Connect with us

ബന്ധങ്ങൾ

മേശപ്പുറത്തു വെച്ചിരുന്ന ഡയറിയിലേക് വരുൺ ഒന്ന് കൂടി നോട്ടം പതിപ്പിച്ചു. സ്വന്തം അമ്മയുടെ നഷ്ടപ്രണയം വായിക്കാൻ വിധിച്ചവന്റെ നൊമ്പരം വരുണിന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.

Published

on

രചന: ഹരിത വി ഹരിദാസ്
മേശപ്പുറത്തു വെച്ചിരുന്ന ഡയറിയിലേക് വരുൺ ഒന്ന് കൂടി നോട്ടം പതിപ്പിച്ചു.

സ്വന്തം അമ്മയുടെ നഷ്ടപ്രണയം വായിക്കാൻ വിധിച്ചവന്റെ നൊമ്പരം വരുണിന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു….ആരും കാണാതെ ആ നൊമ്പരം പുഞ്ചിയുടെ വർണകുടയാൽ മറച്ചു പിടിക്കാൻ അവൻ നന്നേ പ്രയാസപ്പെട്ടു…….

ഇന്ന് വരുണിന്റെ ഇരുപത്തിനാലാം ജന്മദിനമായതിനാൽ രേവതി കാലത്തു തന്നെ മകളെയും കൂട്ടി അമ്പലത്തിൽ പോയി..ഒരുപാട് നിർബന്ധിച്ചെങ്കിലും കൂടെ പോകാൻ വരുൺ കൂട്ടാക്കിയില്ല….ആ ഡയറി തന്നെയായിരുന്നു അവന്റെ പ്രശ്നം….അത് വായിച്ചത് മുതൽ ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ തുടങ്ങിയിരുന്നു…. ഇന്നലെ അമ്മയുടെ അലമാര വൃത്തിയാക്കുന്നതിനിടയിലാണ്‌ പൊടിപിടിച്ചു കിടന്ന ആ ഡയറി വരുണിന്റെ ശ്രദ്ധയിൽ പെട്ടത്….. ആ ഡയറിയിലെ ഓരോ വാക്കുകളും തന്നെ കാർന്നു തിന്നുന്നതുപോലെ വരുണിനു തോന്നി…..

പ്രവാസലോകത്തു നിന്ന് അച്ഛൻ വിളിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി … അച്ഛനോട് സംസാരിക്കാൻ പോലും വരുണിന്റെ മനസ്സവനെ അനുവദിച്ചില്ല…..

രാവിലെ എഴുന്നേറ്റതുമുതൽ ഒരേ ഇരിപ്പാണ്…..ജനലിലൂടെ തന്നിലേക്ക് ഒഴുകിവന്ന പ്രഭാത കിരണങ്ങളെ അവൻ കൗതുകത്തോടെ നോക്കി നിന്നു.. എന്നത്തേതിൽ നിന്നും വ്യത്യസ്തമാർന്നു കൊണ്ട് പ്രകൃതി, വിഷാദ രൂപത്താൽ പുടവ ചുറ്റിയിരുന്നു….പ്രകാശ ഭരിതമായ സുപ്രഭാതത്തിലും ഇരുട്ട് കേറിയ മനസ്സൊന്നു പിടഞ്ഞത് കൊണ്ടാകാം അവന്റെ കണ്ണുകൾ നിറഞ്ഞതു…..

തന്റെ കൈയിലിരിക്കുന്ന ഡയറി നശിപ്പിക്കുന്നതിന് മുൻപ് അതുനുള്ളിൽ കുത്തി കുറിച്ച ജീവനുള്ള വരികളെ അവൻ വീണ്ടുമൊന്നു തഴുകി…. ഇരുപത്തഞ്ചു വർഷമായി തന്റെ ‘അമ്മ നെഞ്ചോടു ചേർത്ത് വെച്ചിരുന്ന ആ നിധിയെ അത്ര പെട്ടന്ന് നശിപ്പിക്കാൻ അവനു മനസ്സ് വന്നില്ല…. അവനാ ഡയറിയുടെ താളുകൾ ഒന്നുകൂടി തുറന്നു വെച്ചു…. തന്റെ അമ്മയുടെ വിരലുകളിൽ പിറവിയെടുത്ത അക്ഷര കൂട്ടങ്ങൾ തന്നെ നോക്കി കൊഞ്ഞനം കുത്തും പോലെ തോന്നി……

മനസ്സില്ലാമനസ്സോടെ വീണ്ടുമവൻ തന്റെ അമ്മയുടെ ജീവനുള്ള വരികളെ വായിക്കാൻ തുടങ്ങി….

“””””കലോത്സവത്തിൽ തുടർച്ചയായി പങ്കെടുത്തിരുന്നതുകൊണ്ട് കോളേജിൽ എല്ലാവരും അറിയപെടുന്നവളായി മാറാൻ എനിക്ക് കഴിഞ്ഞു… തിരുവാതിര എന്ന കലാരൂപം സ്റ്റേജിൽ അരങ്ങേറിയാൽ എന്നും ഒന്നാം സ്ഥാനം തേടിയെത്തുന്നത് ഞാനുൾപ്പെടുന്ന ഗ്രൂപ്പിനെയായിരുന്നു….ടീം ലീഡർ എന്ന വിശേഷ നാമവും കിട്ടിയിരുന്നത് എനിക്കാണ്…..

അന്നത്തെ കലോത്സവത്തിനും തിരുവാതിരയ്ക്കു ഒന്നാം സ്ഥാനം ഞങ്ങൾക്കായിരുന്നു ……

അനൗൺസ്‌മെൻറ്റിലൂടെ ഒന്നാം സ്ഥാനം കിട്ടിയ വിവരം വിളിച്ചു പറയുകയാണ്… കിട്ടുമെന്ന് പ്രതീക്ഷയുള്ളതു കൊണ്ട് പ്രത്യേക സന്തോഷമൊന്നും തോന്നിയില്ല….. സമയം ഒരുപാട് വൈകിയതിനാൽ മേക്കപ്പ് കഴുകാൻ വേണ്ടി കൂട്ടുകാരി റീനയെയും കൂട്ടി ബാത്റൂമിൽ ചെന്നു…..

മദ്യത്തിന്റെ ലഹരിയിൽ ആണ്ടു കിടക്കുന്ന രുദ്രനെ അന്നാദ്യമായാണ് ഞാൻ കാണുന്നത്… വരാന്തയിൽ ചുമരിനോട് തലചേർത്തു വെച്ച് പാതി ബോധത്താൽ പിച്ചും പേയും പറയുന്ന രുദ്രനോട് അന്നെന്റെ കണ്ണുകൾക്ക് പുച്ഛമാണ് തോന്നിയത്….

കോളേജ് ലീഡറെ നിർണ്ണയിക്കുന്ന ഘട്ടത്തിൽ, കോളേജ് ലീഡർ ആകാനുള്ള ഒരു സവിശേഷതയും ഇല്ലാതിരുന്നിട്ടും രുദ്രന്റെ നാമമാണ് എല്ലാവരും ഒരേ സ്വരത്തിൽ വിശേഷിപ്പിച്ചത്….രുദ്രനെന്ന വ്യക്തിയോട് അന്നുമെനിക്ക് പുച്ഛം മാത്രമേ തോന്നിയുള്ളൂ…. പക്ഷെ കോളേജിലെ മറ്റെല്ലാവർക്കും രുദ്രനോട് ബഹുമാനം ആയിരുന്നു…

പിന്നീട് കാണുമ്പോളൊക്കെ എന്റെ മുഖത്തുണ്ടാകുന്ന പുച്ഛഭാവം രുദ്രനും ശ്രദ്ധിച്ചിരുന്നു…. ഒരു കാരണവും ഇല്ലാതെ ശത്രുക്കളെ പോലെയായി മാറാൻ ഞങ്ങൾക്ക് കുറച്ചു ദിവസമേ വേണ്ടി വന്നുള്ളൂ…. നേരിൽ കാണുമ്പോളൊക്കെ വഴി മാറി നടക്കൽ ഒരു പതിവായി…..

ലൈബ്രറിയിൽ പുതിയ ബുക്ക് വന്നെന്നറിഞ്ഞപ്പോൾ പിരീഡ് കട്ട് ചെയ്തു അന്ന് നേരെ ലൈബ്രറിയിലേക്ക് വെച്ച് പിടിച്ചു…വായിക്കാൻ ചെറുപ്പം മുതലേ വല്ലാത്തൊരു കമ്പമായിരുന്നു…..റീന വരുന്നില്ലെന്ന് പറഞ്ഞപ്പോൾ തനിയെ ആണ് പോയത്….

എനിക്ക് പിറകെ ശ്യാമും ലൈബ്രറിയിലേക്ക് വന്നിരുന്നു ….ശ്യാം ലവ് ലെറ്ററുമായി പിറകെ കൂടാൻ തുടങ്ങിയിട്ട് കുറച്ചു മാസമായി …. പ്രേമിച്ചു നടക്കാൻ താൽപര്യമില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ശ്യാമതു ചെവികൊണ്ടില്ല….

എങ്ങനെയെങ്കിലും എന്നെയൊന്നു വളച്ചു കിട്ടാൻ വേണ്ടിയാണ് അവൻ രുദ്രനെയും കൂട്ട് പിടിച്ചു അന്ന് ലൈബ്രറിയിൽ വന്നത്…. ലൈബ്രറിയുടെ വരാന്തയിൽ ഒരു സെക്യുരിറ്റിയെ പോലെ രുദ്രനെ നിർത്തിയ ശേഷം ശ്യാം ഉള്ളിലേക്ക് വന്നു…. പ്രേമാഭ്യർത്ഥന നിരസിച്ചതിനാൽ അന്നും കോപത്തോട് എന്നെ ഒരുപാട് തെറിപറഞ്ഞു…. അവന്റെ തോന്ന്യാസങ്ങൾ കേട്ട് നിൽക്കാൻ അത്ര രസകരമല്ലായിരുന്നു….അതുകൊണ്ട് തന്നെയാ എന്റെ വലത്തേ കൈ ശ്യാമിന്റെ കരണത്തു പതിഞ്ഞത്…. അതിന്റെ കലിപ്പ് തീർക്കാൻ വേണ്ടി അവനെന്റെ അടി വയറ്റിൽ കടന്നു പിടിച്ചപ്പോൾ നേരത്തെ ചെയ്തത് പോലെ വീണ്ടുമെനിക്ക് ശ്യാമിനെ തല്ലേണ്ടി വന്നു…..

തന്റെ സുഹൃത്തിനെ അടിച്ചതിന്റെ കലി തീർക്കാൻ വേണ്ടി ഒരു നായകനെ പോലെ എനിക്ക് നേരെ കുതിച്ചു വരുന്ന രുദ്രനെ കണ്ടപ്പോൾ അന്നൊരല്പം ഭയമെന്നെ പിടികൂടി… എങ്കിലും ധൈര്യപൂർവം നേരിടാൻ തന്നെയായിരുന്നു ഒരുക്കം…

പാഞ്ഞടുത്തുവരുന്ന രുദ്രന്റെ മുന്നിൽ തലയുയർത്തി പിടിച്ചു രണ്ടും കൽപ്പിച്ചു നിന്നു….പ്രതീക്ഷിച്ചതു പോലെ തന്നെ ഒരടി അവിടെ നടന്നു…. പക്ഷെ രുദ്രന്റെ അടി കൊണ്ടത് ശ്യാമിനാണെന്നു മാത്രം….. കൂടെ സിനിമയിലെ നായകന്മാരെ വെല്ലുന്ന ഡയലോഗും രുദ്രനവിടെ വാരി വിതറി …..

ശ്യാമെന്നെ കടന്നു പിടിച്ചതിന്റെ കലി തീർക്കാൻ വേണ്ടിയാണ് രുദ്രൻ അന്ന് ലൈബ്രറിയിൽ വെച്ചു ശ്യാമിനെ തല്ലിയതെന്നു പിന്നീടാണ് മനസിലായത്… അതിനുശേഷം ശ്യാമിന്റെ ശല്യം ഉണ്ടായില്ലെന്ന് മാത്രമല്ല നേരിട്ട് കണ്ടാൽ പോലും അവൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തിരുന്നത്…… എങ്കിലും ശ്യാമിന്റെ കണ്ണുകളിൽ കത്തി ജ്വലിക്കുന്ന പക ഞാൻ കണ്ടിരുന്നു…..

പുച്ഛഭാവത്തോടെ മാത്രം നോക്കിയിരുന്ന രുദ്രനെ,പിന്നീട് കാണുമ്പോളൊക്കെ ഒരു പ്രത്യേകതയാണ് തോന്നിയത്… അന്നത്തെ ഒരു ദിനം കൊണ്ട് രുദ്രന്റെ മോശം പ്രവർത്തികളൊക്കെ എന്നെ സംബന്ധിച്ചു നല്ലതായി പിറവിയെടുത്തു….

അവിടുന്നങ്ങോട്ട് ഒരു സിനിമ സ്റ്റൈൽ പോലെയായിരുന്നു കാര്യങ്ങൾ… ശത്രുക്കളെ പോലെയായവർ മിത്രങ്ങളായി മാറി… ഞങ്ങൾ തമ്മിൽ സ്നേഹത്തിലാണെന്നു കോളേജിൽ വിളംബരം പോലെ കൊട്ടി ഘോഷിച്ചു…. അത് തിരുത്താൻ ഞങ്ങളും മുതിർന്നില്ല…. എല്ലാവരും പറഞ്ഞു നടന്നത് പോലെ ഞങ്ങൾ പുതിയൊരു ബന്ധത്തിൽ ആയി കഴിഞ്ഞിരുന്നു ….പിന്നീട് കോളേജിലെ ക്ലാസ്‌ മുറികളിലും ക്യാൻറ്റിനിലും വെച്ച് ഞങ്ങളുടെ പ്രണയം പൂവിട്ടു തുടങ്ങി…..

അന്നൊരു ദിവസം സമരം കാരണം കോളേജ് ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളു…അമ്മയെ പരിചയപ്പെടുത്താൻ വേണ്ടി രുദ്രനെന്നെ വീട്ടിലേക്കു കൂടെ ചെല്ലാൻ നിർബന്ധിച്ചു…നിരസിക്കാതെ ഞാനന്ന് കൂടെ പോകുകയും ചെയ്തു….രുദ്രന്റെ വീട്ടിൽ അമ്മയും ഏട്ടനും മാത്രമാണ് ഉള്ളത്..ഏട്ടൻ ഗൾഫിൽ ആണ് ജോലി ചെയ്യുന്നത്…രുദ്രനെക്കാൾ രണ്ടു വയസ്സിനു മൂത്തതാണ് ഏട്ടൻ…

വീട്ടിലെത്തിയപ്പോളാണ് ‘അമ്മ വീട്ടിൽ ഇല്ലെന്നു എന്നെ പോലെ രുദ്രനും അറിഞ്ഞത്… പിന്നൊന്നും നോക്കിയില്ല വലതുകാൽ വെച്ചു കേറിയ എന്നെ രുദ്രൻ സ്വീകരിച്ചു…. ചൂടു കട്ടൻ ചായ രുദ്രൻ തന്നെയുണ്ടാക്കി എനിക്ക് നേരെ വെച്ച് നീട്ടി…വല്ലാത്തൊരു നിമിഷമായിരുന്നു അത്….

വീട്ടിൽ ആരുമില്ലാത്തതിനാൽ അധികസമയമവിടെ നിൽക്കാൻ എനിക്ക് തോന്നിയില്ല… തിരിച്ചു . പോകാനൊരുങ്ങിയപ്പോൾ രുദ്രന്റെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി…. തട്ടി മാറ്റാൻ എനിക്കും കഴിഞ്ഞില്ല…. ആദ്യമായി ഒരു പുരുഷന്റെ ചൂടു അറിഞ്ഞത് അന്നായിരുന്നു……

ഹോസ്റ്റലിലെ ചുമരിനോട് തലയടിച്ചു കരയുന്ന എന്നെ പിടിച്ചു വെയ്ക്കാൻ റീനയും കൂട്ടുകാരികളും നന്നേ പ്രയാസപ്പെട്ടു… ബൈക്ക് അപകടത്തിൽ ചിന്നി ചിതറിയ രുദ്രന്റെ ശരീരം കാണാൻ ദൈവമെന്നെ സാക്ഷിയാക്കി കൊണ്ട് രുദ്രന്റെ ജീവൻ മാത്രം കവർന്നെടുത്തു…..

എന്നെ തിരികെ വീട്ടിലേക്കു കൊണ്ട് വിടുമ്പോളായിരുന്നു ആ ദുരന്തം സംഭവിച്ചത്..എതിരെ വന്ന കാർ മനഃപൂർവം ഞങ്ങളെ ഇടിച്ചിട്ടു പോകുകയായിരുന്നു, എന്ന എന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെ പോലീസ് തന്നെ കണ്ടെത്തി… എന്നോടുള്ള പക തീർക്കാൻ ശ്യാം തിരഞ്ഞെടുത്ത വഴിയായിരുന്നു ആ ബൈക്ക് അപകടം…. അവന്റെ ആഗ്രഹം പോലെ രുദ്രനെനിക്ക് നഷ്ടമാവുകയും ചെയ്തു… പിന്നീടുള്ള ശ്യാമിന്റെ ജീവിതം ജയിലിലായിരുന്നു…. എന്റെ ജീവിതം രുദ്രന്റെ വീട്ടിലും…

മാനസികമായി തളർന്ന ഞാൻ രുദ്രന്റെ ഭാര്യയായി വിധവയെ പോലെ ജീവിക്കാൻ തീരുമാനിച്ചു… ചെറു പ്രായത്തിൽ ഇങ്ങനെയൊരു അവസ്ഥ എനിക്ക് സംഭവിച്ചതിൽ എന്റെ വീട്ടുകാർക്ക് മാത്രമല്ല, രുദ്രന്റെ അമ്മയ്ക്കും നല്ല വിഷമം ഉണ്ടായിരുന്നു… ഒരുപാട് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും അനുസരിക്കാൻ ഞാൻ തയ്യാറായില്ല….

“മകൻ നഷ്ട്ടപെട്ട വേദന ആവോളം ഉണ്ട് എനിക്ക്. അതിനിടയിൽ നിന്നെ ഈ വേഷത്തിൽ കാണാനുള്ള ശക്തിയെനിക്കില്ല .എന്റെ മോൾ അവനെ മറന്നു മറ്റൊരു വിവാഹം ചെയ്യണം’ എന്ന് രുദ്രന്റെ ‘അമ്മ കാലു പിടിച്ചു പറഞ്ഞിട്ടും എനിക്കൊരു മാറ്റവുമില്ലായിരുന്നു…. ഒടുവിൽ രുദ്രന്റെ ജ്യേഷ്ടൻ ദേവനെ കൊണ്ടെന്നെ വിവാഹം ചെയ്യിപ്പിക്കാൻ ആ ‘അമ്മ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ ലോകത്തോട് വിടപറയാൻ തീരുമാനിച്ചുകൊണ്ട് ഞാൻ ആത്മാത്യക്കു ശ്രമിച്ചു…..

12 വാർഡിൽ ഞരമ്പു മുറിച്ചു ബോധം പോയി കിടക്കുന്ന ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത് ദേവനെയാണ്…. അദ്ദേഹത്തിന്റെ കണ്ണിൽ ഉടലെടുത്ത എന്നോടുള്ള സഹതാപം വീണ്ടുമെന്നെ ഭ്രാന്തിയാക്കും പോലെ തോന്നി… ഡോക്ടർ പരിശോധനയ്ക്കായി വന്നപ്പോൾ ദേവൻ എഴുന്നേറ്റു പുറത്തു നിന്നു….. ദൈവമെനിക്ക് മേൽ ചുമഴ്ത്തിയ വിധിയെ പഴിച്ചു വീർപ്പു മുട്ടുമ്പോളാണ് ഡോക്ടർ ആ സത്യം എന്നോട് പറഞ്ഞത്… ഞാനൊരു അമ്മയാകാൻ തയ്യാറെടുക്കുകയാണെന്നു…. ദൈവമെന്നെ വീണ്ടും കയ്യൊഴിയുകയായിരുന്നു…..

എന്റെ രുദ്രന്റെ ചോര വയറ്റിൽ വളരുന്ന കാര്യം മൂന്നാമതൊരാൾ അറിയരുതെന്ന് ഡോക്ടറെ കൊണ്ട് സത്യം ചെയ്യിപ്പിച്ച ശേഷം ഞാൻ ഹോസ്പിറ്റൽ വാസം അവസാനിപ്പിച്ചു കൊണ്ട് രുദ്രന്റെ വീട്ടിൽ തിരിച്ചെത്തി….

എന്നെ കണ്ടതും രുദ്രന്റെ ‘അമ്മ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു

” എന്റെ മോൾക്ക് ഇഷ്ടമില്ലെങ്കിൽ ഈ ‘അമ്മ ഇനി ഒന്നിനും നിർബന്ധിക്കില്ല…. എന്റെ കുട്ടി ഇനി അരുതാത്തതൊന്നും ചെയ്യരുത്…. ഈ അമ്മയ്ക്ക് ഇതൊന്നും കണ്ടു നിൽക്കാൻ കഴിയുന്നില്ല….”

പിടയുന്ന നെഞ്ചോട് അവർ തേങ്ങിയപ്പോൾ എതിർക്കാൻ കഴിഞ്ഞില്ല…. മാത്രമല്ല വയറ്റിൽ വളരുന്ന എന്റെ മോൻ ജനിക്കേണ്ടത് അച്ഛനില്ലാത്തവനായിട്ടാകരുതെന്നു തോന്നി…..ദേവനെ വിവാഹം ചെയ്യുന്നതാണ് ഉചിതമെന്നു തോന്നിയ ഞാൻ, അമ്മയുടെ ആഗ്രഹം പോലെ ദേവനെ വിവാഹം ചെയ്യാം എന്ന് അമ്മയ്ക്ക് വാക്കു നൽകി…

ദേവനുമായുള്ള വിവാഹം രജിസ്റ്റർ ഓഫിസിൽ വെച്ച് നടക്കുമ്പോളും വയറ്റിൽ ഉള്ള എന്റെ മോനെ കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത …. അച്ഛനില്ലാതെ എന്റെ മോൻ വളരുന്നത് കാണാൻ എനിക്ക് കഴിയുമായിരുന്നില്ല… അതുകൊണ്ട് തന്നെ ദേവൻ പോലുമറിയാതെ ഈ കാര്യം രഹസ്യമായി കൈകാര്യം ചെയ്യാനെനിക്ക് കഴിഞ്ഞു…. ഞാൻ ഗർഭിണിയാണെന്നറിയാതെ ദേവനെന്റെ കഴുത്തിൽ താലി ചാർത്തി….. എന്റെ ലക്ഷ്യം നടക്കാൻ വേണ്ടി ആദ്യ രാത്രിയിൽ തന്നെ എല്ലാ അർത്ഥത്തിലും ഞാൻ ദേവന്റെ ഭാര്യയായി കഴിഞ്ഞു…..

എല്ലാരെക്കാളും കൂടുതൽ സന്തോഷിച്ചത് എന്റെ രുദ്രന്റെ അമ്മയായിരുന്നു…. ഒരു പേരക്കുട്ടിയെ ആ കൈകളിൽ ഏൽപ്പിച്ചപ്പോൾ ആ സന്തോഷം വർദ്ധിച്ചതേ ഉള്ളു…… മരിച്ചു പോയ തന്റെ മകന്റെ കുട്ടിയാണെന്നറിയാതെ ആ ‘അമ്മ വരുണിനെ നേഴ്സിന്റെ കൈയിൽ നിന്ന് ഏറ്റു വാങ്ങുമ്പോൾ, തനിക്കു ജനിച്ച പുത്രനാണിവനെന്ന ഭാവത്തിൽ ദേവൻ വരുണിനെ കൊഞ്ചിക്കുന്നത് ലേബർ റൂമിൽ കിടന്ന ഞാൻ കുറ്റബോധത്തോടെ നോക്കുകയായിരുന്നു….

അങ്ങനെ തോറ്റു പോയ ജീവിതം എന്റെ മകൻ കാരണം,അവന്റെ ഭാവി കാരണം ഞാൻ തിരിച്ചു പിടിച്ചു…….””””

കാളിങ് ബെൽ അടിഞ്ഞപ്പോൾ വരുൺ ഒന്ന് ഞെട്ടി…. കൈയിലിരിക്കുന്ന ഡയറി തലയിണയുടെ അടിയിൽ ഒളിപ്പിച്ച ശേഷം അവനെണീച്ചു ഡോർ തുറന്നു…..

അമ്പലത്തിൽ നിന്ന് കൊണ്ട് വന്ന പ്രസാദം വരുണിന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു കൊണ്ട് രേവതി അകത്തേക്കു നടന്നു… ശേഷം ചുമരിൽ തൂക്കിയിട്ട രുദ്രന്റെ അമ്മയുടെ ഫോട്ടോയ്ക്ക് മുൻപിൽ ചെന്ന് നിന്ന് പ്രാർത്ഥിച്ചു….

മരിച്ചുപോയ തന്റെ സ്വന്തം അച്ഛന്റെ ഫോട്ടോയ്ക്ക് മുൻപിൽ ചെന്ന് ‘അമ്മ ഇതുവരെ പ്രാർത്ഥിക്കുന്നത് വരുൺ കണ്ടിട്ടില്ല… അത്രയും ശ്രദ്ധയോടെയാണ് ‘അമ്മ ആ വലിയ രഹസ്യം കാത്തുസൂക്ഷിക്കുന്നതെന്നു വരുണിനു തോന്നി….

ഫോൺ ശബ്‌ദിക്കുന്നത് കേട്ട് രേവതി വന്നു കാൾ അറ്റൻഡ് ചെയ്തു…

” വരുണിനെ വിളിച്ചിട്ടു അവൻ ഫോൺ എടുക്കുന്നില്ലല്ലോ രേവതി… എന്താ അവനു പറ്റിയത്… ?” അമ്മുട്ടി എവിടെ പോയി..?”

‘അവനിവിടെയുണ്ട് ദേവേട്ടാ…. ഞാനും അമ്മുട്ടിയും കൂടെ അമ്പലത്തിൽ പോയി എത്തിയെ ഉള്ളു…അവനെ ഒരുപാട് തവണ വിളിച്ചിട്ടും അമ്പലത്തിലേക് വന്നില്ല….’

ഞനവന്റെ കയ്യിൽ ഫോൺ കൊടുക്കാമെന്നു പറഞ്ഞു കൊണ്ട് രേവതി ഫോണുമായി വരുണിന്റെ അടുത്തേക്ക് ചെന്നു….

‘ വരുൺ എത്ര നേരമായി അച്ഛൻ നിന്നെ വിളിക്കുന്നു… നീ എന്താ ഫോൺ എടുക്കാത്തത് ‘ എന്ന ചോദ്യവുമായി വരുണിനെ നേരെ ഫോൺ വെച്ചു നീട്ടിയപ്പോൾ, മൗനം മറുപടിയാക്കികൊണ്ടു പൊടി പിടിച്ചു കിടന്ന ആ ഡയറി വരുൺ രേവതിയുടെ കൈകളിലേക്ക് വെച്ചു കൊടുത്തു……

ശുഭം…….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular