Connect with us

ബന്ധങ്ങൾ

ഒളിച്ചോട്ടത്തിനു ശേഷം

Published

on

രചന = മുഹൈമിൻ

ഇരുപത്തി മൂന്നു തികഞ്ഞ ഞാൻ സ്നേഹിച്ച പെണ്ണിനേയും വിളിച്ചു വീടിന്റെ ഗേറ്റ് കടന്നു മുറ്റത്തേക്ക് കേറുമ്പോൾ നിലവിളക്കും കൊളുത്തി അമ്മയുo പെങ്ങളും തന്നെ അകത്തേക്ക് ആനയിക്കുമെന്നൊന്നും പ്രതീക്ഷ ഇല്ലായിരുന്നു.

അവളുടെ കയ്യും പിടിച്ചു അകത്തേക്ക് നടക്കുമ്പോൾ ഉള്ളിൽ ഭയമുണ്ടായിരുന്നു എങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല. കൂടിറങ്ങി വന്നവൾ നിറയുന്ന കണ്ണാലെ എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

എന്നെ പെണ്ണുകാണാൻ ഓരോരുത്തർ വന്നു തുടങ്ങി. അച്ഛൻ ആരുടെയെങ്കിലും തലയിൽ എന്നെ കെട്ടിവെക്കും. അങ്ങനെ ഉണ്ടായാൽ പിന്നെ ഞാൻ ജീവനോടെ കാണില്ല, എങ്ങോട്ട് വിളിച്ചാലും ഇറങ്ങി വരാം എന്ന് പറഞ്ഞപ്പോൾ വേറൊന്നും ചിന്തിച്ചില്ല. നൈസായിട്ടങ്ങു ഒഴിവാക്കാനല്ല അവളെ സ്നേഹിച്ചത്. ജീവിതകാലം മുഴുവനും കൂടെ ചേർത്ത് നിർത്താനായിരുന്നു.

ഒടുവിൽ അവളെ വിളിച്ചിറക്കി വരുമ്പോഴും പേരിനൊരു ജോലി ഇല്ലാത്ത, ഇപ്പോഴും അച്ഛന്റെ ചിലവിൽ ജീവിക്കുന്ന എനിക്ക് കടക്കാൻ കടമ്പകൾ ഏറെയുണ്ടായിരുന്നു.

ആരാ എന്നുള്ള അച്ഛന്റെ ചോദ്യം കേട്ടാണ് ചിന്തകളിൽ നിന്നും ഉണർന്നത്.

ഞാനാ അച്ഛാ അഭി..

അത് മനസിലായി കൂടുള്ളത് ആരാ? ഓഹ് കൂടെ പഠിക്കുന്ന കൊച്ചായിരിക്കും അല്ലേ?

അച്ഛൻ അത് ചോദിക്കുമ്പോൾ അവളെന്നെ ദയനീയതയോടെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അച്ഛാ ഇത് ആനി. ഞാൻ സ്നേഹിച്ച പെണ്ണാ. എനിക്കവളെ ഇറക്കിക്കൊണ്ടു പോരേണ്ടി വന്നു എന്ന് സർവ ധൈര്യവും എടുത്തു പറഞ്ഞു നിർത്തിയപ്പോൾ ഒരടി മുഖത്തു വീണതും അടിയുടെ ഊക്കിൽ താഴേക്കു വീണതും ഒരുമിച്ചായിരുന്നു.

വിളിച്ചിറക്കി ഇങ്ങോട്ട് കൊണ്ടുവന്നതിന്റെ ഉദ്ദേശം? ഇവിടെ നീയായിട്ടു വല്ലതും ഉണ്ടാക്കി വെച്ചിട്ടുണ്ടോടാ നായെ?
എന്ന് അച്ഛൻ അലറി ചോദിക്കുമ്പോൾ അവൾ പേടികൊണ്ടു പുറകോട്ടു മാറി നിന്ന് വിതുമ്പുന്നുണ്ടായിരുന്നു.

അച്ഛന്റെ ശബ്ദം കേട്ടിട്ടാകണം അമ്മയും പെങ്ങളും ഇറങ്ങി വന്നത്. .

എന്താ ഏട്ടാ പ്രശ്നം എന്ന് അമ്മ ചോദിക്കുമ്പോൾ അച്ഛൻ എന്റെ നേരെ വിരൽ ചൂണ്ടി പറയുന്നുണ്ടായിരുന്നു. ദേ നിന്റെ പൊന്നോമന മോൻ ഏതോ ഒരുത്തിയേയും വിളിച്ചു വന്നിട്ടുണ്ട് എന്ന്.
എന്റെ ചിലവിൽ തിന്നു എല്ലിന്റെ ഇടയിൽ കയറി ഓരോന്ന് കാണിച്ചിട്ടു അവൻ ഇങ്ങോട്ട് വന്നേക്കുന്നു. അത് പറഞ്ഞു കഴിഞ്ഞും തന്നു ഒരെണ്ണം..
ഇന്നത്തോടെ തീർന്നു. ഇറങ്ങിക്കോണം. എനിക്കിങ്ങനെ ഒരു മകനില്ല എന്ന് അച്ഛൻ പറയുമ്പോൾ എന്റെ നോട്ടം മുഴുവനും അമ്മയുടെ മുഖത്തോട്ടായിരുന്നു.

അച്ഛനെ അനുസരിച്ചു മാത്രം ശീലമുള്ള അമ്മ. അമ്മയുടെ മുഖത്ത് അപ്പോൾ എന്നോടുള്ള ദേഷ്യം ആയിരുന്നോ അതൊ നിസ്സഹായകത ആയിരുന്നോ.

അമ്മ അവളെ നോക്കുന്നുണ്ട്.

ഇറങ്ങിപ്പോടാ നായെ എന്ന് പറഞ്ഞു എന്നെ പിടിച്ചു തള്ളുമ്പോഴും നിറഞ്ഞ കണ്ണാൽ എന്റെ പെങ്ങൾ കൈകൊണ്ടു ചേട്ടത്തി അമ്മ കൊള്ളാം എന്നുള്ള ഭാവത്തിൽ കൈകൊണ്ടു ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു

അതെ ഇന്നലെ വരെയും അച്ഛന്റെ തണലിലായിരുന്നു ജീവിതo. ഇനിയും അച്ഛന്റെ തണലിൽ കഴിയാം എന്നുള്ള ആഗ്രഹം ഇല്ലായിരുന്നു. കാരണം എന്റെ അച്ഛനെ ഞാൻ അത്രത്തോളം മനസിലാക്കിയിരുന്നു. കർക്കശക്കാരൻ. അച്ഛന്റെ വാക്കുകളാണ് പലപ്പോഴും കുടുമ്പത്തിലെ അവസാന വാക്ക്.

പെങ്ങൾക്ക് ബാംഗ്ലൂരിൽ പഠിക്കാൻ പോകണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ അവളെ ഒന്നേ നോക്കിയിരുന്നുള്ളൂ.

കൂട്ടുകാരെപ്പോലെ ചെത്തി നടക്കാൻ എനിക്കും ഒരു പുതിയ ബൈക്ക് വേണം എന്ന് പറഞ്ഞപ്പോൾ ഇന്ന് മുതൽ ബസിൽ കോളേജിൽ പോയാൽ മതി എന്ന് പറഞ്ഞ അച്ഛൻ.

എന്നെ തല്ലി ദേഷ്യം തീരാതെ വന്നതുകൊണ്ടാകാം അച്ഛൻ അവളുടെ നേരെ കൈ ഓങ്ങിയത്.
പക്ഷെ അച്ഛന്റെ കൈ തടഞ്ഞുകൊണ്ട് അവൾക്കാദ്യമായി സംരക്ഷണം നൽകിയപ്പോൾ അച്ഛന്റെ തീ പാറുന്ന നോട്ടത്തിൽ ഞാൻ ചൂളിപ്പോയിരുന്നു. ഒടുവിൽ അവളുടെ കൈപിടിച്ച് കയറിയ പടികൾ തിരിച്ചിറങ്ങുമ്പോൾ പുറകിൽ നിന്നും അമ്മയുടെയും പെങ്ങളുടെയും അടക്കിപ്പിടിച്ചുള്ള കരച്ചിലും കൂടെ എന്തിനാടി കരയുന്നത് നിന്റെ ആരെങ്കിലും ചത്തോ എന്നുള്ള അച്ഛന്റെ ചോദ്യവും അവിടെ ബാക്കിയായി

പടികൾ ഇറങ്ങുമ്പോൾ അച്ഛൻ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു ഇനി നീ അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളെന്നു അച്ഛന്റെ ശാപം പേറുന്ന വാക്കുകളിൽ എനിക്ക് ഭയമില്ലായിരുന്നു . കാരണം എന്റെ അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും അതിലും മേലെ ഉണ്ടെന്നുള്ള വിശ്വാസം എന്നിലുണ്ടായിരുന്നു.

അവളുടെ കൈപിടിച്ച് ഗേറ്റ് കടന്നു നടക്കുമ്പോൾ ഇനിയെന്ത് എന്നുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു….

കൂട്ടുകാരുടെ വീട്ടിൽ പോകാം എന്ന് കരുതിയാൽ ഒരു പരിധി കഴിഞ്ഞാൽ അവർക്കുമൊരു ബാധ്യത ആയിത്തുടങ്ങും.

അവളുമായി നേരെ പോയത് ഒരു ബീച്ചിലേക്കായിരുന്നു. ഞങ്ങളൾ പലപ്പോഴും അവിടെ പോയിട്ടുണ്ടെങ്കിലും ഇന്നെന്തോ ഒരു പ്രത്യേകത ഉള്ളത്പോലെ. കാറ്റിൽ മുടികൾ മുഖത്തേക്ക് പറന്നു നടക്കുന്ന അവളെ കാണാൻ വല്ലാത്ത മൊഞ്ചുള്ളത് പോലെ. മെല്ലെ അവളുടെ ചാരത്തേക്കു നീങ്ങി അവളുടെ കൈകൾ പൂഴിമണ്ണോടു ചേർത്ത് പിടിക്കുമ്പോൾ അവളോട്‌ ഞാൻ പറയുന്നുണ്ടായിരുന്നു അച്ഛന്റെ മുന്നിൽ ജീവിച്ചു കാണിക്കണം എന്ന്.
അപ്പോഴും അവളുടെ കണ്ണിൽ നിന്നും ഇറ്റി വീണ കണ്ണുനീർ തുള്ളികൾ എന്റെ കയ്യിൽ പതിച്ചുകൊണ്ടിരുന്നു.

നേരം ഇരുട്ടി തുടങ്ങിയിരുന്നു. എങ്ങോട്ടെന്നില്ലാതെ നടന്നു തുടങ്ങി. അവളുടെ കൈയ്യിൽ പിടിച്ചു വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിനവൾ ഇല്ലെന്നു തലയാട്ടി.

തൊട്ടടുത്തുള്ള തട്ടുകടയിൽ നിന്നും ദോശയും വാങ്ങി പൈസ കൊടുക്കാൻ നേരം അച്ഛൻ വീട്ടിലേക്കു സാധനങ്ങൾ വാങ്ങാൻ തന്നു വിട്ട 2000 ത്തിന്റെ നോട്ട് ഞങ്ങളുടെ ശപ്പിന്റെ വിലയായി നീട്ടി ബാക്കി വാങ്ങി നടക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ..

കുറച്ചു മുന്നോട്ടു പോയപ്പോഴാണ് വളകളും കമ്മലുകളും വിൽക്കുന്നൊരു കട കണ്ടത്. അവളെ റോഡ് സൈഡിൽ നിർത്തി കടയിൽ പോയി 50 രൂപയ്ക്കൊരു കുരിശു മാല വാങ്ങി.

അത് പോക്കെറ്റിൽ ഇട്ടു നടത്തം തുടർന്നു . ഇടക്കെപ്പോഴോ കണ്മുന്നിൽ കണ്ട വലിയ പള്ളിയുടെ മുന്നിൽ ചിരിക്കുന്ന മുഖത്തോടു കൂടിയ കന്യാ മറിയത്തിന്റെ രൂപത്തിന് മുന്നിലേക്ക്‌ അവളുടെ കൈ പിടിച്ചു നടന്നു. എപ്പോഴോ എരിഞ്ഞു തീരാൻ മറന്ന മെഴുകുതിരികളിൽ വീണ്ടും തിരി തെളിയിച്ചു പ്രാർത്ഥിച്ചു പോക്കെറ്റിൽ കരുതിയ കുരിശു മാല അവളുടെ കഴുത്തിൽ ചാർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
ആകാശത്തെ മിന്നി തിളങ്ങുന്ന താരകങ്ങൾ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടോ എന്ന് തോന്നി

അവിടെനിന്നും ഇറങ്ങി തൊട്ടു മുന്നിൽ വന്നൊരു ബസിൽ കയറി. എങ്ങോട്ടാ എന്നുള്ള ചോദ്യത്തിന് അവസാന സ്റ്റോപ്പ് വരെ എന്ന് പറയുമ്പോൾ കണ്ടക്ടർ ഞങ്ങളെ ഇരുത്തിയൊന്നു നോക്കി.

ഇരുളിനെ ഭേദിച്ച്കൊണ്ട്
ബസ് പല കവലകൾ കഴിഞ്ഞു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു… അപ്പോഴും കുളിരുള്ള കാറ്റു ഞങ്ങളെയും തഴുകി എങ്ങോട്ടെന്നില്ലാതെ വീശിക്കൊണ്ടിരുന്നു.

അവസാന സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴാണ് കണ്ടക്റ്റർ ദേ എത്തി ഇറങ്ങിക്കോ എന്ന് പറഞ്ഞത്.

ഇതേതു സ്റ്റോപ്പാണ് എന്ന് ചോദിച്ചപ്പോൾ അയാൾ നീരസത്തോടെ “കായംകുളം ” എന്ന് പറഞ്ഞു നടന്നു നീങ്ങി.

കായംകുളം ചരിത്രങ്ങൾ ഉറങ്ങുന്ന നാട് . നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. അവളെയും വിളിച്ചു ബസിൽ നിന്നും ഇറങ്ങി നടന്നു. മഴ ചാറുന്നുണ്ട്. സ്റ്റാൻഡിലെ വാഷ് റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി.

അപ്പോഴേക്കും വിശപ്പിന്റെ വിളി എത്തിത്തുടങ്ങിയിരുന്നു. വീട്ടിലായിരുന്നെങ്കിൽ ഇപ്പൊ പെങ്ങൾക്കുള്ളതും കൂടി കഴിച്ചു തീർത്തേനെ.
കയ്യിൽ ഉണ്ടായിരുന്ന 2000 ൽ 200 രൂപയെ ബാക്കിയുള്ളൂ.

അവളെ സ്റ്റാൻഡിൽ ഇരുത്തി റോഡിലേക്കിറങ്ങി. ചുറ്റിനും കണ്ണോടിച്ചു. തൊട്ടു മുന്നിൽ കണ്ട മൊബൈൽ കടയിൽ കയറി കയ്യിലിരുന്ന മാമൻ വാങ്ങിത്തന്ന സാംസങിന്റെ ഫോൺ കൊടുത്തു കിട്ടിയ വിലക്ക് വിറ്റു.

അവളുടെ കൈ പിടിച്ചു നടക്കുന്ന കൂട്ടത്തിലാണ് വീട് വാടകക്ക് എന്നൊരു ബോർഡ് കണ്ടത്. അവളുടെ ഫോൺ വാങ്ങി ആ നമ്പറിൽ വിളിച്ചു.

അവളുടെ എന്റെ ഫോൺ എന്തെ എന്നുള്ള ചോദ്യം ഞാൻ കേട്ടില്ല എന്ന് നടിച്ചു. വിളിച്ച നമ്പറിൽ നിന്നുള്ള ആൾ വന്നു. കുറച്ചു ദൂരം മാറി ഒരു വീട് കാണിച്ചു തന്നു. കൊള്ളാം രണ്ടു റൂമുകളോടും, ഒരു അടുക്കള, ബാത്രൂം ഇവ അടങ്ങിയ കൊച്ചൊരു വീട്. കയ്യിൽ ഇരുന്ന ക്യാഷ് അഡ്വാൻസ് ആയിക്കൊടുത്തു താക്കോൽ വാങ്ങി.

വീടിനകത്തേക്ക് കയറി. എല്ലാം വൃത്തിയായി കിടക്കുന്നു. ആരോ അടുത്ത് താമസിച്ചു ഒഴിഞ്ഞ വീടാണ് എന്ന് തോന്നുന്നു.

കയ്യിലിരുന്ന ബാക്കി കാശിനു വീട്ടിലേക്കു വേണ്ടുന്ന കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി.
അവൾ കാണാതെ റൂമിലിരുന്ന് ബാക്കി പൈസ എണ്ണി തിരിയുമ്പോൾ കഴുത്തിലും കയ്യിലും കാലിലും കിടന്ന സ്വർണ ഉരുപ്പടികൾ ഊരി എന്റെ നേരെ നീട്ടിയ അവളെ വലിച്ചു ദേഹത്തൊട്ടു അടുപ്പിക്കുമ്പോൾ അവളുടെ മുഖം നാണംകൊണ്ടു ചുവന്നിരുന്നു.

അന്ന് രാത്രിയിൽ ഒരു ഗ്ലാസ്‌ പാലുമായി റൂമിലേക്ക്‌ വന്ന അവളുടെ മുഖത്തെ നാണം കണ്ടു വാ പൊത്തി ചിരിച്ച എന്നെ നോക്കി കൊഞ്ഞനം കുത്തിയ അവളെ കെട്ടിപ്പിടിച്ചു അന്നാദ്യമായി അവളുടെ ചുണ്ടുകൾ നുകരുമ്പോഴും, അവളുടെ സുന്ദര മേനിയുടെ ചൂടറിയുമ്പോഴും ഞങ്ങൾ പ്രണയിച്ചു ജീവിത്തിലേക്കു കടന്നിരുന്നു.

പിറ്റേന്ന് രാവിലെ അവൾ നൽകിയ സ്വർണ്ണം എവിടെങ്കിലും വിൽക്കൻ ഇറങ്ങി നടന്നപ്പോഴാണ് കായംകുളത്തെ ഒരു പ്രമുഖ വസ്ത്രശാലയ്ക്കു മുന്നിൽ ഒരു പരസ്യം കണ്ടത്.

ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് എന്ന്. സ്വർണ്ണം വിറ്റു തിരികെ വന്നു പരസ്യത്തിൽ കണ്ട കാര്യം അവളോട്‌ പറഞ്ഞപ്പോൾ എങ്കിൽ നമുക്ക് ഉച്ചകഴിഞ്ഞു പോയി അന്വേഷിക്കാം എന്ന് പറഞ്ഞവൾ എന്റെ നെഞ്ചിലേക്ക് ചായുമ്പോഴും അവളുടെ മുഖത്ത് നിരാശയുടെ ഒരംശം പോലും ഞാൻ കണ്ടില്ല

ഉച്ചക്ക് അവളുടെ കൂടെ അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ചു പിറ്റേന്ന് മുതൽ ജോലിക്ക് കയറാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം എന്റെ മുഖത്തില്ലായിരുന്നു. കാരണം നല്ലൊരു കുടുമ്പത്തിൽ എല്ലാo അനുഭവിച്ചു കഴിയേണ്ട ഒരുവൾ….
എന്റെ കണ്ണ് നിറയുന്നത് കണ്ടിട്ടാകണം അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നത്.

പിറ്റേന്ന് മുതൽ അവളൊരു വീട്ടമ്മ ആയി മാറുകയായിരുന്നു.
രാവിലെ എഴുന്നേറ്റു മുറ്റം തൂത്തു, അടുക്കളയിൽ കയറി ഫുഡ്‌ ഉണ്ടാക്കി, എനിക്കുള്ള ചായയും ഇട്ടു വന്ന അവളുടെ മുഖത്ത് വിയർപ്പിൻ തുള്ളികൾ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.

അവളുടെ കയ്യിൽ പിടിച്ചു വലിച്ച എന്നോട് ന്നു വിട് ഇച്ചായാ എന്നുള്ള വിളിയിൽ ഞാൻ അറിയാതെ കൈ വിട്ടു . ഒരു നാണത്തോടെ അവൾ ദേ കുളിച്ചിട്ടു ഞാൻ ഇറങ്ങൂട്ടോ, ഫുടൊക്കെ ഉണ്ട് എടുത്തു കഴിക്കണേ എന്ന് പറഞ്ഞവൾ കുളിക്കാനായി പുറത്തേക്കു പോയി.

കുളിച്ചിട്ടു ഈറൻ മുടിയുമായി വന്ന അവളുടെ മുഖത്തോട്ടു നോക്കി ബുദ്ധിമുട്ടായോടോ എന്നുള്ള ചോദ്യത്തിന് എന്റെ നെറ്റിയിൽ നനഞ്ഞ ചുണ്ടാൽ ചുംബിച്ചിട്ടവൾ നടന്നു നീങ്ങി.

അവൾ പോയ പുറകിനു ഞാൻ എന്തെങ്കിലും ജോലി കിട്ടുമോ എന്ന് അന്വേഷിച്ചു നടന്നു തുടങ്ങി. ഇടയ്ക്കു ഒരാൾ പറഞ്ഞു മോൻ ആ സേട്ടിന്റെ കടയിലൊന്നു ചോദിച്ചു നോക്കാൻ.

അയാൾ പറഞ്ഞത് വെറുതെ ആയില്ല. സേട്ടിന്റെ കടയിൽ സെയിൽസ് മാൻ ആയി ജോലി കിട്ടി .

പിന്നീടങ്ങോട്ട് ചെറിയ ചെറിയ പിണക്കങ്ങളിലൂടെയും ഇണക്കങ്ങളിലൂടെയും ഞങ്ങളുടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

ഇടക്കെപ്പോഴോ അമ്മയെയും പെങ്ങളെയും വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ പറഞ്ഞു .
അച്ഛനെ വിളിച്ചില്ല കാരണം മനസു മുഴുവനും അച്ഛനോടുള്ള വാശി ആയിരുന്നു

കാലങ്ങൾ മെല്ലെ കടന്നു പോയി. ഇന്നോളം പരിഭവമൊന്നും പറയാതെയവൾ എന്റെ കൂടെ കൂടിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞിരിക്കുന്നു. രണ്ടുപേർക്കും അത്യാവശ്യം ശമ്പളം കിട്ടുന്നതുകൊണ്ട് ജീവിതം മുട്ടുകളില്ലാതെ കടന്നു പോയി.

ഞങ്ങളുടെ ഷോപ്പിംഗുകൾ കായംകുളമെന്ന വളർന്നു വരുന്ന പട്ടണത്തിൽ ഒതുങ്ങിയപ്പോൾ ഞങ്ങളുടെ ഔട്ടിങ് പലപ്പോഴും കൃഷ്ണപുരം കൊട്ടാരത്തിൽ അവസാനിച്ചിരുന്നു.

ഇടക്കൊരു ദിവസം എവിടെയോ പോയി മടങ്ങി വരുന്ന വഴിയാണ് അവളുടെ നോട്ടം കുറച്ചു നേരത്തേക്ക് അടുത്ത് കണ്ട ബാങ്ക് കോച്ചിംഗ് സെന്ററിലേക്ക് പോയത്. അവളുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ബാങ്ക് ജോലി എന്നുള്ളത്…

അന്ന് രാത്രിയിൽ അവൾക്കു ആദ്യമായ് വാങ്ങിയ സ്വർണ്ണ മോതിരം അവളുടെ വിരലിൽ അണിയിച്ചു. കയ്യിൽ ഒരു ചുമ്പനം നൽകി. അവളുടെ മുടിയിഴകളിൽ വിരലൊടിച്ചുകൊണ്ടു ഞാൻ ചോദിച്ചു നിനക്കിനി വല്ല ആഗ്രഹവും ഉണ്ടോ എന്ന്.

ഇല്ലെന്നവൾ കണ്ണടച്ചുകൊണ്ടു കാണിച്ചിട്ട് എഴുന്നേൽക്കാൻ പോയപ്പോൾ അവളെ വീണ്ടും പിടിച്ചു അവളുടെ ചെവിയിൽ മെല്ലെ ഞാൻ പറഞ്ഞു നാളെമുതൽ ന്റെ മോളു ബാങ്ക് കോച്ചിങ്ങിനു പൊയ്ക്കൊള്ളാൻ.

ഒരു ഞെട്ടലോടെ അവളെന്നെ നോക്കുമ്പോൾ അവളുടെ കൈ നെഞ്ചോട് ചേർത്ത് ഞാൻ പറഞ്ഞു. നിന്റെ ഈ സ്വപ്നം എങ്കിലും എനിക്ക് നടത്തി തരണം പെണ്ണെ എന്ന്.

പിറ്റേന്നുമുതലവൾ സെയിൽസ് ഗേൾ പണി ഉപേക്ഷിച്ചു തന്റെ സ്വപ്‌നങ്ങൾ തേടി വീണ്ടും ഇറങ്ങിത്തുടങ്ങി. പിന്നീട് കഷ്ട്ടപ്പെട്ടും ഉറക്കം മാറ്റിവെച്ചും പഠിപ്പോടു പഠിപ്പായിരുന്നു അവൾ. രാത്രിയുടെ നിശ്ശബ്ദതകളിൽ അവൾ പഠിപ്പിൽ മുഴുകുമ്പോൾ ഞാൻ പലപ്പോഴും പിതപ്പിനടിയിലെ സുഖ നിദ്രയിലാകും..

അവളുടെ കഷ്ടപ്പാടിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായിരുന്നു ബാങ്ക് ലിസ്റ്റിൽ അവളുടെ പേര് വന്നത്.
സന്തോഷം കൊണ്ടെന്നെ കെട്ടിപിടിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ആദ്യത്തെ അപ്പോയ്ന്റ്മെന്റ് പേപ്പർ വന്നപ്പോൾ കണ്ണ് തള്ളിപ്പോയി..

പുതുതായി തുടങ്ങുന്ന SBI യുടെ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ ആയിട്ടവൾക്കു പോസ്റ്റ്‌ കിട്ടി .
അതും ഞങ്ങളുടെ നാട്ടിലേക്കു…

വീടിന്റെ അവിടെ നിന്നും ഏകദേശം 20 KM അപ്പുറത്തുള്ളൊരു സ്ഥലമാണ്.

വീണ്ടും ഒരു മടക്കം. ജനിച്ചു വളർന്ന നാട്ടിലേക്ക് വളർത്തി വലുതാക്കിയവരുടെ മുന്നിലേക്ക്‌ ആട്ടിപ്പായിച്ചവരുടെ അരികിലേക്ക്….

ആദ്യമായ് കാലെടുത്തു ബാങ്കിലേക്ക് കയറിയ അവൾ തലകറങ്ങി അവിടെ വീണപ്പോൾ കുറച്ചു പേര് പറയുന്നത് കേട്ടു ആദ്യമായി ജോലിക്ക് കയറിയതിന്റെ ആകും എന്ന്.

പക്ഷെ പരീക്ഷിച്ച ഡോക്ടർ അവൾ ഒരു അമ്മയും ഞാൻ ഒരു അച്ഛനും ആകാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. കൂടെ എന്റെയും..

അന്ന് രാത്രി അവൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു നമുക്കിടയിലേക്കൊരു കുഞ്ഞ് താരകം വന്നാൽ ചിലപ്പോൾ അമ്മയുo അച്ഛനും നമ്മളെ സ്വീകരിക്കുമായിരിക്കും ല്ലേ ഇച്ചായാ എന്ന്..

അവളെ ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു അവിടുന്നു ഇറങ്ങി വന്നത് മുതൽ എനിക്ക് നീയും നിനക്ക് ഞാനുമെ ഉണ്ടായിരുന്നുള്ളൂ എന്ന് ഇനി നമുക്കിടയിലേക്കൊരു കുഞ്ഞും. അവനിക്കും നമ്മൾ മതിയെടോ എന്ന്.

ഞാൻ നാട്ടിലൊരു സൂപ്പർ മാർക്കെറ്റിൽ അക്കൗണ്ടന്റ് ആയിട്ട് ജോലിക്ക് കയറി.

അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ ഞാൻ അറിയാതെ തന്നെ ഞാൻ പക്വതയുള്ളൊരു ഭർത്താവിലേക്കു പരിണാമപ്പെട്ടിരുന്നു. ഇടക്കവൾ പറയാറുണ്ട് കുഞ്ഞൊന്നു ആയിട്ടും ഈ ഇച്ചായന്റെ കുട്ടിക്കളി മാറിയിട്ടില്ല എന്ന്.

മാസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും അവൾ മാനസികമായും ശാരീരികമായും ഒരമ്മ ആകാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു.

ഒടുവിൽ ദൈവം ഞങ്ങൾക്കൊരു സുന്ദരി താരകത്തിനെ നൽകി അനുഗ്രഹിച്ചു. അവളോട്‌ ഒട്ടിക്കിടക്കുന്ന കുഞ്ഞുമോളെ കയ്യിൽ എടുത്തു നെറ്റിയിൽ ചുംബിച്ചു.
ഓപ്പറേഷൻ തിയേറ്ററിൽ നിന്നും അവളെ വാർഡിലേക്ക് മാറ്റിയപ്പോൾ അവിടെ കിടക്കുന്ന ആളെക്കണ്ടു ഞാനൊന്നു ഞെട്ടി.

എന്റെ പെങ്ങൾ എന്റെ കൂടെപ്പിറപ്പു അവളും ഒരമ്മയായി അവിടെ കിടക്കുന്നു. അവളുടെ ചാരെ കുഞ്ഞിക്കണ്ണുകൾ പൂട്ടിയുറങ്ങുന്ന സുന്ദരി ഒരു മോളും.
ഞാൻ ആനിയെ വിളിച്ചു അവളെക്കാണിച്ചു.

പെങ്ങൾ ഉറക്കത്തിലാണ്. അവളുടെ ഡെലിവറി ഇന്നലെ ആരുന്നെന്നു തോന്നുന്നു. ഇവളും ഇവിടുത്തെ ട്രീട്മെന്റിൽ ആയിട്ട് ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല.

പെട്ടെന്നാണ് അവിടേക്കു കയറി വന്ന അച്ഛനെയും അമ്മയെയും കണ്ടു ഞങ്ങളൾ വീണ്ടും ഒന്നൂടെ ഞെട്ടിയത്.

അച്ഛൻ പെങ്ങളുടെ അരികിലേക്ക് ചെന്നു ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തു തുരുതുരാ ചുംബിച്ചു നേരെ നോക്കിയപ്പോൾ എന്റെ കുഞ്ഞുമായി നിൽക്കുന്ന എന്നെയാണ് കണ്ടത്..

ആ കണ്ണുകൾ എന്റെ കുഞ്ഞിന്റെ മേലേക്ക് പോയോ?
അച്ഛന്റെ നോട്ടം കണ്ടിട്ടാകണം അമ്മയും അവളും അവിടേക്ക് നോക്കിയത്. എന്നെയും അവളെയും കുഞ്ഞിനേയും കണ്ട അമ്മയുടെയും അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

അമ്മയുടെ മുഖം കണ്ടാലറിയാം എന്റെ കുഞ്ഞിനെ വാരിയെടുത്തൊന്നു ചുംബിക്കുവാൻ ആ ചുണ്ടുകൾ കൊതിക്കുന്നുണ്ടെന്നു. പക്ഷെ അച്ഛന്റെ സാനിദ്ധ്യം അമ്മയെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

എന്നോടുള്ള വാശിക്കായിരിക്കും അച്ഛൻ പെങ്ങളുടെ കുഞ്ഞിന്റെ നെറ്റിയിലും കവിളിലും ഒരായിരം ചുമ്പനം കൊണ്ടു മൂടുമ്പോൾ ആനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

ഒടുവിൽ അച്ഛനും അമ്മയും പോകാൻ നേരം ആ അമ്മക്കണ്ണുകൾ ഞങ്ങളുടെ നേരെ പതിച്ച നേരം അച്ഛൻ കാണാതെ അമ്മയുടെ മുഖത്ത് കണ്ടൊരു പുഞ്ചിരി മതിയായിരുന്നു ഞങ്ങൾക്കൊരു ആശ്വാസം കിട്ടാൻ

അവർ നടന്നു റൂമിൽ നിന്നും പുറത്തെക്ക് പോയി. അച്ഛനൊപ്പം പോയ അമ്മ പെട്ടെന്ന് തിരിഞ്ഞു വന്നു ആനിയുടെ ചാരെ കിടന്ന എന്റെ കുഞ്ഞുമോളെ വാരിയെടുത്ത് ചുംബിക്കുമ്പോൾ ആനി പൊട്ടിക്കരയുന്നുണ്ടായിരുന്നു…

ഇടയ്ക്കു അമ്മ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. അച്ഛനോട് ദേഷ്യമാണോ എന്റെ മോനെന്നു??

ഇല്ലമ്മേ ! നന്ദിയും കടപ്പാടും മാത്രമേ ഉള്ളൂ. എന്നിൽ വാശി നിറച്ചതിനു, എന്നെ ജീവിതത്തിലേക്ക് തള്ളിയിട്ടതിനു. ജീവിതം എന്തെന്ന് പഠിപ്പിച്ചതിനു.. ഒരുപക്ഷെ അച്ഛൻ അന്നെന്നെ വീട്ടിൽ കയറ്റിയിരുന്നു എങ്കിൽ എനിക്ക്….
ഇടറുന്ന ശബ്ദത്താൽ
നിറഞ്ഞ കണ്ണാലെ ഒരു പുഞ്ചിരിയോടെ ഞാനതു പറഞ്ഞു നിർത്തുമ്പോൾ അമ്മ ആനിയുടെ നെറ്റിയിലും കൊടുത്തൊരു സ്നേഹത്തിൽ ചാലിച്ചൊരു ചുടു ചുമ്പനം..

പെങ്ങളുടെ കുഞ്ഞിനെ എടുത്തു കയ്യിൽ വെച്ച് എന്റെ മകളോട് ചേർത്ത് വെച്ചപ്പോൾ അവർ പരസ്പരം നോക്കി ചിരിച്ചുവോ?

ചോര ചോരയെ തിരിച്ചറിഞ്ഞ നിമിഷം…

പെട്ടെന്ന് അമ്മ കുഞ്ഞിനേയും എടുത്തു പുറത്തേക്കു പോയപ്പോൾ അത് അച്ഛനെ കാണിക്കാൻ ആയിരിക്കുമെന്ന് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല…

അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി നെഞ്ചോടു ചേർത്ത് നെറ്റിയിൽ ചുംബിക്കുമ്പോൾ അച്ഛൻ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു ഇങ്ങനെയാണ് ഞാൻ എന്റെ മകനെയും വളർത്തിയത് എന്ന്…

ഒടുവിൽ കുഞ്ഞിനെ ആനിയുടെ അടുക്കലേക്കു കിടത്തി അച്ഛൻ അവളുടെ കയ്യിൽ പിടിച്ചു എന്റെ മുഖത്തോട്ട് നോക്കി തിരിഞ്ഞു നടന്നപ്പോൾ അച്ഛന്റെ കയ്യിൽ പിടിച്ചു ഞാൻ അറിയാതെ പറഞ്ഞു പോയി ശപിക്കല്ലേ അച്ഛാ എന്ന്…

കർക്കശക്കാരനായ അച്ഛൻ ഒരു കൊച്ചു കുട്ടിയെപ്പോലെ അന്ന് കരയുന്നത് ഞാൻ കണ്ടു. മുണ്ടിന്റെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചിട്ടച്ചൻ പറഞ്ഞു അങ്ങോട്ട്‌ വന്നേക്കണം മൂന്നു പേരും കൂടിയെന്ന്.

ഇന്ന് അച്ഛന്റെ മടിയിൽ രണ്ടു മാലാഖകുഞ്ഞുങ്ങളുണ്ട്.

ആനിയുടെ ബന്ധുക്കൾ
വീട്ടിലേക്കു വന്നു തുടങ്ങി.
ഇന്നെല്ലാവരും സന്തോഷത്തിലാണ്. ആ സന്തോഷം എന്നും നിലനിൽക്കട്ടെ…

ശുഭം ❤

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular