Connect with us

ബന്ധങ്ങൾ

രണ്ടു വര്‍ഷം പരസ്പരം സ്നേഹിച്ചാണ് ഞാനും നന്ദേട്ടനും വിവാഹം കഴിച്ചത്. എനിക്ക് അച്ഛനും അമ്മയും കുറുമ്പത്തിയായ ഒരു അനുജത്തിയും ഉണ്ട്; പക്ഷെ പാവം നന്ദേട്ടന് അമ്മ മാത്രേ ഉള്ളൂ.

Published

on

രചന: Arun Anand
രണ്ടു വര്‍ഷം പരസ്പരം സ്നേഹിച്ചാണ് ഞാനും നന്ദേട്ടനും വിവാഹം കഴിച്ചത്. എനിക്ക് അച്ഛനും അമ്മയും കുറുമ്പത്തിയായ ഒരു അനുജത്തിയും ഉണ്ട്; പക്ഷെ പാവം നന്ദേട്ടന് അമ്മ മാത്രേ ഉള്ളൂ. ഏട്ടന് അഞ്ചു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു പോയത്രേ. വിവാഹം കഴിക്കുന്നതിനു മുന്‍പ് ഒരീസം നന്ദേട്ടന്‍ എന്നോട് പറയുകയുണ്ടായി.

“ഇന്ദൂട്ടി..നീയാണ് ഇനി എന്റെ എല്ലാമെല്ലാം..നമ്മള്‍ രണ്ടാളും ഒരുമിച്ച് ജീവിക്കാന്‍ പോകുകയാണ്..നിനക്കറിയാമല്ലോ, എനിക്ക് അമ്മ മാത്രേ ഉള്ളു..അമ്മയ്ക്ക് ഞാനും. എന്റെ അമ്മയെ നീ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കണം. അമ്മേടെ മനസ്‌ വിഷമിപ്പിക്കുന്ന യാതൊന്നും നീ ചെയ്യരുത്..അമ്മ പാവാണ്‌..അതോണ്ടാ ഞാനിതൊക്കെ പറേന്നെ..”

നന്ദേട്ടന്റെ കണ്ണുകള്‍ നിറയുന്നത് കണ്ട ഞാന്‍ ആ ചുണ്ടുകള്‍ കൈകൊണ്ട് പൊത്തി.

“നന്ദേട്ടന്റെ ഇന്ദൂട്ടിക്ക് സ്നേഹിക്കാന്‍ മാത്രേ അറിയൂ..നന്ദേട്ടന്റെ അമ്മയെ ഞാന്‍ സ്വന്തം അമ്മയേക്കാള്‍ അധികം സ്നേഹിക്കും..കാരണം എന്റെ ജീവനും ജീവിതവും ഇനി നന്ദേട്ടന്‍ മാത്രല്ലേ…”

നന്ദേട്ടന്‍ വികാരവായ്പോടെ എന്നെ കെട്ടിപ്പിടിച്ച് മൂര്‍ധാവില്‍ ചുംബിച്ചു.

ഞങ്ങളുടെ ജീവിതം സ്വര്‍ഗതുല്യമായിരുന്നു. ഞാന്‍ ചെന്ന ശേഷം അമ്മയെ ഞാന്‍ അടുക്കളയില്‍ കയറാന്‍ സമ്മതിച്ചില്ല. അമ്മയെയും നന്ദേട്ടനെയും ഞാന്‍ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിച്ചു; അവര്‍ക്ക് വേണ്ടി മാത്രം ജീവിച്ചു. ആ ജീവിതം ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു. ഞാനുണ്ടാക്കുന്ന കറികളും പലഹാരങ്ങളും നന്ദേട്ടന്‍ രുചിയോടെ കഴിക്കുന്നത് കാണുമ്പോള്‍ എന്റെ മനസ് നിറയും.

“ഇന്ദു..നീ എന്റെ സൌഭാഗ്യമാണ്..എന്റെ അടുത്ത ജന്മത്തിലും നീ തന്നെ എന്റെ ഇണ ആയിരിക്കണം എന്ന് ഭഗവാനോട് ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്” രാത്രി ആ വിരിമാറില്‍ തല ചായ്ച് കിടക്കുമ്പോള്‍ നന്ദേട്ടന്‍ പറയും. ലോകത്തിലേക്കും ഭാഗ്യവതിയായ ഭാര്യ ഞാനാണ്‌ എന്നെനിക്ക് ആ ദിനങ്ങളില്‍ ഒക്കെ തോന്നിയിട്ടുണ്ട്.

പിന്നെ എപ്പോഴാണ് ഞങ്ങളുടെ ജീവിതത്തില്‍ കല്ലുകടി ആരംഭിച്ചത്? നന്ദേട്ടന് ആ പഴയ സ്നേഹം എന്നോടില്ലാതായി. അമ്മ എപ്പോഴും കുറ്റപ്പെടുത്തല്‍ തന്നെ. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്നെനിക്ക് അറീല്യാരുന്നു. ഞാന്‍ വയ്ക്കുന്ന ആഹാരം മോശമാണ് എന്ന് നന്ദേട്ടന്‍ ഒരീസം പറഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. സ്വന്തം അമ്മയെപ്പോലെ ഞാന്‍ കണ്ടിരുന്ന നന്ദേട്ടന്റെ അമ്മ എന്നെ പലരുടെയും മുന്‍പില്‍ വച്ച് കുറ്റപ്പെടുത്താന്‍ തുടങ്ങി. ഒരീസം സഹികെട്ട് ഞാന്‍ നന്ദേട്ടനോട് ചോദിക്കുക തന്നെ ചെയ്തു:

“നന്ദേട്ടാ..ഞാന്‍ എന്ത് ചെയ്തിട്ടാ അമ്മേം നന്ദേട്ടനും എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്? ഇത് എന്റെ ആ പഴയ നന്ദേട്ടന്‍ തന്നെയാണോ..ഞാന്‍ ചെയ്ത തെറ്റ് എന്തെന്ന് പറയൂ നന്ദേട്ടാ..ഞാന്‍ ആ കാലില്‍ വീണു മാപ്പ് ചോദിക്കാം..”
പക്ഷെ എന്റെ കരച്ചിലിന് യാതൊരു മറുപടിയും നന്ദേട്ടന്‍ നല്‍കിയില്ല.

“എന്റെ മോന്റെ ജീവിതം നശിപ്പിക്കാന്‍ കയറി വന്നവള്‍..നശൂലം..വേറെ എത്രയോ നല്ല കുട്ടികളുടെ ആലോചന അവന് വന്നതാണ്‌..അവള്‍ കൂടോത്രം ചെയ്ത് എന്റെ കുഞ്ഞിനെ മയക്കി എടുത്തില്ലേ…നാശം പിടിച്ചവള്‍”

ഞാന്‍ കേള്‍ക്കെ, എന്നാല്‍ എന്നോട് നേരിട്ടല്ലാതെ ഒരീസം അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത്രയ്ക്ക് ഹീനയായി ഞാന്‍ മാറിയോ? എന്നെ പൊന്നുമോളെ എന്ന് മാത്രം വിളിച്ചിരുന്ന ആ അമ്മ തന്നെയാണോ ഇങ്ങനെ സംസാരിക്കുന്നത്. ശരീരം തളര്‍ന്നുപോയ ഞാന്‍ നിലത്തേക്ക് വീണുപോയി. എനിക്ക് താങ്ങാന്‍ സാധിക്കുന്നതിനും മീതെ ആയിരുന്നു ആ കുത്തുവാക്കുകള്‍.

ബോധം വീണപ്പോള്‍ ഞാന്‍ തപ്പിത്തടഞ്ഞ് എഴുന്നേറ്റ് അമ്മയുടെ അടുത്തെത്തി. കൊള്ളരുത്തത്തവളായ ഞാനിനി അമ്മയ്ക്കും നന്ദേട്ടനും ഒരു വിലങ്ങുതടി ആകുന്നില്ല എന്ന് കടുത്ത ദുഖത്തോടെ മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് ഞാന്‍ ചെന്നത്.

“അമ്മെ..” ദുര്‍ബലമായ ശബ്ദത്തില്‍ ഞാന്‍ വിളിച്ചു. അമ്മ വെട്ടുപോത്തിനെപ്പോലെ മുഖം വെട്ടിച്ച് എന്നെ രൂക്ഷമായി നോക്കി.

“ഞാന്‍ ഒരു തെറ്റും അമ്മയോടോ നന്ദേട്ടനോടോ ചെയ്തിട്ടില്ല..എന്നിട്ടും നിങ്ങള്‍ എന്നെ വെറുക്കുന്നു..ഞാന്‍ ചെയ്ത് തെറ്റ് എന്തെന്ന് ചോദിച്ചിട്ടും നന്ദേട്ടന്‍ പറഞ്ഞില്ല..അമ്മയും പറഞ്ഞില്ല..ഞാന്‍ കാരണം എന്റെ നന്ദേട്ടന്റെ ജീവിതം നശിക്കണ്ട..ഞാന്‍..ഞാന്‍ പോവ്വാ അമ്മെ..ഞാന്‍ പോവ്വാ….” കരഞ്ഞുകൊണ്ട് ഞാന്‍ അമ്മയുടെ കാലില്‍ തൊടാന്‍ കുനിഞ്ഞപ്പോള്‍ അമ്മ കാലു മാറ്റിയിട്ടു ചാടി എഴുന്നേറ്റു.

“ഹും..നീ കരഞ്ഞു കാണിച്ചാല്‍ ഇവിടെ ആരുടേം മനസ് അലിയത്തില്ല..മച്ചിയാണ് എന്നറിഞ്ഞുകൊണ്ട് നീ എന്റെ മകനെ ചതിച്ചതല്ലേടി..അവളൊരു തെറ്റും ചെയ്തിട്ടില്ലത്രേ…എന്റെ കുഞ്ഞ് നീറിനീറിയാണ് ജീവിക്കുന്നത്..വല്യ അഭിനയം കാണിച്ചിട്ട് പോകുമ്പോള്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് കരുതിയങ്ങു പോകണ്ട..ഒരു മച്ചിയെ തോളില്‍ ചുമന്നു നടക്കേണ്ട ഗതികേട് എന്റെ മോനില്ല..ഹും…എങ്ങോട്ടാണെന്ന് വച്ചാല്‍ നീ പൊക്കോ..”

ഇടിത്തീ പോലെയാണ് അമ്മയുടെ വാക്കുകള്‍ എന്റെ കാതില്‍ വീണത്! ഞാന്‍ മച്ചി ആണത്രേ! ദൈവമേ എന്തൊക്കെ കള്ളങ്ങള്‍ ആണ് ഈ അമ്മ പറയുന്നത്. അപ്പോള്‍ ഇതായിരുന്നു കാരണം അല്ലെ! പാടെ തളര്‍ന്നു പോയ ഞാന്‍ വീഴാതിരിക്കാന്‍ ഭിത്തിയില്‍ പിടിച്ചു. എന്റെ നന്ദേട്ടന്‍ എന്നെ മനസുകൊണ്ട് വെറുക്കാന്‍ കാരണം അപ്പോള്‍ ഇതായിരുന്നു…വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ ആയപ്പോഴും നന്ദേട്ടന്‍ പറഞ്ഞിരുന്നത് കുട്ടികള്‍ ഉടനെ വേണ്ട എന്നാണ്. എല്ലാം നന്ദേട്ടന്റെ ഇഷ്ടം എന്ന് പറഞ്ഞ എന്നെ ഇപ്പോള്‍ അമ്മ മച്ചി എന്ന് വിളിക്കുന്നു. അതിനര്‍ത്ഥം നന്ദേട്ടന്‍ അമ്മയോട് അങ്ങനെ പറഞ്ഞു എന്നല്ലേ? എനിക്ക് ഒന്നും വിശ്വസിക്കാന്‍ സാധിച്ചില്ല. എന്റെ നന്ദേട്ടന്‍ ഇത്ര ദുഷ്ടനാണോ? കണ്ണില്‍ ഇരുട്ട് കയറിയ ഞാന്‍ കുറെ നേരം ആ ഭിത്തിയില്‍ ചാരി നിന്നു. അമ്മ എന്തൊക്കെയോ പറയണുണ്ടായിരുന്നു; പക്ഷെ ഞാന്‍ ഒന്നും തന്നെ കേട്ടില്ല.

“എന്താ പോകുന്നില്ലേ? ഇനി അവന്‍ വരുമ്പോള്‍ അവനെ ഈ കണ്ണീരു കാണിച്ച് മയക്കി ഇവിടെത്തന്നെ കൂടാനാണോ പ്ലാന്‍..”

അമ്മയുടെ ഈര്‍ഷ്യയും പരിഹാസവും നിറഞ്ഞ വാക്കുകള്‍ എന്റെ നെഞ്ചില്‍ തുളച്ചുകയറി.
ദുര്‍ബ്ബലമായ കാലടികളോടെ ഞാന്‍ എന്റെ മുറിയില്‍ കയറി. എന്റെയും നന്ദേട്ടന്റെയും സ്വര്‍ഗ്ഗമായിരുന്ന ഈ മുറി ഞാന്‍ ഉപേക്ഷിച്ചു പോകുകയാണ്. എന്റെ നന്ദേട്ടന് ഞാനിന്ന് വേണ്ടാത്തവളായി..മച്ചിയാണത്രേ ഞാന്‍, മച്ചി. അതെ നന്ദേട്ടാ ഈ ഇന്ദൂട്ടി ഇനി ജീവിതകാലം മൊത്തം മച്ചിയായിത്തന്നെ ജീവിക്കും. എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷന്‍ എന്റെ നന്ദേട്ടന്‍ മാത്രമാണ്..നിറഞ്ഞൊഴുകുന്ന മിഴികളോടെ ഞാന്‍ അമ്മയോട് യാത്ര പോലും പറയാതെ ബാഗുമായി പുറത്തിറങ്ങി. ആരെയും നോക്കാതെ ധാരധാരയായി ഒഴുകിയിറങ്ങുന്ന കണ്ണീര്‍ കൊണ്ട് കാല്‍പ്പാദങ്ങളും മുറ്റവും നനച്ച് ഞാന്‍ റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ നന്ദേട്ടന്‍ മുന്‍പില്‍.

“ഇന്ദൂ..നീ എവിടെ പോകുന്നു..” സ്കൂട്ടര്‍ സ്റ്റാന്റില്‍ വച്ചിട്ട് നന്ദേട്ടന്‍ ചോദിച്ചു.

സംസാരിക്കാനുള്ള ശക്തി ഇല്ലാതെ ഞാന്‍ മുഖം കുനിച്ച് നിന്ന് ഏങ്ങലടിച്ചപ്പോള്‍ അമ്മയുടെ ശബ്ദം ഞാന്‍ പിന്നില്‍ കേട്ടു.

“അവള് പോകട്ടെ മോനെ..പെണ്ണുങ്ങളുടെ കണ്ണീരില്‍ നീ ഇനിയും മയങ്ങല്ലേ..ഒരു മച്ചിയെ ഭാര്യയാക്കി ജീവിതം നശിപ്പിക്കേണ്ട ഗതികേട് നിനക്കില്ല..വഴി മാറിക്കൊടുക്ക്..തടയണ്ട”
എന്റെ മനസ്സില്‍ എവിടെ നിന്നോ അല്പം ധൈര്യം കടന്നുകയറി. ഞാന്‍ തല ഉയര്‍ത്തി നന്ദേട്ടനെ നോക്കി. എന്റെ കണ്ണുകള്‍ ആ കണ്ണുകളുമായി ഇടഞ്ഞപ്പോള്‍ നന്ദേട്ടന്‍ ഒന്ന് പതറി.

“ആണോ നന്ദേട്ടാ..പറയൂ..ഞാന്‍ മച്ചിയാണോ? എന്റെ നന്ദേട്ടന്‍ ഒരു തവണ മാത്രം ആണെന്ന് ഒന്ന് പറയൂ..പിന്നെ ഒരിക്കലും എനിക്ക് ദുഖമുണ്ടാകില്ല..കാരണം എന്റെ നന്ദേട്ടന്‍ അങ്ങനെ കരുതുന്നെങ്കില്‍ ഒന്നല്ല, ഒരായിരം വട്ടം ഈ ജീവിതത്തില്‍ നിന്നും പോകാന്‍ നന്ദേട്ടന്റെ ഇന്ദൂട്ടി ഒരുക്കമാണ്..പറയൂ നന്ദേട്ടാ..പറയൂ..”

നന്ദേട്ടന്‍ ദുര്‍ബ്ബലനെപ്പോലെ എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞു വരുന്നത് കണ്ടപ്പോള്‍ എന്റെ ഹൃദയം പൊട്ടി. എന്റെ നന്ദേട്ടന്‍ കരയാന്‍ പാടില്ല. അറിയാതെ ആ കണ്ണീര്‍ തുടയ്ക്കാന്‍ ഉയര്‍ത്തിയ കൈ വേഗം ഞാന്‍ പിന്‍വലിച്ചു. ഇല്ല എനിക്കതിനുള്ള അവകാശമില്ല. ഞാന്‍ മച്ചിയാണ്.

“ഞാന്‍ പോവ്വാ നന്ദേട്ടാ..നന്ദേട്ടന് ദൈവം നല്ലത് മാത്രമേ വരുത്തൂ..ഞാന്‍..ഞാന്‍ നമ്മുടെ ഓര്‍മ്മകളുമായി ജീവിച്ചോളാം..മരിക്കുവോളം..”

പുഞ്ചിരിക്കാന്‍ വിഫലമായി ശ്രമിച്ചുകൊണ്ട് ഞാനങ്ങനെ പറഞ്ഞപ്പോള്‍, നിറഞ്ഞു നിന്ന കാര്‍മേഘം പൊടുന്നനെ പെയ്തിറങ്ങിയത്‌ പോലെ നന്ദേട്ടന്‍ പൊട്ടിക്കരഞ്ഞു; കുട്ടികളെപ്പോലെ.

“നന്ദേട്ടാ..എന്തായിത്..ആള്‍ക്കാര് കാണും..വീട്ടിലേക്ക് പോകൂ..പ്ലീസ്” ഞാന്‍ കെഞ്ചി.
നന്ദേട്ടന്‍ കൈകള്‍ കൂപ്പി എന്നെ നോക്കി നിഷേധാഭാവത്തില്‍ തലയാട്ടിക്കൊണ്ട് കരഞ്ഞു.

“മാപ്പാക്കണം ഇന്ദൂ..മാപ്പാക്കണം..നിനക്ക് ഒരു കുഞ്ഞിനെ നല്‍കാനുള്ള കഴിവ് എനിക്കില്ല..ഞാന്‍ കാരണം നിന്റെ ജീവിതം നശിക്കേണ്ട എന്ന് കരുതി ഞാനും അമ്മയും കൂടി ഞങ്ങളെ നീ വെറുക്കാന്‍ വേണ്ടി, വെറുത്ത് ഉപേക്ഷിക്കാന്‍ വേണ്ടി നിന്നെ കുറ്റപ്പെടുത്തിയതാണ്..പക്ഷെ നിന്റെ സ്നേഹം..അതെന്നെ തോല്‍പ്പിച്ചു കളഞ്ഞു..എനിക്ക് പറ്റില്ല നീയില്ലാതെ..ഒരു നിമിഷം പോലും..”

നന്ദേട്ടന്‍ ആര്‍ത്തലച്ചു കരഞ്ഞുകൊണ്ടാണ്‌ അത് പറഞ്ഞത്. സ്തംഭിച്ചുപോയി ഞാന്‍! ബാഗ് എന്റെ പക്കല്‍ നിന്നും താഴെ വീണുപോയി. റോഡിനരുകിലാണ് നില്‍ക്കുന്നത് എന്നുപോലും മറന്നു ഞാന്‍ നന്ദേട്ടനെ കെട്ടിപ്പുണര്‍ന്നു. ആ മുഖത്ത് തെരുതെരെ ഞാന്‍ ചുംബിച്ചു.

“നന്ദേട്ടാ..കുട്ടികള്‍ ദൈവഹിതം പോലെയേ കിട്ടൂ..പക്ഷെ അതിനു വേണ്ടി മാത്രമായിരുന്നോ നമ്മള്‍ തമ്മില്‍ സ്നേഹിച്ചത്..കുട്ടികള്‍ ഇല്ലെങ്കിലും ഉണ്ടെങ്കിലും എനിക്ക് അത് എന്റെ നന്ദേട്ടനെക്കാള്‍ വലുതല്ല..ഇത്ര നാളും എന്റെ ഒപ്പം ജീവിച്ചിട്ടും എന്നെ നന്ദേട്ടന്‍ അറിയാതെ പോയല്ലോ..ഈ ഇന്ദൂട്ടി അത്രയ്ക്ക് സ്വാര്‍ത്ഥ ആണോ നന്ദേട്ടാ…”

പരസ്പരം പുണര്‍ന്ന് ഞങ്ങള്‍ ഒരുമിച്ച് വീട്ടില്‍ കയറിയപ്പോള്‍ അമ്മ നിലത്ത് തളര്‍ന്നിരുന്നു കരയുകയായിരുന്നു. എന്നെ മോളെക്കാള്‍ അധികം സ്നേഹിക്കുന്ന ആ അമ്മയുടെ അരികില്‍ ഞാനിരുന്നു.

“എന്റെ പൊന്നുമോളെ..നിനക്കൊരു ജീവിതം ഉണ്ടാകാന്‍ വേണ്ടിയായിരുന്നെങ്കില്‍ പോലും ഈ തങ്കപ്പെട്ട മനസ് ഞാന്‍ വിഷമിപ്പിച്ചല്ലോ..എന്നോട് ക്ഷമിക്കണം മോളെ..എന്നോട് ക്ഷമിക്കണം” അമ്മ എന്നെ ചേര്‍ത്തുപിടിച്ച് കരഞ്ഞപ്പോള്‍ ഞാന്‍ നിര്‍വൃതിയോടെ കണ്ണുകള്‍ അടച്ചു..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular