Connect with us

ബന്ധങ്ങൾ

പ്രണയകഥകളതിസാഗരം

Published

on

രചന: ലിസ് ലോന

“ശരിക്കും ആ ചേട്ടൻ നിന്നെത്തന്നെയാ നോക്കുന്നേ വേണി…..ഞാൻ കുറേനേരമായി കാണുന്നുണ്ട് …. ആ കണ്ണ് കണ്ടോ നിന്നെ നോക്കുമ്പോ എന്തോരു സ്നേഹാ നോക്ക് …നിത്യ ഇതും പറഞ്ഞെന്നെ തുടയിൽ നുള്ളി…പ്രീഡിഗ്രി ക്ലാസ്സിലെ സൂവോളജി പീരിഡിലാണ് ഞങ്ങൾ…തവളയുടെ ആമാശയവും ദഹനേന്ദ്രിയവുമൊക്കെ കഷ്ടപ്പെട്ട് സരസ്വതിടീച്ചർ ബോർഡിൽ വരച്ചു പഠിപ്പിക്കുന്നതിനിടയിലാണ് ഈ കണ്ണുകളുടെ ശാസ്ത്രം ഞങ്ങൾ വായിനോക്കുന്നത്…ഏത് നിമിഷവും ടീച്ചർടെ കയ്യിലെ ചോക്ക് പീസ് ഉന്നം തെറ്റാതെ തലയിൽ വീണേക്കാമെന്ന പേടിയുണ്ടെങ്കിലും എന്നെ നോക്കുന്ന അവനെ നോക്കാതിരിക്കുന്നതെങ്ങനെ…. അതും പലപ്പോഴും ഞാനടക്കം പലരും ആരാധനയോടെ നോക്കുന്ന പാട്ടുകാരൻ. ഞാനുമൊന്ന് ഒളികണ്ണിട്ട് നോക്കി അതേ ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത്…വാതിലുകളില്ലാത്ത ജന്നലിലൂടെ എന്നെയും നോക്കി ക്ലാസ്സിന് പുറത്തെ തൂണിൽ ചാരി കയ്യും കെട്ടി നിൽക്കുന്നു… ശോ…ആദ്യമായാണ് കൂട്ടത്തിലെ തന്നെ കാണാൻ തീരെ കൊള്ളാത്ത എന്നെ ഒരാളിങ്ങനെ നോക്കുന്നത്… നെഞ്ചിന്കൂടിനുള്ളിൽ നിന്നും പേരറിയാത്ത ഒരു മേളം പൊട്ടിപ്പുറപ്പെട്ടു. കണ്ണുകൾ പിന്നെയും പിന്നെയും അവനെ..ജയന്തനെ തേടി പോകുന്നു ആകെ ഒരു ഇരിക്കപ്പൊറുതിയില്ലായ്മ… കൂട്ടത്തിലെ ഒരുവിധം എല്ലാവർക്കും കാമുകന്മാരുണ്ട് പക്ഷേ ഇവനെ കാണാൻ തന്നെ എന്തൊരു ഭംഗി..പോരാത്തതിന് സീനിയറും ….ഞാനൊരു വിലസ് വിലസും…ആ നാല്പത് മിനുട്ട് ക്ലാസ്സ് ,വായിനോട്ടത്തിനിടയിൽ തീർന്നത് ഞാനറിഞ്ഞില്ല….ഈ സമയം കൊണ്ട് ഞാനവനെയും കൊണ്ട് നാല് ഡ്യൂയറ്റ് പാടിത്തീർത്ത ശേഷം കല്യാണപന്തലിലേക്ക് മന്ദം മന്ദം നീങ്ങുന്നതിനിടക്കൊരു വിളി…”കൃഷ്ണവേണി…..സ്വപ്നം കണ്ടിരുന്നോ… നാളത്തെ പ്രാക്ടിക്കലിനുമുന്പേ തന്റെ റെക്കോർഡ് ബുക്ക് എന്റെ മേശപ്പുറത്തു എത്തിയില്ലെങ്കിൽ ബാക്കി സ്വപ്നം കാണിച്ചുതരാം ഞാൻ..” നശിപ്പിച്ചു…ഒരഞ്ചു മിനുട്ട് കഴിഞ്ഞു ഈ പിശാശിന് ന്നെ വിളിച്ചാൽ മതിയാരുന്നില്ലേ…അല്ലെങ്കിലും വീടിനു തൊട്ടടടുത്തു താമസമായൊണ്ട് ഒടുക്കത്തെ ശ്രദ്ധയാണ് എന്നോടീ തള്ളക്ക്…പോരാത്തതിന് മാർക്ക് കുറഞ്ഞിരുന്ന എന്നെ അവരുടെ ക്വാട്ടയിൽ ആണല്ലോ സെക്കന്റ് ഗ്രൂപ്പ് ന് ചേർത്തത്… തലയാട്ടി മുഖത്തൊരു ശരിയെന്നൊരു വിനയഭാവം ഞാൻ കാണിച്ചു… ടീച്ചറിറങ്ങി പോയതും ഞാൻ തലതിരിച്ചു അവനെ നോക്കി…ഇല്ല അവൻ പോയിക്കഴിഞ്ഞിരുന്നു… ആദ്യമായാണ് ഒരാൾ യാത്ര പറയാതെ പോകുമ്പോൾ ഇത്രെയും സങ്കടം തോന്നുന്നത്.. പിന്നീടുള്ള ദിവസങ്ങളിലൊക്കെയും അവനുള്ളിടത്തു ഞാൻ പോകുന്നതാണോ അതോ എന്നെയവൻ പിന്തുടരുന്നതാണോ മനസിലായില്ല പക്ഷേ ഒരു ദിവസം ചുരുങ്ങിയത് നാല് തവണയെങ്കിലും കോളേജിനുള്ളിൽ ഞങ്ങൾ പരസ്പരം കാണും… മാസമൊന്നു കഴിഞ്ഞു അക്കരെയിക്കരെ നോക്കി നോക്കി കൂട്ടുകാരെല്ലാം അവന്റെ പേര് പറഞ്ഞെന്നെ കളിയാക്കാൻ തുടങ്ങി…പക്ഷേ ഒരിക്കൽ പോലും ഞങ്ങൾ മിണ്ടിയിട്ടില്ല … അവനെ കാണുമ്പോഴൊക്കെ ഇഷ്ടം നിറഞ്ഞുകവിഞ്ഞ മനസ്സ്‌ തുടി കൊട്ടും…സ്വപ്നങ്ങളിലെല്ലാം കുതിരപ്പുറത്തു വരുന്ന രാജകുമാരനായി അവൻ… എന്നെയൊന്നാ കൈകളിൽ കോരിയെടുത്തു നെഞ്ചോട് ചേർത്തവൻ ചുംബിച്ചെങ്കിലെന്ന് പലപ്പോഴും കൊതിച്ചു ഞാൻ… മറ്റൊരു പെൺകുട്ടിയോടവൻ മിണ്ടുന്നത് കണ്ടാൽ തന്നെ സങ്കടവും അരിശവും കൊണ്ടെന്റെ ചങ്കു പൊട്ടും… അന്ന് ഞാൻ ഉള്ളതിൽ നല്ലതിട്ട് ഒരുങ്ങിയാണ് വീട്ടിൽ നിന്നും കോളേജിലേക്കിറങ്ങിയത്… പൊന്മാൻ നീല നിറത്തിലെ പൂക്കൾ നിറഞ്ഞ പാവാടയും ജാക്കറ്റും ഇട്ട് പലതവണ കണ്ണാടിയിൽ നോക്കുമ്പോൾ അമ്മ വന്നൊളിഞ്ഞു നോക്കുന്നത് ഞാൻ കാണാതിരുന്നില്ല… എന്തും അമ്മയോട് തുറന്ന് പറയുന്ന ഞാൻ ആദ്യമായാണ് ഒരു ഒളിച്ചുകളി…

നിത്യയോട്‌ പറഞ്ഞിട്ടുണ്ട് കൂടെ വരാൻ…എപ്പോഴും അവൾടെ വാലായി ഞാൻ നടക്കുന്നത് കൊണ്ട് തന്നെ അവൾ വരും… ഇന്നെനിക്കവനോട് ചോദിക്കണം ഇഷ്ടം തുറന്ന് പറയാതെ എത്ര നാൾ ഇങ്ങനെ നോക്കി കൊതിപ്പിച്ചു നടക്കുമെന്ന്… ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മനസ്സ്‌ വല്ലാതെ ചരട് പൊട്ടിയ പട്ടം പോലെ പിടിവിട്ടു പോകുന്നു… അവനായി ഇങ്ങോട്ട് വരുന്നത് വരെ ഞാൻ കാത്തിരിക്കണോ??…അങ്ങോട്ട് ചെന്ന് ചോദിക്കുമ്പോൾ എന്താവും പ്രതികരണം….വേണ്ട …കൂടുതൽ ആലോചിച്ചാൽ പിന്നാക്കം നിൽക്കും മനസ്സ്‌… ഇന്നീ കാര്യത്തിനൊരു തീരുമാനം അറിയണം കാടുകയറിയ ചിന്തകളിൽ സ്റ്റോപ്പ് എത്തിയതറിഞ്ഞില്ല… ” നീയിപ്പോഴേ സ്വപ്നലോകത്താണോ വേണി…വേഗം വാ ബസ് വന്നത് കണ്ടില്ലേ നീയ്യ്…” നിത്യ കൈ പിടിച്ചു വലിച്ചെന്നെ ബസിൽ കയറ്റി…എന്റെ മുഖത്തെ നാണം കണ്ടിട്ടാവാം അവൾ ചിരിക്കാൻ തുടങ്ങി… “തിരികെ വരുമ്പോ ഇനി ഞാൻ കൂടെ വേണ്ടല്ലോ ബസ്‌സ്റ്റോപ്പ് വരെ ആളായല്ലോ ഒപ്പം നടക്കാൻ ഇനി… അല്ലേ ” ബസിറങ്ങി ഏകദേശം ഒരു കിലോമീറ്റെർ നടന്നാലേ കോളേജ് എത്തൂ…ക്ലാസിലെയും ക്യാമ്പസിലെയും സന്തോഷത്തേക്കാൾ കൂടുതൽ കളിചിരി പറഞ്ഞു നടന്നു തീർക്കുന്ന വഴികളോടാണ് ഇഷ്ടം… കോളേജിലേക്കുള്ള വഴി നടന്ന് കയറുമ്പോൾ ദൂരെ നിന്നേ കണ്ടു ഗേറ്റിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നു… കാരണമെന്തെന്ന് അവർക്കും അറിയില്ല പക്ഷേ ഇന്ന് സമരമാണെന്ന്…നിരാശ കലർന്ന മുഖത്തോടെ ഞാൻ നിത്യയെ നോക്കുമ്പോൾ സാരമില്ലെന്ന് അവൾ കണ്ണടച്ച് കാണിച്ചു…റെക്കോർഡ് ബുക്ക് സബ്‌മിറ്റ് ചെയ്യാനാണെന്നു കളവ് പറഞ്ഞിട്ട് പോലും അവർ ഞങ്ങളെ അകത്തു കയറ്റിയില്ല…. തിങ്ങി നിറഞ്ഞ സങ്കടത്തോടെ തിരികെ നടക്കുമ്പോൾ ബാക്കിയുള്ള കൂട്ടുകാരും കൂടെ കൂടി…പകുതി വഴി പിന്നിട്ടപ്പോൾ കേൾക്കാം ഉച്ചത്തിൽ ചിരിച്ചു കളിച്ചു വരുന്ന ആൺകുട്ടികളുടെ ശബ്ദം…ആ മുഖം ഇന്നൊന്ന് കാണാൻ കൂടി കഴിഞ്ഞില്ലെന്ന സങ്കടം സഹിക്കാൻ വയ്യ….അവന്റെ മുഖം മനസ്സിലിട്ട് താലോലിച്ചു ആരോടും മിണ്ടാതെ നെഞ്ചിൽ ചേർത്ത് പിടിച്ച പുസ്തകത്തിലേക്ക് താടിയമർത്തി നടക്കുന്ന എന്നെ , പെട്ടെന്നാണ് നിത്യ ചേർത്ത് പിടിച്ചു ചെവിയിൽ സ്വകാര്യം പറഞ്ഞത്…” ഒന്ന് തിരിഞ്ഞു നോക്കിയേ വേണി …അതാരാ വരണേന്ന്…ഇനി ന്റെ കുട്ടീടെ മുഖത്തെ നീർവീക്കം കുറയോ ന്ന് ഞാനൊന്നു കാണട്ടെ…”അവളെന്റെ കയ്യിൽ പിടിച്ചമർത്തിയതും ഞാൻ തിരിഞ്ഞു നോക്കി… അടക്കാനാവാത്ത സന്തോഷവും കണ്ണുകളീറനാക്കുമെന്ന് എനിക്ക് മനസിലായി…അവന്റെ സാന്നിധ്യം കൊണ്ട് തുള്ളിച്ചാടുന്ന മനസിനെ അടക്കി നിർത്താൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു… രണ്ടാമതൊരിക്കൽ കൂടി ഞാൻ നോക്കിയതും ഞാൻ കണ്ടു അവനെന്റെ അരികിലേക്ക് വേഗത്തിൽ വരുന്നത്. ” ദേ ആ ചേട്ടൻ ഇങ്ങോട്ട് വരുന്നുണ്ട് …ഞാൻ മുൻപേ പോകാം …പറയാനുള്ളതെല്ലാം പറഞ് കേൾക്കാനുള്ളതെല്ലാം കേട്ട് വന്നാ മതി കേട്ടോ…” നിത്യ എന്നെ പിന്നിലാക്കി വേഗം നടന്നകന്നു. എല്ലാരോടും ഉരുളക്കുപ്പേരി കൊടുക്കുന്ന എനിക്കാദ്യമായാണ് ഉള്ളം കൈ വിയർക്കുന്നതും നാവു വരളുന്നതും… ” ഒന്നു നിക്കെടോ കൃഷ്ണവേണി…എന്തൊരു ഓട്ടമാണിത് ….കൂട്ടുകാരി എന്നെക്കണ്ടാണോ ഓടിപ്പോയത് …” ജയന്തനെന്റെ ഒപ്പമെത്തി ചോദ്യമെറിഞ്ഞു… ” അ…അ…അത്….ആം അതേ..” ഗുരുവായൂരപ്പാ!! ഈ വിക്കെവിടുന്നു വന്നെനിക്ക്…ചോദ്യങ്ങളൊരുപാട് ഉണ്ടായിട്ടും ചോദിക്കാനാകാതെ ഞാൻ നിന്ന് വിയർത്തു.. ” തന്നോടെനിക്കൊരു കാര്യം പറയാനുണ്ട് അതാ പറ്റിയ സമയം നോക്കി തന്റെ പിന്നാലെ നടന്നത്… കേട്ടു കഴിഞ്ഞു പറ്റില്ലെന്ന് മാത്രം പറയരുത് …” ” ജയന്തേട്ടൻ കാര്യം പറയൂ എന്നാലല്ലേ എനിക്ക് മറുപടി തരാൻ കഴിയൂ…” വിക്കലില്ലാതെ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു… കൗമാരപ്രായമല്ലേ കുട്ടിക്കുരങ്ങനെ പോലെ ചാടിമറിയുകയാണ് മനസ്സ്. “തന്റെ കൂടെ എപ്പോഴുമുള്ള ആ കൂട്ടുകാരി ഇല്ലേ അവളെ എനിക്ക് ഭയങ്കര ഇഷ്ടാണ്…ഭയങ്കര സാമർഥ്യക്കാരി ആയതുകൊണ്ട് നേരിട്ട് പറയാനൊരു പേടി….താനൊന്നു എങ്ങനെയെങ്കിലും ഇതൊന്നു ശരിയാക്കി തരണം….” ഒരു നിമിഷം…..ചെവിയടഞ്ഞു പോയോ… ഇടിയും മഴയും മിന്നലും കൂടി ഒരുമിച്ചു ഭൂമിയിലേക്ക് പതിച്ചപോലൊരു തോന്നൽ….ഞാൻ കൈയിലൊന്നു നുള്ളി …വേദനയുണ്ട് സ്വപ്നമല്ല …സത്യമാണ് കേൾക്കുന്നതെല്ലാം .വിളറിപ്പോയ മുഖത്തേക്ക് സങ്കടം ഇരച്ചുകയറി വരുന്നത് തടയാൻ ഞാനൊന്നു ഉറക്കെ ചിരിച്ചു. നെഞ്ചു പൊടിയുന്നുണ്ട് …ഇതുവരെയും ഞാനൊരു മൂഢസ്വർഗത്തിലായിരുന്നു…കണ്ടതെല്ലാം പകൽ കിനാവുകളായിരുന്നെന്ന് എങ്ങനെ ഞാനെന്റെ മനസ്സിനെ പറഞ്ഞു തിരുത്തും… “ഞാൻ പറയേണ്ട കാര്യമൊന്നുമില്ല ജയന്തേട്ടൻ നേരിട്ട് പറഞ്ഞോളൂ ഞാൻ വിളിക്കാം…” പറഞ്ഞു തീർന്നതും ഞാൻ നിത്യയെ വിളിച്ചു … ഞങ്ങളെല്ലാം പറഞ്ഞവസാനിപ്പിച്ചു സന്തോഷത്തിലാണ് അവളെ വിളിക്കുന്നതെന്ന് കരുതി അവളോടി വന്നു… ” അതേ …ഈ ചേട്ടന് നിന്നെ ഇഷ്ടമാണെന്ന് ….നിങ്ങൾ സംസാരിക്കൂ ഞാൻ മാറിനിൽക്കാം…” നടന്നുനീങ്ങുന്ന എന്നെ തടയാൻ പതർച്ചയോടെ നിത്യ ശ്രമിക്കുന്നുണ്ടായിരുന്നു… നിറഞ്ഞ കണ്ണുകളോടെ അവളെ ഞാൻ നോക്കി അവളായിരുന്നല്ലോ എന്റെ സ്വപ്നങ്ങൾക്ക് ഇത്രെയും നിറമേറ്റിയത്… അഞ്ചോ പത്തോ മിനുട്ട് അവളുമായി സംസാരിച്ചു കഴിഞ് അവനെന്റെ അരികിലേക്ക് ധൃതിയിൽ വന്നു. ” തന്നോട് ഞാനെപ്പൊഴെങ്കിലും ഇഷ്ടമെന്ന് പറഞ്ഞിട്ടുണ്ടോ… നിന്നെ ഞാൻ പറഞ്ഞു പറ്റിച്ച പോലെയാണല്ലോ നിന്റെ കൂട്ടുകാരി പറയുന്നത്…അല്ലെങ്കിലും പ്രേമിക്കാൻ പറ്റിയൊരു കോലം” ഒന്നും മിണ്ടാതെ ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു…ശരിയാണ് അവനൊരു തെറ്റും ചെയ്തിട്ടില്ല….ആവശ്യമില്ലാതെ മോഹങ്ങൾ നെയ്തുകൂട്ടിയത് ഞാനല്ലേ….ഞാനൊരു പുൽക്കൊടിയാണെന്ന ഓർമയില്ലാതെ… അവന്റെ ദേഷ്യത്തിലുള്ള സംസാരവും ഒന്നും മിണ്ടാതെയുള്ള എന്റെ നിൽപ്പും കണ്ട് അവളോടി വന്നു. ” ചേട്ടാ അതൊരു പാവമാണ് അതിനെ വിട്ടേക്ക് …എനിക്ക് ചേട്ടനോട് പ്രേമവും മണ്ണാങ്കട്ടയുമൊന്നുമില്ല …ആളെ വിട്” ” അതുകൊള്ളാല്ലൊ രണ്ടും കൂടി എന്നെ കള്ളനാക്കി ല്ലേ…ഡാ മക്കളെ ഇങ്ങോട്ടൊന്നു വന്നേ എന്റെ പുതിയ ലൈനിനെ കണ്ടോ…ലോകസുന്ദരിയാ …” ജയന്തന്റെ കൂട്ടുകാരെല്ലാം കൂടി ഞങ്ങളെ ചുറ്റിനിന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി… ” രസം കേക്കെടാ …ഇതാ ഓട്ടോഡ്രൈവർടെ മോളാ ഇവൾക്കെന്നോട് മുടിഞ്ഞ പ്രേമം അതുകൊണ്ട് കൂട്ടുകാരിയെന്നെ പ്രേമിക്കാൻ റെഡിയല്ലെന്ന്… മോളേ….തരത്തിലുള്ളൊരെ പോയി വളച്ചുടെ …നമ്മള് വേറെ റേഞ്ച് ആണേ….വല്ല തോട്ടിപണിക്കാരന്റെ മോനേ കിട്ടുമോയെന്ന് നോക്ക്” അതുവരെയുള്ള സകല ഇഷ്ടവും മറന്ന് പാട്ടുകാരന്റെ ഇതുവരെ കാണാത്ത മുഖവും മനസ്സും കണ്ടതോടെ എന്റെ നിയന്ത്രണം വിട്ടു… ” നീ പോടാ ചെക്കാ …ഓട്ടോ ഡ്രൈവർ ആണെങ്കിലും അധ്വാനിച്ചാ എന്നെ എന്റച്ഛൻ വളർത്തണേ …നിന്റെ വീട്ടിൽ തെണ്ടാൻ വന്നില്ല …വരാനും പോണില്ല ” നിത്യയുടെ കയ്യും പിടിച്ചു വലിച്ചു അവർക്കിടയിൽ നിന്നും മാറിപോരുമ്പോൾ എന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു…അവനോടുള്ള തിരസ്കരിക്കപ്പെട്ട പ്രേമത്തെക്കാൾ അപമാനിക്കപ്പെട്ട വേദനയായിരുന്നു കൂടുതൽ. തിരിഞ്ഞു നോക്കാതെ നടക്കുമ്പോൾ പിന്നിൽ ജയന്തനടക്കം എല്ലാവരും ഉറക്കെ കൂവിവിളിച്ചു കളിയാക്കുന്നുണ്ടായിരുന്നു എന്നെ… നോവുണർത്തുന്ന സംഭവമായിട്ട് പോലും മറക്കാതെ കോളേജ് ജീവിതം കഴിയുന്നത് വരെ അതെപ്പോഴുമെന്റെ മനസിലുണ്ടായിരുന്നു…. പഠിപ്പിന് ശേഷം പിന്നീടൊരിക്കലും ഞാനവനെ കണ്ടിരുന്നില്ല …. ഇന്ന് ….ഈ നിമിഷം എന്റെ സ്വന്തം കമ്പനിയിലേക്ക് ഇന്റർവ്യൂവിനായി തിരഞ്ഞെടുത്ത അഞ്ച് ജോലിയപേക്ഷയിൽ ഒരു ബയോഡാറ്റ രൂപത്തിൽ അവനുണ്ട് എന്റെ മുൻപിൽ…. നീണ്ട പത്തൊൻപത് വർഷം …,എന്നെയവന് മനസിലാവാൻ വഴിയില്ല എങ്കിലും എന്റെ മുൻപിലിരുന്ന അവന്റെ ബയോഡാറ്റയും ഫോട്ടോയും എനിക്കവനാരെന്നു വ്യക്തമായിരുന്നു. ഇന്നവന്റെ റേഞ്ച് എന്തെന്നറിയില്ല പക്ഷേ അപേക്ഷിച്ച ജോലി ഓഫിസ് ബോയ് ടെ ഒഴിവിലേക്കാണ് . ഇന്റർവ്യൂ നടത്തുന്ന പെൺകുട്ടിയോട് ഞാൻ ഇന്റർകോമിൽ വിളിച്ചുപറഞ്ഞു….എല്ലാം കഴിഞ്ഞാൽ സെലക്ട് ആയാലും ഇല്ലെങ്കിലും ജയന്തൻ എന്ന ആളെ എനിക്ക് കാണണമെന്ന്… കോൺഫറൻസ് റൂമിൽ അക്ഷമനായി കാത്തിരിക്കുന്ന അവന് മുൻപിൽ ഞാൻ ചെന്നതും അവനെഴുന്നേറ്റു നിന്നു… എനിക്കുറപ്പായിരുന്നു ഞാൻ പറയാതെ അവനെന്നെ തിരിച്ചറിയില്ലെന്ന് …. കാലമെന്നിൽ വരുത്തിയ മാറ്റങ്ങൾ അത്രമേലായിരുന്നു… കസേരയിൽ അമർന്നിരുന്ന് ഞാൻ അവനോട് പഴയ കഥകൾ ഓരോന്നായി പറഞ്ഞോർമിപ്പിക്കുമ്പോൾ അവനെന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ” ഞാൻ….ഞാനന്ന് പ്രായത്തിന്റെ ചോരത്തിളപ്പിൽ എന്തൊക്കെയോ….ക്ഷമിക്കണം കൃഷ്ണവേണി …അത് മാത്രേ അന്ന് മനസ്സ് വേദനിപ്പിച്ചതിന് എനിക്ക് പറയാനുള്ളു… ഒരുപാട് പ്രശ്നങ്ങൾക്കിടയിലാണ് ഞാനിന്ന്….” “സാരമില്ല…ഞാൻ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ എന്നെയോർമിക്കാൻ വേണ്ടി പറഞ്ഞെന്ന് മാത്രം…പകരത്തിനു പകരം പറഞ്ഞതല്ല കേട്ടോ …അപ്പൊ ശരി പിന്നെപ്പോഴെങ്കിലും കാണാം ബെസ്റ്റ് ഓഫ് ലക്ക്….” പുറത്തേക്കിറങ്ങാൻ ഞാൻ വാതിൽ തുറക്കുന്നതിനിടയിലാണ് അടുത്ത ചോദ്യം.. ” താനൊരുപാട് മാറിയിരിക്കുന്നു…കുടുംബം …മക്കൾ ? ഭർത്താവ് എന്തു ചെയ്യുന്നു?..” “അതേ മാറ്റം…കാലം കുറച്ചായില്ലേ….മക്കൾ രണ്ടുപേരുണ്ട് പഠിക്കുകയാണ് …ഭർത്താവ് ഡ്രൈവറാണ് …..” പരിഹസിച്ചതല്ലേ എന്ന മുഖഭാവത്തോടെയിരിക്കുന്ന അവനെ നോക്കി ഒന്നുകൂടി ഉറപ്പിച് ഞാൻ പറഞ്ഞു… “കളിയാക്കിയതല്ല കേട്ടോ ഡ്രൈവർ തന്നെയാണ്.. പക്ഷേ വിമാനത്തിന്റെയാണെന്ന് മാത്രം… ആ ജോലിക്കുള്ള പേര് വേറെയെങ്കിലും എനിക്കിങ്ങനെ പറയാനാ ഇഷ്ടം… പിന്നെ വേറൊരു കാര്യം കൂടി … എല്ലാ ജോലിയും മഹത്വമുള്ളത് തന്നെ എങ്കിലും ജയന്തന് ഞാൻ വേറൊരു ജോലി ശരിയാക്കിത്തരാം …ഇവിടെ വേണ്ട …ഞാനീ ജോലിക്കായി കൊടുക്കുന്ന ശമ്പളം ഇയാൾക്ക് പ്രേശ്നങ്ങൾ തീർക്കാൻ തികയില്ല …..രണ്ടു ദിവസത്തിനുള്ളിൽ ഞാൻ തീർച്ചയായും വിളിക്കും നല്ലൊരു വാർത്തയുമായി….” വാതിൽ തുറന്നു കോൺഫറൻസ് റൂമിനു പുറത്തേക്കിറങ്ങുമ്പോൾ എന്റെ മനസ്സ്‌ നിറയെ പണ്ട് ഈ സങ്കടം പറഞ്ഞു കരഞ്ഞപ്പോൾ അമ്മയെന്നെ ആശ്വസിപ്പിച്ച വാചകങ്ങളായിരുന്നു… സങ്കടമുള്ളപ്പോൾ ഓർത്താൽ സന്തോഷവും സന്തോഷമുള്ളപ്പോൾ ഓർത്താൽ സങ്കടവും വരുന്ന വാക്കുകൾ “ഈ സമയവും കടന്നുപോകും ” മഹാനായ ബീർബലിന്റെ വാചകങ്ങൾ…. ജീവിതം ഒന്നേയുള്ളൂ അതിലൊന്നും ശാശ്വതമല്ല അഹങ്കരിക്കാനോ ദുഖിച്ചിരിക്കാനോ ഒന്നുമില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ഇതിലും നല്ലൊരു വാചകമില്ല…

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular