Connect with us

ബന്ധങ്ങൾ

അപർണ്ണ തിടുക്കത്തിൽ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.. വാച്ചിലേക്ക് നോക്കി…ഒൻപതേ മുക്കാൽ.. ഇന്നും ലേറ്റാകും എന്നു മനസ്സിലോർക്കവെ കാലുകൾക്ക് വേഗതയേറി..

Published

on

രചന: ദീപ്തി പ്രവീണ്
അപർണ്ണ തിടുക്കത്തിൽ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.. വാച്ചിലേക്ക് നോക്കി…ഒൻപതേ മുക്കാൽ.. ഇന്നും ലേറ്റാകും എന്നു മനസ്സിലോർക്കവെ കാലുകൾക്ക് വേഗതയേറി.. ബസ്റ്റോപ്പിലേക്ക് വന്നു നിൽക്കവെ ബസും ഒപ്പം വന്നു.. തിടുക്കത്തിൽ ബസിലേറി ചുറ്റും നോക്കി..സാമാന്യം നല്ല തിരക്ക്.. സീറ്റൊഴിവില്ല…രാവിലെ അല്ലെങ്കിലും ഇത് പതിവാണ്.. കമ്പിയിൽ തൂങ്ങി നിന്നുകൊണ്ട് ടിക്കറ്റുള്ള കാശ് കയ്യിലെടുത്തൂ വെച്ചു…

ഇന്നു മാനേജരുടെ വായിൽ നിന്നും ചീത്ത കേട്ടത്‌ തന്നെ.. എം ഡിയുണ്ടെങ്കിൽ കുഴപ്പമില്ല.. യമുനേച്ചി പാവമാണ്.. എം.ഡിയായിട്ടല്ല അനുജത്തിയെ പോലെയാണ് കാണുന്നത്… അനാഥാലയത്തിൽ വളർന്ന തന്നെ സ്പോൺസർ ചെയ്തതും അവരുടെ സ്ഥാപനമാണ്..പഠനം കഴിഞ്ഞപ്പോൾ ജോലിയും നൽകി…മുൻപ് യമുനേച്ചിയുടെ അച്ഛൻ അനിരുദ്ധൻ സാറാണ് കമ്പിനി നോക്കി നടത്തിയിരുന്നത്..ഇടയ്ക്കിടെ അനാഥാലയത്തിൽ വരുന്നത് മാറി നിന്നു കണ്ടിട്ടുണ്ട്..താൻ ജോലിക്ക് ചേർന്നപ്പോൾ മുതൽ യമുനേച്ചിയാണ് എംഡി..അനുരുദ്ധൻ സാർ വല്ലപ്പോഴും വന്നു പോകും…

ഇപ്പോൾ കുറേ മാസങ്ങളായി യമുനേച്ചി ഓഫീസിൽ വരുന്നില്ല..എന്തോ അസുഖം ബാധിച്ചു ചികിത്സയിലാണെന്നു ഓഫീസിൽ എവിടെയൊക്കെയോ പറയുന്നത് കേട്ടു.. അന്യരുടെ കാര്യത്തിൽ അശേഷം താൽപര്യമില്ലാത്തതിനാൽ അതിനെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചില്ല… ഇടയ്ക്ക് ഒന്നു വിളിച്ച് അന്വേഷിക്കണമെന്നും പോയി കാണണമെന്നും മനസ്സിൽ തോന്നിയതാണ്…

പക്ഷേ അത്രത്തോളം സ്വാതന്ത്ര്യം എടുക്കാനുള്ള അവകാശം ഉണ്ടോന്നു തോന്നി…അല്ലെങ്കിലും ചെറുപ്പം മുതൽ എന്നും എല്ലാവരിൽ നിന്നും പിൻമാറി നടന്നിട്ടേയുള്ളൂ.. അതുകൊണ്ട് തന്നെ ആത്മാർത്ഥ സുഹൃത്തുക്കൾ കുറവാണ്…യമുനേച്ചി ഇങ്ങോട്ടു സംസാരിക്കുമ്പോൾ ഒഴിഞ്ഞു മാറാൻ കഴിയില്ലാന്നുള്ളതാണ് സത്യം….

അനിരുദ്ധൻ സാറിൻ്റെ ഒരേ ഒരു മകളാണ്.. കോടി കണക്കിന് രൂപയുടെ സ്വത്ത്.. ഭർത്താവിനും നല്ല സമ്പത്തുണ്ടെന്നാണ് കേട്ടിരിക്കുന്നത്…കാണാൻ സുന്ദരിയാണ്… പണത്തിൻ്റെ ഒരു അഹംഭാവവും ഇല്ല.. യമുനേച്ചിയുടെ ഭർത്താവ് സൂരജ് സാറും ചേച്ചിയെ പൊന്നു പോലെയാ സ്നേഹിക്കുന്നത്… രണ്ടുപേരെയും കാണാൻ തന്നെ നല്ല ശേലാണ്….

എന്നത്തേക്കാളും പത്ത് മിനിറ്റ് വൈകിയാണ് ഓഫീസിൽ എത്തിയത്….മാനേജർ കനപ്പിച്ചൊന്നു നോക്കി… വേഗം സീറ്റിലേക്ക് അമർന്നിരുന്നു ശ്വാസം പുറത്തേക്ക് വിട്ടു.. ഓഫീസിലേക്ക് സ്റ്റെപ്പുകൾ ഓടിക്കയറിയതിനാൽ നെഞ്ചിടിപ്പ് വല്ലാതെ കൂടി….

ശ്വാസോച്ഛാസം സാധാരണ നിലയിലായപ്പോൾ ബാഗിൽ നിന്നും ബോട്ടിലെടുത്തു ഒരു കവിൾ വെള്ളം കുടിച്ചു..ആശ്വാസത്തോടെ ചുറ്റും നോക്കി.. ഓഫീസിൽ പതിവില്ലാതെ നല്ല നിശബ്ദത.. എല്ലാവരും അവരവരുടെ ടേബിളിലെ കംപ്യൂട്ടറിലേക്ക് ഉറ്റുനോക്കിയിരിപ്പുണ്ട്..

” ഇന്നെന്തു പറ്റി.. എല്ലാവരും നല്ല ജോലിയിലാണെല്ലോ..”

അപർണ്ണ തൊട്ടടുത്ത സീറ്റിലിരുന്ന ശാന്തിയോട് ശബ്ദമമർത്തി തിരക്കി…

”ഇന്നു യമുനാമാഡം വരുമെന്നു മനേജർ പറഞ്ഞു അതാണ്‌.”

എന്തോ ഫയലെടുക്കാനെന്ന വ്യാജേന കസേര അപർണ്ണയുടെ സമീപത്തേക്ക് നീക്കിയിട്ട് അടക്കത്തിൽ പറഞ്ഞൂ…

” അപ്പോൾ അസുഖമോ..” അപർണ്ണയുടെ ചോദ്യഭാവത്തിലുള്ള നോട്ടം അവഗണിച്ച് ശാന്തി ജോലിയിലേക്ക് മടങ്ങി… തന്നോടു മാത്രമാണ് യമുനേച്ചി കൂടുതൽ അടുപ്പം കാണിക്കാറുള്ളത്..എന്നിട്ടും അവരുടെ കാര്യങ്ങളും താൻ അറിയുന്നത് മറ്റുള്ളവരിൽ നിന്നാണ്.. വല്ലാത്ത കാര്യം തന്നെ…. അപർണ്ണയും ജോലിയിൽ ലയിച്ചു….

പതിനൊന്നു മണിയോടെ യമുന വന്നു…ആർക്കും മുഖം കൊടുക്കാതെ സ്വന്തം കാബിനിലേക്ക് പോയി..ഇടയ്ക്ക് മാനേജർ ഒന്നു പോയതല്ലാതെ വേറെയാരും അങ്ങോട്ടു പോകുന്നത് കണ്ടില്ല… യമുനേച്ചിയുടെ അടുത്തേക്ക് പോകണമെന്നു അപർണ്ണയുടെ മനസ്സ് വല്ലാതെ തുടിച്ചു…

ലഞ്ച് ബ്രേക്കിൻ്റെ സമയത്ത് അപർണ്ണ യമുനയുടെ സമീപമെത്തി…

സീറ്റിൽ പിന്നിലേക്ക് അമർന്നു എന്തോ ആലോചനയിലായിരുന്നു അവർ..ഒരു ഇരുപത്താറ് വയസ്സു പ്രായം വരും… പതിവ് ശാന്തതയ്ക്കൊപ്പം മുഖത്തല്പം ടെൻഷനും ഉള്ളത് പോലെ.. ചികിത്സയുടെ കാഠിന്യം മുഖത്ത ക്ഷീണം വിളിച്ചറിയിക്കുന്നു… പാൽനിലാവ് പോലെയുള്ള മുഖം അൽപം കരിവാളിച്ചിട്ടുണ്ട്…ശരീരവും അൽപം ക്ഷീണിച്ചിട്ടുണ്ട്…

” മാഡം…” ചെറുതായി വിളിച്ചു നോക്കി…

ഉറക്കത്തിൽ നിന്നും ഞെട്ടിയത് പോലെ കണ്ണ് തുറന്നു… ചുറ്റും ഒന്നു നോക്കി..ഒരു നിമിഷം അപർണ്ണയുടെ മുഖത്ത് ദൃഷ്ടിയുറപ്പിച്ചു…ചുണ്ടിൽ പതിവ് പുഞ്ചിരി ചേക്കേറി…

”ആരിത് അപർണ്ണയോ… നിന്നോട് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് മാഡം എന്ന വിളി വേണ്ടെന്ന്… അങ്ങനെ പറഞ്ഞതായാണ് ഓർമ്മ ശരിയല്ലേ..??? ”’

അപർണ്ണ കുറ്റവാളിയെ പോലെ മുഖം താഴ്ത്തി..ശരിയാണ് പല തവണ പറഞ്ഞിട്ടുണ്ട് …

” എന്നെയൊന്നു കണ്ടില്ലെങ്കിലും നീ അന്വേഷിക്കില്ല അല്ലേ.. വരൂ . ഇരിക്കു..” സ്വരത്തിൽ പരിഭവമുണ്ട്…

” അത് ചേച്ചി. ഞാൻ വിളിക്കണമെന്നു കരുതിയതാണ്..പക്ഷേ…”

ഇരുന്നുകൊണ്ട് പറഞ്ഞ വാക്കുകൾ പ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. മടിച്ചതിന് എന്ത് കാര്യം പറയും..

അനിരുദ്ധൻ സാറിന് അവിഹിതത്തിൽ ഉണ്ടായ സന്തതിയാണ് താനെന്നും അതുകൊണ്ടാണ് പഠനം സ്പോൺസർ ചെയ്തതും ജോലി നൽകിയതും എന്നു അപവാദം ചിലർ ഇടയ്ക്ക് പറഞ്ഞുണ്ടാക്കിയിരുന്നു…യമുനേച്ചി തന്നോട് മാത്രം അടുപ്പം കാണിക്കുമ്പോൾ അത് ശര്യാണോന്നും തോന്നിയിട്ടുണ്ട്..പക്ഷെ അനിരുദ്ധൻ സാറ് പാവമാണ്..ഒരിക്കൽ പോലും തന്റെ നേരേ നോക്കാറില്ല..അതുമല്ല ഇപ്പോഴും കുറച്ചു കുട്ടികളെ പഠിക്കാൻ സ്പോൺസർ ചെയ്യുന്നുമുണ്ട്..

അവളുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചുകൊണ്ട് യമുന ഇരുന്നു…

”ചേച്ചീയുടെ അസുഖം എങ്ങനെയുണ്ട്…” മടിച്ചു മടിച്ചു അപർണ്ണ ചോദിച്ചു…

” നിന്നോട് ആരു പറഞ്ഞു ആ കാര്യം…” ചോദ്യഭാവത്തിൽ യമുന തിരക്കി… ” അത് ഓഫീസിൽ ആരോ പറയണത് കേട്ടതാണ്… വിശദമായി ഒന്നും അറിയില്ല..”

താഴേക്കു നോക്കി മെല്ലെ പറയുമ്പോൾ യമുനേച്ചിയുടെ മുഖത്ത് നോക്കാൻ ധൈര്യം തോന്നീല….

” അതൊക്കെ ഒരു വഴിക്ക് നടക്കും..കുറച്ചു നാള് ഓഫീസിൽ വരാതെ എല്ലാം താളം തെറ്റി…നിനക്ക് കുറച്ചു കൂടി കാര്യങ്ങൾ ഓഫീസിൽ ശ്രദ്ധിച്ചു കൂടെ….”

എന്തിൽ നിന്നോ ഒഴിഞ്ഞുമാറാനെന്നോണം യമുന വേഗം വിഷയം മാറ്റി.പതിവ് കുശലാന്വേഷണങ്ങൾക്ക് ശേഷം അപർണ്ണ സീറ്റിലേക്ക് മടങ്ങി….

പ്രത്യേകിച്ചു വിശേഷങ്ങൾ ഒന്നും ഇല്ലാതെ ദിനങ്ങൾ മിന്നിമറഞ്ഞൂ…. ഇടയ്ക്ക് ചില ദിവസങ്ങളിൽ യമുന വന്നിരുന്നില്ല…

വീണ്ടും പതിവായി യമുനയെ കാണാതായപ്പോൾ രണ്ടും കൽപിച്ചു അപർണ്ണ അവരെ ഫോൺ ചെയ്തു…

” ഹലോ യമുനേച്ചി …ഞാൻ അപർണ്ണയാണ്..”’

അങ്ങേത്തലയ്ക്കൽ യമുനയുടെ ശബ്ദം കേട്ടപ്പോൾ തിടുക്കത്തിൽ പറഞ്ഞൂ…

” ആഹാ….ആരായിത്… അപർണ്ണയോ… ഞാൻ കരുതി നീ പിന്നെയും എന്നെ മറന്നൂന്ന്…” ക്ഷീണിച്ചതെങ്കിലും സന്തോഷം നിറഞ്ഞ ശബ്ദത്തിൽ യമുന പറഞ്ഞൂ…

” നാളെ നീ ഇവിടേയ്ക്കൊന്നു വരാമോ.. ഒന്നു കാണാനാണ്…’

യമുനയുടെ ആവശ്യം കേട്ടപ്പോൾ എതിർക്കാൻ അവൾക്ക് കഴിഞ്ഞില്ല…

”വരാം ചേച്ചീ…”

അടുത്ത ദിവസം രാവിലെ ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു യമുനയെ കാണാൻ പോയി..

അവൾ ആദ്യമായിട്ടായിരുന്നു അവിടെ പോകുന്നത്‌… നഗരത്തിൻ്റെ മധ്യത്തിൽ പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ഒരു വലിയ കെട്ടിടം..നാട്ടിൻ പുറത്തെ തറവാടിനെ അനുസ്മരിപ്പിക്കും വിധമുള്ള ചുറ്റുപാടുകൾ… നഗരത്തിൻ്റെ ആധുനിക കാഴ്ചകളിൽ നിന്നും മിഴികളെ ആകർഷിക്കുന്ന പഴമയുടെ സൗന്ദര്യം..ആലോചിച്ച് മുറ്റത്തെത്തിയത് അറിഞ്ഞില്ല.. കോളിംഗ് ബെല്ലിൽ വിരലമർത്തി അവൾ ചുറ്റും നോക്കി…

മുറ്റത്തെ മൂവാണ്ടൻ മാവിൽ മാങ്ങകൾ നിറയെ പഴുത്തു തൂങ്ങിയിട്ടുണ്ട്… മാവിൻ്റെ മുകളിലെ ചെറിയ ചില്ലയിൽ ഇരുന്ന് ഒരു കാക്ക മുകളിലെ കൊമ്പിലേക്ക് തല നീട്ടി മാങ്ങ കൊത്തി തിന്നുന്നത് ശ്രദ്ധിക്കുകയായിരുന്ന അവൾ പിന്നിൽ വാതിൽ കരയുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി…

സുന്ദരമായ മുഖമെങ്കിലും വിഷാദം തങ്ങി നിൽക്കുന്ന മുഖത്തോടെ ഒരമ്മ… യമുനേച്ചിയുടെ അമ്മ ആയിരിക്കുമോ….അതോ വേലക്കാരിയോ….ചിന്തകൾ പലവഴിക്ക് പ്രയാണം തുടങ്ങി..

”അപർണ്ണയാണോ…” ആ ചോദ്യം ഞെട്ടിച്ചു..ആദ്യമായി കാണുന്ന ഒരാൾ പേര് വിളിക്കുന്നു…. ആശ്ചര്യത്തോടേ അവരുടെ മുഖത്തേക്ക് നോക്കി….

” മോള് പറഞ്ഞിരുന്നു അപർണ്ണ ഇന്നുവരുമെന്ന്…ഉണർന്നപ്പോൾ മുതൽ നോക്കിയിരിക്കുകയാണ്‌….അകത്തേക്ക് വരു…”

മടിച്ചു മടിച്ചു അവൾ അകത്തേക്ക് കയറി..അത്രയും വലിയ വീട് അവൾ ആദ്യമായി കാണുകയായിരുന്നു…ആഒരു അന്ധാളിപ്പ് അവളുടെ ആരോ ചലനവും വിളിച്ചോതുന്നുണ്ടായിരുന്നു.. വിശാലമായ ഹാളിൽ മനോഹരമായ സെറ്റികൾ കിടന്നിരുന്നു… ഗ്രാനൈറ്റുകൾ നിരത്തിയിരുന്ന നിലത്ത് ചുവപ്പു പരവതാനികൾ വിരിച്ചിരിക്കുന്നു…

”ഞാൻ യമുനയുടെ അമ്മയാണ്…’ നടക്കുന്നതിനിടയിൽ അവർ സ്വയം പരിചയപെടുത്തി..

”യമുന മുകളിലെ റൂമിലാണ്…മോള് എൻ്റെ കൂടെ വാ..ഞാൻ കാട്ടിത്തരാം..”
ഹാളിലെ സെറ്റിയിലേക്ക് ഇരിക്കാൻ പോയ അപർണ്ണയോട് അങ്ങനെ പറഞ്ഞു കൊണ്ട് അവർ മുകളിലേക്കുള് പടികൾ കയറാൻ തുടങ്ങി…

യമുനേച്ചിയെ പോലെയാണ് അമ്മയും… താനും തന്റെ അമ്മയെ പോലെയായിരിക്കുമോ…. പടികൾ കയറുമ്പോൾ അവൾ ഓർത്തു….

ഇളം നീല ബെഡ്ഷീറ്റ് വിരിച്ച കട്ടിലിൽ തലയണ ചാരി വെച്ചു യമുന ഫോണിൽ നോക്കിയിരിക്കുമ്പോഴാണ് അപർണ്ണ കടന്നു ചെല്ലുന്നത്….. അവളെ കണ്ടതോടെ യമുനയുടെ മുഖം ഒന്നു കൂടി വിടർന്നൂ.. മുറിയുടെ സൈഡിൽ കിടന്ന കസേരയിൽ ഇരിക്കാൻ തുടങ്ങിയ അവളെ കട്ടിലിൽ തന്റെ അരികിലേക്ക് യമുന വിളിച്ചിരുത്തി…

” അമ്മേ, അപർണ്ണയ്ക്ക് കുടിക്കാൻ എടുക്കണേ…ഇങ്ങോട്ടു കൊണ്ടു വന്നാൽ മതി…”

അപർണ്ണ യമുനയുടെ മുഖത്തേക്ക് ഉറ്റു നോക്കി… കഴിഞ്ഞ തവണ കണ്ടതിനേക്കാൾ വളരെയധികം ക്ഷീണിതയായി കാണപ്പെട്ടൂ….കണ്ണിന് താഴെ കറുപ്പു നിറം സ്ഥാനം പിടിച്ചു… മുഖത്തൊരു വിഷാദഭാവം…. വൈകുന്നേരം വരെ യമുനയോടൊപ്പം ചിലവഴിച്ചെങ്കിലും അസുഖവിവരം തിരക്കാൻ ധൈര്യം വന്നില്ല… അല്ലെങ്കിലും ആരുടെയും സങ്കടം കേൾക്കാൻ താൽപര്യമില്ല…സന്തോഷം ആണെങ്കിൽ വേണ്ടിയില്ല… വെറുതെ ഓരോ വിശേഷങ്ങൾ പറഞ്ഞു നേരം വൈകിച്ചു.. അപർണ്ണ പോകാൻ തുടങ്ങുന്നു എന്നറിഞ്ഞപ്പോൾ യമുനയുടെ മുഖം മങ്ങി..ചെറിയ കുട്ടികളെ പോലെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…. ഇനിയും വരാമെന്നു ഉറപ്പു പറഞ്ഞിറങ്ങുമ്പോൾ ആരും കാണാതെ മിഴികൾ സമ്മാനിച്ച കണ്ണീർ മുത്തുകൾ അപർണ്ണ അമർത്തി തുടച്ചു…വല്ലാത്ത ആത്മബന്ധം തോന്നുന്നു യമുനേച്ചിയോട്…

തുടർന്നും അപർണ്ണ യമുനയെ സന്ദർശിച്ചു കൊണ്ടിരുന്നൂ..ഒന്നു രണ്ടു തവണ അപർണ്ണ ചെന്നപ്പോൾ യമുനയുടെ സമീപം സൂരജ് ഉണ്ടായിരുന്നെങ്കിലും അവളെ കാണുമ്പോൾ ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് എഴുന്നേറ്റു പോയി…

ഒരു തവണ യമുനയെ കാണാൻ ചെന്നപ്പോൾ വല്ലാതെ ടെൻഷനിൽ ആണെന്നു തോന്നി…എന്നും താൻ ചെല്ലുമ്പോൾ വിശേഷങ്ങളുടെ കെട്ടഴിക്കുന്ന ആള് വേറേതോ ലോകത്ത് എന്ന പോലെ തോന്നി….

”എന്തുപറ്റി യമുനേച്ചി …മുഖമെന്താ വല്ലാതെയിരിക്കുന്നത്…”

കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ യമുനയോട് വളരെയേറേ അടുപ്പം തോന്നിയിരുന്നു…ആ ഒരു സ്വാതന്ത്ര്യം കൊണ്ടാണ് ചോദിച്ചത്….

താഴേക്കു നോക്കി ഇരുന്ന യമുനേച്ചി ഒന്നു മുഖത്തേക്ക് നോക്കി..വീണ്ടും നോട്ടം താഴേക്ക് മാറ്റി..

”’നീ എന്നോടു ചോദിച്ചില്ലേ എന്താ എൻ്റെ അസുഖമെന്ന്.. ക്യാൻസർ ആണ്….അസുഖമൊന്നും എനിക്ക് ഭയമില്ല.. പക്ഷേ സൂരജേട്ടൻ വല്ലാതെ തകർന്നു പോയിരിക്കുന്നു..പുറമേ കാണിക്കുന്നില്ലാന്നേയുള്ളൂ.. നിനക്കറിയോ അഞ്ചു വർഷം പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഞങ്ങൾ.. മൂന്നു വർഷമായിട്ടേയുള്ളു കല്യാണം കഴിഞ്ഞിട്ട്… ”’

യമുനയുടെ കണ്ണുകളിൽ പെരുമഴ പെയ്തു തുടങ്ങിയിരുന്നൂ… ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നിസ്സഹായയായി അപർണ്ണ ഇരുന്നൂ….

മിഴിയിണകളെ അമർത്തി തുടച്ചു ചുണ്ടുകൾ കൂട്ടി പിടിച്ചു യമുന കണ്ണീരിന് പ്രതിരോധം തീർക്കുന്നത് പോലെ കുറച്ചു നേരം ഇരുന്നൂ.. ആ മനസ്സിലെ കാർമേഘം പെയ്തു തോരുന്നതും നോക്കി അപർണ്ണയും…

”ഒരു കുഞ്ഞ് എന്നത് സൂരജേട്ടൻ്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു..അന്നൊക്കെ ഞാനാണ് ഇപ്പോൾ വേണ്ടെന്നു പറഞ്ഞൂ തടഞ്ഞത്…അതിൻ്റെ ശിക്ഷയാണോന്നറീല ചികിത്സ തുടങ്ങിയാൽ എനിക്ക് കുഞ്ഞുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്…

ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നൊക്കെ പറഞ്ഞു സൂരജേട്ടൻ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..പക്ഷേ അതെനിക്ക് താൽപര്യമില്ല.. ഡോക്ടർമാർ ഒരു സജക്ഷൻ വെച്ചിട്ടുണ്ട്.. ഗർഭപാത്രം വാടകയ്ക്ക് എടുക്കാൻ.. അപ്പോൾ സ്വന്തം കുഞ്ഞിനെ കിട്ടൂലോ…”’ ആ മുഖത്ത് പ്രതീക്ഷയുടെ ചെറുതിര അലയടിച്ചു..

”ചോദിക്കുന്നത് ശര്യാണോന്നറീല.. എനിക്ക് ഇത് പറയാൻ വേറാരും ഇല്ല.. എവിടെയെങ്കിലും കിടക്കുന്ന ആരെങ്കിലും എൻ്റെ കുഞ്ഞിനെ ചുമക്കുന്നതിനോട് എനിക്ക് താൽപര്യമില്ല …

പ്രതിഫലം ചോദിക്കുകയാണെന്നു കരുതരുത്‌… നിന്നോട് അത്രയും ഇഷ്ടവും സ്നേഹവും സ്വാതന്ത്ര്യവും ഉള്ളതുകൊണ്ട് ചോദിക്കുകയാണ്.. നിനക്ക് എന്നെ സഹായിക്കാൻ പറ്റുമോ..??? നീ ചോദിക്കുന്നത് എന്തും തരാം…”

സംസാരത്തിൻ്റെ ഗതിമാറി തന്റെ എത്തി നിൽക്കുന്നത് കണ്ട് അന്തം വിട്ടു നിന്ന അപർണ്ണയ്ക്ക് എന്തു പറയണമെന്നറീലായിരുന്നൂ..

മറുപടിയൊന്നും പറയാതെ നിശബ്ദയായിരിക്കുന്ന അപർണ്ണയുടെ മുഖത്തേക്ക് ദൃഷ്ടിയുറപ്പിച്ചിരിക്കുകയാണ് യമുന…അരുതാത്തത് എന്തോ കേട്ട ഭാവമുണ്ട് മുഖത്ത്.. അവളുടെ നോട്ടം ഒരിടത്ത് ഉറയ്ക്കുന്നില്ല… മനസ്സ് പതറി ഒരു തീരുമാനം എടുക്കാനാവാതെ ഉഴറുകയാണ്…

”ഇപ്പോൾ പറയേണ്ട…നീ നന്നായി ആലോചിച്ചിട്ടു പറഞ്ഞാൽ മതി…നീ എന്നെ കൈ വിടില്ലെന്നെനിക്ക് ഉറപ്പുണ്ട്..” ഭാരമിറക്കി വെച്ച ആശ്വാസത്തിൻ്റെ പുഞ്ചിരിയോടു കൂടി യമുന പറഞ്ഞു…

” ഞാൻ പോയിട്ട് പിന്നെ വരാം യമുനേച്ചി ..”’ അവിടേ നിന്നും രക്ഷപെടാൻ ഒരു വഴി നോക്കിയിരുന്ന അപർണ്ണ വേഗം അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി..

മുന്നോട്ട് നടക്കും തോറും ചിന്തകൾ അവളിൽ കൂടു കൂട്ടികൊണ്ടിരുന്നൂ… ചുറ്റുപാടുകളെ കുറിച്ച് ശ്രദ്ധിക്കാതെ യമുനയുടെ വാക്കുകളായിരുന്നൂ അവളുടെ മനസ്സിൽ നിറയെ.. ”നിനക്ക് എന്നെ സഹായിക്കാൻ പറ്റുമോ..”

അത് ചോദിച്ചപ്പോൾ ആ മിഴികളിൽ തെളിഞ്ഞ ദയനീയത… നീ എന്നെ കൈ വിടില്ലെന്നെനിക്കറിയാം എന്നു പറഞ്ഞപ്പോൾ തെളിഞ്ഞ പ്രതീക്ഷ…

തനിക്ക് അതിന് കഴിയുമോ.. യമുനേച്ചിയോടും കുടുംബത്തോടും തനിക്ക് കടപ്പാടുകളേയുള്ളൂ…ഇങ്ങനെയോരു ആവശ്യം പറയുന്നതിന് വളരെ മുൻപ് തന്നെ അവരുടെ കുടുംബത്തിലെ അംഗത്തെ പോലെയാണ് എല്ലാവരും കണ്ടിരുന്നത്..യമുനേച്ചിയെ കാണാൻ പോകാൻ തുടങ്ങിയ അന്നു മുതൽ അവരോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു…അത് ഇങ്ങനെ ആകുമെന്നു കരുതിയില്ല..

ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നാൽ നിസ്സാരകാര്യമല്ല… വാടകഗർഭപാത്രത്തെ കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട്.. പ്രസവിച്ച് അവർക്ക് കൈമാറിയാൽ പിന്നെ അമ്മമാർക്ക് ഒരു അവകാശവും ഉണ്ടായിരിക്കില്ല…. യമുനേച്ചിയുടെ കൈകളിൽ ആണെങ്കിൽ തനിക്ക് വല്ലപ്പോഴും കാണുകയെങ്കിലു ചെയ്യാമായിരിക്കും…

തിരിച്ചും മറിച്ചും ചിന്തിച്ചു രണ്ടു ദിവസങ്ങൾ കടന്നു പോയി..യമുന പല പ്രാവശ്യം വിളിച്ചപ്പോഴും ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി നൽകി കോൾ അവസാനിപ്പിച്ചു…

ഓരോ തവണ വിളിക്കുമ്പോഴും യമുനയുടെ വാക്കുകളിൽ നിറഞ്ഞിരുന്ന പ്രതീക്ഷ അപർണ്ണയെ തളർത്തി… ഒരു കുഞ്ഞിന് വേണ്ടിയുള്ള ആഗ്രഹം അത്രത്തോളം ആ വാക്കുകളിൽ നിറഞ്ഞിരുന്നൂ…പക്ഷെ ഒരു കുഞ്ഞിനെ ,അതും മറ്റൊരാൾ കൈ മാറാൻ വേണ്ടി പ്രസവിക്കുക എന്നത് ആലോചിക്കാൻ കഴിയുന്നില്ല..

രണ്ടു ദിവസം കൂടി കഴിഞ്ഞ് ,അപർണ്ണ യമുനയെ കാണാൻ പുറപ്പെട്ടു.. യമുനയോട് എങ്ങനെ കാര്യങ്ങൾ പറയും എന്നറീല. അപർണ്ണ ചെല്ലുമ്പോൾ അവളെ കാത്ത് യമുന ഇരിക്കുന്നുണ്ടായിരുന്നൂ…

” മോള് വരാത്തത് കൊണ്ട് രണ്ടു ദിവസമായി നല്ല പോലെ ഭക്ഷണമോ മരുന്നോ കഴിക്കുന്നില്ലായിരുന്നൂ…” അപർണ്ണയെ കണ്ടപ്പോഴേ യമുനയുടെ അമ്മ പരിഭവം പറഞ്ഞു… അപർണ്ണ യമുനയെ നോക്കി..
ശരിയാണ്…ക്ഷീണം കൂടിയിട്ടുണ്ട്… തന്നെ കണ്ടപ്പോൾ പ്രതീക്ഷയുടെ നാമ്പ് പോലെ കണ്ണുകളിൽ തിളക്കവും ചുണ്ടിൽ ചെറുപുഞ്ചിരിയും തെളിഞ്ഞൂ…

” ഞാൻ പറഞ്ഞ കാര്യം നീ ആലോചിച്ചോ.. സൂരജേട്ടനോട് ഞാൻ പറഞ്ഞൂ.. നിന്നോട് ചോദിക്കേണ്ടിയിരുന്നില്ലെന്നു പറഞ്ഞു സൂരജേട്ടൻ എന്നെ വഴക്കു പറഞ്ഞൂ.. ഈ കാര്യത്തിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ചികിത്സ വൈകുന്നത്… പത്രത്തിൽ പരസ്യം കൊടുക്കാൻ പോയ സൂരജേട്ടനെ ഞാനാണ് തടഞ്ഞത്… എനിക്ക് ഉറപ്പുണ്ടായിരുന്നു നീ സമ്മതിക്കുമെന്ന്…” അപർണ്ണയെ കെട്ടിപിടിച്ചു കൊണ്ടാണ് യമുന അത് പറഞ്ഞത്…

യമുനയുടെ പ്രതീക്ഷകളെ പ്രതിരോധിക്കാനാവാതെ അപർണ്ണ നിശബ്ദയായി നിന്നൂ… അപ്പോഴാണ് സൂരജ് മുറിയിലേക്ക് കടന്നു വന്നത്.

”ഞാൻ അപ്പോഴേ പറഞ്ഞില്ലേ സൂരജേട്ടാ അപർണ്ണ സമ്മതിക്കുമെന്ന്..ഇപ്പോഴെങ്ങനെയുണ്ട്…” വിജയീ ഭാവത്തിൽ സൂരജിനോട് പറഞ്ഞു കൊണ്ട് അപർണ്ണയെ കൂടുതൽ ചേർത്തു നിർത്തീ….

സൂരജ് അപർണ്ണയുടെ നേർക്ക് ഒന്നു നോക്കി… യമുന പറഞ്ഞത് ശരിയാണോ എന്ന ചോദ്യഭാവം ആ നോട്ടത്തിലുണ്ടായിരുന്നൂ.. അപർണ്ണ സമ്മതഭാവത്തിൽ ഒന്നു പുഞ്ചിരിച്ചു… അന്നു മുഴുവനും യമുന സന്തോഷവതിയായി കാണപ്പെട്ടു… മരുന്നും ഭക്ഷണവും കൃത്യമായി കഴിച്ചൂ…

വൈകിട്ട് തിരിച്ചു റൂമിലെത്തിയ അപർണ്ണയ്ക്ക് ഒരു ഫോൺ കോൾ വന്നൂ..
” ഹലോ…അപർണ്ണ ഞാൻ സൂരജാണ്..”

ഒരു നിമിഷം സ്തബ്ധയായി പോയെങ്കിലും പെട്ടെന്നു തന്നെ മനോനില വീണ്ടെടുത്ത് അവൾ പറഞ്ഞൂ.. ” പറയു സാർ.. എൻ്റെ നമ്പർ എങ്ങനെ കിട്ടി…??”

”നമ്പർ യമുന തന്നതാണ്.. യമുന പറഞ്ഞതിനെ പറ്റി നന്നായിട്ട് ആലോചിച്ചിട്ടാണോ സമ്മതം പറഞ്ഞത്..” സൂരജിൻ്റെ വാക്കുകളിൽ ഉത്കണ്ഠ ഉണ്ടായിരുന്നൂ…

” അതേ സാർ… ഞാൻ ആദ്യം പറ്റില്ലെന്നു പറയണം എന്നാണ് കരുതിയത്…യമുനേച്ചിയുടെ കുടുംബത്തോട് കടപ്പാടേയുള്ളൂ…എങ്കിലും ഈ കാര്യം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നൂ..അത് പറയാൻ തന്നെയാണ് ഇന്നു വന്നതും…പക്ഷേ യമുനേച്ചി എന്നിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷ കണ്ടപ്പോൾ ,എൻ്റെ മറുപടിക്കായി ഭക്ഷണവും മരുന്നും ഇല്ലാതെ കാത്തിരിക്കുന്നത് കണ്ടപ്പോൾ എൻ്റെ ഒരു സമ്മതത്തിന് യമുനേച്ചിയുടെ ജീവനോളം വിലയുണ്ടെന്നു മനസ്സിലായി… ആരോരുമില്ലാത്ത എനിക്ക് നഷ്ടപെടാൻ ഒന്നുമില്ല സാർ.. ഞാൻ കാരണം യമുനേച്ചിക്ക് സന്തോഷം ആകുമെങ്കിൽ എനിക്ക് സമ്മതമാണ് സാർ…” അവസാന വാക്കുകൾക്ക് അവളുടെ കണ്ണീരിൻ്റെ ശബ്ദം അകമ്പടിയുണ്ടായിരുന്നൂ..

പിന്നെയെല്ലാം പെട്ടെന്നായിരുന്നൂ.. അപർണ്ണയെ കൊണ്ട് ഒരു വർഷം ലീവെടുപ്പിച്ചു. ചികിത്സയ്ക്കായി യമുനയോടൊപ്പം തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി…

അപർണ്ണ ഗർഭിണി ആണെന്നു ഉറപ്പായതിന് ശേഷം മാത്രമേ യമുന ചികിത്സ തുടങ്ങുവാൻ സമ്മതം നൽകിയുള്ളൂ… കീമോ ചെയ്തപ്പോൾ വല്ലാതെ അസ്വസ്ഥതയായിരുന്നൂ…ആ സമയങ്ങളിൽ അവൾ അപർണ്ണയുടെ സമീപം പോകുവാൻ ശ്രമിച്ചതേയില്ല..അല്ലാത്ത അവസരങ്ങളിൽ എപ്പോഴും അപർണ്ണയോടൊപ്പം സമയം ചിലവഴിച്ചു.. അമ്മയെ പോലെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുകയും വായിക്കാൻ പുസ്തകം നൽകിയും എപ്പോഴും അവളെ സന്തോഷവതിയായി പരിപാലിച്ചു…. സൂരജും എപ്പോഴും അപർണ്ണയുടെ വിശേഷങ്ങൾ തിരക്കാറുണ്ട്… ഒന്നിനും ഒരു കുറവും ഇല്ലെങ്കിലും പ്രസവിച്ചു കുഞ്ഞിനെ കൈമാറണം എന്ന ചിന്ത അപർണ്ണയ്ക്ക് വേദനയായിരുന്നൂ..എന്നാൽ അവളത് പുറമെ ഭാവിച്ചില്ല…

ആശുപത്രി വിട്ട യമുന വീണ്ടും അപർണ്ണയുടെ നിഴല് പോലെ കൂടെ കൂടി..ഏഴുമാസം ആയപ്പോഴേക്കും അപർണ്ണ തീരെ അവശയായിരുന്നൂ.. യമുന സ്വന്തം ആരോഗ്യം പോലും മറന്നൂ അപർണ്ണയെ പരിപാലിച്ചു…ഇതിന് പലപ്പോഴും അമ്മയും സൂരജും വഴക്ക് പറഞ്ഞെങ്കിലും അവൾ അത് ചെവികൊണ്ടില്ല.. പലപ്പോഴും കുഞ്ഞിൻ്റെയും അപർണ്ണയുടെയും കാര്യത്തിൽ അമിത ഉത്കണ്ഠ പ്രകടിപ്പിച്ചൂ…

ദിവസങ്ങൾക്ക് വല്ലാത്ത നീളം പോലെ… അപർണ്ണയ്ക്ക് എട്ടുമാസം ആയപ്പോഴേക്കും യമുനയ്ക്ക് വീണ്ടും അസുഖമായി ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി… എങ്കിലും എപ്പോഴും അപർണ്ണയെയും കുഞ്ഞിനെയും പറ്റിയുള്ള ചിന്തയിലായിരുന്നൂ… എപ്പോഴും അപർണ്ണയെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നൂ..അവളെ പരിപാലിക്കുവാൻ ഒരു ഹോം നഴ്സിനെ നിയമിച്ചു…അവർക്ക് എപ്പോഴും നിർദേശങ്ങൾ നൽകി കൊണ്ടിരുന്നൂ..

”നീ സങ്കടപെടേണ്ട..നിന്റെ പ്രസവം ആകുമ്പോഴേക്കും അസുഖം എല്ലാം മാറി ഞാൻ കൂടെയുണ്ടാകും…” യമുന എപ്പോഴും അപർണ്ണയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നൂ…അപർണ്ണയ്ക്ക് യമുനയുടെ സാമീപ്യം ഒരു ധൈര്യമായിരുന്നൂ… യമുനയുടെ ശബ്ദം കുറച്ചു സമയം കേട്ടില്ലെങ്കിൽ അവൾക്ക് വല്ലാത്ത ഭയമായിരുന്നൂ..

പ്രസവം അടുക്കാറായിട്ടും യമുനയെ ഡിസ്ചാർജ് ചെയ്യാത്തത് അപർണ്ണയിലെ ഭയത്തെ വർദ്ധിപ്പിച്ചു…. അവൾ ആരോടും ഒന്നും പറയുവാനാകാതെ സ്വയം ഉരുകി.. പ്രസവത്തെ അവൾ പേടിയോടെയാണ് കണ്ടത്..

ഒരു ദിവസം ഉച്ചയോടെ അപർണ്ണയ്ക്ക് പ്രസവവേദന തുടങ്ങി…ഹോം നഴ്സും ഡ്രൈവറും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു…അവർ ഉടനെ തന്നെ അപർണ്ണയെ ഹോസ്പിറ്റലിൽ എത്തിച്ചു…ഫോൺ വിളിച്ചു പറഞ്ഞതനുസരിച്ച് സൂരജും അനിരുദ്ധനും യമുനയുടെ അമ്മയും ഹോസ്പിറ്റലിൽ എത്തിയിരുന്നൂ….

” അപർണ്ണ പ്രസവിച്ചു… പെൺകുഞ്ഞാണ്..” ലേബർ റൂമിൽ നിന്നും പുറത്തു വന്ന നഴ്സിൻ്റെ കൈയ്യിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ സൂരജിൻ്റെ കൈകൾ വിറച്ചിരുന്നൂ..അയാൾ ആ കുഞ്ഞു മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…യമുനയെ പറിച്ചു വെച്ചപോലെയുണ്ട്…അതേ മുഖം.. അയാളിൽ നിന്നും കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോൾ യമുനയുടെ അമ്മയും അതു തന്നെ പറഞ്ഞൂ…

”ദേ ഇങ്ങോട്ടു നോക്കിയെ ഇരുപത്താറ് വർഷം മുൻപ് ഇതുപോലെയല്ലേ യമുനമോളെയും കിട്ടിയത്‌..അതേ രൂപം..”അവർ ഭർത്താവിനെ നോക്കി… സൂരജ് വേഗം തന്നെ കുഞ്ഞിൻ്റെ ഫോട്ടോ എടുത്ത് യമുനയുടെ അടുത്തേക്ക് പാഞ്ഞൂ.. തീരെ അവശയായി വാടിയ പുഷ്പം പോലെ മയങ്ങി കിടന്ന അവളെ തട്ടി വിളിച്ചു….

” യമുനേ..നോക്കിയെ… നമ്മുടെ മോളെ കണ്ടോ.. നിന്നെ പോലെ തന്നെയുണ്ട്….നോക്കിയേ.’ ഫോണിലെ ഫോട്ടോ കാട്ടി അയാൾ ആവേശത്തോടെ പറഞ്ഞൂ…

യമുന തളർന്ന മിഴികൾ പതിയെ തുറക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിട്ടും വീണ്ടും കണ്ണുകൾ വലിച്ചു തുറന്നു ആർത്തിയോടു കൂടി ഫോണിലേക്കു നോക്കി…ആ കുഞ്ഞു മുഖത്തേക്ക് ഉറ്റു നോക്കും തോറും അവളുടെ മിഴികൾ നിറഞ്ഞൊഴുകി… ഒരു ജന്മസാഫല്യം കൈപിടിയിലൊതുക്കിയ സന്തോഷത്താൽ ചെറുതായി ചിരിച്ചു…പക്ഷെ വേദനയാൽ ആ ചിരി മങ്ങി പോയിരുന്നൂ… വൈകിട്ടോടു കൂടി യമുനയുടെ നില കൂടുതൽ വഷളായി… ഡോക്ടർമാർ എല്ലാം ഒന്നും ചെയ്യുവാനില്ലെന്നു പറയുമ്പോഴും സൂരജിന് പ്രതീക്ഷയുണ്ടായിരുന്നൂ… പക്ഷേ അടുത്ത ദിവസം ഉച്ചയോടു കൂടി യമുന മരിച്ചൂ…ആദ്യമൊന്നും അപർണ്ണയോട് പറഞ്ഞില്ലെങ്കിലും അവസാനം പറഞ്ഞപ്പോൾ അവൾ പരിസരം മറന്നു നിലവിളിച്ചൂ…എന്തു സംഭവിച്ചാലും യമുന തിരികെ വരുമെന്ന് അവൾ വിശ്വസിച്ചിരുന്നൂ….യമുനയ്ക്ക് വേണ്ടി മാത്രമാണ് അവൾ ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നത് എന്നിട്ട് ഒടുവിൽ….

അവൾക്ക് സഹിക്കാൻ കഴിയില്ലായിരുന്നൂ.. കരഞ്ഞു കൊണ്ട് ദിവസങ്ങൾ തള്ളി നീക്കി… ഓരോ ദിവസം കഴിയും തോറും കുഞ്ഞിനെ പിരീയുന്ന വേദനയേക്കാൾ ആര് കുഞ്ഞിനെ നോക്കും എന്ന ചിന്ത ഉയർന്നു വന്നു..യമുനേച്ചിയുടെ കൈകളിൽ ഏൽപ്പിക്കാനാണ് താൻ ഇതിന് സമ്മതിച്ചത് ..യമുനേച്ചി ഇല്ല…ഇനിയെന്ത്….?? ഭാവി ഒരു ചോദ്യചിഹ്നമായി… ദിവസം ചെല്ലുംതോറും കുഞ്ഞിനോടുള്ള അടുപ്പം കൂടിയും വരുന്നൂ…

ഒരു ദിവസം ഉച്ചയ്ക്ക് കുഞ്ഞിനെ ഉറക്കി കിടത്തിയപ്പോഴാണ് യമുനയുടെ അമ്മ അവളെ തേടിഎത്തിയത്‌…

”ഇത് യമുനയുടെയാണ് ” ‘

ഒരു ഡയറി നീട്ടി കൊണ്ട് അവർ പറഞ്ഞൂ.. മകളുടെ മരണത്തോടെ ആകെ തകർന്നിരുന്ന അവർക്ക് കുറച്ചെങ്കിലും ആശ്വാസം അപർണ്ണയുടെയും കുഞ്ഞിനോടും ഒപ്പം ഇരിക്കുമ്പോഴായിരുന്നൂ…സൂരജും ഇടയ്ക്ക് വന്നു കുഞ്ഞിനെ നോക്കിയിട്ട് പോകും..

അപർണ്ണ ഡയറി തുറന്നു നോക്കി..താൻ ഗർഭിണിയായത് മുതലുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും കുറിച്ചിട്ടുണ്ട്..അപർണ്ണയുടെ കണ്ണു നിറഞ്ഞു..അത്രത്തോളം സ്നേഹത്തോടെയാണ് അവളെ പറ്റി എഴുതിയിരുന്നത്…

അവസാന പേജ് മരണത്തിന് രണ്ടുദിവസം മുൻപ് എഴുതിയതാണ്..

” എല്ലാവരും അത്ര താൽപര്യം കാട്ടാതിരുന്നിട്ടും എൻ്റെ കുഞ്ഞിനെ പ്രസവിക്കാൻ അപർണ്ണയെ തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്…. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ കുഞ്ഞിൻ്റെ അമ്മയായി എന്നും അപർണ്ണ ഇവിടെ വേണം.. മറ്റാർക്കും എൻ്റെ സ്ഥാനം വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല… സൂരജേട്ടൻ അപർണ്ണയ്ക്കൊരു ജീവിതം നൽകണം…ഒന്നുംപ്രതീക്ഷിക്കാതെ എൻ്റെ സന്തോഷത്തിനായി സ്വന്തം ജീവിതം വിട്ടു നൽകിയവളാണ്.. അവളെ പാതി വഴിയിൽ ഉപേക്ഷിക്കരുത്…ഇത് സൂരജേട്ടനോടുള്ള എൻ്റെ അപേക്ഷയാണ്‌..”

അപർണ്ണയുടെ കണ്ണുനീർ വീണ് ആ അക്ഷരങ്ങൾ കുതിർന്നൂ….ഒരിക്കലും സൂരജിൻ്റെ ഭാര്യാ പദവി അവൾ ആഗ്രഹിക്കുന്നില്ല…പക്ഷേ കുഞ്ഞിനെ വിട്ടു പിരിയാൻ കഴിയില്ലായിരുന്നൂ …

” മോള് ഇതിന് സമ്മതിക്കണം… എൻ്റെ മോളുടെ അവസാന ആഗ്രഹമാണ്… ഈ കുഞ്ഞിന് അമ്മയാകാൻ വേറേയാർക്കും കഴിയില്ല… ”കരയുന്ന അവളുടെ തലയിൽ തലോടി കൊണ്ട യമുനയുടെ അമ്മ പറഞ്ഞൂ….
മരണത്തിൽ പോലും തന്നെ പറ്റി എത്രത്തോളം കരുതലാണ് യമുനേച്ചി കാണിച്ചതെന്ന് അവൾ ഓർത്തു… അവൾ തൊട്ടിലിന് സമീപത്തേക്ക് നടന്നൂ.

തൊട്ടിലിൽ കിടന്നു കുഞ്ഞു മാലാഖ ചിരിക്കുന്നുണ്ടായിരുന്നൂ….യമുനേച്ചിയുടെ ചുണ്ടുകളിൽ വിരിയുന്ന അതേ പുഞ്ചിരി…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular