Connect with us

ബന്ധങ്ങൾ

“എന്റെ മോളെയൊന്ന് പ്രേമിക്കാമോ” ഞാൻ ചുറ്റും നോക്കി, വേറെയാരുമില്ല എന്നോട് തന്നെയാണ് ചോദ്യം. “ഒന്നും തോന്നരുത്

Published

on

രചന: അനാമിക ആമി

“എന്റെ മോളെയൊന്ന് പ്രേമിക്കാമോ” ഞാൻ ചുറ്റും നോക്കി, വേറെയാരുമില്ല എന്നോട് തന്നെയാണ് ചോദ്യം. “ഒന്നും തോന്നരുത്, മോൻ പ്രേമിച്ച പെൺകുട്ടികളുടെയൊക്കെ വിവാഹം പെട്ടെന്ന് നടക്കുന്നുണ്ടെന്ന് ചായക്കടയിൽ ഒരു വാർത്ത കേട്ടു. അന്വേഷിച്ചപ്പോൾ നാട്ടിലെത്തിയിട്ടുണ്ടെന്നുമറിഞ്ഞു. എത്ര നല്ല ആലോചന വന്നാലും അതെല്ലാം മുടങ്ങിപ്പോകുന്നു. അതാ ഞാൻ വന്നത്.’ ഇത്രയും പറഞ്ഞ് എനിക്ക് ബാക്കിയുണ്ടായിരുന്ന മനസ്സമാധാനവുമായി ആ നരവീണ മനുഷ്യൻ ക്ഷേത്രത്തിനകത്തേക്ക് കയറിപ്പോയി. അച്ഛന്റെ പ്രായമായിപ്പോയി അല്ലേൽ ഇതിനുള്ള മറുപടി ശരിക്ക് കൊടുക്കാമായിരുന്നു. ഹാ ആ മനുഷ്യനോട് ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം സംഗതി സത്യമല്ലേ…. പക്ഷെ പ്രണയിക്കാൻ വേണ്ടി ആരെയും പ്രണയിച്ചിട്ടില്ല. എന്റെ കണ്ണിലെ പ്രണയത്തിന് ആദ്യ പ്രണയനി തന്ന സമ്മാനമായിരുന്നു പ്രവാസം. ചേട്ടൻ ഗൾഫിൽ പോയാൽ എന്റെ അച്ഛൻ നമ്മുടെ വിവാഹത്തിന് സമ്മതിക്കുമെന്ന് പറഞ്ഞ പ്രാണപ്രേയസിക്ക് വേണ്ടി മണലാരണ്യത്തിലേക്ക് കുതിച്ച് ചാടിയവനാണ് ഞാൻ. അവിടുത്തെ ചൂട് കാറ്റ് അവളുടെ ചുടുനിശ്വാസമാണെന്ന് കരുതി തള്ളി നീക്കിയ ദിനങ്ങൾ. അവസാനം നാട്ടിലെത്തിയപ്പോൾ ചേട്ടൻ ഗൾഫിൽ മുടി വെട്ടിയാലും നാട്ടിൽ വെട്ടിയാലും ബാർബർ തന്നെയല്ലേ എന്ന് പറഞ്ഞ് എന്നെ അവൾ തഴഞ്ഞു. ഒരു മാസം തികയും മുമ്പേ മറ്റൊരുത്തന്റെ ഭാര്യയുമായി.ഹാ എന്തായാലും അവൾ നല്ലവണ്ണം ജീവിക്കട്ടെ. നാട്ടിൽ നല്ല നാടൻ തല കിട്ടുമ്പോൾ ഒരു പെണ്ണിന് വേണ്ടി അറബിത്തല തേടി പോയവൻ എന്ന പരിഹാസം സഹിക്കാനാവാതെ വീണ്ടും പറന്നു. പിന്നീടൊരു പോരാട്ടമായിരുന്നു. സിനിമയിലെപ്പോലെ കോടീശ്വരനൊന്നുമായില്ലേലും രണ്ട് ബ്യൂട്ടി പാർലറുകൾ തുറന്നു. പിന്നീടുള്ള അവധിക്ക് പണക്കാരനായി വരുന്നവന്റെ ഭൂതകാലം ചികഞ്ഞ് നോവിക്കാതിരിക്കാൻ മാന്യരായ നാട്ടുകാർ പ്രത്യേകം ശ്രദ്ധിച്ചു. അരയാൽത്തറയിൽ എന്റെ ഗൾഫ് കഥകൾ കേൾക്കാൻ ഇത്തവണ ആളുകൾ കൂടുതലുണ്ടായിരുന്നെങ്കിലും കുറച്ച് ദിവസമായി ബസ്‌ സ്റ്റോപ്പിൽ നിന്ന് എന്നെ കൊത്തിവലിക്കുന്ന കണ്ണുകളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ നാട്ടുകാരിയല്ലെന്നും കോളേജിൽ പോകാൻ സൗകര്യത്തിന് ബന്ധുവിന്റെ വീട്ടിൽ നിന്ന് പഠിക്കുകയാണെന്നും എത്ര കിട്ടിയാലും പഠിക്കാത്ത എന്നിലെ പ്രേമ രോഗി അന്വേഷിച്ചറിഞ്ഞു. ആൽത്തറയിൽ ഞാൻ ഒറ്റയ്ക്കിരിക്കുന്നത് കണ്ട ഒരു ദിവസം അവൾ എന്റെയടുക്കലേക്ക് വന്നു. എന്റെ സങ്കൽപത്തിലെ പുരുഷന് ചേട്ടന്റെ രൂപമാണെന്ന് അവൾ തുറന്നടിച്ച് പറഞ്ഞപ്പോൾ ഞാൻ പതറിപ്പോയി. ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണെന്ന് പറഞ്ഞ് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ദിവ്യപ്രണയത്തിന് അതൊന്നുമൊരു പ്രശ്നമേ അല്ലായിരുന്നു. ലീവ് കഴിഞ്ഞ് പോയെങ്കിലും ഞങ്ങളുടെ പ്രണയം ബദാമിന്റെയും അണ്ടിപ്പരിപ്പിന്റെയും കുങ്കുമപ്പൂവിനെയും രൂപത്തിൽ നാട്ടിലേക്കൊഴുകി. അവൾക്ക് ഫോൺ അയച്ച് കൊടുത്ത് പതിനാറാം നാൾ എന്റെ പതിനാറിനുള്ള അരി അടുപ്പത്തിട്ട് കൊണ്ട് അവൾ പറഞ്ഞു. ചേട്ടൻ ബ്യൂട്ടിഷനാണെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഫേഷ്യൽ ചെയ്യുന്ന ആളാണെന്നാണ്. മുടിവെട്ടുന്ന ബാർബർ ആണെന്നറിഞ്ഞില്ല. വ്യത്യസ്ഥനാമൊരു ബാർബറെ സത്യത്തിൽ ഞാൻ തിരിച്ചറിഞ്ഞില്ലെന്ന് പാടി കൂട്ടുകാരികൾ എന്നെ കളിയാക്കുന്നു. എനിക്കിനി വയ്യെന്ന് പറഞ്ഞ അവൾ അധികം താമസിയാതെ ഞാൻ അയച്ച് കൊടുത്ത ഫോണുമായി പുതിയ മേച്ചിൽപുറങ്ങൾ തേടിയിറങ്ങി.

ഇതറിഞ്ഞ അവളുടെ വീട്ടുകാർ പഠിപ്പ് നിർത്തി അവളെ കെട്ടിച്ചയച്ചു. ജോലിക്കാര്യം പറഞ്ഞ് അധിക്ഷേപിച്ചാണ് പ്രണയം തകർന്നതെന്നറിഞ്ഞ എന്റെ അമ്മ അടുത്തവരവിന് ഡോക്ടറേറ്റ് എടുക്കാൻ പഠിക്കുന്നവളെത്തന്നെ എനിക്ക് വേണ്ടി കണ്ട് വച്ചു. എത്രയൊക്കെ പെണ്ണിനെ വെറുത്താലും മനുഷ്യനല്ലേ,ചില ഹോർമോണുകൾ എന്നെ ചതിച്ചത് കാരണം ഒറ്റ നോട്ടത്തിൽ തന്നെ പെണ്ണിനെ എനിക്കിഷ്ടായി എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. പണത്തിന് മീതെ പറക്കുന്ന പരുന്തായി അവളുടെ അച്ഛനും അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അച്ഛനിൽ നിന്ന് സ്വർണ്ണം തട്ടിയെടുക്കാനുള്ള മാർഗ്ഗമായി മകളും ഈ ബന്ധത്തെ കണ്ടതോടെ കല്യാണത്തലേന്ന് അവൾ ഡോക്ടറേറ്റ് എടുത്ത ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി. അടുത്ത ജന്മത്തിൽ ചേട്ടന് വേണ്ടി പത്താം ക്ലാസ് തോറ്റ ഒരു പെണ്ണായി പുനർജനിക്കും, എന്നെ ശപിക്കരുതെന്ന് അവൾ എഴുതി വച്ച കത്ത് വായിച്ച് ബോധം പോയ എന്നെയും ഡോക്ടർ ഏറ്റെടുത്തു.** ഇത്രയും പെണ്ണുങ്ങളെ നല്ല രീതിയിൽ കെട്ടിച്ചയച്ച എന്നോട് ആ മനുഷ്യൻ മോളെ പ്രേമിക്കാമോ എന്ന് ചോദിച്ചതിലെന്താ തെറ്റ്. “എടാ മഹീ നീ ഇത് ഏത് ലോകത്താ, ഞാനെത്ര നേരമായി വന്നിട്ടെന്നറിയാമോ..” ഞാൻ ഗതകാല സ്മരണകളിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു സഹോ. “ടാ ദേ ആ അമ്പലത്തിൽ നിന്നിറങ്ങി വരുന്ന കിളവൻ അയാളുടെ മകളെ പ്രേമിക്കാമോ എന്ന് എന്നോട് ചോദിച്ചു….’ ‘ആഹാ എന്ത് നല്ല പ്രാക്ടിക്കലായ അപ്പൻ, ക്ഷേത്രത്തിൽ കയറി മംഗല്യസൂക്തപുഷ്പാഞ്ജലികഴിപ്പിക്കുന്നതിന് പകരം നിന്റെയടുത്ത് വന്ന് കാര്യം പറഞ്ഞല്ലേ, ഫുദ്ധിമാൻ” “എടാ ഉണ്ണീ ഞാനിതൊരു വെല്ലുവിളിയായാണ് എടുക്കുന്നത് ഇനി ഞാനവളെ മാത്രമേ കെട്ടൂ നീ ഇതെന്തറിഞ്ഞിട്ടാ അവൾക്ക് മറ്റേ രോഗമുണ്ട്” “എന്ത് രോഗം…” ആണുങ്ങളെ കണ്ടാൽ ഓക്കാനം വരും, ഫെമിനിസ്റ്റാ ഓഹോ അപ്പോൾ അവൾ അപ്പനു മുമ്പേ ഭൂജാതയായവളാണല്ലേ. ഇനി ഞാൻ അവളെ കെട്ടി അവൾ ഇരട്ടപെറ്റ് കിടക്കുന്നത് കണ്ടിട്ടേ തിരിച്ച് പോകൂ** മുടി പൊക്കിട്ടിവച്ച് നടന്ന് വരുന്നത് കണ്ടാൽ അവൾ പെരുന്തച്ചന്റെ സന്തതി ആണെന്ന് തോന്നു. ബ്രോക്കർ നാണു ചേട്ടൻ കഴിഞ്ഞാൽ ഇത്തരത്തിലൊരു കാലൻ കുടയും മുഖത്തിന് ചേരാത്ത കണ്ണടയും ഇവൾ മാത്രമേ ഉപയോഗിക്കൂ. ഫെമിനിസ്റ്റാണെങ്കിൽ ഇവൾക്ക് പെണ്ണിനെ പോലെ നടന്നൂടേ ആണിനെ അനുകരിക്കാൻ ശ്രമിക്കുന്നതെന്തിനാ ഞാൻ അവളുടെ അടുത്തേക്ക് നടന്നു. “എടാ മഹീ വെളുപ്പംകാലത്ത് വെളിവില്ലാതെ ഓടുന്ന മാവേലി എക്സ്പ്രസിലാ നീ തല വെക്കാൻ പോകുന്നത്. ഇഷ്ടമാണെന്ന് നാളെ പറഞ്ഞാൽ പോരേ… “കൊച്ചേ എനിക്ക് നിന്നെ ഇഷ്ടമാണ് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട്, ഗൾഫിൽ മുടി വെട്ടാണ് ജോലി എന്തിനാ ഇങ്ങനെ തുറിച്ച് നോക്കുന്നെ. തല വെട്ടൊന്നുമല്ല മുടി വെട്ടാണ്, നിനക്ക് എന്നെയും എന്റെ ജോലിയും ഇഷ്ടമാകുന്നത് വരെ ഞാൻ പുറകേ നടക്കും അത് നിന്റെ അച്ഛനോടുള്ള എന്റെ വാശിയാണ്. “അതേ മനുഷ്യാ എല്ലാ ജോലിക്കും അതിന്റെതായ മാന്യതയുണ്ട് പക്ഷെ പെൺകുട്ടികളെ തടഞ്ഞ് നിർത്തി അസഭ്യം പറയുന്നത് ശരിയാണോ “ആഹാ സഭ്യമേതാ അസഭ്യമേതാ എന്നറിയാത്ത കുട്ടിയാണോ ഇത്ര വലിയ കുടയും പിടിച്ച് മുടി പാരച്ചൂട്ട് പോലെ പൊക്കി വച്ച് നടക്കുന്നത്. അവൾക്കിഷ്ടമല്ലെങ്കിലും പിന്നീടുള്ള കൂടിക്കാഴ്ച അവൾ അറിഞ്ഞും അറിയാതെയും പതിവാക്കി.വാശിപ്പുറത്ത് തുടങ്ങിയതാണെങ്കിലും ഞാൻ പതിയെ ഒരു പ്രേമ രോഗിയായി മാറിയത് പതിയെ തിരിച്ചറിഞ്ഞു. എന്നെ കാണാത്ത ദിവസങ്ങളിൽ അവൾ തിരിഞ്ഞ് നോക്കുന്നത് കണ്ടപ്പോൾ ഈ എക്സ്പ്രസ് എന്റ ട്രാക്കിലൂടെ ചലിച്ച് തുടങ്ങിയെന്ന് മനസ്സിലാക്കി. എങ്കിലും ഇഷ്ടം തുറന്ന് പറയും വരെ ഞാൻ അവളുടെ നിഴലായ് കൂടെ നടന്നു. ഒരു ദിവസം ബസ്സിൽ കണ്ണ് കാണാത്ത ഒരാൾ ബസ്സ് ബ്രേക്കിട്ടപ്പോർ അവളുടെ ദേഹത്ത് അറിയാതെ തട്ടി. അവളിലെ ഫെമിനിസ്റ്റ് ചാടി എണീറ്റ് അയാളുടെ കരണത്ത് ആഞ്ഞടിച്ചു. സത്യമറിയാതെ പ്രതികരിച്ച അവളുടെ കവിളിൽ എന്റെ കൈ പതിച്ചു. അവൾ കരഞ്ഞ് കൊണ്ട് ബസ്സിൽ നിന്ന് ഇറങ്ങുന്നത് കണ്ട് ഞാനുമിറങ്ങി. എന്റെ പെണ്ണ് തെറ്റ് ചെയ്യുന്നത് കണ്ടപ്പോൾ അറിയാതെ തല്ലിപ്പോയി നീ എന്നോട് ക്ഷമിക്ക് അവൾ പൊട്ടിക്കരഞ്ഞന്റ തോളിലേക്ക് ചാഞ്ഞു. “ഇത്രേ ഒള്ളോ എന്റെ ഫെമിനിസ്റ്റ് കുട്ടി, ആണിന്റെ കൈ ടെ ചൂടും നെഞ്ചിലെ സ്നേഹവും അനുഭവിച്ചറിഞ്ഞ ഒരു പെണ്ണും ഫെമിനിസ്റ്റാവൂല്ല. അവൾ കണ്ണീർ തുടച്ച് എന്നെ നോക്കിച്ചിരിച്ചു. ഞാനവളുടെ പെരുന്തച്ചൻമുടിയുടെ കെട്ടഴിച്ചിട്ട് മുടിയിൽ തലോടിയിട്ട് പറഞ്ഞു ഇനി ഈ മുടി പുറത്ത് വെട്ടണ്ടാട്ടോ*** എന്തായാലും നാട്ടിലെ തലകളെല്ലാം ബംഗാളികൾ ബുക്ക് ചെയ്ത സ്ഥിതിക്ക് ഇനി നാട്ടിൽ നിന്നിട്ട് കാര്യമില്ല, പ്രവാസത്തിന്റെ ഒറ്റപ്പെടലിലേക്ക് ഒരു കൂട്ടായി അച്ഛന്റെ ഈ ഫെമിനിസ്റ്റ് മോളെ ഞാൻ താലികെട്ടി കൊണ്ടു പൊക്കോട്ടേ. സ്വന്തം മകളെ പ്രേമിക്കാൻ പറഞ്ഞ ലോകത്തെ ഒരേ ഒരു അച്ഛനോട് അനുഗ്രഹം വാങ്ങി നാളെ ഞങ്ങൾ പറക്കുകയാണ് ഹണിമൂൺ ആഘോഷിക്കാൻ….ജീവിതം ചിലപ്പോൾ അങ്ങനെയാണ് പ്രതീക്ഷിച്ച സമയത്ത് തട്ടിത്തെറിപ്പിച്ചാലും അപ്രതീക്ഷിതമായ സമയത്ത് അതിലും വില പിടിച്ച സൗഭാഗ്യം കൊണ്ട് വന്ന് തരും. ഓരോ അരി മണിയിലും എഴുതിയിട്ടുണ്ടല്ലോ അതിന്റെ അവകാശിയുടെ പേര് പക്ഷെ ആ അരിച്ചാക്ക് അവളുടെ അച്ഛൻ തന്നെ തലയ്ക്ക് ചുമന്ന് കൊണ്ട് തരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല…

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular