Connect with us

ബന്ധങ്ങൾ

നാളെ അഭിയേട്ടന്റെ കല്ല്യാണമാണ്,. കണ്ണീരിനിടയിലും ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല

Published

on

രചന: അനുശ്രീ ചന്ദ്രൻ

നാളെ അഭിയേട്ടന്റെ കല്ല്യാണമാണ്,. കണ്ണീരിനിടയിലും ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല,. പോണം എനിക്ക്, അവസാനമായി ഒരിക്കൽ കൂടെ കാണണം എനിക്കെന്റെ അഭിയേട്ടനെ,. നാളെ മറ്റൊരാളുടെ ഭർത്താവായിക്കഴിയുമ്പോൾ ഒരുപക്ഷേ എനിക്കിത്ര സ്വാതന്ത്ര്യത്തോടെ പറയാൻ കഴിഞ്ഞുവെന്ന് വരില്ല,. ‘എന്റെ അഭിയേട്ടനെന്ന് !” കൗമാരത്തിന്റെ തുടക്കകാലങ്ങളിൽ തന്നെ മനസ്സിൽ പതിഞ്ഞതാണ് അഭിയേട്ടന്റെ മുഖം, പ്രായത്തിന്റെ പക്വതയില്ലായ്മയിൽ തോന്നിയ മോഹത്തിന് യൗവ്വനത്തിൽ ഇത്ര തീക്ഷ്ണതയേറുമെന്നു കരുതിയിരുന്നില്ല, എങ്ങനെ വിവരിക്കണമെന്നറിയാത്ത സുഖദുഃഖ സമ്മിശ്രമായ ആ വികാരം ഒടുവിൽ എനിക്ക് ബോധ്യപ്പെടുത്തിത്തന്നു എത്ര ആഴത്തിലാണ് അഭിയേട്ടൻ എന്റെ ഹൃദയത്തിൽ പതിഞ്ഞുപോയതെന്ന് !!! പറഞ്ഞില്ല,.. പറയാൻ ധൈര്യം വന്നില്ല, ഞാനൊന്നും പറഞ്ഞില്ലെങ്കിലും എന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞിരുന്നു അഭിയേട്ടന്,. അന്ന് പിടിച്ച പിടിയാലേ “നിനക്കെന്നെ ഇഷ്ടമാണോ?” എന്ന് ചോദിച്ചപ്പോൾ നമ്രശിരസ്കയായി നിന്ന എന്റെ മുഖം പിടിച്ചുയർത്തി പറഞ്ഞു, ആ കണ്ണുകളിൽ അപ്പോൾ നിരാശയും രൗദ്രഭാവവുമായിരുന്നു !!! “അങ്ങനെന്തെങ്കിലും മനസ്സിൽ കയറിക്കൂടിയിട്ടുണ്ടേൽ എന്റെ മോൾ അതങ്ങ് മറന്നേക്കൂ, അതൊന്നും നടക്കണ കാര്യമല്ല ” നിറഞ്ഞൊഴുകിയ മിഴിനീർത്തുള്ളികളെ കണ്ടില്ലെന്നു നടിച്ച് എന്നിൽ നിന്നും നടന്നു നീങ്ങുമ്പോൾ എന്തായിരുന്നു ആ മനസിലെന്ന് എനിക്ക് വായിക്കാനായില്ല,.. അന്ന് മുതൽ അഭിയേട്ടനും ഞാനും തമ്മിൽ അനിർവചനമായ ഒരു അകലം രൂപപ്പെട്ടു !!!എനിക്ക് അഭിയേട്ടനോടൊരിഷ്ടം തോന്നി, പക്ഷേ അഭിയേട്ടനെ ഒരിക്കലും നിർബന്ധിക്കാനാവില്ലല്ലോ,. എന്നെ തിരിച്ചു സ്നേഹിക്കണമെന്ന്,. അല്ലെങ്കിലും പിടിച്ചു വാങ്ങിയ സ്നേഹം നിലനിൽക്കില്ല എന്നല്ലേ ?. എന്നാലും, തന്നെ മറക്കണമെന്ന് അഭിയേട്ടൻ എന്തെളുപ്പത്തിലാ പറഞ്ഞത് ?? എനിക്കതിന് ഒരിക്കലും കഴിയില്ല എന്ന് മറ്റാരേക്കാളും ഉറപ്പുണ്ടായിട്ടു പോലും … **** കല്യാണവീടിന്റെ പടി കയറും മുൻപ് ഒരിക്കൽക്കൂടി ഉറപ്പ് വരുത്തി, ഞാൻ സുന്ദരിയാണെന്ന്,. ഈ രാത്രിയിലെങ്കിലും എന്നെ കാണുമ്പോൾ അഭിയേട്ടന് നഷ്ടബോധം തോന്നണം,.. എന്നെ കൈവിട്ടു കളഞ്ഞതിന്,. മുറ്റം നിറയെ ആളുകളാണ്,. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെയായി,. അഭിയേട്ടന്റെ അച്ഛനുമമ്മയും എല്ലാവരും ഓരോരോ തിരക്കുകളിലാണ് ,. അവർക്കിടയിലൂടെ ഞാൻ പതിയെ മുന്നോട്ട് നടന്നു !! അതാ നിഖിൽ,.. അഭിയേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണുട്ടോ, എന്റേം, അവന്റെ മുഖത്ത് മാത്രം ഒരു സന്തോഷവും കാണുന്നില്ല.. അതാ വരുന്നു ദിവ്യയും ഹസ്ബൻഡ് ആൽബിയും,.. ഞങ്ങടെ ഗ്യാങ്ങിൽ തന്നെ ഉള്ളതാ, രണ്ടു പേരും കട്ട പ്രേമം, ഇന്റർകാസ്റ്റ് ആയതോണ്ട് വീട്ടുകാർ സമ്മതിച്ചില്ല, പിന്നെ ഞങ്ങൾ തന്നെ കല്ല്യാണം നടത്തിക്കൊടുത്തു,. അതൊക്കെ വല്ല്യ കഥയാണ്,.. പിന്നീടൊരിക്കൽ പറയാം.. . അവർക്കിപ്പോൾ രണ്ടു മക്കൾ, ആദിലും അമേയയും,. ട്വിൻസ് ആണ്,.. 2 വയസ്സ്, പിന്നെ ദിവ്യ ഗർഭിണി ആണുട്ടോ,.. ഇവർക്ക് കുറച്ചു ഗ്യാപ് ഒക്കെ ഇട്ടൂടെ എന്ന് പറയണന്നുണ്ടായിരുന്നു!!! എന്തായാലും ഈ വരുന്ന പ്രസവത്തോടെ നിർത്താനാവും സാധ്യത,. ഇതിലും ട്വിൻസ് ആണെങ്കിൽ ഇവരുടെ അഞ്ചാമത്തെ കുട്ടിക്ക് എന്റെ പേരിടേണ്ടി വരും … അത്രയും വലിയൊരു റിസ്ക് അവർ ഏറ്റെടുക്കാൻ യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല,.. നിഖിലിനെ കണ്ടതും കുശലവർത്തമാനമൊക്കെ പറഞ്ഞു കഴിഞ്ഞ അവൾ അഭിയേട്ടനെ തിരക്കി, എനിക്കും അതായിരുന്നു വേണ്ടിയിരുന്നത്,… അഭിയേട്ടനെ എങ്ങനെ ഫേസ് ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു എന്തോ ചങ്കിടിപ്പ് വല്ലാതെ കൂടി വരുന്നത് പോലെ തോന്നി ***അവിടെ എന്തോ ചടങ്ങ് നടക്കാൻ പോവാണ്, ദേ വരുന്നു അഭിയേട്ടൻ,. അടുത്തേക്ക് പോകാനായി ഒരുപാട് കൊതിച്ചെങ്കിലും ഞാനെന്റെ മനസിനെ അടക്കി നിർത്തി ! ഇപ്പോൾ അഭിയേട്ടന്റെ മുന്നിലേക്ക് ചെന്നാൽ ശരിയാവില്ല,.. സുന്ദരനായിരിക്കുന്നു,. മുൻപത്തേക്കാളും ഗ്ലാമർ കൂടിയിട്ടുണ്ട്,.. എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി,.. അന്യന്റെ മുതൽ ആഗ്രഹിക്കുന്നത് തെറ്റല്ലേ ?നാളെ അശ്വതിയുടെ കഴുത്തിൽ താലി ചാർത്തുന്നതോടെ ഞങ്ങൾ തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കും,… അവളുടെ വീട്ടിലും ഓരോരോ ചടങ്ങുകൾ കാണും,. മെഹന്ദിയും ഹൽദിയും അങ്ങനൊക്കെ, എനിക്ക് നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ കല്ല്യാണം നടത്താനാണുട്ടോ ഇഷ്ട്ടം,. പക്ഷേ വിധിയില്ല,.. ചടങ്ങ് കഴിഞ്ഞു ദിവ്യയെ കണ്ടപ്പോൾ അഭിയേട്ടൻ ഒന്ന് വിരസമായി പുഞ്ചിരിച്ചു,. നാലു പേരും മുഖത്തോട് മുഖം നോക്കി നിന്നതല്ലാതെ അധികമൊന്നും സംസാരിച്ചില്ല,.. “അല്ല അഭി നീ പോയി കിടന്നോളൂട്ടോ,. നാളെ വെളുപ്പിന് എണീക്കണ്ടതാ ” “അത് കുഴപ്പമില്ല അമ്മേ ഞാൻഎഴുന്നേറ്റോളം !” “എന്റെ അഭി നീ ഇപ്പോൾ വേണമെങ്കിൽ ഒന്ന് കിടന്നോട്ടോ നാളെ ഉറക്കമൊന്നും ഉണ്ടാവില്ല,. ” അമ്മായിമാരുടെ തമാശക്കൊപ്പം ചിരിക്കാൻ അഭിയേട്ടൻ ചെറിയൊരു ശ്രമം നടത്തി,… “നീ പോയി റസ്റ്റ്‌ എടുത്തോടാ,.. ഞങ്ങൾ അപ്പുറത്തുണ്ടാവും,.. ” അമ്മായിമാരുടെ ആ ക്ലീഷേ ചളി ഒഴിച്ചാൽ, പിന്നൊരു അവാർഡ് പടത്തിന്റെ നിശബ്ദത,.. അത്രേ ഉള്ളൂ ഈ സീനിൽ,… *** അഭിയേട്ടൻ ടവൽ എടുത്ത് കുളിക്കാനായി കയറി,.. ഞാൻ പതിയെ കട്ടിലിൽ ഇരുന്നു,. അഭിയേട്ടന്റെ മനസ്സിൽ എന്നോട് ഒരുതരി ഇഷ്ടമെങ്കിലും ഉണ്ടായിരുന്നെങ്കിൽ നാളെ അശ്വതിയുടെ സ്ഥാനത്ത് അഭിയേട്ടന്റെ ഈ മുറി എന്റേതാകുമായിരുന്നു,. അതുണ്ടായില്ല,. അഭിയേട്ടന്റെ ഫോൺ റിങ് ചെയ്തു അശ്വതി ആണ്,. എടുക്കണോ ? അഭിയേട്ടന്റെ ഭാര്യയാകാൻ പോകുന്നവളുടെ ശബ്ദം കേൾക്കണമെന്ന് ആഗ്രഹമുണ്ടായെങ്കിലും വേണ്ടെന്ന് വെച്ചു,. 7 മിസ്സ്ഡ് കോൾസ്,. അപ്പോൾ ഇങ്ങേര് എന്റെ മാത്രമല്ല ഇവളുടെയും കോൾ എടുക്കാറില്ല, ഞാൻ പതിയെ സിറ്റ് ഔട്ടിലേക്കിറങ്ങി,. മുറ്റം നിറയെ ആളുകളാണ്,. പാചകപ്പുരയിൽ നിന്നും ഉച്ചത്തിൽ സംസാരം കേൾക്കാം,. അതിനിടയിൽ കുറേ വിരുതന്മാർ ഓടി നടക്കുന്നുണ്ട്, ഇവർക്കൊന്നും ഉറക്കമില്ലേ എന്ന് ചോദിച്ചവരുടെ അമ്മമാരും,.. അഭിയേട്ടന്റെ കൂട്ടുകാരൊക്കെ അവസാനവട്ട മിനുക്ക് പണികളിലാണ്,. നിഖിലിന്റെ മുഖത്തു മാത്രം ആവേശമൊന്നും കാണാനില്ല,. അപ്പോഴാണ് അഭിയേട്ടൻ കുളി കഴിഞ്ഞു പുറത്തിറങ്ങിയത്,. ഞാൻ ഉള്ളിലേക്ക് പോയില്ല, നാളെ മറ്റൊരുവളുടെ ഭർത്താവാകാൻ പോകുന്ന ആളാണ് അഭിയേട്ടൻ, അതോണ്ട് ഇപ്പോൾ അടുത്തേക്ക് ചെല്ലുന്നത് മോശമാണ്,. അഭിയേട്ടൻ ഫോൺ എടുത്ത് തിരികെ വിളിച്ചത് അവളെ ആവും അശ്വതിയെ .. അഭിയേട്ടന്റെ പേര് സ്‌ക്രീനിൽ തെളിയുമ്പോൾ അവൾക്കുണ്ടാകുന്ന വികാരങ്ങൾ എന്തൊക്കെയാകും എന്നെനിക്ക് ഊഹിക്കുവാൻ കഴിഞ്ഞു,. ” എന്താ വിളിച്ചേ? ഞാൻ ചടങ്ങിലായിരുന്നു,.. ” നാളെ താലികെട്ടാൻ പോണ പെണ്ണിനോട് ഇങ്ങനാണോ സംസാരിക്കുന്നത്,.. ഇപ്പോൾ അവളുടെ ഹൃദയം ഒന്ന് പിടഞ്ഞിട്ടുണ്ടാവും,. അതാണ് അഭിയേട്ടന്റെ പെട്ടന്നുണ്ടായ നിശ്ശബ്ദതക്ക് കാരണവും,.. “സോറി, ഞാൻ തിരക്കിലായിരുന്നു, ഫോൺ ചാർജ് ചെയ്യാൻ വെച്ചതാ, തന്റെ കോൾ ഞാൻ കണ്ടില്ല !” അഭിയേട്ടൻ പണ്ടേ ഇങ്ങനെയാണ്, ആദ്യം ഭയങ്കര റൂഡ് ആയി സംസാരിക്കും, പിന്നെ വിഷമം ആയെന്ന് തോന്നിയാൽ സോഫ്റ്റ്‌ ആകും,. സ്വഭാവത്തിൽ ഒരുപാട് മാറ്റം വരുത്താനുണ്ട്,. അശ്വതിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഈ സജ്ജെഷൻ ഇവിടെ പറയില്ലായിരുന്നു,. കാരണം എനിക്ക് ഈ ആംഗ്രി യങ് മാനെ ആണ് ഇഷ്ടം,. അശ്വതി എന്നെപ്പോലെ അല്ലല്ലോ !! “അശ്വതി, എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലായിരുന്നുവെങ്കിൽ, ഈ ബന്ധം അന്ന് പെണ്ണുകാണൽ കഴിഞ്ഞു അവസാനിച്ചേനെ,. താൻ കിടന്നോളു, നേരത്തെ എണീക്കാനുള്ളതല്ലേ,.. നാളെ കാണാം ഗുഡ് നൈറ്റ്‌,.. ” ഓ അപ്പോൾ റൊമാന്റിക് ആയും സംസാരിക്കാൻ അറിയാം,. മിക്കവാറും അവൾ ചോദിച്ചിട്ടുണ്ടാവുക ഈ കല്യാണത്തിന് അഭിയേട്ടന് ശരിക്കും സമ്മതം അല്ലേ എന്ന് തന്നെയാവും,.. അഭിയേട്ടന്റെ മുഖത്ത് എന്തോ വിഷമം ഉണ്ട്,.. വാതിലിൽ ഒരു മുട്ട് കേട്ടു, രേണുകേച്ചി ആണ്,.. “അഭി നിന്റെ റൂം ഒക്കെ ഒതുക്കീതാണ്, പിന്നെ അലമാരയുടെ കീ കണ്ടില്ല, വേണ്ടാത്തത് എന്തേലും ഉണ്ടേൽ ഈ ബോക്സിലേക്ക്ഇട്ടോളൂ, ആ കുട്ടിക്ക് ഒരു ബുദ്ധിമുട്ടാവണ്ട,.. ” അനാവശ്യ സാധനങ്ങൾ പെറുക്കി ബോക്സിൽ ഇടുന്നതിനിടക്ക് എന്തിലോ അഭിയേട്ടന്റെ കൈയും കണ്ണുകളും ഉടക്കി,.. അത് ഞാൻ കൊടുത്ത വാലെന്റൈൻസ് ഗിഫ്റ്റ് ആണ്,. ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ ? ഞാൻ വിചാരിച്ചു അന്ന് തന്നെ അത് കുപ്പത്തൊട്ടിയിൽ എറിഞ്ഞു കാണുമെന്ന്,. എത്ര കടയിൽ കേറിയിറങ്ങിയിട്ടാണെന്നറിയുവോ അത് വാങ്ങിയത്,. എന്റെ ഇഷ്ടങ്ങളെക്കാളേറെ അഭിയേട്ടന്റെ ഇഷ്ടങ്ങൾക്ക് വില കൊടുത്ത നാളുകളായിരുന്നു അത്,. എന്തായാലും എന്റെ മനസ്സ് നിറഞ്ഞു.. എന്തൊക്കെയാവും ആ മനസ്സിൽ ഇപ്പോൾ തോന്നിയിട്ടുണ്ടാവുക. എന്നെ കുറിച്ച് ഓർത്തു കാണില്ലേ ?ആ കണ്ണുകളിൽ എന്തൊക്കെയോ ഉണ്ട്,. അല്പനേരം അതും നോക്കി നിന്ന ശേഷം നിർദാക്ഷീണം അഭിയേട്ടൻ അത് ബോക്സിലേക്കിട്ടു,. ചങ്ക് പറിച്ചെടുക്കുന്ന ഒരു വേദന തോന്നി എനിക്കപ്പോൾ,. “ഡാ ഇതെന്തിനാ കളയുന്നത് ? നല്ല ഭംഗി ഉണ്ടല്ലോ,.. ” “പഴേതാ രേണുകേച്ചി,.. ” പഴയ ഓർമ്മകൾ എല്ലാം തന്നിൽനിന്നും പറിച്ചു കളയുകയാണ്,. ആ കൂട്ടത്തിൽ എന്നെയും,.. രേണുകേച്ചി മുറിയിൽ നിന്ന് പോവാൻ തുടങ്ങിയതും അഭിയേട്ടൻ വെപ്രാളപ്പെട്ട് തിരികെ വിളിച്ചു,.. “അത് കളയണ്ട ചേച്ചി, അതെനിക്കെന്റെ ഫ്രണ്ട് തന്നതാ,.. ” ഫ്രണ്ട്,.. ആ സ്ഥാനത്തെങ്കിലും എന്നെ കാണുന്നുണ്ടല്ലോ,. രേണുകേച്ചി അത് തിരികെ കൊടുത്തപ്പോൾ അഭിയേട്ടനെ സംശയപൂർവ്വം ഒന്ന് നോക്കി,. “ഗേൾ ഫ്രണ്ടോ, ബോയ്‌ഫ്രണ്ടോ ???” “ഗേൾ ഫ്രണ്ട്,… ” “മ്മ്,.. ” രേണുകേച്ചി കൂടുതൽ ഒന്നും ചോദിച്ചില്ല,.. അഭിയേട്ടന്റെ മുഖം കണ്ടപ്പോൾ അതെന്തോ ആശ്വാസമായെന്നു തോന്നി,. അഭിയേട്ടൻ വാതിലടച്ചു,.. പിന്നെ അതിൽ നോക്കി കട്ടിലിൽ ഇരുന്നു,… ഇപ്പോൾ ഇവിടെ ഞാനും അഭിയേട്ടനും മാത്രം,.. എന്നിട്ടും അടുത്തേക്ക് പോകാൻ എനിക്കെന്തോ ധൈര്യം വന്നില്ല,.. “അനു,.. ” എനിക്ക് വിശ്വസിക്കാനായില്ല,. “നാളെ എന്റെ കല്ല്യാണമാണ്,. നിന്റെ ഒരു ഓർമകളും എന്നിൽ അവശേഷിക്കരുത് എന്ന് കരുതിയതാണ്,.. എന്നിട്ടും എനിക്കെന്താ നിന്നെ മറക്കാനാവാത്തത് ???” എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല . ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണ് ഇത്,. ഞാൻ പതിയെ അഭിയേട്ടനരികിലേക്ക് നടന്നു,. ” പലപ്പോഴും നിന്റെ അടുത്ത് എന്റെ മനസ്സ് തുറക്കണമെന്ന് കരുതിയതാ,. പക്ഷേ അന്നൊന്നും എനിക്കവസരം കിട്ടിയില്ല, അവസാനനിമിഷം എന്നോട് ഒരുതരി പോലും ഇഷ്ടം തോന്നീട്ടില്ലേ എന്ന് നീ ചോദിച്ചപ്പോൾ പറയണമെന്ന് കരുതിയതാ,. നീയെന്റെ ജീവനാണെന്ന്,. പക്ഷേ അത് കേൾക്കാൻ നീ നിന്നില്ല,. എന്നെ ഒറ്റയ്ക്കാക്കി നീ പോയി,. ഒരിക്കൽ,.. ഒരിക്കൽ കൂടി മാത്രം എനിക്ക് നിന്നെയൊന്നു കാണണം അനു,.. ” “എനിക്ക് നിന്റെ മടിയിൽ തലവെച്ചുറങ്ങണം, നിന്റെ ആഗ്രഹം പോലെ നിന്നെ എന്റെ നെഞ്ചിൽ കിടത്തിയുറക്കണം, നിന്റെ അധരങ്ങളിൽ എനിക്ക് ചുംബിക്കണം,..

” സാഹിത്യം ഒട്ടും ഇഷ്ടമല്ലാത്ത ആളാണ് ഈ വൈകിയ വേളയിൽ സെന്റി അടിക്കുന്നത്,. ഞാൻ അഭിയേട്ടന്റെ ചുമലിൽ കൈ വെച്ചു,. “ഞാനുണ്ട് അഭിയേട്ടാ, അഭിയേട്ടന്റെ അരികിൽ ഞാനുണ്ട്!! അഭിയേട്ടന് അറിയാൻ കഴിയുന്നില്ലേ എന്റെ സാന്നിധ്യം,. ഞാനടുത്തുണ്ട് അഭിയേട്ടാ ” അഭിയേട്ടൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടു,.. തലവണയും കെട്ടിപ്പിച്ച്,. അഭിയേട്ടൻ സങ്കൽപ്പിച്ചത് എന്നെയാവും,.. എനിക്കെന്ത് ചെയ്യാനാവും, ഞാനിനി എത്ര ആഗ്രഹിച്ചാലും എനിക്കിനി തിരികെ വരാനാവില്ല,. ഇത്ര അരികിൽ ഞാൻ നിൽക്കുമ്പോഴും ഞങ്ങൾ തമ്മിലുള്ള അകലം ഏറെയാണ്,.. ഒരു കൊച്ചുകുട്ടിയെപോലെ എന്റെ അഭിയേട്ടൻ,.. ഞാനാ മുടിയിഴകളിൽ തലോടി,. അധരങ്ങളിൽ അമർത്തി ചുംബിച്ചു,.. “അഭിയേട്ടനെന്നെ അറിയാൻ കഴിയുന്നുണ്ടോ ?? എന്നെ കേൾക്കാൻ കഴിയുന്നുണ്ടോ ??? ഈ രാത്രി ഇരുട്ടി വെളുക്കുമ്പോൾ, അഭിയേട്ടന്റെ പുതിയ ജീവിതത്തിൽ ഒരു നിഴലായ് പോലും ഞാനുണ്ടാവില്ല,.. എന്റെ ജന്മം സഫലമായിരിക്കുന്നു,.. ” പിന്നെ അശ്വതി,.. ഈ ജന്മത്തിൽ മാത്രമാട്ടോ അഭിയേട്ടനെ നിനക്ക് തന്നത്,.. വരും ജന്മങ്ങളിലെല്ലാം അഭിയേട്ടൻ എന്റെ മാത്രം ആയിരിക്കും,… ആ രാത്രി, അവസാനമായി അഭിയേട്ടന്റെ നെറുകയിൽ ചുംബിച്ചു ഞാൻ ഇറങ്ങി,. ഒരിക്കലും പിരിയാനാവില്ല എന്ന് കരുതിയതാണ്,. പിരിഞ്ഞല്ലേ പറ്റൂ,. കാരണം ആത്മാവിനൊരിക്കലും മനുഷ്യന്റെ ആഗ്രഹങ്ങളെ പൂർത്തീകരിക്കാനാവില്ലല്ലോ !!! “മെഹ്ഫിൽ മേ തേരി, ഹം നാ രഹെ ജോ, ഖം തോ നഹി ഹേ, ,.. കിസ്സേ ഹമാരെ നസ്ദ്ധീഖിയോ മേ , കം തോ നഹീ ഹേ,. ” നിന്റെ ഓർമകളിൽ ഞാനില്ലെങ്കിലും എനിക്ക് ദുഃഖമില്ല,. ഓർക്കുവാൻ നമ്മുടെ സൗഹൃദത്തിന്റെ കഥകൾ എനിക്ക് ഏറെയുണ്ട് … “ചന്നാ മേരെ യാ മേരെയ്യാ ബേ ലിയാ,…. ഓ പിയാ!!! ” കല്യാണവീട്ടിൽ നിന്നും ആരോ പ്ലേ ചെയ്തതാണ് …

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular