Connect with us

ബന്ധങ്ങൾ

ചേച്ചിയമ്മ

Published

on

രചന: ലിസ് ലോന

കയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പി കാലിയാക്കി ചുണ്ടുകൾ കൂർപ്പിച്ചു പിടിച് , കാലുകൾ കൂട്ടിയുരുമ്മി വച്ച് ഞാൻ നിരഞ്ജനെ ദയനീയമായി നോക്കി… “ഏട്ടാ ഒന്ന് പോയ് ചോദിച്ചേ…ന്റെ നമ്പർ ആയോന്ന് … അല്ലെങ്കി ഞാനിപ്പോ ഇവിടിരുന്നു മുള്ളും…ഇപ്പൊ വിളിക്കാം ന്ന് പറഞ് ഇരുത്തിയതാ…ന്നേക്കാൾ മുന്നേ വന്നോരൊക്കെ പോയി….” അഞ്ചാംമാസത്തെ സ്കാനിങ്ങിനു വന്നതാണ് ഞാനും ഭർത്താവും…വന്ന് ടോക്കൺ എടുത്തപ്പോൾ മുതൽ തുടങ്ങിയ വെള്ളം കൂടിയാണ് …..മൂത്രസഞ്ചി നിറഞ്ഞാലെ വ്യക്തമായി കുഞ്ഞിനെ കാണാൻ സാധിക്കൂ എന്ന് പറഞ് നേഴ്‌സാണ് വെള്ളം കുടിക്കാൻ ഏല്പിച്ചത് . ഒരു തവണ വയറു നിറഞ് സഹിക്കാൻ പറ്റാതെ ചെന്ന് ചോദിച്ചപ്പോൾ അകത്തു വേറാളുണ്ട്… രക്ഷയില്ലാതെ മൂത്രമൊഴിച്ചു വന്ന കൃത്യസമയം നോക്കി അവര് വിളിച്ചു … അങ്ങനെ രണ്ടാമതും ഇരുന്ന് കുടിച്ചുവറ്റിച്ച വെള്ളം ഇപ്പൊ മൂത്രസഞ്ചി പൊട്ടി ചാടാറായി നിൽക്കാണ്‌ .. ഇവരുടെ വിളിയൊട്ടു കാണാനുമില്ല… “ഒന്ന് പിടിച്ചിരിക്കെടാ….അല്ലെങ്കിലിനിയും ഒരു മണിക്കൂർ ഇവിടിരിക്കേണ്ടി വരും…” ഏട്ടനെന്റെ കൈകൾ മെല്ലെ തലോടി പറഞ്ഞു…കാലുതൂക്കിയിട്ട് ഇരുന്നതാവാം നീര് വന്ന് ചീർത്ത കാൽവിരലുകൾ ചെരുപ്പിന്റെ വള്ളികളെയും തള്ളിക്കൊണ്ട് വീർത്തു നിൽക്കുന്നു.. “Mrs ശ്യാമ….ശ്യാമ നിരഞ്ജൻ …. ” സമാധാനം…പറഞ്ഞു തീർന്നില്ല വിളി വന്നു… അടിവയറ്റിൽ കയ്യൊന്ന് താങ്ങി ഏട്ടന്റെ കൈ പിടിച്ചു മെല്ലെ ഞാനെഴുന്നേറ്റു….നടക്കാനൊരു പാട് … ഇരുന്നിരുന്ന് കാലുകൾ മരവിച്ചപോലെ. സ്കാനിങിനിടയിൽ ഡോക്ടർ കാണിച്ചു തരുന്ന അനങ്ങുന്ന ഓരോ വെളുത്ത അടയാളങ്ങളും ഉണ്ണീടെ കയ്യാണ് …കാലാണ് ..മുഖമാണ് എന്നൊക്കെ പറയുമ്പോൾ ഞാൻ തലയെത്തി നോക്കും… വാവ കിടന്ന് മറിയുന്നത് കാണുമ്പോൾ നെഞ്ചിലൊരു സന്തോഷവേലിയേറ്റം … “മാഡം…ഒന്ന് ന്റെ ഭർത്താവിനെ കൂടി കാണിക്കാമോ….” കൺകോണിലെ നനവ് മറച്ചു ഞാൻ ഡോക്ടറോട് ചോദിച്ചതിന് അവർ ചിരിയോടെ തലയാട്ടി… അത്ഭുതത്തോടെ അതിലേറെ സന്തോഷം കൊണ്ട് ചുവന്നുതുടുത്ത ഏട്ടന്റെ ചിരി കണ്ടപ്പോൾ മനസ്സിലൊരു കുളിർ തെന്നൽ… വേണ്ടാ ..ആരും വേണ്ടെനിക്ക് ഞാനും ന്റേട്ടനും ഉണ്ണിയും മാത്രം ..അത് മാത്രമാണിനി ശ്യാമയുടെ ലോകം… സന്തോഷത്തിനിടയിലും എന്റെ കണ്ണിൽ വെറുപ്പിന്റെ തിരമാലകൾ നുഴഞ്ഞെത്തിയോ… എല്ലാം നോർമലാണെന്നുള്ള റിപ്പോർട്ടും കഴിക്കാനുള്ള മരുന്നിന്റെ കുറിപ്പും കൈമാറുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു…സന്തോഷമായിട്ടിരിക്കണം കേട്ടോ… അതു കേട്ട് ഏട്ടനെന്റെ മുഖത്തേക്ക് നോക്കുന്നത് ഞാൻ ഇടംകണ്ണിട്ട് കണ്ടു…കണ്ടിട്ടും കാണാത്ത പോലെ ഞാനും നിന്നു… വീട്ടിലേക്ക് മടങ്ങും മുൻപേ എന്റെ ഇഷ്ടങ്ങളിലൊന്നായ തൈര് വട തൃപ്തിയോടെ ഞാൻ ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ നോക്കിയിരുന്ന ഏട്ടനോട് ഞാൻ കൊഞ്ചി… “അതേ ഇഷ്ടമുള്ളതൊക്കെ കഴിച്ചില്ലെങ്കി ഉണ്ണിക്കാ സങ്കടംട്ടാ അതോണ്ടാ ….” കഴിച്ചു കഴിഞ്ഞു ബില്ലടയ്ക്കാൻ നിൽക്കുന്ന ഏട്ടന്റെ പിന്നിൽ നിന്ന് കൗണ്ടറിലിരുന്ന പാത്രത്തിലെ ജീരകമിട്ടായി കയ്യെത്തിപിടിച്ചു വായിലിടുംനേരമാണ് കടയിലേക്ക് കയറിവരുന്ന രണ്ടുപേരെ കണ്ടത്…

ഞാനറിയാതെ തന്നെ എന്റെ മുഖം , കടന്നൽ കുത്തിയത് പോലെ വീർത്തത് കണ്ടിട്ടാവാം എനിക്കെതിരെ നിന്ന ഏട്ടൻ തിരിഞ്ഞു നോക്കിയത്… വന്നവർക്ക് നേരെ മുഖം വെട്ടിച്ചു നടക്കുന്നതിനിടയിൽ ഞാനെന്റെ മുഖത്തെ വെറുപ്പ് പരമാവധി കൂട്ടി… തടഞ്ഞാലും ഏട്ടൻ അവരുടെ അടുക്കലേക്ക് പോകുമെന്നറിയാം…അതുകൊണ്ട് തന്നെ കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് നടന്നു… പുറത്തെത്തി കുറെ സമയം കാത്തുനിന്നിട്ടും ആള് വരാതായപ്പോ ദേഷ്യത്തോടെ ഞാൻ വാതിൽക്കലേക്ക് ചെന്നു… “ഞാൻ ബസിൽ പൊയ്ക്കോട്ടേ ..ഏട്ടൻ നാട്ടുകാരെ ഒക്കെ കണ്ട് മിണ്ടിയും പറഞ്ഞു പയ്യെ വന്നാ മതി…” കൂടെ നിന്നവർ മിഴിയൊപ്പുന്നത് കണ്ടിട്ടും ഞാനവരെ അവജ്ഞയോടെ നോക്കി ….അതേ എന്റെ അച്ഛനും അമ്മയും… ഒറ്റമകളായതു കൊണ്ട് ഇത്രേം കാലം സ്നേഹിച്ചു വളർത്തി അവരെന്നെ നല്ലൊരുവന് കൈ പിടിച്ചു കൊടുത്തു എന്നൊക്കെ നേര് തന്നെ പക്ഷേ…മകൾ ഗർഭിണിയാണെന്ന സന്തോഷം അറിയിക്കാൻ ചെല്ലുമ്പോൾ അമ്മ ഈ വയസ്സാം കാലത്തു ഗർഭിണിയത്രെ… നാണമില്ലാത്ത കൂട്ടങ്ങൾ …. അന്നിറങ്ങിയതാ ആ പടി …കല്യാണം കഴിഞ്ഞു ഒരു കൊല്ലം കഴിഞ്ഞാണ് ഞാനൊരു അമ്മയാണെന്ന സന്തോഷം തേടി വന്നത് … എന്നാലെന്റെ നെഞ്ചിൽ തീ കോരിയിടുമ്പോലെയാണ് അമ്മയെന്നെ അടുക്കളയിലേക്ക് മാറ്റി നിർത്തി അവരും ഗർഭിണിയാണെന്ന് അറിയിച്ചത്. ഒന്നുമില്ലെങ്കിലും മകൾ വേറൊരു കുടുംബത്തു എങ്ങിനെ മുഖമുയർത്തി ജീവിക്കുമെന്നെങ്കിലും ഇവരോർക്കണ്ടേ!! ഇപ്പോഴുമെന്റെ അരിശം തീരുന്നില്ല… ചെറുപ്പത്തിൽ ഒരുപാട് കാലം ഞാനാഗ്രഹിച്ചിരുന്നു എനിക്കൊരു അനിയനെയോ അനിയത്തിയെയോ പക്ഷേ ഇത് ??? ഒന്നും ചോദിയ്ക്കാൻ നിന്നില്ല എന്റെ വയറ്റിലും കുഞ്ഞോരെണ്ണം ഉരുവായത് കൊണ്ട് ഇല്ലാതാക്കാനൊന്നും ഞാൻ പറഞ്ഞില്ല പലരും എന്നോട് അവരെ നിർബന്ധിക്കാൻ പറഞ്ഞിട്ടും… എന്നെ കാണാനായി അവർ ഏട്ടന്റെ വീട്ടിലെത്തിയപ്പോൾ മുഖം കാണിക്കാൻ പോലും ഞാൻ തയ്യാറായില്ല…ഇനിയിങ്ങനൊരു ബന്ധം എനിക്ക് വേണ്ടെന്ന് പറയാൻ പറഞ്ഞേല്പിച്ചു ഏട്ടനെ… പലപ്പോഴും മധ്യസ്ഥന്റെ കുപ്പായമിട്ട് ഏട്ടൻ വരാൻ ശ്രമിക്കുമ്പോഴൊക്കെയും ഞാനെന്റെ വാശിയിൽ ഉറച്ചു നിന്നു. അതേ ഇനി എനിക്കെന്റെ കുഞ്ഞാണ് വലുത് …..ഈ പ്രായത്തിൽ ന്റെ കുഞ്ഞിന്റെ പ്രായത്തിലുള്ള സഹോദരങ്ങളെ കൊഞ്ചിക്കാൻ മാത്രം വലുതല്ല ന്റെ മനസ് .. “എന്തിനാ ശ്യാമേ അവരെ വിഷമിപ്പിക്കുന്നേ… പറ്റിപ്പോയി ഇനി അവരാ കുഞ്ഞിനെ വയറ്റിൽ വച്ചു കൊല്ലണോ…നിന്നെപ്പോലെ തന്നെയല്ലേ ഇതും അവർക്ക്..അമ്മക്കൊത്തിരി സങ്കടമുണ്ട്…പാവം പ്രായത്തിന്റെ ആവും വേറെയും കുഴപ്പങ്ങൾ ഉണ്ടെന്നാ അച്ഛൻ പറഞ്ഞേ…” “കണക്കായിപ്പോയി… ഈ ചാവാൻ കാലത്തു സൂക്കേട് മാറ്റാനും പെറാനും നടക്കുന്നേനു മുൻപേ ഇതൊക്കെ ഓർക്കണമായിരുന്നു…ന്നെ ക്കൊണ്ട് അധികം പറയിപ്പിക്കണ്ട..മരുമോനോട് ഒരുളുപ്പും ഇല്ലാതെ പറയാനും വേണം ഒരു ധൈര്യം..” എന്റെ പരിഹാസത്തിൽ പൊതിഞ്ഞ ചിരിയിലേക്കും വീർത്ത വയറിലേക്കും നോക്കി ഏട്ടൻ നിന്നു.. “ഞാനൊന്നും പറയുന്നില്ല…ഞാനായിട്ട് നിന്നെ ഒന്നും പറഞ്ഞു സങ്കടപെടുത്തുന്നില്ല ….നടക്ക് …പോവാം നമുക്ക് വീട്ടിലേക്ക് ….ഇങ്ങനെ നീ കൊണ്ട് നടക്കുന്ന വെറുപ്പ് ന്റെ ഉണ്ണീടെ മനസിലും തട്ടും …ഞാനത് ഓർമിപ്പിച്ചു എന്ന് മാത്രം …” വീട്ടിലെത്തിയിട്ടും അവരെ കണ്ട അതൃപ്തി എന്റെ മനസ് വിട്ട് പോവാത്തപോലെ…ഒന്നിനും ഒരുഷാറ് തോന്നാത്തത് കൊണ്ട് ഞാൻ കിടന്നു. സങ്കടമല്ല ദേഷ്യമാണ്…അമ്മക്കും മോൾക്കും ഒരുമിച്ചാ പേറെന്ന് കളിയാക്കുന്നവരുടെ മുന്നിൽ പെടാതെ ഞാനൊളിച്ചു. എല്ലാരുടെയും മുൻപിൽ എന്നെയവർ നാണം കെടുത്തി … ഇങ്ങനൊരു കാര്യം അവർക്ക് വേണമായിരുന്നെങ്കിൽ എന്റെ കല്യാണത്തിന് മുൻപേ ചെയ്യാമായിരുന്നില്ലേ . മാസങ്ങൾ കടന്നു പോകെ നടുവേദനയും കാലിലെ മസിൽ പിടുത്തവുമെല്ലാം ഒരുപാട് ബുദ്ധിമുട്ടിച്ചെങ്കിലും ഒരിക്കൽ പോലും വീട്ടിൽ പോകണമെന്നോ അമ്മയെ കാണണമെന്നോ എനിക്ക് തോന്നിയില്ല … എന്തിനും ഏതിനും ഏട്ടനും ഏട്ടന്റെ അമ്മയും എല്ലാവരുമുണ്ടായിരുന്നു ഒപ്പം.. ഏഴാംമാസത്തിലെ ചടങ്ങുകൾ നടത്തണ്ടേ എന്ന് ചോദിച്ചു വന്ന അച്ഛനോട് അറുത്തുമുറിച്ചാണ് ഞാൻ വേണ്ടെന്നറിയിച്ചത്.. പോയി ഭാര്യയുടെ ചടങ്ങുകൾ ഭംഗിയായി നടത്തിക്കോളൂ എന്ന വാക്ക് കേട്ടപ്പോൾ പകച്ചു നിൽക്കുന്ന അച്ഛന്റെ മുഖമിപ്പോഴും മനസ്സിലുണ്ട്… പാതിരാത്രിയിലെപ്പോഴോ വന്ന മസിൽവേദനയിൽ ഞാൻ അലറിക്കരഞ്ഞപ്പോൾ ഉഴിഞ്ഞുതരുന്നതിനിടയിലാണ് ഏട്ടൻ…. “ശ്യാമേ എപ്പോഴെങ്കിലും നീ അമ്മയെക്കുറിച്ചു ഓർത്തിട്ടുണ്ടോ…ഈ പ്രായത്തിൽ നിനക്ക് വരുന്നതിന്റെ ഇരട്ടിയാകില്ലേ അമ്മക്കുള്ള ബുദ്ധിമുട്ട്..പാവം ആരുമില്ല അടുത്ത്…” ഞാനും മനസ്സുകൊണ്ട് അമ്മയായതുകൊണ്ടാണോ എന്റെ മനസ്സിലേക്ക് അമ്മയുടെ മുഖം ഓടിവന്ന് ഞാൻ നിശബ്ദയായി… ഒന്നും മിണ്ടാതെയും എതിർപ്പ് കാണിക്കാതെയുമുള്ള എന്റെയിരുപ്പ് കണ്ടിട്ടാകാം ഏട്ടൻ തുടർന്നു… “അമ്മക്ക് ഷുഗറും പ്രഷറും ഒക്കെ കൂടുതലാണെന്ന്…നടക്കാനൊന്നും പറ്റില്ല കിടപ്പാണ്…പിന്നെ നിന്നെയൊന്ന് കാണാൻ പോലും പറ്റാത്ത സങ്കടവും ….അച്ഛനെന്റെ മുൻപിൽ കരഞ്ഞാ പറഞ്ഞത്….” പെട്ടെന്നെന്തോ ഹൃദയത്തിൽ മുള്ളുതറച്ച പോറൽ പോലെ വേദന എങ്കിലും ഞാനത് മുഖത്തു കാണിച്ചില്ല… “മതി …എനിക്ക് കേൾക്കണ്ട …..ന്നെ കണ്ടില്ലെങ്കിലും മരുമോൻ അന്വേഷിക്കുന്നുണ്ടല്ലോ അതുമതി …” മറുപടിയിലെ കർശനം കേട്ടാവാം ആളൊന്നും മിണ്ടിയില്ല… പ്രസവതീയതി അടുത്തപ്പോൾ ഏട്ടന്റമ്മ ആസ്പത്രിയിലേക്കുള്ള ബാഗൊരുക്കാൻ തുടങ്ങി.. കഴുകിയുണക്കിയ തുണിക്കഷ്ണങ്ങളും കുഞ്ഞു തോർത്തും കുഞ്ഞിനുള്ള പിന്നീക്കെട്ടിയുമൊക്കെ ഒതുക്കി വക്കുന്ന കണ്ടതും എപ്പോഴൊക്കെയോ അമ്മ മനസ്സിലേക്കോടി വന്നു… പറഞ്ഞ തീയതിക്ക് രണ്ടുദിവസം മുൻപേ പെട്ടെന്ന് കണ്ട നടുവേദനയും വെള്ളപോക്കും …ഏട്ടനെന്നെയും കൊണ്ട് പാഞ്ഞു ഹോസ്പിറ്റലിലേക്ക് … പരിശോധനകൾക്കൊടുവിൽ ലേബർറൂമിലെ തണുപ്പിനുള്ളിൽ കിടന്ന് ഗർഭാശയമുഖം വികസിക്കാനുള്ള മരുന്ന് തുള്ളി തുള്ളിയായി എന്റെ ശരീരത്തിലേക്ക് കയറാൻ തുടങ്ങി…കുറെ കഴിഞ്ഞപ്പോൾ വേദനയും തുടങ്ങി … നടുപൊളിയുന്ന പ്രസവവേദനക്കിടയിൽ പലപ്പോഴും ഞാൻ നേഴ്സിന്റെ കാലു പിടിച്ചു , ടോയ്‌ലെറ്റിൽ പോകണമെന്ന കരച്ചിലോടെ… അരക്കെട്ട് പിളർന്നു പോകുന്ന വേദനയും അതിനിടക്ക് കയ്യിട്ട് പരിശോധിക്കുന്നവരുടെ വിരലഭ്യാസവും അറിയാതെ ഞാനമ്മയെ വിളിച്ചു ഉറക്കെയുറക്കെ… സമയമായില്ല ഇനിയും കുഞ്ഞിന്റെ തലയിറങ്ങിവരാനുണ്ടെന്ന് പറഞ്ഞ ഡോക്ടറോട് എനിക്കെന്റെ അമ്മയെ കാണണമെന്ന് പറഞ്ഞു… ഞാനനുഭവിക്കുന്ന വേദനയും ബുദ്ധിമുട്ടും ഈ പ്രായത്തിൽ ഇരട്ടിയാകില്ലേ അമ്മക്ക്….ഈ വേദനകളെല്ലാം സഹിച്ചല്ലേ എന്നെയെന്റമ്മ പെറ്റതെന്നോർത്തപ്പോഴേ നെഞ്ചു പൊള്ളിപ്പിടഞ്ഞു… പ്രസവവേദനയെന്ന മരണവേദനയേക്കാൾ ഞാനെന്റെ അമ്മയോട് ഇന്ന് വരെ കാണിച്ച അവഗണനയും പരിഹാസവും എന്തുമാത്രമെന്റെയമ്മ സങ്കടപ്പെട്ടിട്ടുണ്ടാകുമെന്ന ചിന്തകളെന്നെ അകംപുറം പൊള്ളിച്ചുകൊണ്ടിരുന്നു… ഞാനാദ്യമായി ചിരിച്ചതെന്റെ അമ്മയെ നോക്കിയല്ലേ…എന്നും എപ്പോഴും താങ്ങായ് കൂടെ നിന്ന അമ്മക്കൈകൾ അങ്ങനെ കൈവിട്ടുകളയാനുള്ളതാണോ … പുറത്തേക്ക് പോയി വന്ന നേഴ്‌സ് എന്തോ സ്വകാര്യമായി ഡോക്ടറിനോട് പറയുന്നത് ഞാൻ കണ്ടു… “ശ്യാമ… താൻ വിഷമിക്കണ്ട അമ്മയും ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ട്…തന്റെ കാര്യമോർത്തുള്ള ടെൻഷൻ ആകാം ബിപി കുറച്ചു കൂടുതലായി….” അതിനുള്ള മറുപടി പറയുംമുൻപേ മിന്നൽപിണറായി വന്ന എല്ലു നുറുങ്ങും വേദനയിൽ ഞാൻ ഞെളിപിരികൊണ്ടു… “കുഞ്ഞിന്റെ തല കാണുന്നുണ്ടല്ലോ സിസ്റ്ററെ… വേഗം …ഗ്ലൗസ് …” ഡോക്ടറതും പറഞ് പെട്ടെന്ന് ഏപ്രണും ഗ്ലൗസും എടുത്തണിയുന്നതും ഞാൻ അടുത്തൊരു വേദനയിൽ അടുത്ത് നിന്ന സിസ്റ്ററിന്റെ കൈ പിടിച്ചു ഞെരിച് പല്ലുകൂട്ടി കടിച്ചു… വേദനയ്ക്കും വെപ്രാളത്തിനുമിടയിലും കത്രിക കൊണ്ട് അടിയിലെ പച്ച മാംസം കീറിമുറിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു…

കഠിനവേദനക്കൊടുവിൽ കൂടെയുണ്ടായിരുന്ന നേഴ്‌സുമാർ വയറിൽ അമർത്തി പിടിച്ചതോടെ വയറിലെ ഭാരം പ്രഷറോട് കൂടി താഴേക്കൊഴുകി പുറത്തേക്ക് വന്നത് ഞാനറിഞ്ഞു… പൊക്കിൾകൊടി മുറിക്കും മുൻപേ കുഞ്ഞിനെയെടുത്തവർ കാലിനിടയിലൂടെ എന്റെ വയറിലേക്ക് ചേർത്ത് കിടത്തി .. ഞാൻ ദീർഘനിശ്വാസം വിട്ട് താഴേക്ക് നോക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു…. “മോനാണ് കേട്ടോ ശ്യാമേ..” വെള്ളപ്പശയിൽ മുങ്ങിയപോലുള്ള അവന്റെ കുഞ്ഞുമുഖം നോക്കുന്നതിനിടയിലും ഞാൻ ചോദിച്ചത് എന്റമ്മയെ പറ്റിയായിരുന്നു…. താനൊന്ന് ക്ഷമിക്കേടോ ഇതൊന്നു കഴിഞ്ഞിട്ട് പറയാമെന്ന വാക്ക് ആരോ പറഞ്ഞു കേട്ടതോടെ ഞാൻ കണ്ണടച്ചു… അടഞ്ഞ കണ്ണുകൾക്ക് മുൻപിൽ അമ്മ വന്ന് നിറഞ്ഞതും എന്റെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി… കുറെ മണിക്കൂറുകൾക്കപ്പുറം റൂമിലേക്ക് മാറ്റിയ എന്നെയും കുഞ്ഞിനേയും കാണാൻ വന്നവർക്കിടയിലെല്ലാം ഞാനെന്റെ അച്ഛനെയും അമ്മയെയും തിരഞ്ഞു… ഇതിനിടയിൽ സന്തോഷം നിറഞ്ഞു തൂകേണ്ട ഏട്ടന്റെയൊക്കെ മുഖത്തെ സംഘർഷം ഞാനപ്പോഴാണ് ശ്രദ്ധിച്ചത്… അമ്മ പ്രസവിച്ചു പെൺകുഞ്ഞാണ്‌… ഓപ്പറേഷൻ കഴിഞ്ഞതും നിലക്കാതുള്ള രക്തസ്രാവത്തെത്തുടർന്ന് അമ്മയെ വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നു…. മാസം തികയാതുള്ള ജനനവും കൂടെ തൂക്കക്കുറവും വളർച്ചക്കുറവും …കുഞ്ഞനിയത്തി ഐസിയുവിലാണ്… മനസ്സ് പറിഞ്ഞു പോകുന്ന പോലെ പൊട്ടിക്കരഞ്ഞു ഞാൻ… ഭഗവാനേ…ന്റെ അമ്മയേയും അനിയത്തിനേം കാത്തോളണേ…ന്റെ അവിവേകം പൊറുക്കണേ ന്ന് മനസ്സുരുകി ഞാൻ കരഞ്ഞു… അരികെ കിടക്കുന്ന ന്റെ പൊന്നുണ്ണിയെ നോക്കുന്തോറും അമ്മയരികിലില്ലാതെ കിടക്കുന്ന ന്റെ അനിയത്തികുട്ടിയുടെ ചിന്ത…കണ്ണുകൾ പെയ്തു തീരുന്നില്ല… “ശ്യാമേ വിഷമിക്കല്ലേ അമ്മക്കൊന്നും വരില്ല…നമ്മുടെയെല്ലാം പ്രാര്ഥനയില്ലേ….പേടിക്കാതിരിക്ക്” ധൈര്യം തന്ന് ഏട്ടനെന്റെ നെറ്റിയിൽ ചുണ്ടമർത്തിയതും എന്റെ നിയന്ത്രണം വിട്ടു… “ഇല്ലേട്ടാ ഞാനാ ന്റെ അമ്മയെ ഇങ്ങനാക്കിയെ…ചേർത്തുപിടിക്കാതെ അറപ്പോടെയും വെറുപ്പോടെയും ഞാനമ്മയെ മാറ്റിനിർത്തി…” രണ്ടുദിവസങ്ങൾക്കപ്പുറം മനസ്സുരുകിയുള്ള പ്രാർത്ഥന ദൈവം കേട്ടു …അമ്മയ്ക്കല്പം ഭേദമുണ്ടെന്നറിഞ്ഞു… ഡിസ്ചാർജ് ആയിട്ടും അനിയത്തിയുടെ ഡിസ്ചാർജിനായി ഞങ്ങൾ കാത്തിരുന്നു അമ്മയ്ക്കരികിലേക്ക് കുഞ്ഞനിയത്തിയേം കൊണ്ട്പോകാൻ… ഉണ്ണിക്ക് പാല് കൊടുക്കുന്നതിനിടക്കാണ് അവളെയും കൊണ്ട് നേഴ്‌സ് മുറിയിലേക്ക് കടന്ന് വന്നത്. ഇനിയൊരു പനിനീർപ്പൂ പോലൊരു കുഞ്ഞുമുഖവുമായി ഇളംറോസ് നിറത്തിലുള്ള തുണിയിൽ പൊതിഞ്ഞെന്റെ കുഞ്ഞുമാലാഖ. “ഒരു പത്തുമിനിറ്റ് കഴിഞ്ഞാൽ ഈ പാലൊന്നു കൊടുക്കണേ ..” സിസ്റ്ററെന്നെ ഒരു കുഞ്ഞുപാൽക്കുപ്പിയേല്പിച് മുറിവിട്ട് പോയി.. പത്തുമിനിറ്റ് കഴിഞ്ഞവളെ മെല്ലെയെടുത്തു പാൽകൊടുക്കാൻ നേരം അപ്പുറത്തെ കട്ടിലിലിരുന്ന് ഏട്ടനെന്നെ നോക്കി പുഞ്ചിരിച്ചു ….ഒരുപാട് സ്നേഹമൊളിപ്പിച്ച ആ പുഞ്ചിരിക്കൊരു മറുപുഞ്ചിരി കൊടുക്കുമ്പോൾ വേസ്റ്റ് ബാസ്ക്കെറ്റിൽ കിടന്ന പാൽകുപ്പിയിലായിരുന്നെന്റെ കണ്ണുകൾ…. അമ്മക്കരികിലെത്തും വരെ …ആരോഗ്യത്തോടെ അമ്മയവളെ മുലയൂട്ടും വരെ എന്റെ കുഞ്ഞുണ്ണിക്കൊപ്പം അവളുമെന്റെ പാൽ കുടിക്കട്ടെ…. മനസ്സിലടിഞ്ഞ വെറുപ്പും വാശിയും കഴുകിക്കളഞ്ഞു ശുദ്ധികലശം നടത്തിയതോടെ നിറഞ്ഞൊഴുകുന്ന സന്തോഷക്കണ്ണീരാൽ എന്റെ കാഴ്ചകൾ മറയുന്നുണ്ടായിരുന്നു ചേച്ചിയായല്ല ചേച്ചിയമ്മയായി ന്റെ കുഞ്ഞോൾക്ക് ഞാനുണ്ടാകും ഇനിയെന്നും…. മാസങ്ങൾക്ക് ശേഷം കുട്ടികുറുമ്പുകൾ കണ്ട് കഥ പറഞ്ഞു ചിരിച്ചു ഉമ്മറപ്പടിയിൽ ഉണ്ണിക്കുട്ടനും കുഞ്ഞോളും കളിക്കുന്നതും നോക്കി ഞാനും അമ്മയുമിരിക്കുമ്പോൾ ഞങ്ങളെയും നോക്കി ഏട്ടനും അച്ഛനും കുടുംബം തിരികെ തന്ന ഈശ്വരനോട് നന്ദി പറയുന്നുണ്ടായിരുന്നു….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular