Connect with us

ബന്ധങ്ങൾ

‘ടീച്ചറേ” ഫീസ് റെസീപ്റ്റ് എഴുതുകയായിരുന്നു ഞാൻ.തല ഉയർത്തി.. മുൻപിൽ മെലിഞ്ഞു ക്ഷീണിച്ചു താടി വളർത്തിയ ഒരു പയ്യൻ.

Published

on

രചന: സ്വപ്ന .എസ്. കുഴിതടത്തിൽ

“ടീച്ചറേ” ഫീസ് റെസീപ്റ്റ് എഴുതുകയായിരുന്നു ഞാൻ.തല ഉയർത്തി.. മുൻപിൽ മെലിഞ്ഞു ക്ഷീണിച്ചു താടി വളർത്തിയ ഒരു പയ്യൻ..ഏതോ മൂടൽ മഞ്ഞുപോലെ.അവന്റെ കണ്ണുകളിൽ ഒരു നിമിഷം എന്റെ നോട്ടം പതിഞ്ഞു.. “സാബിത്ത്..”ഞെട്ടലോടെ വിളിച്ചു.. “മ്”അവൻ ചിരിച്ചു. “നിനക്കെന്തു പറ്റി.. ഇതെന്തു കോലാ?”ഞാൻ പെട്ടെന്നെണീറ്റു.. സ്റ്റാഫ് റൂമിൽ എല്ലാരും അവനെ നോക്കുകയാണ്.സാബിത് ഏവർക്കും സുപരിചിതനാണല്ലോ . “ടീച്ചറേ ഒന്നു വരുമോ പുറത്തേക്ക്..”അവൻ പെട്ടെന്നെന്നെ വിളിച്ചു. ഞാൻ അവനോടൊപ്പം പുറത്തേക്കിറങ്ങി.. ഓർമ്മകൾ ഒരു നാലു വർഷം പിന്നിലേക്ക്. ഈ സ്‌കൂളിൽ വന്ന ആദ്യ ദിവസം..യു. പി യിൽ നിന്നും ഹയർ സെക്കണ്ടറിയിലേക്കു പറിച്ചു നട്ടതാണ്. യു. പി യിലെ നിഷകളങ്ക ബാല്യ ങ്ങൾ . അവരിലൊരാളായി ,ആ നിഷ്കളങ്കതയിൽ അലിഞ്ഞു ചേർന്നു കഴിഞ്ഞ സുന്ദര കാലം. ഹയർ സെക്കണ്ടറിയിൽ കിട്ടിയപ്പോൾ ചില ആകുലതകൾ..കുട്ടികൾ കൈയിലൊതുങ്ങും എന്നറിയാം..എന്നാലും എന്തോ ഒരു.. പ്ലസ് വണ്ണിനാണ് ആദ്യം കയറിയത്.പുതിയതായി വന്ന അധ്യാപികയെ ആകെ ചുഴിഞ്ഞുനോക്കുന്ന കുട്ടികൾ. ഞാനന്ന് സാരിയിലായിരുന്നു.. ക്ലാസ്സിലേക്ക് കയറിയതും ,പെട്ടെന്ന് പടിയിൽ തട്ടി താഴെ വീഴാനൊരുങ്ങിയതും,ചില കുട്ടികൾ ഓടിവന്നു.. “അയ്യോ ടീച്ചർ”അവനായിരുന്നു ആദ്യം എന്റെ കൈ പിടിച്ചത്.. ചെറുതായിട്ടു ഞാനൊന്നു ചമ്മി.. “നിങ്ങൾ കണ്ണുപെട്ടിട്ടാട്ടോ ഞാൻ വീണത്..”വീണിടം നികത്താനായി ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു.. കുട്ടികളും ചിരിച്ചു..നിഷ്കളങ്കമായ ചിരികൾ.തെളിഞ്ഞ നിലാവിൽ വിരിയുന്ന വെള്ളപ്പൂവുകളുടെ മനോഹാരിത..ഗ്രാമത്തിന്റെ നന്മകൾ.. ചെറിയൊരു ടോപിക് പഠിപ്പിച്ചു..

ശ്രദ്ധിച്ചിരിക്കുന്ന കുട്ടികൾ.കൗതുകത്തോടെ എന്നെ നോക്കിയിരിക്കുന്ന അവൻ.സാബിത് അസീസ്‌..ചെറിയ വല്ലായ്ക തോന്നി.. അധ്യാപകരെ മറ്റൊരു രീതിയിൽ കാണുന്ന കുട്ടികളെ കുറിച്ച് കേട്ടിട്ടുണ്ട്.ഇവൻ ഇനി അങ്ങനെയാണോ?.ആവശ്യമില്ലാത്ത ചിന്തകൾ. പിന്നീടുള്ള ദിവസങ്ങളിൽ അവന്റെ സ്നേഹം തൊട്ടറിയുകയായിരുന്നു..കൂട്ടുകാർക്കെല്ലാം പ്രിയങ്കരൻ.പഠിക്കാൻ അത്ര വലിയ മിടുക്കനൊന്നുമല്ല.എന്നാലും എല്ലാർക്കും ഇഷ്ടം..സ്‌കൂളിലെ തന്നെ എല്ലാ ആവശ്യങ്ങൾക്കും മുൻനിരയിൽ നിൽക്കുന്നവൻ. NSS ക്യാമ്പിലെ സജീവ സാന്നിധ്യമായിരുന്നു അവൻ..അന്ന് ആ രാത്രിയിൽ എനിക്കായിരുന്നു ഡ്യൂട്ടി.അന്നൊരാഘോഷമായിരുന്നു..കുട്ടികളെല്ലാം നാലുവശവും കൂടി.. “ടീച്ചറിനെ നന്നായി ഇവൻ അനുകരിക്കും കേട്ടോ..”സബിത്തിനെ ചൂണ്ടി ഗോപിക പറഞ്ഞു. “കാണട്ടെ”എനിക്ക് രസമായി.. ക്ലാസിലേക്ക്‌ കുണുങ്ങിക്കുണുങ്ങി വരുന്നത് പോലെ(അതിത്തിരി അവൻ ഓവറാക്കി.ചാടിത്തുള്ളിയാ ക്ലാസ്സിലേക്ക് ചെല്ലുന്നത് എന്നാ എന്റെ വിചാരം..),ചോക്കും,വടിയും മേശപ്പുറത്ത് വച്ചിട്ട് “എല്ലാരും ബുക്ക് അടച്ചുവച്ചേ..”എൻറെയാ പ്രത്യേക ടോണിൽ. ചോദ്യം ചോദിക്കാനുള്ള പുറപ്പാടാണ്..ചോദ്യം ചോദിക്കുന്നത്,അടി കൊടുക്കുന്നത്,നീയൊക്കെ എന്നാ നന്നാവുന്നേ..എന്ന ചോദ്യങ്ങൾ..കീപ് സൈലൻസ് ..പറച്ചിൽ.. എല്ലാ ഡയലോഗുകളും ,എന്റെ തന്നെ മാനറിസത്തോടെ അവൻ ആക്ട് ചെയ്തു.. വഴക്കു പറയുമ്പോൾ കുട്ടികൾ മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടാണ് എന്ന എന്റെ മിഥ്യാധാരണയുടെ പൊളിച്ചെഴുത്തുകൾ.. എല്ലാം കണ്ടിട്ട് പൊട്ടിച്ചിരിച്ചു ഞാൻ.. “ടീച്ചർ പിണക്കാണോ എന്നോട്..?”എല്ലാം കഴിഞ്ഞിട്ട് എന്റെ അടുത്തു വന്ന് കുറ്റബോധത്തോടെ ചോദിച്ചു.. “എന്തിനാടാ..നല്ല രസമായിരുന്നു..”അവന്റെ തോളിൽ ചിരിച്ചോണ്ടു ഞാൻ തട്ടി.. പ്ലസ് ടു കഷ്ടിച്ച് ജയിച്ചിട്ട് അവൻ പോയി.പിന്നീട് ഫേസ് ബുക്കിൽ എന്റെ ഫ്രണ്ട് ആയി.. ചിലപ്പോഴൊക്കെ “ടീച്ചർ”എന്ന വിളിയോടെ വരും. ഏകദേശം രണ്ടു വർഷം മുൻപല്ലേ ‘ജിഷ കൊലപാതകം.’ അവനെന്നെ വിളിച്ചു.. “ടീച്ചർ ഞങ്ങൾ യുവജനങ്ങൾ ഒരു മൗനയാത്രയും,പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്..ടീച്ചർ വന്നു സംസാരിക്കണം..”അവനെന്നെ വിളിച്ചു.. സന്തോഷത്തോടെ ഞാൻ സമ്മതിച്ചു.. അവൻ ഭരണിക്കാവിൽ വന്ന്‌ എന്നെ ബൈക്കിൽ യോഗസ്ഥലത്തേക്ക് വിളിച്ചു കൊണ്ടുപോയി. ഒരു കൂട്ടം ചെറുപ്പക്കാർ.മൗനജാഥക്കു ശേഷം ,മെഴുകുതിരി കത്തിച്ചു..ചെറിയ ഒരു പ്രസംഗം ഞാൻ നടത്തി.അത് അവൻ വീഡിയോയിലാക്കി എനിക്ക് അയച്ചുതന്നു.അതു ഫേസ്ബുക്കിൽ പോസ്റ്റിയിട്ടുമുണ്ട്. വല്ലാത്ത സന്തോഷം തോന്നി.നീതിക്കു വേണ്ടി മുന്നിട്ടിറങ്ങുന്ന കുട്ടികൾ.അതൊരു നന്മയാണ്..ഒരു അധ്യാപികയുടെ കുഞ്ഞു,കുഞ്ഞു സന്തോഷങ്ങൾ. “വീടിന്റെ പാലുകാച്ചാ ടീച്ചർ..സ്‌കൂളിൽ വരുന്നുണ്ട് എല്ലാരേയും വിളിക്കാൻ..എന്നാലും ആദ്യം ടീച്ചറിനെയാ വിളിക്കുന്നേ…വരണം..” പിന്നീടൊരിക്കൽ അവനെന്നെ വിളിച്ചു. “വരും സാബിത്ത്.. ഉറപ്പ്” സ്കൂളിലെയും,വീട്ടിലെയും കലണ്ടറിൽ ആ തീയതി ഞാൻ റൌണ്ട് വരച്ചിട്ടു.അല്ലേൽ ഓർക്കില്ല..മറവി ഇത്തിരി കൂടുതലാ ,,ഇപ്പോൾ.. ഒരു തിങ്കളാഴ്‌ച ആയിരുന്നു അവന്റെ പാലു കാച്ച്‌ എന്നു തോന്നുന്നു..അതിനു മൂന്നു നാലു ദിവസം മുൻപ് അവൻ വീട്ടിൽ നിന്നും എവിടെയോ ഒളിച്ചോടിപ്പോയി എന്ന്‌ ആരൊക്കെയോ പറയുന്നത് കേട്ടു. വല്ലാതെ ഞെട്ടി..ഞാൻ അവന്റെ നമ്പറിൽ വിളിച്ചു.സ്വിച്ചടോഫ്‌.. അവന്റെ കൂട്ടുകാരെ വിളിച്ചന്വേഷിച്ചു.പല,പല കഥകൾ പല രൂപത്തിൽ പല ഭാവത്തിൽ.അവൻ കഞ്ചാവിന് അടിമയാണെന്നും,പാലുകാച്ചിനു കിട്ടിയ പൈസ അടിച്ചു കൊണ്ടാണ് സ്ഥലം വിട്ടതെന്നും ഒക്കെ.. പാലുകാച്ചിനു മൂന്നു നാലു ദിവസം മുൻപേ പൈസ കിട്ടുമോ എന്നൊക്കെ ഓർത്തു.വെറുതെയാണ് അതെന്ന് എനിക്കുറപ്പായിരുന്നു.എന്നാലും കേൾക്കുന്നതെല്ലാം വിശ്വസിക്കാനായിരുന്നു എല്ലാർക്കും ഇഷ്ടം.. “സ്വപ്നാ നീയിനി അവന്റെ ഫോണിലൊന്നും വിളിക്കേണ്ട..ചിലപ്പോൾ അതുമതി എന്തേലും പ്രശ്നമുണ്ടാകാൻ..” ഉപദേശങ്ങൾ.. അതേ ഞാനും ഒരു മനുഷ്യനായി.സ്വാർത്ഥനായ മനുഷ്യൻ.പ്രശ്നങ്ങൾ..അതേ..സത്യങ്ങൾ ചിലപ്പോൾ കയ്ക്കും. ഞാനവനെ അൺഫ്രണ്ട് ചെയ്തു.ഫോണിൽ നിന്നും അവന്റെ നമ്പർ ഡിലീറ്റ് ചെയ്തു..അതിൽ കാര്യമില്ലെന്നറിയാം..എന്നാലും ഒരു മുൻകരുതൽ. എന്നാലും അവന്റെ ‘ചങ്കു കൂട്ടുകാരെ’ കാണുമ്പോൾ തിരക്കും..അവരുടെ മുഖത്തു കാണുന്ന അവഗണന,അവജ്ഞ..ഒക്കെ വല്ലാതെയാക്കിയിരുന്നു എന്നെ.. ഒരു കുഴിയിൽ ചാകാൻ ഇരുന്നവർ..സൗഹൃദങ്ങളിലൊക്കെ പുച്ഛം തോന്നി.. പിന്നെ ഇടക്കെപ്പോഴോ അവൻ മെസ്സഞ്ചറിൽ വന്നു. “എനിക്കൊന്നു കാണണം ടീച്ചർ..ചില കാര്യങ്ങൾ പറയണം..” “നീ സ്‌കൂളിൽ വരൂ സാബിത്..നമുക്ക് സംസാരിക്കാം..”ഞാനുമെഴുതി. അതിനും ഒരു വർഷത്തിന് ശേഷമാണ് വാടിയ ചേമ്പിൻ തണ്ടുപോലെ എന്റെ മുന്നിൽ ഇങ്ങനെ.വല്ലാതെ കറുത്തിട്ട്.. ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന സങ്കട ഭാവം. “ടീച്ചർ പ്ലസ് ടു കോഴ്സ് സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് ഒക്കെ കിട്ടാൻ എന്താ വഴി?” ഒരു ആമുഖം പോലെ അവൻ ചോദിച്ചു.. “അതെല്ലാം എവിടെ?” “ഒരു കോഴ്സിന് ഞാൻ കോഴിക്കോട് ചേർന്നിരുന്നു..കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല..ബോണ്ടുണ്ട്..ആ തുക അടച്ചു തീർത്താലേ എല്ലാം തിരിച്ചു തരൂ..” “നീയെന്താ കോഴ്സ് കംപ്ലീറ്റ് ചെയ്യാഞ്ഞത്?പാലുകാച്ചിനു മുൻപ് എങ്ങോട്ടാ നീ പോയത്?ഈ കോലം എന്താ ഇങ്ങനെ?” വാലും,ചേലുമില്ലാതെ നൂറുകൂട്ടം കാര്യങ്ങൾ ഒറ്റ വായിൽത്തന്നെ ചോദിച്ചു..എല്ലാം എനിക്കറിയണമായിരുന്നു. അവന്റെ കണ്ണു നിറഞ്ഞു.. “എല്ലാം കഥയാ ടീച്ചറേ..”അവൻ വിക്കി.. നിശബ്ദത.. ഞാനും മൗനം പാലിച്ചു.. “ബാപ്പാ ,ബാപ്പാന്റെ വഴി..ഉമ്മ ക്ക്‌ മറ്റൊരു വഴി..ഒരു നാലാം ക്ലാസ്സുമുതൽ ഉമ്മാനെ മറ്റൊരു സാഹചര്യത്തിൽ കാണേണ്ടി വരുന്ന ഒരു മോന്റെ മാനസികാവസ്ഥ ഊഹിക്കാൻ കഴിയുമോ?” വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.. “ഒത്തിരീം പിടിച്ചു നിന്നു..ചേച്ചീടെ കല്യാണം മുടങ്ങുന്നത് വീട്ടിലെ അവസ്ഥ വച്ചിട്ട് തന്നെയാ..പക്ഷെ അവരുടെ തെറ്റു മറയ്ക്കാൻ അതെല്ലാം എന്റെ തലേൽ കെട്ടി വച്ചു.ഞാൻ കഞ്ചാവിനും,മറ്റു പെണ്ണു കേസിലും പെടുന്നത് കൊണ്ടാണെന്ന് പറഞ്ഞു പരത്തി. ബാപ്പാക്കു പേടിയാണ് ഉമ്മാനെ..രണ്ടാളും കൂടി എന്നെ..”

“ഒരു പ്രസവിച്ച ഉമ്മാക്ക് ഇങ്ങനെയൊക്കെ എങ്ങനെ ചെയ്യാൻ പറ്റും ടീച്ചർ..”അവൻ കരയുകയായിരുന്നു. “ചേച്ചി ഒരാളെ സ്നേഹിച്ചിട്ട് ഇറങ്ങിപ്പോയി..അതോണ്ട് അവർ സുഖമായിട്ടു കഴിയുന്നു..വീട്ടിലേക്ക്‌ വിടില്ല ചേച്ചിയെ..ആരുമായും മിണ്ടാനും സമ്മതിക്കില്ല.ചേച്ചിക്ക് അനുസരിച്ചല്ലേ പറ്റൂ.. ഉമ്മാന്റെ ബന്ധങ്ങൾ നിർത്തണമെന്ന് പറഞ്ഞപ്പോൾ വഴക്കുണ്ടാക്കി..സഹികെട്ട് ഞാനിറങ്ങിപ്പോയതാണ്..ചാകാൻ ധൈര്യം ഇല്ലാത്തൊണ്ടാ ടീച്ചറേ..പൈസ അടിച്ചോണ്ടു പോയി എന്ന് പിന്നെയും ആരോപണങ്ങൾ.. നിൽക്കാൻ കഴിയാതെ തിരികെ വന്നു.ആ കോഴ്സിന് ചേർന്നത് പിന്നെയാണ്..പക്ഷെ വീട്ടിലെ കാര്യങ്ങൾ ആരൊക്കെയോ അവിടെയും അറിയിച്ചു..കളിയാക്കലുകൾ.. പഠിക്കണമെങ്കിലും ഒരു സ്വസ്ഥത വേണ്ടേ ടീച്ചറേ..എനിക്ക് വയ്യ.. വീട്ടിൽ വന്നപ്പോൾ വല്ലാത്ത അവസ്ഥയാണ്..കോഴ്സിന്റെ കാര്യം പറഞ്ഞ് വഴക്ക്‌..ഉമ്മാൻറേം,ബാപ്പെൻറേം തന്നിഷ്ടം നടക്കില്ലല്ലോ ഞാനുള്ളപ്പോ.. ശത്രൂനെ പോലെയാ കാണുന്നേ.. ചായക്കുപോലും കണക്കു പറയാ ടീച്ചറേ..പലപ്പോഴും ആഹാരം പോലും കഴിക്കില്ല..പട്ടിണി കിടന്ന കോലം തന്നാ ഇത്.. ഒത്തിരി ഉണ്ട് പറയാൻ..പക്ഷെ പറയുന്നതിനും ഒരു പരിധിയില്ലേ..സ്വന്തം ഉമ്മാനെ കുറിച്ചു പറയേണ്ടി വരുകാ ന്നു പറഞ്ഞാ.. പിന്നെ ഈ കോലം ആകാതിരിക്കുന്നത് എങ്ങനെയാ ടീച്ചറേ..?” കരയുകയാണ് അവൻ..എന്റെ കണ്ണുകളും അനുസരണക്കേട് കാട്ടിത്തുടങ്ങിയിരുന്നു.. “ഇപ്പൊ എന്നോട് ആരും കൂടുകൂടുക പോലും ഇല്ല..ഒറ്റച്ചങ്കായി നടന്നവർ..എല്ലാർക്കും വേണ്ടി ഞാൻ എങ്ങനെയെല്ലാം നിന്നിട്ടുണ്ട് എന്നറിയ്യോ ടീച്ചറേ.ഇപ്പൊ കണ്ടാ മിണ്ടത്തതുപോലുമില്ല.വീട്ടിൽ നിന്നും ഉണ്ടാകും വിലക്കുകൾ.ബാധ്യതയാകും ഞാനെന്ന് കരുതീട്ടു ണ്ടാകും..

നീപ്പോ പ്ലസ് ടു സർട്ടിഫിക്കറ്റ് ഉണ്ടേൽ ചെറിയ ഏതേലും കോഴ്സിന് ചേർന്നാൽ വെളീലെങ്കിലും ആരേലും കൊണ്ടുപോയാലോ?എല്ലാം ഒരു ചോദ്യചിഹ്ന മാണ്.പക്ഷേങ്കീ ഈ പട്ടിണിയും,പ്രാക്കും എങ്ങനെ താങ്ങാൻ കഴിയുമെന്ന് അറിയില്ല എനിക്ക്..” അവന്റെ തോളിൽ ചെറുതായി തട്ടി ഞാൻ. “പട്ടിണി കിടക്കില്ല നീ ഞാനുള്ളപ്പോ. പിടിച്ചു നിൽക്കണം .ആൺകുട്ടിയല്ലെടാ നീ..പെണ്ണാരുന്നുവെങ്കിൽ കൊത്തിപ്പറിച്ചേനെ പലരും.അതൊരു.ഭാഗ്യമാണ് എന്നു കരുതൂ..” ആവോളം ധൈര്യം കൊടുക്കുകയായിരുന്നു ഞാൻ.. കൈയിൽ ഉണ്ടായിരുന്ന കുറച്ചു രൂപ, ഒരാവശ്യത്തിന് വച്ചിരുന്നത് നിർബന്ധപൂർവം ഞാനവന്റെ കൈയിൽ കൊടുത്തു.. “മോനെ ഓടിവന്നാൽ മതി.ഉണ്ടാകും നിന്റെ കൂടെ..” അതൊരു വീൺവാക്കല്ലായിരുന്നു..ഒരു മാതൃഹൃദയത്തിന്റെ. ഉറപ്പായിരുന്നു..മാർക്ക്‌ ലിസ്റ്റ് ഡ്യൂപ്ലിക്കേറ്റ് കിട്ടുന്നത് എങ്ങനെയെന്നും പറഞ്ഞു കൊടുത്തു.. ക്ലാസ്സിൽ കയറാൻ വേണ്ടുന്ന ബെല്ലടി..അവനോട്‌ യാത്ര പറഞ്ഞിട്ട് ഞാൻ. നടന്നു ക്ലാസിലേക്ക്..സ്‌കൂളിൽ വന്ന ആദ്യ ദിവസം ഞാൻ കേറിയ ആ ക്ലാസായിരുന്നു.സാബിത്തിന്റെ ക്ലാസ്സ്‌.നാലു വർഷം മുൻപുള്ള ആ ദിവസം വീണ്ടുമോർത്തു..അപ്രതീക്ഷിതമായി ആ പടിയിൽ തന്നെ എന്റെ കാലു തട്ടി..വീഴുന്നതിന് മുൻപ് ഞാൻ ഭിത്തിയിൽ പിടിച്ചു..’ടീച്ചറേ’ വിളികൾ ഏതോ ലോകത്തു നിന്നും വരുന്നതുപോലെ. വെറുതെ ഒന്നു തിരിഞ്ഞു നോക്കി..പുറം തിരിഞ്ഞു നടന്നു പോകുന്ന സാബിത്.. നിറഞ്ഞ കണ്ണുകളെ ബുദ്ധിപൂർവം ഞാൻ മറച്ചു…

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular