Connect with us

ബന്ധങ്ങൾ

മൂക്കത്ത് വെയിലടിച്ചിട്ടും പോത്തുപോലെ കിടന്നുറങ്ങണ കണ്ടില്ലെ, ടാ മരക്കോന്താ എണീറ്റ് പല്ലു തേക്കെടാ,

Published

on

രചന: ആദർശ് മോഹനൻ
“മൂക്കത്ത് വെയിലടിച്ചിട്ടും പോത്തുപോലെ കിടന്നുറങ്ങണ കണ്ടില്ലെ, ടാ മരക്കോന്താ എണീറ്റ് പല്ലു തേക്കെടാ, എന്നിട്ടാ വണ്ടിയെടുത്തൊന്ന് കടയിൽപ്പോയി വാ.”

പുതപ്പു മാറ്റി ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ മുഖം വീർപ്പിച്ച് നീളൻ കൈലും കൈയ്യിലേന്തി നിൽക്കണ അമ്മേടെ മുഖമാണ് കണ്ടത്

നല്ല ആട്ടു വെച്ചുതന്ന് തിരിഞ്ഞു നടക്കണ അമ്മേനെ നോക്കി ഉറക്കപ്പച്ചയിലെന്നോണം ഞാൻ കൊഞ്ഞനം കുത്തി

പെട്ടെന്നു തിരിഞ്ഞതും കശുമാങ്ങാ പ്ലിക്കിയ പോലുള്ള എന്റെ മോറാണമ്മ കണ്ടത്. അവിടുന്നങ്ങോട്ട് ശകാരത്തിന്റെ ശരവർഷം തന്നെയായിരുന്നു

അല്ലേലും കുരുത്തം കെട്ടവന്റെ ചന്തീല് ആലുമുളച്ചാൽ അതൊരു തണലാണെന്നമ്മ പറഞ്ഞപ്പോൾ മുഖം പുതപ്പിട്ടു മൂടി തിരിഞ്ഞു കിടക്കുകയാണ് ഞാൻ ചെയ്തത്

ഉറക്കം നടിച്ചു കിടക്കുന്നതിനിടയിൽ അച്ഛനമ്മയോട് പറയുന്നുണ്ടായിരുന്നു. അവൻ കിടന്നോട്ടെ സാധനങ്ങൾ ഞാൻ വാങ്ങിക്കൊണ്ടു വരാം എന്ന്

അതു കേട്ടപ്പോ മനതാരിൽ മഞ്ഞുകോരിയിട്ട സുഖം തോന്നി അമ്മയോടുള്ള ദേഷ്യത്തിൽ നേരെ ഞാനെന്റെ സ്മാർട്ട് ഫോൺ എടുത്ത് നേരെ എഫ്ബി തുറന്ന് സ്റ്റാറ്റസ് ഇട്ടു

“ഫീലിംഗ് എലോൺ, ആരുമെന്നെ മനസ്സിലാക്കുന്നില്ല”

സെക്കന്റ് വ്യത്യാസത്തിൽ ലെക്കും കമന്റും അന്വേഷണങ്ങളും വന്നപ്പോളാണ് മനസ്സിനിത്തിരി സമാധാനം കിട്ടിയത്.

കട്ട സപ്പോർട്ടുമായ് കൊലകൊല്ലി ഫ്രീക്കൻമാരും , എഫ് ബി പെങ്ങൾമാരും പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു.

ജീവന്റെ ജീവനായ എന്റെ കാമുകിയുടെ ‘നിനക്കു ഞാനില്ലേടാ’ എന്ന കമന്റ് മനസ്സിനെ വല്ലാതെ കോരിത്തരിപ്പിക്കും വിധത്തിലുള്ളതായിരുന്നു.

അങ്ങനെ ആനന്ദ പുളകിതനായി നിന്നു പല്ലു തേച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ സാധനങ്ങളും താങ്ങിപ്പിടിച്ച് വീട്ടിലേക്ക് കടന്നു വരുന്നത്

വെളുക്കനെ തേച്ചു തീരുമ്പോഴേക്കും അമ്മ അടുത്ത ആജ്ഞാപനവുമായെത്തി

അഞ്ജുട്ടിക്ക് ഇന്ന് എക്സാമുള്ളതാണത്രേ ബസ്സു പണിമുടക്കയതു കൊണ്ട് നേരത്തിന് എത്തണമെന്നമ്മ പറഞ്ഞപ്പോൾ ഞാനതിനെ കർശനമായിത്തന്നെ എതിർത്തു എനിക്കിന്നൊരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറുമ്പോഴും മനസ്സിലപ്പോ കാമുകിയുമായുള്ള കൂടിക്കാഴ്ച്ചയേപ്പറ്റിയായിരുന്നു ചിന്ത

ഒന്നും രണ്ടും പറഞ്ഞു വാക്കേറ്റത്തിലെത്തി ചൂലെടുത്തെന്റെ നടുംപുറത്തേക്കോങ്ങിയ അമ്മയെത്തടഞ്ഞതും അച്ഛനായിരുന്നു

അങ്ങിനെ ആ ദൗത്യം കൂടെ അച്ഛനേറ്റെടുത്തപ്പോൾ ഉള്ളിലാ മനുഷ്യനോട് വല്ലാത്ത മതിപ്പു തോന്നി

കുളി കഴിഞ്ഞ് ഒരുങ്ങിക്കെട്ടി ഇറങ്ങാൻ നേരത്ത് ഉമ്മറത്തിരുന്ന് ഞാൻ ചാറ്റ് ലിസ്റ്റ് തുറന്നു നോക്കി നേരത്തെ ഇട്ട സ്റ്റാറ്റസ് എന്റെ എഫ് ബി പെങ്ങൾമാരുടെ ഹൃദയത്തിലാണ് തറച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്

“എന്തു പറ്റി ഏട്ടാ ”

“സുഖമില്ലേ ”

“ആരേലും എന്തേലും പറഞ്ഞോ”

” ചേച്ചി പിണങ്ങിയോ ”

തുടങ്ങിയ ചോദ്യങ്ങൾ കണ്ടപ്പോൾ എനിക്കെന്നോടു തന്നെ ബഹുമാനം തോന്നി അപ്പോഴും കടന്നലുകുത്തിയ മോറുമായി എന്റെ സ്വന്തം പെങ്ങളായ അഞ്ജൂട്ടി എന്നേ നോക്കി കോപ്രായം കാണിക്കുകയാണ് ചെയ്തത്.

അച്ഛന്റെ പാട്ട വണ്ടിയുടെ പിറകിൽ ഞെളിഞ്ഞിരുന്നവൾ പോണത് കണ്ടപ്പോൾ പുച്ഛമാണെനിക്ക് തോന്നിയത് ഉമ്മറത്തപ്പോഴും അച്ഛൻ വാങ്ങിത്തന്ന എന്റെ ബുള്ളറ്റുമോൻ പല്ലിളിച്ചെന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു വേഗം വാ അവളെ കാണാൻ പോകേണ്ടെ എന്ന മട്ടിൽ.

അവളുമായുള്ള കൂടിക്കാഴ്ച്ചകഴിഞ്ഞ് വീട്ടിൽച്ചെന്നത് സന്ധ്യ മയങ്ങിയതിനു ശേഷമാണ് . കയറിച്ചെന്നപ്പോഴേക്കും അച്ഛൻ വാങ്ങിക്കൊടുത്ത കട്ടൻചായയുടേയും പരിപ്പുവടയുടെയും വീമ്പു പറഞ്ഞ പെങ്ങളെ നോക്കി ഒന്നു ചിരിക്കുക മാത്രമേ ഞാൻ ചെയ്തുള്ളു. കാരണം പ്രണയിനിയോടൊത്തു ഞാൻ കഴിച്ച പിസ്താ ഷെയ്ക്കിന്റെ നാവിൽ കൂറിയ മധുരം അപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.

പിറ്റേന്ന് വൈന്നേരം അച്ഛനെ ഗൾഫിലേക്ക് കയറ്റി അയക്കാനുള്ള തിരക്കിലായിരുന്നു വീട്ടുകാർ, ഫോണെടുത്തു കുത്തിക്കളിക്കുന്നുണ്ടായിരുന്ന എന്നേ തുറിപ്പിച്ചു നോക്കിയ അമ്മയെ ഞാൻ തിരിച്ചും നോക്കി

കാർഡ് ബോർഡ് പെട്ടിയിൽ അച്ഛന്റെ പേരെഴുതാനും പറഞ്ഞ് എന്റെ അരികിലേക്ക് വന്ന പെങ്ങളെ ആട്ടിപ്പായിച്ചപ്പോൾ വാടിയ അവളുടെ മുഖം ഞാൻ കണ്ടില്ലെന്നു തന്നെയാണ് നടിച്ചതും

ഒരുക്കങ്ങൾക്കറുതി വരുമ്പോഴും എന്റെ ശ്രദ്ധ ഫോണിൽത്തന്നെയായിരുന്നു, പുറത്തേക്കു വന്നെന്നെ കണക്കിനു ശകാരിച്ച അമ്മയോടുള്ള എന്റെ ദേഷ്യം പിന്നേയും ഇരട്ടിക്കുകയാണുണ്ടായത്

ഉറങ്ങാൻ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു . ഉറക്കം വരാത്തതിന്റെ കാരണം പിറ്റേന്ന് അച്ഛൻ പോകുന്നതിന്റെ വേദനയല്ലായിരുന്നു , മറിച്ച് എഫ് ബി പെങ്ങൾ മാളൂട്ടിയുടെ വയറുവേദനയെന്തായാവോ എന്നോർത്തായിരുന്നു.

വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് നടക്കുമ്പോഴാണ് അച്ഛന്റെയും അമ്മേടേയും മുറിയിൽ നിന്നും സംസാരം കേട്ടത് സംസാരവിഷയം ഞാനായതു കൊണ്ടു തന്നെ വാതിലിലേക്ക് ഞാനെന്റെ കാത് കൂർപ്പിച്ചപ്പോൾ ആ സംഭാഷണവീചികൾ എന്നെ വല്ലാതെ തളർത്തുകയാണു ചെയ്തത്.

” എടീ നീ ഇനിയവനെ വഴക്കൊന്നും പറയരുത് ട്ടോ ഇപ്പോഴത്തെ പിള്ളാർടെ കാര്യം പത്രത്തിലൊക്കെ വായിച്ചു കേൾക്കുമ്പോ പേടിയാവാ ”

“സ്നേഹമില്ലാഞ്ഞിട്ടല്ലല്ലോ ഏട്ടാ അവന്റെ നന്മയ്ക്കു വേണ്ടിയല്ലെ? , ഈ വരവിന് എല്ലാം നിർത്തിപ്പോരുകയാണെന്ന് ഏട്ടനല്ലെ പറഞ്ഞത്. എത്രയാന്ന് വെച്ചിട്ടാ ഇങ്ങനെ കഷ്ട്ടപ്പെടുന്നത് ഏട്ടാ, ഉള്ളതുകൊണ്ടിനി ജീവിക്കാല്ലോ നമുക്ക്, ”

“ഡോക്ടർ പറഞ്ഞത് മറന്നോ? പോരാത്തതിന് ശ്വാസംമുട്ട് കൂടിയിട്ടും ഉണ്ട് അവന്റെ മനസ്സിലിപ്പോഴും അവന്റെയച്ഛൻ ഗൾഫിൽ വലിയൊരു കമ്പനിയിലെ സൂപ്പർവൈസറാ അവിടെ ചുമട്ടുതൊഴിലാളിയായി ഏട്ടൻ അടിമപ്പണി ചെയ്യുകയാണെന്ന് അവനറിയില്ലല്ലോ,

“കഷ്ട്ടപ്പാടറിയിക്കാതെ മക്കളെ വളർത്തിയാൽ അവരതിനുള്ള വിലയേ നമുക്കു നൽകൂ ഏട്ടാ ”

“അതൊക്കെ നിന്റെ തോന്നലാടി അവരെന്റെ മക്കളല്ലെ എനിക്കറിയാം അവരെ. അന്യനാട്ടിലുള്ള എന്റെ അവസ്ഥ അവരൊരിക്കലും അറിയരുത്. മനസ്സിലുള്ള ആ ചിത്രം അങ്ങനെ മായാതെ കിടക്കട്ടെ, അല്ലെങ്കിൽ നാളെയവർക്കതൊരു കുറച്ചിലായി തോന്നുo ”

പാതി കേട്ടു തീർന്നപ്പോഴേക്കും എന്റെ ദാഹം ഇരട്ടിച്ചിരുന്നു ഇടനെഞ്ചിലെ മിഡിപ്പ് ക്രമേണെ കൂടിക്കൂടി വന്നു ഒരുമൊന്ത വെള്ളം അണ്ണാക്കിലേക്ക് കമഴ്ത്തിയിട്ടും പാറക്കഷ്ണം വിഴുങ്ങുന്ന പ്രതീതിയായിരുന്നു

മരവിച്ച മനസ്സുമായാണ് ഞാനെന്റെ മുറിയിൽച്ചെന്നത് ഉള്ളിൽ വേദനയേക്കാളധികം കുറ്റബോധമായിരുന്നു അച്ഛൻ ഗൾഫിലാണെന്നു പറഞ്ഞ് ഒരുപാട് അഹങ്കരിച്ചിട്ടുണ്ട് ഞാൻ. അന്നൊന്നും അച്ഛനനുഭവിച്ച യാതനകളേപ്പറ്റി ഒരാവൃത്തി കൂടെ ചിന്തിച്ചിട്ടില്ല

ഓരോ തവണയും അയക്കാറുള്ള സമ്മാനങ്ങളിലും അച്ഛന്റെ വിയർപ്പിന്റെ അംശം പറ്റിയതാണെന്ന് മനസ്സിലാക്കിയത് ആ ദിവസമായിരുന്നു

തൊട്ടേനും പിടിച്ചേനുമൊക്കെ എഫ് ബി സ്റ്റാറ്റസ് ഇടാറുള്ള ഞാൻ തലക്കാംപാകത്തു നിന്നുമെന്റെ ഫോൺ മാറ്റിവെക്കുകയാണ് ചെയ്തത്.

കാരണം എനിക്കൊന്നുറക്കെ പൊട്ടിക്കരയണമായിരുന്നു. ഒപ്പം എന്റെ മനസ്സാക്ഷിയോടെനിക്ക് ചോദിക്കണമായിരുന്നു ഞാൻ ശരിയായിരുന്നോ എന്ന്

ഈ കുരുത്തം കെട്ടവന്റെ കണ്ണീരിലൊരു സത്യമുണ്ടായിരുന്നെങ്കിൽ അത് അന്നത്തേ ആ ഒരു ദിവസമായിരുന്നിരിക്കണം അതിന്റെ തുടക്കവും

ഉറങ്ങിക്കഴിഞ്ഞെന്നു കരുതി അച്ഛനെന്റെ മുറിയിലേക്ക് പ്രതീക്ഷിക്കാതെ കടന്നു വന്നു എന്റെ ശിരസ്സിലച്ഛൻ തലോടിക്കൊണ്ടിരിക്കുമ്പോളും ഉറക്കമഭിനയിച്ചു കിടന്നിരുന്ന എന്റെയുളളം പിടയുന്നുണ്ടായിരുന്നു

എനിക്കെന്റെയച്ഛനെ കെട്ടിപ്പിടിച്ചൊന്നുറക്കെ കരയണമെന്നുണ്ടായിരുന്നു, ആ പരുക്കൻ കവിളിലൊന്നു മുത്തണമെന്നുണ്ടായിരുന്നു

പലപ്പോഴും ഞാനുറങ്ങിക്കിടക്കുമ്പോൾ അച്ഛനാമുറിയിലേക്ക് കടന്നു വരാറുണ്ട്. ഇടക്കൊക്കെ ആ കാൽപ്പെരുമാറ്റം ഞാൻ ശ്രദ്ധിക്കാറുമുണ്ട് , അല്ലേലും ഉറക്കത്തിൽ മക്കളോട് സ്നേഹം പ്രകടിപ്പിക്കുക എന്നത് മാതാപിതാക്കൾക്ക് ഒരു ഹരമാണ്

ഉറക്കമെണീറ്റ് അന്നു ഞാനാദ്യം അന്വേഷിച്ചത് എന്റെ സ്മാർട്ട് ഫോണിനേയല്ല , മറിച്ച് അച്ഛനെയായിരുന്നു. അപ്പോഴും വടക്കേപ്പുറത്തുള്ള കടപ്ലാവിൽ നിന്നും കടച്ചക്ക തോട്ടി കൊണ്ടു പൊട്ടിക്കുന്നുണ്ടായിരുന്നു അച്ഛൻ

അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കടച്ചക്കയ്ക്കു വേണ്ടി ഞാനാ കടപ്ലാവിൽ വലിഞ്ഞു കേറുമ്പോൾ അത്ഭുതം കൂറിയ മുഖവുമായി അമ്മയെന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

ഉച്ചവെയിലിൽ ഒറ്റക്കു നിന്ന് നാളികേരം പൊതിച്ചിരുന്ന എന്നോട് ആദ്യമായമ്മ പറഞ്ഞു മതിയെടാ ഇനി ഞാൻ ചെയ്തോളാം എന്ന്. ആദ്യമായന്ന് വിയർത്തു കുളിച്ച എനിക്ക് തെല്ലു പോലും ക്ഷീണം തോന്നിയില്ല, അപ്പോഴും എന്റെ സ്മാർട്ട് ഫോണിൽ കുമിഞ്ഞുകൂടിയ നോട്ടിഫിക്കേഷന്റെ ശബ്ദം ഞാൻ കേട്ടില്ലെന്നു തന്നെയാണ് നടിച്ചത്.

ഇറങ്ങാൻ നേരം അച്ഛൻ മുറ്റത്തുള്ള മൂവാണ്ടൻ മാവിനു മുൻപിൽ നിന്ന് ദീഘർമായി ശ്വസിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അന്നാദ്യമായാണ് ആ ശ്വാസഗതിയിലുണ്ടായിരുന്ന വ്യതിയാനം ഞാൻ ശ്രദ്ധിക്കുന്നത്.

ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുമ്പോൾ നീണ്ട രണ്ടു വർഷത്തേക്ക് നാട്ടിലെ ശുദ്ധവായുവിനെയും പച്ചപ്പിനെയും നഷ്ട്ടപ്പെടുന്നതിന്റെ ദു:ഖമായിരുന്നില്ല മറിച്ച് നിറയാൻ വിതുമ്പിയ കണ്ണിൽ പ്രത്യക്ഷമായത് കബളിപ്പിക്കും തരത്തിലൊരു പുഞ്ചിരിയായിരുന്നു. എങ്കിലും ഞാനറിയുന്നുണ്ടായിരുന്നു അച്ഛന്റെ നെഞ്ചകം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നെന്ന്

ഉമ്മറപ്പടിയിൽ നിന്ന അമ്മയുടെ മുഖത്തേക്കെന്റെ ദൃഷ്ടി പതിഞ്ഞു. ഇല്ല ആ മുഖത്തൊരൽപ്പം പോലും കണ്ണീരില്ല നീണ്ട രണ്ടു വർഷത്തേ കാത്തിരിപ്പിനു വേണ്ടി ദൃഢപ്രതിജ്ഞയെടുത്തിട്ടുള്ള പോലെ,

ഗ്യാസിന്റെ മണമടിക്കുന്നുണ്ടെന്നു പറഞ്ഞ് അച്ഛനമ്മയെ അടുക്കളയിലേക്ക് പറഞ്ഞയച്ചപ്പോൾ തന്നെയെനിക്ക് മനസ്സിലായി അമ്മക്കൊന്നു കരയാനൊരവസരമുണ്ടാക്കി കൊടുത്തതായിരുന്നെന്ന്.

പടിയിറങ്ങുമ്പോഴും പോകരുതെന്നു പറയണമെന്നുണ്ടായിരുന്നു മുക്കാൽ ചക്രo പോലും ശമ്പളമുള്ള ഒരു ജോലിക്കാരനല്ലാത്ത എനിക്ക് അതു പറയാനുള്ള യോഗ്യതയുണ്ടോ എന്നു ചിന്തിച്ചപ്പോൾ തുപ്പാൻ നിന്ന വാക്കുകൾ ഞാൻ മനപ്പൂർവ്വം വിഴുങ്ങുകയാണ് ചെയ്തത്

വിദൂരതയിലേക്ക് ആ അമ്പാസിഡർ കാർ അകന്നു പോകുമ്പോഴും എന്റെ കുഞ്ഞിപ്പെങ്ങളെന്നെ കെട്ടിപ്പിടിച്ചുറക്കെ കരയുന്നുണ്ടായിരുന്നു,

നൂറുകണക്കിന് എഫ് ബി പെങ്ങൾമാരെ തേനേ, പാലെ, ചക്കരെ എന്നു പറഞ്ഞു ആശ്വസിപ്പിക്കാറുള്ള എന്റെ തൊണ്ട ആ നിമിഷം അടയുകയാണു ചെയ്തത്. ഒരു വാക്കു കൊണ്ടു പോലും താലോലിക്കാൻ കഴിഞ്ഞിരുന്നില്ല എനിക്കവളെ

സന്ധ്യമയങ്ങുമ്പോഴും മനസ്സാകെ ശ്മശാനമൂകമായിരുന്നു. കുമിഞ്ഞുകൂടിയ എഫ്ബി നോട്ടിഫിക്കേഷൻ നോക്കാൻ ഫോണെടുത്തപ്പോഴാണെന്റെ കുഞ്ഞിപ്പെങ്ങൾ ചെസ്സ് ബോർട്ടുമായെന്റെ അരികിലേക്ക് വന്നത്

ഉള്ളിൽ ആകാംക്ഷയോടെ ഏട്ടാ നമുക്ക് ചെസ്സ് കളിച്ചാലോ എന്നവൾ ചോദിക്കുമ്പോഴും മെസ്സെഞ്ചറിന്റെ മണിനാദം എന്റെ കാതിൽ ഇരമ്പുന്നുണ്ടായിരുന്നു

ബോർഡിലവൾ കരുക്കൾ നിരത്തുമ്പോൾ ഞാൻ സ്മാർട്ട് ഫോണിലെ വട്ടം കൂടി നിന്ന മെസ്സേജുകൾ ക്ലോസ് ചെയ്യുന്ന തിരക്കിലായിരുന്നു ഞാൻ.

നേരെ പ്രൊഫൈൽ എടുത്ത് ലോഗൗട്ട് ചെയ്തപ്പോൾ അവളുടെ മുഖത്തുണ്ടായ തിളക്കം ഒന്നു കണേണ്ടതു തന്നെയാണ്. ആ തിളക്കത്തിൽ ഞാനെന്റെ എഫ് ബി പെങ്ങൾമാരെയും കാമുകിയെയും മനപ്പൂർവ്വം മറന്നു കളഞ്ഞു.

പതിവായി ഊണുകഴിച്ചോ എന്നുള്ള ചോദ്യം മഞ്ജുവിനോടു ചോദിച്ചില്ല

പാലുകുടിച്ചോ എന്നു കിച്ചുവിനോടു ചോദിച്ചില്ല

വയറുവേദന മാറിയോ എന്നു മാളുവിനോടും തിരക്കിയില്ല

എന്തിനേറേ എന്നും ചോദിച്ചു വാങ്ങാറുള്ള ചക്കരയുമ്മ പോലും കാമുകിയുടെ കയ്യിൽ നന്നും വാങ്ങിയില്ല

കളിച്ചു തുടങ്ങിയപ്പോൾ അവളുടെ കണ്ണുകളിലും , പുഞ്ചിരിച്ച ആ മുഖത്തും ഞാൻ കണ്ടത് വിജയ പ്രതീക്ഷ മാത്രമായിരുന്നു. ഓരോ കരുവിനേയും ഞാനവൾക്കു മുൻപിൽ ബലികൊടുക്കുന്നതിൽ അവൾ ആനന്ദം കൊള്ളുമ്പോൾ അതു കണ്ട് ഞാനാവോളം ആസ്വദിച്ചിരുന്നു. അവസാനം ഞാനെന്റെ കറുത്ത മന്ത്രിയെ അവളുടെ വെള്ളക്കുതിരക്കു മുൻപിൽ ഇട്ടു കൊടുത്തപ്പോൾ എന്റെ മന്ത്രിയെ അറുത്തു നീക്കിക്കൊണ്ടവൾ തുള്ളിച്ചാടി.

എന്നിട്ടവളുറക്കെ അമ്മയോടായ് വിളിച്ചു പറയുന്നുണ്ടായിരുന്നു

അമ്മേ ഏട്ടനെ ഞാൻ തോൽപ്പിച്ചമ്മേ, ആദ്യമായ് ഞാനേട്ടനെ തോൽപ്പിച്ചമ്മേ എന്നു.

അതെ ആദ്യമായാണ് അവളെന്നെ തോൽപ്പിക്കുന്നത്. അല്ല ഞാനവൾക്കു മുൻപിൽ തോറ്റു കൊടുക്കുന്നത്

അന്നവളുടെ മുഖത്ത് ഞാൻ കണ്ട തേജസ്സ് ജീവിതത്തിലിന്നേവരെ മറ്റൊരു പെണ്ണിലും കണ്ടിട്ടില്ലിതുവരെ ,

അവളുടെയാ അഹ്ലാദത്തിമിർപ്പു കണ്ടപ്പോൾ മനസ്സിലൊരുറച്ച തീരുമാനം ഞാനെടുത്തു ഇനി മുതലങ്ങോട്ട് തോറ്റു കൊടുത്തു ശീലിക്കണം എന്ന്

അനിയത്തിയുടെ സന്തോഷത്തിനു മുൻപിൽ

അമ്മയുടെ ശാസനക്കു മുൻപിൽ

അച്ഛന്റെ സ്നേഹത്തിനും സംരക്ഷണത്തിനും മുൻപിൽ

ഒപ്പം അടുത്ത വരവിന് ആ പരുക്കൻ കൈകൾ കൂട്ടിപ്പിടിച്ചെനിക്ക് പറയണം ഞങ്ങൾക്കു വേണ്ടിയിനിയച്ഛൻ ഒരു തുള്ളി വിയർപ്പൊഴുക്കരുത് എന്ന് ചേർത്തുനിർത്തിയൊന്നുകൂടെയെനിക്കു പറയേണം എനിക്ക് ഇനിയീ വീട്ടിലെ അത്താഴത്തിന് എന്റെ വിയർപ്പിന്റെ ഉപ്പുരുചിയായിരിക്കും എന്ന്.

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular