Connect with us

ബന്ധങ്ങൾ

ചെറിയ ലോകവും വലിയ മനസ്സും

Published

on

രചന: ലിസ് ലോന
” ഡീ ചേച്ചി… നിനക്ക് സമാധാനായല്ലോ എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനുള്ള കൊട്ടേഷൻ ശരിയാക്കിയപ്പോൾ …. ഞാനിത്തിരി നേരം ക്രിക്കറ്റും ബാഡ്മിന്റണും കളിച്ചു വരണ വഴി ആ ക്ലബ്ബിലൊന്നു കേറി ഒരു ഒരുമണിക്കൂർ കാരംസ് കളി എങ്ങനുണ്ടെന്ന് നോക്കുന്നതും ആണല്ലോ നീയിത്രേം വലിയ അന്താരാഷ്ട്ര പ്രശ്നമാക്കിയത് ….” എനിക്ക് കൊണ്ടുപോകാനായി ഒരുക്കിക്കെട്ടിയ ബാഗു തുറന്ന് ഒന്നു കൂടി എല്ലാം നോക്കി വച്ചിട്ടില്ലേന്ന് ഉറപ്പ് വരുത്തുകയാണവൾ. ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നേ ഇല്ല ..ദുഷ്ട!! നാട് വിട്ടു പോകാൻ ഇഷ്ടമുണ്ടായിട്ടല്ല , കളിച്ചു നടന്നാൽ ശരിയാവില്ലെന്ന് പറഞ് ഇവളാണ് അച്ഛനോടും അമ്മയോടും പിരികയറ്റി എന്നെ ദുബായിക്ക് കേറ്റി വിടുന്നത്….അളിയന്റെ അടുത്തേക്ക്… ഇന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിൽ കയറിയാൽ പിന്നെ രണ്ട് വർഷം കഴിഞ്ഞേ നാടു കാണാൻ പറ്റൂ…ഇനി വരുമ്പോ അളിയനെ പോലെ കുടവയറും ചാടി കഷണ്ടി പ്രവീൺ ആവാഞ്ഞ മതിയാരുന്നു…. അച്ഛനെയും അമ്മയേയും പെങ്ങളെയും വീടും വിട്ടു പോകുന്നതിനേക്കാൾ കരളു പറിയുന്ന സങ്കടമാണ് ക്രിക്കറ്റ് ഗ്രൗണ്ടും ബാഡ്മിന്റൺ ബാറ്റും കാരം ബോർഡും കാണുമ്പോൾ …. അവളെ കുറ്റം പറഞ്ഞും കാര്യമില്ല …നാട്ടിൽ തന്നെയേ ജോലി നോക്കുന്നുള്ളൂ ന്നും പറഞ് MBA കഴിഞ്ഞു നില്ക്കാൻ തുടങ്ങി കൊല്ലം രണ്ടായി …ഒന്നും ശരിയായില്ല..ശരിയായത് കയ്യിലിരുപ്പ് കൊണ്ട് പോയിക്കിട്ടേം ചെയ്തു… ” ഡാ പ്രവീ നിന്റെ പാസ്സ്പോർട്ടും ടിക്കറ്റും എവിടാ വച്ചേ…ഇറങ്ങാൻ നേരം അത് തപ്പി നടക്കാൻ വയ്യ…അതിങ്ങു താ…” മച്ചിലേക്ക് നോക്കി ആലോചനയുടെ നീളം കൂടുന്നതിനനുസരിച്ചു തുടർച്ചയായി ദീർഘനിശ്വാസം വിടുന്ന എന്നോടായി അവൾ ചോദിച്ചു….ചുണ്ടൊന്ന് കോട്ടി പുച്ഛം കാണിച്ചു ഞാനവളെ നോക്കി. ആറ് മാസം ഗർഭിണിയാണ് …..മൂത്ത മോൾക്ക് അഞ്ചു വയസായി ,ഈ പ്രസവം കൂടി കഴിഞ്ഞു മാമന്റെ മോനേ കണ്ടിട്ട് പൊയ്ക്കൊള്ളാമെടീ ന്ന് കാലു പിടിച്ചു പറഞ്ഞതാ ഞാനവളോട്…കേട്ടില്ല… പണ്ട് കുട്ടിയായിരിക്കുമ്പോ സകല കുരുത്തക്കേടിനും കൂടെ നിന്നവളാ ഇപ്പൊ കെട്ട് കഴിഞ്ഞു കുട്ടി ആയപ്പോ വല്ല്യേ ആള് കളിക്കണത്… മുഖശ്രീ കൂട്ടാൻ വേണ്ടി അവളിടുന്ന മുൾത്താണി മട്ടി കലക്കി നീയും ചുള്ളനായിക്കോന്നും പറഞ് എന്റെ മുഖത്തും തേച്ചു തന്നതും…മുറിയിലേക്ക് കടന്നു വന്ന അച്ഛനോട് മുഖത്തു ഇതിട്ടത് ഓർമയില്ലാതെ എന്തോ ചോദിക്കാൻ ചെന്നപ്പോൾ പേടിച്ചു ഞെട്ടിയ അച്ഛൻ ചന്തിക്കടിച്ചു മുഖം കഴുകിച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞ പോലെ…. എല്ലാത്തിനും കൂടെ നിന്ന അവളാണ് ഇപ്പോയെന്നേ നാടുകടത്താൻ മുൻകൈയെടുത്തത്… പാസ്സ്‌പോർട്ടെടുത്തു അവൾടെ കയ്യിലേക്ക് ഒരു കുത്തു വച്ചുകൊടുത്തു ഞാൻ… എന്തോകളഞ്ഞു പോയ അണ്ണാന്റെ പോലുള്ള എന്റെ നിൽപ്പും ഭാവവും കണ്ട് അത് വരെയും അവളടക്കി പിടിച്ച ചിരി പൊട്ടിച്ചിരിയായി മാറി …ചിരിച്ചുകൊണ്ട് തന്നെ കൈ കൊണ്ടെന്റെ ചുമലിലടിച്ചു …. അരിശത്തിൽ മുണ്ട് മടക്കികുത്തി ഞാൻ മുറി വിട്ട് പുറത്തേക്കിറങ്ങി… അടുക്കളയിലേക്ക് എത്തിനോക്കിയപ്പോൾ അച്ചാറും പപ്പടകെട്ടും ഉപ്പേരി വറുത്തതുമൊക്കെ അമ്മ മരുമോനായി കെട്ടിപൊതിഞ്ഞു വേറൊരു കടലാസുപെട്ടിയിലൊതുക്കുന്ന തിരക്കിലാണ്… എയർപോർട്ടിലേക്ക് ഇറങ്ങാൻ നേരം അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽ മോനിനിയെങ്കിലും നന്നായാൽ മതിയെന്ന പ്രതീക്ഷയാണ്…

“അമ്മേ അവളെവിടെ? ഇറങ്ങാൻ നേരായി….കണ്ണ് തുറിച്ചു എന്നെയും നോക്കി നിൽക്കാതെ അവളെ വിളിക്ക്….” അകത്തേക്ക് വിളിക്കാൻ പോയ അമ്മയെയും കാണാതായപ്പോൾ ഞാനും തിരിച്ചു കയറി ഇനി മടങ്ങികയറേണ്ട അവളിങ്ങട് വരുമെന്ന് പറഞ്ഞ അച്ഛൻപെങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാതെ… അടുക്കളയിലെല്ലാം നോക്കി പുറത്തേക്ക് തലയിട്ട് ചെവിയോർത്തപ്പോൾ കേൾക്കാം കിണറ്റുകരയിൽ നിന്നും അമ്മയവളെ ചീത്ത പറയുന്ന ശബ്ദം…. കണ്ണെല്ലാം കലങ്ങിചുവപ്പിച് മൂക്കു വലിച്ചുചീറ്റി നിൽക്കുന്ന അവളെ കണ്ടതും നെഞ്ചോന്നു പൊടിഞ്ഞു… എന്നെ കണ്ടതും ഞാനങ്ങോട്ട് വരാംന്നവൾ കൈ കൊണ്ട് കാണിക്കുന്നുണ്ട്… “അമ്പടി ചേച്ചി…എന്നെ ഓടിപ്പിച്ചു വിടുന്നതും പോരാഞ്ഞു നീയിവിടെ മോങ്ങാൻ നിൽക്കാല്ലേ…” കാഴ്ച മറച്ചുകൊണ്ട് കണ്ണിലീറൻ പൊടിയുന്നുണ്ടെങ്കിലും ചിരിച്ചു ഞാനവളുടെ തലയിലൊന്ന് തട്ടിയതും അവളെന്നെ മുറുക്കെ കെട്ടിപിടിച്ചു…. അനിയനാണെങ്കിലും അവളുടെ ഇരട്ടി ശരീരമുള്ള എന്നെയവൾ കഷ്ടപ്പെട്ട് വയറിൽ ചുറ്റി കെട്ടിപിടിച്ചതും ഞാനൊന്നും മിണ്ടാനാകാതെ ആ കൈകൾക്കുള്ളിൽ ഒതുങ്ങി നിന്നു…ചേച്ചിയുടെ കുഞ്ഞനിയനായി…. കണ്ടാൽ കീരിയും പാമ്പും ആണെങ്കിലും അവളെ കാണാതെ എനിക്കും നില്ക്കാൻ വയ്യ അതുകൊണ്ടാണ് കെട്ടിച്ചു വിട്ടിട്ടും ആഴ്ചക്ക് പോയി അവളെ കാണുന്നതും പറ്റുമ്പോഴെല്ലാം ഇങ്ങോട്ടേക്ക് കൂട്ടി കൊണ്ട് വരുന്നതും… പുതിയ ജോലിയും പുതിയ സ്ഥലവും ജീവിതത്തിലും ശരീരത്തിലും പല മാറ്റങ്ങളും വരുത്തുന്നതിനിടയിൽ ഞാനറിഞ്ഞു ക്രിക്കറ്റും ബാഡ്മിന്റണും തെളിയുന്നതിനേക്കാൾ മിഴിവോടെ മനസ്സിൽ അച്ഛനും അമ്മയും പെങ്ങളും മക്കളും തെളിഞ്ഞു വരുന്നത്… മാസങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിലുള്ളവർ പ്രതീക്ഷിച്ച പോലെയോ അയല്പക്കത്തുള്ളവരുടെ കണ്ണിന്റെ സ്കാൻ ഊഹിച്ചു പറഞ്ഞ പോലെയോ ആൺകുഞ്ഞാകാതെ ചേച്ചിക്ക് രണ്ടാമത്തെ കുഞ്ഞും മോളായി.. രണ്ടു വർഷത്തെ വിസ കഴിഞ്ഞാൽ പിന്നെ ഞാനീ മണലാരണ്യത്തിലേക്കില്ല എന്നുറപ്പിച്ചു പറഞ്ഞതാ എന്നിട്ടും വിസ പുതുക്കിയിട്ടാണ് നാട്ടിലേക്കുള്ള യാത്രയിപ്പോൾ… ലീവ് കുറച്ചു നീട്ടിയെടുത്തിട്ടുണ്ട് .. ചേച്ചി കണ്ടിഷ്ടപ്പെട്ട ഒരു പെൺകുട്ടി…വൃന്ദ…എങ്ങനെയെങ്കിലും ഇത്തവണ കല്യാണം നടത്തിയേ വിടൂ എന്നാണ് എല്ലാവരുടെയും വാശി… നേരിട്ട് കണ്ടില്ലെങ്കിലും കല്യാണം അവര് തന്നെയുറപ്പിച്ചു പെൺകുട്ടിയുടെ ഫോൺ നമ്പർ വാങ്ങിത്തന്നത് കൊണ്ട് കഴിഞ്ഞ ആറുമാസമായി ഞാനും ഈ ലീവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്… റൺവേയിലേക്ക് വിമാനം ലാൻഡിങ്ങിനായി തയ്യാറെടുക്കുന്ന അറിയിപ്പ് വന്നതും നെഞ്ചിനകത്തു ഉത്സവമേളം തുടങ്ങി …. രണ്ടുകൊല്ലമായി ഓർമകളിൽ മാത്രം അനുഭവിക്കുന്ന നാടിന്റെ മണം ആവോളം ശ്വസിക്കാനായി ഞാൻ മൂക്ക് വിടർത്തി… ടയറുകൾ താഴെ മുട്ടിയപ്പോഴേ കേൾക്കാം …ടിക് ടിക് ശബ്ദം…സകല യാത്രക്കാരും സീറ്റ് ബെൽറ്റഴിച്ചു…ഞാനടക്കമെന്ന് പ്രത്യേകം പറയേണ്ടല്ലോ. നല്ല വേഗതയിൽ കുറച്ചു നേരം ഓടി ,നിന്നു നിന്നില്ല എന്ന നിലയിൽ വിമാനം നിൽക്കുമ്പോഴേക്കും കല്യാണത്തിന് പന്തി പിടിക്കാൻ ഓടുന്ന ആൾക്കാരെ പോലെ യാത്രക്കാർ ചറ പറ ന്ന് എഴുന്നേറ്റ് മുകളിൽ വച്ച പെട്ടിയും സാധനങ്ങളും ഇറക്കാൻ തുടങ്ങി…. ഞാനെടുത്ത പെട്ടിയോട് ചേർന്ന് ആരോ വച്ചിരുന്ന ലാപ്ടോപിന്റെ ബാഗ് കണ്ടില്ലായിരുന്നു..പെട്ടിയെടുത്തതും പെട്ടെന്ന് താഴെയിരുന്ന ചേട്ടന്റെ തലയിലേക്കത് വീണതും അയാളെന്നെ കൊല്ലാനുള്ള കലിയോടെ ഒരു നോട്ടം നോക്കി. ക്ഷമ പറഞ്ഞിട്ടും തൃപ്തമാകാത്ത അയാൾടെ മുഖത്തേക്ക് ഞാൻ പിന്നെ നോക്കാനേ പോയില്ല… ക്‌ളിയറൻസും ലഗേജ് എടുക്കലുമൊക്കെ കഴിഞ്ഞു പുറത്തേക്ക് വരുമ്പോഴേ കണ്ടു ഒരാഴ്ച മുൻപേ എത്തിയ അളിയൻ ചേച്ചിയേം പിള്ളാരേം കൂട്ടി ഞാൻ വരുന്നതും നോക്കി നിൽക്കുന്നു… ഒരേ കമ്പനിയിൽ ജോലി ചെയ്തിട്ടും അളിയൻ എന്നെ ദുബായിൽ നിർത്തി ഇതിനിടക്ക് ഒരു നാലഞ്ച് തവണയെങ്കിലും നാട്ടിൽ വന്ന് പോയതാ..എന്നാലും എന്നേക്കാൾ മുൻപേ ലീവെടുത്തു പോന്നു കള്ളൻ …. ചേച്ചിക്കെന്തോ ക്ഷീണമുണ്ടല്ലോ…ചിന്നൂട്ടിയെ ഒക്കത്തെടുത്തു നിൽക്കുന്ന ചേച്ചിയെ നോക്കി മൂത്ത മോൾ മാളൂട്ടിയുടെ കവിളിൽ ഞാനുമ്മ വച്ചു.. ” കെട്ട്യോൻ നാട്ടിൽ വന്നപ്പോ ഊണും ഉറക്കോം ഒന്നുമില്ലേ നിനക്ക് ചേച്ച്യേ….ന്താ നിന്റെ കോലം…” കൊണ്ടുവന്ന പെട്ടിയും ബാഗുമൊക്ക വണ്ടിയുടെ ഡിക്കിയിലേക്ക് വക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു… ” ന്റെ കോലത്തിനിപ്പോ ഒരു കൊഴപ്പോം ഇല്ല്യ…ഒരു ചെറിയ പനിയുണ്ട് ….അത് പോട്ടേ ..നിനക്കാ വയറൊക്കെ ഒന്ന് ചെറുതാക്കാൻ ജിമ്മിൽ പോവാരുന്നില്ലേ മത്തങ്ങബലൂൺ കെട്ടി വച്ച പോലുണ്ട് …കല്യാണത്തിന് വന്നതാന്നുള്ള ഓർമ്മ കൂടി ഇല്ല ചെക്കന്…” സ്നേഹത്തോടെ വിശേഷം ചോദിക്കാൻ ചെന്ന എനിക്കുള്ള മറുപടി കിട്ടിയതും ഞാൻ ശ്വാസം ഉള്ളിലേക്കെടുത്തു വയർ ഒതുക്കിപിടിച്ചു… കല്യാണത്തിന് ഒരാഴ്ച്ച ബാക്കി നിൽക്കെ ഒരു ഞായറാഴ്ച…വൃന്ദയുടെ ഫോൺ വന്ന് ഞാൻ തെക്കോർത്തെ മാവിൻചുവട്ടിലിരുന്നു സംസാരിക്കുമ്പോഴായിരുന്നു മാളൂട്ടി ഓടി വന്നത്… ” മാമാ….മാമാ ഓടിവായോ…അമ്മ ദേ വീണു…” വിളിക്കാമെന്ന് വൃന്ദയോട് പറഞ്ഞു ഫോൺ കട്ടാക്കി അകത്തേക്ക് ഓടുമ്പോൾ ഞാനോർത്തു… നോക്കി നടക്കില്ല ചിന്നൂട്ടി ആണെങ്കി എല്ലായിടത്തും മൂത്രമൊഴിച്ചു വക്കും …കാല് വഴുക്കി വീണിട്ടുണ്ടാകും… വായിൽ നിന്നും നുരയും പതയും വന്ന് ബോധമില്ലാതെ കിടക്കുന്ന അവളെയും ഉറക്കെ നിലവിളിച്ചു അവളെ തട്ടിയുണർത്താൻ ശ്രമിക്കുന്ന അമ്മയെയും കണ്ടതോടെ നെഞ്ചിൽ കൈ പൊത്തികൊണ്ടാണ് ഞാൻ അരികിലേക്ക് ഓടിച്ചെന്നത്… അളിയനെ ഫോണിൽ വിളിച്ചുപറഞ്ഞു , കിട്ടിയ വണ്ടിയിൽ ഹോസ്പിറ്റലിലേക്ക് അവളെയും കൊണ്ട് ഞാൻ പറന്നു…. ” മാമാ എന്തൊരുറക്കാ ഇത്…കാലത്തു ഞങ്ങളേം കൊണ്ട് ബൈക്കിൽ കറങ്ങാൻ പോകാമെന്ന് വാക്കു തന്നതാ….എണീറ്റെ …” മാളൂട്ടിയുടെ ശബ്ദം കേട്ട് ഞാൻ ഉറക്കമുണർന്നു …കണ്ണ് തുറന്ന് നോക്കിയപ്പോൾ കാലിനടുത്തു നിൽക്കുന്ന അവളും തലക്കടുത്തു ഒരു കുഞ്ഞുപാത്രത്തിൽ വെള്ളം പിടിച്ചു നിൽക്കുന്ന ചിന്നൂട്ടിയും… എന്തൊരുക്കമായിരുന്നു….എന്തൊക്കെയോ ഓർത്തു കിടന്നതാവാം കഴിഞ്ഞു പോയതൊക്കെ സ്വപ്നം കണ്ടത്… ഒക്കെ കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം മൂന്നു കഴിഞ്ഞു… ” നാനിപ്പോ ബെല്ലൊയിക്കും ….ഏച്ച് മാമാ..” ചിന്നൂട്ടി വിടാനുള്ള ഉദ്ദേശമില്ല… ” നീയല്ലേടാ അവരെയും കൊണ്ട് ഇന്ന് പുറത്തു പോകാം ന്ന് വാക്കു കൊടുത്തത്…പിള്ളാരെ പറ്റിക്കാതെ പല്ലു തേച്ചു കൊണ്ട് പോകാൻ നോക്കെടാ….” ആഹാ അമ്മയും ഓർഡർ ഇട്ടു കഴിഞ്ഞു… “മാമന്റെ മക്കള് പോയി ഒരുങ്ങിക്കോ നമുക്ക് പോകാം കേട്ടോ….” പിള്ളാരൊന്നു പുറത്തേക്കിറങ്ങിയതും ഞാൻ അതുവരെ പുതച്ച ബെഡ്ഷീറ്റ് മാറ്റിയുടുക്കാൻ കൈലിമുണ്ട് തപ്പാൻ തുടങ്ങി നേരം വെളുത്താ ഉടുമുണ്ട് തപ്പി നടക്കലാണ് ആദ്യത്തെ പണി … പല്ല് തേച്ചു കൊണ്ട് നിൽക്കുമ്പോ വീണ്ടും പഴയ ഓർമകളുടെ ബാക്കിയെന്നോണം ആസ്പത്രിയും മരുന്ന് മണവും മനസ്സിൽ തികട്ടി വന്നു… പെട്ടെന്നുള്ള കിഡ്‌നി ഫെയിലിയർ…വിട്ടു മാറാതെയുള്ള പനിക്കെടുത്ത സ്വയം ചികിത്സയാകാം ചിലപ്പോ കാരണം ഡോക്ടർ പറഞ്ഞതതാണ്…. ഹോസ്പിറ്റലിലേക്കെത്തിയതും ചേച്ചിയെ വെന്റിലേറ്ററിലേക്ക് മാറ്റി…എത്രെയും പെട്ടെന്ന് വൃക്ക മാറ്റി വക്കണം അത് മാത്രമാണ് ആകെയുള്ള പോംവഴി… ഡയാലിസിസിന്റെ എണ്ണം കൂടുമ്പോഴും വൃക്ക നൽകാൻ തയ്യാറുള്ളവർക്ക് വേണ്ടി പത്രപരസ്യം നല്കുന്നത് തകൃതിയായി നടന്നു.ഒപ്പം അളിയന്റെയും ചേരുമോയെന്നു നോക്കിയിരുന്നു… കല്യാണം നീട്ടിവെക്കാനുള്ള ഏർപ്പാട് ചെയ്യാനായി വൃന്ദയുടെ അച്ഛനെ ഫോണിൽ വിളിച്ച എന്നോട് മകൾക്കെന്തോ പറയാനുണ്ടെന്ന് പറഞ് ഭാവി അമ്മായിഅച്ഛൻ ഫോൺ കൊടുത്തു… ” പ്രവീണേട്ടാ… കുട്ട്യോളെ വേണെങ്കി ഇങ്ങോട്ടേക്ക് കൊണ്ട് വരാം കേട്ടോ നിങ്ങളെല്ലാരും ആസ്പത്രിയിലല്ലേ …അത് പറയാനാ ഞാൻ ഫോൺ ചോദിച്ചത് ” ” ഹേയ് വേണ്ട അവർ അമ്മേടെ കൂടെ വീട്ടിലുണ്ട് … ഇവിടെ അമ്മ വന്നിട്ടും കാര്യമില്ല ആരെയും കാണിക്കില്ല ഇവർ ” ” പിന്നേയ് ഞാനൊരു കാര്യം പറഞ്ഞാ ദേഷ്യം പിടിക്കരുതേ ..ഇവിടെ എല്ലാരും പറയാൻ നിര്ബന്ധിക്കണ കാരണാ ഞാൻ…നമുക്ക് ഏജന്റ്റ് വഴി കിഡ്നി കിട്ടുമോ ന്ന് അന്വേഷിക്കാം…എനിക്കറിയാം പെങ്ങളെന്നാൽ ജീവനാണെന്ന്..സ്നേഹം കൂടി കിഡ്നി കൊടുത്തു കളയല്ലേ…നമുക്കും ജീവിക്കണ്ടേ…” ഞാനൊന്നും മിണ്ടാതെ കേട്ട് നിന്നു … “നമ്മുടെ ജീവിതമോർത്താ ഞാനിത് പറയുന്നേ ഇവിടെ എല്ലാരുടേം അഭിപ്രായം അതാ …” ” ആ മനസിലായി…നീയൊന്ന് അച്ഛന് കൊടുത്തേ… ഞാനൽപം തിരക്കിലാ…” അപ്പുറത്തു സമാധാനമായി എന്നർത്ഥത്തിൽ അവൾ ഉറക്കെ ശ്വാസമെടുത്തത് ഞാനറിഞ്ഞു…ഭാവി അമ്മായിഅച്ഛന്റെ സ്വരം കേട്ടതും ഞാൻ പറഞ്ഞു തുടങ്ങി… “കല്യാണം നീട്ടിവെക്കണ്ട അച്ഛാ…ക്യാൻസലാക്കിയേക്ക് എനിക്കിനി ഈ കല്യാണത്തിൽ താല്പര്യമില്ല.. അച്ഛനോ അമ്മക്കോ ഇനി അവൾടെ കൂടപ്പിറപ്പിനോ ഇങ്ങനൊരവസ്ഥ വന്നാലും അവളിത് തന്നെ പറയും അതുകൊണ്ട് ഇപ്പോഴേ തയ്യാറായി ഇരുന്നോ ” പോട്ടെ പുല്ലെന്നും മനസ്സിൽ പറഞ്ഞു ഫോൺ കട്ടാക്കി പോക്കറ്റിലേക്കിടും മുൻപേ ഇനി വരുന്നില്ലെന്നൊരു മെയിലും കമ്പനിക്ക് വിട്ട് ഞാൻ നേരെ നടന്നു ഡോക്ടറുടെ അടുത്തേക്ക്.. വൃക്ക നൽകാൻ സമ്മതമറിയിച്ചതിന് പിന്നാലെ ഓപ്പറേഷനുള്ള സമയവും ചെയ്യാനുള്ള ടെസ്റ്റുകളും കുത്തികുറിപ്പിച്ചാണ് ഞാൻ ചേച്ചി കിടക്കുന്നിടത്തേക്കന്ന് പോയത്… ” ഡാ പ്രവീ…ദേ പിള്ളാരെ ഒരുക്കി നിർത്തിയേക്കുന്നു.. ഇനി നിന്റൊരുക്കം കഴിഞ്ഞെങ്കി ഇവറ്റോളേം കൊണ്ട് സ്റ്റാൻഡ് വിട് മോനേ…” വാതിലിൽ തട്ടി ചേച്ചിയുറക്കെ വിളിച്ചതും ചിന്തകളിൽ നിന്നും മടങ്ങി ഞാൻ മുന്നിലുള്ള കണ്ണാടിയിലെന്റെ വാരിയെല്ലിനോട് ചേർന്ന മുറിവിന്റെ പാട് നോക്കി….കിഡ്‌നിയല്ല കരളാണെങ്കിലും കൊടുക്കും……നാളെ വരാൻ പോകുന്ന പെണ്ണിനേക്കാൾ എനിക്ക് വലുതെന്റെ ചോരയാണ്…. അന്ന് കല്യാണം നടന്നില്ലങ്കിലും ചേച്ചിയെ ഇന്നും കൂടെയുണ്ട് …ഒറ്റ കിഡ്‌നിയെ ഉള്ളൂ എങ്കിലും കാണാൻ ചുള്ളനല്ലേ ഏതെങ്കിലും പെണ്ണു വരുമായിരിക്കും ഈ വികലാംഗനെ കെട്ടാൻ സമ്മതവും പറഞ്…… ജോലിയുടെ തിരക്കിനിടയിൽ ആകെ കിട്ടുന്ന ഞായറാഴ്ച ആണ് പിള്ളാരേം കൂട്ടി പുറത്തു പോയി വന്നിട്ട് വേണം പതിവുള്ള ബാക്കി കുറച്ചു കാര്യങ്ങൾക്ക് ഓടാൻ… ബൈക്കിന്റെ ചാവിയും കയ്യിലെടുത്തു വട്ടം കറക്കി കുട്ടികളെയും കൂട്ടി ഞാൻ ബൈക്കിനടുത്തേക്ക് നടന്നു… പിന്നിൽ നിറഞ്ഞ കണ്ണുകളോടെ ചേച്ചി നിൽക്കുന്നുണ്ടെങ്കിലും എന്റെ മനസ്സിലപ്പോൾ ….ഇന്ന് വൈകുന്നേരം ഫസ്റ്റ് ബാറ്റിംഗ് കിട്ടിയാ മതിയാരുന്നു ദൈവമേ…..

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular