Connect with us

ബന്ധങ്ങൾ

മൗനരാഗങ്ങൾ

Published

on

രചന: ലിസ് ലോന

“ഡീ …മരംകേറി ജാനു ഇറങ്ങെടി താഴെ …നിന്റമ്മയെ ഞാൻ കാണട്ടെ ..പോത്തുപോലെ വലുതായാലും വല്ല നാണോം ഉണ്ടോന്ന് നോക്ക് ….നിന്നോട് മര്യാദക്ക് താഴെ ഇറങ്ങാനാ പറഞ്ഞേ….” പേരമരത്തിന് താഴെ നിന്ന് സുധിയേട്ടൻ കൂക്കിയിടുന്നത് ഞാൻ കണ്ടു… ഓ പിന്നേ….ഉണ്ടക്കണ്ണുരുട്ടിയാ ഞാനങ്ങു പേടിച്ചു…. കയ്യിലുള്ള പേരക്ക കടിച്ചുചവച്ചു വിഴുങ്ങി പഴുക്കാറായ നാലെണ്ണം കൂടി പറിച്ചു പാവാടതുമ്പിൽ കെട്ടിയേ ഞാനിറങ്ങിയുള്ളൂ… “അഹമ്മതി കണ്ടാ പെണ്ണിന്റെ.. ഇനി നീയി മരത്തിൽ കേറിയാ ചുട്ട പെട തരും ഞാൻ നോക്കിക്കോ.. നിനക്ക് ഒരു കമ്പെടുത്തു പൊട്ടിച്ചൂടെ വല്ല്യേ പെണ്ണായില്ലേ…ഒരു മരംകേറ്റക്കാരി….” എന്തൊരു കഷ്ടാ കാവിലമ്മേ … ഇയാളെ കൊണ്ട് തോറ്റു ഞാൻ…തൊട്ടയല്പക്കമാണ് പത്തു വയസ്സിന് മൂത്തതാ എന്നാലും എന്നോട് എപ്പോഴും അടിയാണ് കുട്ടികളെപ്പോലെ … കഴിഞ്ഞ ദിവസം അവിടിരുന്ന വായനശാലയിലെ ബുക്ക് ചോദിക്കാതെ എടുത്തെന്നും പറഞ്ഞായിരുന്നു… ഇങ്ങേരുടെ അനിയന്മാരൊക്കെ വല്ല്യേ ജോലിക്കാരാണ് ഇത് മാത്രമാണ് വീടും തെങ്ങിൻപറമ്പും വായനശാലയും ഒക്കെയായി നടക്കണത് … അനിയന്മാരെ കൊണ്ട് ഒരു ശല്യവും ഇല്ല്യ…അവര് രണ്ടാളും ദൂരെയെവിടോ ആണ് ജോലിക്കും പഠിപ്പിനുമൊക്കെയായി … നേരെ താഴെ ഉള്ള ആള് കാണുമ്പോ ഒക്കെ വന്ന് സുഖല്ലേ ന്നെങ്കിലും ചോദിക്കും ഏറ്റം ഇളയവൻ ആരോടും വല്ല്യേ മിണ്ടാട്ടമില്ല. മൂന്ന് ആൺമക്കൾ ആയതുകൊണ്ട് വല്ലപ്പോഴും ചെന്ന് വീട്ടുപണികളിൽ സഹായിച്ചു കൊടുക്കുന്ന എന്നെ അവരുടെ അമ്മക്ക് വല്ല്യേ കാര്യമാണ് കാണാതായാൽ അപ്പൊ മുള്ളുവേലിയുടെ അതിരിൽ വന്നുനിന്ന് നീട്ടി ഒരു വിളിയാണ്… “ജാനകിമോളെ ….അമ്മിണീ ഒന്ന് വിടണേ അവളേ…” മൂന്നാണ്മക്കളും സ്ഥലത്തില്ലാത്തപ്പോഴേ പരമാവധി എന്നെ വിളിക്കൂ അല്ലെങ്കിൽ അമ്മ ഒഴിവുള്ളപ്പോ പോയി സഹായിക്കും അതിനായി പൈസയൊന്നും വാങ്ങില്ലെങ്കിലും പലപ്പോഴും അവർ തരുന്ന പൈസയാണ് വീട്ടിലെ ചിലവുകൾ രണ്ടറ്റം മുട്ടിക്കാൻ കൂലിപ്പണിക്ക് പോകുന്ന അമ്മക്ക് താങ്ങാകുന്നത്. ജോലിയെല്ലാം തീർത്താൽ ഞാൻ പിന്നിലെ തെങ്ങിൻ തൊടിയിലേക്കിറങ്ങും നിറയെ പേരക്കയും ചാമ്പങ്ങയും സപ്പോട്ടയുമൊക്കെ പഴുത്തു ആർക്കും വേണ്ടാതെ താഴെ കിടക്കുന്നുണ്ടാകും എന്നാലും മരം കയറി പൊട്ടിച്ചു തിന്നുന്ന സുഖം ഒന്ന് വേറെയാണ് . ഗിരിജമ്മക്ക് നടുവിന് വയ്യ…മൂന്നാമത്തെ മോനേ ഗർഭിണിയായിരിക്കുമ്പോ വീണതാണെന്നാണ് അവർ പറയുന്നത് … അതല്ലെന്നും ദേഷ്യക്കാരനായ പോലീസുകാരൻ കെട്ട്യോൻ നടുവിന് ചവുട്ടിയതാണെന്ന് നാട്ടുകാരും പറയുന്നുണ്ട് … അഭ്യാസിയെ പോലെ താഴെയിറങ്ങാൻ നേരം കാലൊന്നു വഴുക്കിയെന്ന് തോന്നിയെ ഉള്ളൂ …ദേ മൂടുംകുത്തി താഴെ….വീണ എന്നെയും നോക്കി കണ്ണുരുട്ടി നിക്കാണ് ദുഷ്ടൻ … രണ്ടു കയ്യിലും പറ്റിയ മണ്ണ് ഞാൻ പിന്നിലെക്കാക്കി പാവാടയിൽ തുടക്കുമ്പോൾ സുധിയേട്ടന്റെ മുഖത്തു കാണാം അടക്കാൻ വയ്യാത്ത ദേഷ്യം.. “എന്താ !! നോക്കി പേടിപ്പിക്കാ നീ ….കണ്ണ് കുത്തിപ്പൊട്ടിക്കും ഞാൻ …അവിടെ തോട്ടി ഇരുപ്പില്ലേ അതെടുത്താ നിന്റെ വളയൂരി പോവോ…ഇനി കാണട്ടെ നിന്നെ ഞാൻ പാവാടയിട്ടിട്ട് മരത്തില് . ..” വീടിനു പിന്നിലേക്ക് മുണ്ടും മടക്കിക്കുത്തി സുധിയേട്ടൻ പോകുന്നത് നോക്കി കൊഞ്ഞനം കാണിച്ചു ഞാനും നടന്നു വീട്ടിലേക്ക് … ” എന്തിനാ സുധി…ആ മിണ്ടാപ്രാണിയോട് അടിയുണ്ടാക്കണേ എപ്പോഴും …..എനിക്കൊരു സഹായത്തിന് വിളിച്ചാൽ അവളെയുള്ളു ഓടിവരാൻ..ഒരു പാവം പിടിച്ച കുട്ട്യാ അത് …” വീട്ടിനകത്തേക്ക് വരുമ്പോഴേക്കും അമ്മ പറയാൻ തുടങ്ങിയത് കേൾക്കാത്ത പോലെ സുധി അകത്തേക്ക് നടന്നു ..

“കുതിരക്ക് കൊമ്പ് കൊടുക്കാഞ്ഞത് പോലെ ദൈവം അവൾടെ മിണ്ടാട്ടം മുട്ടിച്ചത് നന്നായി …അല്ലെങ്കി തന്നെ കേമിയാണ് … കഴിഞ്ഞ ദിവസം മീൻ കൊടുക്കുമ്പോ കയ്യിലൊന്ന് തട്ടിയെന്ന് പറഞാ മീൻകാരന്റെ മുഖമടച്ചു പൊട്ടിച്ചത് …” ഏത് നേരത്തു നോക്കിയാലും ഏതെങ്കിലും മരത്തിൽ വലിഞ്ഞിരിക്കണ കാണാം വാനരജന്മം …കാണുമ്പോഴേ കലി കയറും…പറഞ്ഞശേഷം സുധിയോർത്തു . “നീയെന്തറിഞ്ഞിട്ടാ സുധി പറയണേ അയാള് തൊട്ടത് അവൾടെ കയ്യിലല്ല മാറിലാ…ആരോടും പറയില്ലല്ലോ ന്ന ധൈര്യം അവന്റെ …മിണ്ടാൻ പറ്റില്ലെങ്കിലും ഉശിരുള്ള പെൺകുട്ടിയാ അത് , അതോണ്ടാന്ന്യാ കണക്കിന് കൊടുത്തതും അയാൾക്ക്…” കേട്ടിട്ടും കേൾക്കാത്ത പോലെ ചായയും ചോദിച്ചു ടീവിയുടെ റിമോട്ടും പിടിച്ചു നിൽക്കുന്ന അവനോട് പിന്നൊന്നും പറയാതെ അവരകത്തേക്ക് നടന്നു.. വീടെത്താനായപ്പോഴാണ് കഴുകി കഴിഞ്ഞ തുണികൾ വിരിച്ചിടാൻ മറന്ന കാര്യം എന്റോർമയിലെത്തിയത് … വാഷിംഗ് മെഷീനിൽ തുണി കഴുകുന്ന നേരം കൊണ്ട് പേരക്ക പറിക്കാൻ പോയതും പിന്നാലെ സുധിയേട്ടന്റെ വഴക്കും ….തുണിയുടെ കാര്യം മറന്നല്ലോ സ്വാമിയേ…. തിരിച്ചു ചെന്ന എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഉമ്മറത്തിരുന്നു ചായ കുടിക്കുന്ന സുധിയേട്ടനെ ഒന്നു തുറിച്ചു നോക്കി പിന്നാമ്പുറത്തുള്ള അയയിൽ ഞാൻ തുണി വിരിച്ചിട്ട് പോന്നു …. വീട്ടിലെത്തി കുളിച്ചുവൃത്തിയായി ഭഗവതികാവിലെത്തി മനസ്സ് തുറന്ന് പ്രാർത്ഥിച്ചു….കർപ്പൂരവാസനയും ചന്ദനഗന്ധവും ഉള്ളിൽ നിറഞ്ഞതേ അരിശമെല്ലാം പോയ്മറഞ്ഞു… അല്ലെങ്കിലും അങ്ങനാ കാവിലമ്മയോടും എന്റമ്മയോടും മാത്രേ ഞാൻ സങ്കടം പറയാറുള്ളൂ …..അവർക്കേ ന്റെ ഭാഷ മനസ്സിലാവൂ … തൊഴുതിറങ്ങുമ്പോൾ കണ്ടു അമ്മ പണി മാറ്റി ചേറിൽ മുങ്ങിയ തുണികളോടെ വരുന്നു …ഓടിച്ചെന്ന് ചോറ്റുപാത്രം ഞാൻ കയ്യിലേക്ക് വാങ്ങി അമ്മയെന്നെ ഒന്ന് തലയിൽ തലോടിയതും അറിയാതെ കണ്ണുകൾ നിറഞ്ഞു….ഒന്നും പറഞ്ഞില്ലെങ്കിലും അമ്മക്കെന്റെ മനസ്സറിയാം … “ഇന്ന് ആരോടാ തല്ല് കൂടിയേ …” ചിരിച്ചു തലവെട്ടിച്ചു കണ്ണിറുക്കി കാണിച്ച എന്റെ ചെവിയിൽ നുള്ളി അമ്മ പൊട്ടിച്ചിരിച്ചു … “കുറുമ്പികാളീ …” മിണ്ടിയും ചിരിച്ചും ഞങ്ങൾ വീട്ടിലെത്തുമ്പോഴേക്കും പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞ സന്തോഷമായിരുന്നു മനസ്സ് നിറയെ … എന്തോ രണ്ടുദിവസത്തേക്ക് ഗിരിജമ്മയുടെ വീടിന്റെ ഭാഗത്തേക്ക് പോയില്ല ഞാൻ… എത്താത്തത് കൊണ്ടാവാം അവരെന്നെ കാണാൻ വീട്ടിലേക്ക് വന്നു… അമ്മയോട് കഥകളെല്ലാം പറഞ്ഞു രണ്ടുപേരും ചിരിയോടെ എന്നെ നോക്കുന്നത് കണ്ടപ്പോഴേ എനിക്കരിശം പിടിച്ചു …. കാണുമ്പോഴൊക്കെ അടിയുണ്ടാക്കാൻ നടക്കണ മോനോട് അവർക്കു ഒന്നും പറയാൻ പറ്റില്ലല്ലോ . “ജാനക്യേ…അവനൊരു മുൻശുണ്ഠിക്കാരനാ നിനക്കറിഞ്ഞൂടെ അത് ….നീ അതൊന്നും കാര്യാക്കണ്ട .. കേട്ടല്ലോ സന്തോഷായിട്ട് ഇരിക്കണം ..നിനക്കു വേണ്ടത് എന്താണെങ്കി അവിടെ വന്ന് പൊട്ടിച്ചു തിന്നോ ഞാൻ പറഞ്ഞോളാം അവനോട് …” അവര് കൊണ്ടുവന്ന് തന്ന മീൻകറിയും കൂട്ടി രാത്രിയിൽ ഞങ്ങൾ ഉണ്ണാനിരിക്കുമ്പോ അന്ന് വരെ ഒരിക്കലും പറയാതിരുന്ന പഴങ്കഥകൾ അമ്മ കെട്ടഴിച്ചിട്ടു … അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയപ്പോൾ ഗിരിജമ്മ തുണ നിന്ന കഥയും ..ഈ വീടിരിക്കുന്ന സ്ഥലം അവരും ഭർത്താവും കൂടി ഇഷ്ടദാനം തന്നതുമെല്ലാം പറഞ്ഞു തീർന്നിട്ടും നിർത്താതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഞാനും അമ്മയും തുടച്ചില്ല .. പലപ്പോഴും നാട്ടുകാർ പറഞ്ഞു കേട്ട മുൻകോപക്കാരനായ ഗിരിജമ്മയുടെ ഭർത്താവിന് , അമ്മയുടെ കഥകളിൽ സ്നേഹം പ്രകടിപ്പിക്കാനറിയാത്ത ഒരു സാധുവിന്റെ രൂപമെന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി… പിറ്റേന്ന് ഞാൻ ഗിരിജമ്മ വിളിക്കാതെ തന്നെ അവിടെ ചെന്ന് വീടെല്ലാം അടിച്ചുവൃത്തിയാക്കി കഴിയുന്ന ജോലികളെല്ലാം തീർത്തു ഇറങ്ങിപോന്നു… ഗേറ്റ് തുറന്ന് ഇറങ്ങാൻ നേരം കണ്ണൊന്നു പാളി തെങ്ങിൻതോപ്പിലേക്ക് പോയപ്പോൾ കണ്ടു തലയിൽ തോർത്ത് ചുറ്റികെട്ടി സുധിയേട്ടൻ തെങ്ങുകൾക്ക് വെള്ളം തിരിക്കുന്നത് …. വഴക്കൊന്നും ഉണ്ടാക്കണ്ട എന്നുകരുതി തന്നെയാണ് അവിടെ പോകുന്നതെങ്കിലും വഴക്കുണ്ടാക്കാനായി മാത്രം സുധിയേട്ടൻ അവിടുണ്ടാവും …ആ ദിവസം ഞാൻ മിക്കവാറും മുഖം വീർപ്പിച്ചാവും ഇറങ്ങിപ്പോരുക… ദിവസങ്ങൾ കടന്നുപോകുന്തോറും എനിക്ക് മനസിലായി അങ്ങേരുമായുള്ള വഴക്കു തിരൂല്ലയെന്ന്… അന്ന് സന്ധ്യക്ക് കാറ്റും മഴയും കൂടി കറന്റ് കളഞ്ഞപ്പോഴാണ് ഗിരിജമ്മ വന്ന് അമ്മയെ വിളിച്ചത് “അമ്മിണി…നീയോ ജാനകിയോ ഒന്നങ്ങു വരണേ സുധിയെവിടേക്കോ പോയി…അവൻ വരുമ്പോ നിങ്ങളെ അങ്ങട് ആക്കിതന്നോളും അത് വരെ എനിക്കൊരു തുണയാകും.കറന്റ് വരാത്തൊണ്ട് ഒരു പേടി…” എന്നെ എന്തായാലും അമ്മ വീട്ടിൽ തനിച്ചിരുത്തില്ല അപ്പോ പോകും മുൻപേ വീട്ടിലെ പണിയെല്ലാം തീർത്തിറങ്ങാം … എല്ലാമൊന്നൊതുക്കി ഗിരിജമ്മയുടെ അടുത്തേക്ക് ഇറങ്ങുമ്പോഴേക്കും നേരമിത്തിരി ഇരുട്ടി… അവിടെ വീടിന്റെ പടി വരെ അമ്മയെന്നെ കൊണ്ടുപോയി വിട്ട് വീട്ടിലേക്ക് മടങ്ങി… ഗേറ്റ് കടന്ന് അകത്തേക്ക് നടക്കുമ്പോഴേക്കും ഇരുട്ട് അതിന്റെ സകലപ്രഭാവവും പുറത്തേക്കെടുത്തു കഴിഞ്ഞിരുന്നു.. ജനൽചില്ലിലൂടെ നോക്കിയപ്പോൾ അകത്തെ മുറിയിലാണോ അടുക്കളയിലാണോ മെഴുകുതിരിവെളിച്ചം കാണാനുണ്ട് …. ഒച്ചയും അനക്കവുമൊന്നും ഇല്ലാത്തോണ്ട് ഉള്ളിലൊരു പേടി… കറന്റില്ലെങ്കിൽ കാളിങ്ബെൽ അടിയില്ലെന്നത് കുറെ നേരം ഞെക്കിപിടിച്ചെന് ശേഷമാണ് മനസിലായത്… പറ്റിയ അബദ്ധമോർത്തു തനിയെ ചിരിച്ചു ഞാൻ അടുക്കളഭാഗത്തെത്തി… ഇരുട്ടും പേടിയും ഉള്ളിലുള്ള ധൈര്യം അല്പമായി ചോർത്തുന്നുണ്ടെങ്കിലും ഞാൻ പുറത്തെ ഇരുമ്പുഗ്രില്ലിൽ തട്ടി ശബ്ദമുണ്ടാക്കി … പിന്നിലെന്തോ ശബ്ദം കേട്ട് ഞാൻ തിരിയാൻ നോക്കിയതും ആരോയെന്നെ കടന്നു പിടിച്ചു… തിരിഞ്ഞു നോക്കാൻ ശ്രമിക്കുന്ന എന്റെ കഴുത്തുതിരിക്കാൻ പറ്റാത്ത വിധം അയാളെന്നെ അമർത്തി പിടിച്ചിരുന്നു…. എന്നെയും വലിച്ചു പുറകിലേ കയ്യാല ലക്‌ഷ്യം വച്ചു നീങ്ങുന്ന അയാളെ എന്നെക്കൊണ്ടാവും വിധം ഞാൻ മാന്തിപ്പൊളിച്ചിട്ടും ഒരു തരി പോലും ആ പിടിയയഞ്ഞില്ല… അന്നാദ്യമായി എനിക്കെന്റെ കാവിലമ്മയോട് സങ്കടം തോന്നി ഒന്നൊച്ച വക്കാനെങ്കിലും എനിക്കെന്റെ സ്വരമൊന്നു തന്നൂടെയെന്ന്… തൊണ്ടപൊട്ടും വിധം ഞാനെടുക്കുന്ന ശബ്ദമെല്ലാം കുടത്തിനടിയിൽ കത്തിച്ച വിളക്ക് പോലെ പുറത്തേക്ക് വരുന്നതേയില്ല….സങ്കടം താങ്ങാനാവാതെ എന്റെ ശരീരം തളരുന്നതെനിക്കറിയാം സാമർഥ്യക്കാരിയായ ഞാൻ നിസ്സഹായതയുടെ പടുകുഴിയിലാണെന്ന തിരിച്ചറിവിൽ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴേക്കും കൈ പിടിച്ചു തിരിച്ചയാൾ പിന്നിലേക്കാക്കി.. സുധിയേട്ടനാണോ ഇത് അതോ കള്ളനോ അവനെന്റെ ബ്ലൗസ് വലിച്ചു കീറുന്നത് തടയാൻ ശ്രമിക്കുമ്പോഴും ചിന്തകൾ പാഞ്ഞു…. കാലിൽ തടയുന്ന സാധനങ്ങൾ , ഞാൻ ചവിട്ടിതെറിപ്പിച്ചു ഒച്ചയുണ്ടാക്കുന്നത് തടയാൻ അവനെന്റെ അടിനാഭിയിലേക്ക് കാൽമുട്ട് കേറ്റി, രണ്ടു ചെകിട്ടിലും ആഞ്ഞടിച്ചതോടെ കണ്ണുകൾ അറിയാതെ തുറിച്ചു… ശക്തിയോടെ അവൻ പിടിച്ചു ഞെരിക്കുന്ന മാറിടം വേദന സഹിക്കാൻ കഴിയാതെ അറ്റുവീണെങ്കിലെന്ന് ഞാൻ കൊതിച്ചു… തളർച്ചയോടെ കണ്ണുകൾ അടഞ്ഞു പോകുന്ന അതേ നിമിഷത്തിൽ അവനെന്റെ പാവാട മുകളിലേക്ക് വലിച്ചു കയറ്റുന്നുണ്ടായിരുന്നു… “ആരെടാ അവിടെ ….” കയ്യാലക്കുള്ളിൽ എന്തോ തട്ടിമറിക്കുന്ന ശബ്ദം കേട്ടാണ് സുധി ടോർച്ചടിച്ചു നോക്കിയത് …ആളനക്കമാണോ അതോ വല്ല പട്ടികളും കയറികൂടിയോ എന്ന ചിന്തയിലാണ് ചെന്നതും … ടോർച്ചിന്റെ വെട്ടത്തിൽ അവൻ കണ്ടു…പാതി നഗ്നനായി തറയിൽ ബോധമില്ലാതെ കിടക്കുന്ന ജാനകിയേയും മുഖമൊളിക്കാനോടുന്ന സ്വന്തം അനിയനെയും … പാഞ്ഞുചെന്ന് അവനെ തലങ്ങും വിലങ്ങും തല്ലുന്നതിനിടയിൽ തന്നെ ഉടുമുണ്ടഴിച്ചു ജാനകിയുടെ മുകളിലേക്കിട്ടു സുധി… “ഏട്ടാ …പറ്റിപ്പോയി …ഒച്ചയുണ്ടാക്കല്ലേ എല്ലാരും അറിയും ഒരു കൈയബദ്ധം …പ്ലീസ് പ്ലീസ് എന്നോട് ക്ഷമിക്കേട്ടാ ഞാൻ ..ഞാനിന്ന് അല്പം മദ്യപിച്ചിരുന്നു….” ചുണ്ടു പൊട്ടി ചോരയൊലിക്കുന്ന അനിയന്റെ മുഖത്തേക്ക് സുധി കാർക്കിച്ചു തുപ്പി …. “മിണ്ടിപ്പോകരുത് നീ ….ആരെയും അറിയിക്കണ്ട പക്ഷേ അമ്മ അറിയണം കള്ള് ഉള്ളിൽ ചെന്നാൽ അമ്മപെങ്ങന്മാരെ തിരിച്ചറിയാത്ത നിന്നെ…” അമ്മയെ ഉറക്കെ വിളിക്കുന്നതിനിടയിൽ തന്നെ സുധി അവളെ തട്ടി വിളിക്കുന്നുണ്ട് … കാലിൽ പിടിച്ചു കരയുന്ന അനിയനെ ചവുട്ടി മാറ്റുന്ന സുധിയെ കണ്ടാണ് ഗിരിജമ്മ കയ്യാലയിലേക്ക് കയറി വന്നത് … അവൻ വന്നതുകൊണ്ട് ഇനി ജാനകിയെ വിടണ്ടയെന്ന് അമ്മിണിയോട് പറഞ്ഞിട്ട് വരാൻ താനേല്പിച്ചു വിട്ട മകന്റെ നില്പും നിലത്തുകിടക്കുന്ന ജാനകിയേയും മാറി മാറി നോക്കുന്നതിനിടയിലേ ആ പാവത്തിന് മനസ്സിലായിരുന്നു നടന്നതെന്തെന്ന് … അനിയന്റെ കഴുത്തിന് പിടിച്ചു കണ്ണിലെരിയുന്ന അഗ്നിയോടെ സുധി മുരണ്ടു… “ഒന്ന് കൂടി കേട്ടോ നീ …ഇവൾ …ഈ പൊട്ടി ഇവളെന്റെ പെണ്ണാ ….ചെറുപ്പം മുതൽ ഒരു നോട്ടം കൊണ്ട് പോലും അശുദ്ധമാക്കാതെ നടന്നത് ഇവളെ താലി കെട്ടി സ്വന്തമാക്കാനാ… ഇത്രയൊക്കെ പഠിച്ചിട്ടും നല്ലൊരു ജോലി കിട്ടിയിട്ടും ഇവിടുന്ന് മാറാതെ നിക്കുന്നത് ആ ഇഷ്ടം അവളെ അറിയിക്കും വരെ അവൾക്കൊരു കരുതലായി നിൽക്കാനാ….” കിതപ്പോടെ പറഞ്ഞു തീർത്തു സുധി അമ്മയെ നോക്കി … നടന്നതിന്റെ ആഘാതത്തിൽ നിന്നും മാറി ഗിരിജമ്മ ഓടി, വെള്ളമെടുക്കാൻ …. ശക്തിയിൽ മുഖത്തു വെള്ളം വീഴുന്നതും ഗിരിജമ്മയുടെ വിളിയും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്… ശരീരം മറച്ച തുണിയെടുത്തു പുതച് ഞാൻ വെപ്രാളത്തോടെ തട്ടിയെഴുന്നേൽക്കാൻ ശ്രമിച്ചു…. ഇല്ല അടിവയറ്റിൽ കിട്ടിയ ചവിട്ട് നിവരാനെനിക്ക് കഴിയുന്നില്ല … വിറക്കുന്ന ചുണ്ടുകളോടെ ആരും കേൾക്കാത്ത ഒച്ചയിൽ ഞാൻ അലമുറയിട്ട് കരഞ്ഞു ചുറ്റും നോക്കി…

അതേ …മാന്യനെന്നു എനിക്ക് തോന്നിയ സുധിയേട്ടന്റെ അനിയൻ …കൂപ്പുകൈകളുമായി ചോരയൊലിപ്പിച്ചു നിൽക്കുന്നു… കരയാൻ പോലുമാകാതെ പകച്ചു നോക്കുന്നയെന്നെ സുധിയേട്ടൻ കൈകളിൽ കോരിയെടുത്തു… “വഴക്കിട്ടതും ചീത്തപറഞ്ഞതുമെല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടാ പെണ്ണേ…ഇനിയെന്റെ കണ്ണിലെ കൃഷ്ണമണിയായി ഞാൻ നിന്നെ കൊണ്ട് നടക്കും ഒരുത്തനും തൊട്ടുനോക്കാൻ പേടിക്കും വിധം… അമ്മ കൂടി കേൾക്കാനാ ഞാൻ പറയണേ ജാനകി ഇനി സുധിയുടെ പെണ്ണാ… ഈ മൗനരാഗമാണെന്റെ കൂട്ട് ഈ ജന്മത്തിൽ …നാളെ കാലത്തു കാവിലമ്മക്ക് മുൻപിൽ ഞാനിവളുടെ കഴുത്തിൽ താലികെട്ടി കൊണ്ട് പോകുകയാണ് ..ഇവനുള്ളിടത്തു ഞാനെന്റെ പെണ്ണിനേം കൊണ്ട് നിൽക്കില്ല .” വാടിയ താമരത്തണ്ടുപോലെ ആ കൈകളിൽ കിടക്കുന്ന എന്നെയും നെഞ്ചോടു ചേർത്ത് സുധിയേട്ടൻ പറയുന്നത് ഗിരിജമ്മ നിറകണ്ണുകളോടെ നോക്കി നില്കുന്നത് ഞാൻ കണ്ടു… ഓരോന്നും ഓർത്തെടുക്കുകയായിരുന്നു ഗിരിജമ്മ അപ്പോൾ …ജാനകി വരുന്ന ദിവസങ്ങളിലെല്ലാം സുധി വഴക്കിനായി വീട്ടിൽ മടങ്ങിവന്നതും.. വായനശാലയിലെ പുസ്തകങ്ങൾ ചോദിക്കാതെ എടുത്തതിനു വഴക്കിട്ട അവൻ തന്നെയായിരുന്നു അതവിടെ വച്ചതും…. മീൻകാരനെ തല്ലിയത് അയാൾക്കും അമ്മിണിക്കും തനിക്കും മാത്രേ അറിയുമായിരുന്നുള്ളു പക്ഷേ അതിനുശേഷം സുധിയെ കാണുമ്പോഴൊക്കെ അയാൾ മുഖമൊളിച്ചു മാറിയിരുന്നു…അയാളെ ജാനകി തല്ലിയതും അവൻ പറഞ്ഞിരുന്നല്ലോ എന്ന് അവരോർത്തു… ഞാനല്ലാതൊരു പെണ്ണ് ജീവിതത്തിൽ ഉണ്ടാകില്ലെന്ന് പറഞ്ഞ സുധിയേട്ടന് മുൻപിൽ ഒന്നും മിണ്ടാനാകാതെ ഗിരിജമ്മയും രാത്രിക്ക് രാത്രി വിളിച്ചു വരുത്തിയ സുധിയേട്ടന്റെ അച്ഛനും നിൽക്കുന്നത് അന്ന് രാത്രിയിൽ ഞാൻ കണ്ടു … കാര്യങ്ങൾ ഒന്നുമറിയാതെ നടന്നതെല്ലാം സ്വപ്നം പോലെ വിശ്വസിക്കാൻ പറ്റാതെ നിൽക്കുന്ന എന്റമ്മയെയും.. ചോദ്യങ്ങളായി ചിരിയും ഉത്തരങ്ങളായി നെഞ്ചിൽ നുള്ളും കൊടുത്തു ഞാൻ സുധിയേട്ടനോടൊത്തു നടന്നു കയറിയ സ്വർഗത്തിനിന്നു കൃത്യം രണ്ടു വർഷം…. പ്രണയമെന്ന തിരിച്ചറിവ് എന്നിലേക്കലിഞ്ഞു ചേർന്ന് എന്റെ ഹൃദയം വേറൊരു ഹൃദയമിടിപ്പിലേക്ക് ഞാനറിയാതെ അലിഞ്ഞു ചേർന്ന സുഖമുള്ള തിരിച്ചറിവ് തന്നതും അതേ വർഷങ്ങൾ… ഞാനേതെല്ലാം ചിന്തകളിലും ലോകത്തുമാണെന്നറിയാതെ സുധിയേട്ടനെന്നെ വീണ്ടും കെട്ടിപിടിച്ചു പുതപ്പിനടിയിലേക്ക് ചേർത്ത് പിടിച്ചതും ആ ചെവിയിൽ കുഞ്ഞൊരു കടി കൊടുത്തു ചിരിച്ചു കൊണ്ട് പിടഞ്ഞു മാറി ഞാൻ…. സ്വരമില്ലാതിരുന്ന ഈ മൗനരാഗത്തിന് സ്വരവും ജീവനുമായി സുധിയേട്ടനെ തന്നതിന് …പറയാതെ കേൾക്കുന്ന പ്രണയം വരമായി തന്നതിന് കാവിലമ്മയോട് സ്നേഹവും നന്ദിയും പറയണം ഇന്നെനിക്ക്….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular