Connect with us

ബന്ധങ്ങൾ

ഭാര്യയാണ് താരം

Published

on

രചന: രോഹിത

” നാരായണേട്ട!! പതിവ് പരിപ്പ് വട ഇങ്ങെടുത്തേക്ക്…. ” അവിടെ കണ്ട ബെഞ്ചിലേക്ക് അമർന്നിരുന്നു കൊണ്ട് അവനോർത്തു… ഇന്നെങ്കിലും മാവേലി സ്റ്റോർ അടക്കണേന്റെ മുൻപ് വരണംന്നു വിചാരിച്ചതാ.. നടന്നില്ല!! രാധാകൃഷ്ണേട്ടന്റെ വാർപ്പ് മറ്റന്നാളാ.. പണി തീർത്തിട്ട് പോന്നാ മതീന്ന് പറഞ്ഞാ നിക്കാണ്ടിരിക്കാൻ പറ്റോ!!! അതോണ്ടെന്തായി ഇന്നും സുമേടെ കൈയിന്ന് നല്ലത് കേക്കാം… രാവിലെ പോരുമ്പോ കൂടി സാധനങ്ങള് കഴിഞ്ഞ കാര്യം അവള് പറഞ്ഞേള്ളു.. ഇന്നും കൂടി വാങ്ങിച്ചില്ലെങ്കി നാളെ ഒന്നും ണ്ടാവില്യാന്നും പറഞ്ഞതാ.. നേരത്തെ പോരാൻ നോക്കിയാലും നടക്കില്ല.. കരാറു പണി ആയതോണ്ട് പറഞ്ഞ സമയത്തു തന്നെ തീർത്തു കൊടുക്കണം.. അല്ലാതെ റഷീദിക്കയും പോരാൻ സമ്മതിക്കില്ല… കയ്യിലിരിക്കുന്ന കവറിൽ നിന്ന് റേഷൻ കാർഡെടുത്ത് അവൻ നോക്കി.. കഴിഞ്ഞ മാസം രണ്ടാം തിയതിയാണ് എല്ലാം വാങ്ങിച്ചത്.. ഇന്നിപ്പൊ അഞ്ചാം തിയതിയായി.. അവളേം കുറ്റം പറയാനൊക്കില്ല.. എല്ലാം തീർന്നു കാണും.. ഇന്നലെ ശാന്തേടത്തിടെ മോൾടെ ചോറൂണായത് കാരണം അവിടുന്നെല്ലാം കിട്ടി. അതോണ്ട് അങ്ങിനെ നടന്നു.ഇന്ന് വാങ്ങി വരാം ന്ന് അവളോട് വാക്ക് പറഞ്ഞതാ.. ഇനിയിപ്പോ മമ്മദിക്കാൻറെ കടേന്ന് അത്യാവശ്യ സാധനങ്ങള് കുറച്ചു വാങ്ങിക്കാം.. അല്ലാതെന്തു ചെയ്യാനാ… അരി രണ്ടു ദിവസത്തേക്കും കൂടി തികയുമെന്ന് അവള് പറഞ്ഞിരുന്നു.. ചൂടു പരിപ്പുവട പേപ്പറിൽ പൊതിഞ്ഞെടുത്തു കൊണ്ട് നാരായണേട്ടൻ ചോദിച്ചു, ” വിനയാ!! പറ്റ് തീർക്കാറായി ട്ടോ… ഈ മാസം ഇന്നിപ്പോ അഞ്ചാം തിയതിയായി….” “ഓർമ്മണ്ട് , നാളെ പൈസ കിട്ടും. അപ്പൊ തരാംന്നെ.. ഞാനെങ്ങടും ഓടി പോവൊന്നും ല്ല്യാ ന്റെ നാരായണേട്ടോ!!!!”… ചിരിച്ചു കൊണ്ടാണത് പറഞ്ഞതെങ്കിലും ഉള്ളില് തീയായിരുന്നു… എല്ലാം കൂടി എങ്ങിനെയൊന്നു കൂട്ടിമുട്ടിക്കും?? സഹകരണ ബാങ്കിന്ന് വീട് വെക്കാനുള്ള ലോൺ എടുത്തിട്ട് തിരിച്ചടക്കാതെ കുടിശ്ശികയായിട്ട് കിടക്കാൻ തുടങ്ങിയിട്ട് കുറച്ചായി.. അതിന്റെ കൂടെ അമ്മടെ ഓപ്പറേഷന് വേണ്ടി സുമേടെ പണ്ടങ്ങള് മുഴോനും പണയം വെച്ചതിന്റെ പലിശ വേറൊരു ഭാഗത്ത്… രണ്ട് പെങ്ങന്മാരെ കെട്ടിച്ചയച്ചതിന്റെ കടങ്ങൾ വേറൊരിടത്ത്….ആലോചിച്ചാലെ തല പെരുക്കും… ഒരോന്നാലോചിച്ചു കൊണ്ട് ,റോഡ് മുറിച്ചു കടന്നതും മമ്മദിക്കാൻറെ കടേലെത്തിയതുമൊന്നും ഓർമ്മയില്ല… കടയില് നല്ല തിരക്കാണ്.. മമ്മദിക്കായും മക്കളും കൂടെയാണ് കട നടത്തുന്നത്.. ഓർമ വെച്ച നാള് തൊട്ട് മമ്മദിക്കാൻറെ കടയുണ്ട് ഈ നാട്ടില്.. അത്യാവശ്യ സാധനങ്ങളൊക്കെ മറ്റു കടക്കാരെക്കാൾ വിലക്കമ്മിയിൽ കിട്ടും ഇവിടെ.. അത് കൊണ്ടെപ്പോഴും തിരക്കൊഴിഞ്ഞ നേരമില്ല ഇവിടെ… “ഇക്ക!! പഞ്ചാര ന്താ വെല?? “അര കിലോ 22, എത്രയാ അനക്ക് എടുക്കണ്ടേ?? ” ഈശ്വരാ സാധനങ്ങൾടെ വില ന്താ കുതിച്ചു പായല്… സാധാരണക്കാരന് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുറെ പാടു പെടണം.. അയാള് മനസിലോർത്തു.. മാവേലിന്നു ന്തായാലും ഒരു കിലോ സബ്‌സിഡി ഉള്ളത് കിട്ടും.. പിന്നെ ബാക്കി റേഷൻ കടേന്നും കിട്ടും..നാളെ എന്തായാലും നേരത്തെ ഇറങ്ങി അവിടുന്ന് വാങ്ങിക്കാം. അല്ലാതെ ഒന്നും നടക്കില്ല. “ഒരു കാക്കിലോ പഞ്ചാര, കാല് പരിപ്പ്, ഒരു ചെറിയ പാക്കറ്റ് ചായപ്പൊടിം.. ഇപ്പൊ ഇത്ര എടുക്കിൻ.. പയറിനെന്താ വില?” “പയറ് വെലക്കൂടി മോനെ, കാലിന് പതിനേഴര ഉറുപ്പ്യ..” “ആവൊ ന്റെ ഇക്കോയ്, ഇങ്ങള് ങ്ങനെ വെലക്കൂട്ട്യാ ഞങ്ങള് പാവങ്ങള് കുറെ പാടുപെടൂലോ ന്റെ ഇക്കാ….. “ഞമ്മള് വെല കൂട്ടണതല്ല കുട്ട്യേ… തമിഴ്നാട്ടിന്നു സാധനം ഇങ്ങടെത്തുമ്പോഴേക്കും ഈ വെലയാവും… അല്ലാതെ ഞമ്മക്കെന്ത് ലാഭം മോനെ… അങ്ങാടിയിൽ കൊടുക്കണ അതെ വെലക്കന്നെ ഞമ്മള് ഇവിടേം എല്ലാം കൊടുക്കണേ!!!”…. “അറിയാം ഇക്ക… ഞാനൊരു തമാശ പറഞ്ഞതാ… ഒരു കാക്കിലോ തക്കാളിം സവാളേം വേഗമിങ്ങെടുത്തെ ഇക്ക… ഞാൻ പോട്ടെ ….” പച്ചക്കറി വാങ്ങാൻ നിന്നാ മൊതലാവില്ല.. ഒരിത്തിരി മീൻ വാങ്ങിച്ചോണ്ട് പോവാം.. അതാവുമ്പോ ചോറുണ്ണാനും ഒരു രസണ്ടാവും… കുട്ട്യോളും ഇന്നലെ പറഞ്ഞിരുന്നു മീൻകറി കൂട്ടാൻ തോന്നുന്നു ന്ന്… അബുക്കാടെ മീൻകടയിലോട്ട് കേറി , അവിടേം നല്ല തിരക്ക് തന്നെ… ” ഐല ന്താ വെല ? ” “കിലോ 120.. ” അബുക്കടെ മോനായിരുന്നു കടയിലുണ്ടായിരുന്നത്… ഇതിപ്പോ പച്ചക്കറി തന്നെയായിരുന്നു ഭേദം.. അരക്കിലോ മത്തിയും വാങ്ങിച്ചു വീട്ടിലോട്ടുള്ള ഇടവഴിയിലേക്ക് നടന്നു… കവലയിലപ്പോൾ എന്തോ ഒരു പരിപാടി നടക്കുകയായിരുന്നു.. പാർട്ടിക്കാരുടെ പരിപാടി തന്നെ.. ഏതോ ഒരു സ്ത്രീ മൈക്കിലൂടെ ഉറക്കെ പറയുന്നുണ്ട് “സ്ത്രീകൾ കയറിയാൽ ശബരിമലക്ക് എന്ത് സംഭവിക്കുമെന്നറിയില്ല!! ഇത് തികച്ചും പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ അനാസ്ഥയാണ്…. ” ഇടവഴിയിലേക്ക് കയറുംതോറും ശബ്ദം കമ്മിയായി വന്നു.. എന്തൊക്കെയാ നാട്ടില് നടക്കണേ… ഇതൊക്കെ ചിന്തിക്കാൻ സാധാരണക്കാരന് നേരം എവിടുന്നാ…. ഉപ്പും മുളകും മല്ലിയും അരിയും ,ഇതിന്റെയൊക്കെ വില കുറഞ്ഞോ കൂടിയോ ഇതൊക്കെയേ പത്രത്തില് ഞാൻ നോക്കാറുള്ളൂ… ബാക്കിയൊന്നും അന്വേഷിക്കാൻ ,രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവൻ മെനക്കെടാറേയില്ല………. ഇതൊക്കെ പ്രസംഗിക്കുന്നവർക്ക് പ്രസംഗം ഒക്കെ ഒന്ന് നിർത്തി ഈ റോഡെങ്കിലും നന്നാക്കി തന്നിരുന്നെങ്കി, ഒരു സ്ട്രീറ്റ് ലൈറ്റ് വെച്ച് തന്നിരുന്നെങ്കി ഉപകാരത്തിപ്പെട്ടേനെന്നും ഓർത്തോണ്ട് നടത്തത്തിനു വേഗത കൂട്ടി……

പടിക്കലെത്തിയപ്പോഴേക്കും മീനുട്ടി ഓടി വന്നിരുന്നു.. അച്ഛന്റെ കയ്യിലെ പരിപ്പുവടയാണവളുടെ സന്തോഷം.. അത് കയ്യിലേക്ക് കൊടുക്കുമ്പോൾ അവളുടെ കുഞ്ഞി കണ്ണിൽ കാണുന്ന നക്ഷത്ര തിളക്കം കാണുമ്പോൾ തോന്നും എന്നും അവളെ പോലെ കുഞ്ഞായിരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്…. ഒന്നുമറിയാതെ ഒന്നുമോർക്കാതെ എല്ലാവരെയും സ്‌നേഹിച്ച് എല്ലാവരാലും സ്നേഹിക്കപ്പെട്ട്‌ കഴിയാലോ…. അമ്മയും കുഞ്ഞു മോളും എന്നെയും നോക്കി തിണ്ണയിൽ തന്നെ ഇരിക്കുന്നുണ്ട്… ഉമ്മറത്ത് സന്ധ്യാ ദീപം കൊളുത്തി വെച്ചിരിക്കുന്നു… ” മോനെ അച്ചു വിളിച്ചിരുന്നു, അവള് പറഞ്ഞ കാര്യത്തില് എന്തേലും നീക്കു പോക്ക് ണ്ടോന്നു ചോക്കാനാ വിളിച്ചേ.. പാവം, അവരവിടെ ഇരിക്കപൊറുതി കൊടുക്കുന്നുണ്ടാവില്ല ന്റെ കുട്ടിക്ക്.. അതാ അവള് പിന്നേം പിന്നേം ചോക്കണേ…. ന്റെ കുട്ടി ന്തേലും വഴി ണ്ടാക്കിയോ??”…. “ഒക്കെ ശരിയാവും അമ്മെ…. റഷീദിക്കയോട് ഞാൻ കുറച്ചു പൈസ ചോച്ചിട്ടുണ്ട്.. തരാതിരിക്കില്ല.. അല്ലെങ്കി വേറേം ഒന്ന് രണ്ട്‌ വഴി നോക്കി വെച്ചിട്ടുണ്ട്… അമ്മ അതൊന്നും ആലോചിച്ചു വിഷമിക്കണ്ട… ഞാനില്ല്യേ എല്ലാറ്റിനും… പിന്നെന്താ??…..” അമ്മേടെ കയ്യും പിടിച്ചു കൊണ്ട് മെല്ലെ ഉമ്മറത്തേക്ക് കയറി… അച്ചു എന്റെ ഇളയ പെങ്ങളാണ്.. അവൾടെ കല്യാണം കഴിഞ്ഞിട്ടിപ്പൊ രണ്ടു കൊല്ലായിട്ടെ ള്ളു.. കല്യാണത്തിന്റെ സമയത്തു അളിയൻ ദുബായിൽ ആയിരുന്നു.. ഇപ്പൊ ആറു മാസായി നാട്ടില് തന്നെയാ.. അങ്ങാടീല് ഏതോ കട നോക്കീട്ടുണ്ട് ത്രേ… അതിനു വേണ്ടി ഏട്ടൻ കുറച്ചു പൈസ തന്നു സഹായിക്കണം ന്ന് പറഞ്ഞപ്പോ തിരിച്ചൊന്നും പറയാൻ ണ്ടായിരുന്നില്ല… ന്റെ കുട്ട്യോൾക്ക് എന്നോടല്ലാതെ വേറാരോടാ സഹായം ചോദിക്കാനുള്ളെ??…. അച്ഛന്റെ സ്ഥാനത്തു ഇനിയവർക്ക് നീയല്ലേ ള്ളൂ ന്ന് അമ്മ പറയുമ്പോ ശരിയാണെന്ന് അറിയാഞ്ഞിട്ടല്ല, എങ്ങിനെ ഒക്കെ കൂടി നടത്തുമെന്നാലോചിക്കുമ്പോ ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ…. അമ്മേം കൂട്ടി കോലായിലേക്ക് കടന്നപ്പോൾ അടുക്കളെന്നു പാത്രങ്ങളുടെ കലമ്പല് കേട്ടു….. “സുമേ!!! കുടിക്കാനിത്തിരി ചുക്കുവെള്ളം തന്നേ!! വെള്ളത്തിന്റെ ഗ്ലാസ്സുമായി ഓടികിതച്ചു കൊണ്ട് വന്നവൾ ചോദിച്ചു… “ഏട്ടൻ വന്നോ?? കൈയലിരുന്ന സഞ്ചി അവൾക്കു കൊടുത്തിട്ട് പറഞ്ഞു.. “മാവേലീല് ഇന്നും പോവാൻ പറ്റീല്യാ ടി, ഇറങ്ങിയപ്പോ വൈകി, നാളെ നോക്കാം… ” “നിക്കറിയായിരുന്നു ഇതന്നെ ഉണ്ടാവാൻ പോണേ ന്ന്… ഇനിയിപ്പോ വേണ്ട, ഞാൻ അച്ഛനോട് പറഞ്ഞ് ധന്യേച്ചിടെ റേഷൻ കാർഡ് കൊണ്ട് വരീച്ചു.. ഞാൻ പോയി എല്ലാം മേടിച്ചോണ്ട് വന്നു.. ഏട്ടൻ അതോർത്തു ഇനി തല പുണ്ണാക്കണ്ട… ധന്യേച്ചി, അവൾടെ ചെറിയച്ഛന്റെ മകളാണ്.. അവരിപ്പോ നാട്ടിലില്ല, കുടുംബമായി കോയമ്പത്തൂരാ താമസം.. അവൾടെ കാര്യമാണ് സുമ പറയുന്നത്.. “ഛെ!! അതൊന്നും വേണ്ടായിരുന്നു ടി,അവരുടെ മുൻപിലും കൂടി നാണം കെടാൻ…. ഞാൻ പറഞ്ഞിരുന്നില്ലേ നാളെ വാങ്ങിച്ചു കൊണ്ട് വന്നോളം ന്ന്… പിന്നെ നീയെന്തിനാ പ്പൊ ഇതൊക്കെ???”…. ഒന്നുമില്ലെങ്കിലും ,ആത്മാഭിമാനം കളയുന്ന പണിയൊന്നും മ്മള് ചെയ്യില്ല്യാലോ!!!! ” ന്റെ ഏട്ടാ!! ഞാനതിന് ഏട്ടൻ അറിയാതെയാ മേടിക്കണേ ന്ന് പറഞ്ഞിട്ടുണ്ട് അവരോടൊക്കെ…… ന്റെ ഏട്ടന് തല കുനിക്കേണ്ട ഒരു കാര്യോം ഞാൻ ചെയ്യില്യാന്നു അറിഞ്ഞൂടേ?? ഇനി പ്പൊ അതിന് വേണ്ടി മോന്ത വീർപ്പിക്കണ്ട… ഞാൻ മത്തി തേച്ചു കഴുകട്ടെ… ഇപ്പൊ തന്നെ ഇരുട്ടാവാറായി… ഉള്ളീം മുളകും അരക്കാനും ഇനി പ്പൊ ആ ഇരുട്ടത്ത് അമ്മിടെ അവിടേക്ക് തന്നെ പോണം… മിക്സി പണി മുടക്കീട്ട് പ്പൊ ദിവസം എത്രയായി ന്ന് അറിയോ?? ആരോട് പറയാൻ ഇതൊക്കെ, ഞാനൊരുത്തി ണ്ട് ലോ ഇവിടെ പെടാപ്പാട് പെടാൻ……!!!!……..”ബിഅവൾടെ സ്ഥിരം പരാതിപ്പെട്ടിയും പേറി അടുക്കളയിലേക്കവള് നടന്നു… പാവം!!!!ഒരു പ്രാരാബ്ദക്കാരന്റെ കൂടെ കൂടിയോണ്ട് അവൾക്കും ജീവിതത്തില് സുഖം എന്താണെന്നറിഞ്ഞിട്ടില്ല… അവനോർത്തു.. അയയിൽ കിടന്ന തോർത്തുമെടുത്ത് കിണറ്റിൻകരയിലേക്ക് പോയി . അതൊരു ശീലമായി, അച്ഛനുള്ളപ്പോ തൊട്ടുള്ള ശീലം.. വൈന്നേരത്തെ മേലുകഴുകല് കിണറ്റിൻ കരയിൽ നിന്നാണ്… വെള്ളം കോരിയെടുത്തു ബക്കറ്റോടു കൂടി തലയിലൂടെ ഒഴിക്കുമ്പോൾ കിട്ടുന്ന കുളിര്, ആ സുഖം ഒരു കുളിമുറിക്കും തരാൻ പറ്റില്യാന്ന് തോന്നും… പിന്നാമ്പുറത്തു നിന്നും അമ്മിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി.. മെല്ലെ അങ്ങോട്ടേക്ക് നടന്നു… “തല തോർത്തിയോ ഏട്ടാ?? “…. “മ്മ്, മാറ്… ഞാനരക്കാം….” അവളുടെ കൈ പിടിച്ചു പുറകിലേക്ക് വലിച്ചു…. മെല്ലെ അരക്കാൻ തുടങ്ങി… “ഏട്ടാ,അച്ചു വിളിച്ചിരുന്നു ട്ടോ… പാവം… ന്തായി ഏട്ടാ, റഷീദിക്കയോട് ചോദിച്ചോ?? “അമ്മു….” ഞങ്ങളുടെത് മാത്രമായ ലോകത്തിലാവുമ്പോൾ ഞാനവളെ അമ്മു ന്നാണ് വിളിക്കാറ്… “ന്തേ ഏട്ടാ??”…. ” ഞാൻ ആലോചിക്കായിരുന്നു, റഷീദിക്ക ഒരു വിസ ശരിയാക്കി തരാംന്നു പറഞ്ഞിട്ടുണ്ട്.. ദുബായില് വെൽഡിങ്‌ ന് ഒക്കെ നല്ല പൈസ കിട്ടും ത്രേ ടി…. എല്ലാം ഒന്ന് കരക്കട്ക്കണ വരെ ഞാനൊന്നു പോയാലോ…. മ്മക്കും രണ്ടു പെൺകുട്ട്യോളല്ലേ നാളെ മേലാക്കാം വളർന്നു വരണേ… പിന്നെ അച്ചുനും മാളൂനും എന്തേലും ആവശ്യം വന്നാൽ അച്ഛന്റെ സ്ഥാനത്തു ഞാൻ തന്നെയല്ലേ ള്ളൂ… ഒക്കെ കൂടി ആലോചിക്കുമ്പോ…… പോവാണതാ നല്ലത് ന്ന് തോന്നുന്നു….”…. എന്തോ അവിടമാകെ ഒരു മൗനം പടർന്നു.. സി എഫ് എൽ ന്റെ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകളിൽ നിന്നുതിരാൻ വെമ്പി നിന്ന നീർത്തുള്ളികൾ ഞാൻ കണ്ടു…..കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവളെന്റെ തോളിൽ തല ചായ്ച്ചു വെച്ചോണ്ട് പറഞ്ഞു…. ” ഏട്ടാ!!! അതൊന്നും വേണ്ട, അതൊന്നും ശരിയാവില്ല്യാ… അവിടെ പോയി കിടന്ന് ഏട്ടൻ ഒറ്റക്ക് കഷ്ടപ്പെടുന്നതിനേക്കാളും എത്രയോ നല്ലതാ, ഉള്ളത് കൊണ്ട് മ്മക്ക് എല്ലാർക്കും കൂടി ഇവിടെ കഴിയണത്… ” എന്താ അമ്മു, ഞാൻ പറയണതിന്റെ ഗൗരവം മനസ്സിലാക്ക്…. ഓരോന്നാലോചിക്കുമ്പോഴേ തല പെരുക്കും, ഇതിപ്പോ ദൈവായി കാണിച്ചു തന്ന വഴിയാ.. നീയെതിരൊന്നും പറയണ്ട”…. “ഇതാ പ്പൊ ദൈവം കാണിച്ചു തന്ന വഴി?? ഏതോ അന്യ നാട്ടില് പോയി ഒറ്റക്ക് കിടന്ന് നരകിക്കാനോ?? നിക്ക് കേക്കണ്ട ” “ഞാൻ ആദ്യത്തെ ആളൊന്നും അല്ലല്ലോ ദുബായിലേക്ക് പോണത്?? ഒക്കെ ഒന്ന് ശരിയാവാൻ ഞാൻ നോക്കീട്ട് ഇതേ ഒരു വഴി ള്ളൂ…..” “ഇതാപ്പോ കണ്ടു പിടിച്ച വല്യ വഴി….”!!! അവളെന്നെ ദേഷ്യത്തോടെ നോക്കി നിന്നു…. “ന്നാ, പിന്നെ നീ തന്നെ ഇതൊക്കെ ശരിയാക്കാനുള്ള വഴി പറഞ്ഞു താ, എല്ലാർക്കും ണ്ടാവില്യേ നന്നായി ജീവിക്കാനുള്ള കൊതിയൊക്കെ??”…. അമ്മിക്കുഴ അമർത്തിയൊന്നിട്ടിട്ട് ഞാനവളെ എന്നിൽ നിന്നടർത്തി മാറ്റി…. കുറച്ചു നേരത്തിനു ശേഷം, അവളെന്റെ കൈ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു…. “ഏട്ടാ………. ഞാൻ….ഞാൻ അയൽക്കൂട്ടത്തിന്ന് ഒരു ലോൺ ചോച്ചിട്ടുണ്ട്, അത് കിട്ടിയാ അച്ചുന്റെ കാര്യം തൽക്കാലം ശരിയാവും.. പിന്നെ ബാങ്കിലെ ലോണ്, തെക്കേ തൊടിയില് നാലഞ്ചു പ്ലാവും ഒന്ന് രണ്ടു തേക്കും നിക്കുന്നുണ്ടല്ലോ, നമുക്കിപ്പോ അതങ്ങട് കൊടുക്കാം.. നല്ല വെല കിട്ടും.. ആ പൈസ മൊതലിൽക്ക് കൂട്ടിക്കോളാൻ പറയാം.. പിന്നെ പലിശയല്ലേ……അത് …..അതൊക്കെ പതുക്കെ പതുക്കെ അടക്കാലോ…. പിന്നെ മ്മടെ പെൺകുട്ട്യോൾടെ കാര്യം…. അവര് സർക്കാർ സ്കൂളിലാ പഠിക്കണേ… അവർക്ക് വേണ്ടി അങ്ങോട്ടേക്കൊന്നും പ്പൊ ചിലവാക്കണ്ട… രണ്ടാളും പഠിക്കാനും മിടുക്കികളാ… അതോണ്ട് അവരെ പഠിപ്പിക്കാനായിട്ട് ന്റെ ഏട്ടന് അധികം പൈസയൊന്നും മുടക്കേണ്ടി വരില്ല്യാ… മ്മടെ കഷ്ടപ്പാടൊക്കെ അറിയണ കുട്ട്യോളാ അവര്…. മ്മളേ ബുദ്ധിമുട്ടിക്കണ സ്വപ്നങ്ങളൊന്നും അവർക്കും ണ്ടാവില്യാ… പിന്നെ എന്തിനു വേണ്ടിയിട്ടാ ന്റെ ഏട്ടൻ അന്യസ്ഥലത്തു പോയി കഷ്ടപെടാൻ നിക്കണേ… ആർക്കു വേണ്ടിയിട്ടാ?? സന്തോഷാണെങ്കിലും സങ്കടാണെങ്കിലും അതൊരുമിച്ചു മതി, ന്റെ ഏട്ടൻ ദൂരെയെവിടെയോ കിടന്ന് കഷ്ടപെട്ടിട്ട് എന്ത് സുഖസൗകര്യം എനിക്ക് ഇണ്ടാക്കി തന്നാലും, എന്റെ ഏട്ടന്റെ കൂടെ കഴിയുമ്പോഴുള്ള സന്തോഷം കിട്ടോ?? അതോണ്ട് പറഞ്ഞതാ… ഇനിയൊക്കെ ഏട്ടന്റെ ഇഷ്ട്ടം…… ” കണ്ണ് തുടച്ചു കൊണ്ടവൾ എന്റെ കയ്യിലിരുന്ന അമ്മിക്കുഴ വാങ്ങി വെച്ച് അരപ്പ് പാത്രത്തിലേക്ക് ഇടാൻ തുടങ്ങി…. ഒരു ധനകാര്യമന്ത്രിയുടെ കുശാഗ്രബുദ്ധിയോടെ അവളോരോ കണക്കും നിരത്തുമ്പോൾ , അവള് വെറും പൊട്ടിപെണ്ണാണ്‌ ന്ന് വിശ്വസിച്ച ഞാനായിരുന്നു മണ്ടനായത്…… അവള് പറഞ്ഞതെല്ലാം ശരിയായിരുന്നു.. തൽക്കാലത്തെ പ്രശ്നങ്ങളൊക്കെ മാറാൻ ഈ വഴി തന്നെ ധാരാളം…. എനിക്കെന്താ ഇതൊന്നും ചിന്തിക്കാൻ തോന്നാഞ്ഞേ ന്ന് വെറുതെ ആലോചിച്ചു… “അമ്മൂട്ട്യേ!!!” അവളുടെ അരയിലൂടെ വട്ടം പിടിച്ചവൻ പറഞ്ഞു…”വിഷമായോ ടി?? അല്ലേലും നിങ്ങളെയൊക്കെ വിട്ടിട്ട് എനിക്കെങ്ങ്ടെലും പോവാൻ പറ്റും ന്ന് തോന്നുന്നുണ്ടോ നിനക്ക്?? റഷീദിക്ക ഒരു ഐഡിയ പറഞ്ഞപ്പോ മനസ്സിലും തോന്നി ഒക്കെ ശരിയാവാൻ അതാ നല്ലത് ന്ന്…. അല്ലെടി അമ്മു , നിനക്കിത്രേം ബുദ്ധിയുണ്ടായിരുന്നെങ്കി നേരത്തെ പറഞ്ഞു തരായിരുന്നില്ലേ ഇതൊക്കെ… ” അവള് അമ്മി മോറി അരപ്പും കയ്യിലെടുത്ത് തിരിഞ്ഞു നിന്നിട്ട് പറഞ്ഞു… “അതേയ്……..മൂന്നു പെൺകുട്ട്യോളെ കല്യാണം കഴിപ്പിച്ചയക്കാൻ ബാങ്കില് നിന്നും ബന്ധുക്കാരുടെ അടുത്ത് നിന്നുമൊക്കെ കടം വാങ്ങി, അതൊക്കെ ഭംഗിയായി നടത്തി, ഇപ്പൊഴും ആ കടൊക്കെ വീട്ടാൻ ലോറീം കൊണ്ട് പോണ ഒരച്ഛന്റെ മോളാ ഞാന്.. ആ എന്നോടാണ് ഏട്ടൻ, ഒരിത്തിരി കടത്തിന്റെ പേരില് മ്മടെ ഈ സന്തോഷൊക്കെ വേണ്ടെന്ന് വെച്ചിട്ട് ഒറ്റക്ക് പോയി കഷ്ടപെടാം ന്ന് പറയണേ…. കടം വാങ്ങിക്കലും അടവ് തെറ്റലും ഒക്കെ സാധാരണക്കാരന്റെ ജീവിതത്തില് പതിവാ ഏട്ടാ…. അതിലൊക്കെ ഇത്ര തളരാൻ എന്തിരിക്കുന്നു?? നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടാത്തതൊന്നും അല്ലല്ലോ…. ലേശം ബുദ്ധിമുട്ടും കഷ്ട്ടപ്പാടും ഒക്കെ ണ്ടാവും ന്നല്ലേ ള്ളൂ… ന്നാലും ഏട്ടൻ കൂടെയുണ്ടാവുലോ …. അത് മതി നിക്ക്…..”അവളെ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാനാണ് തോന്നിയത്… അപ്പോഴേക്കും പ്ലേറ്റും കൊണ്ടവൾ അടുക്കളയിലേക്ക് കേറിയിരുന്നു…. അരപ്പ് കലക്കി ,തിളച്ചു കൊണ്ടിരിക്കുന്ന മത്തി കഷ്ണങ്ങളിലേക്കിട്ടവൾ തിരിഞ്ഞു നിന്ന് പറഞ്ഞു…. “പഞ്ചായത്തിന്ന് പശുനെ മേടിക്കാൻ ലോൺ കൊടുക്കുന്നുണ്ട് ത്രേ ഏട്ടാ… നാളെ ആ മെമ്പറോടൊന്നു ചോദിക്കണം…. പാലിനൊക്കെ പ്പൊ നല്ല വെലയാ…. പാല് കറന്ന് സൊസൈറ്റിയില് കൊണ്ട് കൊടുത്താ നല്ലൊരു വരുമാനം കിട്ടും… നോക്കാം ലെ ഏട്ടാ??” “മ്മ്!!! ” അത്ഭുത സ്തബ്ദനായി അവളുടെ കൂട്ടികിഴിച്ചിലുകൾ നോക്കി നിന്നൊന്ന് മൂളാനെ എനിക്ക് കഴിഞ്ഞുള്ളു…. അല്ലെങ്കിലും കൂടെ നിക്കാനും താങ്ങി പിടിക്കാനും സ്നേഹള്ള ഒരു കുടുംബണ്ടെങ്കി ഇതിലും വലിയ പ്രതിസന്ധികള് മറികടക്കും മ്മള്……. അല്ല പിന്നെ…..മ്മടെ ഭാര്യയാണ് താരം!!!!!

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular