Connect with us

ബന്ധങ്ങൾ

പറയൂ അഖില , എന്തു തീരുമാനിച്ചു ..? നാല് മാസങ്ങളായല്ലോ നിങ്ങൾ വേർപിരിഞ്ഞ് താമസിക്കുന്നു .. ഇനി ഒരുമിച്ച് കൂടേ

Published

on

രചന: Femina Mohamed ….

“പറയൂ അഖില , എന്തു തീരുമാനിച്ചു ..? നാല് മാസങ്ങളായല്ലോ നിങ്ങൾ വേർപിരിഞ്ഞ് താമസിക്കുന്നു .. ഇനി ഒരുമിച്ച് കൂടേ ..?”

കൗൺസലിങ് റൂമിൽ കുടുംബകോടതി ജസ്റ്റിസ് മുമ്പാകെ അഖില തലയുയർത്തി അഭിമാനത്തോടെ പറഞ്ഞു .

“എനിക്ക് ഇയാളെ വേണ്ട .. സഹിക്കാവുന്നതിന്റെ , ക്ഷമിക്കാവുന്നതിന്റെ പരമാവധിയായി .. ഞാനെന്റെ അച്ഛനോടും അമ്മയോടും ഒപ്പം പോകുന്നു .. ഡിവോഴ്സ് മതി .. ഇദ്ദേഹത്തെ അംഗീകരിക്കാനോ , ഉൾക്കൊള്ളാനോ എനിക്കാവില്ല .. ഇനി സമാധാനമായി ജീവിക്കണം.. ”

അഖിലയുടെ ഉറച്ച ശബ്ദം കേട്ട് , അവളുടെ അടുത്ത് കസേരയിലിരുന്ന ശ്രീനാഥ് അവളെ അനുകമ്പയോടെ നോക്കി .

‘ തന്റെ പ്രാണസഖി , ജീവന്റെ നല്ല പാതി , അവളുടെ സന്തോഷമാണ് തന്റെയും ‘

” ശ്രീനാഥ് , എന്താണ് താങ്കളുടെ അഭിപ്രായം ..?”

“അഖിലയുടെ ഇഷ്ടമനുസരിച്ച് വേർപിരിയാം .. ഡിവോഴ്സിനു താല്പര്യമില്ല .. അവൾക്ക് എപ്പോൾ എന്നെ വേണമെന്ന് തോന്നിയാലും തിരികെ വരാം .. എനിക്കവളെ ഇഷ്ടമാണ് .. ”

“അഖില പാരന്റ്സിനൊപ്പം പൊയ്ക്കോളൂ .. ഡിവോഴ്സ് ഭർത്താവിനു സമ്മതമില്ലാത്തതിനാൽ കോടതി അനുവദിക്കുന്നില്ല .. നന്നായി ആലോചിക്കൂ .. നിങ്ങൾ ചെറിയ പ്രായമല്ലേ .. രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും കൗൺസലിങിന് ഹാജരാകണം .. ”

കോടതിയുടെ നിബന്ധനാ പത്രത്തിൽ ഒപ്പു വച്ച് ശ്രീനാഥും അഖിലയും റൂമിൽ നിന്നിറങ്ങി . പുറത്ത് , ഇടവപ്പാതിയിലെ ഇടമുറിയാതെ തിമിർത്തു പെയ്യുന്ന വശീകരണ ശക്തിയുള്ള മഴ . അഖില , തന്റെ സുന്ദരമായ മുഖത്തേക്ക് അലസമായി പാറി വീണ മുടി അഹങ്കാരത്തോടെ മാടിയൊതുക്കി ; അവൾ ധരിച്ചിരുന്ന മറൂൺ ചുരിദാറിന്റെ ദുപ്പട്ട ഒന്നുകൂടി താഴേക്ക് വലിച്ച് ധൃതിയിൽ അവളുടെ കാറിനടുത്തേക്ക് നടന്നു . മഴ , ഭീകരരൂപിണിയായി പൊഴിഞ്ഞ് അവളുടെ കുടയിൽ ചിതറിത്തെറിച്ചു .

അഖില , അവളുടെ വീട്ടിലെ ഇളയ മകൾ . അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും കൊഞ്ചിച്ച് , ലാളിച്ച് വളർത്തിയ മകൾ .

‘ അല്ലെങ്കിലും ഒരു ഡോക്ടറുടെ പക്വതയൊന്നും അവൾക്കില്ല .. ഇപ്പോഴും കൊച്ചു കുട്ടികളെ പോലെയാ പെരുമാറുക ..’

ശ്രീനാഥ് ; അഖിലയുടെ വേഗത്തിലുള്ള നടത്തവും , ആംഗ്യങ്ങളും വാത്സല്യത്തോടെയും കൗതുകത്തോടെയും കോടതി വരാന്തയിൽ നിന്ന് കണ്ടു .

സിറ്റിയുടെ പോലീസ് കമ്മീഷണറാണ് സുമുഖനും അതികായനുമായ ശ്രീനാഥ് . അച്ഛൻ , ഭാരതത്തിനു വേണ്ടി വീരമൃത്യു വരിച്ച മേജർ ശിവശങ്കരൻ . അദ്ധ്യാപികയായിരുന്ന ശ്രീനാഥിന്റെ അമ്മ , അവനെ ധൈര്യമുള്ള യുവാവായി നാടിന്റെ കരുതലായി , അന്തസ്സായി വളർത്തി .

‘അമ്മയോട് എന്തു സമാധാനം പറയും .? അവളെ കാത്തിരിക്കുകയല്ലേ വീട്ടിൽ .. തന്റെ കുഞ്ഞിനെ ലാളിക്കണമെന്ന് ഇന്ന് പോലും പറഞ്ഞതല്ലേ .. അവൾ ഇനി തിരിച്ചു വരില്ല എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും ..?’

മഴ നെറുകയിലൂടെ അലറി വിളിച്ച് പെയ്തിറങ്ങി , തണുത്ത വിരലുകളാൽ മനസ്സിനെ തൊട്ടപ്പോൾ ശ്രീനാഥ് അറിയാതെ ഉതിർന്ന അവന്റെ കണ്ണീർ അതിലലിഞ്ഞു പോയി .

————————-

“അമ്മേ , അച്ഛൻ എപ്പഴാ വരാ ..? എനിക്ക് അച്ഛനെ കാണണം .. ”

മൂന്ന് വയസ്സ്കാരി ശ്രേയ ചിണുങ്ങി കരഞ്ഞ് അഖിലയെ കെട്ടിപ്പിടിച്ചു . എല്ലാ ദിവസവും ഉറങ്ങുന്നതിന് മുൻപ് ശ്രേയയുടെ അന്വേഷണങ്ങൾ , അവളുടെ അച്ഛനെയാണ് .

” മോള് കണ്ണാടി നോക്ക് .. അച്ഛനെ കാണാലോ .. അച്ഛനെ പോലെ തന്നെയാ മോളും .. ”

തിളങ്ങുന്ന കണ്ണുകളും , നെറ്റിയും , ഇടതൂർന്ന മുടിയും , സുന്ദര മുഖവുമായി ശ്രീനാഥിനെ പകർത്തി വരച്ച പോലെയാണ് ശ്രേയ .

‘ ബന്ധം പിരിഞ്ഞാലെന്താ ..? ഓരോ ശ്വാസത്തിലും ശ്രീയെ ഓർക്കാനായി ദൈവം തനിക്ക് സമ്മാനിച്ച നിധി ..’

അഖില , ശ്രേയയെ എടുത്ത് ഉമ്മ വച്ച് നെഞ്ചിൽ കിടത്തി ഉറക്കി . ജാലകത്തിനപ്പുറം പുറത്ത് കനത്ത മഴയിൽ പിറകോട്ടാടാൻ വെമ്പുന്ന ഇരുൾ മൂടിയ ഓർമ്മകളിൽ അഖില നനഞ്ഞു . രാത്രി മഴയിൽ , ഇടക്കവൾ ഭ്രാന്തിയായി , നൊമ്പരം ആരും കേൾക്കാതിരിക്കാൻ ആർത്തലക്കുന്നു . മഴയുടെ ഓരോ സ്പർശനത്തേയും ആസ്വദിച്ചിരുന്ന അവൾക്ക് ഇന്ന് മഴ ; പെയ്തൊഴിയാത്ത നൊമ്പരമാണ് .

‘ എന്തിനു വേണ്ടിയാണ് താൻ ശ്രീയെ ഉപേക്ഷിച്ചത് ..? ജീവനു തുല്യം തന്നെ സ്നേഹിച്ചതല്ലേ .. പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ ആ സ്നേഹത്തെ താൻ വലിച്ചെറിഞ്ഞു .. ‘ ചാലിട്ടൊഴുകിയ കണ്ണീർ അഖില അമർത്തി തുടച്ചു . ആകാശത്ത് നിന്ന് പ്രവാഹമായ് പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളികളും അവളുടെ പ്രണയ നൊമ്പരങ്ങളായി .

‘ എം.ബി.ബി.എസ് കഴിഞ്ഞപ്പോൾ മകളെ വിവാഹം ചെയ്യുന്നത് പോലീസ് കമ്മീഷണറാണ് എന്നതിൽ അച്ഛൻ വളരെ അഭിമാനിച്ചിരുന്നു .

എന്നാൽ ചിന്താശേഷി നഷ്ടപ്പെടുത്തി , ബുദ്ധി വൈകല്യമുള്ളവളായി താൻ പെരുമാറി ..

ശ്രീയുടെ വീട്ടിൽ വിവാഹം കഴിഞ്ഞ് എത്തിയ നാൾ മുതൽ അമ്മയും ശ്രീയും തമ്മിലുള്ള സ്നേഹം കണ്ട് അസൂയ പൂണ്ടു .. അമ്മക്ക് തന്നോടുള്ള സ്നേഹവും വാത്സല്യവും കണ്ടില്ലെന്ന് നടിച്ചു .

ഉദ്യോഗ തിരക്കുകൾ മൂലം തന്റെ പല ആഗ്രഹങ്ങളും സാധിച്ചു തരാൻ ശ്രീക്ക് കഴിഞ്ഞില്ല .. ഒന്നും മനസ്സിലാക്കാതെ കിട്ടുന്ന സമയങ്ങൾ അദ്ദേഹവുമായി മന:പൂർവം വഴക്ക് കൂടി .. അമ്മ തനിക്ക് തരുന്ന സമ്മാനങ്ങൾക്ക് വില കൽപ്പിക്കാതെ തള്ളി കളഞ്ഞു .

തന്റെ അച്ഛനും അമ്മയും എല്ലാം വലുതാക്കി പറഞ്ഞ് തന്നെ പിന്താങ്ങി .. എല്ലാ ദുർവാശികൾക്കും , ചിന്തകൾക്കും കൂടെ നിന്നു .

വീട്ടിലെ ഭക്ഷണം കഴിക്കാതെ , ഒറ്റക്ക് റൂമിൽ ഇരുന്ന് ഹോട്ടൽ ഭക്ഷണം കഴിച്ചു . ജോലി കഴിഞ്ഞെത്തുന്ന ശ്രീയോട് അമ്മയെ കുറിച്ച് കഥകൾ മെനഞ്ഞ് പറഞ്ഞു . പുഞ്ചിരിയിൽ മറുപടി ഒതുക്കുന്ന ശ്രീ , അമ്മ പാകം ചെയ്ത ഭക്ഷണം രുചിയോടെ ആസ്വദിച്ചു കഴിക്കുന്നത് അസ്വസ്ഥതയോടെ , അസൂയയോടെ നോക്കിയിട്ടുണ്ട് . ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോഴെല്ലാം പുച്ഛിച്ചിട്ടുണ്ട് .

കിടപ്പറയിൽ ശ്രീയോട് ചേർന്ന് ഉറങ്ങുമ്പോഴും വേറെ വീട്ടിൽ താമസമാക്കുന്നത് ഓർമ്മിപ്പിക്കും . അപ്പോഴെല്ലാം തന്നെ പുണരുമായിരുന്നു അദ്ദേഹം .

ഒരു ദിവസം , അമ്മയെ അനാവശ്യമായി ഇതര ബന്ധത്തിലേക്ക് തന്റെ വാക്കുകൾ വലിച്ചിഴച്ച നിമിഷം ; ശ്രീയുടെ കൈ ആഞ്ഞുയർന്ന് തന്റെ മുഖത്ത് പതിച്ചു . കാരണങ്ങൾക്കായി കാത്തിരുന്ന തനിക്ക് അത് ധാരാളമായിരുന്നു .

ആഭരണങ്ങളും , വസ്ത്രങ്ങളും എടുത്ത് ആ വൈകുന്നേരം തന്നെ വീട്ടിൽ നിന്ന് ഇറങ്ങി . ശ്രീ പുറകെ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നില്ല ; അമ്മ കരഞ്ഞുകൊണ്ട് വരുന്നത് കണ്ടില്ലെന്ന് നടിച്ചു .

കോടതിയിൽ വച്ച് ബന്ധം പിരിയുമ്പോഴേക്കും ശ്രീയുടെ കുഞ്ഞുജീവൻ തന്റെ വയറ്റിൽ പിറവിയെടുത്തിരുന്നു . ശ്രീ , ബോംബെക്ക് നിർബന്ധിത ട്രാൻസ്ഫർ വാങ്ങി അമ്മയോടൊപ്പം പോയി .

മോൾ ജനിച്ച് , ഗൈനക്കോളജിയിൽ എം.ഡി നേടി .. ശ്രീയുടെ അസാന്നിദ്ധ്യം പല സന്ദർഭങ്ങളിലും തന്നെ തളർത്തി . മോൾ സംസാരിക്കാറായ അന്ന് മുതൽ അവളുടെ അച്ഛനെ അന്വേഷിച്ചു .

‘എന്തുകൊണ്ട് എന്നെ തിരുത്തിയില്ല ..? പറഞ്ഞു മനസ്സിലാക്കാമായിരുന്നില്ലേ ..? ‘ അമ്മയോട് പലതവണ ചോദ്യം ആവർത്തിച്ചപ്പോഴും ഉത്തരമില്ലായിരുന്നു .

“അച്ഛാ ..” ഉറക്കത്തിൽ ശ്രീനാഥിനെ സ്വപനം കണ്ട ശ്രേയയുടെ കരച്ചിൽ അഖിലയെ ചിന്തകളിൽ നിന്നും ഉണർത്തി .

ആകാശത്ത് വെള്ളിവേരുകൾ പായിച്ച് മഴ കൂടുതൽ ശക്തിയാർജ്ജിച്ച് അട്ടഹസിക്കുന്നു . അഖില , ആകാശക്കാഴ്ചകൾ ജനൽ വിരികളാൽ മറച്ചു .

————————-

“ഈശ്വരാ …” അഖിലയുടെ ശബ്ദം ഉച്ചത്തിലായി .

‘കുഞ്ഞ് മരിച്ചിരിക്കുന്നു .. ‘ ബേസിനിൽ ജീവനില്ലാത്ത ആ കുഞ്ഞു ശരീരം നഴ്സിനെ ഏല്പിച്ച് കസേരയിൽ അഖില തളർന്നിരുന്നു .

” ഡോക്ടർ പ്ലീസ് , പേഷ്യന്റ് .. ”
അവൾ എഴുന്നേറ്റ് സിസേറിയൻ പൂർത്തിയാക്കി , കർശന നിർദ്ദേശങ്ങൾ നഴ്സുമാർക്ക് നൽകി പെൺകുട്ടിയെ ഐ.സി.യുവിലേക്ക് മാറ്റി .

” ഡോക്ടർ സൂക്ഷിക്കണം .. പെൺകുട്ടിയുടെ ബന്ധുക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .. പോലീസെത്തിയിട്ട് പുറത്തിറങ്ങാം .. ” സഹപ്രവർത്തകർ അഖിലക്ക് മുന്നറിയിപ്പ് നൽകി .

” ഇന്ന് രാവിലെ സിസേറിയൻ ചെയ്യേണ്ടതായിരുന്നു .. അത്രയും ക്രിട്ടിക്കലായിരുന്നു പേഷ്യന്റും കുഞ്ഞും .. അവരല്ലേ ഡെലിവറി നോർമലാകും എന്ന് പറഞ്ഞ് സിസേറിയന് സമ്മതിക്കാതിരുന്നത് .. സീരിയസാണെന്ന് എത്ര തവണ പറഞ്ഞതാ ..”

അഖിലയുടെ സ്വരം , കരച്ചിലോടെ പിൻവലിഞ്ഞു . മേശയിൽ ഇരുന്ന ജഗ്ഗിലെ വെള്ളം അവളുടെ വായിലേക്ക് ഒഴിച്ചു .

” ഡോക്ടർ , പോലീസെത്തി .. അവർ കേസ് കൊടുത്തു .. പോലീസ് മേഡത്തോട് വിശദീകരണം ആവശ്യപ്പെടുന്നു .. ”

അഖില , ഓപ്പറേഷൻ തിയറ്ററിലെ പച്ചവേഷമഴിച്ച് ഇളം മഞ്ഞ സാരിയുടുത്ത് തിയറ്ററിനു പുറത്തിറങ്ങി പോലീസിനോടു സംസാരിച്ചു .

മെഡിക്കൽ കോളേജ് ആശുപത്രി മുറ്റത്തും , പരിസരത്തും ജനങ്ങൾ തടിച്ചു കൂടിയിരുന്നു . അവർക്കിടയിൽ ‘ എന്തൊക്കെയോ പേരുകൾ’ തന്നെ വിളിക്കുന്നത് അഖില കേട്ടു . പോലീസ് , പത്രപ്രവർത്തകർ , ചുറ്റും കാമറകൾ മിന്നുന്നു ; മൊബൈലിൽ വീഡിയോ എടുക്കുന്നു .

‘ കൊലയാളി ഡോക്ടറെ പിരിച്ചു വിടുക ‘ എന്ന മുദ്രാവാക്യം മുഴക്കുന്നവർ . മനസ്സിന്റെ സമനില തെറ്റുമോ എന്നവൾ ഭയന്നു . ആളുകൾക്കിടയിൽ നിന്ന് ‘ഒരു കല്ല്’ അഖിലയുടെ നെറ്റിയിൽ വന്ന് കൊണ്ടു .

“തല കറങ്ങുകയാണല്ലോ ഭഗവാനേ ” എന്ന ആത്മഗതത്തോടെ മുഖം രക്തത്തിൽ മുങ്ങി അവൾ താഴേക്ക് പതിച്ചു . നിലത്തു എത്തും മുൻപേ ‘ഏതോ ബലിഷ്ഠമായ കരങ്ങൾ ‘ തന്നെ താങ്ങിയത് അവൾ അറിഞ്ഞു .

‘ഈ നെഞ്ചിന്റെ , കൈകളുടെ ചൂട് താൻ അനുഭവിച്ചിട്ടുണ്ട് ‘ അഖില ആ ശരീരത്തിലേക്ക് ചാഞ്ഞു .

ബോധം തെളിയുമ്പോൾ താൻ ആശുപത്രിയിലെ കിടക്കയിലാണെന്ന് അഖിലക്ക് മനസ്സിലായി .

” മേഡം എണീറ്റോ ..? എസ് . പിയാ മേഡത്തെ ഇവിടെ കിടത്തിയത് .. പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു .. സാർ അമ്മയുമായി ചെക്കപ്പിനു വന്നപ്പോഴാ പ്രശ്നങ്ങൾ .. നെറ്റിയിലെ മുറിവ് ആഴത്തിലാണ് .. ”

അഖില എഴുന്നേറ്റു ; ‘ഇവിടെ കിടന്നാൽ ശരിയാവില്ല’.

‘മോൾ സ്ക്കൂളിൽ നിന്ന് എത്തിയിട്ടുണ്ടാകും .. തന്നെ കാണാതെ അവൾ വിഷമിക്കും ..’

നഴ്സിന്റെ വാക്കുകൾ ചെവി കൊള്ളാതെ ധൃതിയിൽ പുറത്തേക്കിറങ്ങി ; തന്റെ കാറുമെടുത്ത് വീട്ടിലേക്ക് പാഞ്ഞു .’ നല്ല മഴക്കോളുണ്ട് .. മഴ കനക്കുമ്പോഴേക്കും വീടെത്തണം .. ‘

കാർ വരുന്നത് കണ്ടയുടനെ ആറ് വയസ്സ് കാരി ശ്രേയ പുറത്തേക്കിറങ്ങി .

‘സ്ക്കൂളിലെ വിശേഷങ്ങൾ അമ്മയോട് പറയാൻ ഒത്തിരിയുണ്ട് .. ‘

” നെറ്റിയിൽ എന്ത് പറ്റിയതാ അമ്മേ ..?” ശ്രേയ കരച്ചിലിന്റെ വക്കോളമെത്തി .

“ഒന്നുമില്ല കുട്ടീ .. ചുമരിലിടിച്ചതാ .. സ്ക്കൂളിൽ നിന്ന് വന്ന് നീ എന്തേലും കഴിച്ചോ..?”

“അമ്മേ , ഇന്നും അമ്മു വന്നത് അവൾടെ അച്ഛന്റെ കൂടെയാ .. എനിക്കും അച്ഛന്റെ കൂടെ സ്ക്കൂളിൽ പോണം .. എന്നാ അച്ഛൻ വരിക ..?”

മകളുടെപതിവ് ചോദ്യത്തിൽ നിന്നും , ഭംഗിയുള്ള അവളുടെ കയ്യക്ഷരം , അദ്ധ്യാപകരുടെ വിശേഷങ്ങൾ തുടങ്ങിയവ അന്വേഷിച്ച് അഖില അവളുടെ ശ്രദ്ധ തിരിച്ചു . ഇനി , അവളുടെ ‘അച്ഛന്റെ അന്വേഷണം’ രാത്രിയാണ് .

‘നിന്റെ അച്ഛനെ അമ്മ കണ്ടു മോളേ ‘ എന്നു പറയാൻ അഖിലയുടെ നാവ് വെമ്പൽ കൂട്ടി .

അഖിലയുടെ വീട്ടിൽ നിന്നും അവളും , മകളും തനിച്ച് വീടെടുത്താണ് താമസം . അച്ഛന്റെയും , അമ്മയുടെയും ഉത്തരമില്ലായ്മകൾ അവൾക്ക് ഉത്തരങ്ങൾ കൂടുതൽ നൽകിയിരുന്നു .

ഇന്ന് , തന്നെ താങ്ങിപ്പിടിച്ച ആ കരങ്ങളുടെ ശക്തിക്ക് വേണ്ടി തപസ്സ് ചെയ്യാൻ ആരംഭിച്ചിട്ട് വർഷങ്ങളായി .. എല്ലാ നിമിഷങ്ങളിലും തന്റെ പക്വതയില്ലായ്മക്ക് മാപ്പ് പറയുന്നു .. പുറത്ത് കർക്കിടക മഴ ആടിത്തിമിർക്കുകയാണ് ..

————————-

“സാർ , ഞാൻ ശ്രേയ പഠിക്കുന്ന നാഷണൽ സ്ക്കൂളിലെ പ്രിൻസിപ്പലാണ് ..’സ്നേഹവീട് ‘ പദ്ധതിയിലൂടെ അദ്ധ്യാപകരും , കുട്ടികളും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം സാർ നിർവ്വഹിക്കണം .. സാറിന്റെ മകളെന്ന നിലയിൽ ശ്രേയക്കും , സ്ക്കൂളിനും അത് അഭിമാനമാണ് .. ”

“സമയം പറഞ്ഞില്ല ..?” എസ് . പി . ഓഫീസിൽ അതിഥികളായി വന്ന പ്രിൻസിപ്പലിനോടും അദ്ധ്യാപികയോടും ശ്രീനാഥ് തിരക്കി .

” തിങ്കളാഴ്ച രാവിലെ 10 മണി .. ”

” വരാം .. ”

ശ്രീനാഥിനു നന്ദി പറഞ്ഞ് അവർ ഓഫീസിൽ നിന്ന് ഇറങ്ങി ..

‘മകളോ ..? തനിക്കോ ..? അങ്ങനെ ഒരാൾ ..? ചെറിയ കുട്ടി കള്ളം പറയില്ലല്ലോ ..?’ ശ്രീനാഥ് ഉത്കണ്ഠാകുലനായി .

മുളങ്കാടുകളെ കിടിലം കൊള്ളിച്ച് ശരവേഗത്തിൽ ആഞ്ഞു വീശുന്ന കാറ്റും , ഉച്ഛത്തിൽ അലറിക്കരയുന്ന കർക്കിടക മഴയും , ‘മകളെ കുറിച്ചുള്ള ചിന്തകളും ‘ രാത്രിയിൽ അവന്റെ ഉറക്കം നഷ്ടപ്പെടുത്തി .

അടുത്ത ദിവസം , രാവിലെ ശ്രീനാഥ് സ്ക്കൂൾ ഓഫീസിൽ പ്രിൻസിപ്പലിനു മുൻപിലെത്തി .

“എനിക്ക് ശ്രേയയെ ഒന്ന് കാണണം .. അവളുടെ എല്ലാ വിവരങ്ങളും അറിയണം .. ”

പ്രിൻസിപ്പൽ എസ്. പി . യെ കണ്ട് ആശ്ചര്യപ്പെട്ടെങ്കിലും ശ്രേയയെ വിളിക്കാൻ ഒന്നാം ക്ലാസിലേക്ക് പ്യൂണിനെ അയച്ചു . അവളുടെ ബയോഡാറ്റ ശ്രീനാഥിനു നൽകി .

‘അച്ഛൻ ശ്രീനാഥ് , അമ്മ അഖില ‘ അവൻ ദീർഘമായി നിശ്വസിച്ചു . ‘ താനും , അഖിലയും പിരിയുമ്പോൾ അവൾ ഗർഭിണി ആയിരുന്നു .. താൻ അറിയുകയോ , അവൾ പറയുകയോ ചെയ്തില്ല .. പിന്നീട് , വന്ന കൗൺസലിങുകളിൽ അവൾ ഹാജരാകാതിരുന്ന കാരണവും ഇത് തന്നെ ..’

ഒരു കൊച്ചു പൂമ്പാറ്റയെ പോൽ , തന്റെ അരികിലേക്ക് പാറി വന്ന മകളെ കണ്ട് ; അവൻ കോരിത്തരിച്ചു .

“എന്റെ അച്ഛൻ എവിടെ ടീച്ചർ..?” മകളുടെ തേൻമൊഴിയാൽ ശ്രീനാഥ് ആനന്ദ പുളകിതനായി . പറഞ്ഞറിയിക്കാനാവാത്ത വികാരത്താൽ അവന്റെ കണ്ണിൽ ജലബാഷ്പം ഊറി ..

ശ്രീനാഥ് , മകളെ എടുത്ത് മുത്തങ്ങൾ കൊണ്ട് നിറച്ചു . പുറത്ത് രാവിലെ തുടങ്ങിയ മഴയുടെ കളികൾ ..

” ഞാൻ മോളെ കൊണ്ടു പോകുന്നു .. ” ശ്രീനാഥ് , ശ്രേയയുടെ ബാഗ് വാങ്ങി അവളെയും എടുത്ത് ; മഴയുടെ നാട്യത്തെ വകവക്കാതെ കാറിൽ കയറി ; അവന്റെ വീട്ടിലെത്തി .

“ഇതാണ് ഞാൻ ഇന്നും , എന്നും അമ്മക്ക് തരുന്ന ഏറ്റവും വലിയ സർപ്രൈസ് ..”

‘തന്റെ മകന്റെ കുഞ്ഞു പതിപ്പ് ‘ സന്തോഷക്കണ്ണീർ ഒഴുകി കാഴ്ച മറഞ്ഞ അമ്മ ശ്രേയയെ എടുത്ത് പൂജാമുറിയിലേക്ക് ഓടി . സന്ധ്യകൾ കൂടുതൽ ആത്മീയവും , പ്രിയതരവുമാവുന്ന രാമായണ മാസത്തിൽ വീട്ടിലെത്തിയ പുണ്യം ..

വൈകുന്നേരം , സ്ക്കൂൾ ബസ്സ് വന്നിട്ടും ശ്രേയയെ കാണാതെ അഖില പരിഭ്രാന്തയായി . കർക്കിടകത്തിന്റെ കലിതുള്ളൽ കാര്യമാക്കാതെ അവൾ കാറിൽ സ്ക്കൂളിലേക്ക് പാഞ്ഞു .

“മോളെ , എസ്.പി . ശ്രീനാഥ് കൊണ്ടുപോയി .. അവളുടെ അച്ഛൻ .. ”

പ്രിൻസിപ്പലിന്റെ വാക്കുകൾ ശ്രവിച്ച അഖില , വേഗം ശ്രീനാഥിന്റെ വീട്ടിലേക്ക് തിരിച്ചു .

കോരിച്ചൊരിയുന്ന കർക്കിടക മഴയിൽ നനഞ്ഞ് കുളിച്ച് , കുതിർന്ന സാരിയുമായി വിറയാർന്ന കാൽപാദങ്ങളോടെ അഖില , ശ്രീനാഥിന്റെ വീട്ടിലേക്ക് കയറി .

‘ ഇറങ്ങിയ അന്നു മുതൽ ഈ വീട് സ്നേഹത്തോടെ തന്നെ മാടി വിളിച്ചിട്ടേ ഉള്ളൂ .. ‘ പ്രാർത്ഥനയുടെ ഈരടികൾ മുഴങ്ങുന്ന , ദൈവത്തിന്റെ അംശമുള്ള വീട് .

“അമ്മേ , മോള് എവിടെ ..?”

വളരെ കാലങ്ങൾക്ക് ശേഷം അഖിലയെ കണ്ട് അമ്മ ഓടി വന്ന് , അവളെ കെട്ടിപ്പിടിച്ചു ; എന്നിട്ട് ഉറക്കെ ശ്രീനാഥിനെ വിളിച്ചു .

“എന്താ അമ്മേ .. ”

വീടിന്റെ മട്ടുപ്പാവിൽ മോളെ എടുത്ത് ശ്രീനാഥ് എത്തി . ഇളം നീല ഉടുപ്പിൽ മോൾ ഒരു നക്ഷത്രമായ് തിളങ്ങുന്നു . ‘മോൾ നല്ല സന്തോഷത്തിലാണ്‌ ‘ എന്നത് അഖില ശ്രദ്ധിച്ചു .

“മോളേ .., വാ പോകാം .. ”

“അമ്മേ .., അച്ഛൻ വന്നില്ലേ .. ഇനി നമുക്ക് എവിടേം പോകണ്ട .. ഞാൻ വരില്ല.. ”

ശ്രീനാഥ് , അഖിലയോട് പുഞ്ചിരിച്ച് മകളെ ചുംബിച്ചു . അഖില , തളർന്ന് സോഫയിലേക്ക് ഇരുന്നു . താഴേക്ക് ഇറങ്ങി വന്ന ശ്രീനാഥിനു മുൻപിൽ അവൾ കൈകൂപ്പി .

“എന്റെ മോളെ താ ..”

“നിന്റെ മോളോ ..? ആരാ അവളുടെ അച്ഛൻ ..?”

മറുപടിയില്ലാതെ ശ്രീനാഥിന്റെ കാൽക്കലേക്ക് അവൾ കുനിഞ്ഞു .. അവളുടെ കണ്ണീരിനാൽ , അവന്റെ പാദം നനഞ്ഞു .

“പൊറുക്കൂ എന്നോട് .. മാപ്പ്.. ”

അവൻ , അവളെ എഴുന്നേൽപ്പിച്ച് മാറോട് ചേർത്തു .

കള്ള കർക്കിടകം , അപ്പോൾ ഉടയാട ചാർത്തി പരസ്പരമലിഞ്ഞ് ചേരാൻ കൊതിക്കുന്നവർക്കിടയിൽ ആനന്ദനൃത്തമാടി . മേഘരാഗം , ഒരിക്കലും ആലപിച്ചു കഴിയാത്ത സംഗീതത്തിന്റെ ഉറവകളിൽ അവരെ ഒരുമിച്ച് ചേർക്കുകയായിരുന്നു ..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular