Nostalgia
അങ്ങനിപ്പം കാണണ്ട അതെന്റെ മാത്രം ഓർമ്മയായി തന്നെ…
രചന: Dhanya Shamjith
“ധനുവേ….. നീയൊന്നു വരുന്നുണ്ടോ? കാവില് താലം കൊട്ടി കേറാറായി.. ” “ദാ.. വരുവാ….. തിടുക്കപ്പെട്ട് മോളേയും കൂട്ടി പുറത്തേക്കിറങ്ങിയതും കണ്ടു അക്ഷമനായി നിൽക്കുന്ന ഏട്ടനെ. “എത്ര നേരായീ ടീ ഒരുങ്ങാൻ തുടങ്ങീട്ട്? അമ്പലത്തിൽ പോവുമ്പോഴും വേണോ മേക്കപ്പ്.? “നിങ്ങക്കങ്ങനെ പറയാം, ആകപ്പാടെ ഒന്ന് കണ്ണെഴുതി പൊട്ടു തൊട്ടു ഇതാണോ മേക്കപ്പ്? കുറ്റം പറയാതെ വണ്ടിയെടുക്കാൻ നോക്ക് മനുഷ്യ… അതും പറഞ്ഞ് മോളെ ബൈക്കിന് ഫ്രണ്ടിലേക്കിരുത്തി അവളും ചാടിക്കയറി… ശരിയാണ് താലപ്പൊലി കാവിലേക്കടുക്കാറായിട്ടുണ്ട്,, അടുത്തടുത്തു വരുന്ന മേളം ഇവടുന്നേ കേൾക്കാം.. തിരക്കൊഴിഞ്ഞ സ്ഥലം നോക്കി ബൈക്കൊതുക്കി താലപ്പൊലി വരുന്ന വഴിയരികിൽ സ്ഥാനം പിടിച്ചു.
കസവുമുണ്ടുടുത്ത് കൈയ്യിൽ പൂത്താലമേന്തിയ പെൺകൊടികളെ കാണാൻ നല്ല ഭംഗി, അന്തരീക്ഷത്തിലാകെ ചന്ദനത്തിരികളുടെ ഗന്ധം. വാദ്യഘോഷങ്ങൾ ആടിത്തിമിർക്കുന്ന കൂട്ടവും കടന്ന് കണ്ണും കാതും കൊട്ടിക്കയറുന്ന ചെണ്ടമേളത്തിലേക്കെത്തി. എന്തൊരു വേഗതയാണ് കൈകൾക്ക്, കേൾക്കുന്നവർ പോലും അറിയാതെയാടിപ്പോവുന്ന മേളക്കൊഴുപ്പ്.. അവളുടെ കണ്ണുകൾ മേളക്കാരുടെ മുഖങ്ങളിലേക്ക് പാളി…ഒരു നിമിഷം,, ഒറ്റയൊരു നിമിഷം കണ്ണുകൾ ഇരുനിറക്കാരനായ ആ മേളക്കാരനിൽ ഉടക്കി. ദേവീ…. ഇത്…. കാൽവിരലിൽ നിന്നൊരു മിന്നൽ പാഞ്ഞ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. ”സജൻ….” ചുണ്ടുകളറിയാതെ മന്ത്രിച്ചു. തന്റെ ആദ്യ പ്രണയം… ഏതൊരു പതിനേഴുകാരിയേയും പോലെ മനസ്സിനുള്ളിൽ തുളുമ്പിയ പ്രണയമെന്ന വികാരത്തിന് ആദ്യമായി നിറഭേദങ്ങൾ നൽകിയവൻ…
അവളുടെ ഓർമ്മകൾ വർഷങ്ങളെ പുറകോട്ട് തള്ളിമാറ്റി കുതിക്കാൻ തുടങ്ങിയിരുന്നു. കുംഭാഭിഷേകം പ്രമാണിച്ച് എത്തിയതായിരുന്നു മഥുരയിലെ കുടുംബക്ഷേത്രത്തിൽ, ബന്ധുക്കളും നാട്ടുകാരും എല്ലാം ചേർന്ന് ഉത്സവമയം തന്നെ, പതിനേഴിന്റെ നിറവിൽ കിട്ടിയ അവസരം മുതലാക്കി സഹോദരിമാർക്കൊപ്പം പാറി നടക്കുകയായിരുന്നു താനും. ചുറ്റും തമിഴ് ചുവയുടെ മാറ്റൊലികളായിരുന്നു, അപ്പോഴാണ് കാതിലേക്ക് മലയാളമണ്ണിന്റെ സ്വരം വന്നു വീണത്. ആരെന്നറിയാൻ കണ്ണുകൾ പരതുന്നതിനിടയിലാണ് ആ കണ്ണുകളിലേക്ക് തന്റെ കണ്ണുകൾ ഉടക്കിയത്. മേളത്തിന് വന്ന മലയാളികളായ ചെറുപ്പക്കാർ.. എന്തോ പെട്ടന്നൊരു അടുപ്പം തോന്നി, ഒരു പക്ഷേ അന്യനാട്ടിൽ സ്വന്തം നാട്ടുകാരെ കണ്ട സന്തോഷമാവാം… അച്ഛനും അമ്മയും അവരോട് സംസാരിക്കുന്നുണ്ടായിരുന്നു.. ധനൂ….. തന്നെ കണ്ടതും അവർ അടുത്തേക്ക് വിളിച്ചു. പട്ടുപാവാടയൊതുക്കിപ്പിടിച്ച് അത്യാവശ്യത്തിന് വിനയം മുഖത്തു വരുത്തി താൻ ചെന്നതും വീണ്ടുമാ കണ്ണുകളിലേക്ക് തന്നെ സ്വയമറിയാതെ മിഴികൾ വീണു.
ഇവര് മലയാളികളാ,, അമ്മ ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്കു കയറി. “എന്താ പേര്? ആദ്യത്തെ ചോദ്യം അതായിരുന്നു. ഇരുനിറമുള്ള, കട്ടി മീശയും ചുരുണ്ട മുടിയുമുള്ള തനി നാടൻ വേഷക്കാരൻ.. നെറ്റിയിൽ ചുവന്ന കുങ്കുമക്കുറി… തന്റെ സങ്കല്പത്തിലെ അതേ രൂപം…. ഒരു പുഞ്ചിരിയോടെ പേര് പറഞ്ഞ് ഒന്നും മിണ്ടാതെതിരികെ പോന്നുവെങ്കിലും ആ ശബ്ദം കാതിൽ പതിഞ്ഞിരുന്നു. പിന്നീട് ഓരോ വട്ടം കാണുമ്പോഴും കൊളുത്തി വലിക്കുന്ന കണ്ണുകളെ കാണാത്ത ഭാവം നടിച്ച് താൻ മാറി നടന്നുവെങ്കിലും അറിയുന്നുണ്ടായിരുന്നു തന്നെ പിൻതുടരുന്ന നോട്ടങ്ങളും കൂടെയുള്ളവരുടെ അർത്ഥം വച്ച ചിരികളും. ആ കൈകളിൽ ചെണ്ടക്കോൽ മേളം കൊട്ടുമ്പോൾ തന്റെ മനസ്സിലും പ്രണയത്തിന്റെ പഞ്ചാരിമേളം അലയടിച്ചുണരുകയായിരുന്നു.
പ്രദക്ഷിണവീഥികളിൽ മേളം മുറുകുമ്പോഴും ആ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് തന്നെ തേടിയെത്തുന്നുണ്ടായിരുന്നു. പ്രസാദ ഊട്ടിന് നിറയെ ഇടമുണ്ടായിട്ടും ഒഴിഞ്ഞു നിന്ന് തനിക്കൊപ്പം ഇരുന്ന് സദ്യ കഴിക്കുമ്പോഴും, തനിക്കു നേരെ നീട്ടിയ കൈകളിലേക്ക് വെള്ളമൊഴിച്ച് നൽകുമ്പോഴും ആ കണ്ണുകൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പൂക്കൂടയുമായി കടന്നു പോയ പൂക്കാരിയുടെ പക്കൽ പിച്ചിപ്പൂചോദിച്ച തന്നെ അമ്പരപ്പിച്ച് ഒരു കുടന്ന പിച്ചിപ്പൂ മാല നീട്ടുമ്പോൾ പരിഭ്രമമായിരുന്നു ആരെങ്കിലും കണ്ടാൽ… അതു കൊണ്ട് തന്നെ വാങ്ങാതെ തിരികെയോടിയപ്പോൾ ആ മുഖം വാടിയത് തന്റെ മനസ്സിലും നോവായി നിന്നിരുന്നു. ആ പരിഭവം പിന്നീടോരോ നോട്ടത്തിലും പ്രകടമായി തന്നെ അറിയാമായിരുന്നു. പെട്ടന്നൊരു നിമിഷം മേളം കഴിഞ്ഞ് പോകാൻ തുടങ്ങവേ, കൂടെയുള്ള കൂട്ടുകാരൻ മുന്നിൽ വന്ന് സജന് കൊച്ചിനെ വല്യ ഇഷ്ടമാണ് എന്ന് പറയുമ്പോൾ പെരുമ്പറ മുഴങ്ങുകയായിരുന്നു തന്റെ ഹൃദയത്തിൽ..
പിടഞ്ഞുയർന്ന മിഴികൾ ഉയർത്തവേ കണ്ണുകളിലൊരായിരം പ്രതീക്ഷകളുടെ പ്രണയ ജ്വാലകൾ എരിയിച്ച് ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു ആ മേളക്കാരൻ.. പക്ഷേ മറുപടി പറയാൻ തന്റെ മിഴികൾ പോലും ഉയർന്നില്ല… തോളിൽ തൂങ്ങിയ ചെണ്ടയുടെ ഭാരത്തേക്കാൾ മനസ്സിനാണ് ഭാരമെന്ന് പറയാതെ പറഞ്ഞു കൊണ്ട്, പിൻതിരിഞ്ഞൊരു വട്ടം കൂടി തന്നെ നോക്കി പുഞ്ചിരിയോടെ നടന്നകലുന്ന അയാളെ നോക്കി നിൽക്കാനേ തനിക്കും കഴിഞ്ഞുള്ളൂ, വെറും രണ്ടു ദിവസത്തെ അടുപ്പം മനസിൽ മഴവില്ലു വിരിയിച്ചിരുന്നെങ്കിലും,അതിലപ്പുറം ഒരു പാവാടക്കാരിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല.. തന്നിലും ഉണർന്നിരുന്നോ പ്രണയം, അല്ലെങ്കിൽ അകന്നു പോവുന്ന അയാൾ കൺമുന്നിൽ നിന്നു മറയും വരെ താനെന്തിനാണ് നോക്കി നിന്നത്.
നിഴൽ പോലും മറഞ്ഞിട്ടും പിന്നീടുള്ള നാളുകളിൽ അയാൾ മാത്രമെന്തേ ഓർമ്മകളായി ഉള്ളിനെ നൊമ്പരപ്പെടുത്തിയത്. ഉത്സവപ്പറമ്പുകളിൽ മേളങ്ങളിലെല്ലാം ആ ഒരു മുഖത്തിനായി തന്റെ കണ്ണുകൾ തേടിയലഞ്ഞതും എന്തിനാണ്…. അപ്പോൾ…. താനും അയാളെ പ്രണയിച്ചിരുന്നോ? ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കൊപ്പം കാലത്തിന്റെ കുതിപ്പുകൾ പ്രായത്തേയും മാറ്റിമറിച്ചു, പതിനേഴുകാരിയിൽ നിന്ന് മുപ്പതുകാരിയിലേക്കുള്ള മാറ്റങ്ങളിൽ മറ്റൊരു പ്രണയവും, പ്രണയസാഫല്യവുമെല്ലാം ഉൾപ്പെട്ടിരുന്നു.. എങ്കിലും എപ്പഴൊക്കെയോ പ്രണയമെന്ന് വേർതിരിച്ചറിയാത്ത ആ ഓർമ്മകൾ മനസ്സിലേക്ക് ഒരപ്പൂപ്പൻ താടി പോലെ പറന്നുയർന്നിരുന്നു.. ഇപ്പോഴിതാ അതേ ആദ്യാനുരാഗത്തിന്റെ നോവു തന്നെയല്ലേ ഇത്ര തിരക്കിനിടയിലും ആ മുഖം മാത്രം തന്നിലേക്ക് പതിപ്പിച്ചതും.. അവളിൽ നിന്നൊരു നിശ്വാസം ഉതിർന്നു വീണു.
ധനൂ,, നീയിതെന്താ സ്വപ്നം കാണുവാണോ? താലം കാവിൽ കയറി… വാ…. തൊഴേണ്ടേ??? ഏട്ടന്റെ ശബ്ദമാണ് ഉണർത്തിയത്. “ഏട്ടാ…. ഞാൻ അയാളെ കണ്ടു,, മേളത്തിനിടയിൽ… “ആര്? “സജൻ ” …അവളുടെ സ്വരം താണിരുന്നു. “ഓ… പഴയ നിന്റെ ചെണ്ടക്കാരനോ? എന്നിട്ടെവിടെ, നീ സംസാരിച്ചില്ലേ? “ഇല്ലേട്ടാ…. ഞാനോരോന്ന് ഓർത്തു നിന്നു പോയി. “എന്നാ വാ… നമുക്ക് പോയി നോക്കാം, നിന്നെ ആദ്യമായി പ്രണയിച്ചവനെ എനിക്കുമൊന്ന് കാണണം.. എന്തിനാ ചങ്ങായീ ഈ കുരിശിനെ എനിക്ക് വേണ്ടി മാറ്റി വച്ചേന്ന് ചോദിക്കണം.
” ഒരു ചിരിയോടെ ഏട്ടൻ പറഞ്ഞതു കേട്ട് അവൾ മുഖം കൂർപ്പിച്ചു. “അയ്യട, അങ്ങനിപ്പം കാണണ്ട…. അതെന്റെ മാത്രം ഓർമ്മയായി തന്നെ ഇരിക്കട്ടെ. ഇപ്പോ പോയി കണ്ട് സംസാരിച്ചാൽ ആ ഓർമ്മകൾ പിന്നെയുണ്ടാവില്ല. “ഏതൊരാൾക്കും ആദ്യാനുരാഗം എന്നത് സുഖമുള്ള ഒരോർമ്മയാണ്, ഒരിയ്ക്കലും മറക്കാനാവാത്ത സ്വകാര്യ അഹങ്കാരമായി മയിൽപ്പീലി തുണ്ടു പോലെ മനസ്സിന്റ താളുകളിൽ സൂക്ഷിക്കുന്ന ഓർമ്മകൾ… അതെന്നിലും അങ്ങനെ തന്നെയിരിക്കട്ടെ…. അവളുടെ പുഞ്ചിരിയിൽ നിറഞ്ഞു തുളുമ്പിയിരുന്നു പ്രണയമെന്ന അനുഭൂതിയുടെയലകൾ…
Nostalgia
ചിലർക്ക് കിട്ടുന്ന ഭാഗ്യം ആ സഹോദരിമാർക്ക് ജന്മദിനം ആഘോഷിക്കാൻ…
രചന : വിജയ് സത്യ.
പുതിയ വഴി . ജസ്റ്റിൻ ചേട്ടായി…. നമ്മൾ സോപ്പ് വാങ്ങാൻ പോകുമ്പോൾ ആദ്യം നോക്കുന്നത് എന്താണ്? അത്താഴത്തിനു ശേഷം ലാപ്ടോപ്പിൽ തങ്കളുടെ കമ്പനിയായ സോപ്പ് കമ്പനികാര്യങ്ങൾ ചെക്ക് ചെയ്തു കൊണ്ടു ഇരിക്കവേ ബെഡിൽ മയങ്ങുവായിരുന്ന ജസ്റ്റിനെ നോക്കി ഭാര്യ ശകുന്തള ചോദിച്ചു കീശയിൽ കാശുണ്ടോ ആയിരിക്കും…. ചിന്ത മുറിഞ്ഞ ദേഷ്യത്തിൽ ജസ്റ്റിൻ അങ്ങനെ പറഞ്ഞു. ശകുന്തളയ്ക്ക് ചിരി വന്നു. നീ ഉറങ്ങാൻ വരുന്നില്ലേ..ഇന്നു നമ്മുടെ ബെഡിങ് അനുവേഴ്‌സറീയും കൂടാതെ കുട്ടികളുടെ ജന്മദിനവും ആയിരുന്നുന്നെന്നു അറിയില്ലേ… ഓ. അതിനെന്താ…. പിന്നെ ഇന്നെന്താ ഈ കിടത്തുന്നതിൽ ഇത്ര പ്രത്യേകത …. ഒരു മിനിറ്റ് .ദേ വരികയായി… ശകുന്തള ലാപ് ടോപ് അടച്ചു വെച്ച് ബെഡിലേക്ക് പോയി.. തെറ്റിദ്ധരിക്കരുത് ഇപ്പോൾ ജസ്റ്റിൻ പഴയ ഓർമ്മയിലേക്ക് പോകുകയാണ്…അധരം പോലുള്ള അതിന്റെ ചുവന്നുതുടുത്ത ഇതളുകളിൽ അവൻ തന്റെ ചുണ്ടമർത്തി ചുംബിക്കുന്നത് അവൾ കഴുത്തു തിരിച്ചു സാകൂതം നോക്കിനിന്നു… ഹായ് നല്ല സുഗന്ധം … അവൻ അറിയാതെ പറഞ്ഞു പോയി.. അവൾ തന്റെ പ്രണയം അവനെ അറിയിച്ചു കൊണ്ടു നൽകിയ ആ ചുവന്ന റോസാപ്പൂവിനെ കയ്യിൽ വാങ്ങിയ ശേഷം അവൻ അതിനെ മൃദുവായി ചുംബിച്ചുകൊണ്ട് മണം ആസ്വദിച്ചു ആവേശത്തോടെ പറഞ്ഞപ്പോൾ അവൾ മൊഴിഞ്ഞു.. ഇതെന്റെ പ്രേമോപഹരമാണ് ജസ്റ്റിൻ.. ജസ്റ്റിൻ എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്.. നിന്നെ കണ്ടപ്പോൾ മുതൽ എന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുകയാ നിയാണ് ആൾ..
എന്നു.. അത് കേട്ട് ജസ്റ്റിൻ മന്ദഹാസം പൂണ്ടു അവളെ…. നോക്കി…. ആണോ ശകുന്തളേ…. അങ്ങനെ ചോദിക്കണമെന്നുണ്ട് അവന്റെ ഉള്ളിൽ…. പറ്റില്ല… ഓ… സോറി അങ്ങനെ വിളിക്കാൻ പാടില്ല തന്റെ മാനേജർ ആണ് .ശകുന്തളയെന്ന ഈ സ്ത്രീ…രണ്ട് ദിവസം മുമ്പ് ചാർജടുത്ത തന്നെ ഇത്രയും ലാഘവത്തോടെ പ്രെപ്പോസൽ ചെയ്യുന്ന അവരെ അവൻ അത്ഭുതത്തോടെ നോക്കി നീന്നു.. മാഡം ഞാൻ… അയ്യോ അങ്ങനെ വിളിക്കരുത് ശകൂ… അതുമതി… അപ്പോൾ ശകു… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല… ഇതിപ്പോ എന്താ പറയുക.. എനിക്ക് ശകുവിനെ മൂന്നു ദിവസത്തെ പരിചയമല്ലോ ഉള്ളൂ.. ഒന്ന് ആലോചിക്കനൊക്കെ സമയം താടോ. ആയിക്കോട്ടെ… വിരോധമില്ല… ബട്ട് റിപ്ലൈ എനിക്കനുകൂലം തന്നെയാവണം… ങേ… അവൻ അറിയാതെ കണ്ണുമിഴിച്ചു മൂളിപ്പോയി.. വീണ്ടും ബെഡിൽ ഏയ് ഇന്നെന്താ ഉറങ്ങുന്നില്ലേ… വലിയ ആളെ പോലെ കിടക്കാൻ വിളിച്ചിട്ട് കണ്ണുമിഴിച്ച് ചുമ്മാ മുകളിലേക്ക് നോക്കി ഇരിക്കുന്ന ഭർത്താവ് ജസ്റ്റിനെ കണ്ട് ശകുന്തള ചോദിച്ചു.. ഞാൻ നമ്മുടെ മക്കളെ നമുക്കു ലഭിച്ച വഴി ഓരോന്നും ഓർത്തു കൊണ്ടിരിക്കുകയാണ്.. ആ ചിന്ത അത് പൂർത്തിയാവാതെ ഇനി ഉറക്കം വരുമെന്ന് തോന്നുന്നില്ല പ്രിയതമ ശകുന്തളയുടെ ചോദ്യം കേട്ടു ജസ്റ്റിൻ ചിന്തയിൽ നിന്നും ഉണർന്നു..അവരെ പുൽകി ആശ്വസിപ്പിച്ചു ഉറങ്ങാൻ ശ്രമിച്ചു…
വീണ്ടും ബെഡിൽ ഇടക്കെപ്പോഴോ വീണ്ടും ഉണർന്നു ഇത് സിസേറിയനാണെങ്കിൽ ഞാൻ മരിച്ചു കളയും ആന്റി അങ്കിൾ… അയ്യോ അങ്ങനെയൊന്നും പറയല്ലേ മോൾക്ക് സുഖപ്രസവം ആയിരിക്കും. പ്രസവിച്ച കുട്ടിയെ ഞങ്ങൾക്ക് തന്നിട്ട് മോൾക്ക് ബാംഗ്ലൂരിൽ പോയി തുടർന്ന് പഠിക്കാമല്ലോ.. മോൾ വിഷമിക്കാതെ.. ഇരിക്കു ജസ്റ്റിനും ശകുന്തളയും വിജിനയേ ആശ്വസിപ്പിച്ചു.. വിവാഹം കഴിഞ്ഞ അഞ്ചു വർഷമായി കുട്ടികളില്ലാത്ത ജസ്റ്റിൻ ശകുന്തള ദമ്പതികൾ ആറുമാസം മുമ്പാണ് അവർക്ക് ഊട്ടിയിൽ ടൂർ പോയി വരുന്ന വഴിക്ക് അവരുടെ വണ്ടിക്ക് കുറുകെ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ കാണുന്നത്.. കാലിന് മാത്രം പരിക്കുപറ്റി അവളെ അവർ ആശുപത്രിയിൽ എത്തിച്ചു.. പരിശോധനയിലാണ് ഗർഭിണിയാണെന്നറിഞ്ഞത്.. കാരണം വിശദമായി അവളോട് അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ ചെയ്യാൻ കാരണം ആ ഗർഭം ആണെന്ന് അറിഞ്ഞത്… തുടർന്ന് അവളെ വീട്ടിൽ കൂട്ടിക്കൊണ്ടു വരികയായിരുന്നു.. അവൾക്ക് വേണ്ടുന്ന പരിചരണം നൽകി അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയായിരുന്നു അന്ന് ധനാഢ്യനായ ശകുന്തളയുടെ അച്ഛന്റ്റെ കമ്പനിയിൽ സൂപ്പർ വൈസർ ആയി ജോലിക്ക് കയറുമ്പോൾ അന്നവിടെ ജനറൽ മാനേജർ ആയി ഉണ്ടായ ശകുന്തളയ്ക്ക് കണ്ടമാത്രയിൽ തലയ്ക്കു പിടിച്ച പ്രണയം ജസ്റ്റിനോട് ഉണ്ടായതിന്റെ ഫലമായി ഇന്നവൾ ജസ്റ്റിനോടൊത്തു രണ്ടു കുട്ടികളുടെ മാതാവായി ആ കമ്പനി കാര്യങ്ങൾ നോക്കി കഴിയുകയാണ്…
ജസ്റ്റിനാകട്ടെ ഇന്നാ കമ്പനിയുടെ തലപ്പത്ത് എം ഡിയുമാണ്… കാറിനു കുറുകെ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിജിന പ്രസവിച്ച പെൺകുട്ടിയാണ് കിങ്ങിണി.. പ്രസവശേഷം കൂട്ടിൽ നിന്നും രക്ഷപ്പെട്ട പുലിയെ പോലെ വിജിന ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി.. കിങ്ങിണി വളർന്നുവലുതായി.. ജസ്റ്റിൻ ശകുന്തള ദമ്പതികൾ സന്തോഷത്തോടെ ആ കുട്ടിയെ വളർത്തി കിങ്ങിണി വളർന്നുവലുതായി.. ഇപ്പോൾ അവൾ നാലാംക്ലാസിൽ പഠിക്കുന്നു.. കിങ്ങിണിയും കൂട്ടി ഒരു ദിവസം പാർക്കിലും അവിടെ നിന്ന് ബീച്ചിലും പോയപ്പോൾ കടലയും തിന്നു കടൽക്കാറ്റ് ഇരിക്കുകയായിരുന്ന ഒരു യുവതി പെട്ടെന്ന് കടലിലേക്ക് നടന്നു പോകുന്നത് കണ്ടു.. ആദ്യം തമാശയായാണ് തോന്നിയത്.. പിന്നെ നിർത്താതെ കടലിലേക്കുള്ള നടത്തം കണ്ടപ്പോൾ.. എന്തോ പന്തികേട് തോന്നി ശകുന്തള ഉടനെ വിളിച്ചുപറഞ്ഞു ജസ്റ്റിൻ ചേട്ടാ അതാ ആ കുട്ടി അവൾ ആത്മഹത്യ ചെയ്യാൻ പോകുന്നതാണെന്നു ഒന്നു പോയി രക്ഷിക്കൂ എന്താ പ്രശ്നം എന്ന് അറിയാമല്ലോ.. ശരിയാണല്ലോ കടല കൊറിച്ചു കടലിന്റെ അടുത്തുണ്ടായിരുന്നവൾക്ക് ഇത് എന്തുപറ്റി? ജസ്റ്റിൻ ഓടിച്ചെന്ന് കടലിലെ ആഴങ്ങളിലേക്ക് നടന്ന് നടന്നക്കുകയായിരുന്ന അവളെ തടഞ്ഞു നിർത്തി.. അവൾ വാശിയിൽ ഞാൻ മരിക്കാൻ പോവുകയാണ് എന്റെ തടയല്ലേ പ്ലീസ്…. എന്ന് പറഞ്ഞു ബഹളം വെച്ചു.. ജസ്റ്റിന് കാര്യം മനസ്സിലായി.. ഇവൾ ഒരുംബെട്ടിറങ്ങിയിരിക്കുയാണ്… അവൻ അവളെ പൊക്കിയെടുത്ത് കടലിൽ നിന്നും കരയിലേക്ക് ചുമന്നു കൊണ്ടു വന്നു.. ശകുന്തളയും കിങ്ങിണി മോളും പാഞ്ഞ് അടുത്തെത്തി.. അവളോട് കാര്യം അന്വേഷിച്ചു..
ജീവിതം മടുത്തിരിക്കുകയാണ് അതുകൊണ്ട് മരിക്കാൻ പോവുകയാണെന്ന് പറഞ്ഞു.. സംഭവം സത്യമായി പറയാൻ പറഞ്ഞപ്പോഴാണ് കാമുകനാൽ ചതിക്കപ്പെട്ടു ഗർഭിണിയായതും അബോഷൻ ടൈം കഴിഞ്ഞ് കിടക്കുന്ന അവളുടെ ദയനീയാവസ്ഥ അവൾ പറഞ്ഞത്.. ശകുന്തളയും ജസ്റ്റിനും അവളെയും കൂട്ടി വീട്ടിലേക്ക് പോയി.. പ്രവാസിയായ ഗൾഫിലുള്ള ഭർത്താവ് അവളെ പഠിക്കാനായി ഹോസ്റ്റലിൽ വിട്ടു ഇരിക്കുകയായിരുന്നു.. കാമുകനെ കൂടെ കറങ്ങി അടിച്ചപ്പോൾ ഉണ്ടായ ഗർഭം അവൾക്ക് ജീവിതം വഴിമുട്ടിച്ചു. വഴിമുട്ടിയ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതു.. ഹോസ്റ്റലിൽ നിൽക്കുന്ന അവൾക്ക് ഭർത്താവ് അടുത്തവർഷം നാട്ടിലേക്ക് വരുമ്പോഴേക്കും ഇതിനെ പ്രസവിച്ചു എടുക്കണം.. ശകുന്തള ജസ്റ്റിൻ ദമ്പതികൾ സഹായിക്കാമെന്നേറ്റു.. അങ്ങനെ അവളെ അവിടെ താമസിപ്പിച്ച് അവളുടെയും ഗർഭം അവർ പരിചരിച്ചു.. അവൾ പ്രസവിച്ചു.. അതിലുള്ള കുട്ടിയാണ് ചിഞ്ചു.. പ്രസവം കഴിഞ്ഞപ്പോൾ തന്നെ അവളുടെ അമ്മയായ യുവതി വിധിയെന്ന വന്യമൃഗ ത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ട മാൻകുട്ടിയെ പോലെ ഭർത്താവിന്റെ വീട്ടിലേക്കു ഓടിപ്പോയി… ചിഞ്ചുവിന്റെയും കിങ്ങിണിയുടെയും ജന്മമാസവും തീയതികളും ഒന്നാണ്.. കൂടാതെ അവരുടെ അച്ഛനമ്മമാരുടെ വിവാഹ തീയതിയും ഒന്ന് തന്നെ.. അതുകൊണ്ടുതന്നെ വളരെ അപൂർവം ചിലർക്ക് കിട്ടുന്ന ഭാഗ്യം ആ സഹോദരിമാർക്ക് ജന്മദിനം ആഘോഷിക്കാൻ ലഭിച്ചതിൽ ശകുന്തള ജസ്റ്റിൻ ദമ്പതികൾ മക്കളുടെ കാര്യത്തിൽ അതീവ സന്തോഷം ഉള്ളവരാണ്..രണ്ടു പെൺകുട്ടികൾ അവരുടെ കണ്ണിലുണ്ണികളായി വളർത്തുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു.. ❤❤ ലൈക്കും കമന്റ് ചെയ്യണേ….
Nostalgia
ഒന്നുകൂടെ ചിരിച്ചെന്ന് വരുത്തി ഓട്ടോയിലേക്ക് കയറുമ്പോൾ…
രചന: മഹാദേവൻ
“ഇതെന്താ, ഗ്യാസ് കേറിയതാണോ ചേച്ചി” “അല്ലേടാ, കെട്യോൻ…………………….” അവന്റെ ആക്കിയ ചിരിയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ പറയാൻ തോന്നിയത് അങ്ങനെ ആയിരുന്നു. അല്ലെങ്കിലും ചില ഞ രമ്പുകൾക്ക് ഗർഭിണികളെ കാണുമ്പോൾ ഒരു ഇളക്കമുണ്ട് . ഇവനൊക്കെ എങ്ങനെ ആണാവോ പുറത്ത് വന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉളളൂ.. പക്ഷേ… ഉള്ളതങ് മുഖത്തു നോക്കി പറഞ്ഞപ്പോൾ അവനങ് പോയി. കടയിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി ” ടോ, രേണു ” പതിയെ തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന മുഖം കണ്ട് ആദ്യമൊന്ന് അമ്പരന്നു. പഴയ കാമുകൻ ദേ കവുങ്ങ്തടി പോലെ മുന്നിൽ നിൽക്കുന്നു. “എന്താടോ.. കണ്ടിട്ട് കിളി പോയ പോലെ… അതോ അന്ന് എല്ലാവർക്കും മുന്നിൽ വെച്ച് അറിയില്ലെന്ന് പറഞ്ഞപോലെ ഇപ്പഴും അറിയാത്ത ഭാവം കാണിക്കുവാനോ ? ” അവന്റെ ആക്കിയ ഒരു ചോദ്യം കേട്ടപ്പോൾ എന്ത് പറഞ്ഞ് ഒഴിവാക്കും എന്ന ചിന്ത ആയിരുന്നു. ” ഏയ്യ്. അങ്ങനെ ഒക്കെ മറക്കാൻ പറ്റോ രാഹുൽ. മനപ്പൂർവം പറഞ്ഞതല്ല അങ്ങനെ ഒന്നും.. സാഹചര്യം.
പിന്നെ നിന്നോട് എനിക്ക് ബഹുമാനം ഉണ്ട്. പെട്രോളും ആസിഡുമൊന്നും ഉപയോഗിച്ചില്ലല്ലോ. എന്നെ ജീവിക്കാൻ അനുവദിച്ചല്ലോ… ” അത് കേട്ടപ്പോൾ അവന്റെ മുഖത്തു പുഞ്ചിരി ആയിരുന്നു. ” ആത്മാർത്ഥമായി പ്രണയിക്കുന്ന ഒരാൾക്ക് അങ്ങനെ ചെയ്യാൻ കഴിയില്ലെടോ. ഇന്നത്തെ കാലത്ത് പ്രണയം ഒരു ഫാഷനാണ്. പക്ഷേ, പ്രണയം ജീവിതത്തോളം ചേർത്തുവെക്കുന്നവരും ഉണ്ട് ചുരുക്കം. എനിക്ക് പ്രണയം അങ്ങനെ ആയിരുന്നു. അതുകൊണ്ട് തന്നെ ആ ഇഷ്ടത്തെ വൈരാഗ്യം കൊണ്ട് കളങ്കപെടുത്താൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. നിന്റ തീരുമാനം നിന്റ ശരികളിൽ ഒന്നായിരിക്കാം. ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ ലോകത്ത് ആത്മഹത്യകൾ ഉണ്ടാവില്ലായിരുന്നല്ലോ. ” അവന്റെ വാക്കുകളിൽ നിരാശ ഉണ്ടെന്ന് തോന്നി. പലതും ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പിന്നെ വേണ്ടെന്ന് വെച്ച് തിരികെ ഓട്ടോയിലേക് കേറാൻ തുടങ്ങുമ്പോൾ അവനെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ചു. ” കാണാം ” എന്ന് പറയുമ്പോഴും അവന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു.
” ടോ, ഒരു കാര്യം പറഞ്ഞോട്ടെ….. ഇയാളെ എനിക്ക് ഇപ്പോഴും ഇഷ്ട്ടാട്ടോ ” അത് കേട്ടപ്പോൾ പെട്ടന്നൊരു വിറയൽ. ഇവനിത് എന്ത് ഭാവിച്ചാ ഈ വരവെന്ന ചോദ്യം മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി. പഴയ ബന്ധം പുതുക്കാനുള്ള വരവായിരിക്കുമോ. ! ” രാഹുൽ.. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലേ. ഇപ്പോൾ താനും ഞാനും രണ്ട് ദ്രുവങ്ങളിൽ ആണ്. രണ്ട് ഫാമിലികൾ. രണ്ട് തരം ജീവിതങൾ. അതിനിടയിലേക്ക് ഇനിയും ആ പ്രണയകാലത്തെ വലിച്ചിഴയ്ക്കണോ? ” വാക്കുകളിലെ നീരസം അവന് മുന്നിൽ പ്രകടിപ്പിക്കുമ്പോൾ അത് മനസ്സിലാക്കിയപോലെ അവൻ പതിയെ തലയാട്ടി. “ശരിയാണ്.. രണ്ട് ദ്രുവങ്ങൾ, രണ്ട് തരം ജീവിതങ്ങൾ. പക്ഷേ ഒന്നുണ്ട് രേണു. നീ അന്ന് പോയത് കൊണ്ട് ഞാനിപ്പോ നല്ല നിലയിലെത്തി. അതിനൊരു താങ്ക്സ് പറയണമെന്ന് ഉണ്ടായിരുന്നു. മറക്കാൻ കഴിയില്ലല്ലോ നീ അന്ന് തേച്ചിട്ട് പോയ ആ ദിവസം. നീ അന്ന് തേച്ചില്ലായിരുന്നെങ്കിൽ ഞാനിപ്പോ വല്ല ഓട്ടോയും ഓടിച്ചു നടുവൊടിഞ്ഞു നിന്റ സാരിത്തലപ്പും താങ്ങി നടക്കേണ്ടി വന്നേനേ.
ഇതിപ്പോ കെട്ടിയ പെണ്ണ് ബ്രിട്ടനിൽ ആയത് കൊണ്ട് അവിടെ ഒരു ജോലി കിട്ടി, ജീവിതം അങ്ങ് സെറ്റിൽ ആയി. എല്ലാത്തിനും നീ ആണ് കാരണം. ” വെറുതെ അല്ല തെണ്ടി മറക്കാത്തത്, പ്രതികാരം ചെയ്യാൻ വന്നേക്കുവാണ് എന്ന് ചിന്തിച്ചുകൊണ്ട് മുഖത്തൊരു ചിരി വരുത്തുമ്പോൾ അവന്റെ അടുത്ത ചോദ്യം ” അല്ല, നിന്റ ഗൾഫുകാരൻ കെട്യോൻ എന്ത് ചെയ്യുന്നു ഇപ്പോൾ “.. ഒന്നും മിണ്ടിയില്ല… ഒന്നുകൂടെ ചിരിച്ചെന്ന് വരുത്തി ഓട്ടോയിലേക്ക് കയറുമ്പോൾ മുന്നിലിരിക്കുന്ന ഡ്രൈവർ അവളെ ഒന്ന് തറപ്പിച്ചുനോക്കി പറയുന്നുണ്ടായിരുന്നു “എടി മറ്റവളെ, നീ പുറത്തേക്കിറങ്ങുന്നത് ഇതിനാണല്ലേ. കണ്ടവന്മാരോടൊക്കെ കിന്നരിക്കാൻ. വീട്ടിൽ ചെല്ലട്ടെ.. കാണിച്ചുതരാം ഞാൻ ” അയാൾ പല്ലിറുമ്മി ഓട്ടോ മുന്നിലേക്ക് എടുക്കുമ്പോൾ വയറിൽ പൊത്തിപ്പിടിച്ചുകൊണ്ട് ഒന്നേ പറഞ്ഞുള്ളൂ ” കഷ്ടകാലം “. പിന്നിൽ അവനിപ്പോ ചിരിക്കുന്നുണ്ടാകണം.
പണവും പത്രാസും കണ്ടു ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്നും പറഞ്ഞ് ചാടിയപ്പോൾ ഓർത്തില്ല, പച്ചപ്പ് മാത്രേ ഉളളൂ, കല്യാണം കഴിയുന്നതോടെ ആ പച്ചപ്പൊക്കെ വെറും പറ്റിപ്പ് ആയി മാറുമെന്ന്. അപ്പോഴുണ്ട് മുന്നിലിരിക്കുന്ന കെട്യോന്റെ അടുത്ത ചോദ്യം ” എന്താടി, മറ്റവനെ കണ്ടതോടെ സ്വപ്നം കണ്ടിരിക്കുവാനോ? അല്ലേലും നിന്നെപ്പോലെ ഇച്ചിരി സൗന്ദര്യം ഉള്ളതുങ്ങളെ കെട്ടിയാൽ ന്നെപ്പോലെ ഉള്ള കെട്യോൻമാരുടെ നെഞ്ചിൽ തീയാ… ” അയാളുടെ വാക്കുകൾ കേട്ടിട്ടും ഒന്നും മിണ്ടിയില്ല. സംശയം ഒരു രോഗമാണ്. ചികിത്സയില്ല. ജീവിതം അവസാനിക്കുംവരെ. ഇനി അഥവാ മറുത്തൊരു വാക്ക് പറഞ്ഞാൽ അടുത്ത സംശയം അതിൽ പിടിച്ചായിരിക്കും. മൗനം പാലിച്ചിരുന്നു വീടെത്തുംവരെ. ഇനി കുറച്ചു ദിവസം അയാൾക്ക് പറഞ്ഞ്കുത്താനുള്ള വക ആയല്ലോ എന്ന് നെടുവീർപ്പോടെ ഓർത്തുകൊണ്ട്. ! ” പട്ടരെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു പഴഞ്ചൊല്ല് ണ്ടല്ലോ.. ഇപ്പോൾ അതാണ് അവസ്ഥ…
Nostalgia
വിവാഹം കഴിഞ്ഞു അവളോടൊപ്പമുള്ള ആദ്യ യാത്ര…
രചന: ഷാനവാസ് ജലാൽ
വിവാഹം കഴിഞ്ഞു അവളോടൊപ്പമുള്ള ആദ്യ യാത്ര എങ്ങോട്ടെന്ന് ചിന്തിച്ചപ്പോഴെ മനസ്സിൽ ഓടിയെത്തിയത് അരുണിന്റെ മുഖമായിരുന്നു. യാത്ര പറഞ്ഞു വിട്ടിൽ നിന്നും ഇറങ്ങി പകുതി ദൂരം കഴിഞ്ഞപ്പോഴാണു അവൾ ആരാണു അരുണെന്ന് എന്നോട് ചോദിച്ചത്. അവൻ എന്റെ എല്ലാമാണെന്ന് പറഞ്ഞ് അവസാനിപ്പിച്ചത് അൽപ്പം കുശുമ്പോടെയാണ് അവൾ കേട്ടതെങ്കിലും അവനെക്കുറിച്ചു പറയാൻ അവൾ നിർബന്ധിച്ചത് കൊണ്ടാണു ഞാൻ അത് പറഞ്ഞു തുടങ്ങിയത്. കുഞ്ഞുനാളിൽ എന്റെയും അവന്റെയും വിട്ടുകാർ അയൽവാസികളായതു കൊണ്ട് തന്നെ എന്റെ കളിക്കൂട്ടുകാരായിരുന്നു അവനും അവനെക്കാൾ നാലു വയസ്സ് മൂത്ത അവന്റെ ചേച്ചിയും. സാമ്പത്തികമായി അൽപ്പം പുറകിലോട്ട് ആയത് കൊണ്ടാകണം; ഞാൻ ടൈയ്യും കോട്ടുമിട്ട് സ്കുൾ ബസിൽ സി. ബി.എസ്. സി ക്ക് ചേർന്നപ്പോൾ അവനും ചേച്ചിയും പഠിച്ചിരുന്നത് ഗവൺമന്റ് സ്കൂളിലായിരുന്നു.
എപ്പോഴും കണ്ടും കളിച്ചും കൊണ്ടുമിരുന്ന ഞങ്ങൾക്കിടയിൽ ആ സ്കുൾ സമയം ഉണ്ടാക്കിയ അകലം വളെരെ വലുതായിരുന്നു …!! എന്റെ പഠിത്തത്തിന്റെ ഗ്രാഫ് താഴോട്ട് പോകുന്നത് കണ്ടിട്ട് പൈസയെങ്കിലും ലാഭമാകുമല്ലോന്ന് അച്ഛൻ കരുതിയിട്ടാകണം എട്ടാം തരം മുതൽ അവനോടോപ്പം ഞാനും പോയി തുടങ്ങിയിരുന്നു ഗവൺമെന്റ് സ്ക്കൂളിൽ . പഠിക്കാൻ മിടുക്കാനായിരുന്ന അരുൺ തന്നെയായിരുന്നു സ്കൂളിലെ ലീഡർ എന്നത് ആരെയും സംസാരിച്ചു തോൽപ്പിക്കാനുള്ള അവന്റെ കഴിവിനോരു അംഗികാരം തന്നെയായിരുന്നു…!! കോളെജ് ലൈഫിലായിരുന്നു സത്യത്തിൽ ജിവിതത്തിൽ അവനെ മാറ്റിമാറിച്ച സംഭവങ്ങൾ ഉണ്ടായത്.
ഞാൻ സാധാരണ രീതിയിൽ ക്ലാസ് കട്ട് ചെയ്യലും മരം ചുറ്റി പ്രേമവുമായി വിലസുമ്പോൾ അവൻ ലൈബ്രറിയിലും അവൻ തിരഞ്ഞെടുത്ത പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. പ്രസംഗിക്കാൻ അസാമന്യ കഴിവുണ്ടായിരുന്നത് കൊണ്ട് കോളേജ് ചെയർമാൻ പോസ്റ്റിലെക്ക് അവൻ മൽസരിക്കുമ്പോഴും എനിക്കുറപ്പായിരുന്നു അവൻ വിജയിക്കുമെന്ന്. കാരണം ആരൊടും കള്ളം പറയാത്ത, എല്ലാവരോടും ചിരിച്ച് മാത്രം സംസാരിക്കുന്ന, ഏത് പ്രേശ്‌നത്തിലും മുന്നിൽ നിൽക്കുന്ന അവൻ വിജയിച്ചില്ലെങ്കിൽ പിന്നെ ആരു ജയിക്കാനാണെന്ന് എതിരാളികൾ പോലും സമ്മതിച്ചു തരുമായിരുന്നു …!! നീ ഒരു മന്ത്രിയായിട്ട് വേണം കൂടെനിന്ന് അഴിമതി നടത്താനെന്ന എന്റെ സംസാരത്തെ ചിരിച്ചു കൊണ്ട് അവൻ തള്ളുമെങ്കിലും; “വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലളിയ…നാടിനു പറ്റുന്ന നന്മ ചെയ്യണം …
പെങ്ങളുടെ കല്ല്യാണം..;പിന്നെ എന്റെ അച്ഛനേയും അമ്മയേയും പൊന്ന് പോലെ നോക്കണം…; ഇതൊക്കെയെ ഉള്ളളിയാ ജിവിതത്തിലെ ആഗ്രഹങ്ങൾ…” എന്ന് പറഞ്ഞു അവൻ നടന്ന് നിങ്ങുമ്പോഴും സത്യത്തിൽ അവൻ എന്റെ കൂട്ടുകാരനായതിൽ കുറച്ച് അഹങ്കാരം എനികും ഉണ്ടായിരുന്നു …!! “എന്നിട്ട് ഇപ്പോൾ എന്തായി നിങ്ങളുടെ കൂട്ടുകാരൻ…ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആയൊ…?” എന്നുള്ള അവളുടെ ചോദ്യത്തിന് “നീ കരുതുന്നതിലും അപ്പുറം ഒരു നാടിന്റെ തന്നെ ആവേശമായി അവൻ മാറിയെന്ന്…” പറഞ്ഞു ഞാൻ കൈചുണ്ടിയ രക്‌തസാക്ഷി മണ്ഡപത്തിലെക്ക് അവൾ നോക്കിയപ്പോഴെക്കും എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു..!! അവന്റെ വീടെത്തും വരെ അവൾ ഒന്നും മിണ്ടിയിരുന്നില്ല പിന്നിട്. അപ്രതീക്ഷതമായി ഞങ്ങളെ കണ്ടുകൊണ്ടാകാണം അവന്റെ അമ്മ മുറ്റത്തെക്ക് ഓടിയിറങ്ങി വന്നു;ഞങ്ങളെ സ്വികരിച്ചു അകത്തെക്ക് കൊണ്ട് പോയി.
പൊട്ടി പൊളിഞ്ഞ അകത്തളം കണ്ട് അവൾ എന്നെ നോക്കുന്നത് കണ്ടിട്ട്അച്ഛനാണ് മറുപടി പറഞ്ഞത് .. “വാടകവീടാണു മോളെ….വാടക സമയത്ത് മാത്രം ചേവി കേൾക്കുന്ന മുതലാളിയാ വീടിന്റെത്. ഇതൊന്ന് നേരെയാക്കാൻ പറഞ്ഞാൽ അയാൾക്ക് ചെവി കേൾക്കൂലാ….മോളുടെ കല്ല്യാണം കഴിഞ്ഞു കുറച്ചു ബാധ്യത ആയപ്പോൾ വിറ്റതാ അവിടെയുള്ള വിട്…….പിന്നെ ആർക്കാ വീടും വസ്തുവുമൊക്ക…?എല്ലാം നോക്കേണ്ടവൻ നേരത്തെ തന്നെ അങ്ങ് പോയില്ലെന്….?” എന്ന് പറഞ്ഞ് അച്ഛൻ ഭിത്തിയിൽ തൂക്കിയിരിയ്ക്കുന്ന അവന്റെ പടത്തിലേക്ക് മുഖം ഉയർത്തിയപ്പോഴെക്കും അമ്മ കടുപ്പം കുറഞ്ഞ രണ്ട് ഗ്ലാസ് കട്ടൻ ചായയുമായി ഞങ്ങളുടെ മുന്നിലെക്ക് എത്തിയിരുന്നു..!! അവളുടെ മുടിയിൽ തലോടി അവളോട് വിശേഷങ്ങൾ ചോദിച്ചു നിന്ന അമ്മയുടെ കണ്ണു നിറയുന്നത് കണ്ടിട്ടാ ഞാൻ പോയി ചേർത്ത് പിടിച്ചത്….
“അമ്മയുടെ മോൻ തന്നെയല്ലെ ഞാനും…..അപ്പോൾ ഇവളും അമ്മയുടെ മരുമോളാ….അതല്ലെ എങ്ങും പോകാതെ ഞാൻ ഇങ്ങ് ഓടി വന്നത്” എന്ന് പറഞ്ഞപ്പോഴേക്കും പാവം ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു…!! “പോയി വരാം”… എന്ന് പറഞ്ഞു അവിടെ നിന്ന് യാത്ര പറഞ്ഞു വണ്ടിയിൽ കയറിയപ്പോഴെക്കും അവൾ ചോദിച്ചിരുന്ന് എങ്ങനെയാ അവൻ മരിച്ചതെന്ന്… ഇലക്ഷൻ സമയത്ത് തോൽവി മുന്നിൽ കണ്ട പാർട്ടിക്ക് എതിരാളികളെ ചെറുക്കാൻ ഒരു രക്തസാക്ഷിയെ വേണമെന്ന് പറഞ്ഞപ്പോൾ നറുക്ക് വീണത് അരുണിനായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു…!! കൊല്ലാൻ പറഞ്ഞവൻ മന്ത്രിയുമായി…. പാവം പിടിച്ച കുറച്ച് എതിർപ്പാർട്ടിയിലെ അത്താഴപ്പട്ടിണിക്കാരന്റെ മക്കൾ ജയിലിലുമായെന്ന് എനിക്ക് അവളോട് പറയാൻ കഴിഞ്ഞില്ല. എന്ത് കൊണ്ട ചേട്ടൻ പെട്ടെന്ന് പാർട്ടി വിട്ടതെന്ന ചോദ്യത്തിനു മാത്രം എനിക്ക് മറുപടിയുണ്ടായിരുന്നു…. “കുഞ്ഞു നാളിൽ എനിക്ക് കരുത്തായ കരങ്ങൾക്ക് എനിക്ക് തണലാകണെമെന്നത് കൊണ്ട് മാത്രമെന്ന്…”!!!!!!!