഞതല്ലേ ” “വെറുതെ പറഞ്ഞതാ മാഷേ, സന്ധ്യക്ക്‌ കുളിക്കാൻ വന്നപ്പോൾ എന്റെ ഒരു പാദസ്വരം ആ കടവിൽവച്ചു കളഞ്ഞുപോയി അത് തപ്പി വന്നതാ, കിട്ടിക്കഴിഞ്ഞപ്പോൾ വെറുതെ ഒരു പാട്ട് പാടിയിരുന്നത” “ഓ ഒരു പാദസ്വരം പോയതിനാണോ താൻ ഈ പാതിരാത്രിയിൽ ഒറ്റക് അവിടെ വന്നത് ” “അത് വെറും പാദസ്വരം അല്ല എന്റെ അമ്മ മരിക്കുന്നതിനുമുന്പ് എനിക്ക് തന്നതാ, അതില്ലാണ്ടു കിടന്നിട്ടു ഉറക്കം വന്നില്ല ” “ഹ്മ്മ്…. iam sorry, എനിക്ക് മനസിലായി തനിക്കു അതിനോടുള്ള feelings അത്രക് ഇഷ്ടായിരുന്നു അല്ലെ അമ്മയെ ” “കൊള്ളാം അമ്മയെ ഇഷ്ടപെടാത്ത മക്കൾ ഉണ്ടാകുമോ മാഷേ ” അത് പറഞ്ഞു അവൾ നടപ്പ് വേഗത്തിലാക്കി….. അപ്പോഴാണ് ഞാൻ അവളെ ശെരിക്കും കണ്ടത് മുട്ടറ്റം മുടിയും നല്ല ഉണ്ടക്കണ്ണുകളും വട്ട പൊട്ടുമൊക്കെയായിട്ടു ഒരു നാടൻ സുന്ദരി, അല്ലേലും നാട്ടിൻപുറത്തെ പെങ്കുട്യോൾക് ഒരു പ്രത്യേക സൗന്ദര്യമാണ്. “മാഷ് എന്താ ഒന്നും മിണ്ടാതെ, എന്ത് ആലോചിക്കുകയാ, ഇങ്ങനെ പതിയെ നടന്നു അവിടെയെത്തുമ്പോൾ നാളെയാകും ” “അല്ല ഞാൻ തന്റെ മുടി നോക്കുകയായിരുന്നു എന്തുനല്ല ഉള്ളുള്ള മുടിയാ, മുടിമാത്രമല്ല തന്റെ ഉണ്ടക്കണ്ണും മുത്തു പൊഴിയുന്ന ചിരിയും അകമൊത്തം ഒരു പ്രേത്യേക ഭംഗി. നമ്മുടെ പഴയ film ചോറ്റാനിക്കരഅമ്മ ഇല്ലേ അതിൽ ശ്രീവിദ്യയെ ഒക്കെ പോലെ ഒരു ശാലീന സുന്ദരി. “ആഹാ മാഷ് കൊള്ളാല്ലോ ഇത്ര സമയംകൊണ്ട് എന്തെല്ലാമാ ശ്രദ്ധിച്ചേ, ശ്രീവിദ്യ പോലും….. ആരും കേൾക്കണ്ടാട്ടൊ, അല്ല അപ്പൊ മാഷിന്റെ നാട്ടിലെ പെങ്കുട്യോൾക് മുടി ഒന്നുല്ലേ ” “മുടി ഒക്കെ ഒണ്ടു പക്ഷെ അതു colour ഒക്കെ ചെയ്തു തോളുവരെ വെട്ടി കുറിച്ചിട്ട മിക്കവരും നടക്കുന്നെ, തന്റെ പോലെ ഇത്രയും ഭംഗിയുള്ള മുടിയൊന്നും അവർക്കില്ല ” അവൾ ചെറുതായിട്ടു ഒന്നു ചിരിച്ചു. “തന്റെ മുഖത്തിനു ഈ ചിരി നന്നായിട്ടു ചേരുന്നുണ്ട് ” “പക്ഷെ മാഷിന്റെ മുഖത്ത് ഇപ്പളും ഒരു പേടി ഒളിഞ്ഞു കിടപ്പുണ്ടല്ലോ ” “ഓഹോ താൻ മുഖം നോക്കി ഇതൊക്കെ പറയുമോ ” അവൾ ഒന്നു നിന്നിട്ടു എന്നെനോക്കി പറഞ്ഞു. “ഇത് മാത്രമല്ല പല കാര്യങ്ങളും ഞാൻ മുഖം നോക്കി പറയും എന്താ കാണണോ ” “എങ്കിൽ ഒന്നു കാണട്ടെ എന്തൊക്കെ പറയുമെന്ന് ” അവൾ എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു. “മാഷിന്റെ പേര് സഞ്ജീവൻ, അച്ഛനും അമ്മക്കും മൂന്ന് ആണ്മക്കളിൽ ഇളയ സന്തതി, ചിങ്ങമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ജനനം, എന്താ ശരിയല്ലേ ” “ഏഹ്ഹ്……. ഇതെങ്ങനെ അത്ഭുതം ആണല്ലോ, എന്നെ മുൻപ് പരിചയം ഇല്ലാത്ത താൻ എങ്ങനെ ഇതൊക്കെ, അനന്തൻ പറഞ്ഞിട്ടുണ്ടല്ലേ ” “പിന്നെ എനിക്ക് അറിയാത്ത ഒരാളെപ്പറ്റി അനന്തേട്ടൻ എന്തിനാ എന്നോട് പറയുന്നേ, ഞാൻ പറഞ്ഞില്ലേ മാഷേ മുഖം കള്ളം പറയില്ല ” “എന്തായാലും സമ്മതിച്ചു അപാര കഴിവുതന്നെ, എന്നെകൂടി പഠിപ്പിക്കുമോ ഇത് ” “അയ്യടാ ഇതങ്ങനെ എല്ലാർക്കും പഠിക്കാൻ ഒന്നും പറ്റില്ല നല്ല ഏകാഗ്രതായും മനഃശുദ്ധിയും ഒക്കെ വേണം ” “എന്തായാലും താൻ ആള് കൊള്ളാം….. പിന്നെ തനിക്കു ഈ രാത്രി ഇങ്ങനെ നടക്കാൻ പേടിയൊന്നുമില്ലേ, ഞാനും കെട്ടത ഈ ഗ്രാമത്തെപ്പറ്റി കുറച്ചു കഥകളൊക്കെ ” “ഞാൻ എന്തിനാ മാഷേ പേടിക്കുന്നെ, പേടിയൊക്കെ നിങ്ങൾ മനുഷ്യർക്കല്ലേ ” അത് പറഞ്ഞു അവൾ പൊട്ടി ചിരിച്ചു അവളുടെ ചിരി അവിടമാകെ മുഴങ്ങി. ഞാൻ ഒന്നു ഭയന്നു പിന്നോട്ടാഞ്ഞു ചോദിച്ചു, “അപ്പൊ നീ ……. സത്യം പറ നീ ആരാ……. ” “ഈ മാഷ് ഒരു ശുദ്ധൻ തന്നെ, എന്റെ ദേവി ഒരു തമാശ പറയാനും പാടില്ലേ…. ” അവൾ വീണ്ടും ചിരിച്ചു. “ഇങ്ങനെ തമാശ ഒന്നും പറയല്ലേ കുട്ടി അല്ലെത്തന്നെ ആകെ പേടിച്ചിരിക്കുകയാ ” “അപ്പൊ പേടിയുണ്ടല്ലേ….. ” “ഏയ്‌….. അത്രക് ഒന്നുമില്ല എന്നാലും ചെറുതായിട്ടൊക്കെ ” ഞാൻ ഒന്നു പറഞ്ഞൊപ്പിച്ചു. പെട്ടന്ന് ഒരു മഴ ആർത്തുലച്ചു വന്നു പെയ്യ്തു. “ആയോ മാഷേ മഴ…..

വാ നമുക്കു ആ ആലിന്റെ ചോട്ടിൽ നിൽകാം ” ഞങ്ങൾ ഓടി ആലിന്റെ ചോട്ടിൽപോയി നിന്നു. “ഹോ എന്തൊരു മഴയാടോ……. ” “മഴയൊന്നു വേഗം കുറഞ്ഞാമതിയായിരുന്നു, അസമയത്തു ഇവിടെ ഒന്നും നിൽക്കാൻ പാടില്ല എന്ന മുത്തശ്ശി പറഞ്ഞേക്കുന്നെ ” “അതെന്താ…… ” “യക്ഷി, അവളെ പേടിച്ചിട്ടു തന്നെ……. അതല്ലേ വഴിയിലെങ്ങും മാഷ് ആരെയും കാണാതെ ഇരുന്നത് ” “ഏഹ്ഹ്……. അപ്പൊ ഈ യക്ഷി ഇവിടെ ശരിക്കും ഉള്ളതാണോ ” എനിക്ക് വീണ്ടും പേടിയായി. “അഹ്…. ആർക്കറിയാം ഉണ്ടെന്നും ഇല്ലെന്നും ഒക്കെ പറയുന്നുണ്ട് പഴങ്കഥയല്ലേ ആർക്കറിയാം സത്യം ” “എന്ത് കഥ, തനിക്കു ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്നും പറയാമോ ” “ഒരു 120 കൊല്ലം മുൻപ് നടന്ന കഥയാണ്, മാഷ് ഇങ്ങോട്ടു വന്നപ്പോൾ കുളക്കടവിനു മുൻപ് ഒരു വലിയ പൊട്ടിപൊളിഞ്ഞ തറവാട് കണ്ടിരുന്നോ ” “അഹ്……. കണ്ടു ഹോ എന്തൊരു ഭീകരത ആയിരുന്നു ” “പണ്ട് അത് പേരുകേട്ട ഒരു തറവാട് ആയിരുന്നു, കുഞ്ഞിരാമൻ തമ്പുരാൻ ആയിരുന്നു അപ്പോളത്തെ കാരണവർ, സകല ദുഷിച്ച സ്വഭാവവും അയാളുടെ കൈയിൽ ഉണ്ടായിരുന്നു. അതിസുന്ദരിയായ ഒരു ഭാര്യ ഉണ്ടായിരുന്നിട്ടും പരസ്ത്രീകളോട് തമ്പുരാന് ഒരുതരം ആസക്തി ആയിരുന്നു. അങ്ങനെയിരിക്കെയാണ് നളിനി എന്ന ഒരു ദാസിപെണ്ണ് അവിടെ പുറംപണിക് വന്നത്. കണ്ട മാത്രയിൽത്തന്നെ തമ്പുരാൻ നളിനിയുടെ സൗന്ദര്യത്തിൽ മയങ്ങി. തന്റെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന നളിനിയെ അയാൾ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി, ആവശ്യം കഴിഞ്ഞപ്പോൾ അയാൾ നളിനിയെ ആ കുളക്കടവിൽ മുക്കിക്കൊന്നു. അതിൽപിന്നെ നളിനിയുടെ ആത്മാവ് ഇവിടെയൊക്കെ അലഞ്ഞു നടക്കുന്നുണ്ടന്ന കേൾവി. ഇതെല്ലാം അറിഞ്ഞപ്പോൾ തമ്പുരാന്റെ ഭാര്യ മക്കളെയും കൂട്ടി തറവാട് വിട്ടുപോയി, അത് സഹിക്കണ്ടായപ്പോൾ തമ്പുരാൻ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. നളിനിയുടെ പ്രേതം വന്നു തമ്പുരാനെ കൊന്നതാണ് എന്നൊരു കഥയുമുണ്ട്, എല്ലാം പഴം കഥകള തലമുറ തലമുറയായി കൈമാറി വന്നത് സത്യം ഏതാ കള്ളം ഏതാന്ന് ആർക്കറിയാം ” എല്ലാം കേട്ടപ്പോൾ എന്റെ ഉള്ളിൽ പേടി വീണ്ടും കൂടിവന്നു. “അപ്പൊ ആ പ്രേതം ഉള്ള കടവിലാണോ താൻ ഇത്രയും നേരം ഇരുന്നത് തനിക്കു പേടിയൊന്നുമില്ലേ ” “ഈ പറഞ്ഞ നളിനിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല പിന്നെ എന്തിനാ പേടിക്കുന്നെ, നളിനി യൗവനം തുളുമ്പുന്ന പുരുഷന്മാരെ വശീകരിച്ചു കൊന്നു ആ യക്ഷിപ്പറമ്പിൽ കൊണ്ടിടാറുണ്ടായിരുന്നെന്നും കേൾവിയുണ്ട് അതുകൊണ്ട് മാഷോന്നു സൂക്ഷിച്ചോ ” “ദേ കുട്ടി വെറുതെ പേടിപ്പിക്കല്ലേ എന്റെ കല്യാണംപോലും കഴിഞ്ഞിട്ടില്ല ഈശ്വര……….” “ഹ…. ഹ…. മാഷെന്തിനാ പേടിക്കുന്നെ ഞാനില്ലേ കൂടെ ” “ഇപ്പൊ പ്രേതത്തെക്കാളും ഇതൊക്കെ പറഞ്ഞു നീയാണ് എന്നെ പേടിപിക്കുന്നെ ” “ആഹാ…… ഇപ്പോ എനിക്കായോ കുറ്റം കഥ കേൾക്കണം എന്ന് പറഞ്ഞിട്ടല്ലേ ഞാൻ പറഞ്ഞെ ” മഴ പതിയെ കുറഞ്ഞു…… ഞങ്ങൾ ഇറങ്ങി വീണ്ടും നടക്കാൻ തുടങ്ങി. “അപ്പൊ ഈ നളിനി ശരിക്കും രാത്രിയിൽ വന്നു ആൾക്കാരെ കൊല്ലുവോ ” “ഇതൊക്കെ വെറും കഷ്‍കളല്ലേ മാഷേ, പിന്നെ ഈ കഥയൊക്കെ കേട്ട് വളർന്നവരാ ഈ ഗ്രാമത്തിലെ മുഴുവൻ ആളുകളും അതുകൊണ്ട് ഇരുട്ടത്തു ഒരു ഇല അനങ്ങിയാലും അവർക്കു അത് നളിനിയാ…… മനസിന്റെ ഓരോ തോന്നൽ ” “തന്നെ എന്തായാലും സമ്മതിച്ചു എത്ര ധൈര്യത്തോടെയാ ഈ രാത്രിയിൽ നടക്കുന്നെ ” “മാഷേ മനസിന്റെ ധൈര്യമല്ലേ എല്ലാം ” നടന്നു ഒരു കാവിന്റെ പരിസരത്ത് എത്തി… “മാഷേ ഇതാണ് ചെമ്പൻകോട്ട്‌ കാവ്, നളിനിയെ ആവാഹിച്ചു കുടിയിരുത്തിയേക്കുന്നെ ഈ കാവിലാണ് എന്ന പറയുന്നേ, പേടിയുണ്ടെങ്കിൽ ഒന്നു തൊഴുതോ ” “എന്റെ അമ്മോ… ദേ പിന്നേം……. ഒന്നു വേഗം വന്നേ, അല്ലങ്കിൽ തന്നെ നളിനി എപ്പോ പിടിക്കും എന്ന് പേടിച്ചു നടക്കുകയാ അപ്പളാ ” അവള് വീണ്ടും ഒന്നു ചിരിച്ചു. വീണ്ടും കുറച്ചു നടന്നശേഷം അവൾ ഒന്നു നിന്നു. “മാഷേ…… എന്ത് നല്ല ഗന്ധമാണല്ലേ ഇവിടെ ” ഞാനും ശ്രദ്ധിച്ചു ഒരു മദിപ്പിക്കുന്ന ഗന്ധം. “മാഷിന് മനസ്സിലായോ ഇത് ഏതു പൂവാണെന്നു, പാലപ്പൂവിന്റെ ഗന്ധമാണ് ” “ഈ പ്രേതം വരുമ്പോൾ പൂക്കുന്ന പൂവല്ലേ ” ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. “ഹോ എന്റെ മാഷേ ഇത് പാലാ പൂക്കുന്ന സമയമാണ് പിന്നെ ദേ ആ പറമ്പ് മുഴുവനും ഏഴിലം പാലായാണ്, അല്ലാതെ പ്രേതം വരുന്നത് കൊണ്ടൊന്നുമല്ല” അപ്പോഴാണ് ഞാൻ ആ പറമ്പിലേക്ക് ശ്രദ്ധിച്ചത് നിറയെ പാലമരങ്ങൾ പൂത്തുനിൽക്കുന്നു. “അഹ്…… ഒരു കാര്യം പറയാൻ മറന്നു, ഇതാണ് ഞാൻ നേരത്തെ പറഞ്ഞ യക്ഷി പറമ്പ്, പഴംകഥയിൽ നളിനി ആളുകളെ കൊന്നു കൊണ്ട് ഇടും എന്ന് പറയപ്പെട്ടിരുന്ന പറമ്പ് ” അതുംകൂടി കേട്ടപ്പോൾ എന്റെ സകല ധൈര്യവും പോയി. “എന്റെ പൊന്നോ…. എങ്കിൽ എന്തിനാ നമ്മളിങ്ങോട്ടു വന്നേ വേഗം നമുക്കു തറവാട്ടിലേക്ക് പോകാം വാ ” “ഇതിലെയാണ് തറവാട്ടിലേക്കുള്ള വഴി…… ” ഭൂമി പിളർന്നു താഴോട്ടു പോണപോലെ തോന്നി എനിക്ക്. “ഇതോ ….. എന്റെ ദേവി ഇന്ന് എന്നെ യക്ഷി പിടിച്ചതുതന്നെ ” പേടിമൂലം ഞാൻ പുലമ്പി. “നമുക്കു വേറെ വഴിപോകാം കുട്ടി ഈ വഴിയല്ലാത്ത വേറെ വഴിയില്ലേ ” “വേറെ വഴിയൊക്കെയുണ്ട് പക്ഷെ അവിടെ ഇപ്പൊ മഴവെള്ളം നിറഞ്ഞിട്ടുണ്ടാവും പിന്നെ ഈ സമയത്തു നിറയെ ഇഴജന്തുക്കളും കാണും, അതിലെ പോയി വെറുതെ പാമ്പുകടി കൊണ്ട് മരിക്കണോ ” “ഓഹോ അപ്പോ എന്തായാലും മരണം ഉറപ്പാ അല്ലെ, അവിടെ പാമ്പ് ആണെങ്കിൽ ഇവിടെ യക്ഷി, ആ ബസ് സ്റ്റോപ്പിൽ എങ്ങാനും കിടന്നാമതിയായിരുന്നു ” “നിന്നു പരാതി പറയാതെ വാ മാഷേ ഞാനില്ലേ കൂടെ ” അവൾ എന്നെയും വലിച്ചുകൊണ്ടു പറമ്പിനുള്ളിലേക്കു കയറി. ഒരു ഭീകരത അവിടെ തിങ്ങി നില്പുണ്ടായിരുന്നു. എവിടെയെങ്കിലും അനക്കം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു ഞാൻ അവൾക്കു പിന്നാലെ നടന്നു. പറമ്പിന്റെ ഒത്ത നടുക്കെത്തിയപ്പോൾ അവളൊന്നു നിന്നു. ഞാൻ തിരക്കി “എന്താ എന്തുപറ്റി… ” “മാഷേ ഈ പാലപ്പൂവിന് എന്തുനല്ല മണമാണല്ലേ എന്നിട്ടും ആളുകൾ എന്തിനാണോ ഇതിനെ പേടിക്കുന്നെ ” “എന്റെ കുട്ടി നീ എന്നെ കൊലക്കു കൊടുത്തേ അടങ്ങു അല്ലേ, നമുക്ക് വേഗം പോകാം ” വീണ്ടും കുറച്ചു ദൂരം നടന്നിട്ട് അവൾ പിന്നെയും നിന്നു എനിക്ക് ദേഷ്യം വന്നു. “ഇനി എന്താ………… ” “ദേ അതാണ് മാഷിന് പോകേണ്ട മാടമ്പി തറവാട് ” അവൾ കൈചൂണ്ടിയിടത്തേക്കു ഞാൻ നോക്കി. വല്യ കൊട്ടാരം പോലെയുള്ള ഒരു വീട്. “ഹോ….. Beautiful ” ഞാൻ നടന്നു തറവാടിന്റെ മുറ്റത്തേക്കു കയറി, അവളെ കാണാഞ്ഞപ്പോ തിരിഞ്ഞു നോക്കി അവൾ അവിടെത്തന്നെ നിൽകുന്നു. “താൻ എന്താ വരുന്നില്ലേ ” “ഏയ്‌ ഇല്ല മാഷേ എനിക്ക് സമയം വൈകി പോണം ” “എങ്കിൽ താൻ നിൽക്ക് ഞാൻ അകത്തു ബാഗ് വച്ചിട്ടുവരാം എന്നിട്ട് തന്നെ കൊണ്ടുവിടാം ” “എന്തിനാ…….

എന്നിട്ടു മാഷിനെ പിന്നെ തിരിച്ചു ഞാൻ ഇവിടെ കൊണ്ടാക്കാനാണോ, എന്റെ മാഷേ എനിക്ക് ഈ നാട്ടിലെ വഴികളൊക്കെ ഏതു പാതിരാത്രിക്കും കൃത്യായിട്ടു അറിയാം, ഞാൻ ഈ നാട്ടിലെ കുട്യാ മാഷ് ചെല്ല് ” അവൾ ഒന്നു ചിരിച്ചു കാണിച്ചിട്ട് തിരിഞ്ഞു നടന്നു. ഞാൻ നടന്നു തറവാട്ടിലേക്ക് കയറി അപ്പോളാണ് ഞാൻ ഓർത്തത്‌, “അയ്യോ ഇത്രയും എന്നെ help ചെയ്തിട്ട് അവളുടെ പേരുപോലും ഞാൻ ചോദിച്ചില്ലല്ലോ ” ഞാൻ ഉമ്മറത്തുനിന്നു ഉറക്കെ വിളിച്ചു ചോദിച്ചു, “എടൊ……….. തന്റെ പേര് പറഞ്ഞില്ലല്ലോ ” അവൾ തിരിഞ്ഞുനിന്നു എന്നെനോക്കി മനോഹരമായി ഒന്നു ചിരിച്ചിട്ട് പറഞ്ഞു, “മാഷിന് ഇതുവരെ എന്നെ മനസിലായില്ലേ, ഞാൻ നളിനിയാ മാഷേ ഈ നാടിന്റെ സ്വന്തം യക്ഷി……… ” അവളുടെ ചിരി അവിടമാകെ മുഴങ്ങി കാറ്റു ശക്തിയായി വീശി. ഞാൻ ഭയന്നു ഉമ്മററിന്റെ ഒരു മൂലയിലേക്ക് പോയി. റാന്തൽ വിളക്കുമായി നിന്ന അവൾ ആയിരം മിന്നാമിനുങ്ങുകളായി മാറി അന്തരീക്ഷത്തിലേക്ക് അലിഞ്ഞു ഇല്ലാണ്ടായി. ഈ കാഴ്ച്ച കണ്ടതും പേടിച്ചു എന്റെ ബോധം പോയി, ഞാൻ നിലത്തേക്ക് വീണു. **************** കണ്ണുതുറക്കുമ്പോൾ ഞാൻ ഒരു മുറിയിലാണ്, കട്ടിലിന്റെ അറ്റത്തു അനന്തൻ ഇരുപ്പുണ്ട് ഞാൻ അവനെ വിളിച്ചു… “അനന്ത………..” വിളികേട്ടപ്പോൾ അവൻ വേഗം എന്റെ അടുത്തേക്ക് വന്നു, “സഞ്ജു നീ ഇന്നലെ വന്നിട്ടെന്താ വിളിക്കാതിരുന്നെ ആ തണുപ്പത്തു ഉമ്മറത്തുതന്നെ ഉറങ്ങി അല്ലേ, കാലത്ത് വാതിൽ തുറന്നപ്പോൾ വല്യമ്മാമയാ നിന്നെ കണ്ടത് വിളിച്ചിട്ടൊന്നും നീ എഴുന്നേറ്റില്ല പിന്നെ നിന്നെ താങ്ങി ഈ മുറിയിൽകൊണ്ടു കിടത്തി, ബസ് സ്റ്റോപ്പിൽ വന്നപ്പോൾ നിനക്ക് എന്നെ ഒന്നു വിളിച്ചൂടായിരുന്നോ, അല്ല നിനക്ക് എങ്ങനെ എന്റെ വീട്ടിലേക്കുള്ള വഴി മനസിലായി ” “അത്……… അത്…… എന്നെ ഇന്നലെ നളിനിയാ ഇവിടെ കൊണ്ടുവന്നേ ” ഞാൻ ഒരു പേടിയോടെ പറഞ്ഞു. ആ പേര് കേട്ടപ്പോൾ അനന്തൻ ഒന്നു ഞെട്ടി. “എന്ത്………… നീ എന്താ പറഞ്ഞെ നളിനി നിന്നെ ഇവിടെ കൊണ്ടുവിട്ടന്നോ എന്ത് ഭ്രാന്താണ് സഞ്ജു നീ ഈ പറയുന്നേ ” “സത്യമാണ് ഞാൻ കണ്ടു ആ കുളക്കടവുമുതൽ നിന്റെ വീടിന്റെ മുൻപിൽവരെ അവളെനോടൊപ്പം ഉണ്ടായിരുന്നു, താൻ ആരാണെന്നു വെളിപ്പെടുത്തിയശേഷം അവൾ അന്തരീക്ഷത്തിലേക്ക് മറഞ്ഞു ” “എന്റെ ദൈവമേ എന്നിട്ടു നിനക്ക് ആപത്തു ഒന്നും വന്നില്ലല്ലോ ഭാഗ്യം, ഞാൻ പറഞ്ഞിട്ടില്ലേ ഈ നാട്ടിലെ ചില കഥകളൊക്കെ അതിലെ നായികയാണ് ഈ നളിനി, അവളെ ആവാഹിച്ചു കാവിൽ കുടിയിരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോളും ഇതുപോലെ അവളെ കണ്ടവരുണ്ട്, രക്തരക്ഷസ്സാ……… അവളെ പേടിച്ചു രാത്രിയിൽ അധികം ആരും പുറത്തിറങ്ങാറില്ല, എന്തായാലും നീ സേഫ് ആയിട്ടു വന്നല്ലോ ഈശ്വരാധീനം, നീ കിടന്നോ ഞാൻ ചായ കൊടുത്തയക്കാം ” അനന്തൻ പോയി………….. എന്തൊക്കയാ ഇത് ഇതൊക്കെ സത്യമാണോ അതോ എന്റെ തോന്നൽ ആയിരുന്നോ. ഓരോന്ന് അലോചിച്ചു ഇരുന്നപ്പോൾ മുറിക്കു വെളിയിൽനിന്നും ഒരു ചോദ്യം. “അകത്തേക്കു വരാമോ കുഞ്ഞേ…. ” “അഹ് കേറി വന്നോളൂ…. ” ചായയുമായി ഒരു സ്ത്രീ അകത്തേക്കുവന്നു അവർ എന്നെ നോക്കി ചിരിച്ചു, അവിടുത്തെ വേലക്കാരിയായിരുന്നു.. ഞാൻ ഒന്നു ചിരിച്ചു കാട്ടിയിട്ടു ചായ വാങ്ങി കുടിക്കാൻ തുടങ്ങി. ചായ കപ്പ്‌ തിരിച്ചു വാങ്ങിയപ്പോൾ അവർ പറഞ്ഞു. “മോൻ നളിനിയെ കണ്ടു അല്ലേ ” ഞാൻ ഒന്നു മൂളി. “ഭാഗ്യം ചെയ്തവർക്കേ നളിനിയെ നേരിൽ കാണാൻ കഴിയു, മോൻ ഭാഗ്യം ചെയ്ത കുട്ടിയ അതല്ലേ ഇന്നലെ നളിനി ഇവിടെവരെ ഒരു കുഴപ്പവും കൂടാതെ കൊണ്ടെത്തിച്ചേ ” അവർ എന്താണ് പറയുന്നത് എന്ന് മനസിലാകാതെ ഞാൻ അവരെ നോക്കി. “ഈ നാട്ടിൽ എല്ലാവർക്കും നളിനി ഒരു രക്തരക്ഷസാകും പക്ഷെ എനിക്ക് അവൾ ദേവിയ എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ദേവി….., കഴിഞ്ഞകൊല്ലം സ്കൂൾ വിട്ടു വരുമ്പോ കാലിലെ ചെളി കഴുകി കളയാൻ കടവിലേക്ക് ഇറങ്ങിയ എന്റെ കുട്ടി കാലുതെറ്റി കുളത്തിൽവീണു, അവനു നീന്തൽ അറിയില്ലായിരുന്നു. കുട്ടിയെ കാണാതെ തിരഞ്ഞു ചെന്നപ്പോൾ കുളക്കടവിൽ പടയിൽ ബോധം ഇല്ലത്തെ കിടക്കുകയായിരുന്നു അവൻ. വേഗം ആസ്പത്രിയിൽ എത്തിച്ചു, ബോധം വന്നപ്പോൾ അവൻ പറഞ്ഞു നളിനിയാണ് അവനെ രക്ഷിച്ചതെന്നും അവൾ ഒരുപാട്‌ കഥകൾ പറഞ്ഞു അവനെ ഉറക്കിയെന്നും. അന്ന് അവിടെ നളിനി ഇല്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടമായേനെ, അതുകൊണ്ട് എനിക്ക് കൺകണ്ട ദൈവം തന്നെയാ നളിനി ” പറഞ്ഞു തീർത്തപ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു. അവർ മുറിവിട്ടു പോയി. എന്റെ ഭഗവാനെ ഞാനിപ്പോ എന്താ വിശ്വസിക്കണ്ടേ നളിനി ശെരിക്കും ആരാ…… ചിലരുടെ കഥയിൽ അവൾ രക്തരക്ഷസാണ്…. ഞാനടക്കം മറ്റുചിലരുടെ കഥയിൽ അവൾ രക്ഷകയാണ്. എന്തായാലും ഇന്നലെ അവൾ എനിക്ക് വഴി കാട്ടിയിലായിരുനെങ്കിൽ ഞാൻ എവിടെയോ ചെന്നു എത്തിയേനേം…… ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകളടച്ചു നളിനിയുടെ ആ സുന്ദര രൂപം എന്റെ മനസ്സിൽ മായാതെ തെളിഞ്ഞു നിന്നു. ദൂരെനിന്നും ഒരു പാലപ്പൂ ഗന്ധം മുറിയിലേക്ക് ഒഴുകിയെത്തി. * യക്ഷിപ്പറമ്പിലെ ഏഴിലം പാലകൾ അപ്പോഴും പൂക്കൾ പൊഴിക്കുന്നുണ്ടായിരുന്നു *

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular