Connect with us

ബന്ധങ്ങൾ

അടുക്കളപുരാണം

Published

on

രചന: സുനിൽ തൃശ്ശൂർ
“ദേ മനുഷ്യാ. .ഒന്നിങ്ങട് വരണുണ്ടോ എത്ര നേരായി വിളിക്കണൂ ..ഇനി ഞാനങ്ങട് വന്നാൽ ആ കുന്ത്രാണ്ടം വാങ്ങി വല്ല പൊട്ടകിണറ്റിലും ഇടും നോക്കിക്കോ എപ്പനോക്കിയാലും ഫോണിലാ തോണ്ടിക്കളി..! “ദൈവമേ ഇങ്ങേര് ആ ഗൾഫിൽ തന്നെ നിന്നാമതിയായിരുന്നു ഒന്നുമില്ലേലും ദിവസം ഫോണിലൂടെ രണ്ടു മണിക്കൂറെങ്കിലും നേരാവണ്ണം സംസാരിക്കുമായിരുന്നു … ഇതിപ്പോ ലീവിന് വന്നിട്ടും ഒന്ന് മിണ്ടാനോ ഒന്നു സഹായിക്കാനോ സമയമില്ലാതെ എപ്പഴും ഫോണിൽ തന്നെ.! “ഇനിയും ചെന്നില്ലെങ്കിൽ ഫോൺ കിണറ്റിലെ വെള്ളം കുടിക്കേണ്ടി വരും.. ദേഷ്യം വന്നാമ്മടെ പൊണ്ടാട്ടി എന്താ ചെയ്യാന്ന് പറയാൻ പറ്റില്ല…. ” സഹായിച്ചില്ലെലും അരികത്ത് വന്ന് ഒന്നു മിണ്ടിയും പറഞ്ഞും നിന്നൂടെ നിങ്ങൾക്ക്. സാധാരണ ദിവസമാണെപോട്ടെ ഇന്ന് അങ്ങനാണോ?.. “കല്ല്യാണം കഴിഞ്ഞ കൂട്ടുകാരനെയും പെണ്ണിനേയും കുടുംബസമേതം വീട്ടിലേക്ക് വിരുന്നു വിളിച്ചിട്ട് ചിക്കനും മീനും താറാവും വാങ്ങി അവളെ ഏൽപ്പിച്ച് മ്മളൽപ്പം റെസ്റ്റ് എടുത്തതാ… ഇന്നലെ എഴുതിയ കഥ എഫ്ബിയിലും ഇട്ടു ..അതിൽ വരുന്ന കമന്റിന് റിപ്പ്ളെ കൊടുക്കുന്ന തിരക്കിവൾക്ക് പറഞ്ഞാ മനസ്സിലാവോ എന്റെ സുക്കറണ്ണാ….? ” നല്ല മീൻ കറിയുടെ മണമങ്ങ് മൂക്കിലടിച്ച് കയറിയപ്പോൾ നെറ്റ് ഓഫാക്കി ഫോണും പോക്കറ്റിലിട്ട് കിച്ചണിൽ ചെന്ന് അവളുടെ തോളിൽ കിടന്നതോർത്തെടുത്ത് തലയിൽ കെട്ടി ഇനി ചിക്കനും താറാവും മാത്രമല്ലെ ശരിയാക്കാനുള്ളു നീയങ്ങട് മാറി നിൽക്ക് ആ കാര്യം മ്മളേറ്റെന്റെ ഗീതൂട്ടി . കവിളിൽ ഒരു പിച്ചും കൂടി കൊടുത്തപ്പോൾ ആ മുഖം അല്പം തെളിഞ്ഞു. ഹും ഇതങ്ങ് നേരത്തെ ചെയ്യ്താ പോരാർന്നോ ചേട്ടായി എന്നെക്കൊണ്ട് വിളിച്ച് കൂവിപ്പിക്കണമായിരുന്നോ ഇങ്ങനെ.? “മ്മള് നോൺ വെജ്ജ് ഉണ്ടാക്കാൻ അവളെക്കാൾ പുലിയാണെന്ന അഹങ്കാരത്തിൽ ആദ്യ കലാപരിപാടിയായ സവാള അരിയലങ്ങനെ തുടങ്ങി….. ഒന്നിന് പുറകെ ഒന്നായി അരിഞ്ഞ് കഴിഞ്ഞപ്പോഴേക്കും ചിക്കനെയും താറാവിനെയും കുളിപ്പിച്ച് സുന്ദരമാക്കി കൊണ്ട് വന്നവൾ … “ആദ്യം ചിക്കനോ താറാവോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ മുന്നിലെ പാത്രത്തിലെ ചിക്കനാദ്യം കൈപൊക്കി കിടക്കുന്ന സീൻ കണ്ട് ..ഞാൻ ഫസ്റ്റ് എന്ന മട്ടിൽ .എന്നാ നീ തന്നായിക്കോട്ടെ എന്ന് മ്മളും കരുതി… “ചിക്കൻ വെന്ത് കഴിയുമ്പോഴേക്കും കുളിച്ച് റെഡിയായിരിക്കുന്ന താറാവിനെ പൗഡറിടീച്ച് അത്യാവശ്യം ചേരുവകളും ചേർത്ത് കുക്കറിൽ കയറ്റി ഇരുത്തി….. “ഏട്ടാ എന്നാ നിങ്ങളിത് നോക്ക് ഞാനൊന്ന് കുളിച്ചിട്ട് വരാം ഇടക്ക് മോൾ എണീറ്റോന്ന് നോക്കണെ ..കുറെനേരായി ഉറങ്ങണു എണിക്കാറായി അവൾ ….. പിന്നെ ദയവ് ചെയ്യ്ത് അടുക്കള കുളമാക്കരുത് നിങ്ങൾ കിച്ചണിൽ കയറിയാൽ എനിക്ക് ഇരട്ടിപ്പണിയാ.. ഇത്രയും പറഞ്ഞ് നീങ്ങിയ പൊണ്ടാട്ടിക്ക് ഡബിൾ ഓക്കെ പറഞ്ഞ് മ്മള് പണി തുടങ്ങി….. “വൃത്തിയുടെ കാര്യത്തിൽ അവളെ കഴിഞ്ഞിട്ടെ ഉള്ളു ആരും ..മ്മളാണെ അതിൽ പിറകിലും … “പൊണ്ടാട്ടി പോയ താപ്പിന് വീണ്ടും നെറ്റ് ഓണാക്കി കമന്റിന് റിപ്പ്ളെകൊടുത്ത്കൊണ്ട് തന്നെ കുക്കറിലിരിന്നു തണുത്തുവിറക്കുന്ന താറാവിനെ ഗ്യാസ്സിൽ കയറ്റി പാവം ചൂട്ടത്തിരുന്ന് തണുപ്പ് മാറ്റട്ടെ…. “അപ്പോഴേക്കും അകത്ത് നിന്ന് മോളുടെ കരച്ചിലും കേട്ടു മോളെയും എടുത്ത് ഒരു കൈയ്യ് കൊണ്ട് ചാറ്റിങ്ങുമായി അരങ്ങ് തകർക്കുന്ന മ്മള് കുക്കറിലെ വിസിലളിയന്റെ ഒച്ചയോ ബഹളമോ കേട്ടില്ല ..! ” മൂപ്പര് മ്മളോട് പിണങ്ങിയോഎന്ന ചിന്തയാൽ അടുക്കളയിൽ കയറിയപ്പോൾ വല്ലാത്ത കരിഞ്ഞ മണം പണി പാളിയോ സുക്കറണ്ണാ..? മോളെ താഴേ ഇരുത്തി കളിക്കാൻ ഒരു ഡപ്പയും എടുത്ത് കൊടുത്ത് ഗ്യാസ് ഓഫാക്കി കുക്കറിലെ സ്റ്റീമും കളഞ്ഞ് തുറന്ന് നോക്കിയപ്പോൾ നല്ല കരിഞ്ഞ മണം …സിവനെ പെറ്റതള്ള സഹിക്കൂല … ” എന്നാലും ഞമ്മളോട് ഇത് വേണാർന്നോടാ ദ്രോഹി ..എന്ന് കുക്കറിൽ കിടക്കുന്ന രണ്ടു താറാവുകളും ഒരുമിച്ച് ചോയ്ച്ച്..! “അന്നെരമാണ് മ്മള് എല്ലാം ചെയ്യ്തിട്ടും ഒരു തുള്ളിപോലും വെള്ളമൊഴിക്കാതെയാണ് കുക്കറ് അടച്ചതെന്നോർമ്മ വന്നത് …! “അവൾ കുളിച്ചിറങ്ങും മുൻപെ എന്തെലും ചെയ്യണമെന്ന ചിന്തയാൽ മുകളിലെ ഇറച്ചിയെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റി കരിഞ്ഞതെല്ലാം പുറക് വശത്തെ തെങ്ങിൻ ചോട്ടിലേക്ക് തട്ടിയിട്ട് കരിഞ്ഞകുക്കറിലേക്ക് സഹതാപ പൂർവ്വം നോക്കി.. അവൾ അറിയല്ലെ കുക്കറെ എന്നോർമ്മിപ്പിച്ച് തേച്ചു കഴുകാനും തുടങ്ങി … ” പറമ്പിലേക്ക് തട്ടിയിട്ടതാറാവ് കരിച്ചതിൽ വന്ന് മണം പിടിച്ച കണ്ടൻ പൂച്ചയും, അയ്യെ ഹും എന്ന മട്ടിൽ പുറംകാൽ മടക്കിതൊഴിച്ചൊറ്റ പോക്കായിരുന്നു…! “എത്രതേച്ചിട്ടും അകംവെളുക്കാത്ത കുക്കറെന്നെ നോക്കി കൊഞ്ഞനം കുത്തി… “ഒരു കണക്കിന് വെളുപ്പിച്ച് അടുക്കളയിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ച എന്നെ വീണ്ടും ഞെട്ടിച്ചു.. ” മഞ്ഞൾപ്പൊടിയിൽ കുളിച്ച് ദേഹം മൊത്തം ചെന്നൈ സൂപ്പർ കിങ്ങ്സ് ആരാധകരുടെ പോൽ മഞ്ഞക്കളറുമായും .. അത് പോരാതെ അരിയിട്ട് വച്ച ബക്കറ്റ് തട്ടിമറിച്ച് അടുക്കളമൊത്തം അരിയും വിതറി കളിക്കുന്ന മകളെ.. അപ്പോഴാണ് ഓർത്തത് അവൾക്ക് കളിക്കാൻ കൊടുത്ത ഡപ്പ മഞ്ഞൾ പൊടി ഡപ്പയായിരുന്നെന്ന്.. കീരിപല്ല് കാട്ടി എന്നെ നോക്കി ചിരിച്ച അവളെ നോക്കുമ്പോൾ മ്മടെ മുഖത്ത് ജഗതിചേട്ടൻ ഒരു സിനിയാലും ചെയ്യ്തിട്ടില്ലാത്ത ഭാവമായിരുന്നു…. ” എന്നാലും എന്റെ മോളെ നിനക്കീസമയത്ത് തന്നെ വേണായിരുന്നോ ഇത് ..? “മോളുടെ തലയിലും മുഖത്തുമുള്ള മഞ്ഞൾ പൊടി തട്ടി കളയുന്നതിനിടയിൽ എന്താ ഒരു കരിഞ്ഞ മണമെന്ന് ചോയ്ച്ച് കുളിച്ച് പൊട്ടും കുത്തി സുന്ദരിയായി വന്ന എന്റെ പൊണ്ടാട്ടി ഈ കാഴ്ച്ച കണ്ട് ഭദ്രകാളീരൂപം പൂണ്ടു …. ” ഉറക്കെ ഭരണിപ്പാട്ട് പാടാൻ വന്ന ഭദ്രകാളിയായി മാറിയ പൊണ്ടാട്ടി എന്റെ മുഖംഭാവം കണ്ടത് മൂളി പാട്ടാക്കി മാറ്റിയിരുന്നു…! ” ഈശ്വരാ എന്താ ഈ അടുക്കളയുടെ കോലം ഇനിയെന്ത് ചെയ്യും എന്ന് പറഞ്ഞ് കൊണ്ടവൾ ഞങ്ങളോടായി അലറി അച്ഛനും മോളും കടക്കൂ പുറത്തെന്ന്..! ” ഒരാശ്വാസത്തോടെ മോളെയും എടുത്ത്, ഉടുപ്പ് മാറ്റി കുളിമുറിയിലെക്ക് നടന്നു… “മോളെ കുളിപ്പിച്ച് തോർത്തി അടുക്കളയിലേക്ക് ഒന്ന് പാളി നോക്കി അപ്പോഴേക്കുമവൾ അടുക്കള പഴയ പോലെ ക്ലീൻ ആക്കിയിരുന്നു..! ” എന്നിട്ട് ഒരു ദാക്ഷീണ്യവുമില്ലാതെ പകർത്തി വച്ച താറാവ് കരിച്ചതെടുത്തവൾ വേയ്സ്റ്റ് ബക്കറ്റിലിട്ട് മാതൃകയായി.. ” ഒന്നുമറിയാത്തവനെ പോലെ എന്ത് പറ്റി എന്തിനാ കളഞ്ഞത് അതെന്ന് ചോയ്ക്കണമെന്നുണ്ടായിരുന്നു ഇന്നത്തെ സമയം ശരിയല്ല വെർതെ എന്തിനാ അവൾടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്നോർത്ത് മ്മള് ക്ഷമിച്ചു…! ” അപ്പഴേ മോനെ ഇനിയെന്താ പരിപാടി അവർ വരാൻ ഇനിയും സമയമുണ്ട് പോയി വാങ്ങിക്കൊണ്ട് വാ താറാവ് …ഒരു മണിക്കൂർ കൊണ്ട് നമുക്ക് ശരിയാക്കാലോ. പോയത് പോട്ടെ.. ശാന്തമായാണവൾ അത് പറഞ്ഞത് വിശ്വാസം നോക്കി മ്മള് അവളെ… ” ഫോൺ വിളിക്കുമ്പോൾ എടുക്കാൻ ഒരഞ്ച് മിനിറ്റ് വൈകിയാൽ നിങ്ങൾ ചോദിക്കാറില്ലെ നിനക്കെന്താ ഇത്രമലമറിക്കുന്ന പണിയെന്ന്..? ” കുഞ്ഞിനെയും ഇട്ട് ജോലികൾ ചെയ്യുമ്പോൾ തിരക്കിനിടക്ക് കറിക്ക് ഇച്ചിരി എരിവോ ഉപ്പോ കൂടിയാൽ നിങ്ങൾ ആണുങ്ങൾ കുറ്റം പറഞ്ഞ് കഴിക്കാതെയും പോവാറുണ്ട് പല വീടുകളിലും.. അപ്പോൾ പെണ്ണുങ്ങളുടെ മനസ്സ് എത്രമാത്രം വിഷമിക്കുമെന്ന് നിങ്ങൾക്ക് അറിയോ ..? കുറവുകളുണ്ടായാൽ ആ കുറവ് സ്നേഹത്തോടെ ചൂണ്ടിക്കാട്ടി പറഞ്ഞാൽ ഞങ്ങൾക്ക് മനസ്സിലാവും സന്തോഷവുമാവും അവൾ പറഞ്ഞ് നിർത്തി ..! ‘ശരിയാണ് ഇന്ന് ഇത് അവളുടെ ഭാഗത്ത് നിന്നാണ് പറ്റിയതെങ്കിൽ താനെന്തൊക്കെ പറഞ്ഞെനെ അവളെ. “ദേഷ്യപെട്ട് കൊണ്ടല്ല സ്നേഹം കൊണ്ട് ശാസിക്കണമെന്നവൾ എന്നെ പഠിപ്പിച്ചു എന്റെ പ്രിയ കുടുംബിനി.!

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular