Connect with us

ബന്ധങ്ങൾ

കൊയ്ത്തു കഴിഞ്ഞ് കിടക്കുന്ന പാടത്തിന്റെ നടുവിലൂടെ കാക്കി നിറത്തിലുള്ള പാന്റ്സും ഷർട്ടും ധരിച്ചു പോകുന്ന ആ മനുഷ്യൻ എന്റെ അച്ഛനാണ്.

Published

on

രചന: Anju Prageth
കൊയ്ത്തു കഴിഞ്ഞ് കിടക്കുന്ന പാടത്തിന്റെ നടുവിലൂടെ കാക്കി നിറത്തിലുള്ള പാന്റ്സും ഷർട്ടും ധരിച്ചു പോകുന്ന ആ മനുഷ്യൻ എന്റെ അച്ഛനാണ്.. കാഴ്ചയിൽ നിന്ന് മറയുന്ന വരെ ഉമ്മറപ്പടിയിലിരിക്കാറുള്ള എന്നെ നോക്കി കൈവീശാറുണ്ട് അച്ഛൻ.. എന്നാലിന്ന് ഒരുവട്ടം മാത്രമേ അച്ഛൻ തിരിഞ്ഞു നോക്കിയുള്ളൂ, അതോ കണ്ണുനിറഞ്ഞതിനാൽ പിന്നീടെനിക്ക് കാണാൻ സാധിക്കാഞ്ഞതാണോ, അറിയില്ല..

പ്രൈവറ്റ് ബസിലെ കണ്ടക്ടർ ആണ് എന്റെ അച്ഛൻ.. അച്ഛൻ ജോലി ചെയ്യുന്ന കമ്പനിയിൽ എല്ലാം കൂടി ചേർന്ന് 16 ബസ് ഉം ഉണ്ട്.. അതിൽ ഭൂരിഭാഗവും ഞങ്ങളുടെ വീടിന്റെ വഴിയിൽ കൂടി ഓടുന്നതാണ്.. അപ്പോൾ അച്ഛൻ രാവിലെ പോയി രാത്രിയിൽ തിരികെ വരും.. എന്നാൽ ചില ബസ്സുകൾ ഞങ്ങളുടെ വഴിക്കോടുന്നവയല്ല..
അങ്ങനെയുള്ള ബസ്സുകളിൽ പോകുമ്പോൾ നാലഞ്ച്‌ ദിവസം കഴിഞ്ഞേ അച്ഛൻ തിരികെ വരൂ..

കുഞ്ഞുന്നാളിലേ ഉള്ള ശീലമാണ് അച്ഛന് ഡ്യൂട്ടിക്ക് പോകുമ്പോൾ കൈനീട്ടം കൊടുക്കുക എന്നത്.. എപ്പോഴും പറയുകേം ചെയ്യും “മോളുടെ കൈനീട്ടം വാങ്ങിപോയാൽ ബസ്സിൽ നല്ല കളക്ഷൻ ഉണ്ടാകുന്നു”..

എന്നാലിന്ന് പതിവിനുവിപരീതമായി അച്ഛന്റെ അനിയത്തിയുടെ മകളാണ് കൈനീട്ടം നൽകിയത്.. 12വയസ്സു മാത്രം പ്രായമുള്ള പിടിവാശിക്കാരിയായ ഈ മകൾക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. എന്റെ അച്ഛൻ.., എന്റെ അവകാശമാണ്.. പിന്നെയെങ്ങനെ വേറൊരാളത് കൊടുക്കും.. 3വയസുള്ള കുഞ്ഞിന്റെ വാശിയാണെന്ന് മനസ്സിലാക്കാനുള്ള ബോധം ഈ 12 വയസ്സുകാരിക്കും ഇല്ലായിരുന്നു എന്നതാണ് സത്യം..

കുറെ കരഞ്ഞു, അച്ഛൻ പോയപ്പോൾ മുതൽ രാത്രി വരെ.. അത്താഴം കഴിക്കാൻ വന്നു വിളിച്ച അമ്മയെയും അനിയനെയും കണക്കിന് ചീത്തയും പറഞ്ഞു.. കരഞ്ഞുകരഞ്ഞു ഞാനെപ്പോഴോ ഉറങ്ങിപോയി..

മുഖത്തെന്തോ വീഴുന്നപോലെ തോന്നിയിട്ടാണ് ഞാൻ കണ്ണുതുറന്നതു.. അടുത്തച്ഛനിരിക്കുന്നു.. കണ്ണ് നിറഞ്ഞിട്ടുണ്ടോ.. ഇരുട്ടായതിനാൽ കാണാൻ സാധിക്കുന്നില്ല..

“എന്താ അച്ഛാ.. എന്ത് പറ്റി..? ”

“ഒന്നുമില്ല മോളെ.. ഇങ്ങനെയുള്ള നിസാരം കാര്യങ്ങൾക്കു വാശികാണിക്കരുത്ട്ടോ.. ഒന്നാമത് ഇത് നമ്മുടെ വീടല്ല.. ഇവരുടെ ഔദാര്യത്തിലാ നമ്മളിവിടെ താമസിക്കുന്നത് പോലും.. അങ്ങനെയുള്ള വീട്ടിലെ കുട്ടി അച്ഛന് കൈനീട്ടം തരാൻ വാശിപിടിച്ചാൽ എന്റെ മോള് വേണ്ടേ ക്ഷമിക്കാനും സഹിക്കാനും.. അച്ഛന് വേറെ നിവർത്തിയില്ലാത്ത കൊണ്ടല്ലെടാ.. മോള് അച്ഛനോട് ക്ഷമിക്കണംട്ടോ.. അച്ഛനെ ഒരു കഴിവുകെട്ടവനായി കാണരുത്.. ഇതെല്ലാം മാറും.. പണ്ടത്തെ പോലെ മോളും അച്ഛനും അമ്മയും മോനും എല്ലാരുമൊരുമിച്ചു സന്തോഷമായി ജീവിക്കും.. അച്ഛൻ ശ്രമിക്കുന്നുണ്ട്.. മക്കള് വിഷമിക്കല്ലെട്ടോ.. ”

“അയ്യേ അച്ഛനെന്തിനാ കരയണേ..? അച്ഛൻ എന്റെ മാത്രമാ.. അതാ എനിക്ക് സങ്കടം വന്നത്.. ഇനി മോള് ശ്രദിച്ചോളാം..
അച്ഛൻ ക്ഷമിക്കണംട്ടോ.. അല്ല എന്താ അച്ഛൻ ഡ്യൂട്ടിക്ക്
പോകാഞ്ഞേ..? ”

“മോള് കരയണ കണ്ടിട്ട് എങ്ങനാ അച്ഛൻ പോവാ.. നാളെ ചെല്ലാനും പറഞ്ഞു പോന്നു.. രാത്രി ഒരുപാടായി .. മോള് കിടന്നോ.. ”

“അച്ഛനെന്താ ഇത്രേം വൈകിയേ..? മണി 11നും കഴിഞ്ഞല്ലോ.. ഭക്ഷണം കഴിച്ചോ..? ”

“അച്ഛനൊരാളെ കാണാനുണ്ടായിരുന്നു.. അതാ വൈകിയത്.. ഉറങ്ങിക്കോ രാവിലെ സ്കൂളിൽ പോകണ്ടേ.. ”

“Hmm.. ”

കുറച്ചുനേരം കൂടി അച്ഛനെന്റെ നെറുകിൽ തലോടി അടുത്തിരുന്നു.. ഞാനെപ്പോഴോ ഉറങ്ങിയും പോയി.. രാവിലെ എണീറ്റപ്പോ നല്ല പനി.. എന്നെ ആശുപത്രിയിൽ കാണിക്കലും മരുന്ന് വാങ്ങലുമൊക്കെയായി അച്ഛനന്നും പോകാനായില്ല..

ചെറുതായി പനി മാറിന്ന് തോന്നിയപ്പോൾ ഞാൻ പതിയെ ആ പാടവരമ്പത്തേക്കു ഇറങ്ങിയിരുന്നു.. വൈകുന്നേരമായതോണ്ട് തന്നെ വെയിലിന് അധികം ചൂടുമില്ല, നല്ല കാറ്റും.. ഒരുനിമിഷം ഇന്നലെ രാത്രിയില്ലെ രംഗങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു..

ശരിയാണ്, കാര്യം
ബന്ധുക്കളാണെങ്കിലും അവരുടെ സന്മനസ്സ് കൊണ്ടാണ് തങ്ങൾക്കു ഈ വീട്ടിലഭയം തന്നത്.. സ്വതവേ പാവങ്ങളായിരുന്ന തന്റെ അച്ഛനെയും അമ്മയെയും വളരെ അടുത്തൊരു സുഹൃത്തിന്റെ ചതിയാണ് ഇന്നത്തെ ഈ അവസ്ഥയിൽ
കൊണ്ടേത്തിച്ചത്..

മകളെ കെട്ടിച്ചയക്കാൻ വേറെ മാർഗ്ഗമില്ലെന്നും പറഞ്ഞ് എന്റെ അച്ഛന്റെ കാൽക്കൽ വീണ ആ മനുഷ്യനെ സ്വന്തം വീടും സ്ഥലവും ഈട് വെച്ചു ലോൺ എടുത്തുകൊടുത്തു അച്ഛൻ സഹായിച്ചത് ഒരുപക്ഷെ ആ പെൺകുട്ടിയുടെ സ്ഥാനത്തു എന്നെ കണ്ടതുകൊണ്ടായിരിക്കും.. എന്നാൽ കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അയാളും ഭാര്യയും ഈ നാട് വിട്ടു പോയി.. മകളെ കല്യാണം കഴിച്ച വീട്ടിലും, അയാളുടെ ഭാര്യവീട്ടിലുമെല്ലാം അച്ഛൻ അന്വേഷിച്ചു.. പോലീസിൽ പരാതിയും കൊടുത്തു.. പക്ഷെ ഇതൊന്നും ബാങ്കുകാർ കേൾക്കില്ലല്ലോ.. !!
ഞങ്ങളുടെ വീട് ജപ്തിയായി.. ഞങ്ങൾ പെരുവഴിയിലും.. !

ഒന്നും ചെയ്യാൻ സാധിച്ചില്ല അച്ഛന്.. എപ്പോഴും പറയും എന്നെയും അനിയനെയും പറ്റി ഓർത്തിട്ടാ ആത്‍മഹത്യ ചെയ്യാഞ്ഞതെന്നു.. ഒരുപാടാർഭാടങ്ങളൊന്നുമില്ലെങ്കിലും ഒരു കുറവും അറിയിക്കാതെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്.. ആദ്യം ഒരു വാടക വീട്ടിലേക്കാണ് മാറിയത്.. എന്നാൽ വീട്ടുചിലവും ഞങ്ങളുടെ പഠനവും എല്ലാം അച്ഛന്റെ ചെറിയ വരുമാനത്തിൽ നടക്കാതായപ്പോഴാണ് അനിയത്തിയുടെ വീട്ടിൽ അഭയം തേടിയത്.. ഇന്ന് ഈ പരിസരത്ത് ഞാൻ മാത്രമാണ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നത് പോലും.. പലപ്പോഴും എന്റെ ഫീസ് കെട്ടാൻ കഷ്ടപ്പെടുന്നത് കണ്ട്‌ ഞാൻ പറഞ്ഞിട്ടുണ്ട് അച്ഛനോട് എനിക്കും അനിയനെ പോലെ സർക്കാർസ്കൂളിൽ പഠിച്ചാൽ മതീന്ന്.. പക്ഷെ അച്ഛൻ സമ്മതിച്ചില്ല..

ഇന്നിപ്പോ 2വർഷത്തോളമായി.. പോലീസുകാരും അന്വേഷണം അവസാനിപ്പിച്ച മട്ടാണ്.. അച്ഛന്റെ മുഖത്ത് നിന്ന് പലപ്പോഴും ആ തെറ്റിനെ കുറിച്ചുള്ള കുറ്റബോധം ഞാൻ വായിച്ചെടുത്തിട്ടുണ്ട്.. ഇന്നലെ രാത്രിയും അതോർത്തിട്ടായിരിക്കണം അച്ഛൻ കരഞ്ഞത്…

“പനി പോയോ.? അപ്പോ അത് കള്ളപനിയായിരിന്നിരിക്കുല്ലോ.. വാ ചായ കുടിക്കാം..”

അച്ഛനാണ്.. പുറത്തെവിടെയോ പോയിട്ടുള്ള വരവാണ്..

“മോൾക്ക് അച്ഛനോട് ദേഷ്യമുണ്ടോ..അച്ഛന്റെ പിഴവ് കൊണ്ടല്ലേ നിങ്ങളിങ്ങനെ..”

ഞാനൊന്നും പറഞ്ഞില്ല.. അരയിലൂടെ അച്ഛനെ മുറുകെ കെട്ടിപിടിച്ചു..അച്ഛനും ഒന്നും പറഞ്ഞില്ല..

പിറ്റേന്ന് രാവിലെ പത്രത്തിൽ ആരും പ്രതീക്ഷിക്കാത്ത എന്നാൽ കേരളക്കരയാകെ കേൾക്കാൻ കാത്തിരുന്ന ഒരു വാർത്ത ഉണ്ടായിരുന്നു..

“ദിലീപ് മഞ്ജു വാര്യരെ കല്യാണം കഴിച്ചു ” എന്ന്..

അച്ഛന് ഒരുപാടിഷ്ടമുള്ള നടിയാണ് മഞ്ജു.. ന്യൂസ്‌ കണ്ടതെ ഞാനച്ഛനെ വിളിച്ചുണർത്തി പത്രം ഏല്പിച്ചു. പത്രം കണ്ട ഷോക്കിൽ പതിവ് കട്ടൻചായ പോലും കുടിക്കാൻ നിൽക്കാതെ അച്ഛൻ കവലയിലേക്കു പോയി..

ഇതെന്തു പറ്റി..? സാധാരണ കുളിച്ചു കുട്ടപ്പനായെ അച്ഛൻ പുറത്തേക്കു ഇറങ്ങാറുള്ളു.. ഇന്നെന്താണാവോ ഇങ്ങനെ..?
ഞാൻ സ്കൂളിൽ പോകുന്ന വരെ അച്ഛൻ വന്നിട്ടില്ലായിരുന്നു..

വൈകിട്ടു സ്കൂൾ വിട്ടുവന്ന എന്നെയും കാത്തു നിൽക്കുന്ന അച്ഛനെ കണ്ടപ്പൊഴാ സത്യത്തിൽ സമാധാനമായത്..

“എന്താ അച്ഛാ രാവിലെ ബസ് കയറ്റി വിടാൻ അച്ഛൻ വരാഞ്ഞേ..?ഞാൻ കരുതി എന്നോട് പറയാതെ അച്ഛൻ ഡ്യൂട്ടിക്ക് പോയിന്ന്..”

ഉള്ളിലെ പരിഭവം ഞാൻ മറച്ചു വെച്ചില്ല..

“ഒന്നുമില്ലെടാ.. മോൾക്ക് ചായ കുടിക്കണോ..?”

“വേണ്ടച്ചാ.. ”

അച്ഛന്റെ കൈയിൽ പൈസയില്ലന്നറിയാവുന്ന കൊണ്ടുതന്നെ ഈ കഴിഞ്ഞ വർഷങ്ങളിൽ ഒന്നും ആവശ്യപെട്ടിട്ടില്ലാ അച്ഛനോട്..

പെട്ടെന്നാണ് എതിരെ വന്ന ഒരു പരിചയക്കാരൻ അച്ഛനെ വഴിയിൽ തടഞ്ഞു നിർത്തിയത്..
“കോളടിച്ചല്ലോ മാഷേ.. വലിയ പണക്കാരനായി കഴിയുമ്പോൾ ഈ പാവങ്ങളെയൊന്നും മറക്കല്ലേ ട്ടോ.. ”

“പൂസാണല്ലേ.. ചേട്ടൻ ചെല്ല്..”

“എന്താ അച്ഛാ ആ ചേട്ടൻ പറഞ്ഞത്.. ”

“ഓഹ് അതോ മോളെ അയാള് വെറുതെ.. കുടിച്ചിട്ടുണ്ടെന്നാ തോന്നുന്നേ.. ബോധമില്ലാതെ പറയുന്നതാ..”

വീട്ടിലെത്തിയപ്പോൾ അമ്മയുടെ മുഖത്തും പതിവില്ലാത്ത സന്തോഷം.. കുറേക്കാലത്തിന്നു ശേഷമാണ് വലിയ പൊട്ടും നെറുകിലെ സിന്ദൂരവുമൊക്കെ തൊട്ട് അമ്മയെ കാണുന്നത്.. അമ്മയോടും ചോദിച്ചു.. പക്ഷെ ഉത്തരം ആരും തന്നില്ലാ..

ദിവസങ്ങൾ പിന്നെയും കടന്നുപോയി..
ഒരു ദിവസം രാവിലെ അച്ഛൻ പറഞ്ഞു
“ഇന്ന് സ്കൂളിൽ പോകണ്ട.. നമ്മുക്കൊരിടം വരെ പോകാനുണ്ട്.. വേഗം റെഡി ആയിക്കോ.. കഴിഞ്ഞദിവസമെടുത്ത പുതിയ ഡ്രസ്സ്‌ ഇട്ടാൽ മതിട്ടോ..”

എങ്ങോടാകും പുതിയ ഉടുപ്പൊക്കെ ഇട്ട്‌.. ആരുടെയേലും കല്യാണത്തിനാകും.. എന്തായാലും പോകാം.. ഒന്നുമില്ലേലും സ്കൂളിൽ പോകണ്ടല്ലോ..!

നടത്തം അമ്പലത്തിലേക്കുള്ള വഴിയില്ലേക്ക് തിരിഞ്ഞതെ ഞാനൂഹിച്ചു.. അമ്പലമാണ് ലക്ഷ്യം.. അതിനു ഇന്ന് വിശേഷം ഒന്നുമില്ലല്ലോ.. ആരുടേയും പിറന്നാളും അല്ല.. പിന്നെന്താണാവോ സ്കൂളിൽ പോലും പോകാതെ അമ്പലത്തിൽ വരാൻ..

അമ്പലത്തിലേക്ക് പോകുന്ന വഴിക്ക് വിൽക്കാനിട്ടിരിക്കുന്ന ഒരു വീടുണ്ട്.. എന്നുമാ വഴിക്ക് പോകുമ്പോൾ ഞാൻ മനസ്സിൽ ആഗ്രഹിച്ചിട്ടുമുണ്ട്..
“എന്റെ ശിവനെ.. ഈ വീട് വാങ്ങിക്കാൻ പറ്റിയാൽ എന്ത് സുഖമായിരുന്നു.. അമ്പലത്തിന്റെ മുറ്റത്ത്‌ താമസിക്കാം.. എന്നും തേവരെ കണ്ട്‌ തൊഴാം.. പക്ഷെ..”

എപ്പോഴൊക്കെയോ അച്ഛനൊടിതിനെ പറ്റി പറഞ്ഞിട്ടുമുണ്ട്.. എങ്ങനെ നടക്കാനാ.. പാവമച്ചൻ.. !

പതിവുപോലെ ആ വീടിനുമുൻപിൽ എത്തിയപ്പോൾ ഞാൻ അവിടേക്ക് നോക്കി.. പുതിയ താമസക്കാരാരോ
വന്നുവെന്ന് തോന്നുന്നു.. പെയിന്റ് ഒക്കെ അടിച്ചു, വീടും പരിസരവും വൃത്തിയാക്കിയിട്ടുണ്ട്..

ഓഹ് ആരായിരിക്കും ആ ഭാഗ്യവാന്മാര്..!!

അപ്പോഴാണ് അച്ഛൻ ആ വീട്ടിലേക്കുള്ള പടികൾ കയറി പോകുന്നത് ഞാൻ കണ്ടത്.. അമ്മയും ഉണ്ട്.. ഞാനും അനിയനും പന്തം കണ്ട പെരുച്ചാഴികളെ പോലെ ആ വഴിയിൽ തന്നെ നിന്നു..

വാതിലിന്റെ ചുവട്ടിൽ നിന്ന് അച്ഛൻ ഞങ്ങളെ വിളിച്ചു.. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞങ്ങളച്ചന്റെ അടുത്തേക്ക് നടന്നു..

ഒരു താക്കോൽകൂട്ടം ഞങ്ങളുടെ കൈയിലേക്കു തന്നുകൊണ്ട് അച്ഛൻ പറഞ്ഞു..
“തുറക്ക്.. ഇതാ ഇനി നമ്മുടെ വീട്.. മോൾക്ക്‌ വലിയ ആഗ്രഹമായിരുന്നില്ലേ ഇവിടെ താമസിക്കാൻ.. അച്ഛൻ ഈ വീട് വാങ്ങി..”

സന്തോഷത്തിലുമധികം ചോദ്യങ്ങളായിരുന്നു എന്റെ മനസ്സ് മുഴുവൻ.. പകല് മുഴുവൻ ആളുകളുടെ തിരക്ക് കാരണം അച്ഛനെ കാണാനോ സംസാരിക്കാനോ സാധിച്ചില്ല.. ഒടുവിൽ രാത്രി അത്താഴത്തിന് ഇരുന്നപ്പോഴാണ് അച്ഛനെ തനിച്ച് കിട്ടിയത്..

“എന്താ അച്ഛാ ഉണ്ടായേ.. ആരാ അച്ഛന് പൈസ തന്നത്.. എങ്ങനെയാ അച്ഛൻ ഈ വീട് മേടിച്ചത്..?”

ഒരു നെടുവീർപ്പിനു ശേഷം അച്ഛൻ പറയാൻ തുടങ്ങി..
“ഓർക്കുന്നുണ്ടോ നീ കരഞ്ഞുനിലവിളിച്ച കാരണം ഞാൻ ഡ്യൂട്ടിക്ക് പോകാതെ തിരികെ വന്നാൽ രാത്രി.. അന്ന് സത്യത്തിൽ ഞാൻ ഓഫീസിലേക്കു പോയത് കൂടി ഇല്ല.. കവലയിൽ നിന്ന് ഫോൺ വിളിച്ചാ പറഞ്ഞത് വരില്ലെന്ന്.. അവിടുന്ന് നേരെ അമ്പലത്തിലേയ്ക്കാ പോയത്.. കുറെ നേരം ആ ആലിന്റെ ചുവട്ടിലിരുന്നു.. എന്തൊക്കെയോ ചോദിച്ചു ‘ശിവ’നോട്.. ആളും എന്തൊക്കെയോ പറഞ്ഞു എന്നോട്.. മനസ്സൊന്ന് ശാന്തമായിന്ന് തോന്നിയപ്പോഴാ ഞാനവിടെ നിന്നിറങ്ങിയത്.. കവലയിൽ വന്നപ്പോളുണ്ട് നമ്മുടെ ആന്റണിച്ചേട്ടൻ അവസാനത്തെ ടിക്കറ്റ് ആണെന്നും പറഞ്ഞ് ഒരു ലോട്ടറി എടുക്കാൻ നിർബന്ധിച്ചത്.. പോക്കറ്റിൽ നോക്കുമ്പോൾ ആകെ 30രൂപയെ ഉള്ളു.. ടിക്കറ്റിന്‌കൊടുക്കണം 20രൂപ.. എന്തേലും ഒരു അത്യാവശ്യം വന്നാലൊന്ന് കരുതി ഞാൻ വേണ്ടാന്ന് പറഞ്ഞതാ.. ഭാര്യക്ക് സുഖമില്ല ഇതുടെ വിറ്റിട്ട് വേണം വീട്ടിൽ പോകാനെന്നൊക്കെ പറഞ്ഞപ്പോ മനസ്സില്ലാമനസ്സോടെയാണ് ഞാനതു വാങ്ങിച്ചത്..

അന്നത്തെ പത്രത്തിൽ മഞ്ജു വാര്യരുടെ ന്യൂസ്‌ കണ്ടല്ല ഞാൻ ഞെട്ടിയത്.. എന്റെ കൈയിലിരുന്ന ടിക്കറ്റിന്റെ നമ്പർ ഫസ്റ്റ് പ്രൈസിന്റെ കോളത്തിൽ കണ്ടിട്ടാ ഞാൻ ഞെട്ടിയത്..

ആരോടും പറഞ്ഞില്ല.. പേടിയായിരുന്നു.. ഇനിയും ചതിയിൽ പെട്ടെങ്കില്ലോന്ന്.. അതാടാ എല്ലാം അച്ഛൻ മക്കൾക്കു പോലും സർപ്രൈസ് ആക്കിയത്.. ”

പറഞ്ഞവസാനിപ്പിച്ചു അച്ഛൻ ഞങ്ങളെ കെട്ടിപിടിച്ചു..

കള്ളി.. അമ്മയ്‌ക്കെല്ലാം അറിയാമായിരുന്നു അല്ലേ..
സാരമില്ല.. എല്ലാം ശരിയായല്ലോ..
അതുമതി..
അല്ലേലും അങ്ങനെയാ..
ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും ദൈവം മറക്കില്ല..

ഇന്നിപ്പോ ഈ 18 വർഷത്തിനിപ്പുറവും ഓരോ ആൾക്കൂട്ടത്തിലും ഞാനാ മനുഷ്യന്റെ മുഖം തിരയാറുണ്ട്.. എന്റെ അച്ഛനെ പറ്റിച്ചു കടന്ന് കളഞ്ഞവന്റെ മുഖം..

എനിക്കുറപ്പാ ഈ ആഗ്രഹവും ‘അദ്ദേഹം’ ഇന്നല്ലെങ്കിൽ നാളെ സാധിച്ചു തരുക തന്നെ ചെയ്യും..

ആ ദിവസത്തിനായി ഞാനിന്നും ക്ഷമയോടെ കാത്തിരിക്കുന്നു..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular