Connect with us

ബന്ധങ്ങൾ

“പൂജ… നീ ഇന്നു കല്യാണത്തിന് വരുന്നില്ലേ… ” ” ഇല്ല ഗംഗ… ശിവേട്ടൻ ഉണ്ടാകും അവിടെ… എനിക്കു പറ്റില്ല… ഫേസ് ചെയ്യാൻ..

Published

on

രചന: ജ്വാലാമുഖി

“പൂജ… നീ ഇന്നു കല്യാണത്തിന് വരുന്നില്ലേ… ”

” ഇല്ല ഗംഗ… ശിവേട്ടൻ ഉണ്ടാകും അവിടെ… എനിക്കു പറ്റില്ല… ഫേസ് ചെയ്യാൻ.. ”

“പൂജ.. നീ നിന്റെ ജീവിതം ഇങ്ങനെ കളയരുത്.. ”

“ജീവിതത്തിൽ ഒരാളെ പൂജ സ്നേഹിച്ചിട്ടുള്ളു… വേറൊരാൾ ഈ മനസ്സിൽ കേറില്ല.. ശിവേട്ടൻ എന്നോടുള്ള വാശിയിൽ ഇറങ്ങി പോയി മറ്റൊരു പെണ്ണിനെ താലി കെട്ടുമ്പോളും എന്റെ കണ്ണുനീർ ഒരു ശാപം ആയി ശിവേട്ടനിൽ പതിക്കരുത് എന്ന് ഓർത്തിട്ടു ഒന്ന് ഏന്തി കരയാൻ പോലും എനിക്കു കഴിഞ്ഞിട്ടില്ല ഗംഗേ… എന്നിട്ടും ആ ജീവിതം തകർന്നു ബന്ധം വേർപെട്ടു എന്നറിഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു പൂജേടെ ശാപം ആണെന്ന്… ഞാൻ ഒരിക്കലും ശപിച്ചിട്ടില്ല.. എനിക്ക് ഒരിക്കലും അതിനു കഴിയില്ല… ”

“അതൊക്കെ കഴിഞ്ഞില്ലേ മോളെ.. ഇത്രയും കാലം ഈ നാട്ടിൽ നിന്നു നീ മാറിനിന്നതു ശിവ നന്നായി ജീവിക്കാൻ അല്ലേ.. കൺവെട്ടത്തു നിന്നു തന്നെ മാറി കൊടുത്തില്ലേ മോളെ നീ.. എന്നിട്ടും… ആ ബന്ധത്തിന് അത്രയും ആയുസേ ഉള്ളായിരുന്നു എന്ന് ആശ്വസിക്കൂ… ”

“എല്ലാവരും ആഗ്രഹിച്ചൊരു കല്യാണം ആണ് ഗോപന്റെ… അതുകൊണ്ട് തന്നെ ആരെക്കാളും മുന്നേ ശിവേട്ടൻ അവിടെ കാണും.. ”

“ഇനി ആരെ ആടി നീ ഭയക്കനെ.. അവൻ നിനക്ക് ഉള്ളതാ.. അതാ… ”

“വേണ്ട ഗംഗാ… ഇനി ഒരിക്കലും അങ്ങനെ എനിക്ക്… ”

ഗംഗയുടെ നിർബന്ധത്തിൽ ഞാൻ പോകാൻ തീരുമാനിച്ചു.. പക്ഷേ… മനസ്സ് പെരുമ്പറ പോലെ മിടിക്കാൻ തുടങ്ങി…

എങ്ങിനെ കാണും… ശക്തി തരണേ കണ്ണാ…

ഇളം പച്ചയിൽ ബ്ലൂ കളർ ബോർഡർ ആയുള്ള സാരിയുടുത്തു… കണ്ണാടിയിൽ നോക്കി മുഖം മിനുക്കി…

ഈ ഇട ആയി ഒന്ന് സുന്ദരി ആയിട്ടുണ്ടോ എന്നൊരു സംശയം… മനസ്സിൽ പ്രണയം ഉണ്ടെങ്കിൽ എന്നും യൗവനം തന്നായിരിക്കും….

വയസ്സ് 29 കഴിഞ്ഞു… ഒരു വർഷം കൂടെ കഴിഞ്ഞാൽ 30..
വർഷങ്ങൾ എത്ര വേഗത്തിൽ ആണ് പോയത്…

ഗോവണി ഇറങ്ങി വന്ന തന്നെ കണ്ടു ഗംഗാ കണ്ണുമിഴിച്ചു നിൽപ്പുണ്ട്…

അവളെ പറഞ്ഞിട്ട് കാര്യം ഇല്ല..കുറെ വർഷങ്ങൾ ആയി ഒരു പൊട്ട് പോലും തൊട്ടു അവൾ എന്നെ കണ്ടിട്ടില്ല…
എന്നും എന്തിനും കൂടെ ഉണ്ടായിരുന്നത് ഗംഗയാണ്..

“സുന്ദരി ആയല്ലോ… ഇപ്പോൾ ശിവ കണ്ടാൽ അപ്പൊ കൊത്തി കൊണ്ട് പോകും നോക്കിക്കോ… ”

“ഒന്ന് പോടീ.. ”

കാറിൽ കേറി… യാത്ര തുടങ്ങിയതും മനസ്സ് പഴയ നാളുകളിലേക്ക് ഊളാക്കിട്ടു…
പ്രണയം കത്തി പടർന്ന നാളുകൾ..

അമ്മായിടെ വീട്ടിൽ പോകുമ്പോൾ അമ്മായിടെ മകൻ ഗോപന്റെ കൂട്ടുകാരൻ ആയിരുന്നു ശിവേട്ടൻ…

തുടക്കത്തിൽ ഞങ്ങൾ എന്നും പൊരിഞ്ഞ അടി ആയിരുന്നു… എന്ത് കളിച്ചാലും ശിവേട്ടൻ കള്ളക്കൊതി കാട്ടും… പാമ്പും കോണിം തീപ്പെട്ടി പടവും വളപ്പൊട്ടും ഒക്കെ കളിക്കുമ്പോൾ എന്നും അടിയിലെ അവസാനിക്കൂ …

എല്ലാരും ചെസ്സ് കളിക്കുമ്പോൾ എനിക്കാണേൽ അതൊട്ടു അറിയേം ഇല്ല..
.
“ഇതു ബുദ്ധി ഉള്ളവർ കളിക്കന കളി ആണ് പാറു.. നിനക്ക് പറ്റില്ല.. ”

“എന്നിട്ട് ശിവേട്ടൻ കളിക്കാനുണ്ടല്ലോ ”

എന്നും പറഞ്ഞു ഒരു അടി കൊടുത്തു ഞാൻ ഓടും.. പിന്നാലെ ശിവേട്ടനും…

ഒരിക്കൽ ശിവേട്ടൻ എന്നെ മച്ചിങ്ങ കൊണ്ട് എറിഞ്ഞു എന്റെ നെറ്റി പൊട്ടി ചോര വന്നു… അന്ന് ശിവേട്ടന് ആകെ സങ്കടം ആയി… അടുത്ത് വന്ന്‌ എന്നെ കുറെ നേരം നോക്കി… കലിതുള്ളി നിൽക്കുന്ന എന്റെ നെറ്റിയിൽ ഒരുമ്മ തന്നു ശിവേട്ടൻ കണ്ടം വഴി ഓടി…

അങ്ങനെ തരിച്ചു നിന്ന ഞാൻ ഭൂമിയിലേക്ക് ഇറങ്ങാൻ ഒരു മണിക്കൂർ എടുത്തു…

പിന്നീട് എനിക്കു ശിവേട്ടന്റെ മുഖത്തു നോക്കാൻ പറ്റാതെ ആയി.. എന്താ എന്നറിയില്ല… ആദ്യമായി എനിക്കു കിട്ടിയ ചുംബനം… അതെന്നിൽ വളർത്തിയത് പ്രണയം ആയിരുന്നോ…അറിയില്ല.. എന്തെന്നറിയാത്ത ഒരു വികാരം….

സത്യത്തിൽ അന്നുമുതൽ ഞാൻ ഒരു പെണ്ണിനെ പോലെ ചിന്തിച്ചു തുടങ്ങി.. അണിഞ്ഞു ഒരുങ്ങി… സുന്ദരി ആയി.. ശിവേട്ടന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും…

പക്ഷേ പഴയ പോലെ തല്ലുകൂടാൻ പറ്റുന്നില്ല… നാണം എന്നൊരു വൃത്തികെട്ട വികാരം അന്ന് എന്നെ ശിവേട്ടന്റെ മുന്നിൽ ഇട്ടു വരിഞ്ഞു…

പക്ഷെ ശിവേട്ടൻ വിടാൻ ഭാവം ഇല്ലായിരുന്നു… വക്കേഷൻ തീരാൻ ഒരാഴ്ച്ച മാത്രം ബാക്കി ഉള്ളൊരു ദിവസം… വൈകുന്നേരം നാമം ചൊല്ലി ഇരിക്കുമ്പോൾ ആണ് ഗോപനും ശിവേട്ടനും കൂടെ കയറി വരണേ…

ചൊല്ലിയ നാമങ്ങൾ ഒന്നിച്ചു തെറ്റി.. ഞാൻ ചാടി എണീറ്റു…

നേരെ ടെറസിൽ പോയി നിന്നു… എന്തെന്നില്ലാത്ത ഒരു ചമ്മൽ.. താഴെ ചെന്നാൽ ശിവേട്ടൻ എന്തേലും മിണ്ടി വരും..

പക്ഷേ അതൊന്നും കേൾക്കാൻ ഇപ്പൊ എന്റെ കാതുകളിൽ പ്രണയം വന്നു അടഞ്ഞു ഇരിക്കുന്നത് കൊണ്ട് പറ്റില്ലല്ലോ…
പെട്ടന്ന് കാറ്റും മഴയും ആർത്തിരമ്പി വന്നു…

ആ മഴ നനയാൻ ആയിരുന്നു അപ്പൊ തോന്നിയത്.. പെട്ടന്ന് പിന്നിൽ നിന്നാരോ വട്ടം പിടിച്ചപ്പോൾ ആണ് ഞെട്ടി തിരിഞ്ഞത്…

നനഞ്ഞു കുതിർന്നു… മൂക്കിലൂടെ ഒഴുകി ഇറങ്ങിയ വെള്ളത്തുള്ളികളിൽ എന്റെ കണ്ണുനീർ അലിഞ്ഞു വീണു….

സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അറിയില്ല അന്ന് കരഞ്ഞു പോയി…. എന്നെ ചേർത്തു നിർത്തി കാതിൽ അന്ന് ശിവേട്ടൻ പറഞ്ഞു…

“ഈ കാന്താരി പെണ്ണിനെ ആർക്കും കൊടുക്കില്ല എന്ന്.. ”

തിരിച്ചു പറയാൻ നാവ് അനങ്ങിയില്ല…
പക്ഷേ ആ കവിളിൽ ഒരു മുത്തമിട്ടു ഞാൻ ഓടുമ്പോൾ എന്റെ പാദസരത്തിന്റെ കിലുക്കത്തിന് പോലും ഒരു പ്രണയം ഉണ്ടായിരുന്നു….

റൂമിൽ വന്ന്‌ ഈറൻ മാറ്റി ഉമ്മറത്തു വരുമ്പോൾ എല്ലാരും കൂടെ ശിവേട്ടനെ കളിയാക്കുന്നുണ്ടായിരുന്നു….

“നട്ടപ്പാതിരക്കു ടെറസിൽ പോയി മഴ നനയാൻ മാത്രം വട്ടുണ്ടോ ശിവ നിനക്ക്… ”

“അതും ഒരു രസം ആട ഗോപാ.. ”

എന്നും പറഞ്ഞു ശിവേട്ടൻ എന്നെ ഒളിച്ചൊന്നു നോക്കിയപ്പോൾ മനസ്സിൽ ആയിരം മത്താപ്പൂ ഒന്നിച്ചു കത്തി…

വല്ലപ്പോളും ഉള്ള ആ കണ്ടുമുട്ടൽ ആയിരുന്നു ഞങ്ങളുടെ പ്രണയം..

ഇടക്ക് ആരും ഇല്ലാത്തപ്പോൾ വീട്ടിലെ ലാൻഡ്‌ഫോണിൽ വിളിക്കും.. കുറച്ചു നേരം സംസാരിക്കും…

അങ്ങനെ ഇരിക്കെ ശിവേട്ടന് ദുബായ് ൽ ജോലി ആയി പോയി ..

എനിക്കു വീട്ടിൽ കല്യാണം തകൃതി ആയി ആലോചിക്കാനും തുടങ്ങി… ആ ഇടക്ക് ശിവേട്ടൻ ലീവിൽ വന്നു… എന്റെ വീട്ടിൽ വന്നു പെണ്ണുചോദിച്ചു. …

പ്രതാപിയായ എന്റെ അച്ഛൻ ഗവണ്മെന്റ് ജോലി ഇല്ലാത്ത വെറുമൊരു പ്രവാസിക്ക് മകളെ നൽകില്ല എന്ന് പറഞ്ഞു ശിവേട്ടന്റെ അച്ഛനെ ആട്ടി ഇറക്കി…

സ്വന്തം അച്ഛനെ അത്രയും പറഞ്ഞപ്പോൾ കേട്ടു നിന്നത് കൊണ്ടാകാം ശിവേട്ടന് എന്നോടുള്ള പ്രണയം അവിടെ പൊലിഞ്ഞത്…

പിന്നീട് എന്നേക്കാൾ മുന്നേ ശിവേട്ടന്റെ വിവാഹം കഴിഞ്ഞു… ഇറ്റലിയിൽ ജനിച്ചു വളർന്ന ഒരു സുന്ദരി കുട്ടി…

അവിടുത്തെ സംസ്കാരവും ശൈലിയും കേരളത്തിൽ അവളെ ധിക്കാരി ആക്കി… അടിച്ചു പൊളി ലൈഫിൽ നിന്നും ശിവേട്ടനെ പോലൊരു നാട്ടുമ്പുറത്തു കാരനെ ഉൾകൊള്ളാൻ അവൾക്കും ആയില്ല…

അഞ്ചു വർഷം കടിച്ചു പിടിച്ചു നീക്കി ഒടുവിൽ ബന്ധം പിരിയുമ്പോൾ ഒരിറ്റു കണ്ണുനീർ രണ്ടു പേരിൽ നിന്നും വീണില്ല…

ശിവേട്ടന്റെ കല്യാണത്തിന്റെ തലേന്നാണ് ബാംഗ്ളൂരിലേക് പുതിയ ജോലി കിട്ടി ഞാൻ മാറുന്നത്… അവിടെ വച്ചാണ് ഗംഗയെ എനിക്കു കിട്ടിത്…

ബാംഗ്ലൂരിന്റെ തിരക്ക് പിടിച്ച പാച്ചിലിൽ മാറാത്ത രണ്ടു രൂപങ്ങൾ ഞങ്ങൾ മാത്രം ആയിരുന്നിരിക്കും…

ഇഷ്ടപ്പെട്ട പുരുഷൻ മറ്റൊരു പെണ്ണിന്റെ സ്വന്തം ആയപ്പോൾ മരവിച്ചു പോയതായിരുന്നു എന്റെ ജീവിതം…

വിവാഹം വേണ്ട എന്ന തീരുമാനവും എന്റെ മാത്രം ആയിരുന്നു…

ഇടക്ക് ആകെ നാട്ടിൽ വന്നത് അച്ഛൻ മരിച്ചപ്പോൾ മാത്രം ആണ്… അന്ന് ശിവേട്ടനും ദീപ യും കൂടെ അച്ഛനെ അവസാനമായി കാണാൻ വരുമ്പോൾ… രണ്ടു നിഴലുകളായേ തോന്നിയുള്ളൂ…

തിരിച്ചു ജോലിയും തിരക്കിലും ഓടി ഒളിക്കുമ്പോൾ ആണ്… ശിവേട്ടന്റെ ഡിവോഴ്സ് നെ പറ്റി അറിയുന്നത്… വലിയൊരു ഷോക്ക് ആയിരുന്നു എനിക്കത്…

വർഷങ്ങൾക്ക് ശേഷം ഇപ്പൊ നാട്ടിൽ വന്നത് ഗോപന്റെ കല്യാണം കൂടാൻ ആണ്… ഇടക്ക് എന്നെ കാണാൻ ഗോപൻ ബാംഗ്ലൂർ വരുന്നത് കൊണ്ടു ഗംഗക്കും അവൻ ചങ്കായി…

കാർ കല്യാണവീടിന്റ മുന്നിൽ ചെന്നു നിന്നു…

ഞാൻ ഓടിക്കളിച്ച മുറ്റം…

പഴകി ദ്രവിച്ച ആ ചാരുകസേര ഇന്നും ഉമ്മറത്തുണ്ട്…

എല്ലാവരോടും ഒന്ന് ചിരിച്ചെന്നു വരുത്തി… പതുക്കെ ആ ഗോവണി കേറി ടെറസിൽ എത്തുമ്പോൾ എനിക്കു നഷ്ടപെട്ട എന്റെ പഴയ കാലം മുന്നിൽ തെളിയുകയായിരുന്നു…

താഴെ ഗംഗയെ ഗോപൻ ശിവക്ക് പരിചയപ്പെടുത്തുമ്പോൾ അറിയാതെ ഗംഗ മനസ്സിൽ വിചാരിച്ചു… വെറുതെ അല്ല പൂജ വിവാഹം വേണ്ടാന്ന് വച്ചേ… എന്നാ ഗ്ലാമർ ആണെന്ന്…

“ഇതാണ് ഗംഗ.. നമ്മുടെ പൂജേടെ കൂടെ വർക്ക്‌ ചെയ്യുന്ന… ”

“ആഹാ.. മനസിലായി…. പാറു വന്നിട്ടില്ലേ .. ”

“ഉവ്വ്.. വരാൻ മടിച്ചു… ഒരുപാട് നിര്ബന്ധിക്കേണ്ടി വന്നു… ”

അവിടന്ന് ഓടി ആ ടെറസിൽ കേറുമ്പോൾ ശിവയും ആ പഴയ 25 കാരൻ ആവുകയായിരുന്നു…

ഓടി കിതച്ചു വന്ന അവനെ തിരിഞ്ഞു നോക്കിയതും എന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു…
എനിക്കേറെ ഇഷ്ടം ഉള്ള ബ്ലാക്ക് ഷർട്ട്‌ ഉം മുണ്ടും…
അതിൽ അവൻ ഒരുപാട് സുന്ദരൻ ആയിട്ടുണ്ട്… ഇന്നും തന്റെ ഇഷ്ടങ്ങൾ അവൻ ഓർക്കുന്നുണ്ടല്ലോ…
“പാറു…. ”

ഒന്ന് മൂളാൻ പോലും തോന്നിയില്ല…

“…..”
“എന്താ എന്നോട് ഒന്നും പറയാൻ ഇല്ലെടാ നിനക്ക്… ”

“ഈ ഒരു നിമിഷം ആണ് ഞാൻ ഏറ്റവും ഭയന്നത്… കാണില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു പോയതാണ് ഞാൻ …. വന്നു പോയി… ”

എന്റെ വാക്കുകൾ ആ മനുഷ്യനെ വല്ലാതെ തളർത്തി എന്ന് ആ കണ്ണുനീർ എന്നോട് പറയുന്നുണ്ടായിരുന്നു…

മറുപടി കേൾക്കാൻ നില്കാതെ താഴോട്ട് ഇറങ്ങുമ്പോൾ മനസ്സിൽ ഒരു വാശി ആയിരുന്നു….

കല്യാണത്തിരക്കിലും ശിവേട്ടന്റെ കണ്ണുകൾ എന്റെ നേരെ ആണെന്ന് അറിഞ്ഞിട്ടും ഞാൻ അറിയാത്ത പോലെ നടിച്ചു…

“ശിവ… പൂജ.. ഈ കമിങ് monday ഓസ്ട്രേലിയ പോകുവാണ്… അവൾക്കു അവിടെ ജോബ് ആയി… ”

ഗംഗയുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ ശിവയുടെ കാതുകളിൽ പതിഞ്ഞു…
ഒന്നും പറയാതെ തിരിഞ്ഞു നടന്ന ആ മുഖം ഒരു കയ്യകലം അകലെ ഞാൻ കാണുന്നുണ്ടായിരുന്നു…

നേരെ മുല്ലക്കൽ അമ്മേടെ പാടത്തേക്കു ആയിരിക്കും പോയിരിക്കുക എന്ന് തോന്നിയത് കൊണ്ടാണ് ഞാനും അങ്ങോട്ട് നടന്നത്..

കല്യാണവീട്ടിൽ ആഘോഷം തകർക്കുമ്പോൾ എന്റെ മനസിലും ഒരു മേളം നടക്കുവായിരുന്നു…

കലിങ്കിൽ അമ്പലത്തിലേക്ക് നോക്കി ഏന്തി കരയുന്ന എന്റെ ശിവേട്ടനെ കണ്ടതും എന്റെ ചങ്കും പിടഞ്ഞു…

“ശിവേട്ട… ”

“മാപ്പ്.. പാറു…. നിന്നെ അല്ലാതെ ആരെയും ഇതുപോലെ സ്നേഹിക്കാൻ എനിക്കു കഴിയില്ലാടി…. അറിയില്ല പാറു… നിന്നെ ഒന്ന് കാണാൻ ഒരുപാട് കൊതിച്ചാണ് വന്നെ… ”

“കഴിഞ്ഞതെല്ലാം മറക്കൂ ശിവേട്ട .. ”

“വയ്യ പാറൂ… ദീപയെ ഒരു വാശിയിൽ താലി കെട്ടുമ്പോളും അച്ഛനോടും നിന്നോടും.. എന്തിനു എന്നോട് തന്നെ ഒരു തരം വാശി ആയിരുന്നു…. പക്ഷേ അവൾക്കു ഒരു നല്ല ഭർത്താവാകാൻ എനിക്കു കഴിഞ്ഞില്ല… ഒരു താലി ആയിരുന്നു അവൾക്കും വേണ്ടിയിരുന്നത്… ”

“ഇനി എന്തിന് ഇതൊക്കെ പറയുന്നു… ”

“നീ അറിയണം പാറൂ… ശിവ നിന്നെ അത്രത്തോളം സ്നേഹിക്കുന്നുണ്ട്… എന്തായാലും നീ പോകല്ലേ… ഇനി എന്ന് കാണും എന്നറിയില്ലല്ലോ… ഇന്നു ഒരു ദിവസം എന്റെ കൂടെ ചിലവഴിച്ചൂടെ നിനക്ക്… ”

“ആ പഴയ ഇഷ്ടം ഉള്ളിൽ ഉണ്ടെങ്കിൽ ഒരു ദിവസം അല്ല… ഈ ജന്മം മൊത്തം ഞാൻ ഉണ്ടാകും കൂടെ…. ”

കേട്ടത് വിശ്വസിക്കാൻ ആകാതെ അന്തം വിട്ടു നിന്നു പോയ ശിവേട്ടന്റെ മാറിലേക്ക് മുഖം അമർത്തി… കൈകൾ ആ ശരീരത്തെ മുറുകെ പുണർന്നപ്പോൾ..തിരിച്ചും എല്ലുമുറിയുന്ന വണ്ണം എന്നെ പുണരുമ്പോൾ മുല്ലക്കൽ അമ്മ പോലും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…..

എട്ടു വർഷത്തെ എന്റെ കണ്ണുനീർ….. അത് മഴ പോലെ പെയ്തിറങ്ങി… ഒപ്പം ഒരുപാട് സ്വപ്നങ്ങളുമായി…

ശിവേട്ടൻ എന്റെ കയ്യും പിടിച്ചു ആ മുറ്റത്തേക്ക് കേറുമ്പോൾ അന്ന് എതിർത്ത എന്റെ ബന്ധുക്കൾ എല്ലാം ഗോപനെയും പെണ്ണിനേയും ആരതി ഉഴിഞ്ഞതോടൊപ്പം ഞങ്ങളെയും ഉഴിയുന്നുണ്ടായി…. ഒരുപാട് സന്തോഷത്തോടെ….

ഇനി എനിക്കു ജീവിക്കണം എന്റെ ശിവേട്ടന്റെ പെണ്ണായിട്ട്…. ഒരുപാട് കാലം…..

 

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular