Connect with us

ബന്ധങ്ങൾ

നീ ഇപ്പോഴും അവളെ സ്നേഹിക്കുന്നുണ്ടോ കണ്ണാ…?

Published

on

രചന: കണ്ണൻ കാർത്തിക്
വീതികൂടിയ സോഫാ സെറ്റിയിൽ ചാരിക്കിടക്കുന്ന എന്റെ മടിയിൽ കിടന്നാണ് അവളാ ചോദ്യശരം എയ്തത്…

മറുപടി പറയാൻ എന്റെ നാവ് ചലിച്ചില്ല..
അവളുടെ നെഞ്ചിൽ വിശ്രമിച്ചിരുന്ന എന്റെ വലതുകരം പിടിച്ച് അവൾ ചുണ്ടോടുചേർത്തൊന്ന് ചുംബിച്ചശേഷം ഓരോ വിരൽതുമ്പിലും പതിയെ കടിച്ചു…

ഊം… പറയട കണ്ണാ.. നിനക്കവളെ മറക്കാൻ കഴിയുമോ…?
എന്റെ മുഖത്ത് നോക്കാതെയാണ് അവളത് ചോദിച്ചതെങ്കിലും കാരമുള്ള് നെഞ്ചിൽ തറഞ്ഞ നോവുണ്ടായി എനിക്ക്.

എന്തു മറുപടിപറയും..
ആറുവർഷം ഹൃദയത്തോട് ചേർത്തവളെയാണ് മറക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നത്…
എന്തിനാപൊന്നൂ ഇപ്പൊ ഇതൊക്കെ ചോദിക്കുന്നത്…

നിനക്കെല്ലാം അറിയാവുന്നതല്ലെ..?

എന്റെ മറുപടിയിൽ തൃപ്തിവരാതെ എന്റെ കൈവിരൽ വേദനിക്കുംവിധം അവളൊന്നു കടിച്ചു.
ആഹ്….!! നന്നായി വേദനിച്ചപ്പോൾ ശബ്ദം പുറത്തേക്ക് വന്നെങ്കിലും ഞാൻ കൈ വലിച്ചില്ല.
നൊന്തു ല്ലേ.. സാരോല്ലട്ടോ,അതിലും വലിയ നൊമ്പരമാണ് നിന്റെ ഈ മൗനം എനിക്ക് തരുന്നത്..

അവളതും പറഞ്ഞ് എന്നെ വേദനിപ്പിച്ച വിരൽ ചുണ്ടിൽചേർത്ത് നുണഞ്ഞു..

അവളുടെ സ്നേഹത്തിൽ അലിയാത്ത ഒരു നൊമ്പരവും ഇന്നെനിക്കില്ല….

ഞാനവളുടെ മുടിയിഴകളിലൂടെ മെല്ലെ കൈവിരലോടിച്ചുകൊണ്ടേയിരുന്നു…
പതിയെ പഴയകാല ഓർമ്മകൾ കണ്ണിനുമുന്നിൽ ഒരു ചിത്രമായി തെളിഞ്ഞു…
ഞാനെന്റെ കണ്ണുകൾ ഇറുക്കി അടച്ചിട്ടും കാഴ്ചകൾക്ക് മങ്ങലേറ്റതില്ല….

പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ വീടിന്റെ ദയനീയസ്ഥിതി മനസ്സിലാക്കി ഞാൻ വെൽഡിംഗ് വർക്ക്ഷോപ്പിൽ ജോലിക്ക് പോയിത്തുടങ്ങി.

രണ്ട് മൂന്ന് വർഷത്തെ പരിചയസമ്പന്നതയിൽ അത്യാവശ്യം തെറ്റില്ലാത്ത ശമ്പളം കിട്ടിത്തുടങ്ങിയതും തെല്ലൊന്നഹങ്കരിച്ചു..

എല്ലാ ഞായറാഴ്ചകളും കൂട്ടുകാരോടൊത്ത് ആഘോഷിക്കൽ പതിവായിരുന്നു.
അങ്ങനെ ഒരു സ്കൂൾ അവധിക്കാലത്താണ് ഞാൻ ശ്രീക്കുട്ടിയെ പരിചയപ്പെടുന്നത്. എന്റെ അമ്മാവന്റെ മകളുടെ കൂട്ടുകാരി…

മംഗലാപുരത്ത് എം ബി എ ചെയ്യുന്നു…
ആദ്യം സൗഹൃദം പിന്നീട് ഇഷ്ടവും സ്നേഹവുമായി മാറി..

എപ്പോഴും കൊച്ചുകുട്ടികളെപ്പോലെ വാശിയും പിണക്കവുമുള്ള ശ്രീയെ ഞാനൊരുപാട് സ്നേഹിച്ചിരുന്നു..
വർഷങ്ങൾ പോകവേ ആ ബന്ധത്തിന് ദൃഢതയേറിവന്നു.. സ്വപ്നങ്ങൾനെയ്തു തമ്മിൽ പിരിയാനാകാത്തവിധം…
അവളുടെ പഠനം പൂർത്തിയാകാറായ നാളുകൾഅടുക്കവേ ഒരുദിവസം എനിക്കൊരു പനിവന്നു….
ആദ്യം അടുത്തുളള ക്ലിനിക്കിൽപോയി മരുന്ന്മേടിച്ചെങ്കിലും പനികുറഞ്ഞില്ല.
പിന്നീട് ആശുപത്രികൾ ഒരുപാട് കയറി ഇറങ്ങി… പകല് കുറയുന്നപനി രാത്രിയാകുമ്പോൾ പൂർവ്വാധികം ശക്തിയോടെ വന്നു..
ദിവസങ്ങൾക്കുള്ളിൽ എറണാകുളം മെഡിക്കൽ സെന്ററിലെ ഐ സി യുവിൽ എത്തപ്പെട്ടു ഞാൻ…..
ടെസ്റ്റുകൾ ഒരുപാട് നടത്തിയിട്ടും മരുന്നുകൾ മാറിമാറി തന്നിട്ടും വിട്ടുമാറാത്ത എന്റെ പനിയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.
ഒടുവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞാൻ ബോൺമാരോ ടെസ്റ്റിന് വിധേയനാക്കപ്പെട്ടു..

അനസ്തേഷ്യയുടെ മയക്കത്തിലും നട്ടെല്ല് തുളച്ചിറങ്ങുന്ന സൂചിയുടെ മുന തലയോട് പിളർക്കുന്ന വേദന സമ്മാനിച്ച ആ നിമിഷങ്ങൾ..മരിച്ചുപോകുമെന്നോർത്തു.
പിന്നീട് മജ്ജ വലിച്ചെടുത്ത് എന്റെ നട്ടെല്ലിനെ സൂചിമുനയിൽനിന്നും സ്വതന്ത്രമാക്കിയപ്പോഴേക്കും പാതി മയക്കത്തിലും ജീവരക്തം കണ്ണിലൂടെ അണപൊട്ടി ഒഴുകി..
പിന്നീട്, ഇനിയും വിട്ടുപോകാത്ത പനിയുമായി റിസൾട്ടിനായി കാത്തിരുന്ന ദിവസങ്ങൾ…
ഒടുവിൽ അതും വന്നെത്തി..
“ബ്ലഡ് കാൻസർ”
വളരെ ഉദ്യോഗമോടെ ഡോക്ടർക്ക് എതിരെ കസേരയിൽ ഇരിക്കുമ്പോൾ തന്മയത്തത്തോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ വെള്ളിടിപോലെ ഹൃദയത്തിലൂടെ പാഞ്ഞുപോയി..
അരുകിലിരുന്ന എന്റെ അച്ഛൻ ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരയുന്നത് അന്ന് ഞാൻ കണ്ടു.
എത്രയൊക്കെ മരുന്നുകൾ മാറിമാറി പരീക്ഷിച്ചിട്ടും വിട്ടുമാറാത്തപനി എന്നെ ഒരുപാട് തളർത്തിയിരുന്നു..
ഒടുവിൽ അച്ഛന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് കോയമ്പത്തൂർ
എ വി പിയിൽ എന്നെ എത്തിക്കുമ്പോഴേക്കും ഞാൻ പാതി മൃതമായിരുന്നു….
അവിടെ ചെന്ന് രണ്ട് ദിവസത്തിനകം എന്റെപനി എന്നെവിട്ടകന്നു..
പക്ഷേ…. പനിമാറാനായി ഞാൻ കഴിച്ച അലോപ്പതി മരുന്നുകളുടെ അമിത ഡോസ് ദിവസങ്ങൾക്കുളളിൽ എന്റെ കരളിനെ കാർന്ന് തിന്നിരുന്നു..

പിന്നീടങ്ങോട്ട് കഷായവും അരിഷ്ടവും ലേഹ്യവുമെല്ലാമായി മാസങ്ങളോളം ജീവിതത്തോട് മല്ലിട്ടു..
പ്രീയപ്പെട്ടവരുടെ മുഖം മനസ്സിൽ തെളിയുമ്പോൾ ജീവിതത്തോട് ഭയങ്കരമായ അഭിനിവേശം…
വന്നുപോകുന്ന ബന്ധുജനങ്ങളുടെ മുഖത്ത് ഇനി ഞാനെത്രനാൾ എന്ന ചോദ്യമുണ്ടായിരുന്നു.
ശ്രീയുടെ കോളുകൾ വരുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും.
ആദ്യമാദ്യം അവളെ എന്റെ ജീവിതത്തിൽനിന്നും ഒഴിവാക്കുക വളരെ പ്രയാസമായിരുന്നു..
കോഴ്സ് പൂർത്തീകരിച്ച് ഉടനെതന്നെ അവൾക്ക് നല്ലൊരു കമ്പനിയിൽ ജോലികിട്ടിയിരുന്നു..
എന്റെ അവഗണനയും അഭാവവും അവളെ തളർത്തിയ നാളുകളിൽ
പുതിയ സുഹൃത്ബന്ധങ്ങളിൽ അവൾ ആശ്വാസം കണ്ടെത്തിയിരുന്നിരിക്കാം…
പിന്നീട് ഫോൺവിളികൾ കുറഞ്ഞുവന്നു..
അത് ആശ്വാസകരമെങ്കിലും അവളില്ലാത്ത ലോകം ശൂന്യമാണെന്ന് ഞാനറിയുകയായിരുന്നു…
ഈ ജീവിതം എത്രയുംവേഗമൊന്ന് തീർന്നുകിട്ടിയെങ്കിൽ എന്നാഗ്രഹിച്ചു.
ആശുപത്രികിടക്കയിൽ മുരടിച്ച മനസ്സുമായി സമയം തള്ളിനീക്കാൻ പാടുപെട്ടപ്പോൾ ഫേസ്ബുക്കിൽ കയറി എന്തൊക്കെയോ കുത്തിക്കുറിച്ചു…
ആദ്യമൊന്നും ആരുടെയും ശ്രദ്ധയിൽ പെടാതെ എന്റെ രചനകൾ മൂടപ്പെട്ടുവെങ്കിലും താമസിയാതെ എന്റെ എഴുത്തുകൾക്ക് പ്രോത്സാഹനമേകി പല സുഹൃത്തുക്കളും വന്നു..
അങ്ങനെയിരിക്കെയാണ് എന്റെ ഫേസ്ബുക്ക് സുഹൃത്ത് അല്ലാതിരുന്നിട്ടും എന്റെ എല്ലാ രചനകൾക്കും ലൈക്ക്ചെയ്ത് പോകുന്ന മുഖമില്ലാത്ത “പ്രണയം” എന്ന്പേരുള്ള ഒരു പ്രൊഫൈൽ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഞാൻ ഫ്രണ്ട്റിക്വസ്റ്റ് അയച്ച് സൗഹൃദലിസ്റ്റിൽ കയറ്റിയെങ്കിലും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല..
അവളുടെ പ്രൊഫൈലിലും തികച്ചും സുഹൃത്തുക്കൾക്ക് മാത്രം കാണാൻ പറ്റുന്നവിധം കുറെയേറെ രചനകൾ ഉണ്ടായിരുന്നു. എല്ലാം ഹൃദയം തകർന്നവളുടെ നൊമ്പരങ്ങൾ… എന്നിരുന്നാലും ഹൃദ്യമായ വരികൾ.
അങ്ങനെ എന്റെ പിറന്നാൾദിവസം വന്നെത്തി.
പുലർച്ചെ ശ്രീയുടെ ഫോൺകോൾ വന്നു പിറന്നാൾ ആശംസകൾക്കൊപ്പം ഒരു സ്നേഹചുംബനം…
ജോലിത്തിരക്കിന്റെപേരിൽ അവൾവേഗം യാത്രപറഞ്ഞ് ഫോൺവച്ചു.
സമയം കൊല്ലുവാനായി ഞാൻ എഫ് ബി തുറന്നതും ആദ്യം വന്നത് മുഖമില്ലാത്ത എന്റെ സുഹൃത്തിന്റെ ഒരു മെസ്സേജ്.
മനോഹരമായ കൃഷ്ണന്റെ ചിത്രത്തോടൊപ്പം ഒരു പിറന്നാൾ ആശംസ…
എഫ് ബിയിൽ എന്റെ ജനനതിയതി തെറ്റാണ്. എന്നിട്ടും കൃത്യമായി ഈ ദിവസം അറിയാവുന്ന ആ അജ്ഞാത സുഹൃത്ത് ആരെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ടായി.
ഒരുപക്ഷേ ശ്രീയുടെ ഫേക് ഐഡി ആണോ എന്നുപോലും സംശയിച്ചു.
ആരാണെന്ന എന്റെ ചോദ്യത്തിന് ഒരു ആരാധിക എന്ന്മാത്രം മറുപടി വന്നു.
പിന്നെപിന്നെ നിരന്തരമായ എന്റെ ചോദ്യത്തിനൊടുവിൽ എനിക്കുമുന്നിൽ അവൾക്ക് അവളുടെ മുഖം കാണിക്കേണ്ടിവന്നു..
കണ്ടമാത്രയിലേ എനിക്ക് ആളെ മനസ്സിലായി.
ഞാൻ എറണാകുളം മെഡിക്കൽ സെന്ററിൽ കിടന്നപ്പോൾ അവിടെ ഐ സി യുവിലെ സ്റ്റാഫ് നഴ്സ്.
അന്ന് പരിചയപ്പെട്ടിരുന്നെങ്കിലും എനിക്ക് പേര് ഓർമ്മയിൽ വന്നില്ല.
പേര് രാധിക.

സ്നേഹമുള്ളവർ രാധു എന്ന് വിളിക്കുമെന്ന് പറഞ്ഞു..
ദിവസങ്ങൾ കഴിയുംതോറും സൗഹൃദം വളർന്നു…
സംസാരം മൊബൈൽ ചാറ്റിൽനിന്ന് ഫോൺ കോളുകളിലേക്ക് മാറി.
അവളുമായി പങ്കുവയ്ക്കാത്ത വിശേഷങ്ങളൊന്നുംതന്നെ എനിക്കില്ലാതായി..
ഡ്യൂട്ടിടൈം കഴിഞ്ഞാൽ അവളോടിവരും എന്റെ വിശേഷണങ്ങൾ തിരക്കാൻ..
അവളുടെ സംസാരം കേൾക്കാൻ എനിക്കും ഇഷ്ടമായിരുന്നു..
പിന്നെ മണിക്കൂറുകൾനീണ്ട ഫോൺവിളിയാണ്.
ആദ്യം എന്റെ രോഗവിവരങ്ങൾ,പിന്നെ ശ്രീ വിളിച്ചുവോ,വീട്ടിൽനിന്ന് ഇന്ന് ആരൊക്കെവിളിച്ചു….. അങ്ങനെ അങ്ങനെ ഓരോന്നും ചോദിച്ചറിയും..
അവളിലൂടെ ഞാൻ ശ്രീയെ പതിയെ മറക്കാൻ തുടങ്ങി.
ഒരുദിവസം രാധിക അവളുടെ ഇതുവരെയുള്ള ജീവിതം എന്നോട് പറഞ്ഞു.
പാവപ്പെട്ട ഒരു കുടുംബത്തിലെ മൂത്തമകളായിരുന്നു അവൾ.
പഠിക്കാൻ മിടുക്കിയായ അവൾ നഴ്സിംഗ് പഠിക്കാൻ ചേർന്നു..
പഠനം കഴിഞ്ഞഉടനെ ടൗണിലുള്ള ഒരു ഹോസ്പിറ്റലിൽ തുച്ഛമായ ശമ്പളത്തിൽ ജോലികിട്ടി.
രണ്ട് വർഷത്തോളം അവിടെ ജോലിചെയ്തു..
അതിനിടയിലാണ് അയാൾ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. നാട്ടിലെ അറിയപ്പെടുന്ന ഒരു ഗുണ്ട..
അയാൾക്ക് അവളെ വിവാഹം കഴിക്കണം..
ആദ്യമൊക്കെ എതിർത്തെങ്കിലും അയാളുടെ സ്നേഹത്തിനുമുന്നിൽ അവൾ തോറ്റുപോയി.
അങ്ങനെ അവൾ അയാളുടെ ഭാര്യയായി. വിവാഹത്തോടെ അവൾക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു..
സ്ത്രീധനമായി ഒന്നും കിട്ടാതെ മകൻ വിളിച്ചുകൊണ്ടുവന്ന പെണ്ണിനോട് അയാളുടെ അമ്മയുടെ പെരുമാറ്റം വളരെ ക്രൂരമായിരുന്നു.
ആദ്യമൊക്കെ ആശ്വാസമായി കൂടെനിന്നെങ്കിലും
കാലക്രമേണ അയാളുടെ സ്വഭാവത്തിലും മാറ്റം വന്നു.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരുകുഞ്ഞ് പിറക്കാതിരുന്നതോടെ അവളുടെ ജീവിതം നരകമായി..
എന്നും മദ്യപിച്ചെത്തി ക്രൂരമായി മർദ്ദിക്കുന്ന ഭർത്താവ്.
കുത്തുവാക്കുകളും ചെറിയരീതിയിൽ ശരീരം നോവിച്ചും മകന്റെ കൂട്ട് ചേർന്ന് അമ്മായിയമ്മ..
ഇനി മരിച്ചാൽ മതിയെന്ന് തോന്നിയപ്പോൾ കുറെയേറെ ഉറക്കഗുളികകൾ വാരിവിഴുങ്ങി..

അതോടെ അവളുടെ വീട്ടുകാർ എല്ലാം അറിഞ്ഞു. മകളെ കുറ്റപ്പെടുത്താതെ അവളുടെ തെറ്റുകൾപൊറുത്ത് അവളെ അവർ വീട്ടിലേക്ക് കൊണ്ടുപോയി.
കാലക്രമേണ ആ വിവാഹ ബന്ധം നിയമപരമായി വേർപെട്ടു.
അതിനുശേഷം അവൾ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അങ്ങനെയാണ് എറണാകുളം മെഡിക്കൽ സെന്ററിലെ ഐ സി യുവിൽ ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്.
അന്ന് ബോൺ മാരോ ടെസ്റ്റ് നടക്കുമ്പോൾ അവൾ എന്റെ അരികിൽ ഉണ്ടായിരുന്നൂത്രേ..
അന്ന് പാതിമയക്കത്തിൽ ഞാനവളുടെ കയ്യിൽപിടിച്ച് പൊന്നൂ പോകല്ലേ എന്നുപറഞ്ഞെന്ന്….
അതൊക്കെ പിന്നീട് അവൾ പറഞ്ഞാണ് ഞാനറിയുന്നത്.. ഒരുപക്ഷേ ശ്രീയുടെ ഓർമ്മയിൽ ഞാൻ പറഞ്ഞുപോയതാകാം…
ആ സംഭവശേഷം അവളെന്നെ എന്നും ശ്രദ്ധിക്കുമായിരുന്നത്രേ… ഞാനതൊന്നും അറിഞ്ഞിരുന്നില്ല.
പിന്നീട് അവശനായ എന്നെ കോയമ്പത്തൂരിലെ ആയുർവേദ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയദിവസം അവൾക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു.
രാത്രി അവൾ വന്നപ്പോൾ ഞാൻ കിടന്ന ബെഡ്ഡിൽ മറ്റൊരാളെ കണ്ട് എന്തോ ഒരു നഷ്ടം സംഭവിച്ചതായി തോന്നിയിരുന്നെന്ന്..
പിന്നെ എന്റെ അഡ്രസ്സും ഫോൺ നമ്പരും ആരുമറിയാതെ അവൾ സൂക്ഷിച്ചു.. അങ്ങനെയാണ് എഫ് ബിയിൽ എന്നെത്തപ്പി വന്നത്..

പതിയെ പതിയെ ഞാൻ രോഗത്തോട് മല്ലിട്ട് ജീവിതത്തിലേക്ക് പിച്ചവച്ചു…
നാട്ടിലെ ജോലിവിട്ട് ശ്രീ യു എസിലേക്ക് പറന്നതോടെ അവളെന്നെ മറന്നതുപോലായി..
ശ്രീയുടെ ഫോൺകോളുകൾ കുറയുന്നതനുസരിച്ച് ഞാൻ രാധുവിലേക്ക് അടുക്കുകയായിരുന്നു..
ആറുവർഷം സ്നേഹിച്ചവൾ ഞാനൊന്നകറ്റിയനിമിഷം ഓടി അകന്നിരിക്കുന്നു….
മറ്റേതോ വിവാഹകരാറിൽ അവൾ ഒപ്പുവച്ചിരിക്കുന്നു..
എന്നാൽ നിസ്സാര ദിവസങ്ങളിൽ വെറുതെ കാണുകമാത്രം ചെയ്ത എന്നെ തിരക്കി രാധു വന്നപ്പോൾ അന്ന് സങ്കടവും സന്തോഷവും തോന്നി……

ഓർമ്മകൾ എന്റെ അടഞ്ഞ കൺപീലികളെ തോല്പിച്ച് ഒരു നീർമുത്തായി എന്റെ മടിയിൽ കിടക്കുന്ന രാധുവിന്റെ നെറ്റിയിൽ വീണു…
അവൾ മുഖംഉയർത്തി എന്നെനോക്കി…
എന്താട കണ്ണാ ഇത്ര സങ്കടം.. ഞാൻ നിന്നെ വിഷമിപ്പിച്ചോ….?
അവളുടെ ചോദ്യത്തിലുണ്ട് എന്റെ കണ്ണുനിറഞ്ഞാൽ നെഞ്ച് പിടയുന്നവളുടെ വേദന…..
ഏയ്…ഒന്നൂല്ലടി… ഞാൻ പഴയ ഓരോന്നും ഓർക്കുകയായിരുന്നു….
മറുപടിയോടൊപ്പം കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഞാൻ ചുണ്ടമർത്തി.
പേടിയാ കണ്ണാ….നിന്നെ എനിക്ക് നഷ്ടമാകുന്നത് ഓർക്കാനേ വയ്യ..
ഒരു വിതുമ്പലോടെ അവളെന്റെ പുറത്തുകൂടി രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ച് വയറിൽ മുഖമമർത്തി തേങ്ങി.
ഞാനവളെ എന്നിലേക്ക് കൂടുതൽ ചേർത്ത് പുറത്ത് തട്ടി ആശ്വസിപ്പിച്ചു…
ഞാനങ്ങനെ പോവ്വോടി പട്ടി നിന്നെവിട്ട്… അഥവാ പോയാലും നിന്നേംകൊണ്ടേ പോവൂ…..അതുപോരെ..?
ഒരു ചിരിയോടെ അതുപറയുമ്പോഴും എന്റെ ഹൃദയം പിടിഞ്ഞു….ഇനി എത്രനാൾ……
രാധു,,,, പാവമവൾ…. എന്റെ കൂടെ ജീവിക്കാൻ തുടങ്ങിയതോടെ വീട്ടുകാർ വെറുത്തു.. ഒരിക്കൽ മകളുടെ തെറ്റിന് ക്ഷമിച്ചെങ്കിലും ഇന്ന് അവരതിന് തയ്യാറല്ല…
മകളുടെ ദാമ്പത്യത്തിന് എത്രനാൾ ആയുസ്സുണ്ടാകും എന്നതാണ് അവരുടെ വേവലാതി.
വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഡോക്ടറുടെ നിർദ്ദേശപ്രകാരം കിടപ്പറയിൽ ഒരു ഭർത്താവാകാൻ കഴിയാത്ത എന്റെ നൊമ്പരം അവളൊരു ചുംബനത്തിലൂടെ മായ്ച്ചുകളയുമായിരുന്നു….
മരുന്നുകളുടേയും ആഹാരക്രമീകരണത്തിലൂടെയും പിന്നെ ഞങ്ങളുടെ പ്രാർത്ഥനയുടെയും ഫലമായി ഇന്ന് ഞങ്ങൾ ജീവിക്കുന്നു… എല്ലാ അർത്ഥത്തിലും ദാമ്പത്യം അറിഞ്ഞ്….

ഇന്നെന്റെ പിറന്നാൾ ആണ്..
എന്റെ മൊബൈലിൽ വന്ന ശ്രീയുടെ കോളാണ് രാധുവിനെ ഇത്രയേറെ വേദനിപ്പിച്ചത്…
ശ്രീ ഇന്നും അവിവാഹിതയാണെന്ന അറിവ് എന്നെയെന്നപോലെ രാധുവിനേയും ഞെട്ടിച്ചു.
പിന്നെ എന്തിനായിരുന്നു ശ്രീ വിവാഹിതയാകാൻ പോകുന്നു എന്ന് കള്ളം പറഞ്ഞത്..?
എന്റെ സന്തോഷം രാധുവിനോടൊപ്പം ആണെന്നറിഞ്ഞ് മനപ്പൂർവം ഒഴിഞ്ഞു പോയതാണോ…..?
ഉത്തരം എന്തുതന്നെ ആയിരുന്നാലും ഇനിയെത്രനാൾ എന്നറിയാത്ത എന്റെ ഈ ജീവിതം എന്റെ രാധുവിനുള്ളതാണ്..
ആരോഗ്യം വീണ്ടെടുത്ത എന്റെ കരങ്ങൾ രാധുവിനെ ചുറ്റിവരിഞ്ഞ് നെഞ്ചോട് ചേർത്തു…
ഞാൻ നിന്റെ കണ്ണനല്ലേടി…. ശ്രീ സ്നേഹിച്ചത് മറ്റൊരാളെയാണ്. അവനെന്നേ മരിച്ചു….
എന്റെ വാക്കുകളിലെ സ്നേഹം… എന്നിലുള്ള വിശ്വാസം….
ഒരു പുഴപോലെ രാധു എന്നിലേക്ക് ചേർന്നു…
അവളുടെ ശ്വാസതാപം എന്റെ നെഞ്ചിലേക്ക് പകരാൻ…..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular