Connect with us

ബന്ധങ്ങൾ

അതെ ഞാൻ നാളെ വീട്ടിൽ പൊക്കോട്ടെ ? എന്തിനു സ്കൂൾ അടച്ചതല്ലേയുള്ളൂ പോകാം പിന്നെ ഒരു ദിവസം ആവട്ടെ.

Published

on

രചന: Sumayya Shefiek
ഇമ്മളൊക്കെ ഇത്രേം ഉള്ളൂ എന്നേ

……….
.
അതെ ഞാൻ നാളെ വീട്ടിൽ പൊക്കോട്ടെ ?

എന്തിനു സ്കൂൾ അടച്ചതല്ലേയുള്ളൂ പോകാം പിന്നെ ഒരു ദിവസം ആവട്ടെ.

എനിക്ക് നാളെ പോകണം. ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് എത്ര ദിവസായി ?എനിക്ക് എല്ലാരേയും കാണണം എന്നു തോന്നുന്നു.

ഡി പോത്തേ അതിനു വീട്ടിലോട്ടു ഒരു വീഡിയോ കാൾ വിളിച്ചാൽ പോരെ എല്ലാരേയും കാണാല്ലോ ?

അയ്യോ എന്തൊരു ഔദാര്യം !അങ്ങനിപ്പോ വേണ്ട എനിക്കു നേരിട്ട് കാണണം.

നിന്റെ വാപ്പയും ഉമ്മയും കഴിഞ്ഞ ദിവസം വന്നിട്ട് പോയതല്ലേ ഉള്ളൂ. പിന്നെ എന്നാ കാണാനാ ?

ദേ മനുഷ്യ എനിക്ക് അവരെ മാത്രല്ല വീടും എന്റെ റൂമും അലക്കു കല്ലും നാടും ഒക്കെ കാണണം. എല്ലാം കൂടി എന്നാ നിങ്ങളിങ്ങോട്ടു കൊണ്ടു വാ. അല്ല പിന്നെ.

അതൊക്കെ ബുദ്ധിമുട്ടാവും.

ആ അതുകൊണ്ടാ പറഞ്ഞത് എനിക്കു പോകണം എന്നു. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനു നിങ്ങടെ കാലുപിടിക്കണം ?എന്റെ സ്വന്തം വീട്ടിൽ പോകാനും മാതാപിതാക്കളോടൊപ്പം നിൽക്കാനും എനിക്കും അവകാശമുണ്ട്.

ഡി, നീ പോയാൽപ്പിന്നെ ഈ പഞ്ചായത്ത് ഉറങ്ങിയപോലെയാണ് . ഒരു അനക്കവും ഇല്ല. മാത്രല്ല കുഞ്ഞുങ്ങളെ കാണാതെ ഞാൻ ഒറ്റയ്ക്ക്, അത് ഭയങ്കര ബോറാടി.

ഓഹോ ഈ അടുക്കളയിൽ കിടന്നു പണി എടുത്തു ഞാൻ ചാകണം അല്ലേ ?ഒന്ന് പുറത്ത് കൊണ്ടുപോകാൻ പോലും നിങ്ങള്ക്ക് സമയം ഇല്ല. ഓരോരുത്തരും അവധിക്കു എവിടെല്ലാം പോകുന്നു. ഞാൻ അതൊന്നും ചോദിക്കുന്നില്ല എന്നെ എന്റെ വീട്ടിൽ വിട്ടാൽ മതി.

ഓ ഇനി മോങ്ങാൻ തുടങ്ങണ്ട വൈകിട്ട് തീരുമാനിക്കാം.

……
രാത്രി മൂപ്പര് കിടന്നതും മാന്താൻ തുടങ്ങി.

അതെ നാളെ വീട്ടിൽ കൊണ്ടു വിടുമോ ?

നീയിങ്ങു വന്നേ ഈ ചുരിദാർ നിനക്ക് നന്നായി ചേരുന്നുണ്ടല്ലോ ?

ഓ പിന്നെ അഞ്ചുകൊല്ലം മുമ്പത്തെ ചുരിദാറ പാണ്ടിക്കാര് പോലും കൊടുത്താൽ വാങ്ങില്ല.

അതുകൊണ്ടാടി പറഞ്ഞത് നിനക്കെ ചേരത്തുള്ളൂ എന്നു. അവരെക്കാൾ കഷ്ടമാണല്ലോ നീ ?

അതെ. കെട്ടിയപ്പോൾ നോക്കി കെട്ടണമാരുന്നു. ഞാൻ പുറകെ നടന്നു കെട്ടിച്ചതല്ലല്ലോ ?

പിണങ്ങാതെ മുത്തേ വാ ഞാൻ ഒന്ന് കെട്ടിപിടിക്കാം ഈ ദേഷ്യം ഒക്കെ ഞാനിപ്പോ മാറ്റം.

ഒരു കുന്തോം ഇല്ല എനിക്കു നാളെ വീട്ടിൽ പോണം. നിങ്ങളു കൊണ്ടുപോകുമോ ഇല്ലയോ ഇപ്പോൾ അറിയണം.

നിനക്ക് നിർബന്ധമാണോ ?

അതെ.
എന്നാൽ ശെരി നാളെ ഉച്ചക്ക് കൊണ്ടുവിടാം.

താങ്ക്യു ചക്കരെ.
അയ്യോ ഒന്ന് പതുക്കെ കെട്ടിപിടിക്കടി.

രാത്രിയിൽ ഉറങ്ങിയില്ല നാളെ പോവാനുള്ള സാധനങ്ങൾ എടുത്തുവെക്കുന്നതും പോകുന്നതും ഒക്കെ ഓർത്തു അങ്ങനെ കിടന്നു.
രാവിലെ പണി ഒക്കെ ഒതുക്കി മക്കളുമായി റെഡി ആയി ഇരിക്കുമ്പോൾ എന്തൊരു സന്തോഷം. ഉച്ചയോടെ വീട്ടിൽ എത്തിയപ്പോൾ രാവിലെ ഒന്നും കഴിക്കാതിരുന്നതുകൊണ്ടാണോ എന്തോ കോഴിക്കറിയും മീൻ കറിയും ഒക്കെ അപാരം. ഓരോന്നും കഴിച്ചിട്ടു അങ്ങേരു എന്നെ നോക്കി, ഡി അപ്പോൾ ഇതൊക്കെയാണ് ഇതിന്റെ ഒക്കെ ശെരിക്കും രുചി അല്ലേ ?നീ എന്താടി ഉണ്ടാക്കി വെക്കുന്നത് എന്നൊക്കെ കമന്റ്‌ പറയുന്നുണ്ട്.

വെട്ടി വിഴുങ്ങുന്നതിനിടക്ക് റിപ്ലൈ കൊടുക്കാൻ ടൈം കിട്ടുന്നില്ലെങ്കിലും ഇടയ്ക്കു ഇത്രേം പറഞ്ഞു.

വല്ലപ്പോഴുമുള്ള സദ്യ കാണുമ്പോൾ എന്നുമുള്ള കഞ്ഞി, അത് മറക്കരുത് !

കുശലാന്വേഷണവും ചെറുമയക്കവും കഴിഞ്ഞു മൂപ്പര് പോവാനിറങ്ങിയപ്പോൾ ഞാൻ ഒന്നൂടെ ഓർപ്പിച്ചു രണ്ടു ദിവസം കഴിയുമ്പോൾ ഓരോ കാരണം ഉണ്ടാക്കി തിരിച്ചു വിളിക്കരുത് ഇത്തവണ പത്തു ദിവസം എനിക്കു വേണം.

അത്രേം വേണോടി ?

വേണം എനിക്കൊന്നു അടിച്ചുപൊളിക്കണം.
ആദ്യത്തെ രണ്ടുദിവസം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലെ അടിച്ചുപൊളിച്ചു. രാത്രി വരെ വീട്ടുകാരുമായി കഥപറച്ചിലും രാവിലെ എട്ടു മണിയാകുമ്പോൾ എഴുന്നേറ്റു അമ്മച്ചി ചായ എന്നു പറയുമ്പോൾ കാപ്പിയും പിന്നെ ചാനലുകളിൽ വന്ന ഇതുവരെ കാണാൻ പറ്റാത്ത പടങ്ങൾ കണ്ടുതീർക്കലും ഒക്കെ ആയി തകർത്തു. ഇത് ഇളയ കുഞ്ഞുണ്ടായതിൽ പിന്നെ കിട്ടിയ ലോട്ടറി ആണ്. വീട്ടിൽ വന്നാൽ ഒന്നും ചെയ്യിക്കില്ല. ഞാൻ അടുക്കളേൽ കേറിയാൽ അവനും കേറും പിന്നെ എന്താണ് നടക്കുന്നതെന്ന് ഒരു രൂപവും കിട്ടില്ല കൊച്ചുപിള്ളേർ ഇല്ലാത്തതു കൊണ്ടു മാതാശ്രീ താഴെ അടുക്കി വെച്ചിരിക്കുന്ന സകലമാന ഐറ്റംസ് ഇവൻ പൊക്കും. പോരാത്തതിന് കബോർഡ് തുറന്ന് ഓരോ ടിന്നായി എടുത്തു കമഴ്ത്തും. ഈ അരിപ്പൊടിയും ഗോതമ്പും ഒക്കെ. പിന്നെ വേസ്റ്റ് കൊട്ട ഒക്കെ പുള്ളിയുടെ തലയിൽ എന്തോ അതുകൊണ്ടും തൃപ്തനാകാതെ ഗ്യാസ് അടുപ്പിന്റെ ബർണർ അവന് ചുമ്മാ തിരിച്ചോണ്ടു ഇരിക്കണം. ഇതൊക്കെ കൊണ്ടു ഉമ്മച്ചി പറയും മോളെ നീ അവിടെ കുഞ്ഞിനെ നോക്കി ഇരുന്നോ ഞാൻ പാചകം ചെയ്തോളാം എന്നു.

മൂന്നാമത്തെ ദിവസം ആയപ്പോൾ എന്തോ ബോറടിക്കാൻ തുടങ്ങി. എന്തൊക്കെ ഉണ്ടായിട്ടും ഒരു രസമില്ല. പിറ്റേന്ന് രാത്രി വീഡിയോ കോളിൽ അങ്ങേരെ കണ്ടപ്പോൾ ഒരു സങ്കടം.

എന്താ മനുഷ്യ നിങ്ങളു ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ ക്ഷീണിച്ചുപോയല്ലോ ?

പോടീ അവിടുന്ന് ഇന്ന് നോക്കിയപ്പോൾ ഒരു കിലോ കൂടി.

ഒന്ന് എറിഞ്ഞു നോക്കിയതാ കൊണ്ടില്ല.

നിങ്ങൾക്ക് എന്നെ ഓർമ വരുന്നുണ്ടോ ?

എവിടുന്നു. ഓർക്കാൻ ടൈം ഉണ്ടായിട്ടു വേണ്ടേ തിരക്കാടി നീ ഫോൺ വെച്ചേ.

ഛെ നാണക്കേടായി ഞാൻ പോയത് അങ്ങേർക്കു സന്തോഷായി. കൂട്ടുകാരുടെ ഒപ്പം പാതിരാത്രി വരെ കൂടാം, താമസിച്ചു വരുന്നതിനു കാരണം ബോധിപ്പിക്കണ്ട. ഇഷ്ടമുള്ളപ്പോൾ വീട്ടിൽ വരാം പോകാം. കുഞ്ഞുങ്ങടെയും എന്റെയും ശല്യമില്ലാതെ സ്വസ്ഥമായി ഉറങ്ങാം അങ്ങനെ അങ്ങനെ എന്തോരം കാര്യങ്ങൾ.

ഓർത്തപ്പോൾ ദേഷ്യമായി.
വാട്സ്ആപ്പ് എടുത്തു അഞ്ചാറ് മെസ്സേജ് അയച്ചു.
എനിക്കറിയാം അല്ലേലും നിങ്ങൾക്കെന്നെ വേണ്ടല്ലോ ?എന്നെ കാണണം എന്നുപോലും ഇല്ല. വേറെ ആരെയെങ്കിലും കിട്ടിക്കാണും. I hate you.

ഇത്രേം ടൈപ്പ് ചെയ്തിട്ടും പോര പിന്നെ ഗൂഗിളിൽ തപ്പി ഇമേജസ് ഓഫ് എലോൺ വുമൺ അടിച്ചുകൊടുത്തു കിടുക്കാച്ചി രണ്ടെണ്ണം സേവ് ചെയ്തു സെൻഡ് ചെയ്തു പോരാത്തതിന് കരയുന്ന അഞ്ചാറ് സ്മൈലിയും.

രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അങ്ങേരു വിളിച്ചു എന്താടി കോപ്പേ വീട്ടിൽ പോയാലും സമാദാനം തരില്ലേ ?

ഞാൻ ഒന്നും മിണ്ടിയില്ല.

ഡി നീ പോയിട്ട് ഇപ്പോൾ എത്ര ദിവസായി.?

നാല്.

ഈ നാലുദിവസവും ഞാൻ ഉറങ്ങിയിട്ടില്ല. ഉറക്കം വരാതെ എഴുന്നേറ്റു നടക്കുന്നതിനു മൂത്ത പെങ്ങൾ രാവിലെ കളിയാക്കി. അവര് വന്നിട്ട് രണ്ടുദിവസായല്ലോ. നീ അവളോട്‌ വിളിച്ചു ചോദിക്ക്.

നീയും മക്കളും ഇല്ലാതെ റൂമിൽ കേറാൻ ഇഷ്ടമില്ലാഞ്ഞിട്ടു ഹാളിലാണ് കിടപ്പു പോലും. സമയത്തിന് ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നിട്ടും വിളിക്കുമ്പോൾ ഒന്നും പറയാഞ്ഞത് നീ അവിടെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നോർത്ത് മാത്രാണ് . നിനക്കും കാണില്ലേ അവരുടെ കൂടെ താമസിക്കാനും കുറച്ചു ഫ്രീ ആവാനും കൂട്ടുകാരെ കാണാനും ഒക്കെ.
എന്നിട്ട് നീ എന്താ പറഞ്ഞെ എനിക്കു ഇവിടെ വേറെ ഒരുത്തി ഉണ്ടെന്നല്ലേ ?നീ ഒന്നും നന്നാവില്ലടി. നിന്റെ ഒക്കെ മനസ്സിലിരുപ്പ് അത്രക്കാണ്.

ഇത്രേം കേട്ടപ്പോൾ മനസ്സിൽ ഒരു മഞ്ഞുമഴ.
അതെ എനിക്കു നിങ്ങളെ കാണണം എന്നു തോന്നുന്നു.

സൺ‌ഡേ ഞാൻ വരാം. നിനക്ക് അമ്മിക്കല്ലും അലക്കു കല്ലും കണ്ടു കൊതി തീർന്നോ ?

ഒന്ന് പോ മനുഷ്യ, അതെ സൺ‌ഡേ ആവാൻ ഇനി രണ്ടു ദിവസം കൂടി ഇല്ലേ ?

എന്നാ നാളെ വൈകുന്നേരം വരാം. പോരെ സന്തോഷായോ ?

അതെ, അതുവേണ്ട എനിക്കിപ്പോ നിങ്ങളെ കാണണം.

അയ്യോടി !ഈ നട്ട പാതിരായ്ക്ക് നിന്നെ കാണാൻ ഇത്രേം കിലോമീറ്റർ വണ്ടി ഓടിച്ചു വരാൻ എനിക്കു വട്ടൊന്നുമില്ല. പോയി ഉറങ്ങു പെണ്ണെ നാളെ ഞാൻ വരും. ഇനി അടുത്ത കാലത്തെങ്ങാനും വീട്ടിൽപോകണമെന്നു പറഞ്ഞാൽ നിന്റെ നാക്കു ഞാൻ എടുക്കും.
അവടെ വീട്, അളക്കുകല്ലു, അവകാശം, പത്തുദിവസം തേങ്ങാക്കൊല !

ഇതും പറഞ്ഞു അങ്ങേരു ഫോൺ വെച്ചപ്പോൾ മനസിലൊരു ലഡ്ഡു പൊട്ടി.

പിറ്റേന്ന് പോകുവാന്നു പറഞ്ഞപ്പോൾ മാതാശ്രീയും പിതാശ്രീക്കും ഹാലിളകി നീ കുറച്ചു ദിവസം ഉണ്ടാകുമെന്നു പറഞ്ഞിട്ട് !പെട്ടന്ന് എന്തുപറ്റി.

എന്തുപറ്റാനാ നിങ്ങടെ ഒരു കാര്യം അവൾക്കു കെട്യോനെ കാണണം അത്രേ ഉള്ളൂ. ഉമ്മ അതുപറയുമ്പോൾ ഞാൻ ശെരിക്കും ചമ്മി എങ്കിലും പുറത്തുകാണിക്കാതെ നൈസ് ആയിട്ട് സ്കൂട്ടായി.

കാര്യമൊക്കെ കാര്യം, കല്യാണം കഴിഞ്ഞാൽ പിന്നെ കേട്യോൻ കഴിഞ്ഞിട്ടേ ഉള്ളൂ വീട്ടുകാരൊക്കെ. അല്ലെ ചേച്ചിമാരെ വായിച്ചിട്ട് നിങ്ങളു പറ ചേട്ടന്മാര് കേക്കട്ടെ പെണ്ണിന്റെ ചങ്കിലെ മൊഹബത്ത്…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular