Connect with us

ബന്ധങ്ങൾ

“എന്താ കണ്ണേട്ടാ ഇങ്ങനെ നോക്കുന്നേ..? ഇങ്ങള് എന്താ എന്നെ ആദ്യമായിട്ടാണോ കാണുന്നെ..??”

Published

on

രചന: Tesmi Sabu
“എന്താ കണ്ണേട്ടാ ഇങ്ങനെ നോക്കുന്നേ..? ഇങ്ങള് എന്താ എന്നെ ആദ്യമായിട്ടാണോ കാണുന്നെ..??” പൊന്നുവിന്റെ അല്പം നാണം കലർന്ന ആ ചോദ്യം കേട്ടതും, കട്ടിലിൽ അലസമായി കിടന്നിരുന്ന പുതപ്പ് ഒന്നുകൂടെ ശരീരത്തിലേക്ക് വലിച്ചിട്ട് തലയിണയേ ഇറുക്കി പുണർന്നുകൊണ്ട്.. ഞാൻ മറുപടി പറഞ്ഞു തുടങ്ങി.. “ന്റെ പൊന്നുവേ..!! അങ്ങനെ ഒക്കെ ചോദിച്ചാ ഞാൻ ഇപ്പൊ എന്താ പറയുക.. കഴിഞ്ഞ ദിവസം വരെ നീ എന്റെ പ്രണയിനി ആയിരുന്നില്ലേ.. എന്നാൽ ഇന്നലെ എന്റെ താലി നിന്റെ കഴുത്തിൽ വീണതോടെ നീയെന്റെ പെണ്ണായില്ലേടി പോത്തെ.. അപ്പൊ പിന്നെ.. രാവിലെ കുളിച്ച്, മുണ്ടും നേര്യതും ഉടുത്ത്.. ഞാൻ കെട്ടിയ താലി അണിഞ്ഞ്.. സിന്ദൂരം തൊട്ട്.. ഈറനണിഞ്ഞ മുടിയുമായി… ആ കുഞ്ഞു കണ്ണിൽ കരിമഷി ഒക്കെ എഴുതി.. സുന്ദരിക്കുട്ടിയായി എന്റെ മുന്നിൽ വന്നു നിന്നാൽ.. എങ്ങനാടി പോത്തേ ഞാൻ ഒന്നു നോക്കാതിരിക്കുന്നേ..” “പ്രണയിനിയിൽ നിന്നും ന്റെ പത്നി പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ, നിന്റെ വേഷപകർച്ചയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ കൂടി ഞാൻ ഒന്ന് കാണട്ടേന്നേ..!” “ഉവ്വാ!! കണ്ടൊണ്ട് അവിടെ ഇരുന്നോ… സമയം എത്രയായി എന്ന് അറിയോ.. ഒന്ന്‌ എണീക്കാൻ നോക്ക് കണ്ണേട്ടാ.. ഞാൻ അമ്മയുടെ അടുത്തേക്ക് ചെല്ലട്ടെ കേട്ടോ!!” പോകാൻ തിടുക്കം കൂട്ടിയ അവളുടെ കൈകളിൽ പിടിക്കാൻ ശ്രമം നടത്തിയ എനിക്ക് പിന്മാറിയ അവളുടെ സാരി തുമ്പിലാണ് പിടുത്തം കിട്ടിയത്.. “ഇനിയും വൈകിയാൽ എല്ലാവരും എന്തു വിചാരിക്കും.. ഒന്ന്‌ വിട് കണ്ണേട്ടാ..” എന്ന്‌ പറഞ്ഞു കൊണ്ട് അവളുടെ സാരിതുമ്പിൽ നിന്നും ന്റെ കൈകൾ അടർത്തി മാറ്റി തെല്ലൊരു നാണത്തോടെ അവൾ നടന്നകന്നു.. ഇതെല്ലാം കണ്ടുകൊണ്ട് ഒരു കള്ള ചിരിയോടെ കിടക്കയിൽ കിടന്നിരുന്ന എന്റെ ഓർമകൾ ഞങ്ങളുടെ കഴിഞ്ഞ കാലത്തേക്ക് വഴിമാറി.. ജീവനേക്കാൾ ഏറെ സ്നേഹിച്ച പെണ്ണിനെ നഷ്ടമായ വേദനയിൽ നിന്നും ഒഴിഞ്ഞുമാറുവാനാണ് വൈഷ്ണവ് എന്ന ഞാൻ ആദ്യമായി പ്രവാസിയാകുന്നത്.. അങ്ങനെ നാലു വർഷത്തെ ഏകാന്തവും വിരസവുമായ ജീവിതത്തിനു ശേഷം അവിടുത്തെ ജോലി നഷ്ടമായി നാട്ടിലേക്ക് തിരിച്ചുവരികയുണ്ടായി.. അങ്ങനെ ഇരിക്കുമ്പോഴാണ് ആൻമരിയ എന്ന കോട്ടയംകാരി നസ്രാണി കൊച്ചിനെ സുക്കറണ്ണൻ വഴി പരിചയപ്പെടുന്നത്.. അതും ഒരു കമന്റ് അടിപിടിയിലൂടെ..

ഒടുവിൽ ആ അടിപിടി ഒരു സൗഹൃദത്തിൽ അവസാനിച്ചു.. എന്തും പങ്കുവെക്കാൻ കഴിയുന്ന.. എന്തും ഒരു മടിയും ഇല്ലാതെ തുറന്നു പറയാൻ കഴിയുന്ന ഉറ്റ ചങ്ങാതിമാരായി മാറാൻ ഞങ്ങൾക്ക് അധികം സമയം വേണ്ടി വന്നില്ല.. അങ്ങനെ വൈഷ്ണവ് എന്ന ഞാൻ അവളുടെ ‘കണ്ണൻ’ ആയും.. ആൻമരിയ എന്ന കോട്ടയംകാരി നസ്രാണിക്കൊച്ച് കണ്ണന്റെ ‘പൊന്നുവും’ ആയി മാറി.. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് എന്റെ അടുത്തേക്ക് കടന്നു വന്ന സൗഹൃദം ആയിരുന്നു അവളുടേത്.. ജീവിതത്തിലെ കൈപ്പറിയ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന പ്രതിസന്ധിഘട്ടത്തിൽ, അവളുടെ വാക്കുകൾ മനസിന്‌ മഞ്ഞുകണങ്ങൾ നൽകുന്ന കുളിരേകി.. സങ്കടത്തിൽ തണലായി ജീവിതത്തിലേക്ക് കടന്നു വന്നവൾ ഇനിയുള്ള കാലവും കൂടെ വേണം എന്ന് മനസ് അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നെങ്കിലും അതു തുറന്നു പറയാൻ ഞാൻ ഒന്ന് മടിച്ചു… കാരണം അവളെ സംബന്ധിച്ചടുത്തോളം അവളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സന്തോഷം ആയിരുന്നു അവളുടെ ആഗ്രഹങ്ങളേക്കാൾ അവൾക്ക് വലുത് .. അതു കൊണ്ടുതന്നെ എല്ലാവരുടേയും സന്തോഷം കണക്കിലെടുക്കുമ്പോൾ, ഒരു അന്യമതസ്ഥനായ താൻ ഇഷ്ടം തുറന്നു പറഞ്ഞാൽ അവൾ അത് നിരസിക്കുമോ എന്ന ചിന്ത എന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.. അവൾ കൂടെയുള്ള ഓരോ നിമിഷവും ഒരു സുഹൃത്തിന്റെ പിന്തുണയും.. അമ്മയുടെ വാത്സല്യവും.. സഹോദരിയുടെ കരുതലും ഒരേ തോതിൽ എനിക്ക് ലഭിക്കുമായിരുന്നു.. അതു തന്നെയാണ് അവളിലേക്ക് എന്നെ കൂടുതലായി അടുപ്പിച്ചതും.. പെട്ടെന്നുള്ള എന്റെ തുറന്നുപറച്ചിലിൽ ഇതെല്ലാം നഷ്ടമാവുന്നതിനെ കുറിച്ച് എനിക്ക് ഒന്നു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.. അവളുടെ ഓരോ ചെറിയ കാര്യങ്ങളും അറിയുന്നതുകൊണ്ട് അവളുടെ പിറകേ നടന്നിട്ട് കാര്യമില്ല എന്ന് ആരേക്കാളും നന്നായി അറിയാമായിരുന്നു.. അത്‌കൊണ്ടു തന്നെ അവൾ സ്നേഹിക്കുന്ന എല്ലാം ഞാനും അങ്ങു സ്നേഹിക്കാൻ തുടങ്ങി.. അങ്ങനെ പതിയെ അവളുടേതായിരുന്ന എല്ലാം എന്റെയും ആകാൻ തുടങ്ങി എന്ന് പൊന്നു മനസിലാക്കിയതോടെ അവളും സ്നേഹിച്ചു തുടങ്ങി അവളുടെ കണ്ണനെ.. അവളുടെ ഭാഷയിൽ പറഞ്ഞാൽ അവളുടെ ‘കള്ള തെമ്മാടിയെ’.. പരസ്പരം ഉള്ള സ്‌നേഹം തുറന്നു പറയാതെ തന്നെ ഞങ്ങൾ ഇരുവരുടെയും വാക്കുകളിലും പ്രവർത്തികളിലും അവ പ്രകടമാകുവാൻ തുടങ്ങി.. അങ്ങനെ ഇരിക്കേ ഒരു നനുത്ത സായാഹ്നത്തിൽ പൊന്നുവിന്റെ ഫോൺ കോൾ എന്നെ തേടിയെത്തി.. “ഹലോ..” “എവിടെർന്നു കണ്ണേട്ടാ.. എന്താ ഇന്ന് വിളിക്കാതിരുന്നെ.. എത്ര നേരായി ഞാൻ കാത്തിരിക്കുന്നേ എന്നറിയോ..” എന്നിങ്ങനെയുള്ള പരാതികൾ അവൾ നിർത്താതെ പറയുവാൻ തുടങ്ങുന്നത് കേട്ട്, പ്രശ്നം രൂക്ഷം ആവും മുന്നേ ഞാൻ ഇടക്ക് കേറി.. “എനിക്ക് സംസാരിക്കാൻ ഇത്തിരി സാവകാശം താടി പെണ്ണേ നീ..” “മ്മ്.. എന്നാൽ ന്റെ കണ്ണേട്ടൻ പറയ്..! “എനിക്ക് നാളെ ഒരു ഇന്റർവ്യൂ ഉണ്ട്.. അതിന്റെ ഡോക്യൂമെന്റ്‌സ് ഒക്കെ ശെരിയാക്കുന്നതിന്റെ തിരക്കിലായി പോയി ഞാൻ..” “ഇന്റർവ്യൂവോ??? എന്ത് ഇന്റർവ്യൂ.. എന്നോട് എന്നിട്ടെന്താ കണ്ണേട്ടൻ ഒന്നും പറയാതിരുന്നേ??” “ഹാ! നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് ഓർത്താ ഞാൻ പറയാതിരുന്നെ.. ” “ഇനി ഞാൻ പറയുന്നത് എന്റെ മോൾ ശ്രദ്ധിച്ചു കേൾക്കണം.. കേട്ടോ..” “മ്മ്” എന്നൊരു മൂളലോടെ അവൾ സമ്മതം അറിയിച്ചു.. “ഈ ഇന്റർവ്യൂ പാസ്സാവാൻ എന്റെ പൊന്നു കട്ടക്ക് ഒന്നു പ്രാർത്ഥിക്കണം.. എനിക്ക് അറിയാം നീ പ്രാർത്ഥിച്ചാൽ സംഭവം നമ്മുടെ ദൈവം കേൾക്കും എന്ന്‌.. അല്ലേലും ബുദ്ധിയില്ലാത്ത പിള്ളേരോട് എല്ലാർക്കും ഒരു പ്രത്യേക ഇഷ്ടം ആണല്ലോ.. ” “ദേ!! എന്നെ ദേഷ്യം പിടിപ്പിക്കാതെ പൊയ്ക്കോട്ടൊ ചേർകാ..” “അതിരിക്കട്ടെ എന്തിനാ ഇപ്പൊ ഞാൻ പ്രാർത്ഥിച്ചിട്ട്.. ” “അതൊക്കെ ഞാൻ വഴിയേ പറയാടോ..” “എന്നാ ഓക്കേ!.. ഞാൻ കട്ടക്ക് പ്രാർത്ഥിക്കാട്ടോ.. പിന്നെ എന്റെ കണ്ണൻ പണ്ടേ സൂപ്പർ ആയകൊണ്ട് ജോലി ഒക്കെ കിട്ടും.. എനിക് ഉറപ്പാ..”* * * * * *അങ്ങനെ ഇന്റർവ്യൂ കഴിഞ്ഞു ഇറങ്ങിയ എന്നെ വരവേറ്റത് പതിവ്പോലെയുള്ള അവളുടെ കിളിനാഥാത്തിൽ ഉള്ള ഫോൺ കോൾ ആയിരുന്നു…”കണ്ണേട്ടാ.. പോയിട്ട് എന്തായി..??” “ആകെ പ്രശ്നം ആയിരുന്നു പൊന്നുവേ.. നമ്മൾ കണക്ക്‌ കൂട്ടിയ പോലെ ഒന്നും ആയിരുന്നില്ല കാര്യങ്ങൾ.. കുറച്ച് ഡോക്യൂമെന്റ്‌സ് കൂടി ശെരി ആവാൻ ഉണ്ടായിരുന്നു..” അൽപം ഒന്ന് നിർത്തിയ ശേഷം തുടർന്നു.. “എന്തോ ഈ ജോലി നേടി എടുക്കണം എന്ന്‌ വല്ലാത്ത ഒരു വാശി ആയിരുന്നു…..” ഇത്രയും പറഞ്ഞപ്പോഴേക്കും എന്നെ തുടരാൻ സമ്മതിക്കാതെ അവൾ ആശ്വാസ വാക്കുകളുമായി അരികിൽ എത്തി… “സാരമില്ലാട്ടോ എന്റെ കണ്ണൻ വിഷമിക്കണ്ടന്നേ.. ഇനിയും ഒത്തിരി അവസരങ്ങൾ കിട്ടുമല്ലോ.. പിന്നെന്താ..” “ടി പോത്തെ.. ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ.. അതേ ഞാൻ പറയാൻ വന്നത് എന്താണെന്നറിയോ… ദൈവം അനുഗ്രഹിച്ച് എങ്ങനെയൊക്കെയോ ആ പ്രശ്നങ്ങൾ ഒക്കെ ശെരിയായി.. നിന്റെ കണ്ണന് പോകാൻ ഉള്ള വിസ 2 ആഴ്ചയ്ക്കുള്ളിൽ കിട്ടുംന്നേ..” “ശെരിക്കും പറയുവാണോ കണ്ണാ???… എന്തോരം പ്രാർത്ഥിച്ചുന്ന്‌ അറിയോ.. ആദ്യം ഇങ്ങൾ പറയുന്നത് കേട്ടിട്ട് സങ്കടം ആയെങ്കിലും… ഇപ്പൊ ഒത്തിരി സന്തോഷം ആയിട്ടോ..” “ടി പോത്തെ!! ഈ ജോലി ശെരി ആയാൽ ഞാൻ ഒരു സർപ്രൈസ് താരം എന്ന് പറഞ്ഞത് ഓർമയുണ്ടോ?? ” “ഞാൻ അതിനെ പറ്റി ചോദിക്കുവാൻ തുടങ്ങുവായിരുന്നു.. എന്താ കണ്ണേട്ടാ അത്??? ” അല്പം ആകാംശയോടെ അവൾ ചോദിച്ചു.. “അതേ.. ഈ ജോലിക്ക് ഞാൻ പോയാൽ എന്റെ പ്രാരാബ്ധങ്ങൾ ഒക്കെ തീർത്ത് ഞാൻ ഒന്ന് സെറ്റിൽ ആവാൻ ഒരു മൂന്ന് വർഷം എങ്കിലും ആവും.. അത് കഴിഞ്ഞ് എന്റെ അച്ഛനേയും അമ്മയേയും കൂട്ടി ഞാൻ നിന്റെ വീട്ടിൽ വന്നാൽ…. ആ ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന നിന്റെ ഫാമിലി ഫോട്ടോ ഇല്ലേ?.. അതിൽ എനിക്കും കുറച്ച് സ്ഥലം തരുവോ… ഏതാണ്ട് നിന്റെ തൊട്ടടുത്തായിട്ട്..??” ഒറ്റ ശ്വാസത്തിൽ അല്പം ഉൾഭയതോടെയും ചമ്മലോടെയും പറഞ്ഞു നിർത്തിയതും.. മറുവശത്ത് പൂർണമായ നിശബ്ദതയായിരുന്നു.. “പൊന്നു.. നീ എന്താ ഒന്നും മിണ്ടാത്തെ?? കരയുവാണോ നീ?? എന്റെ പോത്തെ.. എന്തേലും ഒന്ന് പറയ് പെണ്ണേ നീ…” “എന്താ ഞാൻ പറയേണ്ടേ?? കണ്ണേട്ടന് അറിയാല്ലോ… എന്റെ ചാച്ചന്റെയും അമ്മച്ചിയുടെയും മനസ്സ് വേദനിക്കാതിരിക്കാൻ വേണ്ടി എന്റെ ആഗ്രഹങ്ങൾ ഒക്കെയും ഞാൻ മനസ്സിൽ തന്നെ കുഴിച്ചു മൂടിയിട്ടേയുള്ളൂ.. ഇതിപ്പോ ഇങ്ങനെ ഒരു കാര്യം വീട്ടിൽ അവതരിപ്പിച്ചാൽ.. ചാച്ചൻ സമ്മതിക്കുവോ??… ആഗ്രഹിച്ചിട്ട് അവസാനം കരയാൻ എനിക്ക് വയ്യ കണ്ണേട്ടാ..” ഒരു ഏങ്ങലോടെ പറഞ്ഞു നിർത്തിയ ശേഷം അവൾ ദീർഘമായി ഒന്ന് ശ്വസിച്ചു.. “ടി പോത്തേ.. ഏതൊരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾ നന്നായി ജീവിക്കണം എന്നേ ആഗ്രഹം കാണു.. അവരുടെ മകളായ നിന്നെ പൊന്നുപോലെ നോക്കാൻ എന്നെക്കൊണ്ട് കഴിയും എന്ന് ഞാൻ അവരെ ബോധ്യപ്പെടുത്തിയാൽ പിന്നെ നിന്നെ എന്റെ കയ്യിൽ പിടിച്ചു ഏൽപ്പിക്കാൻ എന്താണ് പ്രശ്നം..?” “എന്റെ മോള് വിഷമിക്കാതിരിക്കുന്നേ.. ഒക്കെ നമുക്ക് ശേരിയാക്കാടോ.. ദേ ഇപ്പൊ നിനക്കു ഞാൻ വാക്കുതരുവാണ്.. ചാച്ചന്റെയും അമ്മച്ചിയുടെയും, അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ മാത്രമേ.. ഈ കണ്ണൻ പോന്നുവിനെ സ്വന്തമാക്കൂ!! അത് പോരെ??” ഞാൻ ഇത്രയും പറഞ്ഞു നിർത്തിയതും.. മനസുനിറഞ്ഞവൾ ഒന്നു പുഞ്ചിരിച്ചു.. ആ പുഞ്ചിരിയിൽ ആനന്ദത്തിന്റെ നനവ് കണ്ണിൽ പടർന്നിരുന്നുവോ.. അധികം താമസിയാതെ തന്നെ സ്വപ്ന സാക്ഷാത്കാരത്തിനുള്ള ആദ്യ ചുവടുവയ്പ്പെന്നോണം ഞാൻ വിമാനം കയറി.. പിന്നീടങ്ങോട്ട് കാത്തിരിപ്പിന്റെ ദിവസങ്ങൾ ആയിരുന്നു.. ചില നിമിഷങ്ങളിൽ വല്ലാണ്ട് അങ്ങ് ആഗ്രഹിച്ചു പോകും ഒരുനോക്ക്‌ ഒന്നു കാണാൻ.. അവളുടെ കൈ കോർത്തുപിടിച്ചൊന്നു നടക്കാൻ.. സങ്കടം വരുമ്പോൾ ആ മടിയിൽ ഒന്നു തല ചായിക്കാൻ.. ദൈവാനുഗ്രഹം കൊണ്ടോ എന്തോ ഞാൻ വിചാരിച്ചതിലും മികച്ച കമ്പനിയിൽ ജോലി കിട്ടിയതിനാൽ ആഗ്രഹിച്ച പോലെ കടങ്ങൾ തീർത്ത്‌ ഒരു കൊച്ചു വീടുവെക്കാൻ അധികം താമസിയാതെ തന്നെ സാധിച്ചു.. മൂന്നു വർഷത്തിന് ശേഷം നാട്ടിൽ എത്തി എന്റെ വീട്ടുകാരുമൊത്ത് അങ്ങു കോട്ടയത്തേക്ക് വണ്ടി കയറുമ്പോൾ മനസിൽ ഒരു ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു.. ‘എന്റെ പെണ്ണിനു കൊടുത്ത വാക്ക് പാലിക്കാൻ കഴിയണമേ’ എന്ന്.. ജാതിയും മതവും വില്ലനായി ഞങ്ങളുടെ കഥയിലേക്ക് രംഗപ്രവേശനം ചെയ്തതിനാൽ ആദ്യം ഒക്കെ ഒരു അന്യമതസ്ഥനായ എന്നെ ഉൾക്കൊള്ളുവാൻ അവളുടെ വീട്ടുകാർക്ക് ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും.. അവരുടെ മകളുടെ മുഖത്തെ ചിരി മായാതിരിക്കാനാവണം എന്റെ കൈകളിലേക്ക് അവളെ ഏൽപ്പിക്കാൻ അവർ തയ്യാറായത്.. അങ്ങനെ എന്റെ പെണ്ണിന്റെ കഴുത്തിൽ ഒരു ആലിലതാലിയും ഒരുകൊച്ചുകുരിശും ചാർത്തി കൊടുത്തുകൊണ്ട് എല്ലാവരുടെയും അനുഗ്രഹത്തോടെ അവളെ ഞാൻ അങ്ങ് എന്റെ സ്വന്തമാക്കി.. “എന്തെങ്കിലും നേടിയെടുക്കണം എന്ന്‌ നമ്മൾ പൂർണ്ണമനസോടെ ആഗ്രഹിച്ചാൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ നമ്മുടെ സഹായതിനെത്തും” എന്ന്‌ നമ്മുടെ പൗലോ കൊയിലോ പറഞ്ഞത് എത്ര സത്യമുള്ള വാക്കുകളാണെന്ന് ആ നിമിഷം ഞാൻ തിരിച്ചറിയുകയായിരുന്നു… അവളുടെ മാറിലെ ഇളം ചൂട് പറ്റി കിടക്കുന്ന ആലിലയും കുരിശും അടങ്ങുന്ന ആ താലിമാല അവളാദ്യമായി കൈ കുമ്പിളിൽ എടുത്തപ്പോൾ എന്റെ പെണ്ണിന്റെ കണ്ണിൽ ഉണ്ടായ തിളക്കം ഉണ്ടല്ലോ.. അതാണ് ഇനി ജീവിക്കുവാനുള്ള എന്റെ പ്രചോദനം.. ജാതിക്കും മതത്തിനും അപ്പുറമാണ് സ്നേഹം എന്ന്‌ ഈ ലോകത്തിന് മനസിലാക്കി കൊടുക്കുവാൻ, നല്ല കട്ടക്ക് ജീവിച്ചു കാണിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ.. അതിനു കൈത്താങ്ങായി ഞങ്ങളുടെ അച്ഛനും അമ്മയും, ചാച്ചനും അമ്മച്ചിയും അടങ്ങുന്ന ഞങ്ങളുടെ കൊച്ചു കുടുംബം കൂടെയുള്ളതാണ് ഏറ്റവും വലിയ സന്തോഷം.. ഇനിയങ്ങോട്ടുള്ള ദിനരാത്രങ്ങൾ ഞങ്ങളുടേതാണ്.. കണ്ണന്റെയും പൊന്നുന്റെയും..

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular