Connect with us

ബന്ധങ്ങൾ

എന്‍റെ അച്ചായത്തികുട്ടിക്ക്

Published

on

രചന: അനീഷ് അനു
നീണ്ട മൂന്ന് വര്‍ഷത്തെ പ്രവാസത്തിനുശേഷം നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. വാങ്ങിയ സാധനങ്ങള്‍ എല്ലാം പായ്ക്ക് ചെയ്തെന്നു ഒന്ന് കൂടി ഉറപ്പുവരുത്തി. ഈ മണലാരണ്യത്തില്‍ വന്നിട്ട് ആറു വര്‍ഷം കഴിഞ്ഞു അതിനിടയില്‍ നാട്ടില്‍ പോകുന്നത് മൂന്നാമത്തെ തവണ. ഇത്തവണത്തെ പോക്കിന്നൊരു ത്രില്ലുണ്ട് നേരെ പോക്കുന്നത് കണ്ണനെ കാണാന്‍ ആണ്, തന്റെ പ്രിയ സൗഹൃദം, ഓടി തീര്‍ത്ത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എന്നും തനിക്കു താങ്ങായും തണലായും നിന്നവന്‍. പതിവുപോലെ ഇന്നലെ വിളിച്ചപ്പോഴും അവനോട് ചോദിച്ചു.

” ടാ ഞാന്‍ വരുമ്പോള്‍ നിനക്കെന്നാ കൊണ്ട് വരണ്ടേ” പതിവ് മറുപടി തന്നെ അവന്‍ ആവര്‍ത്തിച്ചു.

” നമ്മുടെ സൗഹൃദത്തിന് നീ ഒരു സമ്മാനം കൊണ്ട് വിലപറയരുത് കേട്ടോടി” തത്ക്കാലം ഒന്ന് കണ്ടാമതിയേ ”

“ഓ എന്നാ അങ്ങനാവട്ടു ”

അങ്ങനെ പറഞ്ഞെങ്കിലും അവനു കൊടുക്കാന്‍ ഒരു മോതിരം വാങ്ങി വെച്ചിട്ടുണ്ട് ബാഗില്‍.

“നീതു നിന്റെ പാക്കിംഗ് എല്ലാം കഴിഞ്ഞാരുന്നോ കൊച്ചേ ?”
ബിന്‍സി ചേച്ചിയാണ് വിളിച്ചു കൂവുന്നെ..
” കഴിഞ്ഞാരുന്നു ചേച്ചി എല്ലാം ഒന്നുടൊന്നു നോക്കുവാരുന്നു”
” അവനുള്ളതും എടുത്തില്ലിയ്യോ, ഈ പോക്കില്‍ എങ്കിലും നീ പറയുവോടി അവനോട് ” ചേച്ചി സംശയത്തോടെ ഒന്ന് നോക്കി.
” അയ്യേ ഈ ചേച്ചിക്കിതെന്നാത്തിന്റെ കേടാ അവന്‍ ന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലിയോ, നിങ്ങക്കതിനിയും മനസിലായില്ലേ ? ”
” ഉവ്വ് ഉവ്വ് ഞാന്‍ പോന്നു നല്ല ക്ഷീണവാ ഒന്ന് കിടക്കട്ടെ കൊച്ചേ” ഒരു കള്ളച്ചിരി ചിരിച്ചിട്ട് ചേച്ചിയങ്ങ് പോയി.

ഇവര്‍ക്കൊക്കെ എന്നാത്തിന്റെ കേടാ ഈശോയെ അവനെ കെട്ടാന്‍ നാട്ടില്‍ പോവ്വാന്ന് എല്ലാരുടെം വിചാരം. അവരെ പറഞ്ഞിട്ട് കാര്യോല്ല ലീവ് കിട്ടിയപ്പോള്‍ ഉള്ള സന്തോഷത്തിന് കണ്ണനെ കാണാന്‍ പോവ്വാന്ന് കൊട്ടിഘോഷിച്ചത് ഞാന്‍ തന്നെ ആണ്. കിടക്കാന്‍ നേരം വീടിലോട്ടൊന്ന് വിളിച്ചു. അമ്മച്ചിയാന്നു ഫോണ്‍ എടുത്തേ.

” ആ മോളെ നീ ഇറങ്ങിയോടി, എപ്പോഴാ ഫ്ലൈറ്റ് ? ”

” ഇല്ലമ്മച്ചി, രാവിലെയാ ഫ്ലൈറ്റ്, കിടന്നില്ലാരുന്നോ, അപ്പനും ജോയും എന്തിയെ? ”

” അപ്പനും മോനും കൂടിവിടെ ടിവി കാണുവാ, നീ വന്നിട്ടുവേണം ഈ ചെറുക്കനെ കൂടങ്ങ്‌ പിടിച്ചു കെട്ടിക്കാന്‍”
” ആദ്യം നിങ്ങളെന്നെ കെട്ടിക്കു എന്നിട്ട് മതി ബാക്കി, വയസ്സെത്ര ആയിന്നു വല്ല വിചാരോം ണ്ടോ നോക്കിയേ”

” ഓ അതോര്‍ത്ത് മോള് വിഷമിക്കണ്ടാട്ടോ നിനക്കുള്ളതെല്ലാം ഞാന്‍ നോക്കി വെച്ചിട്ടുണ്ട് ”

“എന്നാ ശരി ഞാന്‍ വെക്കുവാ അമ്മച്ചി ഒന്ന് ഉറങ്ങട്ടെ”
“ശരി മോളെ നീ ഇറങ്ങാന്‍ നേരം വിളി ”
അമ്മച്ചി ഇനി നാട്ടില്‍ ഇതു കുരുശിനെയാന്നോ കണ്ടു വച്ചേക്കുന്നെ. ഇതോക്കെ ഉണ്ടോ അവന്‍ അറിയുന്നു വിളിച്ചു നോക്കട്ടെ ക്ഷീരകര്‍ഷകന്‍ നാട് നന്നാക്കലും കഴിഞ്ഞു വീട്ടില്‍ എത്തി കാണുവോ എന്തോ, ഫോണ്‍ അടിക്കുന്നുണ്ട് മറുതലയ്ക്കല്‍ അവന്റെ സ്വരം കേട്ടു….

” എന്താടി മോളെ നീ ഉറങ്ങിയില്ലാരുന്നോ”
” ദേ ദേഷ്യം പിടിപ്പിക്കല്ല് കേട്ടോ നിന്നെ വിളിക്കാതെ ഞാന്‍ ഉറങ്ങുവോടാ”

” ചൂടാവല്ല് മോളെ, നീ എല്ലാം എടുത്തു വച്ചായിരുന്നോ, അതോ കഴിഞ്ഞ തവണത്തെ പോലെ ഉള്ള ബെഡ് ഷീറ്റും തുണിയും ഒക്കെ പുറത്ത് ഇട്ടേക്കുവന്നോ”

“അയ്യോടാ നീ ചോദിച്ചപ്പോഴാ ഓര്‍മ്മ അതൊന്നും എടുത്തിട്ടില്ല”

” പോയെടുത്ത് വെക്ക്, ഞാന്‍ വയലില്‍ ഏറുമാടത്തില്‍ ആണ് പെണ്ണേ ഭയങ്കര പന്നി ശല്യം കാവല്‍ കിടന്നില്ലേല്‍ നെല്ലൊന്നും കൊയ്യാന്‍ ഉണ്ടാവുകേലാ”

” ഓ വല്യ കര്‍ഷകന്‍ വന്നേക്കണു ഈ കറക്കമെല്ലാം നിര്‍ത്തിക്കോ ഞാന്‍ നാട്ടില്‍ വന്നിട്ട് വേണം നിന്റെ ഈ തെണ്ടലോക്കെ നിര്‍ത്തിക്കാന്‍ ”

” നീ ഇതെന്നാടി കൊച്ചേ പറയുന്നേ ഇന്നത്തെ കാലത്ത് ഏതേലും പെണ്‍കുട്ട്യോള്ക്ക് ഈ ഫാമും, പകലന്തിയോളം കൃഷി നോക്കി പാടത്തും പറമ്പിലും നടക്കുന്ന എന്നെപോലുള്ളവരെ ഒക്കെ ഇഷ്ടപ്പെടുവോ”
” അതൊക്കെ ഉണ്ടാവും ചെക്കാ നോക്കാം നമുക്ക് ഇത്തവണ അതിലൊരു തീരുമാനം ആക്കണം”. അങ്ങനെ ഒന്ന് നിന്റെ കണ്മുന്നില്‍ തന്നെ ഉണ്ടെടാ പൊട്ടാ എന്ന് മനസ്സില്‍ പറഞ്ഞു.

” ആദ്യം നീ നാട്ടില്‍ വാ എന്നിട്ടൊരു യാത്ര പോണം നമുക്ക് രണ്ടിനും കൂടി പഴയ പോലെ”

” ഓ അതിനെന്നാ, നാളെ ഞാന്‍ അങ്ങ് എത്തുവല്ലേ ഒരാഴ്ച വേറെ ഒരു പണിം വേണ്ട എല്ലാം ക്യാന്‍സല്‍ ചെയ്തോണം. ബിസിയാന്നു എങ്ങാനും പറഞ്ഞ എന്റെ തനി കൊണം നീ കാണും കേട്ടോ”

” ഉത്തരവുപോലെ തമ്പുരാട്ടി, ഉറങ്ങിക്കോ നീ”
” ഫോണ്‍ കട്ട്‌ ചെയല്ല് ഞാന്‍ ഉറങ്ങിട്ട് കട്ടാക്കിയ മതി ” അവനോട് ഒന്ന് ചിണുങ്ങി ഇതെന്നും ഉള്ളതാണ്.

” ശ്ശൊ ഈ പെണ്ണിന്റെ ഒരു കാര്യം , ശരി ശരി നീ ഉറങ്ങിക്കോ”
ഫോണും ചെവിയില്‍ വച്ചങ്ങനെ ഉറങ്ങിപോയി.

രാവിലെ നേരത്തെ എഴുന്നേറ്റു. 12 മണിക്കാണ് ഫ്ലൈറ്റ്. ഇറങ്ങാന്‍ നേരം ബിന്‍സി ചേച്ചി വന്നു റൂമിലേക്ക്…
” പോയിട്ട് വരാം ബിന്‍സിയേച്ചി”
” വരണ്ടാന്നേ മോളെ പറയ്യു ഒന്ന് സെറ്റില്‍ ആവാന്‍ സമയം ആയി നിനക്ക്”

” അതൊക്കെ നമ്മുടെ കയ്യില്ലാന്നോ ചേച്ചി ഇരിക്കുന്നേ, ഇപ്പൊ എന്നയാണേലും പോയേച്ചും വരാം”

ബോര്‍ഡിംഗ് പാസ്‌ എടുത്ത് ഉള്ളില്‍ കേറി കുറച്ചു സമയത്തിനകം ഫ്ലൈറ്റ് പറയുന്നുയര്‍ന്നു. കൂടെ എന്റെ സ്വപ്നങ്ങളും. കുട്ടിക്കാലം തൊട്ടു തന്റെ കൂടെ ഉണ്ട് കണ്ണന്‍, അവന്റെ കാര്യങ്ങളെക്കാള്‍ ശ്രദ്ധ പലപ്പോഴും എന്റെ കാര്യത്തില്ലാന്നു. പ്ലസ്‌ടു വരെ ഒന്നിച്ചായിരുന്നു പഠിത്തം മിക്ക ദിവസങ്ങളിലും ഇന്റര്‍വെല്‍ സമയങ്ങളില്‍ എന്റെ തല്ലുപിരിക്കല്‍ ആരുന്നു അവന്റെ പണി. ഉപരിപഠനം പ്രൊഫഷണല്‍ കോഴ്സ് ആയിക്കോട്ടെന്നു അവന്‍ തന്നെയാ പറഞ്ഞെ അങ്ങനെ നഴ്സിംഗ് കോഴ്സ് ജോയിന്‍ ചെയ്തു ഹൈദരാബാദ് ആരുന്നു പഠിത്തം.

അവന്‍ പതിയെ അച്ഛന്റെ കൂടെ ഫാം നോക്കാനും കൃഷി നോക്കാനും ഇറങ്ങി ആദ്യം ഒക്കെ അവനെ കളിയാക്കിയെങ്കിലും അവന്റെ താത്പര്യം ആവട്ടേന്നു വെച്ച് പിന്നീട്. 4 കൊല്ലത്തിനിടയില്‍ ഒരിക്കല്‍ പോലും അവനെ മിസ് ചെയുന്നു എന്ന് തോന്നിട്ടില്ല രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുനത് വരെ അവന്‍ കൂടെ ഉണ്ടാവും ഫോണ്‍ കാള്‍ ആയിട്ടും മെസ്സേജ് ആയിട്ടും എല്ലാം.

കോഴ്സ് കംപ്ലീറ്റ്‌ ആയി നാട്ടിലോട്ട്‌ വന്നതും ആദ്യം പോയത് അവനെ കാണാന്‍ ആരുന്നു. 2 വര്‍ഷത്തോളം നാട്ടിലെ ഹോസ്പിറ്റലില്‍ ജോലി ചെയ്തു. അതുകഴിഞ്ഞ് പുറത്തേക്ക് നോക്കാന്‍ പറഞ്ഞതും അതിനുള്ള പേപ്പര്‍ എല്ലാം റെഡി ആക്കാനും അപ്പനേയും അമ്മച്ചിനേക്കാളും അധികം ഓടി നടന്നത് അവനായിരുന്നു. എല്ലാം റെഡി ആയി പോകാന്‍ നേരം നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ ആണ് പറഞ്ഞു വിടുന്നത് എന്ന് പറഞ്ഞപ്പോള്‍ ആദ്യമായി ആ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു.
ചെയ്തു തീര്‍ക്കാന്‍ ഒരുപാട് ഉണ്ടാരുന്നു ജോയിടേം ചിഞ്ചുവിന്‍റെം പഠിത്തം, അതിനിടയില്‍ വീടുപണി വായ്പ തിരിച്ചടവ് എല്ലാം തീരുന്നു. ആയിടക്കാണ്‌ ചിഞ്ചുന് നല്ലൊരു ആലോചന വന്നത്, അന്നത് നടത്താന്‍ പറഞ്ഞു കണ്ണന്‍ വിളിച്ചു അത് നടത്തം ഇപ്പൊ ആണേല്‍ നീ ജോലിയില്‍ ആയതു കൊണ്ട് വീട്ടുകാര്‍ക്ക് നല്ല സഹായം ആവും, നിന്റെ കെട്ടുകഴിഞ്ഞ അതൊന്നും നടന്നു എന്ന് വരില്ല എന്ന് പറഞ്ഞപ്പോ താനും തലകുലുക്കി. അതിനു ഏറെ പഴി കേട്ടത് അവന്‍ ആയിരുന്നു നീതുമോളെ കണ്ണന്‍ കെട്ടാന്‍ നിക്കുവാണ് അതുകൊണ്ടാണ് ചെറിയ കുട്ട്യേ കെട്ടിച്ചു വിട്ടതെന്ന് വരെ നാട്ടുകാര്‍ പറഞ്ഞു. ഞാനും അവനും അതൊന്നും കാര്യമാക്കില്ല.

ചിഞ്ചുവിന്റെ കുഞ്ഞിനു 1 വയസ്സായി, ജോയിക്ക് നാട്ടില്‍ തന്നെ ജോലി ശരി ആയി, വീടും വീട്ടുകാരും എല്ലാം ഒരുവിധം സെറ്റില്‍ ആയി. ഇതൊക്കെ കഴിഞ്ഞപ്പോഴെക്കും എനിക്ക് പ്രായം 29. കല്യാണം എന്നൊരു ചിന്ത ഒന്നും ഇല്ല ഇപ്പോള്‍ എന്തായാലും ഈ പോക്കിന് അവനോട് നേരിട്ട് ചോദിക്കണം നിനക്കെന്നെ കെട്ടവോടാന്ന്.
ഇതിനിടയില്‍ അവനും ഒരുപാട് വളര്‍ന്നു ഫാം ഹൗസ് ഇപ്പോള്‍ 3 ഇടത്തുണ്ട് സ്വന്തമായിട്ടും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കുറെയേറെ വയലുകള്‍ തോട്ടം നിറയെ നില്‍ക്കുന്ന പച്ചക്കറികളും ശെരിക്കും അവനാ മണ്ണില്‍ ചുവടുറച്ചു.

ചെക്ക്‌ ഔട്ട്‌ കഴിഞ്ഞു പുറത്തിറങ്ങാന്‍ കുറച്ചു വൈകി, കാത്തുനില്‍ക്കുന്നുണ്ടായിരുന്നു അവന്‍.

” ഇതെന്താടി കിട്ടിയ കാശിനു മൊത്തം പര്‍ച്ചേസ് ആരുന്നോ ഇത്രേം ലഗ്ഗേജ്”

” പൊന്നേ അതില്‍ ഡ്രസ്സ്‌ മാത്രേ ഉള്ളു പിന്നെ ലാപ്ടോപ് ഉം, നാട്ടില്‍ കിട്ടാത്ത എന്താടാ അവടെ ഉള്ളേ ”

“ആ നീ വണ്ടില്‍ കേറ് ബാക്കി വിശേഷം അവിടെ ചെന്ന് പറയാം ”
“ഇതേതാ പുതിയ വണ്ടി, നാട്ടില്‍ നിനക്കെന്നാ വല്ല കള്ളക്കടത്തും ആന്നോ പണി”

” ഇത് കഴിഞ്ഞ ദിവസം എടുത്ത താ നിനക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെന്നു. വീടിന്റെ ലോണ്‍ ഒക്കെ ക്ലോസ് ചെയ്തു അപ്പൊ പിന്നെ പുതിയത് എന്തെങ്ങിലും വേണ്ടേ കൊച്ചേ ? ”

” ഹും ഭാഗ്യവാന്‍, എനിക്ക് വിശക്കുന്നു നീയാ ഹോട്ടല്‍ അവടെ സൈഡ് ആക്കിയെ”

” ഓ നിര്‍ത്താലോ, ഭാഗ്യം ഒന്നുമല്ലേ കഷ്ടപ്പെട്ട് പാടത്തും പറമ്പിലും പണിയെടുത്ത് ഉണ്ടാക്കുന്നതാ”

” ഞങ്ങള് പിന്നെ അവിടുന്ന് വാരി കൊണ്ട് വരുവാന്നല്ലോ.. നിനക്ക് വിസ ശരിയാക്കാന്ന് പറഞ്ഞതല്ലേ ഞാന്‍”
” എടി മോളെ അത് നമുക്ക് സെറ്റ് ആവില്ല ഈ മണ്ണും കാറ്റും മഴയും, അപ്പനും അമ്മയും ഒന്നും വിട്ടു ഞാന്‍ എവിടേക്കും ഇല്ല ”

” ദുഷ്ടന്‍ എന്നെ പറഞ്ഞു വിട്ടിട്ട് നീ ഇവിടെ സുഖിക്കുവല്ലേ ”

” അതോണ്ടിപ്പോ എന്നാ പിള്ളേരുടെ പഠിപ്പു കഴിഞ്ഞു, നല്ലൊരു വീടായി, ഇനി ഒരു ചെക്കനെ കണ്ടുപിടിക്കണം അത് കൂടി ഞാന്‍ ഏറ്റു”

” ഇനിപ്പോ വേറെ ചെക്കന്‍ എന്നാത്തിനാ നീ തന്നെ അങ്ങ് കെട്ടിയേര് ” അവനെ ഒന്ന് പാളി നോക്കി കൊണ്ടവള്‍ പറഞ്ഞു.

” കര്‍ത്താവെ ഈ കുരിശ് എന്റെ തലേല്‍ ആവുമോ”

” നീ തന്നെ ചുമന്നോണം അതിനിനി വേറെ ആരും വരില്ലാട്ടോ” അല്ല നമ്മളിനി എങ്ങോട്ടാ വീട്ടിലോട്ടാ ?”

” അല്ലേടി കഴുതേ നേരെ പാലക്കാടിന് അവടെ വാങ്ങിയ പുതിയ സ്ഥലം ഒന്ന് കാണാം നിനക്ക്. പിന്നെ ഒരു ട്രിപ്പ്‌ നമ്മള്‍ രണ്ടും കൂടെ എന്തായാലും നിന്നെ കെട്ടാന്‍ പോവല്ലേ അതിനു മുന്നെ ഉള്ള അവസാനത്തെ ട്രിപ്പ്‌ നിനക്ക് ഏറെ ഇഷ്ട്ടപ്പെട്ട സ്ഥലത്തേക്ക് തന്നെ ആകട്ടെ”

” ന്റെ പോന്നോ കൊള്ളാലോ പ്ലാന്‍ ഞാന്‍ സ്വപ്നം കാണുവൊന്നും അല്ലാലോ ലെ ”

” അല്ലേടി ബുദ്ധു ഇനിയും വൈകണ്ടാന്നു എനിക്കും തോന്നി, നേരിട്ട് പറയുന്നൊരു ഫീല്‍ കിട്ടില്ലലോ ഫോണില് അതാ അതൊഴിവാക്കിയെ ”
” “കണ്ണാ നീ ആ കണ്ണൊന്നു അടച്ചെടാ എന്നിട്ടാ വിരലൊന്ന് കാണിച്ചേ ” ബാഗില്‍ അവനായി കരുതിയ മോതിരം കൈക്കുളില്‍ വെച്ചുകൊണ്ട് നീതു പറഞ്ഞു.
” എന്നാത്തിനാ കൊച്ചേ, ഉം അടച്ചു ”
” ഇനി കണ്ണ് തുറന്നോടാ ” അവന്റെ കൈയ്യില്‍ താന്‍ കൊണ്ടുവന്ന മോതിരം അവള്‍ അണിഞ്ഞു.

” പൊന്നു നീയാ ഡാഷ് ബോര്‍ഡ്‌ തുറന്നെ അതിനകത്ത് ഒരു ബോക്സ്‌ ഉണ്ട് അതെടുക്ക് ” അവള്‍ എടുത്തു കൊടുത്തു കണ്ണന്‍ അത് തുറന്നു ഒരു താലിമാലയും അതിനരുകില്‍ ഒരു മോതിരവും.

” നിനക്കായി ഞാന്‍ കരുതി വെച്ച സമ്മാനം ആണിത്, കാത്തിരിപ്പിന്‍റെ ഫലം” അവളുടെ മോതിര വിരലില്‍ അവന്‍ അതണിഞ്ഞു.

” ഇനി നമുക്ക് പോകാം കൊച്ചേ”

പെട്ടെന്നാണ് നീതുവിന്റെ ഫോണ്‍ അടിച്ചത്, അമ്മച്ചിയാണ് വിളിക്കുന്നേ അറ്റന്‍ഡ് ചെയ്തു.

” എന്നാ അമ്മച്ചി ”
” നീതുമോളെ എങ്ങനെ ഉണ്ടെടി ഞങ്ങളുടെ സമ്മാനം, കൊളളാവോ?”

” ശരിക്കും കിടുക്കിയമ്മച്ചി” ചിരിക്കിടയിലും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“എന്നാ മക്കള് പെട്ടെന്ന് ഇങ്ങു വന്നേക്കണേ”
” ഞങ്ങള്‍ വന്നോണ്ടിരിക്കുവാ അമ്മച്ചി” കണ്ണനാണ് മറുപടി പറഞ്ഞത്.

“പൊന്നുസേ പോകാം നമുക്ക് നെല്ലറയുടെ സ്വന്തം നാട്ടിലേക്ക് . നീ പണ്ട് ഹൈദരാബാദ് പോകുമ്പോ പറഞ്ഞ ഒരു ആഗ്രഹം ആണത് അവിടെക്കൊരു യാത്ര”. ഒരു ചെറുപുഞ്ചിരി അവള്‍ക്ക് നല്‍കികൊണ്ട് വണ്ടി മുന്നോട്ട് എടുത്തു…..

ദൂരെ കണ്ണന്റെ തറവാട് വളപ്പില്‍ അന്നേരം ആഘോഷം തുടങ്ങിയിരുന്നു നാളെ നടക്കാന്‍ പോകുന്ന വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങള്‍…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular