Connect with us

ബന്ധങ്ങൾ

അമ്മക്ക് കൊടുത്ത വാക്ക്

Published

on

രചന: Akhil R Nath

രാവിലെ ഞാൻ ഉറക്കമെഴുനേറ്റത് ബിനു അച്ചായന്റെ അലർച്ച കേട്ടാണ്….

“ഞങ്ങടെ കയ്യിൽ നിന്നു പൈസ വാങ്ങിയിട്ട് ആ %$&# മോൻ എവിടെ പോയി കിടക്കുന്നു ???…
കാശ് തരാൻ കെൽപ് ഇല്ലെങ്കിൽ വാങ്ങാൻ നിക്കരുതായിരുന്നു… ഇനി അവൻ എവിടുന്നെടുത്തു തരാനാ ??

ഇയാൾക്ക് ഇത് എന്തിന്റെ സൂക്കേടാ.. എന്നും രാവിലെ ആകുമ്പോൾ വരും, അമ്മയെ കുറെ ചീത്ത പറയും…

അല്ലേലും അമ്മയെ എന്തിനാ ചീത്ത പറയുന്നേ ??… പൈസ കൊടുക്കാനുള്ളത് അച്ഛൻ അല്ലേ ??

പാവം അമ്മ ഒന്നും മിണ്ടാതെ എല്ലാം കേട്ടോണ്ട് നിക്കുന്നു… !!!
ചേചിയുമുണ്ടല്ലോ അമ്മയുടെ അടുത്തു… ഇവൾ എന്ത് കേൾക്കാനാണാവോ അവിടെ പോയി നില്കുന്നെ,
പൊട്ടി!!!… അമ്മക്ക് ഒന്ന് കൊടുത്തു അവളെ അകത്തു വിട്ടൂടെ… അയാൾ ദുഷ്ടനാ.. അയാളുടെ ഒരു മാതിരി നോട്ടം !!

ചാടി ചെന്നു ഒരു ഇടി വെച്ചു കൊടുക്കാൻ തോന്നി അയാളുടെ മുഖത്ത്…
എന്റെ നെഞ്ചിലെ തെളിഞ്ഞ് നില്കുന്ന എല്ലുകളിലേക്ക് നോക്കിയപ്പോൾ അത് വേണ്ടെന്നു വെച്ചു…

“ഇപ്പൊ ഞാൻ പോകുവാ.. അവൻ വിളിക്കുവാണേൽ പറഞ്ഞേക്ക് എന്റെ പൈസ തരാതെ എത്ര നാൾ അവനിങ്ങനെ ഒളിച്ചു നടക്കുമെന്ന് ??”

ഹോ ഭാഗ്യം കാലമാടൻ നിർത്തി…
എന്ത് ഭാഗ്യം ??? അയാൾ നാളെയും വരും.. ഇത് പോലെ അമ്മയെ ചീത്ത വിളിക്കും.. ഇയാൾക്ക് വല്ല നേർച്ചയുമുണ്ടോ എന്നും വന്നു എന്റമ്മയെ ചീത്ത വിളിക്കാമെന്ന് ??..

അല്ല ചീത്ത വിളിച്ചാൽ പൈസ കിട്ടുമോ ?..

അച്ഛൻ എവിടെയാണെന്ന് ഞങ്ങൾക്ക് പോലും അറിയില്ല… വീടും വസ്തുവും വിറ്റിട്ട് ഞങ്ങളെ ഈ വാടക വീട്ടിൽ ആക്കി ഒരു പോക്ക് പോയതാ..

കടം കൊടുത്തവർ എന്നും വന്നു പാവം അമ്മയെ വഴക്ക് പറയും.. എല്ലാവരും വരാറുണ്ടെങ്കിലും ഈ അച്ചായനെ എനിക്ക് ഇഷ്ടമല്ല.. നേരം വെളുക്കുമ്പോൾ വന്നു തുടങ്ങും അയാൾ… കള്ളു കുടിയൻ !!! വലുതായി കുറച്ചു പൈസ ഉണ്ടാക്കി അയാളുടെ മുഖത്തു എറിഞ്ഞു കൊടുക്കണം !!!..

ഞാൻ കട്ടിലിൽ നിന്നു എഴുനേറ്റു… തറയിൽ മുഴുവൻ വെള്ളമാണ്. ഇന്നലെ മഴ തകർത്തു പെയ്തിരിക്കുന്നു. മഴ പെയ്താൽ പിന്നെ പുറത്തു ഉള്ളതിനേക്കാൾ വെള്ളമാണ് വീടിനകത്തു..

“അമ്മേ ഇന്നു എന്താ കഴിക്കാൻ ??”
ഞാൻ അടുക്കളയിലേക്ക് ചെന്നു.

അമ്മ തല കുനിച്ചു അടുക്കളയിൽ ഇരിപ്പുണ്ടായിരുന്നു

“അമ്മ കരയുവാണോ ??”

എന്റെ ചോദ്യം കേട്ടപ്പോൾ അമ്മ പെട്ടെന്ന് കണ്ണ് തുടച്ചു…

“അല്ലെടാ.. മോൻ പോയി പല്ല് തേക്ക്.. അമ്മ ഗോതമ്പ് ദോശ ഉണ്ടാക്കി തരാം.”.

ഞാൻ മുറിയിലേക്ക് നടന്നു.. മുറി നിറയെ പാത്രങ്ങളാണ്.. ചോരുന്ന മഴ വെള്ളം പിടിക്കാൻ വെച്ചിരിക്കുന്നവ..

മഴ വെള്ളം നിറഞ്ഞൊഴുകുന്ന പാത്രം ഞാൻ മെല്ലെ നീക്കി.. ഭാഗ്യം ചോക്കിന്റെ പാട് മാഞ്ഞിട്ടില്ല…
എന്റെ ഐഡിയ ആണ്, മഴ പെയ്തു കഴിഞ്ഞാൽ വെള്ളം വീഴുന്നിടത്ത് എല്ലാം പാത്രം കൊണ്ട് വെക്കുന്ന അമ്മയെയും ചേച്ചിയെയും കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ്…

സ്കൂളിൽ നിന്നും എടുത്തോണ്ട് വന്ന ചോക്ക് കഷ്ണം കൊണ്ട് തറയിൽ വെള്ളം വീഴുന്ന സ്ഥലത്ത് എല്ലാം അടയാളം ഇട്ടു… മഴ പെയ്തു തുടങ്ങുമ്പോഴേ അവിടെ എല്ലാം പാത്രം കൊണ്ട് വെക്കാമല്ലോ… ഹോ എന്റെ ഒരു ബുദ്ധിയെ !!!”

ഇനി വെള്ളം വീഴാൻ കട്ടിൽ ഇരിക്കുന്ന സ്ഥലം കൂടിയേ ബാക്കി ഉള്ളൂ.. ബാക്കി എല്ലാടത്തും വെള്ളമാണ്….

ഒരു പാത്രത്തിലെ വെള്ളം ഞാൻ മണപ്പിച്ചു നോക്കി.. ദൈവം കാത്തു… മച്ചിലെ മരപ്പട്ടി മൂത്രമൊഴിച്ചിട്ടില്ല !!!!

മരപ്പട്ടിയുടെ മൂത്രത്തിന് എന്ത് നാറ്റമാണെന്നു അറിയാമോ ??
രണ്ടു ദിവസം മുൻപാണ്‌, ഞാനും അമ്മയും ചേച്ചിയും കൂടി കഴിച്ചു കൊണ്ടിരിക്കുകയാണ്, അമ്മയുടെ വറുത്ത മീൻ കൂടി വാങ്ങി ഞാൻ എന്റെ പ്ലേറ്റിൽ വെച്ചിട്ടുണ്ട്.. അത് ഈ കുശുമ്പിക്ക് അത്ര പിടിച്ചിട്ടില്ല…

“അതെന്താ അവനു രണ്ടെണ്ണം ?? ഞാൻ കനാലിൽ ഒഴുകി വന്നതാണോ ”

അവൾ അമ്മയോട് പരാതി പറഞ്ഞു..

“അവൻ ഒരു ആൺകൊച്ച് അല്ലേടി.. അവൻ തിന്നു വല്ല തടിയും വെക്കട്ടെ.. ”

അമ്മയുടെ വാക്കുകൾ കേട്ടിട്ട് ഞാൻ ഒന്ന് പൊങ്ങി. അവളെ നോക്കി ഒന്ന് കൊഞ്ഞനം കാട്ടി…

“എത്ര തിന്നാൽ എന്താ.. ഇവൻ എന്നും ഇങ്ങനെ എലുമ്പനായെ ഇരിക്കൂ… ദേഹത്ത് വല്ലതും പിടിക്കണമെങ്കിലേ മനസു നന്നാവണം.

അവൾ എന്നെ ദേഷ്യം പിടിപ്പിക്കാൻ ഉള്ള ശ്രെമമാണ്.. .

“അമ്മേ ഇത് കേട്ടോ…” ഞാൻ ചിണുങ്ങി…

“രണ്ടു പേരും മിണ്ടാതിരുന്നു കഴിച്ചിട്ടു വല്ലോം എടുത്തു വെച്ചു പഠിച്ചേ”…

അവളെ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ടു ഞാൻ കഴിക്കാൻ തുടങ്ങി…

അധിക നേരം കഴിഞ്ഞില്ല, തോളിൽ എന്തോ വീഴുന്നത് പോലെ എനിക്ക് തോന്നി.. വെള്ളം വീഴുന്നു… മഴ പെയ്യുന്നില്ലല്ലോ പിന്നെ ഇത് എവിടെ നിന്നാണ് വീഴുന്നത് ???

ആ വെള്ളം തോളിൽ കൂടി എന്റെ പാത്രത്തിലും വീണു.. മുറിയിൽ ആകെ ഒരു ദുർഗന്ധം പരന്നു..!!!!.

മരപ്പട്ടി !!! മച്ചിലെ മരപ്പട്ടി മൂത്രമൊഴിച്ചതാ… ചേച്ചി മൂക്ക് പൊത്തി.. അമ്മ എന്നെ വേഗം പിടിച്ചു മാറ്റി..

ഞാൻ എന്റെ പാത്രത്തിലേക്ക് നോക്കി..

“എന്റെ വറുത്തമീൻ !!!!!”

കരയാൻ തുടങ്ങിയ എന്നെ അമ്മ സമാധാനിപ്പിച്ചു… നാളെ മീൻ വാങ്ങിക്കുമ്പോ നിനക്ക് അമ്മ രണ്ടു മീൻ കൂടുതൽ തരാം പോരെ ??…

ചോറിൽ മൂത്രം വീണതിനെക്കാൾ എന്റെ വിഷമം കഷ്ടിച്ച് ഒരു നേരം കുളിക്കാൻ തന്നെ മടിയുള്ള എനിക്ക് അന്ന് രണ്ടാമത് കുളിക്കേണ്ടി വന്നു എന്നത് ഓർത്തായിരുന്നു !!!

കുളി കഴിഞ്ഞു വന്നിട്ട് അമ്മയാണ് എനിക്ക് ചോറ് വാരി തന്നത്.. അമ്മയുടെ പാത്രത്തിലെ ചോറ് !!..

“അമ്മ കഴിക്കുന്നില്ലേ ???”

ഉരുള ഉരുട്ടി എന്റെ വായിൽ വെച്ചു തന്നപോൾ ഞാൻ ചോദിച്ചു…

“അമ്മക്ക് വിശപ്പില്ല നീ കഴിച്ചോ ”

എങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി ഒരു ഉരുള അമ്മ കഴിച്ചു…
.
.
.
.
.

“ഡാ ചെക്കാ നീ എന്ത് ആലോചിച്ചോണ്ട് നിക്കുവാ ഇവിടെ ?? പോയി പല്ല് തേച്ചേ ജന്തൂ… ”

ചേച്ചിയാണ്.. മഴവെള്ളം വീണ പാത്രം എടുക്കാൻ വന്നതാണ്‌..

” മിനിഞ്ഞാന്ന് മരപ്പട്ടി പെടുത്തില്ലേ, ഞാൻ അത് ആലോചിച്ചു നിക്കുവാരുന്നു ”

” നിനക്ക് അല്ലെങ്കിലും സ്വന്തം വർഗ്ഗത്തിന്റെ കാര്യം ആലോചിക്കാനല്ലേ നേരമുള്ളൂ “”..

അവൾ കളിയാക്കുകയാണ്…

ചെന്നു തലയ്ക്കു ഒരു കിഴുക്ക് വെച്ചു കൊടുത്താലോ ???
വേണ്ട അവളുടെ കയ്യിൽ പാത്രം ഉണ്ട്.. ഇപ്പോൾ എന്തെങ്കിലും ചെയ്താൽ എന്റെ ശരീരത്തിനാണ് ദോഷം…

ഞാൻ ഉമിക്കരിയുമെടുത്തു പുറത്തേക്ക് ഇറങ്ങി… മഴ നന്നായി പെയ്തിരിക്കുന്നു…
സൈഡിൽ പടർന്നു നിന്ന മുല്ലയിൽ ഒറ്റ പൂവ് പോലും വെക്കാതെ എല്ലാം കൊഴിഞ്ഞു താഴെ വെള്ളത്തിൽ കിടക്കുന്നു. ഇന്നലെ വൈകിട്ട് അത് മൊട്ടിട്ടു നിൽകുന്നത് കാണുവാൻ എന്ത് ഭംഗിയായിരുന്നു.. കഷ്ടമായി പോയി….

കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അമ്മ ഒരു കാര്യം പറഞ്ഞത്

” അച്ചൂ, നാളെ തൊട്ട് നീ രാവിലെ കളിക്കാൻ പോകണ്ട.. ഇവൾ ഇവിടെ ഒറ്റക്കെ ഉള്ളൂ”…

“അപ്പൊ അമ്മ എവിടെ പോകുന്നു ??”
ഞാൻ തിരക്കി…

” അമ്മ ഇവിടുത്തെ അണ്ടിയാപ്പീസിൽ ജോലിക്ക് പോകുവാ നാളെ തൊട്ട്.. നിന്റെ അച്ഛൻ കാശ് അയച്ചില്ലെങ്കിലും ജീവിക്കണ്ടേ ”

അമ്മയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.. കളിക്കാൻ പോകാൻ കഴിയാത്ത വിഷമം ഉള്ളിൽ ഒതുക്കി ഞാൻ സമ്മതം മൂളി..

അമ്മ രാവിലെ പോയി കഴിഞ്ഞാൽ വൈകിട്ട് ആകും വരാൻ.. ശനിയാഴ്ച ദിവസങ്ങളിൽ കയ്യിൽ എന്തെങ്കിലും പലഹാരങ്ങളും കാണും… ആഴ്ചയിൽ കിട്ടുന്ന ശമ്പളത്തിൽ നിന്നു വാങ്ങിയത്…

“അമ്മയുടെ കൈ ഒന്ന് കാണിച്ചേ ??”

രാത്രി ചോറ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ചേച്ചിയാണത് ചോദിച്ചത്..

“മിണ്ടാതിരുന്നു തിന്നു പെണ്ണെ.. !! അമ്മ ചൂടായി..

“അല്ല കാണിക്ക്.. അമ്മയുടെ കയ്യിൽ എന്തുവാ ഒരു പാട് ??”

ഞാനും വാശി കാണിച്ചു..

അമ്മ കൈ നിവർത്തി കാണിച്ചു… കശുവണ്ടി കറ വീണു പൊള്ളിയ പാടായിരുന്നു കൈ നിറയെ !!

“അമ്മ ഇനി ജോലിക്ക് പോകണ്ട.. ”
കൈ കണ്ടിട്ട് സഹിക്കാതെ ഞാൻ പറഞ്ഞു..

“ജോലിക്ക് പോകാതെ ഇരുന്നാൽ നിന്റെ തന്ത കൊണ്ട് തരുമോ തിന്നാൻ ???..

അമ്മയുടെ ആ ചോദ്യത്തിനു മുന്നിൽ ആറാം ക്ലാസുകാരനായ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല..

കൊല്ലം ഒന്ന് കടന്നു പോയി..

“അമ്മേ ഞങ്ങടെ നാടകത്തിന്റെ റിഹേഴ്സൽ നമ്മുടെ വീട്ടിൽ വെച്ചു നടത്തട്ടെ ??

എന്റെ ചോദ്യം കേട്ട് അമ്മ ഒന്ന് പരിഭ്രമിച്ചു..

“ഇവിടെയോ ?? ഇവിടെ അതിനു എന്ത് സൗകര്യമാടാ ഉള്ളെ ??

“അത് കുഴപ്പമില്ല അമ്മേ.. എല്ലാ ദിവസവും ഓരോരുത്തരുടെ വീട്ടിൽ വെച്ചു ആണ് നടത്തുന്നത്.. അപ്പൊ ഒരു ദിവസം ഇവിടെയും വരണമെന്ന് പറഞ്ഞു ”

ഞാൻ വാശി കാണിച്ചു…

“സമ്മതിക്കു അമ്മേ ഇവന്റെ പൊട്ട അഭിനയം നമ്മൾക്കും കാണാമല്ലോ ”

ചേച്ചിയും സപ്പോർട്ട് തന്നു…

മനസില്ല മനസോടെ അമ്മ സമ്മതിച്ചു …

“അമ്മുമ്മയുടെ അവസ്ഥ അറിയാമല്ലോ നിനക്ക് ??”

“അതൊന്നും സാരമില്ല അമ്മേ ”

അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അമ്മുമ്മയെ പറ്റി ഓർത്തത്‌ അപോഴാണ്… കഴിഞ്ഞ മാസമാണ് ചിറ്റപ്പൻ അമ്മുമ്മയെ ഇവിടെ കൊണ്ട് ആക്കിയത്…

അവര്ക്ക് നോക്കാൻ വയ്യ അത്രേ… അമ്മുമ്മക്ക് എഴുനേറ്റു നടക്കാൻ കഴിയില്ല ഇപ്പോൾ.. കിടന്ന കിടപ്പിൽ തന്നെയാണ് എല്ലാം… ഇത്രയും കഷ്ടപ്പാടിനിടയിലും അമ്മുമ്മയെ കൂടി ഇങ്ങോട്ട് കൊണ്ട് വരാൻ അവര്ക്ക് എങ്ങനെ തോന്നി ???

അമ്മ എതിരഭിപ്രായം ഒന്നും പറഞ്ഞില്ല.. അപ്പുപ്പന്റെ രണ്ടാം ഭാര്യ ആണെങ്കിലും അമ്മയെ വളർത്തിയത്‌ മുഴുവൻ ഈ അമ്മുമ്മയാണെന്നു അമ്മ പറയാറുണ്ട്…

അമ്മ ജോലി കഴിഞ്ഞു വന്ന ഉടനെ അമ്മുമ്മയുടെ മുറിയിൽ കയറും.. ഞാൻ ആ പരിസരത്തേക്ക് പോകാറില്ല.. എല്ലാം കഴുകി കുളിപ്പിച്ച് കഴിഞ്ഞതിന് ശേഷമാണു അമ്മ പുറത്തിറങ്ങുന്നത്…

നാടകത്തിന്റെ റിഹേഴ്സൽ നടന്നു കൊണ്ടിരിക്കുകയാണ്..
എന്റെ അഭിനയം കണ്ടിട്ട് ചേച്ചി കതകിന്റെ സൈഡിൽ നിന്നു ചിരിക്കുന്നുണ്ടായിരുന്നു..

പെട്ടെന്ന് എല്ലാവരും മൂക്ക് പൊത്തി.. എനിക്ക് കാര്യം മനസിലായി, അമ്മുമ്മ കിടക്കുന്ന മുറിയിൽ നിന്നു ആണത് വരുന്നത്…

ഞാൻ ചേച്ചിയെ കണ്ണ് കാണിച്ചു.. അവൾ വേഗം പോയി വാതിൽ അടച്ചു..

മൂക്ക് പൊത്തി നിൽക്കുന്ന കൂട്ടുകാരോട് ഞാൻ ഒന്നും മിണ്ടിയില്ല.. നാടകം പഠിപ്പിക്കുന്ന പ്രകാശ്‌ സാറിന് വീട്ടിലെ അവസ്ഥ അറിയാമായിരുന്നു…

“എന്നാൽ നമുക്ക് ഇന്നു നിർത്താം ”

സർ പറഞ്ഞത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു അവരും.. എല്ലാരും വേഗം പുറത്തേക്ക് ഇറങ്ങി ..

ദൂരെ നിന്നു അമ്മ ഓടി കിതച്ചു വരുന്നുണ്ടായിരുന്നു.. അമ്മയുടെ കയ്യിൽ ഒരു പൊതിയും..

“അയ്യോ എല്ലാരും പോകുവാണോ ?? ഒരു മിനിറ്റ് ഞാൻ ചായ ഇടാം “.

അമ്മ പറഞ്ഞു..

“ചായ വേണ്ട ചേച്ചി ഞങ്ങൾ ഇറങ്ങട്ടെ ”

പ്രകാശ്‌ സാറിന്റെ സംസാരത്തിൽ നിന്നും അമ്മക്ക് കാര്യം മനസിലായി.. അമ്മ മുഖത്തു ഒരു ചിരി വരുത്തുവാൻ ശ്രെമിച്ചു…

“എന്നാൽ മക്കൾ ഈ വട കഴിച്ചോണ്ട് പോ… അമ്മ ചൂടോടെ വാങ്ങി കൊണ്ട് വന്നതാ ”
മടിക്കുത്തിൽ ഇരുന്ന പൊതി വിടർത്തി അമ്മ എല്ലാവർക്കും കൊടുത്തു..

അവർ പോയ ഉടനെ അമ്മ അമ്മുമ്മയുടെ മുറിയിലേക്ക് കയറി എല്ലാം വൃത്തിയാക്കി…

സങ്കടപ്പെട്ടിരുന്ന എന്റെ മുടിയിൽ തലോടിക്കൊണ്ട് എന്റെ അടുത്തു വന്നിരുന്നു

“മക്കൾക്കു വിഷമമായോ ??”

ഞാൻ ഇല്ലാ എന്ന രീതിയിൽ തലയാട്ടി..

“അമ്മ പറഞ്ഞതല്ലേ ഇവിടെ സൗകര്യം ഇല്ലായെന്ന്.. സാരമില്ല നിന്റെ അഭിനയം കാണാൻ പറ്റിയില്ലല്ലോ അമ്മക്ക് ആ ഒരു വിഷമമേ ഉള്ളൂ ”

അമ്മ എന്നെ മടിയിലേക്ക് ചേർത്തു…
“അച്ചു അവസാനം കരയുന്ന സീൻ ഒക്കെ ഉണ്ട് അമ്മേ.. പക്ഷെ കണ്ടപ്പോൾ എനിക്ക് ചിരിയാ വന്നേ ”

ചേച്ചി കളിയാക്കി..

“പോടീ എന്റെ മോൻ നന്നായി ചെയ്യും.. ഒരു സംഘഗാനത്തിനു പോലും സ്റ്റേജിൽ കയറാത്ത നീയാണോ ഈ പറയുന്നേ ??”

അമ്മയുടെ മറുപടി കേട്ട് ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് ആ മടിയിൽ കിടന്നു..

ഉപജില്ലാ കലോത്സവത്തിന് മികച്ച നടനായി എന്നെ തിരഞ്ഞെടുത്തപ്പോൾ ഓടി വന്നു ആദ്യം പറഞ്ഞതും അമ്മയോടാണ്… അന്ന് ആ കണ്ണുകളിൽ കണ്ട സന്തോഷം വളരെ അപൂർവമായേ ഞാൻ കണ്ടിട്ടുള്ളായിരുന്നു… ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഞാൻ കണ്ടു…
.
.
.
.
.

കാലങ്ങൾക്കിപ്പുറം എന്റെ ആദ്യ ശമ്പളം ആ കയ്യിലേക്ക് വെച്ചു നീട്ടുമ്പോൾ ഞാൻ കൊടുത്തത് ഒരു വാക്ക് കൂടിയാണ്..

ഇനി ഈ മിഴി നിറയാൻ ഞാൻ അനുവദിക്കില്ല എന്ന വാക്ക്… ഇനി ഒരിക്കലും ഈ കൈകളെ കഷ്ടപെടുത്തില്ല എന്ന വാക്ക്…… ഉറപ്പുള്ള വാക്ക് !!!

ശുഭം

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular