Connect with us

ബന്ധങ്ങൾ

എനിക്കും മൂക്കുത്തി വേണം..” കെട്ടിയോൻ…ഹമ്… കുട്ടി. “ഡയമണ്ട് തന്നെ വേണം കേട്ട..

Published

on

രചന: വിനീത അനിൽ
എനിക്കും മൂക്കുത്തി വേണം..”

കെട്ടിയോൻ…ഹമ്…

കുട്ടി. “ഡയമണ്ട് തന്നെ വേണം കേട്ട..
രമാമിസ്സ് പറഞ്ഞു. ഡയമണ്ട് ഇട്ടാൽ
കഷ്ടകാലം തീരുമെന്ന്..”

കെട്ടിയോൻ. “അങ്ങനെ നോക്കിയാൽ ഞാൻ
നൂറെണ്ണം കുത്തേണ്ട സമയം കഴിഞ്ഞു.
നിന്നെ സഹിക്കുന്നതിനു… നിനക്കിപ്പോ
എന്താ ഇത്രേംവല്യ കഷ്ടകാലം?”

കുട്ടി. “ഞാൻ ഇടയ്ക്കിടെ വീഴാറില്ലേ?
പിന്നെ അടുക്കളയിൽ കേറുമ്പോ
ഒക്കെ കൈ പൊള്ളാറില്ലേ ?”

കെട്ടിയോൻ. “അതിനു ഞങ്ങടെ നാട്ടിൽ
ശ്രദ്ധക്കുറവ് അല്ലേൽ ബോധമില്ലായ്‌മ
എന്നാണ് പറയുക ”

കുട്ടി. “നല്ല സ്റ്റൈലും ഉണ്ടാവുമെന്ന ന്റെ
മുഖം നോക്കിയിട്ട് ആയമ്മ പറഞ്ഞത്.
ഒന്ന് സമ്മതിക്കപ്പ”

കെട്ടിയോൻ. “ഒടുക്കത്തെ വേദനയായിരിക്കും
കേട്ട..പറഞ്ഞില്ലെന്നുവേണ്ട..”

കുട്ടി. “അതൊന്നും സാരോല്ല.. ഒന്ന് പെറ്റ
ന്നോടോ ബാല?”

കെട്ടിയോൻ. “കുത്തിക്കഴിഞ്ഞും പറയണം
ഇതേ ഡയലോഗ്”

കുട്ടി. “ന്നാപ്പിന്നെ നാളെത്തന്നെ കുത്തട്ടെ?
അടുത്തയാഴ്ച്ച നാട്ടിൽ പോകയല്ലേ?”

കെട്ടിയോൻ. “നിന്റെ ഇഷ്ടം പോലെ ചെയ്യൂ”

* * *

പിറ്റേന്നുരാവിലെ തന്നെ ഡയമണ്ട് മൂക്കുത്തിയും വാങ്ങി ചാടിത്തുള്ളി കുട്ടിയും ചങ്ങാതിയും തട്ടാന്റടുത്തേക്കു. ഇന്നുതന്നെ
ഡയമണ്ട് ഇട്ടു വിലസാമെന്ന കുട്ടിയുടെ സ്വപ്നങ്ങൾക്ക് കത്തിവച്ചുകൊണ്ട് നിർദാക്ഷിണ്യം തട്ടാൻ..

“ആദ്യം അങ്ങേരുടെ അടുത്തുള്ള മൂക്കുത്തിയും പിന്നീട് ഒരാഴ്ച്ച കഴിഞ്ഞു ഗ്രാമ്പൂ നേർപ്പിച്ചതും ഇട്ടതിനുശേഷം മാത്രമേ ഡയമണ്ട് ഇടാവൂ” എന്നും പറയുന്നു..

ഏതായാലും നാട്ടിൽപോകും മുന്നേ എങ്ങനേലും ഇടണം എന്ന കുരുട്ടു ചിന്തയോടെ കുട്ടി ഇരിക്കുന്നു..
തട്ടാൻ മൂക്ക് കുത്തുന്നു.. ഇച്ചിരി വേദനയുണ്ടെങ്കിലും കുട്ടി സഹിക്കുന്നു… ശുഭം..

രണ്ടു മൂന്നു ദിവസംകൊണ്ടു അത്യാവശ്യം നല്ല വേദനയും സഹിച്ചു കുട്ടി നാട്ടിൽ പോകാനുള്ള
ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു.. അഞ്ചാം ദിവസമെത്തിയപ്പോളേക്ക് നന്നായി ഉണങ്ങുന്നു. കുട്ടി ഹാപ്പി ആവുന്നു.
മറ്റന്നാൾ നാട്ടിലേക്ക് പോകും മുന്നേ ഡയമണ്ട് ഇടണമെന്ന അടങ്ങാത്ത ആഗ്രഹവുമായി കുട്ടി ചങ്ങാതിയെ വിളിക്കുന്നു. എങ്ങനേലും
ആ തട്ടാനോട് പറഞ്ഞൊന്നു ശരിയാക്കിത്തരാൻ പറയുന്നു.

ഫോൺ ചെയ്തുനോക്കിയ ചങ്ങാതി
“നമ്മുടെ റിസ്കിൽ ഇട്ടുതരാൻ അയാൾ
തയ്യാറാണ്. പക്ഷെ,അയാളിപ്പോ സ്ഥലത്തില്ല.
ഒരാഴ്ച്ച കഴിഞ്ഞേ വരൂ. ഇവിടെ ഒരാൾ കുത്തിയ മൂക്കുത്തി അയാൾതന്നെ ഇട്ടില്ലേൽ തട്ടാന് ഐശ്വര്യക്കേടാണത്രെ എന്നും പറയുന്നു.”..

കരഞ്ഞും കച്ചറയാക്കിയും കുട്ടി ചങ്ങാതിയെക്കൊണ്ട് തട്ടാനെ വിളിപ്പിക്കുന്നു.
ഇന്നുതന്നെ മൂക്കുത്തി ഇട്ടുതരണമെന്നു ഭീഷണിപ്പെടുത്തുന്നു. ഒടുവിൽ ഐശ്വര്യം പോകാതിരിക്കാൻ അങ്ങേരുടെ അപ്പനെ അയക്കാമെന്നു സമ്മതിക്കുന്നു.
കുട്ടി ഹാപ്പി ആവുന്നു… ശുഭം..

വൈകുന്നേരം കാളിംഗ് ബെൽ കേട്ട് ഓടിച്ചെന്നു വാതിൽതുറന്ന കുട്ടിയുടെ മുന്നിൽ
ഉണങ്ങിച്ചുരുണ്ട ഉപ്പിലിട്ടമാങ്ങ പോലൊരു അപ്പാപ്പൻ.. തട്ടാന്റെ അപ്പനാണത്രെ..
എക്സ്പയറി ഡേറ്റ് ഒക്കെ എന്നോ കഴിഞ്ഞതാണെന്നു മുഖത്തു എഴുതിവച്ചിരിക്കുന്നു. ഭാഷയാണേൽ വല്ലാത്തൊരു ശൈലി ആയതിനാൽ ഒന്നുമങ്ങോട്ട് ശരിക്ക് കത്തുന്നുമില്ല.

ഡയമണ്ട് മൂക്കുത്തിയിട്ട് നാട്ടിൽ വിലസുന്നതോർത്തപ്പോൾ അപ്പാപ്പനെങ്കിൽ അപ്പാപ്പൻ എന്ന് തീരുമാനിച്ച കുട്ടി അങ്ങേരെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. സോഫയിൽ ഇരുത്തുന്നു.. കാപ്പി കൊടുക്കുന്നു.. ഐശ്വര്യമായിട്ട് മൂക്കുത്തിയെടുത്തു രണ്ടുകൈകൾകൊണ്ടും
പിടിച്ചു അപ്പാപ്പനെ ഏല്പിക്കുന്നു.
അപ്പാപ്പൻ ലൈറ്റ് കാണിച്ചു എന്തോ പറയുന്നു.
ഇരുട്ടിനോട് സ്നേഹക്കൂടുതലുള്ളതുകൊണ്ട്
കുട്ടിയുടെ വീട്ടിലെ കർട്ടനുകൾക്കെല്ലാം ഇരുണ്ട നിറമായാൽ എപ്പോളും റൂമിനുള്ളിൽ അരണ്ട വെളിച്ചമേയുണ്ടാവു എന്നതിനാൽ
അതാവുമെന്നു കരുതി കുട്ടി പോയി ലൈറ്റിടുന്നു. പിന്നെയും അപ്പാപ്പന്റടുത്തു പോയി അനുസരയുള്ള പട്ടിക്കുഞ്ഞിനെ പോലെ തലനീട്ടി ഇരിക്കുന്നു. അമ്മയ്ക്ക്
മൂക്കുത്തിയിടുന്നത് കാണാൻ മകനും അടുത്ത സോഫയിൽ റെഡി ആയി ഇരിക്കുന്നു.

ആദ്യഘട്ടം മൂക്കുത്തി അഴിക്കലാണ്.
അതിവിദഗ്ധമായി അപ്പാപ്പൻ ഒറ്റവലിക്ക് അതങ്ങു നിർവ്വഹിച്ചു. അടുത്ത ഘട്ടം
അപ്പാപ്പൻ മൂക്കുത്തിയെടുക്കുന്നു പിരി അഴിക്കുന്നു മാറ്റിവെക്കുന്നു, പ്രാർത്ഥിക്കുന്നു,
പിന്നെ കുട്ടിയുടെ മൂക്കിനടുത്തേക്ക് തലതാഴ്ത്തി മൂക്കുത്തിയുടെ കാലു വച്ച് തിരിക്കുന്നു.. ഒറ്റനിമിഷം കൊണ്ട് ഈരേഴു പതിനാലു ലോകവും കണ്ടു കുട്ടി. അമ്മാതിരി വേദന. പക്ഷെ കരഞ്ഞാൽ ചെക്കൻ കെട്യോനെ വിളിച്ചുപറഞ്ഞു മാനം കളയുമെന്നുറപ്പുള്ളതിനാൽ കടിച്ചുപിടിച്ചു സഹിക്കുന്നു.

അപ്പാപ്പൻ മൂക്കുത്തി വലിച്ചൂരുന്നു.. വീണ്ടും കുത്തിക്കേറ്റുന്നു.. കേറുന്നില്ലാത്തതിനാൽ രണ്ടു തിരി തിരിക്കുന്നു.. വീണ്ടും വലിച്ചൂരുന്നു.. വീണ്ടും കുത്തുന്നു..പ്രാണൻ പോകുന്ന വേദനയിൽ തലയ്ക്ക് ചുറ്റും പറന്ന പൊന്നീച്ചകൾ കുട്ടിയുടെ കണ്ണിലൂടെ താഴേക്കൊഴുകിത്തുടങ്ങി. അത് കണ്ടുനിൽക്കാൻ കഴിയാതെ മകൻ “മതിയമ്മേ”പറയാൻ തുടങ്ങുന്നു.. എന്ത് സഹിച്ചും മൂക്കുത്തി ഇട്ടേ അടങ്ങൂ എന്ന വാശിയിൽ കുട്ടി മകനെ പുറത്താക്കി വാതിലടക്കുന്നു. വീണ്ടും കണ്ണീരൊക്കെ തുടച്ചു വന്നിരിക്കുന്നു.

അപ്പാപ്പൻ വീണ്ടും കുത്തുന്നു ..തിരിക്കുന്നു..
വീണ്ടും…വീണ്ടും…നല്ലോണം തലതാഴ്ത്തി നോക്കുന്നു…വീണ്ടും ആവർത്തിക്കുന്നു..
കണ്ണിലൂടെ ഒഴുകിയ പൊന്നീച്ചകളുടെ ബാക്കി കുട്ടിയുടെ മൂക്കിലൂടെ ഒഴുകിത്തുടങ്ങി..

ചെറുപ്പത്തിൽ മൂക്കിള വലിച്ചുകേറ്റിയ പോലെ കഷ്ട്ടപ്പെട്ടു വലിച്ചുകേറ്റാൻ കുട്ടി ശ്രമിക്കുന്നു.
വീണ്ടും ഒഴുകുന്നു. അപ്പാപ്പൻ സാരമില്ല പറയുന്നു.. ആവേശത്തോടെ വീണ്ടും തിരിക്കുന്നു.. കണ്ണിലൂടെ ,മൂക്കിലൂടെ ഒഴുകിയ പൊന്നീച്ചകൾ അപ്പാപ്പന്റെ വിരലിലൂടെ താഴേക്ക് ഇറ്റിവീണപ്പോൾ ജനലിലൂടെ എത്തിനോക്കിയ മകൻ ഉച്ചത്തിൽ വിളിച്ചുകൂവി..

“അമ്മെ..ചോരാ”…

വേദനയുടെ ആധിക്യത്തിൽ ശബ്ദം
കുറച്ചു..”ങ്ങീ..ങ്ങീ” എന്നുമാത്രം ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്ന കുട്ടി കണ്ണ് തുറന്നു നോക്കുമ്പോൾ ചോരയും വെള്ളവും കുഴമ്പുപരുവത്തിൽ അപ്പാപ്പന്റെ വിരലിലൂടെ മടിയിലേക്ക് തുള്ളികളായി വീഴുന്നു.

പിന്നൊന്നും നോക്കീല. കുട്ടി ചാടിയെണീറ്റ് പൊട്ടിക്കരഞ്ഞുകൊണ്ട്‌ അറിയാവുന്ന ഭാഷയിൽ അപ്പാപ്പനോട് രണ്ടു ചാട്ടവും നാലലർച്ചയും.. കുറ്റബോധത്തോടെ ന്തൊക്കെയോ പറഞ്ഞ അപ്പാപ്പന്റെ തെലുഗ് മകൻ പുറത്തുനിന്നു കുട്ടിക്ക് തർജ്ജമ ചെയ്തുകൊടുത്തു.

വേറൊന്നുമില്ല.. “അപ്പാപ്പന് നല്ല പകൽ വെളിച്ചത്തിൽ മാത്രമേ കണ്ണ് ശരിക്ക് കാണൂ.
കാഴ്ച കുറഞ്ഞതോടെയാണ് മൂപ്പരിപ്പണി നിർത്തിയത്. ഇതിപ്പോ മകൻ നിർബന്ധിച്ചിട്ടു വന്നെന്നേയുള്ളു”..

“ഇതങ്ങു മുന്നേ പറഞ്ഞൂടായിരുന്നോ കാലാ?”

എന്നഭാവത്തിൽ കുട്ടിയും..

“നിനക്കെന്റെ ഭാഷ മനസിലാകാഞ്ഞത് എന്റെ കുറ്റമാണോ കഴുതേ?”

എന്നഭാവത്തിൽ അപ്പാപ്പനും പരസ്പരം നോക്കി.. പിന്നെ പതുക്കെ തോർത്തിൽ മുഖംഅമർത്തിക്കൊണ്ട് കുട്ടി വരാന്തയിലേക്ക് നീങ്ങി..

വീർത്ത മൂക്കിൽ ഡയമണ്ട് മൂക്കുത്തിയും ഇട്ടു പനി പിടിച്ചു ചുവന്നു തുടുത്ത കുട്ടിയുടെ മുഖത്തു നോക്കി കെട്ട്യോൻ പാടി..

“എന്ത് ഭംഗി നിന്നെക്കാണാൻ
എന്റെയോമലാളേ”

കെട്യോനെ നോക്കി ദയനീയമായി കുട്ടി മറുപടി പറഞ്ഞു..

“ശവത്തിൽ കുത്തരുത് പിള്ളേച്ചാ…
ഒരബദ്ധം ഏതു പോലീസിനും പറ്റും”..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular