Connect with us

ബന്ധങ്ങൾ

ഒരു റോസാപ്പൂവിന്റെ ഓർമ്മയ്ക്ക്..

Published

on

രചന: ദീപാ ഷാജൻ
‘ഏട്ടൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് പതിനായിരം രൂപയുടെ സാരിതന്നെ വേണം.. ‘

ഇന്ദു കരച്ചിലിന്റെ വക്കിലാണ്

‘ഇന്ദു… എടി ഞാൻ പറയുന്നത് കേൾക്ക് നമ്മുടെ ഉണ്ണിമോള്ടെ നിശ്ചയത്തിന് നല്ലൊരു സാരി തന്നെ ഞാൻ വാങ്ങിത്തരാം.. ഇത്ര വിലകൂടിയാതൊക്കെ..’

‘ഏട്ടന്റെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടല്ലല്ലോ.. എനിക്ക് സാരി വേണം.. അതും ആ സുമേച്ചി മേടിച്ചതിനെക്കാളും മുന്തിയത്.. ഇന്നലെ അങ്ങേലെ കല്യാണത്തിന് വന്നപ്പോ എന്തായിരുന്നു.. പത്രാസ്.. എനിക്ക്അതിലും വിലകൂടിയത് തന്നെ വേണം.. ‘

‘എടി.. കുഞ്ഞേ.. അവരും ഇവരുമൊക്കെ മേടിക്കുന്നത് കണ്ടിട്ടെന്തിനാടി.. ഒരുപാട് കഷ്ടപ്പെട്ടാ ഞാൻ ഇവിടെ വരെയെത്തിയത്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. ഏറ്റവും ലളിതമായി ജീവിക്കണമെന്നാ എന്റെ ആഗ്രഹം.. ബിസിനസ് ലാഭത്തിൽ നല്ലൊരു പങ്ക് ഞാൻ അനാഥ മന്ദിരങ്ങളിൽ കൊടുക്കുന്നതും അതുകൊണ്ടാ.. അതുകൊണ്ടാ ഒറ്റ പൈസ പോലും സ്ത്രീധനം വാങ്ങാതെ നിന്നെ കെട്ടിയത്.. അതുകൊണ്ടാ എല്ലാരും പറഞ്ഞിട്ടും ഈ പഴയ വീട് പുതുക്കി പുതിയ ഒരു വീട് പണിയാഞ്ഞത്.. നീയെന്നെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ… ‘

‘ഏട്ടൻ എന്തൊക്കെപ്പറഞ്ഞാലും എനിക്ക് സാരി വേണം.. ‘

ഇന്ദു മുഖം വീർപ്പിച്ചു..

വിവാഹം കഴിഞ്ഞ് രണ്ടു വർഷമായിട്ടും ആദ്യമായാണ് ഇന്ദു ഇങ്ങനെ വാശിപിടിക്കുന്നത്.. പിറ്റേദിവസം തന്നെ അവർ ഒരു മുന്തിയ തുണിക്കടയിൽ കയറി അവൾക്ക് ഇഷ്ടപ്പെട്ട സാരി തന്നെ സെലക്ട് ചെയ്തു..

****

പിറ്റേ ദിവസം അടുക്കള വാതിലിൽ ആരോ സംസാരിക്കുന്നതു കെട്ടുകൊണ്ടാണ് പ്രസാദ് കയറി വന്നത്.. ഹാളിൽ എത്തിയപ്പോൾ സംസാരം വ്യക്തമായി കേൾക്കാമെന്നായി.. ശബ്ദം കേട്ടപ്പോളെ മനസിലായി.. അപ്പുറത്തെ വീട്ടിലെ ശാന്തേച്ചി..

‘എന്റെ.. ഇന്ദു അവൾക്കെന്തിന്റെ കേടാന്നറിയില്ല.. ആ പാവം പിടിച്ച ചെറുക്കനേം കൊണ്ട് രണ്ടായിരം രൂപേടെ സാരിയാ എടുപ്പിച്ചേ… ‘

‘അല്ലേലും എന്റെ ശാന്തേച്ചി ആ മഞ്ജു ഈയിടെയായി വല്യ അനാപത്ത് ചിലവാ ഉണ്ടാക്കുന്നെ.. പാവം സുധി.. ‘

‘അതേന്നെ..’

‘അയ്യോ.. പ്രസാദ് വന്നോ.. എന്നാ മോളെ ഞാൻ പോവാ.. അങ്ങേരും ഇപ്പൊ വരും..’

ഇന്ദു ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് വലിഞ്ഞു..

രണ്ടുപേരും പിന്നീട് അതിനെപ്പറ്റി സംസാരമൊന്നുമുണ്ടായില്ലാ.. അത്താഴം കഴിഞ്ഞ് വളരെ സാവധാനത്തിൽ അടുക്കളയൊതുക്കി ഇന്ദു പതുങ്ങി പതുങ്ങി ബെഡ്റൂമിലേക്ക് വന്നു.. ഇന്ന് ശാന്തേച്ചിയുമായി സംസാരിച്ചതിനെപ്പറ്റിയ്ഉള്ള ചോദ്യങ്ങൾ ഒഴിവാക്കണം.. അതാണ് ഉദ്ദേശം.. പുള്ളിക്ക് അനക്കമില്ല.. കുഞ്ഞിനെ കെട്ടിപ്പിടിച്ചു മറുവശത്തേക്ക് തിരിഞ്ഞാണ് കിടക്കുന്നത്.. ഉറങ്ങിയെന്നു തോന്നുന്നു.. അവൾ ശബ്ദമുണ്ടാക്കാതെ വന്നു പ്രാർത്ഥിച്ചു കിടന്നു..

‘മോളെ.. ഇന്ദു…’

‘ശോ.. ഈ മനുഷ്യന് ഉറക്കോമില്ലേ.. എന്നല്ലേ മോളെ നീയിപ്പോ ആലോചിച്ചത്.. നിനക്കിതെവിടുന്നാ മോളെ ഇത്രേം കുരുട്ടുബുദ്ധി.. നീ എടുത്തതിന്റെ അഞ്ചിലൊന്ന് വിലപോലുമില്ലാത്ത ഒരു സാരി എടുത്തതിനാണോ നീയും ആ പരദൂഷണം പെണ്ണുമ്പിള്ളയും കൂടെ ആ പാവം പെണ്ണിനെപ്പറ്റി കുറ്റം പറയുന്നത്..’

‘അത് ഏട്ടാ.. നമ്മളെപ്പോലെയാണോ അവര്.. ആ സുധി ഓട്ടോ ഓടിക്കുവല്ലേ അധികചിലവല്ലേ.. അതാ ഞാൻ പറഞ്ഞത്’

‘എടി.. നമ്മള് കയറിയ കടയിൽ അവരുണ്ടായിരുന്നു.. നീ സാരി എടുത്തൊണ്ടിരുന്നപ്പോ എനിക്കൊരു കോൾ വന്നു.. അത് അറ്റൻഡ് ചെയ്ത് തിരിച്ചു വന്നപ്പോ അവര് അവിടെ നിക്കുന്നതു കണ്ടു.. നിനക്കറിയാമോ സുധി എന്തു നിർബന്ധിച്ചിട്ടാ ആ പാവം അതെടുത്തതെന്ന്.. അധിക ചിലവാണെന്നു പറഞ്ഞ് ആ കൊച്ച് നല്ല ഡ്രെസ്സൊന്നും എടുക്കില്ലാന്ന്.. ഇപ്പൊ എവിടെയോ കല്യാണം ഉണ്ട്.. അതാ.. ‘

‘അയ്യോ… അതു ഞാൻ അറിഞ്ഞില്ലല്ലോ.. നാളെ ഞാൻ ശാന്തേച്ചിയോട് പറഞ്ഞു തിരുത്താം.. ‘

‘നല്ല കുട്ടി.. ‘

പ്രസാദ് ഇന്ദുവിനെ ചേർത്തു കെട്ടിപ്പിടിച്ചു..

‘സത്യത്തിൽ എനിക്ക് ആ കൊച്ചിനോട് ബഹുമാനമാ തോന്നിയേ.. എന്തു നല്ല മനസ്സാ അല്ലേ..’

ഇന്ദു അവനെ തള്ളിമാറ്റി..

‘അല്ലേ.. കേറിക്കേറിയിതെങ്ങോട്ടാ.. ഞാൻ തെറ്റുചെയ്തെന്ന് സമ്മതിച്ചു.. വീണ്ടും വീണ്ടും അവളെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നോ..ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് വേറെ പെണ്ണുങ്ങളെ പൊക്കിപ്പറഞ്ഞോണ്ട് എന്റടുത്ത് കിടക്കാൻ വരരുതെന്ന്…. ഇന്ന് മോൻ ഹാളിൽ കിടന്നാമതി.. ‘

ഇന്ദു അവനെ തള്ളി ഇറക്കി കതകടച്ചു..

ചിരിച്ചു കൊണ്ട് ഹാളിൽ വന്ന പ്രസാദിന് പിന്നെ ഉറക്കം വന്നില്ല.. അവൻ സോഫ സെറ്റിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. മെല്ലെ കതകു തുറന്നു മുറ്റത്തേക്കിറങ്ങി.. നല്ല നിലാവ് . അവിടെ തന്റെ റോസാച്ചെടി ഇല കാണാൻ പറ്റാത്ത രീതിയിൽ പൂത്തു വിടർന്നു നിലാവിൽ കുളിച്ചു ഒരു നവവധുവിനെപ്പോലെ നിൽക്കുന്നു… അവൻ അതിന്റെ ഓരോ പൂവിലും തൊട്ടു തലോടാൻ തുടങ്ങി.. പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.. താൻ ഒരിക്കൽ ഏറ്റവും വെറുത്തിരുന്നു പൂവാണിതെന്ന്.. പത്താം ക്ലാസ്സുമുതൽ ഈ ചെടിക്ക് കേടൊന്നും പറ്റാതെ സംരക്ഷിക്കുവാന്ന്..

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ വീട്ടിനുള്ളിലേക്ക് പോയി.. അടുക്കളയുടെ വടക്കേ അറ്റത്തുള്ള അറയിലെ ലൈറ്റിന്റെ സ്വിച്ച് ഓണാക്കി..

ഇന്ദു അതിനകമെല്ലാം ഇടക്കിടെ വൃത്തിയാക്കുന്നുണ്ട്.. എന്നവന് മനസ്സിലായി.. അല്ലെങ്കിലും താനാണല്ലോ ഇപ്പൊ ഈ വഴിയൊന്നും വരാത്തത്.. ഒരു വശത്ത് അമ്മയുടെ കട്ടിലായിരുന്നു.. ഇന്ദു അതും എന്നും കിടക്ക വിരി മാറ്റി വിരിക്കാറുണ്ട്.. ഇടക്കിടെ അവൾ ഇവിടെ വന്നിരിക്കാറുണ്ട്.. പക്ഷെ താൻ മാത്രം തിരക്കിൻറെ ലോകത്ത് ഒതുങ്ങിക്കൂടി.. ആ കട്ടിലിനു താഴെ അവൻ കുനിഞ്ഞു നോക്കി.. അതേ അത് അവിടേതന്നെയുണ്ട്.. ഒരു മാറ്റവുമില്ല..

അമ്മയുടെ തടിപ്പെട്ടി.. അത് തുറക്കുമ്പോൾ അമ്മയുടെ മണമാണ്.. അമ്മയുടെ പഴയ നേര്യതൊക്കെ ഇന്ദു ഇടക്കിടെ കഴുകി ഇസ്തിരി ഇട്ടു വെക്കാറുണ്ട്. അവൻ ഓരോ നേര്യതും എടുത്തു മണപ്പിച്ചു.. അമ്മയുടെ മണം.. അവൻ ആ മുണ്ടും നേര്യതും ഒരു വശത്തേക്ക് മാറ്റി.. എന്നിട്ട് ആ രഹസ്യ അറ നോക്കി.. അതിന്റെ താക്കോൽ തനിക്കും അമ്മക്കും മാത്രമറിയാവുന്ന ഒരു പ്രത്യേക സ്ഥലത്താണ്.. സത്യത്തിൽ അതിൽ അങ്ങനെ ഒരു അറ ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല..

അവൻ ആ അറയുടെ താക്കോലിനായി കാട്ടിളപ്പടിയുടെ മുകളിൽ ഒന്നു പരതി.. ചെറിയ വെട്ടുള്ള ഭാഗം കയ്യിൽ തടഞ്ഞപ്പോൾ അവൻ അതിൽ പതിയെ അമർത്തി.. ചെറിയ ഒരു ഡ്രോ തുറക്കുന്നതുപോലെ ആ ഭാഗം തുറന്നു വന്നു.. കയ്യിലേക്ക് താക്കോൽ ഊർന്നു വീണു..

പണ്ട് നാണു ആശാരിയേം കൊണ്ട് ‘അമ്മ പണികഴിപ്പിച്ചതാണ് ആ തടിപ്പെട്ടിയും അതിലെ രഹസ്യ അറയുടെ താക്കോൽ സൂക്ഷിക്കാൻ കട്ടിളപ്പടിയുടെ മുകളിലുള്ള ചെറിയ പഴുതും.. പ്രസാദിനും അമ്മയ്ക്കും പിന്നെ നാണു ആശാരിക്കും മാത്രമറിയാവുന്ന രഹസ്യം.. അന്ന് അത് അമ്മയുടെ ആഭരണങ്ങൾ സൂക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിച്ചതായിരുന്നു.. അമ്മയുടെ മഹാരോഗം ചികിൽസിച്ചു ഭേദമാക്കാൻ പണം തികയാതെ വന്നപ്പോൾ അച്ഛനാണ് ആദ്യമായി അതിന്റെ താക്കോൽ ചോദിച്ചത്.. താക്കോൽ കൊടുക്കാതെ അമ്മയുടെ മുറിയുടെ കതക് പൂട്ടി ആഭരണങ്ങളൊക്കെ എടുത്തു കൊടുക്കുമ്പോഴും അച്ഛനെപ്പോലും അറിയിച്ചില്ല ആ രഹസ്യം.. അത് വിലപിടിപ്പുള്ള മറ്റൊന്നും ഇല്ലാതിരുന്നിട്ടും എന്തോ ആ രഹസ്യം അമ്മയും താനും മാത്രം അറിഞ്ഞാൽ മതിയെന്ന് ഒരു വാശിയായിരുന്നു..

ഒരിക്കൽ തടിപ്പെട്ടി വൃത്തിയാക്കുമ്പോൾ ഇന്ദുവും പറഞ്ഞു ‘ഏട്ടാ ഇതിൽ മറ്റെന്തോ ഉണ്ടെന്ന്..’ അവൾക്ക് മനസ്സിലായി അതിൽ ഒരു രഹസ്യ അറയുണ്ടെന്ന്.. പക്ഷെ അന്ന് അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു.. അവൾ അതു തുറക്കാൻ കുറെ നോക്കി… പഴയ തനിമയുള്ള കരവിരുതിന്റെ വൈഭവം.. അമ്മയുടെ പെട്ടിയായതുകൊണ്ടാകാം അവൾ അത് വെട്ടിപ്പൊളിക്കുന്ന കാര്യം പറയാതിരുന്നത്..

അവൻ താക്കോലെടുത്ത് ആ രഹസ്യ അറ തുറന്നു.. കുറെ ഡയറികൾ ഉണ്ടായിരുന്നു അതിൽ.. അതിൽ നിന്നും ഏറ്റവും പഴയ ഡയറി എടുത്ത് പൊടി തുടച്ചു.. അത് തുറന്നു ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു.. എന്നും എന്നും എഴുതിയില്ലെങ്കിലും പ്രത്യേകമായി സന്തോഷങ്ങളും സങ്കടങ്ങളും അവൻ എഴുതുമായിരുന്നു.. ഒരു അഞ്ചാം ക്ലാസ്സുമുതൽ പത്താം ക്ലാസ് വരെ ആ ഡയറിയായിരുന്നു അവന്റെ സുഹൃത്ത്… എന്നും എഴുതിയില്ലെങ്കിലും മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ മാത്രം കഥകൾ പറയുന്ന ആത്മ സുഹൃത്ത്.. പിന്നീടുള്ള ഡയറികൾ ഒരു വർഷത്തിൽ തീർന്നിരുന്നു..

അവൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയുടെ മരണം.. പിന്നീട് അച്ഛന്റെ സംരക്ഷണവും അധികകാലം ഉണ്ടായിരുന്നില്ല.. പിന്നീട് ഒരിക്കൽ അമ്മാവൻ കുടുംബവുമായി വന്നു തനിക്ക് സംരക്ഷണം എന്ന പേരിൽ.. ആ മുഖത്തു തന്നെ സംരക്ഷിക്കാം എന്ന വാഗ്ദാനമല്ല ഒരു തരം ക്രൂരതയാണ് കണ്ടത്… പിന്നീട് അമ്മായിയുടെ ഭരണം.. താൻ അടുക്കളയിലും പുറം പണികളുമായി അമ്മയുടെ മുറിയിൽ കഴിഞ്ഞു കൂടി.. അമ്മായിയുടെ മകൾ സീത അവൾ റോസാപ്പൂ നീട്ടുക പതിവായിരുന്നു.. അവൻ കൈനീട്ടുമ്പോൾ അതിന്റെ തണ്ടിലെ മുള്ള് കൊണ്ട് തന്റെ കയ്യിൽ മുറിവേല്പിക്കുന്നതും… അത് കണ്ട് ക്രൂരമായ ആനന്ദത്തോടെ അമ്മായിയും അമ്മാവനും ചിരിക്കുമായിരുന്നു.. അഥവാ അതു വാങ്ങാൻ വിസമ്മതിച്ചാൽ അമ്മായിയുടെ കയ്യിൽ നിന്നും പിടിപ്പത് ശകാരം കേൾക്കുമായിരുന്നു.. അന്ന് മുതൽ തുടങ്ങി റോസാപ്പൂവിനോടുള്ള വെറുപ്പ്..

നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ സ്കൂളിൽ അയക്കുമായിരുന്നു അമ്മാവൻ അവനെ.. അങ്ങനെ ഒൻപതാം ക്ലാസ്സിൽ എത്തിയപ്പോഴാണ് അവന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന രണ്ട് മുത്തുകളെ കിട്ടിയത്.. അന്നുതൊട്ടിന്നോളം തന്റെ അവന്റെ ആത്മസുഹൃത്തായ പ്രഭാകരൻ വക്കീലിന്റെ മകൻ ശ്രീഹരി.. പിന്നെ …. അത് വഴിയേ പറയാം..

പ്രഭാകരൻ വക്കീലാണ് അമ്മാവൻ ഉപദ്രവിക്കുന്നു എന്ന കേസ് കൊടുക്കാൻ അവനെ പ്രേരിപ്പിച്ചത്.. ആ കേസ് ജയിച്ചു.. അമ്മാവനേം അമ്മായിയമ്മ പുറത്താക്കി അവൻ സ്വയം ഒരു മാടമ്പിയായി… പറമ്പിലെ വരുമാനം കൊണ്ട് അവൻ ജീവിച്ചു.. ചെറിയ ചെറിയ ജോലികൾ ചെയ്തു. പറമ്പിന്റെ ഒരു ഭാഗം പ്രഭാകരൻ വക്കീലിന്റെ സഹായത്തോടെ വിറ്റ് പഠിക്കാനുള്ള പണം കണ്ടെത്തി.. എങ്ങനെയൊക്കെയോ ഇവിടം വരെയെത്തി…

ഇനി എന്റെ റോസാപ്പൂ.. ഒൻപതാം ക്ലാസ്സിൽ വച്ച് ആദ്യമായി അവന്റെ ക്ലാസ്സിൽ വന്ന പുതിയ കുട്ടി.. കവിളിലൊരു കാക്കപ്പുള്ളി.. പുറകിൽ നിന്ന് അവളുടെ അനിയത്തി വിളിച്ചപ്പോൾ തുളസിക്കതിർചൂടിയ മുടിയിൽ നിന്ന് ഇറ്റു വീണ വെള്ളം ഒന്നാമതിരുന്ന അവന്റെ മുഖത്താണ് തെറിച്ചത്.. അവൾ അത് ശ്രദ്ധിച്ചില്ല.. അവൻ അത് തുടച്ചു മാറ്റി..

പിന്നീട് അവർ നല്ല സുഹൃത്തുക്കളായി… പ്രണയം അവന് അവളോട് തോന്നിയിരുന്നു.. അവൾക്കും അതു കൊണ്ടാണല്ലോ ഒരു പ്രണയ ദിനത്തിൽ അവൾ അവന് ഒരു റോസാപ്പൂ നീട്ടിയത്.. പക്ഷെ റോസാപ്പൂ കണ്ട അവന് ആദ്യം തോന്നിയത് അത് പിടിച്ചിരുന്ന കൈ തനിക്ക് മുറിവേല്പിച്ച സീതയുടേതാണെന്നാണ്… അവൻ ആ പൂ വാങ്ങി ഞെരിച്ചു കളഞ്ഞു.. അത് തറയിലിട്ടു ചവിട്ടി… അവൾ കരഞ്ഞു കൊണ്ട് ഓടിപ്പോയപ്പോളാണ് അവന് സ്ഥലകാല ബോധം വന്നത് തന്നെ..

പിന്നീട് ശ്രീഹരി പറഞ്ഞാണ് അവൾ റോസാപ്പൂവിനോടുള്ള അവന്റെ ദേഷ്യത്തിന്റെ കാരണം അറിയുന്നത്.. പിന്നീട് അവൾ അവനോട് അധികം മിണ്ടിയില്ല.. പക്ഷെ പത്താം ക്ലാസ് കഴിഞ്ഞ് എല്ലാവരും ഓട്ടോഗ്രാഫ് തിരക്കിലായിരുന്നു.. അവൾ അവന്റെ അരികിൽ വന്നു.. പ്രസാദ് എനിക്കൊരു കാര്യം പറയണം.. നിനക്ക് ഞാൻ ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്.. നിനക്കത് ഇഷ്ടപ്പെട്ടില്ലെങ്കിലും സ്വീകരിക്കണം.. അവൾ ഒരു നീണ്ട പൊതി അവന്റെ കയ്യിൽ കൊടുത്തു.. ഇത് വീട്ടിൽ ചെന്നു മാത്രം തുറന്നു നോക്കണം… അവൾ നടന്നകന്നു..

അവൻ വീട്ടിൽ ചെന്ന് ആകാംഷയോടെ ആ പൊതിക്കെട്ട് തുറന്നുനോക്കി.. അതൊരു റോസാക്കമ്പായിരുന്നു… അവൻ അത് സ്നേഹത്തോടെ സംരക്ഷിച്ചു… അവധി കഴിയുമ്പോഴേക്കും അത് പൂവിട്ടിരുന്നു… അതിലെ ആദ്യപൂ അവൾക്ക് നൽകണം എന്ന ആഗ്രഹത്തോടെ അവൻ ശ്രീഹരിയെയും കൂട്ടി അവളുടെ വീട് തേടിപ്പിടിച്ചു പോയി.. പക്ഷെ പൂട്ടിയിട്ട പടിപ്പുരയാണ് കാണാൻ കഴിഞ്ഞത്.. നാട്ടുകാരോട് ചോദിച്ചപ്പോഴാണറിയുന്നത് അവളുടെ വീട് ജപ്തിയായെന്നും അവർ എങ്ങോട്ടാണ് പോയതെന്ന് ആർക്കും ഒരു അറിവുമില്ലന്നും.. കുറെ അന്വേഷിച്ചു.. കണ്ടെത്താൻ കഴിഞ്ഞില്ല…. പിന്നീട് അവൻ ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ അവളെ പാടെ മറന്നു…

‘എന്താ ഇവിടെ ഈ മുറ്റത്ത് പാതിരാത്രിയിൽ… ‘

ഇന്ദു പുറകിൽ വന്നു നിന്നത് അവൻ അറിഞ്ഞില്ല .. ഡയറി ഒളിപ്പിച്ച് അവൻ പറഞ്ഞു ..

‘ഓഹ്.. വെറുതെ.. നിലാവ് കണ്ടപ്പോൾ.. ‘

‘എന്താ കയ്യിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്..’

കുറെ പിടി വലിക്ക് ശേഷം അവൾ ആ ഡയറി കൈക്കലാക്കി.

പടിയിൽ ഇരുന്നു മുറ്റത്തെക്കുള്ള ലൈറ്റ് ഉള്ളതുകൊണ്ട് അവൾ വായിക്കാൻ തുടങ്ങി.. അവളുടെ മൂക്ക് ചുമക്കുന്നതും ചുണ്ടുകൾ വിറകൊള്ളുന്നതും അവൻ കൗതുകത്തോടെ നോക്കി നിന്നു.. ഡയറി മടക്കി വച്ച് അവൾ ചോദിച്ചു..

‘ഇതിന്റെ ബാക്കിയെവിടെ… ‘

പെട്ടെന്നാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.. അവൾ കുഞ്ഞിന്റെ അടുത്തേക്കോടി.. കൂടെ അവനും.. അവൾ ഒന്നും മിണ്ടിയില്ല..

*****

പിറ്റേദിവസം.. അനിയത്തിയുടെ നിശ്ചയത്തിന്റെ രണ്ടു ദിവസം മുൻപ് വീട്ടിലേക്ക് പോകാൻ ഇന്ദു ഒരുങ്ങി.. പ്രസാദ് അവളെ കൊണ്ടു വിട്ടു.. അവൻ വാങ്ങിയ പതിനായിരം രൂപയുടെ സാരി അവൾ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.. അതിനു പറ്റിയ ആഭരണങ്ങളും..

വീട്ടിൽ ചെന്ന് അവൾ അനിയത്തിയുടെ മുറിയിലേക്ക് നടന്നു..

‘മോളെ നോക്ക് ഇത് നിനക്ക് വേണ്ടി ഏട്ടൻ വാങ്ങിയതാ..’

‘ചേട്ടനോ… ഒന്നു പോ ചേച്ചി… അതും ഈ പഴഞ്ചൻ സാരി.. ‘

‘മോളെ.. പതിനായിരം രൂപേടെ സാരിക്കാണോ നീ പഴഞ്ചൻ എന്നു പറയുന്നേ.. വന്ന വഴി മറക്കരുത് നീ..’

‘പിന്നല്ലാതെ.. ഇന്നത്തെക്കാലത്ത് ഈ സാരിയൊക്കെ പഴഞ്ചനാ.. അതു വേണേൽ ചേച്ചി ഉടുത്തോ.. ‘

അവൾ നിറകണ്ണുകളോടെ മുറിയിൽ നിന്ന് പോകാൻ തുടങ്ങി

‘ഒന്നു നിന്നെ..’

‘ഇതേ.. എന്റെ ചേട്ടൻ എൻഗേജ്‌മെന്റിന് എനിക്ക് ഇടാൻ വാങ്ങിയതാ.. ‘

അവൾ അലമാരയിൽ നിന്നും ഒരു കവർ എടുത്ത് ചേച്ചിക്ക് നേരെ നീട്ടി..

ഒരു ചുവന്ന ഡിസൈനർ ഗൗണും അതിനു ചേരുന്ന ചുവന്ന കല്ലുവച്ച ആഭരണങ്ങളും..

‘ആര്.. പ്രസാദേട്ടനോ..’

‘പിന്നല്ലാതെ.. ആരാ എന്റെ ചേട്ടൻ… പിന്നെ ഈ സാരി ഒരുപാട് വഴക്കിട്ട് എനിക്ക് വേണ്ടി വാങ്ങിപ്പിച്ചതല്ലേ.. ഇത് ചേച്ചി ഉടുത്താൽ മതി.. കേട്ടോ എന്റെ പൊന്നു ചേച്ചി..’

‘എടി എനിക്കിപ്പോ ഏട്ടനെകാണണം.. ‘

‘പോയിക്കണ്ടോ നിങ്ങടെ മുറിയിലുണ്ട്.. കുഞ്ഞിനെ ഇങ്ങു താ..’

ഇന്ദു മുറിയിലേക്ക് ഓടി..

‘ഏട്ടാ.. ‘

‘എന്തവാടി.. പോത്തെ..’

‘ഏട്ടനറിയാരുന്നോ ഞാൻ ഉണ്ണിമോൾക്ക് വേണ്ടിയാ സാരി വാങ്ങിയെന്ന്.’

‘പിന്നില്ലാതെ.. എന്റെ ഇന്ദൂട്ടിയെ എനിക്കറിയൂല്ലേ.. എന്നോട് നേരിട്ട്.. ആവശ്യപ്പെടില്ല.. ആ ഒരു വിഷമമേയുള്ളൂ’

‘അത് ഏട്ടാ.. ഏട്ടനെ എത്രാന്ന് വച്ചാ ബുദ്ധിമുട്ടിക്കുന്നെ… ഇവിടെ വന്നപ്പോൾ ഉണ്ണിമോൾക്ക് അതിഷ്ടപ്പെട്ടു കൊടുത്തു എന്നു പറയാനിരുന്നതാ ഞാൻ..’

‘അപ്പൊ.. എന്നെ താൻ അങ്ങനെയാ മനസിലാക്കിയിരിക്കുന്നെ.. ഉണ്ണിമോൾ എന്റേം അനിയത്തിയല്ലേ.. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട എനിക് വീണ്ടും ആ സ്നേഹം തന്നത് നിന്റെ അല്ല നമ്മുടെ അച്ഛനും അമ്മയുമാ.. ഈ നിശ്ചയത്തിന്റേം കല്യാണത്തിന്റേം മുഴുകാൻ ചിലവും അവാർഡ് മൂത്ത മകനെന്ന നിലയിൽ എന്റെ അധികാരമാ.. കേട്ടോടി.. ഇന്ദൂട്ടി..’

അവൾ അവന്റെ മാറിൽ ചാരി

‘അതേ ഏട്ടാ.. എന്നെ എന്താ ആ ഡയറി നേരത്തെ കാണിക്കാതിരുന്നെ…’

‘അതോ.. ഞാൻ ഓർത്തു… നമ്മൾ വകിളവാനും കിളവിയും ആകുമ്പോൾ ഒന്നിച്ചിരുന്ന് അത് വായിക്കാമെന്ന്.. എന്റെ ചെറുപ്പകാലത്തേക്ക് നിന്നെ കൊണ്ടു പോകാമെന്ന്.. അതിനിടെ നീ ഉറക്കമില്ലാതെ ഇറങ്ങി വരുമെന്ന് ഞാൻ ഓർത്തോ.. എല്ലാം നശിപ്പിച്ചു..’

‘അപ്പൊ… ആ റോസാപ്പൂക്കാരി സുന്ദരി ഇപ്പൊ എവിടെയുണ്ട്..’

‘അതോ.. അവളെ ഞാൻ കണ്ടെത്തി.. ഒരു താലിയും കഴുത്തിൽ കെട്ടി.. ഇപ്പൊ എന്റെ മാറത്ത് ചാരി നിൽപ്പുണ്ട്.. പക്ഷെ.. അബദ്ധം പറ്റി’

‘എന്ത്..’

അവൾ ദേഷ്യത്തോടെ ചോദിച്ചു.

‘അന്ന്.. പൂച്ചക്കുട്ടിയായിരുന്നവള് ഇന്ന് ഭദ്രകാളിയായ വിവരം ഞാൻ. അറിഞ്ഞില്ലായിരുന്നു.. ‘

അവൾ അവനെ എന്തെകിലും ചെയ്യുന്നതിന് മുന്നേ അവൻ ഓടി.. അവൾ പിറകെയും.. ഇതു കണ്ട് ഉമ്മറത്തിരുന്ന അമ്മ അച്ഛനോട് പറഞ്ഞു..

‘ ഇതുവരെ കുട്ടിക്കളി മാറിയില്ല രണ്ടാൾക്കും’

‘അവര്.. കുട്ടികളല്ലേടി.. ആസ്വദിക്കട്ടെ ജീവിതം.. എന്നും ഇങ്ങനെ കണ്ടാൽ മതി എന്റെ ഭഗവാനെ..’

ആ അച്ഛൻ പ്രാർഥനയോടെ നെഞ്ചത്തു കൈവച്ചു..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular