Connect with us

ബന്ധങ്ങൾ

മൈലാഞ്ചിപ്പാട്

Published

on

രചന: അൻവർ മൂക്കുതല

മയ്യത്തു കുളിപ്പിക്കാൻ എടുത്തു വെച്ചപ്പോഴാണ് ഇയ്യാത്തുമ്മ ആമിനാടെ അടിവയറിന് തൊട്ടു മുകളിലായി ആ പാട് കണ്ടത്. ഉറക്കത്തിനിടയിൽ ആമിനടെ റൂഹ് കൊണ്ട് പോയത് കൊണ്ടാകും ഇയ്യാത്തുമ്മക്ക് ആമിന നല്ലൊരു ഉറക്കത്തിലെന്ന പോലെ തോന്നിയത്.. ഒന്ന് തോണ്ടി വിളിച് ഇതെന്താടി പെണ്ണെ ഈ പാടെന്നു ചോദിക്കണം എന്നുണ്ടായിരുന്നു അവർക്ക്. കൂട്ടുപെണ്ണുങ്ങൾ കുളിപ്പിക്കുന്ന മുറിയിൽ കുന്തിരിക്കം പുകക്കുകയും വെള്ളം കൃത്യമായി പുറത്തേക്ക് പോവാനുള്ള പൈപ്പ് റെഡി ആക്കുകയും ചെയ്യുന്ന തിരക്കിൽ ആയോണ്ട് ഇയ്യാത്തുമ്മ ആമിനാടെ അടിവയറിലെ ചുളിവ് നിവർത്തി ആ പാടൊന്നു കൂടെ ശ്രദ്ധിച്ചു നോക്കി. റബ്ബേ എന്നൊരു ആളലോടെ അതൊരു മൈലാഞ്ചിയിട്ട പാടാണ് എന്നും എന്തോ പേര് എഴുതിയതാണെന്നും അവർക്ക് മനസ്സിലായി. ആമിന ചെറുപ്പമാണ്. കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങളെ ഭർത്താവ് കൂടെ ഉണ്ടായിട്ടുള്ളൂ എന്തോണ്ടാണ് അവനവളെ ഇട്ടു പോയതെന്ന് ഇന്നും ആർക്കുമറിയാത്ത കാര്യമാണ് .ഇനി തിരിച്ചു വരുമോ എന്നുമാർക്കുമറിയില്ല. ആരുടെ ചോദ്യങ്ങൾക്കും ആമിന മറുപടിയും കൊടുക്കാറില്ല . ഇയ്യാത്തുമ്മയ്ക്ക് ആമിന വളർത്തുമകളെ പോലെയാണ് അത്രെയും ചെറുപ്പം തൊട്ടു അവർക്ക് ആമിനയെ അറിയാം , മകളുടെ സ്ഥാനമുള്ള ഒരാളുടെ മയ്യത്തു കുളിപ്പിക്കുന്നതും എന്റെ നിയോഗമായല്ലോ റബ്ബേ എന്നോർത്ത് അവരൊന്നു വിതുമ്പി. ആദ്യനാളുകളിൽ തന്നെ ഭർത്താവുപേക്ഷിച്ചു പോയിട്ടും അവൾക്കൊരുപാട് കല്യാണാലോചനകൾ വന്നിരുന്നു പിന്നീടൊരു വിവാഹത്തിനോ അതുമായി ബന്ധപ്പെട്ട സംസാരങ്ങൾക്കോ ആമിന സമ്മതം മൂളിയിരുന്നില്ല. അയൽവക്കത്തെ വീട്ടിലെ കുട്ടികളും ഇയ്യാത്തുമ്മാടെ പേരക്കുട്ടികളുമൊക്കെയാണ് അവൾടെ ജീവിതത്തിലെ പിന്നീടുണ്ടായിരുന്ന സന്തോഷങ്ങൾ, കുട്ട്യോൾക്ക് ആമിന എന്നാൽ മൈലാഞ്ചി താത്തയാണ്. ആമിനാത്ത ഇട്ടുകൊടുക്കുമ്പോൾ മാത്രം ചുവപ്പു കൂടുന്ന മൈലാഞ്ചിവരകളോട് അവർക്കെല്ലാം അത്രമേൽ ഇഷ്ടമാണ്. കല്യാണമുറപ്പിച്ച ശേഷം അവൾ ആർക്കേലും മൈലാഞ്ചി ഇട്ടുകൊടുക്കുന്നതോ ഇടുന്നതായോ ഇയ്യാത്തുമ്മ കണ്ടിട്ടില്ല.

ഇത്രേം ചുവക്കുന്ന മൈലാഞ്ചി എവിടെ നിന്നാണെന്ന ചോദ്യത്തിനും ആമിനക്ക് മറുപടി ഉണ്ടായിരുന്നില്ല. “കുന്തിരിക്കത്തിന് പുക പോരെ താത്ത ” കൂട്ടുപെണ്ണിന്റെ ചോദ്യം കേട്ടാണ് ഇയ്യാത്തുമ്മ ഉണർന്നത് .മതിയെടി എന്ന് പറഞ്ഞു അവരെ കൂടുതൽ മയ്യത്തിലേക്ക് അടുപ്പിക്കാതെ ഇയ്യാത്തുമ്മ തന്റെ ജോലിക്കായി തയ്യാറെടുത്തു. വിരലുകളിൽ തുണി ചുറ്റി ചൂടുള്ള വെള്ളം ആമിനാടെ ദേഹത്തൊട്ടൊഴിച്ചപ്പോ പൊള്ളിയത് ഇയ്യാത്തുമ്മാടെ നെഞ്ചാണ് ,ഇതിനു മുൻപ് ആമിന വല്യ പെണ്ണായപ്പോഴാണ് അവർ അവളെ കുളിപ്പിച്ചിട്ടുള്ളത്. മുറിയുടെ വാതിൽ തുറന്നു വന്നൊരു സ്ത്രീ പറഞ്ഞു “തിരക്കൂട്ടണ്ട ഇയ്യാത്തോ ഖബർ കുഴിക്കാൻ ആളെ കിട്ടിയില്ലെന്നു .മഹല്ലിലെ ഖബർ മുക്രിക്ക് വയ്യാന്നു പറഞ്ഞൊഴിഞ്ഞു മാറാന്നൊക്കെ അവിടെ പറയണത് കേട്ടുന്നു ” എന്തുവിധിയാണ് ന്റെ മോൾടെ റബ്ബേ ന്നു പറഞ്ഞവർ സമയമെടുത്തു ആമിനാനെ എന്നത്തേക്കാളും ഭംഗിയായി ഒരുക്കാൻ തുടങ്ങി. ഉറക്കത്തിൽ മരിച്ചതാണ് എന്ന് ഡോക്ടർ പറഞ്ഞിട്ടും നാട്ടുകാർക്ക് ഇല്ലാക്കഥകൾ ചമയാനായിരുന്നു തിരക്ക് . അതിനിടക്ക് ഖബർ മുക്രി വരുന്നില്ലെന്ന് കേട്ടപ്പോ നാട്ടുകാർ ദുശ്ശകുനങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി. കെട്ടുകഥകൾ അവളുടെ മയ്യത്തിനെ വെറുതെ വിടുന്നില്ല എന്ന് കേട്ടപ്പഴാണ് ഖബർ മുക്രിയായ ആ ചെറുപ്പക്കാരൻ ഞാൻ തന്നെ വരാമെന്നു പറഞ്ഞത് . ഊഹാപോഹങ്ങൾക്ക് അവസാനാമായിത്തുടങ്ങിയപ്പോൾ അയാൾ പള്ളിക്കാട്ടിലെ പറങ്കിമാവിന്റെ തണലുള്ള ഒരിടത്തു ആമിനാക്ക് വേണ്ടി കുഴിയെടുത്തു തുടങ്ങിയിരുന്നു. ഉറച്ചുകിടക്കുന്ന മണ്ണിൽ വീഴുന്ന ആയുധം അയാളുടെ മനസ്സിനെ കീറിമുറിച്ചു കൊണ്ടേയിരുന്നു. ആമിന തനിക്കാരായിരുന്നു എന്നുള്ളത് ആകെ അറിയാവുന്നത് ഈ പള്ളിക്കാട്ടിലെ ഖബറുകൾക്ക് മാത്രമായിരിക്കും. അയാളും ആമിനയും സംസാരിച്ചിരുന്നത് കേട്ടിരുന്നത് മണ്ണിലുറങ്ങുന്നവർ മാത്രമാണ്. മാസങ്ങൾക്ക് മുൻപ് പള്ളിക്കാടിന്റെ മതിൽക്കെട്ടിനപ്പുറം ഉയർന്നു പൊങ്ങി എത്തിനോക്കുന്ന മൊഞ്ചത്തിയെ തെല്ലത്ഭുതത്തോടെയാണ് അയാൾ നോക്കിയത്. എന്തുവേണമെന്നു ചോദിച്ചപ്പോ ഉപ്പൂപ്പാന്റെ ഖബർ ഒന്ന് കാണണം എന്നാണ് അവൾ ആവശ്യപ്പെട്ടത്. പേര് ചോദിച്ചു ഖബറുള്ള ഭാഗം ചൂണ്ടിക്കാണിച്ചപ്പോ അവളവനെ തടഞ്ഞു. “കയ്യ് ചൂണ്ടല്ലേ ….” “അതെന്താ ?” “ഖബറിന് നേരെ വിരൽ ചൂണ്ടാൻ പാടില്ല ” “ആര് പറഞ്ഞു ?” “ഉസ്താത് ” “ചൂണ്ടിയാലെന്താ ..?” “കണ്ണിനു കാഴ്ച കുറയൂത്രെ …” “ഹ ഹ ഹ, ചിരി തീരുമ്പോഴേക്കും അവളിറങ്ങി ഓടിയിരുന്നു ..” പിന്നീടൊരിക്കൽ പള്ളിക്കാട് വെട്ടിത്തെളിക്കുന്നതിനിടക്ക് വീണ്ടും ആ തല ഉയർന്നു പൊങ്ങുന്നത് കണ്ടു അവൻ മതിലിനടുത്തേക്ക് ചെന്നു. “ഇന്നാരെയാ പെണ്ണെ നിനക്കു കാണേണ്ടത് ..?” “ഇങ്ങക്ക് പേടിയില്ലേ …?” “എന്തിനു ..?” “പള്ളിക്കാട്ടിൽ ഇങ്ങനെ ഒറ്റക്കൊക്കെ ….!” “അന്റെ ആരെ കാണാനാ ഇയ്യിന്നാള് വന്നത് ..?” “ഉപ്പൂപ്പാനെ …..” “ഉപ്പൂപ്പാ ചീത്ത ആളാണോ ?” “പോ അവിടന്ന് എന്റെ ഉപ്പൂപ്പാ പാവമാണ് ” “ഹ ,അതുപോലെ ഒരുപാട് പേരുടെ ഉപ്പൂപ്പമാരും ഉപ്പമാരും ഉമ്മമാരുമൊക്കെയാണ് ഇവിടെ അവരെ ഞാനെന്തിന് പേടിക്കണം .?മരിച്ചു കഴിഞ്ഞ എല്ലാവരും പാവങ്ങളാണ് പെണ്ണെ …” “പെണ്ണോ …?ഞാൻ ഇങ്ങടെ പെണ്ണൊന്നുമല്ല ..” “എനിക്ക് നിന്റെ പേരറിയില്ലലോ അതാണ് പെണ്ണെന്നു വിളിച്ചത്. പെണ്ണിന്റെ പേര് പറ ..!” “ആമിന ..” “ആമിന നിൽക്ക് ട്ടാ ഒരു സാധനം തരാം ” “എന്താണ് …?” ഇതാ മൈലാഞ്ചിയാണ് … “ഇതെന്റെ വീട്ടിലുമുണ്ട് …” “പള്ളിക്കാട്ടിലെ മൈലാഞ്ചിക്ക് ചുവപ്പ് കൂടും ആമിന, നീ ഇട്ടു നോക്ക് ഇനിവരുമ്പോ കാണിച്ചു തന്ന മതി ” “ഇങ്ങക്ക് നൊസ്സാണ് ഞാൻ പോണ് ………” നീ എന്ത് ആലോചിച്ചു നിക്കാണ് ഇപ്പോ തന്നെ നേരം വൈകി അവർ അവിടെ മയ്യത്തു കുളിപ്പിച്ച് കൊണ്ട് വരാറായി പള്ളി മുക്രിയുടെ വാക്കുകളിൽ ഞെട്ടിത്തരിച്ചു അയാൾ വീണ്ടും ഖബറിന് കുഴിയെടുത്തു തുടങ്ങി…. അല്ല മുക്രി നമുക്ക് ഇഷ്ടമുള്ള സ്ഥലത്തു ഖബർ വരാൻ സ്ഥലം മുൻകൂട്ടി വാങ്ങാൻ പള്ളിക്കമ്മറ്റിക്ക് എത്ര രൂപ കൊടുക്കണം ? പതിനായിരമാണ് ഇപ്പോഴത്തെ കമ്മറ്റിയുടെ തീരുമാനം. ആൾക്കാർക്ക് ഖബറു കുഴിച്ചു കുഴിച്ചു നീ നിനക്കുള്ളത് കുഴിക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങിയോടാ ..എവിടെയായാലും മണ്ണല്ലേ പഹയാ ..! ഒരു ചിരിയിൽ മറുപടി കൊടുത്തയാൾ മണ്ണിനെ നോവിക്കാതെ പണി തുടർന്നു .———– “ശൂ ….ശ്….” “മതിലിനടുത്തു ഉയർന്നു പൊങ്ങുന്ന കൈകൾ കണ്ടയാൾ അങ്ങോട്ട് നടന്നു ” “ആഹാ ആമിന പെണ്ണ് വന്നല്ലോ ..” “ഇന്നാരാ മരിച്ചത് …?” “അതാരെങ്കിലുമാവട്ടെ കൈ കാണിക്ക് നോക്കട്ടെ ” “ഇത്തിരി നാണത്തോടെയാണ് അവളയാൾക്ക് നേരെ കൈ കാണിച്ചു നീട്ടിയത് ” “നല്ലോം ചുവന്നല്ലോ .നന്നായിട്ടുണ്ട് പെണ്ണെ പക്ഷെ കയ്യിൽ എന്റെ പേരെഴുതാമായിരുന്നു ….” “ഇങ്ങക്ക് ശരിക്കും നൊസ്സാണ്, ആരെങ്കിലും കാണില്ലേ.. അതുമല്ല എനിക്കിങ്ങടെ പേരറിയില്ല ലോ ..” “എന്റെ പേര് ഖബർ മുക്രി ” “ശരിക്കുമുള്ള പേര് പറ ” “നിനക്ക് ഇഷ്ടമുള്ള പേര് വിളിക്കാം ആമിന ” “എങ്കിൽ ഞാൻ പള്ളിക്കാട്ടിലെ ജിന്നെന്നു വിളിക്കും ” “ഹ ഹ ഹ നല്ല പേരാണ് …..ഇനി വരുമ്പോ പേരെഴുതുമോ ?” “എഴുതും ……” “ആഹാ അപ്പൊ ആരേലും കണ്ടാൽ ആമിനാക്ക് പേടിയില്ലേ ..?” “പേടിയുണ്ട് പക്ഷെ പള്ളിക്കാട്ടിലെ ജിന്നിന് മാത്രം കാണാൻ കഴിയുന്ന സ്ഥലത്തു ആമിന എഴുതുന്നുണ്ട് ഇങ്ങടെ പേര് ..” “ഖൽബിലാണോ പെണ്ണെ …?” പള്ളിക്കാട്ടിലെ ജിന്നിന് നൊസ്സാണ് എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ടവൾ ഇറങ്ങിയോടി…. പിന്നീടാ മൈലാഞ്ചി കൈകൾ ആ മതിലിൽ ഉയർന്നു പൊങ്ങിയത് അയാൾ കണ്ടിട്ടില്ല .പെട്ടെന്ന് കല്യാണം കഴിഞ്ഞു പോയോന്നൊരിക്കൽ കേട്ടിരുന്നു . ആമിന തനിക്ക് ആരായിരുന്നു എന്നുള്ളതിന് ഇന്നേവരെ അയാൾക്കുത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ,,, ദൂരെ നിന്നും അടുത്ത് വന്നിരിക്കുന്ന ദിക്റുകളുടെ അകമ്പടിയോടെ മയ്യത്തു കട്ടിൽ അവർ അയാളുടെ മുൻപിൽ ഇറക്കി വെച്ചു ഉസ്താതു ദുആ ചെയ്ത ശേഷം കട്ടിലിൽ നിന്നെടുത്തു ആരൊക്കെയോ ചേർന്ന് മയ്യത്തിന്റെ ഒരു ഭാഗം അയാളെ ഏൽപ്പിച്ചു രണ്ടു സൈഡിലേക്കും കാലകത്തിവെച്ചു ആമിനാടെ തലഭാഗം അയാള മണ്ണിൽ ചേർത്തുവെക്കുന്നതിന്റെ മുൻപൊരുനിമിഷം അയാളുടെ കയ്യിൽ കിടന്നവൾ പള്ളിക്കാട്ടിലെ ജിന്നിന് നൊസ്സാണെന്നു പറയുന്ന പോലെ അയാൾക്ക് തോന്നി …മയ്യത്തിലേക്ക് കുടഞ്ഞ പനിനീർ തുള്ളികൾക്ക് കൂടെഅയാളുടെ കണ്ണുനീരും ആ വെള്ളത്തുണിയെ അലങ്കരിച്ചു … അവസാനത്തെ മൂന്നു പിടി മണ്ണിന്റെയും കടമകൾ തീർത്തെല്ലാവരും പിരിഞ്ഞുപോയപ്പോ ആമിനാക്ക് പറിച്ചു കൊടുത്തിരുന്ന അവളുടെ ഉപ്പൂപ്പന്റെ ഖബറിലെ മൈലാഞ്ചിച്ചെടിയുടെ ഒരു കൊമ്പ് അവളുടെ ഖബറിൽ അയാൾ നട്ടു . കമ്മറ്റി ഓഫീസിലെത്തി പറിങ്കിമാവിന്റെ ചുവട്ടിൽ ഇനി ബാക്കിയുള്ള ഇത്തിരി സ്ഥലം തന്റെ ഖബറിനെഴുതി വാങ്ങി രസീത് പോക്കറ്റിലിട്ട് അയാൾ വീട്ടിലേക്ക് നടന്നു … പള്ളിക്കാട്ടിലെ ജിന്നിന് മുഴുത്ത നൊസ്സാണെന്നു അവിടം മുഴങ്ങിയത് കേട്ടത് ആമിനാടെ പുതിയ കൂട്ടുകാർ മാത്രമായിരുന്നെന്നു മാത്രം….

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular