Connect with us

ബന്ധങ്ങൾ

ഒരു ഡയറിക്കുള്ളിലെ പ്രണയം……..

Published

on

രചന: Bincy Chenangadan

മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു. കുറച്ചു മുൻപാണ് നാട്ടീന്ന് അമ്മാവൻ വിളിച്ചിട്ട് അമ്മക്ക് സുഖമില്ലാണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിട്ടുണ്ടെന്ന് പറഞ്ഞത്. എത്രയും പെട്ടന്ന് ഒന്നു നാട്ടിലെത്താനും പറഞ്ഞു. എനിക്കാണേൽ ആകെ ടെൻഷനായി. പെട്ടന്ന് തന്നെ എമർജൻസി ലീവിന് എഴുതി കൊടുത്തിട്ട് ഓഫീസിൽ നിന്നിറങ്ങി. റിസെപ്ഷനിൽ എത്തിയപ്പോഴാണ് ഒരു സ്റ്റാഫ്‌ എനിക്കൊരു പാർസൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു ഒരു പാക്കറ്റ് എന്നെ ഏല്പിച്ചത്. ഞാനത് തുറന്നു നോക്കാനൊന്നും നിൽക്കാതെ നേരെ ബാഗിലേക്കെടുത്തിട്ടു. റൂമിൽ കേറി അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം എടുത്തു ബാഗ് പാക്ക് ചെയ്തിറങ്ങി. സ്റ്റാൻഡിൽ ചെന്നപ്പോൾ ബസ്സ് പോവാറായിട്ടുണ്ട്. വേഗം ചാടി കയറി. മനസ്സ് മുഴുവൻ അമ്മയായിരുന്നു. ഏകദേശം രണ്ടു വർഷത്തോളമായി ഞാൻ ബാഗ്ലൂർ എന്ന ഈ നഗരത്തിൽ എത്തിയിട്ട്. ഇതിനിടയിൽ നാട്ടിൽ പോയത് ഒന്നോ രണ്ടോ തവണ മാത്രം. അതും അമ്മ വല്ലാണ്ട് നിർബന്ധിച്ചപ്പോൾ. ഞാൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ചില ഓർമ്മകൾ വീണ്ടും കടന്നു വരും എന്നുള്ളത് കൊണ്ട് മനപ്പൂർവം പോകാതിരിക്കാൻ ശ്രമിച്ചു. അതു മാത്രമായിരുന്നു എന്റെ അമ്മയുടെ ഏറ്റവും വലിയ സങ്കടവും. എന്നെ കുറിച്ച് ഓർക്കാനും എനിക്ക് വേണ്ടി കാത്തിരിക്കാനും എന്റെ അമ്മ മാത്രമേ എനിക്കുള്ളൂ. അച്ഛൻ മരിച്ചതിനു ശേഷം ജീവിതത്തിന്റെ നല്ലൊരു ഭാഗവും എനിക്ക് വേണ്ടിയാണ് അമ്മ നീക്കിവെച്ചത്. എന്നിട്ടും എന്റെ അമ്മയെ ഞാൻ ഇടക്ക് എവിടെയോ വെച്ചു മറന്നു പോയി. അല്ലെങ്കിൽ അതിനേക്കാൾ വലുത് വേറാരൊ ആണെന്ന് തോന്നി പോയി എനിക്ക്. എല്ലാം എന്റെ തെറ്റു തന്നാണ്. നമ്മൾ എന്തൊക്കെ പറഞ്ഞാലും നമ്മളെ വിട്ടു പോവില്ലാന്ന് നമുക്ക് ഉറപ്പുള്ള ഒരാളുണ്ടെങ്കിൽ അതു നമ്മുടെ അമ്മയാണ്. ആ വിശ്വാസം എനിക്കും ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ എന്തോ വല്ലാത്തൊരു പേടി മനസ്സിൽ. തനിച്ചായി പോവോന്നൊരു തോന്നൽ. ഓരോന്നു ആലോചിച്ചു ഞാൻ ഒന്നു മയങ്ങി പോയി.ബസ്സിന്റെ നിർത്താതെയുള്ള ഹോൺ അടി കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. പുറത്തേക്കു നോക്കിയപ്പോ നാട്ടിലെത്താറായിട്ടുണ്ട്.
ബസ്സിറങ്ങി നേരെ ഹോസ്പിറ്റലിലേക്കാണ് ഞാൻ പോയത്. അമ്മയെ കണ്ടു. പേടിച്ചപോലെ ഒന്നും ഇല്ല. ബിപി കുറഞ്ഞു തലകറങ്ങി വീണതാണ്. അതു കേട്ടപ്പോഴാ ഒന്നു സമാധാനം ആയത്. നന്നായി റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ട് ഡോക്ടർ ഡിസ്ചാർജ് എഴുതി തന്നു. വീട്ടിൽ എത്തിക്കഴിഞ്ഞു കുറേ നാളുകൾക്കു ശേഷം വീണ്ടും ഞാൻ അമ്മേടെ പഴേ മകനായി. കുറേ നേരം അമ്മയുമായി കഥ പറഞ്ഞിരുന്നു. ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് ഒരായിരം തവണ മനസ്സുകൊണ്ട് അമ്മയോട് മാപ്പു പറഞ്ഞു. അല്ലെങ്കിലും അമ്മയുടെ ഒരു തലോടലിൽ അലിഞ്ഞില്ലാതാവാനുള്ള സങ്കടമേ നമുക്കെല്ലാം ഉള്ളൂ. അത് മനസ്സിലാക്കാൻ ഞാൻ കുറച്ചു വൈകി.
ഞാനും അമ്മയും ഓരോന്നു പറഞ്ഞോണ്ടിരിക്കുന്ന സമയത്താണ് പാറുചേച്ചിടെ വരവ്. ചേച്ചി അമ്മേടെ ഒരു അകന്ന ബന്ധത്തിലുള്ളതാണ്. അമ്മക്കൊരു സഹായത്തിനു ഇടക്ക് വന്നു പോകും.”മോനെ അലക്കാനുള്ള തുണിയുണ്ടേൽ എടുത്തു കൊടുക്ക്‌. പാറുവേടത്തി കഴുകിയിട്ടോളും. ഞാനാ ഏടത്തീടെ അടുത്ത് ഇവിടെ വരെ വരാൻ പറഞ്ഞേ.നീയതിങ്ങു എടുത്തു തായോ”.മുഷിഞ്ഞ തുണി ബാഗിൽ നിന്ന് എടുത്തു മാറ്റുമ്പോഴാണ് ഒരു പൊതി എന്റെ കൈയിൽ തടഞ്ഞത്.പുറത്തെടുത്തു നോക്കിയപ്പോഴാണ് പാർസലിന്റെ കാര്യം എനിക്ക് ഓർമ വന്നത് തന്നെ. സത്യത്തിൽ ഞാൻ അതു മറന്നു പോയിരുന്നു. അഡ്രസ്സ് ഒന്നും എഴുതിയിട്ടില്ല. ഇതിപ്പോ ആരാ എനിക്ക് പാർസൽ അയക്കാൻ..?ഫ്രണ്ട്സുമായൊന്നും ഇപ്പോൾ ഒരു കോൺടാക്ട് ഇല്ല. അല്ലെങ്കിലും ഇതൊരുതരം ഒളിച്ചോട്ടം ആയിരുന്നല്ലോ. പിന്നെ ആകെ കൂടെ ഉള്ളത് അമ്മയാണ്. ആരാണെന്നു ഒരു പിടിയും കിട്ടുന്നില്ല.ഞാനെന്തായാലും പാക്കറ്റ് പൊട്ടിക്കാൻ തീരുമാനിച്ചു.തുറന്നു നോക്കിയപ്പോൾ അതിനകത്തു മനോഹരമായ ഒരു ഡയറി ആയിരുന്നു. കണ്ടിട്ട് എനിക്കൊന്നും മനസിലായില്ല. ആരായിപ്പോ എനിക്ക് ഡയറിയൊക്കെ അയച്ചു തരാൻ. ഞാൻ പതിയെ ആ ഡയറി തുറന്നു. ആദ്യ പേജിൽ തന്നെ ഒരു കിടിലൻ വാചകമായിരുന്നു.
“എന്റെ അനുവാദം കൂടാതെ ഈ ഡയറി വായിക്കരുത് “.നല്ല ഭംഗിയുള്ള കൈയക്ഷരം. കണ്ടിട്ട് പെണ്കുട്ടിയുടേതാണെന്ന് തോന്നുന്നു.
“എനിക്ക് അയച്ചു തന്നിട്ട് ഇനി ഇതു തുറന്നു വായിക്കാൻ ഞാൻ അനുവാദവും വാങ്ങിക്കണോ. അതിനു എനിക്ക് മനസ്സില്ല”.ഞാൻ നേരെ അടുത്ത പേജ് മറിച്ചു.
“തുറന്നു നോക്കില്ലേ. അതല്ലേല്ലും അങ്ങനല്ലേ വരൂ. നമ്മള് മലയാളികൾക്ക് ഒരു കാര്യം ചെയ്യരുതെന്ന് ആരേലും പറഞ്ഞാൽ അതു ചെയ്യാണ്ട് സമാധാനം വരില്ലല്ലോ. മാഷും ആ ടൈപ്പ് ആണല്ലേ…”വായിച്ചു തുടങ്ങിയപ്പോൾ നല്ല രസം. എഴുതിയ കക്ഷി എന്തായാലും കൊള്ളാം. ഞാൻ വേഗം അടുത്ത പേജ് മറിച്ചു.
“എന്തായാലും ഇത്രേം വായിച്ചില്ലേ. ഇനി അനുവാദവും ഞാൻ തന്നിരിക്കുന്നു. തന്നില്ലേലും മാഷ് വായിക്കൂന്ന് എനിക്കറിയാം. അപ്പോ അനുവാദം ഞാനായിട്ട് തരുന്നതല്ലേ നല്ലത്. ഇനി മാഷിനോട് ഞാനൊരു സ്വകാര്യം പറയാം.ഈ ഡയറി ആരെടെയെങ്കിലും കൈയിലെത്തിയാൽ അതിന്റെ അർത്ഥം ഒന്ന് അതു നിങ്ങൾക്ക്‌ കളഞ്ഞു കിട്ടിയതാണെന്ന്. അല്ലെങ്കിൽ ഇതാര് വായിക്കാൻ വേണ്ടിയാണോ ഞാൻ എഴുതിയത് അയാളുടെ കൈയിൽ ഭദ്രമായി ഈ ഡയറി എത്തിയിട്ടുണ്ടെന്നാണ്.മുഴുവൻ വായിക്കാണ്ട് മാഷിന് അതു തീരുമാനിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. ഇനി അഥവാ കളഞ്ഞു കിട്ടിയതാണെങ്കിൽ എനിക്കിത് തിരിച്ചു അയച്ചു തന്നാൽ മതിട്ടോ. ലാസ്റ്റ് പേജിൽ ഞാൻ എന്റെ അഡ്രെസ്സ് വെച്ചിട്ടുണ്ട് “.
ഞാൻ വേഗം ലാസ്റ്റ് പേജ് മറിച്ചു നോക്കി.അതിൽ ഒന്നും എഴുതിയിട്ടില്ലായിരുന്നു. കക്ഷിയെ ഒരു പിടിയും കിട്ടുന്നില്ലല്ലോന്ന് ഞാൻ മനസ്സിലോർത്തു. വേഗം ഞാൻ അടുത്ത പേജ് മറിച്ചു.
“മാഷ് എന്റെ അഡ്രെസ്സ് നോക്കാൻ പോയതാണല്ലേ.എനിക്കറിയാം നോക്കുന്ന് അതുകൊണ്ടാ ഞാൻ എഴുതാതിരുന്നത്. ”
ഇവളിതെന്താ ഇങ്ങനെ. ഇനി വല്ല വട്ടുകേസിന്റെ ഡയറി വല്ലതും ആവുമോ ദൈവമേ..എന്നു ഞാൻ മനസ്സിലോർത്തു. എന്നിട്ട് തുടർന്നു വായിച്ചു.
“ഞാൻ എന്താ ഇങ്ങനെ. ഇനി എനിക്ക് വല്ല വട്ടും ആണൊന്നല്ലേ മാഷിപ്പോ ചിന്തിച്ചത്”.
ഞാൻ മനസ്സിൽ വിചാരിച്ചത് അവളെഴുതി കണ്ടപ്പോ അറിയാതെ ചിരിച്ചു പോയി. എത്ര കൃത്യമായാണ് അവളെന്റെ മനസ്സ് വായിച്ചത്. അതും ആരെണെന്നു പോലും അറിയാത്ത ഒരാൾ. വായിക്കും തോറും എഴുത്തിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാന്തിക ശക്തി ആ അക്ഷരങ്ങൾക്ക് ഉള്ള പോലെ എനിക്ക് തോന്നി. ഞാൻ വീണ്ടും വായന തുടർന്നു.
“മഷിനിപ്പോ ഒരുപാട് സംശയങ്ങൾ ഉണ്ടാവും. എല്ലാത്തിനും ഒരു ഉത്തരം മാത്രെ എന്റെ കൈയിലുള്ളൂ. ഞാൻ ഇങ്ങനെ ആണ്. എനിക്ക് ഞാൻ ആവാനേ കഴിയൂ. ഈ ഡയറി അതു ഞാനാണ്.എന്റെ ജീവിതമാണ്. അറിയാതെ ആണെങ്കിൽ പോലും ഞാൻ കാരണം തീരാനഷ്ടങ്ങൾ ഉണ്ടായ ചിലരുടെ ജീവിതകഥയാണിത്.”
വായിക്കും തോറും വല്ലാതെ താല്പര്യം കൂടുന്നു. ഞാൻ വേഗം അടുത്ത പേജ് മറിച്ചു.
“മാഷ് ഇനി വായിക്കാൻ പോകുന്നത് അന്നുവെന്ന അനുപമയെകുറിച്ചാണ്. അതാരാണെന്നല്ലേ ആലോചിക്കുന്നത്. സംശയിക്കേണ്ട അത് ഞാൻ തന്നാണ്”.
അനുപമ നല്ല പേര്.ഞാൻ മനസ്സിലോർത്തു. ഇതിനേക്കാൾ നല്ല പേരുള്ള പലരും പലർക്കും നല്ല എട്ടിന്റെ പണി കൊടുത്തത് ഓർമ വന്നതു കൊണ്ട് പേരിനോടുള്ള ഇഷ്ടം ഞാൻ അപ്പോൾ തന്നെ മനസ്സിന്നു മായിച്ചു കളഞ്ഞു.ഞാൻ തുടർന്ന് വായിക്കാൻ തുടങ്ങി.

എന്നെ കുറിച്ചറിയണമെങ്കിൽ മാഷാദ്യം എന്റെ വീട്ടിലേക്കു വരണം. എന്റെ കൊച്ചു സ്വർഗത്തിലേക്ക്. പാലക്കാട്‌ ആണ് നാട്. പക്ഷേ അച്ഛന് ട്രാൻസ്ഫർ കിട്ടുന്നതിനനുസരിച്ചു പഠിച്ചതൊക്കെ പല സ്ഥലങ്ങളിലാണ്. അച്ഛനും അമ്മയും ഏട്ടനും പിന്നെ ഞാനും അടങ്ങുന്നതാണ് ഞങ്ങളുടെ കൊച്ചു വീട്.എനിക്ക് ഏറ്റവും ഇഷ്ടം എന്റെ ഏട്ടനെ ആണ്. എന്റെ എല്ലാ കുരുത്തക്കേടുകൾക്കും കട്ടക്ക് സപ്പോർട്ട് ചെയ്യും. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പരസ്പരം എല്ലാം തുറന്നു പറയും. ഏട്ടൻ പൊതുവെ ശാന്തപ്രകൃതനാണ്.ദേഷ്യം വരണേൽ കുറച്ചു പാടാണ്. ഞാൻ എപ്പോഴും പറഞ്ഞു കളിയാക്കാറുണ്ട്, ഏട്ടനെ സൃഷ്ടിച്ചപ്പോ ദൈവം ദേഷ്യഗ്രന്ഥി വെക്കാൻ മറന്നു പോയെന്നും പറഞ്ഞ്.വളരെ അപൂർവമായേ ദേഷ്യപ്പെടാറുള്ളു. പക്ഷേ ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഏട്ടന് എപ്പോഴും പ്രിയം സംഗീതത്തോടായിരുന്നു. നന്നായി പാടും. പാട്ടുകളുടെ ഒരുപാട് നല്ല കളക്ഷൻസ് ഉണ്ട് ഏട്ടന്റെ കൈയിൽ. ഞാനാണേൽ നേരെ തിരിച്ചാണ്. ഒരു സെക്കന്റ്‌ മിണ്ടാതിരിക്കാൻ കഴിയില്ല. സംസാരിക്കണ്ടിരുന്നാൽ എന്തോ ഒരു ശ്വാസംമുട്ടലാണ്. മൂക്കിന്റെ തുമ്പത്താണ് എനിക്ക് ദേഷ്യം. അമ്മേടെ ഭാക്ഷയിൽ പറഞ്ഞാൽ വീട്ടിലെ ചട്ടമ്പി ഞാനാണ്. പിന്നെ സപ്പോർട്ട് ചെയ്യാൻ എന്റെ പുന്നാര ഏട്ടനുള്ളത് കൊണ്ട് അധികം തല്ലുകൊള്ളാണ്ട് രക്ഷപ്പെടും. ഏട്ടന്റെ ഇഷ്ടം സംഗീതമായിരുന്നേൽ എന്റെ ഇഷ്ടം കഥകളോടായിരുന്നു. ചെറുതായി എഴുതേം ചെയ്യും. എന്റെ റൂം നിറയെ പുസ്തകങ്ങളാണ്. ഞാനും ഏട്ടനും എല്ലാകാര്യങ്ങളിലും വിപരീത സ്വഭാവക്കാരായിരുന്നു. പക്ഷേ എനിക്കെന്റെ ഏട്ടനെന്നു വെച്ചാൽ ജീവനാണ്. ഏട്ടന് തിരിച്ചും അങ്ങനെ തന്നെ. ഏട്ടൻ കോളേജിൽ പഠിക്കാൻ പോയപ്പോൾ മാത്രമാണ് ജീവിതത്തിൽ ആദ്യമായി ഞങ്ങൾ പിരിഞ്ഞിരുന്നത്. എന്നാലും ദിവസവും വിളിച്ചു വിശേഷങ്ങളൊക്കെ പറയും. ഏട്ടൻ നാട്ടിൽ വരാൻ കാത്തിരിക്കും ഞാൻ. വന്നു കഴിഞ്ഞാൽ പിന്നെ ഞാനും ഏട്ടനും ബുള്ളറ്റും എടുത്തു കറങ്ങാൻ പോവും. എനിക്ക് ഭയങ്കര ഇഷ്ടാണ് ഏട്ടന്റെ കൂടെയുള്ള യാത്ര. ഇനിയിപ്പോ ഒരു വർഷം കൂടെ കഴിഞ്ഞാൽ ഏട്ടന്റെ കോഴ്സ് കഴിയും. അതുകഴിഞ്ഞു ഒരുപാട് സ്ഥലത്തൊക്കെ കൊണ്ടുപോവാന്നു ഏട്ടൻ പറഞ്ഞിട്ടുണ്ട്.അച്ഛനും ഇക്കാര്യത്തിൽ ഞങ്ങളെ വലിയ സപ്പോർട്ടാണ്. എന്നാൽ അമ്മക്ക് മാത്രം ഇതൊന്നും ഇഷ്ടമല്ല. കെട്ടിക്കാൻ പ്രായമായ പെണ്ണിനെ ലാളിച്ചു വഷളാക്കിന്ന് എപ്പോഴും പറയും. ഈ ബുള്ളറ്റിന്റെ പുറകിൽ ഇരുന്നു കറങ്ങാൻ പോവുന്നെന്റെ സുഖം വല്ലതും അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാവോ…….
പതിവുപോലെ ഒരു ദിവസം കോളേജിന്ന് ക്ലാസും കഴിഞ്ഞു ആടിപ്പാടി ഞാൻ വീട്ടിലെത്തിയപ്പോ ഉണ്ട് ഏട്ടനതാ മുന്നിലിരിക്കുന്നു.
“ഏട്ടനെപ്പോ വന്നു ”
ഞാൻ വന്നിട്ട് കുറച്ചു നേരായി. നീയിതെവിടായിരുന്നു ഇത്രേം നേരം. സമയം എത്രയായിന്ന് അറിയോ… ”
“അതെങ്ങനാ..അവളു കണ്ണിൽ കണ്ട കാക്കയോടും പൂച്ചയോടൊക്കെ കിന്നാരം പറഞ്ഞിട്ടല്ലേ വരുള്ളൂ”.ഏട്ടനുള്ള മറുപടി അമ്മയാണ് പറഞ്ഞത്.
“അമ്മ ചുമ്മാ പറയാണ് ഏട്ടാ. എനിക്ക് ബസ്സ് കിട്ടാൻ ലേറ്റ് ആയതാ.. ”
“പിന്നെ നിനക്ക് മാത്രം എന്നും ബസ്സ് ലേറ്റ് ആവല്ലേ”.അമ്മ എന്നെ വിടാൻ ഉദ്ദേശമില്ലെന്നാ തോന്നുന്നേ.ഇതെല്ലാം കേട്ടിട്ട് ഏട്ടനാണേൽ കണ്ണുരുട്ടി നോക്കുന്നുണ്ട് എന്നെ.ഇനി നേരത്തെ വീട്ടിൽ വന്നോളാം എന്നും പറഞ്ഞു അമ്മയെ മെല്ലെ കോംപ്രമൈസ് ആക്കി വിട്ടു. അല്ലേൽ പിന്നെ രണ്ടാളും അതിൽ പിടിച്ചു കേറിയേനെ.
“കോളേജിൽ എന്തൊക്കെയാ ഏട്ടാ വിശേഷങ്ങൾ”.
നിനക്ക് ഞാൻ രണ്ടു സർപ്രൈസ് ന്യൂസ്‌ കൊണ്ട് വന്നിട്ടുണ്ട്. ഒന്ന് എനിക്കുള്ളതാണ്. മറ്റേതു നിനക്കുള്ളതും. ഏതാ നിനക്ക് ആദ്യം അറിയേണ്ടേ”.
“എങ്കി ഏട്ടന്റെ പറ ആദ്യം “.ഏട്ടൻ എനിക്കൊരു കുഞ്ഞു ബോക്സ്‌ നീട്ടി. ഞാനത് തുറന്നു നോക്കിയപ്പോൾ നല്ല ഭംഗിയുള്ള ഒരു മോതിരം. “ഇതാര് തന്നതാ ഏട്ടാ”.

“ആരായിരിക്കും. നീ പറയ് “എന്നും പറഞ്ഞിട്ട് ഏട്ടൻ ഇരുന്നു ചിരിക്കുന്നു.
“അച്ചുവേച്ചി ആയിരിക്കും. അല്ലാണ്ട് ആര് വാങ്ങി തരാനാ. ഏട്ടന്റെ കൂടെ പഠിക്കുന്നതാണ് അച്ചുവേച്ചി.അശ്വതിന്നാ ശെരിക്കുള്ള പേര്. ഏട്ടന്റെ പാട്ട് കേട്ടു ഫ്ലാറ്റ് ആയതാണ് കക്ഷി. രണ്ടു പേരും വലിയ ഫ്രണ്ട്‌സ് ആണെന്നാണ് ഏട്ടൻ പറയാറ്. പക്ഷേ എനിക്കതിൽ ഒട്ടും വിശ്വാസം ഇല്ല. “സത്യം പറ ഏട്ടാ. ഇതു വെറുമൊരു ഫ്രണ്ടിന് കൊടുക്കുന്ന സമ്മാനം ഒന്നൂല്ല. വേറെന്തോ ചുറ്റിക്കളിയുണ്ട്. പറഞ്ഞില്ലേൽ ഞാനിപ്പോ അമ്മയോട് പറയുട്ടോ… ”
“ടീ നീ വിളിച്ച് കൂവാതെ. ഞാൻ പറയാം. ഞങ്ങളതങ്ങു തീരുമാനിച്ചു”.
“എന്ത്..”ഞാൻ ആണേൽ മിഴിച്ചു നിൽക്കാണ് എന്താ പറയുന്നെന്ന് മനസ്സിലാവാണ്ട്.
“അല്ലാ.. ഇനി എനിക്ക് ഒരു ജോലി കിട്ടി നിന്നെ കെട്ടിച്ചു വിട്ടിട്ടു വേണം അവളെ ഇങ്ങോട്ടു കൊണ്ടുവരാൻ”.
“ഏട്ടൻ ആ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി. എനിക്ക് ജോലിയൊക്കെ കിട്ടിയിട്ടേ ഞാൻ കല്യാണം കഴിക്കൂ. നിങ്ങൾക്ക് വേണേൽ നിങ്ങളു കെട്ടിക്കോ”.
“അങ്ങനാണേൽ രണ്ടാമത്തെ സർപ്രൈസ് ഞാൻ പറയില്ല. നീ പോടീ ഉണ്ടക്കണ്ണി… ”
കുറേ കാലു പിടിച്ചിട്ടും പറഞ്ഞു തന്നില്ല ദുഷ്ടൻ. ഇനിയിപ്പോ സോപ്പിങ് മാത്രെ വഴിയുള്ളൂ.രാത്രി ഭക്ഷണം കഴിക്കാൻ നേരം ഞാൻ ആണ്‌ ഏട്ടന് വിളമ്പി കൊടുത്തത്.
“ഏട്ടാ ഇതു ഞാൻ ഉണ്ടാക്കിയതാ. എങ്ങനുണ്ട്”.
“പിന്നേ.. രസം അടിപൊളിയായിട്ടുണ്ട്”.ഇതുകേട്ടതും അമ്മ തലകുത്തി മറിഞ്ഞു ചിരിക്കുന്നു. എനിക്കണേൽ നല്ല ദേഷ്യം വന്നു.
“അതു രസല്ല സാമ്പാർ ആണ് “.ഞാൻ പറഞ്ഞത് കേട്ടു അച്ഛനും ചെറുതായി ഞെട്ടിയെന്നു തോന്നുന്നു.
“സാമ്പാർ ഇപ്പൊ ഇങ്ങനേം ഉണ്ടാക്കാവോ അമ്മേ. നിനക്ക് അറിയാവുന്ന പണി എടുത്താൽ പോരെ അനുന്ന് ഏട്ടന്റെ വക ഒരു കമന്റും.
ഞാൻ മുഖം വീർപ്പിച്ചു കഴിക്കാൻ ഇരുന്നു.കഷ്പെട്ടു ഉണ്ടാക്കിട്ടു എല്ലാരും കൂടെ കളിയാക്കി.
“എന്റെ അനൂ നീ ഇങ്ങനെ സോപ്പിട്ടാൽ ഏട്ടൻ ഒരുപാട് തവണ കുളിക്കേണ്ടി വരില്ലേ.അതുകൊണ്ട് മോളു സോപ്പിങ് നിർത്തിയിട്ടു കാര്യം പറയ് “.
“ഏട്ടാ അതില്ലേ…. അത്…. ആ രണ്ടാമത്തെ കാര്യം എന്താ…”
“ഏത് രണ്ടാമത്തെ കാര്യം.. ”
“മറ്റേ സർപ്രൈസ്.. ”
അതിനാണോ അനു നീ ഇത്രേം കഷ്ടപ്പെട്ടത് എന്നും പറഞ്ഞു ഏട്ടൻ ഇരുന്നു ചിരിക്കുന്നു.
“നീ പറയാറില്ലേ ഈ സോഷ്യൽ മീഡിയയിൽ ഒക്കെ കഥയെഴുതുന്ന ഒരു അനന്ദുനെ പറ്റിട്ട്. അവൻ എന്റെ ഫ്രണ്ട് ആണ്. ഞങ്ങളൊരുമിച്ചാണ് പഠിക്കുന്നത്”.
“എന്നിട്ട് ഇതുവരെ എന്നോട് പറഞ്ഞില്ലല്ലോ ഏട്ടൻ “.
“ടി അതിനു ഞാൻ തന്നെ ഇതറിയുന്നേ രണ്ടു ദിവസം മുൻപാണ്.അനന്ദു എന്ന പേരിലാണ് അവൻ എഴുതാറുള്ളത്. ശെരിക്കുള്ള പേര് വിഷ്ണുന്നാണ്.അതല്ലേ അറിയാഞ്ഞത്. പക്ഷേ നിന്റെ കാര്യം ഞാൻ അവനോടു പറഞ്ഞിട്ടില്ല”.
ഏട്ടൻ പറഞ്ഞ ഈ അനന്ദുന്റെ കഥകളുടെ സ്ഥിരം വായനക്കാരിയാണ് ഞാൻ. സത്യം പറഞ്ഞാൽ കട്ട ആരാധിക . ഒന്നു രണ്ടു തവണ മെസ്സേജ് ഒക്കെ അയച്ചെങ്കിലും കക്ഷി എന്നെ ഇതുവരെ മൈൻഡ് പോലും ചെയ്തിട്ടില്ല. എന്റെ കുറേ മെസ്സേജ് വേസ്റ്റ് ആയതു മിച്ചം. ഞാനിതു ഏട്ടനോട് എപ്പോഴോ പറഞ്ഞിരുന്നു.

എങ്കിൽ ഏട്ടനായിട്ട് ഇനി പറയണ്ട. അതങ്ങനെ തന്നെ ഇരുന്നോട്ടെ. ഞാൻ നേരിട്ട് കാണുമ്പോ പറഞ്ഞോളാം”.
പിന്നെ എപ്പോഴും ഏട്ടനോടും അച്ചുവേച്ചിയോടും ചോദിക്കുന്ന വിശേഷങ്ങൾ കൂടുതലും വിഷ്ണുവിനെ കുറിച്ചുള്ളതായിരുന്നു. അച്ചുവേച്ചിയാണ് പറഞ്ഞത് വിഷ്ണുവിന് അധികം സുഹൃത്തുക്കളൊന്നും ഇല്ല. പെണ്കുട്ടികളായൊന്നും കൂട്ടുകൂടില്ലാന്ന്. ആൾക്ക് അതൊന്നും ഇഷ്ടമല്ലത്രേ. വെറുതെയല്ല ഞാൻ കിടന്നു കുറേ മെസ്സേജ് അയച്ചിട്ടും ഒരു മറുപടി പോലും തരാഞ്ഞത്.ഒടുവിൽ ഞാൻ കുറേ നിർബന്ധിച്ചപ്പോൾ അച്ചുവേച്ചി ഒരു മെസ്സേജ് അയക്കാമെന്ന് പറഞ്ഞു. മറുപടി കിട്ടുമെന്ന് ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷേ ഞങ്ങള് പ്രതീക്ഷിച്ചതിനു വിപരീതമായി ആളു തിരിച്ചു മറുപടി തന്നു. അച്ചുവേച്ചി ആയിരുന്നു ഞങ്ങൾക്കിടയിലെ ഹംസം. വിഷ്ണു മെസ്സേജ് അയക്കുമ്പോൾ ചേച്ചി അത് നേരെ എനിക്കയച്ചു തരും. ഞാൻ അയക്കുന്ന മറുപടി നേരെ ആൾക്കും അയച്ചു കൊടുക്കും . അങ്ങനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു. കഥകളെ കുറിച്ചും എഴുത്തുകളെ കുറിച്ചുമെല്ലാം. സംസാരിച്ചു സംസാരിച്ചു ഒരുപാട് അടുത്തു. പലപ്പോഴും ഞങ്ങളുടെ മെസ്സേജ് വായിച്ചിട്ട് അച്ചുവേച്ചി ഒന്നും മനസ്സിലാവാണ്ട് ഇടക്ക് എന്നോട് ചോദിക്കും നിങ്ങളു ഇതെന്താ പറയുന്നെ.രണ്ടിനും വട്ടാണോന്ന്. അല്ലേലും മുംബൈ പഠിച്ചു വളർന്നു അച്ചുവേച്ചിക്ക് മലയാളം എവിടുന്ന് മനസ്സിലാവാനാണ്. പറയാൻ അറിയുന്നേ തന്നെ ഭാഗ്യം. എന്നാലും എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു മനസ്സിൽ. വിഷ്ണുവിനെ സംബന്ധിച്ചിടത്തോളം അതെല്ലാം അയക്കുന്നത് അച്ചുവേച്ചി ആണല്ലോ. ഞാനാണെന്ന് അറിയില്ല. ഒടുവിൽ ഞാൻ ഭയന്നത് പോലെ തന്നെ സംഭവിച്ചു. ഒരു സുഹൃത്തെന്നതിൽ കവിഞ്ഞൊരു ഇഷ്ടം വിഷ്ണു അച്ചുവേച്ചിയോട് തുറന്നു പറഞ്ഞു. ഞാനും ആകെ ടെൻഷനിൽ ആയി.ഏട്ടൻഇതെങ്ങാനും അറിഞ്ഞാൽ ഞങ്ങളു രണ്ടാളെയും കൊല്ലും എഴുത്തുകളിലൂടെ വിഷ്ണു ഇഷ്ടപെട്ടത് എന്നെയാണെന്ന് അറിയാവുന്നത് എനിക്കും ചേച്ചിക്കും മാത്രമാണ്.എനിക്കാണേൽ എല്ലാം ആലോചിച്ചിട്ട് ഊണും ഉറക്കവും ഇല്ലാണ്ടായി. പിറ്റേ ദിവസം പതിവിലാണ്ട്‌ ഏട്ടൻ എന്നെ രാവിലെ തന്നെ വിളിച്ചു. “അനു നിനക്ക് വിഷ്ണുവിനെ പരിചയം ഉണ്ടോ”.
“ഏട്ടാ അത്…. ഞാൻ പിന്നെ…..”.
പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ ആകെ തപ്പിത്തടഞ്ഞു.
“ഞാനും അശ്വതിയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അവൻ അറിഞ്ഞപ്പോൾ അവനെനിക്ക് കുറച്ചു മെസ്സേജുകൾ കാണിച്ചു തന്നു.അശ്വതി അവനയച്ചതാണെന്നു പറഞ്ഞിട്ട്. അവളെഴുതിയ കുറച്ചു കഥകളും എഴുത്തിനെ കുറിച്ചുമെല്ലാം ഉണ്ടതിൽ. അവൾക്കു കഥ പോയിട്ട് മലയാളത്തിൽ നേരാവണ്ണം ഒരു വാചകം പോലും എഴുതാൻ അറിയില്ലാന്നു എനിക്ക് നന്നായിട്ട് അറിയാം. അനു സത്യം പറ. എന്താ ഉണ്ടായേ”.
“അത് ഏട്ടാ….. ”
“വേണ്ട നിനക്ക് പറയാൻ ബുദ്ധിമുട്ടാണെൽ ഞാൻ അവളോട്‌ ചോദിച്ചോളാം. എന്റെ അനിയത്തിക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് ഞാൻ അറിഞ്ഞാൽ നിനക്കുള്ളത് ഞാൻ വീട്ടിൽ വന്നിട്ട് തരാം “.എന്നും പറഞ്ഞ് ഏട്ടൻ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.
പിന്നീട് നടന്നതെല്ലാം ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.ഏട്ടൻ എല്ലാം അറിഞ്ഞു. അച്ചുവേച്ചിയുമായി വഴക്കിട്ടു. എന്നോട് പോലും മിണ്ടാതായി. വിഷ്ണുവിനോട് എല്ലാം തുറന്നു പറയാൻ ഏട്ടൻ കുറേ ശ്രമിച്ചു. പക്ഷേ ആളു കരുതിയത് എന്റെ ഏട്ടനും അച്ചുവേച്ചിയും ചേർന്ന് ആളെ പറ്റിച്ചതാണെന്നാണ്. ഏട്ടനുമായുള്ള സൗഹൃദം പാടെ ഒഴിവാക്കി. ഒന്നു സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. അത് ഏട്ടന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ ഏട്ടനോട് കുറേ സോറിയൊക്കെ പറഞ്ഞെങ്കിലും പൂര്ണമായിട്ട് എന്നോട് ക്ഷമിക്കാൻ ഏട്ടന് കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം.കോഴ്സ് കഴിഞ്ഞു പോയപ്പോൾ പോലും ഏട്ടനോടും അച്ചുവേച്ചിയോടും ഒന്നു സംസാരിക്കാൻ കൂട്ടാക്കിയില്ല.ഞാൻ അറിയാതെ എന്റെ മനസ്സിൽ തോന്നിയൊരു ഇഷ്ടം. അതിനു വേണ്ടി ഞാൻ ചെയ്ത പൊട്ടത്തരത്തിനു എന്റെ എട്ടന് നഷ്ടമായത് ഏട്ടന്റെ നല്ലൊരു സുഹൃത്തിനെ ആയിരുന്നു. എന്ത് പ്രായശ്ചിത്തം ആണ് അതിനുവേണ്ടി ചെയേണ്ടതെന്നു എനിക്കറിയില്ല. എന്നെങ്കിലും നേരിട്ട് കാണുവാണെങ്കിൽ എനിക്ക് പറയാൻ ഒന്നേ ഉള്ളൂ. മാപ്പ്. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ തെറ്റിനും മാപ്പ്.എന്റെ ഇഷ്ടം എന്നെങ്കിലും മനസ്സിലാക്കും എന്ന പ്രതീക്ഷയിൽ ഇന്നും ഞാൻ കാത്തിരിക്കുകയാണ്. കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ ഇഷ്ടം മായാതെ എന്നും എന്റെ മനസ്സിലുണ്ടാവും. എന്റെ മരണം വരെ”.
ഡയറി വായിച്ചു തീർന്നപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. ആദ്യമായാണ് ഒരു പെൺകുട്ടിയുടെ മനസ്സ്ഇത്ര അടുത്തറിയുന്നത്. ഡയറി മടക്കി വെച്ചപ്പോഴാണ് അതിനകത്തു നിന്ന് ഒരു വെഡിങ് ഇൻവിറ്റേഷൻ കാർഡ് താഴെ വീഴുന്നത്. manu weds aswathi.അഡ്രസ് അതിനകത്തുണ്ട്.തീയതി നോക്കിയപ്പോ കല്യാണം നാളെയാണ്. പിറ്റേന്ന് കാലത്ത് തന്നെ അമ്മയോട് ഒരിടം വരെ പോവാനുണ്ടെന്ന് പറഞ്ഞു ബൈക്കെടുത്ത വീട്ടിൽ നിന്നിറങ്ങി. ഞാൻ എത്തിയപ്പോഴേക്കും ചടങ്ങുകളൊക്കെ കഴിഞ്ഞിരുന്നു. വധൂവരന്മാരുടെ ഫോട്ടോ എടുക്കുന്ന തിരക്കാണ്. ഞാൻ സ്റ്റേജിലേക്ക് കയറി. ആശംസകൾ അറിയിക്കാൻ അവരുടെ അടുത്തു ചെന്നു.
“Wish you happy married life both of you ”
“വിഷ്ണു… നീ… “എന്നെ കണ്ട ആശ്ചര്യത്തിൽ ആയിരുന്നു രണ്ടുപേരും. മനു എന്നെ കെട്ടിപിടിച്ചു. കുറച്ചു നേരം ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
“നീ വരൂന്ന് അനു ഉറപ്പിച്ചു പറഞ്ഞെങ്കിലും എനിക്ക് പ്രതീക്ഷയില്ലായിരുന്നു. ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ലല്ലോ നമുക്കിടയിൽ ഉണ്ടായത് “.
“അതൊന്നും സാരമില്ലടാ. എല്ലാം കഴിഞ്ഞില്ലേ. ഞാൻ അതൊക്കെ എപ്പോഴേ മറന്നു “.
അവരോടു സംസാരിച്ചിരിക്കുമ്പോഴും എന്റെ കണ്ണുകൾ തിരഞ്ഞെത് അനുവിനെ ആയിരുന്നു. അപ്പോഴാണ് പുറകിൽ നിന്നും ഒരു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോ ഒരു കൊച്ചുകാന്താരി. “അങ്കിളിനെ അനുമേമ വിളിക്ക്ണ്ട്. അങ്ങോട്ടു കൂട്ടി കൊണ്ട് വരാൻ അയച്ചതാ എന്നെ”.
“എന്നിട്ട് എവിടെ നിന്റെ അനുമേമ….?”
അതാന്നും പറഞ്ഞു അവളു പുറത്തേക്ക് കൈ ചൂണ്ടികാട്ടി.പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം വ്യക്തമായി കാണാൻ വയ്യ. ഞാൻ അവിടേക്ക് നടന്നു ചെന്നു. “അനൂ………..”
വിളി കേട്ടതും അവളു തിരിഞ്ഞു നോക്കി.ഒരായിരം കഥകൾ ആ കണ്ണുകൾക്ക് എന്നോട് പറയാനുണ്ടെന്ന് തോന്നി എനിക്ക്.
“വിഷ്ണുവേട്ടാ…… ഞാൻ കാരണമാണ് അന്നങ്ങനെ എല്ലാം സംഭവിച്ചത്. സോറി. മാപ്പര്ഹിക്കുന്ന തെറ്റല്ല ഞാൻ ചെയ്തതെന്ന് എനിക്കറിയാം. എന്നാലും എല്ലാത്തിനും മാപ്പ്”.
“അനൂ… നമ്മൾ തമ്മിൽ ഒരു ഏറ്റു പറച്ചിലൊന്നും വേണ്ട. തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. മനുവിന് പറയാനുള്ളത് കേൾക്കാൻ ഞാനും തയ്യാറായില്ല.പിന്നെ വരുമെന്ന് ഒരു ഉറപ്പുമില്ലാഞ്ഞിട്ടും എനിക്ക് വേണ്ടി നീ കാത്തിരുന്നില്ലേ ഇത്രേം കാലം. അതുമതി എനിക്ക് നിന്റെ മനസ്സ് മനസ്സിലാക്കാൻ. നിന്റെ അനുവാദം ഞാൻ ചോദിക്കുന്നില്ല. ഈ നിമിഷം മുതൽ ഇനിയങ്ങോട്ടുള്ള എന്റെ ജീവിതത്തിലേക്ക് നിന്നെയും കൂട്ടാണ് ഞാൻ. ഇനിയുള്ള ജീവിതം മുഴുവൻ ഒരുപാട് കഥകൾ പറയാനും കേൾക്കാനും നീയും വേണം എന്റെ കൂടെ”. മറുപടി ഒന്നും കിട്ടാതായപ്പോഴാണ് ഞാൻ അവളെ നോക്കിയത്. അപ്പോഴുണ്ട് സന്തോഷം കൊണ്ട് ആൾടെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു.

ചിലകാര്യങ്ങൾ അങ്ങനെയാണ്. വാക്കുകൾ കൊണ്ട് നിർവചിക്കാനാവില്ല. അവൾടെ സമ്മതം ഞാൻ കണ്ടത് ആ തിളങ്ങുന്ന കണ്ണുകളിലാണ്.എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങിയപ്പോഴും അവളുടെ കണ്ണുകൾ എന്നോട് പറയാതെ പറഞ്ഞത് ഇതാണ്. ഇനിയും ഒരായിരം കഥകൾ കേൾക്കുവാനായി നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കും.

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

 

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular