Connect with us

ബന്ധങ്ങൾ

ഒരു മണിയറ തീരുമാനം.

Published

on

രചന: കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം
പാതി കുടിച്ച പാൽ അവൻ അവൾക്കു നേരെ നീട്ടി…!
പതിയേ മുഖം തിരിച്ച് അവൾ പറഞ്ഞു ” വേണ്ട… മുഴുവനും ഏട്ടൻ കുടിച്ചോളു. ”

പാതി നെറ്റിചുളിച്ചവൻ ചോദിച്ചു.. “അതെന്താ ടോ… ഞാൻ പാതി കുടിച്ചതോണ്ടാണോ…?”

” ഏയ് അല്ല ഒരിക്കലുമല്ല…. എനിക്കെന്തിനാ ആ മടി. പക്ഷേ ഇത്.. എനിക്ക് പാല് ഇഷ്ട്ടല്ലാത്തോണ്ടാ..! എനിക്ക് ശീലം കട്ടൻ കാപ്പിയാ… ശർക്കരയിട്ട കട്ടൻ കാപ്പി…”

” എന്നാൽ പിന്നേ ദേവൂന് കട്ടൻ കാപ്പി കൊണ്ടു വരാമായിരുന്നില്ലേ …

” അതിപ്പോ ,എല്ലാരും .. ആദ്യരാത്രിയിൽ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ”

പൊട്ടിച്ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു.. “ദേവൂ.. ചില കീഴ്വഴക്കങ്ങളൊക്കെ നമ്മുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകും.. അല്ല അതുപോട്ടെ… എങ്ങനെയുണ്ട് ഈ മുറി? ഈ വീട്… ഇഷ്ട്ടമായോ നിനക്ക്?
പതിയെ വിമൽ അവളുടെ കൈകൾ കോർത്തു പിടിച്ചു.

” വീടൊക്കെ ഇഷ്ട്ടമായി… പക്ഷേ…. ” അവളൊന്ന് പറഞ്ഞു നിർത്തി.

“എന്താടി പെണ്ണേ പക്ഷേ… നിനക്കിഷ്ട്ടമായില്ലെങ്കിൽ പറയൂ.. നമുക്ക് വേറെ ഒരിടം നോക്കാം… ”

“അതല്ല ഏട്ടാ… എത്ര വലിയ വീടാ ഇത്… എനിക്ക് പേടിയാവാ ഒറ്റക്ക് മുകളിലേക്ക് വരാനൊക്കെ… ”

“ഓഹോ അതെന്താ ഇവിടെ ഒറ്റക്ക് വന്നാൽ നിന്നെ കോക്കാച്ചി പിടിക്കോ…”

“ഒന്നു പോ ഏട്ടാ… “അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു.

അവളുടെ ചുമലിൽ കൈകളമർത്തി അവൻ ബെഡിലേക്ക് വീണു.അവളുടെ നെറ്റിക്കു മുകളിലെ മുടിയിഴകൾ അവൻ വകമാറ്റി…
“എടീ ഉണ്ടക്കണ്ണി.. എന്റെ കണ്ണുകൾ നിന്റെ കണ്ണുകളുമായി പ്രണയത്തിലാണ്..എന്റെ അധരങ്ങൾ നിന്റെ കൺപോളകളെ ചുംബിക്കാനാഗ്രഹിക്കുന്നു.”
പതിയേ അവൻ അവളുടെ കൺപോളകളിൽ ചുംബിച്ചു…

“അല്ല ഏട്ടാ… വടക്കു നോക്കിയന്ത്രത്തിലെ ശ്രീനിവാസനെ പോലെ ആദ്യ രാത്രിയിൽ പറയേണ്ട സാഹിത്യങ്ങൾ വായിച്ചു പഠിച്ചിരുന്നോ? “അവൾ കുസൃതിയായി ചോദിച്ചു.

“ആഹാ അത് ശരി.. അല്ല പെണ്ണേ .. വായിച്ചല്ല എഴുതിയാ പഠിച്ചേ…. അത് പോട്ടെ ഈ മൂക്കുത്തി ഇടാൻ തുടങ്ങീട്ട് കുറേ കാലായോ…”

“അത് ചെറുപ്പത്തിൽ അമ്മാവൻ കാരമുള്ള് കൊണ്ട് കുത്തി തന്നതാ… സംഭവം ആണുങ്ങൾക്ക് മൂക്കുത്തി ഇഷ്ടമാണെങ്കിലും .. പക്ഷേ ആ സന്തോഷം കാണാൻ ഞങ്ങൾ പെണ്ണുങ്ങള് അനുഭവിക്കണ വേദനയുണ്ടല്ലോ… ഹം….”

അവൻ പതിയേ അവളുടെ മുക്കുത്തി മുനയിൽ ചുണ്ടിനാൽ തലോടി… കൺകളിലേക്ക് നോക്കി
” എടീ ഉണ്ടക്കണ്ണി ഓർമ്മയുണ്ടോ.. ആ പെണ്ണുകാണൽ ദിവസം ?

” മറക്കാൻ പറ്റ്വോ ഏട്ടാ അത്?”

” ഉം.. അന്നൊരു ഞായറാഴ്ച്ചയായിരുന്നു.. രാവിലത്തെ ഫ്ളൈറ്റിനാണ് ഗുജറാത്തിൽ നിന്നുമെത്തിയത് . ഹോട്ടലിൽ നിന്നും ഫ്രഷായിട്ട് സുഭാഷിനേയും കൂട്ടി ഞാൻ പെണ്ണുകാണാൻ വന്നത്.. മാട്രിമോണിയിൽ കണ്ടപ്പൊ തന്നെ മനസ്സിൽ തോന്നി ആദ്യമായ് പെണ്ണുകാണുന്നത് ഇവളേ തന്നെ ആയിരിക്കണമെന്ന്.. അത് കൊണ്ട് തന്നെയാണ് വൈകാതെ കാര്യങ്ങൾ ഇത് വരെ എത്തിച്ചത്.. കാറു മഠത്തൊടി വീടിന്റെ മുന്നിൽ നിർത്തിയതും ഒരു കാരണോര് ആനയിക്കാൻ ഗെയിറ്റ് വരെ വന്നിരുന്നു.കണ്ടപ്പാടേ ഞാനൊന്നു കൈകൂപ്പി നമസ്ക്കാരമൊക്കെ പറഞ്ഞൂ.. സത്യത്തിൽ സുഭാഷ് വന്നത് തന്നെ അവൾക്ക് വേറെ അനിയത്തിമാരുണ്ടെങ്കിൽ ഒറ്റടിക്ക് രണ്ട് കല്യാണം ചർച്ച ചെയ്യാനായിരുന്നു.. ഞാൻ പതിയേ പൂമുഖത്തേക്ക് നടന്നു. ചുവരിൽ അങ്ങിങ്ങ് ഓരോ ഫോട്ടോകൾ.. എല്ലാത്തിലും മാലയൊക്കെ ഇട്ട് സുന്ദര കുട്ടപ്പന്മാരായി വെച്ചിട്ടുണ്ട്.അവരേയും ഞാനൊന്നു നോക്കി ചിരിക്കാൻ മറന്നില്ല.. ഇത് പെണ്ണിന്റെ അമ്മാവൻ.. അമ്മായി… ഏട്ടത്തിയമ്മ.. ഈ നിക്കുന്നത് അവളുടെ അമ്മ.. അതായത് എന്റെ ഭാര്യ….
അപ്പോഴാണ് നേരത്തെ പുറത്ത് വന്ന് ഗെയിറ്റ് തുറന്നത് പെണ്ണിന്റെ അച്ഛനായിരുന്നെന്ന് മനസ്സിലായത്..
യാത്രയൊക്കെ സുഖമായിരുന്നോ -പെണ്ണിന്റെ അമ്മ ചോദിച്ചു.
അതെ.. ഇന്ന് രാവിലെ എത്തിയേ ഉള്ളു.. ഫ്ളൈറ്റ് രാവിലെ ഉണ്ടായിരുന്നുള്ളു.

” വിമാനത്തിൻ കള്ളൊക്കെ കിട്ടും ല്ലേ? പ്രതീക്ഷിക്കാതെ ഉളള ആ ചോദ്യം കേട്ട് ഞാൻ വലത്തോട്ട് ഒന്ന് നോക്കി ഒരു മൂലയിൽ ദേ ഇരിക്കണൂ മൂത്ത അമ്മാവൻ.. ആ ചോദ്യവും ആ ഇരുത്തവും കണ്ട പാടേ എനിക്ക് മനസ്സിലായി ആള് പുലിയാ… അല്ലെങ്കിൽ പെണ്ണുകാണാൻ വന്ന എന്നോടീ ചോദ്യം ചോദിക്കുമോ.. ഞാൻ പറഞ്ഞു ” സാധനമൊക്കെ കിട്ടും പക്ഷേ ഞാൻ ഇതുവരെ ശീലിച്ചിട്ടില്ല.. ഇനിയൊട്ടു ശീലിക്കാനുദ്ദേശവുമില്ല.

” അത് നന്നായി കുട്ടി, ഏട്ടൻ വെറുതേ ഓരോന്ന് ചോദിക്കാണ് ട്ടോ .. അസ്ഥാനത്ത് അങ്ങിനെയൊരു ചോദ്യം ചോദിച്ചതിന്റെ ദേഷ്യം ഉത്തരം പറഞ്ഞ അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു.. പക്ഷേ അമ്മാവന്റെ മുഖത്ത് മോനേ വരുമ്പോ ഒരു കുപ്പി കൊണ്ടുവരായിരുന്നില്ലേ എന്ന ഭാവമാണ് എനിക്ക് തോന്നിയത്. മനസ്സിലൂറി ചിരിക്കുന്നതിനിടെ അച്ഛന്റെ ചോദ്യം വന്നു
“ബിസിനസ് ഒക്കെ എങ്ങിനെ പോണൂ…?

“നന്നായി പോകുന്നു.. മാർക്കറ്റ് ഒക്കെ നല്ല മൂവിങ്ങ് ആണ്…”

“ഒരു മാസം എത്രയായിരം രൂപടെ വരുമാനമുണ്ടാകും?”

” ഏകദേശം ഒരു ഇരുപത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ വരുമാനം ഉണ്ട് ചിലവ് കഴിഞ്ഞ്… ”

ലക്ഷം എന്ന് കേട്ടപ്പോൾ തന്നെ പെണ്ണിന്റെ അമ്മടെ കണ്ണുകൾ ഒന്ന് വട്ടം വെച്ചു.തീരെ ക്ഷമ ഇല്ലാത്ത ഒരാളായ സുഭാഷ് അവസാനം പറഞ്ഞു ന്ന,കുട്ടിയേ അങ്ങട് വിളിക്കായിരുന്നു…

ഏതാനും സെക്കന്റുകൾക്കകം പെണ്ണ് മുന്നിലെത്തി ചായകൊണ്ടുവന്നു വെച്ചു.. ചായയിൽ നോക്കണോ.. ഒളികണ്ണിട്ട് പെണ്ണിനെ നോക്കണോ എന്നറിയില്ല. എന്റെ മുഖഭാവം കണ്ടാവും പെണ്ണിന്റെ അച്ഛൻ പറഞ്ഞു “കുട്ടിയോൾക്ക് വല്ലതും പറയാനുണ്ടങ്കിൽ നമുക്കങ്ങോട്ട് മാറി നിൽക്കാം… ”

ഞാൻ ഇടക്ക് കേറി പറഞ്ഞു “ഏയ് വേണ്ട, എനിക്കിഷ്ട്ടമായി എനിക്കത്രേ പറയാനുള്ളു. എന്നേ ഇഷ്ട്ടമായെങ്കിൽ….!

അതു കേട്ടപ്പോഴേക്കും പെണ്ണ് നാണത്തോടെ അകത്തേക്ക് പോയി..
“അപ്പോഴേക്കും പെണ്ണിന് നാണം വന്നു. ശരി അപ്പൊ ഒരു കാര്യം ചെയ്യു, മോൻ അടുത്ത ദിവസം തന്നെ വീട്ടുകാരെ ഇങ്ങോട്ടേക്കയക്ക്… ബാക്കി ഞങ്ങളൊന്ന് സംസാരിക്കട്ടെ…” പെണ്ണിന്റെ അച്ഛൻ പറഞ്ഞു.

ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം ഞാൻ പറഞ്ഞു… “എനിക്കങ്ങനെ.. പ്രത്യേകിച്ച് വീട്ടുകാരാരും ഇല്യ…!”

“എന്ന് വച്ചാൽ…?”

“ഞാനൊരു അനാഥനാണ്…!”

“അനാഥനോ…..?അപ്പൊ ഈ സ്വത്തുക്കൾ? ജീവിതം ഒക്കെ…..? ” പെണ്ണിന്റെ അമ്മ ഞെട്ടലോടെ ചോദിച്ചു… എല്ലാവരുടെയും മുഖത്ത് ആകാംഷ.

“ഞാൻ….! അതെ ഞാനൊരു അനാഥനാണ്.അച്ഛനും അമ്മയും ആരാണെന്നോ… അവർ ജീവിച്ചിരിപ്പുണ്ടോന്ന് പോലും അറിയില്ല .ഓർമ്മ വെച്ച നാൾ മുതൽ സെന്റ് മേരീസ് ഓർഫനേജിലായിരുന്നു , എന്റെ ബാല്യകാലമൊക്കെ ചിലവിട്ടത്. ഫാദർ കുന്നുമേൽ അച്ഛനായിരുന്നു അതിന്റെ സ്ഥാപകൻ. അച്ഛന് കുഞ്ഞുങ്ങള് എന്ന് വെച്ചാൽ ജീവനായിരുന്നു. എന്നെ അപ്പൂ എന്ന് ആദ്യമായി വിളിക്കുന്നതും അച്ഛനായിരുന്നു. ഞങ്ങള് കുറേ പേര് ഉണ്ടായിരുന്നു അവിടെ. അക്കാലത്ത് ഞങ്ങളുടെ പ്രാർത്ഥന എന്നും അടുത്ത് വല്ല ആളുകളുടെ കല്യാണമോ പിറന്നാളോ മറ്റ് വിശേഷങ്ങളോ ഉണ്ടാവണേ എന്നായിരുന്നു കാരണം അങ്ങിനെ ഉണ്ടാകുമ്പോൾ അവർ ഞങ്ങൾ അനാഥാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണം കൊണ്ടുവന്ന് തരുമായിരുന്നു. ആ നാട്ടിലെ കുറേ നല്ല മനുഷ്യര് കാരണം ഞങ്ങൾ പല രാത്രികളിലും പട്ടിണി കിടക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ ചില ദിവസങ്ങൾ അരവയറോ മുഴുവയറോ പട്ടിണി കിടന്നിട്ടുണ്ട്. പകലൊക്കെ സ്ക്കൂളിൽ പോവലും രാത്രിയിൽ കൂട്ടുകാരുടെ കൂടെ ആർമ്മാദിച്ചും ദിവസങ്ങൾ തള്ളി നീക്കി. ക്ലാസിലെ തരക്കേടില്ലാതെ പഠിക്കുന്ന കുട്ടിയിൽ നിന്നും ക്ലാസിലെ ഒന്നാമനിലേക്ക് വൈകാതെ ഞാൻ എത്തിച്ചേർന്നു.പന്ത്രണ്ടാം തരം പരീക്ഷ കഴിഞ്ഞിരിക്കുമ്പോഴാണ് ഗുജറാത്തിൽ ബിസിനസ്സ് നടത്തുന്ന ഒരു മധ്യവയസ്ക്കൻ ഒരു ദിവസം ഓർഫനേജിലേക്ക് അച്ഛനെ കാണാൻ എത്തിയത്.ഇംഗ്ലിഷ് ദിനപത്രം വായിച്ചിരിക്കുന്ന എന്നെ അദ്ദേഹം എപ്പോഴാണ് ശ്രദ്ധിച്ചതെന്നറിയില്ല. അയാൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതുകൊണ്ടും ,അദ്ദേഹത്തിന് ഒരാൾ കാര്യക്കാരനായി വേണമെന്ന് തോന്നിയത് കൊണ്ടാവാം അച്ഛൻ എന്നെ അയാളുടെ കൂടെ അയച്ചു. അങ്ങിനെ തോംസൺ എസ്റ്റാബ്ലിഷ്മെന്സിന്റെ മുതലാളി തോമാച്ചായന്റെ കൂടെ ഞാനും ഗുജറാത്തിലേക്ക് പോയി.
തോമാച്ചായന്റെ കൂടെ ആയിരുന്നു താമസം വലിയ ചിലവൊന്നുമില്ലായിരുന്നു.പുള്ളി എങ്ങോട്ട് പോകുന്നോ അങ്ങോട്ടൊക്കെ കൂടെ ചെല്ലണം ,കണക്ക് നോക്കണം അങ്ങിനെ അങ്ങിനെ… മാസം തോമാച്ചായൻ തരുന്ന കാശൊക്കെ ഒരു രൂപ എടുക്കാതെ ഞാൻ ഫാദറിന് അയച്ചു കൊടുക്കുമായിരുന്നു എന്റെ കൂട്ടുകാർ പട്ടിണി കിടക്കാതിരിക്കാൻ. അങ്ങിനെ വർഷങ്ങൾ കുറച്ച് കടന്നു പോയി. ബിസിനസ്സും വളർന്നുകൊണ്ടേ ഇരുന്നു. എനിക്ക് 22 വയസ്സുള്ളപ്പോഴാണ് തോമാച്ചായൻ ഒരു കേസിൽ പെടുന്നതും , കമ്പനിയൊക്കെ എന്റെ പേർക്കെഴുതി വച്ച് നാട്ടിലേക്കെന്നും പറഞ്ഞ് അവിടുന്ന് പോയതും ..പിന്നീടാണ് അദ്ദേഹം ആത്മഹത്യ ചെയ്യ്തെന്നറിഞ്ഞത്. ഞാനപ്പോൾ തന്നെ നാട്ടിലേക്ക് പോയി അദ്ദേഹത്തിന്റെ ഭാര്യ ഏലിയാമ ചേട്ടത്തിയെ കണ്ട് കമ്പനി തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരതിന് സമ്മതിച്ചില്ല.. അങ്ങിനെ തോമാച്ചന്റെ കമ്പനി ഞാനേറ്റെടുക്കുന്നത്. കമ്പനി വളർന്നു.. ഒന്ന് രണ്ടെണ്ണമായി ,രണ്ട് നാലായി…. ഇപ്പൊ ഈ സ്ഥിതിയായി… അനാഥായത്തിലെ കുറച്ച് കൂട്ടുകാരും അച്ഛനുമാണ് എന്റെ കുടുംബം..

നിങ്ങടെ മോളെ എനിക്കിഷ്ട്ടമായി.. അനാഥൻ എന്ന കാരണം ഈ കല്യാണത്തിന് തടസ്സമാവില്ലെങ്കിൽ.. എനിക്ക് വിവാഹം കഴിച്ച് തരണം..!” – ഞാൻ പറഞ്ഞു.

ഒരു ദീർഘനിശ്വാസത്തോടെ പെണ്ണിന്റെ അച്ഛൻ പറഞ്ഞു. “മോനേ ഒന്നും തോന്നരുത്.ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഞങ്ങളൊന്ന് ആലോചിക്കട്ടെ.കാരണം ഞങ്ങൾക്ക് ഒരു പാട് കുടുംബക്കാരുണ്ട് അവരൊക്കെ എന്ത് പറയും എന്നറിയില്ല .. പിന്നെ നീ അനാഥനായതു കൊണ്ട് ഹിന്ദുവാണോ എന്ന് പോലും അറിയാതെ …. ഞങ്ങൾ….!

മുഴുമിപ്പിക്കും മുൻപേ ഞാൻ പറഞ്ഞു ” ശരി നല്ലവണ്ണം ആലോചിച്ച് മതി.”

” അതിനിപ്പൊ കൂടുതൽ ആലോചിക്കാനൊന്നുമില്ല. അങ്ങിനെ ആരോരുമില്ലാതെ തെണ്ടി നടക്കുന്നോർക്കൊന്നും ഞങ്ങടെ കുട്ടിയെ കൊടുക്കേണ്ട ഗതികേടൊന്നും മഠതൊടിക്കാർക്കില്ല.. “മുത്ത അമ്മാവൻ മുഖത്തടിച്ച പോലെ പറഞ്ഞു.

പാതി കുടിച്ച ചായ ഗ്ലാസ് മുന്നിലേ ടീ പോയിലേക്ക് വെച്ച് ഇറങ്ങുമ്പോൾ ആരുടെ മുഖത്തേക്ക് നോക്കാനോ യാത്ര പറയാനോ നിന്നില്ല. ചെരുപ്പിട്ട് ഇറങ്ങി തിരിഞ്ഞ് നടക്കുമ്പോഴാണ് ഒരു ചുരിദാറിട്ട പെൺകുട്ടി കയ്യിലൊരു നീളൻ ചോറ്റുപാത്രവുമായി വേഗത്തിൽ ‘താഴോട്ട് മാത്രം നോക്കി നടന്നു വരുന്നത് കണ്ടത്.. ഞാനും സുഭാഷും കുറച്ച് മാറി നിന്നു.. കാരണം ആ കുട്ടി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് പോലെ പാഞ്ഞു വരികയാണ്… ഞങ്ങൾ മുന്നോട്ട് നടന്നു.അപ്പോഴാണ് പിന്നിൽ നിന്നും…..

” എവിടെയായിരുന്നു ഇത്ര നേരം? നേരം വെളുത്തത് അറിഞ്ഞില്ലേ…?”

“അത്.. മാമനു വയ്യാഞ്ഞിട്ട് ആശുപത്രിയിൽ പോയി അതോണ്ടാ നേരം വൈകിയത്.”

” അവളും അവളുടെയൊരു മാമനും… ആരോരുമില്ലാത്തവളല്ലേ ഒരു സഹായമായിക്കോട്ടേന്ന് വെച്ചപ്പോ… ഇങ്ങനെയാണെങ്കിൽ നാളെ മുതൽ ഇവിടെ പണിക്ക് വരണ്ട… വേറെ ആരെയെങ്കിലും ഞാൻ വിളിച്ചോളാം…”

ആ കുട്ടി മിണ്ടാതെ നിന്നു കരയുന്നുണ്ടായിരുന്നു.
” മതി മോങ്ങിയത് ,ചെല്ല് പിന്നിലേക്ക്…”

കാറ് മുന്നിലേക്കെടുത്ത് യാത്ര മടങ്ങുമ്പോൾ മനസ്സിൽ അയാൾ അവളെ ശകാരിച്ചതും ആ പെൺകുട്ടിടെ കരച്ചിലും മാത്രമായിരുന്നു മനസ്സിൽ. ഒരു വാശിക്ക് വേണ്ടി ആയിരുന്നോ എന്തോ എനിക്കറിയില്ല.. ഞാൻ ഈ ഉണ്ടക്കണ്ണിയെ കുറിച്ച് അന്വേഷിച്ചത്.. മാതാപിതാക്കൾ അപകടത്തിൽ മരിച്ച് പിന്നീട് അമ്മാവൻ വളർത്തിയ ദേവൂ എന്ന പെൺകുട്ടി, പിന്നീട് വീട്ടുജോലികൾ നോക്കി അമ്മാവനേം മറ്റ് പ്രാരാബ്ധങ്ങൾ പേറുന്ന എന്റെ ദേവൂനെ
ഞാനങ്ങിനെയാണ് കണ്ടെത്തിയത് .. അല്ലേ ഉണ്ടക്കണ്ണി….”

അവന്റെ മൂക്ക് പിടിച്ച് അവൾ അമർത്തി….

” ദേവൂ… ഞാനൊരു കാര്യം പറയട്ടെ…”

“എന്താ ഏട്ടാ?”

” പറയുന്നത് തെറ്റാണോന്നറിയില്ല…”

” പറയൂ എന്തിനാ ഈ മുഖവുര?”

” ഞാൻ… ദേവൂ, ഒരു സ്ത്രീടെ ഏറ്റവും വലിയ ആഗ്രഹമാണ് ഗർഭിണിയാവുകയെന്നത്.. ഒരു കുഞ്ഞിനു ജന്മം നൽകുകയെന്നത്.. പക്ഷേ.. തൽക്കാലം… ഒരു പക്ഷേ കുറേ കാലത്തേക്ക് നമുക്കാ സ്വപ്നം വേണ്ട ദേവു… ”

“ഏട്ടാ…………. എന്ന് വച്ചാൽ?”

“ദേവു, നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാം. നീ പ്രസവിക്കുന്ന നമ്മുടെ കുഞ്ഞ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ വളരും ,എന്റെ ഇപ്പോളത്തെ അവസ്ഥയിൽ അവന് വേണ്ടതെല്ലാം അവന് കിട്ടുമായിരിക്കും പക്ഷേ… പൂർണ്ണമായി പറയുന്നില്ല എങ്കിലും ഒരു പരിധി വരെ അവന് ബന്ധങ്ങളേക്കാൾ വലുത് പണമായി മാറാനിടവരും.. ഇന്നത്തെ കാലം അതാണല്ലോ. അതോണ്ട് കുറച്ച് കാലത്തേക്ക് നമുക്ക് നമ്മുടെ ചോരയിലൊരു കുഞ്ഞിനേ കുറിച്ച് ആലോചിക്കണ്ട… നമുക്കൊരു കുഞ്ഞിനേ ദത്തെടുക്കാം നമ്മുടെ കുഞ്ഞായി വളർത്താം”

” ശരി ഏട്ടാ, ഏട്ടന്റെ ഇഷ്ട്ടം പോലെ… പക്ഷേ അവനറിയണം അവൻ അനാഥനായിരുന്നു എന്ന്.. നമ്മളവനെ സ്വന്തം മകനെ പോലെ വളർത്തുന്നുണ്ടെന്നും ഒപ്പം അവന്റെ രക്ഷിതാക്കളായ നമ്മളും അനാഥരായിരുന്നു എന്നും .. ഒരു പക്ഷേ അങ്ങിനെയെങ്കിൽ ഏറ്റവും കൂടുതൽ ആത്മാർത്ഥതയോടും, സ്നേഹത്തോടെയും, കളങ്കമില്ലാതെയും നമ്മൾ സ്നേഹിക്കുന്നതിന്റെ പത്തിരട്ടി അവൻ ആ സ്നേഹം നമുക്ക് തിരിച്ചു തരും… അല്ലേ ഏട്ടാ..”

“അതേ ദേവൂ അനാഥരെന്നു പറയുന്നത് ദൈവം ഭൂമിയിലേക്ക് സൃഷ്ടിച്ചു വിടുന്ന പ്രത്യേകതരം ആളുകളല്ലല്ലോ.. കാലം, വിധി, ഭാഗ്യം ഇതൊക്കെയല്ലേ ഒരുവനെ നാഥനുള്ളവനും അനാഥനുമൊക്കെയാക്കുന്നത്. അതെയ്യ് ഇങ്ങനെ ആദ്യരാത്രിയിൽ ഒരു തീരുമാനമെടുത്തെന്ന് വെച്ച് കാര്യങ്ങൾക്കൊരു കുറവും വേണ്ട.. അല്ലേ ഉണ്ടക്കണ്ണീ….

” എന്നാ ലൈറ്റ് ഓഫ് ചെയ്യ് ഏട്ടാ…!”

മുറിയിലെ വെളിച്ചം മാറി അന്ധകാരം പടർന്നു.

[ശുഭം …. ]

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular